Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.

Monday, October 23, 2017

പുസ്തകങ്ങൾ മരിക്കില്ല .... കൊന്നുകൂടെ??

കേരളത്തിൽ പുസ്തകവിപണി നല്ല നിലയിലാണ്. ദിവസവും ഒരു പുതിയ പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. എത്രയോ പ്രസിദ്ധീകരണ കമ്പനികൾ, നിരവധി പുസ്തക കടകൾ, വിവിധയിടങ്ങളിൽ പുസ്തകോത്സവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഒക്കെ നോക്കുമ്പോൾ വായനാ വിപണി തഴച്ചു വളർന്നു കൊണ്ടിരിക്കുന്നു എന്ന് കാണാം. കൂടാതെ നിരവധിയായ മാസികകൾ വിപണിയിൽ എത്തുന്നുണ്ട്. എല്ലാ മാസവും ഓരോ പുതിയ പ്രസിദ്ധീകരണം പുതുതായി വിപണിയിൽ ഇറങ്ങുന്നു.

വിപണി വളരുമ്പോൾ വായനയും വളരുന്നുണ്ടോ? ഇന്ന് മനുഷ്യർക്ക് വായിക്കാൻ സമയമുണ്ടോ?

ഇതെന്നെ അടുത്തിടെയായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. എനിക്ക് വ്യക്തിപരമായി വായിക്കാൻ സമയം കിട്ടുന്നില്ല, അല്ലെങ്കിൽ മുമ്പത്തേതിനേക്കാൾ പകുതിയായി കുറഞ്ഞിരിക്കുന്നു. മൂന്ന് ലൈബ്രറികളിൽ അംഗത്വം ഉണ്ട്, പുസ്തകങ്ങൾ എടുക്കാറുണ്ട് പക്ഷെ വായിക്കാറില്ല!! ടി.വി., ഇന്റർനെറ്റ്, മൊബൈൽ, വാട്സാപ്പ് (ഞാൻ ടി.വി കാണാറില്ല) ഇവയൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ പുസ്തകങ്ങൾ മറിച്ചു നോക്കാൻ സമയം കിട്ടുന്നില്ല. എന്റെ പുസ്തക ശേഖരത്തിൽ പകുതിയിലധികം വായിക്കാത്ത പുസ്തകങ്ങളാണ്.

കേരളത്തിൽ ഡി.സി, കറന്റ് ബുക്ക്സ്, മാതൃഭൂമി തുടങ്ങി നൂറോളം പ്രസിദ്ധീകരണ സ്ഥാപങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. ഇവരൊക്കെ വിവിധ സ്ഥലങ്ങളിൽ പുസ്തകോത്സവങ്ങൾ നടത്തുകയും നന്നായി കച്ചോടം പൊടിപൊടിക്കുകയും ചെയ്യുന്നു.  എന്നാൽ എന്റെ സംശയം ഇതാണ്, ഈ വിപണിയിൽ ഇറങ്ങുന്ന / കച്ചോടം നടക്കുന്ന പുസ്തകങ്ങൾ ഒക്കെ ആരെങ്കിലും വായിക്കുന്നുണ്ടോ. അതോ വെറുതെ ഷോ കേസിൽ പ്രദർശിപ്പിക്കാൻ വേണ്ടി വാങ്ങി കൂട്ടുന്നതാണോ. (അല്ലെങ്കിൽ അലമാരയിൽ വയ്ക്കാൻ)

പത്രങ്ങൾ തീർച്ചയായും പകുതിയെങ്കിലും വായിക്കപ്പെടുന്നുണ്ട്.
മാസികകൾ അതിനടുത്ത് തന്നെ വായിക്കപ്പെടുന്നുണ്ട്
എന്നാൽ .... പുസ്തകങ്ങൾ??

കഴിഞ്ഞ ദിവസങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാസികാ പ്രചാരണവുമായി വീടുകൾ കയറിയപ്പോൾ കേട്ട ഒരു പരാതി 'കഴിഞ്ഞ വർഷം വരിസംഖ്യ പുതുക്കിയ യൂറിക്ക മാസികകൾ ഇവിടെ വന്നു കിടക്കുന്നു. കുട്ടികൾ തുറന്നു നോക്കുന്നില്ല!' അടുത്ത തലമുറയിലെ കുട്ടികളിൽ വായന അന്യം നിന്ന് പോവുകയാണോ. "ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ" അരങ്ങുവാഴുമ്പോൾ പുസ്തക /മാസിക വായന പരിപോഷിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാവുമോ?  കുട്ടികൾ വായിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

യൂട്യൂബിലെ വീഡിയോകളും ഷോർട്ട് ഫിലിമുകളും കാണുന്നവരുടെ എണ്ണം ലക്ഷങ്ങൾ കഴിയുന്നു. ആശയം പ്രചരിപ്പിക്കാൻ മറ്റുമാർഗ്ഗങ്ങൾ എന്തൊക്കെയാണ്. 'ഗെമ്മിഫിക്കേഷൻ' എന്ന പുതിയ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ എന്താണ്. വിവിധ പ്രവർത്തങ്ങളിലൂടെ കളികളിലൂടെ കഥപറച്ചിലുകളിലൂടെ ശാസ്ത്രവിഷയങ്ങൾ നമുക്ക് കുട്ടികളിലേക്ക് എത്തിക്കാനാവുമോ. വളരെ ഗൗരവതരമായ വിഷയങ്ങൾ ഭാവിയിൽ റെഫെറൻസ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പുസ്തകങ്ങളായി അച്ചടിച്ച് വിപണിയിൽ എത്തിച്ചാൽ മതിയാവുമല്ലോ. പിന്നെ കുറച്ചു കൈപുസ്തകങ്ങൾ അധ്യാപകർക്ക് (പരിശീലകർക്ക്) ആവശ്യത്തിനുപയോഗിക്കാനും.

വയശാലകളുമായി ബന്ധപ്പെടുമ്പോൾ, കാണുന്നത് വളരെ ശുഷ്കമായ വിദ്യാർത്ഥി പങ്കാളിത്തമാണ്. ചെറുപ്പക്കാരും യുവാക്കളും സ്വമേധയാ വായനശാലയിൽ വരുന്നത് പുസ്തകങ്ങൾ എടുക്കുന്നത് വിരളമായിക്കൊണ്ടിരിക്കുന്നു. ഇനിയങ്ങോട്ട് പോകുമ്പോൾ ഇത് കുറഞ്ഞുവരാനെ സാധ്യതയുള്ളു.

അവരുടെയിടയിലേക്ക് ഒരു കാംപെയിനിലൂടെ മാസികകൾ /പുസ്തകങ്ങൾ നിർബന്ധിതമായി പ്രചരിപ്പിക്കുന്നത് ഉചിതമാണോ? ഫലവത്താണോ? വീട്ടിലെ ആക്രിമൂലയിലേക്ക് മാസികകളും പത്രങ്ങളും കൂടുമ്പോൾ നമ്മുടെ ഉദ്ദേശ്യം നിറവേറപ്പെടുന്നില്ല. രണ്ടു വിധത്തിലുള്ള മാസികകളാണ് വിപണിയിലുള്ളത്. 1 ) ആളുകൾ ചോദിച്ചുവാങ്ങുന്നവ, ഉദാ: വനിത, മാതൃഭൂമി, മാധ്യമം   2) പ്രചാരണ കാമ്പയിനിലൂടെ വിൽക്കുന്നവ, ഉദാ: ആത്മീയ മാസികകൾ, മാസികയിലൂടെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്ന സംഘടനാ പ്രസിദ്ധീകരങ്ങൾ

കൂടുതൽ പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, കൂടുതൽ മരങ്ങൾ മുറിക്കേണ്ടി വരുന്നു. കടലാസിന് വേണ്ടി കാടുകൾ വെട്ടി നശിപ്പിക്കുന്നത് ഭൂമിയിലെ പരിസ്ഥിതി നാശത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പുസ്തകങ്ങളോട് ആളുകൾക്ക് താല്പര്യം ഇല്ലാതാകുന്നതും മാറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആശയപ്രചാരണവും വിവരശേഖരണവും നടക്കുന്നതും നല്ല സൂചനയല്ലേ. നൂറ് നോട്ടീസ് അച്ചടിക്കുന്നതിനു പകരം എസ്.എം.എസ് അല്ലെങ്കിൽ വാട്സ്ആപ്പ് വഴി സന്ദേശം കൈമാറുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ. കടലാസും ലാഭിക്കാം, സമയവും ലാഭിക്കാം.

ശാസ്ത്രം കുട്ടികളുടെയിടയിൽ  പ്രചരിപ്പിക്കാൻ സമൂഹത്തിൽ എത്തിക്കാൻ നമുക്കെന്തു കൊണ്ട് ആധുനിക സങ്കേതങ്ങൾ / സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൂടാ..................... ഈ ചിന്തകൾ ഞാൻ ഇന്നലെ പരിഷത്തിന്റെ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ ഒറ്റപ്പെട്ടുപോവുകയും മറ്റാർക്കും ഉൾക്കൊള്ളാനാവാത്ത ഒരു ചിന്താഗതിയായി ഇത് മാറുകയുമുണ്ടായി. പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും തന്നെ ആശയപ്രചരണം നടക്കണം എന്ന വാദഗതി ശക്തമായി ഉയർന്നുവന്നു. അതിനാൽ എന്റെ ആശയങ്ങൾ ബ്ലോഗിൽ എഴുതി തൃപ്തിയടയാമെന്നു വിചാരിച്ചു. 

Sunday, October 22, 2017

വലിയ വിലകൊടുക്കേണ്ടി വരും

"പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും" നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണ്. ഈ വാചകം ജനമനസ്സുകളിൽ പതിപ്പിച്ചിടാൻ അതിന്റെ പ്രയോജകർക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ നേട്ടം.

ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?

ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.

അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!

നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne

വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!

സൗജന്യ ഊണില്ല   (THERE IS NO FREE LUNCH) !!!

എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.

സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!

സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......

ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട  വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.

"വിജയത്തിന്  വലിയ വില കൊടുക്കേണ്ടിവരും" 

Thursday, September 25, 2014

ഹോം വർക്ക് വേണോ വേണ്ടയോ?

ഹോംവർക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം!! ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത‍ നാമെല്ലാം പത്രങ്ങളിൽ വായിച്ചതാണ്. പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങൾ ഇതുപോലെ നടക്കുന്നു.

ഓഫീസ് വിട്ടിറങ്ങിയാൽ, പിന്നെ തിരക്കുപിടിച്ചു, കടകളിൽ കയറി മക്കളുടെ ഹോംവർക്ക് ചെയ്യാനുള്ള  ചിത്രങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഓടുന്നവരെയും ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് ചിത്രങ്ങളും വിവരണങ്ങളും പ്രിൻറ് എടുക്കുന്നവരെയും ധാരാളം കാണാൻ സാധിക്കും. കാശുള്ളവർ വീട്ടിൽ തന്നെ കമ്പ്യൂട്ടറും കളർ പ്രിൻററും വീട്ടിൽ തന്നെ വാങ്ങിവച്ച് കാര്യം സാധിക്കുന്നു.

ഹോംവർക്ക് നൽകേണ്ടതിന്റെ ആവശ്യം എന്താണ്? മടിയന്മാരായ ടീച്ചർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രമാണോ ഹോം വർക്ക്‌. ഹോം വർക്ക് നൽകിയതു കൊണ്ടോ കുട്ടികൾ കുറെ പടം വെട്ടി ഒട്ടിച്ചും മറ്റുള്ളവരുടെ സഹായത്താലും ഹോം വർക്ക് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ചെറിയ ക്ലാസുകളിലെങ്കിലും, പ്രൈമറി തലത്തിൽ ഹോംവർക്ക് നിരോധിക്കെണ്ടതല്ലേ. കത്രികയും ബ്ലേഡും ഉപയോഗിച്ച് ചിത്രങ്ങളും തെർമോകോളും മുറിക്കാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നത്‌ സുരക്ഷിതമാണോ.

ഹോം വർക്ക് നൽകുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷകന്മാരും അധ്യാപകസമൂഹവും രക്ഷിതാക്കളും കൂലം കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിന്നും ഹോം വർക്ക് കൊടുത്തില്ലെങ്കിൽ ചില രക്ഷകർത്താകൾക്ക് വലിയ പരാതിയാണ്. ഇക്കാരണത്താൽ സ്കൂൾ മാറ്റിയ ധാരാളം സംഭവങ്ങൾ ഉണ്ട്. ഹോം വർക്ക് എന്ന കീറാമുട്ടി യിൽ നിന്നും രക്ഷ നേടാൻ അതിനു സഹായിക്കുന്ന ട്യൂഷൻ സെന്ററുകളിലേക്ക് വിദഗ്ദ്ധമായി പറഞ്ഞു വിടുന്ന മാതാ പിതാക്കൾ ചെയ്യുന്നത് തെറ്റൊന്നുമല്ല.

കുടുംബം പുലർത്താൻ രാവന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ( സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാരും നിത്യ വേതന തൊഴിലാളികളും എല്ലാം വരും ഇക്കൂട്ടത്തിൽ) ഇന്നത്തെ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തി മക്കളുടെ ഹോം വർക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  താൻ പണ്ടെങ്ങോ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട / പഠിച്ച് മറന്നു പോയ കാര്യങ്ങൾ ചോദിച്ച് മക്കൾ ബഹളം വെച്ചാൽ കണ്ണുരുട്ടി കാണിക്കുന്ന അച്ഛനമ്മമാരെ കുറ്റം പറയുന്നതെന്തിന്.

അമേരിക്കയിലെ വിജീനിയ യൂണിവേഴ്സിറ്റി   നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഹോം വർക്കു കൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല, മറിച്ച് കേവലം സമയ നഷ്ടം മാത്രമാണെന്നാണ്. അതു കൊണ്ട് ഹോം വർക്കിന്റെ അളവ് കുറയ്ക്കണമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുന്നില്ല, ക്ലാസ് ടെസ്റ്റുകളിൽ മാർക്ക്‌ കൂടുതൽ നേടാൻ കഴിഞ്ഞാലും. മിക്ക ഹോം വർക്കുകളിലും കുഞ്ഞുങ്ങളെ സഹോദരങ്ങളോ അച്ഛനമ്മമാരോ സഹായിക്കുകയാണെന്നും എന്ത് വർക്ക് കിട്ടിയാലും ഉടനെ ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ തിരയുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.  ഇതു വിദ്യാർത്ഥികളിൽ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവുകൾ നശിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വളരെ കുറച്ചു ഹോം വർക്ക് നൽകുന്നത് കുട്ടികളിൽ പഠനശീലം വളർത്തും. എന്നാൽ സ്കൂളിലും വീട്ടിലും ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾ തീരെ ശാരിരിക വ്യായാമവും കിട്ടാതെ ആരോഗ്യമില്ലാത്തവരായി വളർന്നു വരുന്നു. കുട്ടികൾക്ക് ശാരിരിക വ്യായാമം കിട്ടുന്ന കളികളിലും മറ്റു പ്രവർത്തികളിലും വ്യാപ്രിതരകാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കണം. ഇതിന് ഇന്ന് നാട്ടിൻ പുറങ്ങളിൽ പോലും സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്കൂൾ, ബസ്സ്‌, വീട്, ടി.വി. ഇവ മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ കുഞ്ഞുങ്ങളുടെ ലോകം. കളിക്കാൻ സ്ഥലമില്ല, സമയവുമില്ല. കൂടെ നിൽക്കാൻ ആളും ഇല്ലാത്ത അവസ്ഥ.

നമ്മുടെ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്ത് സർക്കാർ തലത്തിൽ ഇതിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കണം. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികളിലൂടെ കുട്ടികൾക്ക് വേണ്ട ശാരീരിക വ്യായാമം ലഭിക്കാൻ  വേണ്ട കൂട്ടായ്മ ഓരോ പഞ്ചായത്ത് വാർഡിലും ഉണ്ടാവണം. ഇപ്പോൾ ഉള്ള അംഗൻവാടി സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അതു പോലെ ഓരോ പഞ്ചായത്തിലും കുറച്ച് കായിക പരിശീലകരെ നിയമിക്കണം. അവർ ചെയ്യട്ടെ ഹോം വർക്ക് - വ്യായാമം.       
                       

Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.                       

Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.

Sunday, September 25, 2011

വെറുതെ ഒരു ഞായര്‍ - ലക്ഷ്യമില്ലാത്ത അലച്ചിലുകള്‍

ഇന്നലെ 'സാള്‍ട്ട് & പെപ്പെര്‍' കണ്ടു, പ്രതീക്ഷിച്ചതിലും കൊള്ളാം. മാറ്റിനി പദ്മയില്‍, അഞ്ചുമണിക്ക് പടം കഴിഞ്ഞു. പിന്നെ കുറച്ചു നേരം ചവറ ലൈബ്രറിയില്‍ പോയിരുന്നു കുറച്ചു ആഴ്ചപതിപ്പുകള്‍ (മാതൃഭൂമി, മാധ്യമം, കലാകൌമുദി) മറിച്ചു നോക്കി. മടങ്ങവേ കവിതയെ കണ്ടു, അവരുടെ ഓഫീസ് ചവറ ലൈബ്രറിയ്ക്കടുത്താണ്.

ഇന്ന്‍ ‍രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഒരു കഷണം കടലാസ്സില്‍ കുറിച്ചിട്ടു. ഇന്നലത്തെ 'മാജിക് വോഡ്ക' യാതൊരു ഹാങ്ങ്‌ ഓവറും തരാതെ വെറുതെ മൂത്രമൊഴിച്ചു പോയി.
വാഴക്കുല വെട്ടണം
(തലമുടിയും)
നിഹസിന്റെ കല്യാണം
സുജയന്റെ വക്കീലിനെ കാണണം
തുണി കഴുകല്‍
(കാറും കഴുകണം)
മുമ്പ് പോയിട്ടില്ലാത്ത ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കാണണം
ദന്തിസ്റ്റ് -നെ കാണണം
ഒരു പുസ്തകം വാങ്ങണം (അഞ്ജലി ജോസഫ്‌ എഴുതിയ സരസ്വതി പാര്‍ക്ക്‌.)
വല്യമ്മച്ചിയെ കാണണം

ഏകാന്തമായുള്ള ഞായര്‍ അറുബോറാണ്. തിരുവനന്തപുരം പോയിരുന്നെങ്കില്‍ മനുകുട്ടനുമായി കറങ്ങാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ അജിതയുമായി വൈകിട്ട് മുട്ടട പള്ളിയില്‍. വീട്ടിലിരുന്നാലും ബോറടിക്കില്ല, ഏഞ്ചല്‍/മനു വികൃതികള്‍ കണ്ടിരുന്നാല്‍ മതി. തല്ലിന്റെ വക്കത്തെത്തുമ്പോള്‍ പിടിച്ചു മാറ്റണമെന്ന് മാത്രം! കഴിഞ്ഞ ആഴ്ച മനുവിന് ഒരു 'പാമ്പും-കോണിയും' കളിക്കാന്‍ വാങ്ങി കൊടുത്തിരുന്നു. അവന്‍ അപ്പാപ്പന്റെ കൂടെ കളിച്ചതും അപ്പാപ്പനെ തോല്‍പിച്ചതും ഫോണ്‍ വിളിക്കുമ്പോള്‍ വീമ്പോടെ പറയും. (അപ്പാപ്പന്‍ എപ്പോഴും അവന്‍ ജയിച്ചു എന്ന് പറയുന്നതാവും.)

രാവിലെ വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടിട്ടു കാറ് കഴുകാന്‍ തുടങ്ങിയപ്പോള്‍, വടക്കേ വീട്ടിലെ തെങ്ങ് കയറാന്‍ ആരോ വന്നിരിക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പഴയ പരവന്‍ മുരളി! പ്രായമായതിനാല്‍ അങ്ങേരു തെങ്ങേല്‍ കയറുന്നില്ല, പകരം കൂടെയുള്ള തമിഴന്‍ ആണ് കയറുന്നത്. മുരളി ചേട്ടന്‍ താഴെ നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. അതിനനുസരിച്ച് തമിഴന്‍ തേങ്ങ വെട്ടിയിടുന്നു. മുരളിയുടെ 'ഐഡിയ' കൊള്ളാം, തന്‍റെ തൊഴില്‍ ഒരു തമിഴനെ വച്ച് 'ഔട്ട്‌സോഴ്സ്' ചെയ്യിക്കുന്നു!! തമിഴന് അറിയില്ല ഏതു തേങ്ങയാണ് വെട്ടിയിടെണ്ടതെന്നു. അത് മുരളി പറഞ്ഞു കൊടുക്കും. വീട്ടിലെ മൂന്നു തെങ്ങ് കയറാന്‍ ഉണ്ടായിരുന്നു, കയ്യോടെ പിടിച്ചു. മൂന്നിലും കൂടി 25 തേങ്ങ കിട്ടി, കൂലി 75 രൂപ കൊടുത്ത് അവരെ പറഞ്ഞയച്ചു.

അതോടെ എന്‍റെ രാവിലത്തെ കുറിപ്പിലെ പരിപാടികളുടെ താളം തെറ്റി. മൂപ്പെത്തിയ ഒരു വാഴക്കുലയും വെട്ടി, തേങ്ങയും കയറ്റി നേരെ ജെയ്സിയുടെ വീട്ടില്‍ കൊണ്ടിറക്കി. ചായകുടി കഴിച്ചു, ബാര്‍ബര്‍ ഷോപ്പില്‍ പോയി നോക്കുമ്പോള്‍ നാലു പേര്‍ നിരന്നിരിക്കുന്നു. അതുകഴിയണമെങ്കില്‍ ഒരു ഒന്നര മണിക്കൂറെങ്കിലും കഴിയും. സമയം 10 മണി, കാത്തിരിക്കാന്‍ സമയമില്ല. പതിനൊന്നരയ്ക്ക് ഒരു കല്യാണമുണ്ട്. വൈകിട്ട് വരാമെന്ന് പറഞ്ഞു അവിടെന്നൂരി.

വീട്ടില്‍ ചെന്ന് ബാക്കി തുണികളും കഴുകി, വെയിലത്തിട്ടു. ഒരു സിമ്പ്ലന്‍ കുളി പാസാക്കി, നേരേ ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും എല്ലാവരും കൂടി നിഹസിന്റെ നിക്കാഹിനു പോയി. വരണ വഴിയില്‍ അഡ്വ: ശശീന്ദ്രന്‍ സാറിനെ കണ്ട് സുജയന്‍ (തൃശൂര്‍) പറഞ്ഞയച്ച കേസിന്റെ ഫയലുകള്‍ വാങ്ങി. തിരികെ ഓഫീസില്‍ വന്നു, കുറച്ചു സമയം അവിടെയിരിന്നു. പിന്നെ എന്ത് ചെയ്യും? നേരേ 'ഒബറോണ്‍ മാളിലേക്ക്' പോയി. ഒരു സിനിമ കാണുകയായിരുന്നു ലക്‌ഷ്യം, എന്നാല്‍ മനസ്സിഷ്ടം തോന്നിയ സിനിമയൊന്നും ഇല്ല. കുറച്ചു നേരം റിലയന്‍സ് ബുക്ക്‌ ഷോപ്പില്‍ കയറി പുസ്തകങ്ങള്‍ മറിച്ചു നോക്കി നടന്നു. (സരസ്വതി പാര്‍ക്ക്‌ കിട്ടിയില്ല.)പിന്നെ കുറെ നേരം പുറത്തു കൂടി നടന്നു, വായിനോക്കി, തിരിച്ചു പോന്നു. മനസ്സില്‍ ശൂന്യതയാണെങ്കില്‍ എവിടെ പോയാലും കാര്യമില്ല!

തിരികെ വൈറ്റിലയില്‍ വന്നു, ഡോണ്‍ ബോസ്കോയില്‍ കയറി, പൊന്നുരുന്നി കപ്പൂച്ച്യന്‍ ആശ്രമത്തില്‍ കയറി, രണ്ടിടത്തും വൈകിട്ട് കുര്‍ബാന ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ 6 മണി. അവിടെ 5 മണിയ്ക്കായിരുന്നു കുര്‍ബാന. അന്നപൂര്‍ണ്ണയില്‍ കയറി ഒരു ദോശയും ചായയും കഴിച്ചു.

അപ്പോഴാണ്‌ സുധി സ്വാമിയെ ഓര്‍മ്മ വന്നത്. നേരേ ചെത്തിക്കോട് നിത്യനികേതനത്തിലേക്ക് വിട്ടു. അവിടെയെത്തിയപ്പോള്‍ ആരും ഇല്ല. (ഇന്നത്തെ പ്ലാനുകള്‍ എടുത്തു നോക്കി, പോക്കറ്റില്‍ തന്നെ മടക്കി ഇട്ടു.) തിരിച്ചു ആമ്പല്ലൂര്‍ എത്തി, കൃഷ്ണന്‍കുട്ടിയുടെ കടയില്‍ തന്നെ തലമുടി വെട്ടി. തിരികെ വീട്ടില്‍ എത്തി, ഉണങ്ങിയ തുണികള്‍ എടുത്തു മടക്കി വച്ചു.

വീണ്ടും പോക്കറ്റിലെ കുറിപ്പടി എടുത്തു നോക്കി. എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു, കുറച്ചൊക്കെ ചെയ്തു. ഒരു ഞായറാഴ്ച്ചയുടെ ഫലം പൂര്‍ണമായി കിട്ടിയില്ല എന്ന് തോന്നി. കുറച്ചു നേരം 'മദര്‍ തെരേസ' വായിച്ചിട്ട് കിടന്നുറങ്ങി.

ആമേന്‍!!

P.S: ഭാരത്‌ മാതാ കോളേജില്‍ സൈക്കോളജി പഠിപ്പിച്ചു കൊണ്ടിരുന്ന പ്രിന്സച്ചന്‍ എന്തിനായിരിക്കും ളോഹായൂരി, രണ്ടു കുട്ടികളുടെ മാതാവായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ പോയത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ആവോ, ഞാനെന്തിനു വെറുതെ തല പുകയ്ക്കണം?

Wednesday, May 11, 2011

വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി

ഇന്ന് മേയ് ഏഴാം തീയതി [ശനിയാഴ്ച] ഞാന്‍ തിരുവനന്തപുരത്താണ്. രാവിലെ മനുകുട്ടനെ 'സായി ദീപ സ്കൂളില്‍' കൊണ്ടുപോയി ക്ലാസ്സില്‍ ചേര്‍ത്തു. ഇപ്പോള്‍ അവിടെ അവധിക്കാല ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. പാട്ടും കളികളുമായി ഏകദേശം അമ്പതോളം കുട്ടികള്‍ ഉണ്ടാവും. അവനെ ക്ലാസ്സില്‍ ഇരുത്തിയ ശേഷം ഞാന്‍ എന്റെ കുറച്ചു ഓഫീസ് ഡ്യൂട്ടികള്‍ തീര്‍ത്തു. ഉച്ചയ്ക്ക് പോയി മനുക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോന്നു. ആദ്യ ദിവസമല്ലേ അത്രയും മതി എന്ന് കരുതി. ആള്‍ക്ക് പുതിയ ഇടം നന്നായി പിടിച്ചു എന്ന് തോന്നുന്നു. വൈകുന്നേരം ഒന്ന് കിഴക്കേകോട്ട വരെ പോയി. വീട്ടില്‍ ഒരു ക്ലോക്ക് കേടായി ഇരുപ്പുണ്ടായിരുന്നു. അത് നന്നാക്കി എടുക്കുക ആയിരുന്നു ലക്‌ഷ്യം. കിഴക്കേകോട്ടയില്‍ ധാരാളം വച്ച് റിപ്പയര്‍ കടകള്‍ കണ്ടിട്ടുണ്ട്. രണ്ടു മൂന്നു കടകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിദ്വാന്‍ ആ ക്ലോക്ക് ഒരു മണിക്കൂറില്‍ ശരിയാക്കി തരമെന്നേറ്റു. അവിടെ ക്ലോക്ക് കൊടുത്തിട്ട്, പതിയെ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് വച്ച്, പദ്മനാഭസ്വാമി ക്ഷേത്രനടയില്‍ കുറച്ചു നേരം ഇരുന്നു. പിന്നെയും നടന്നു പഴവങ്ങാടിയില്‍ ഒരു കാപ്പി കുടിക്കാമെന്ന് വച്ചു. അങ്ങോട്ട്‌ പോകുമ്പോള്‍, ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ തേങ്ങ കച്ചവടക്കാരുടെ പൊടിപൊടിക്കല്‍. ഞാനും ഒരു തേങ്ങ വാങ്ങി കയ്യില്‍ പിടിച്ചു അകത്തു കയറി. തേങ്ങ ഉടയ്ക്കുന്നതിനു മുന്‍പില്‍ കുറച്ചു നേരം നിന്ന്, കാര്യങ്ങള്‍ നിരീക്ഷിച്ചു. ആരുടെയോ ആയിരം തേങ്ങ ഉടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരന്‍, പൊട്ടിയ തേങ്ങ കഷണങ്ങള്‍ വാരി മാറ്റി കൊണ്ടിരിക്കുന്ന പണിക്കാര്‍, ഇടയ്ക്ക് ഒന്നും രണ്ടും തേങ്ങ ഉടയ്ക്കുന്ന സാദാ ഭക്തര്‍. എല്ലാവരും വലതുകൈ കൊണ്ടാണ് തേങ്ങ ഉടയ്ക്കുന്നത്. എനിക്കാണെങ്കില്‍ ഇടതുകൈ ആണ് വശം! എന്ത് ചെയ്യും, ആരും ഇടം കൈകൊണ്ടു തേങ്ങ ഉടയ്ക്കുന്നുമില്ല. ഞാന്‍ വലതു കൈ കൊണ്ട് എറിഞ്ഞാല്‍ പൊട്ടുമോ? കുറച്ചു നേരം ആലോചിച്ചു നിന്ന്, പിന്നെ രണ്ടും കല്പിച്ചു വലംകൈ കൊണ്ട് തന്നെ സര്‍വ്വ ശക്തിയും എടുത്തു ഒറ്റ ഏറുകൊടുത്തു. ഭാഗ്യം തേങ്ങ ചിന്നി ചിതറി. എനിക്ക് നല്ല മന:ശാന്തി തോന്നി. ദീപാരാധനയ്ക്കുള്ള സമയമായിരുന്നു. ഏതാനും മിനുട്ടുകള്‍ ഇടയ്ക്കയുടെ താളം ശ്രവിച്ചു, ദീപാരാധന തൊഴുവാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂടെ, ശ്രീകോവില്‍ ലക്ഷ്യമാക്കി കണ്ണുകളടച്ചു കൈകള്‍ കൂപ്പി നിന്നപ്പോള്‍ വല്ലാത്ത ശാന്തി! മനസ്സിനെ എല്ലാ വ്യഗ്രതകളില്‍ നിന്നും മുക്തമാക്കി, ചിന്തകളെ ഏകോപിപിച്ചു, നമ്രശിരസ്കരായി അവിടെ നില്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍, ശാന്തിയുടെ കുളിര്‍കാറ്റടിക്കും തീര്‍ച്ച. ഇതിനുപിന്നില്‍ ഒരു മന:ശാസ്ത്രം ഇല്ലേ? രാവന്തിയോളം അദ്ധ്വാനിച്ചു, മനസ്സും ശരീരവും തളര്‍ന്നു, മനസ്സില്‍ നൂറു കണക്കിന് ചിന്തകളും അതിലേറെ പ്രയാസങ്ങളുമായി വിശ്രമിക്കാന്‍ പോകുന്ന മനുഷ്യന്‍, അല്‍പനേരം കണ്ണുകളടച്ചു, കൈകള്‍ കൂപ്പി, മനസ്സിനെ ഏകാഗ്രമാക്കി, അപരിമേയനായ ഈശ്വരന്റെ സന്നിധിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുമ്പോള്‍ എല്ലാ ഭാരങ്ങളും, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാവും. ഇതാണ് എനിക്ക് ദീപാരാധന തൊഴുതുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ മന:ശാസ്ത്രചിന്തകള്‍. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
-----------------
ആരാണ് ഗണപതി?

ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക്‌ നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:

വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.

വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.

ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.

ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.

നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.

വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക്‌ 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!

വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!

Monday, May 10, 2010

മൊബൈല്‍ മാനിയ - അഥവാ നോമോഫോബ്

മൊബൈല്‍ ഫോണ്‍ ഇന്നത്തെ കാലഘട്ടത്തിനു ഒഴിച്ച് കൂടാനാവാത്ത ഒരു സാങ്കേതികവിദ്യയാണ്. നിരവധി ഗുണഗണങ്ങള്‍ ഉള്ള ഒരു 'മാജിക് വസ്തു' ആണ് ഇന്ന് മൊബൈല്‍ ഫോണ്‍. ഉദാ: ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 'സെക്യൂരിറ്റി കോഡ്' മൊബൈലില്‍ എസ്.എം.എസ് ആയി ലഭിക്കുന്നു. ആ കോഡ് ഉപയോഗിച്ച് മാത്രമേ മുന്നോട്ടുള്ള പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ മൊബൈല്‍ എത്രമാത്രം സഹായകരമാണെന്ന് നോക്കൂ. ഇതുപോലെ പലയിടത്തും സുരക്ഷാകാര്യത്തില്‍ മൊബൈല്‍ വളരെയധികം ഉപകരപ്രധമാണ്.
അത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്ന് കേവലം ഒരു ഫോണ്‍ മാത്രമല്ല - MP3 പ്ലയെര്‍, ഡിജിറ്റല്‍ ക്യാമറ, റേഡിയോ, ഡയറി, ടോര്‍ച്ച്, അലാറം, ഇന്റര്‍നെറ്റ്‌ & ഇ-മെയില്‍ എല്ലാം അടങ്ങിയ ഒരു കൊച്ചു പോക്കറ്റ്‌ കമ്പ്യൂട്ടര്‍ തന്നെയാണ്.

ഇതൊക്കെയാണെങ്കിലും മൊബൈല്‍ ഫോണിന്റെ ദു:രുപയോഗവും അനിയന്ത്രിതമായ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇത് കൂടുതലായി കണ്ടുവരുന്നത്‌ കൌമാരക്കാരിലും യുവാക്കളിലും ആണ്. ഈ രണ്ടു വിഭാഗക്കാരെയും ഉന്നം വച്ചുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികളും തങ്ങളുടെ വിപണനതന്ത്രങ്ങള്‍ മെനയുന്നത്. എന്തിനു പറയുന്നു, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബി.എസ്.എന്‍.എല്‍ പോലും 'ജോഡി പ്ലാന്‍' 'സ്റ്റുഡന്റ്സ് പ്ലാന്‍' ഇവകൊണ്ട് കുട്ടികളെ കറക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ വക മൊബൈല്‍ കെണികളില്‍ വീഴാതിരിക്കാന്‍ കൌമാരക്കാര്‍ക്ക് അസാമാന്യവിവേചനബുദ്ധിയും ആത്മബലവും വേണ്ടിവരും. ഏതുനേരവും ഒരു ചെവിപൊത്തിപ്പിടിച്ചു, തലയല്‍പം ചരിച്ചു വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടില്ലേ. അവര്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് - നോമോഫോബ് (മൊബൈല്‍ മാനിയ)
നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ സ്കൂളില്‍/കോളേജില്‍ പഠിക്കുന്ന മക്കളോ ഈ രോഗം ബാധിച്ച ആളാണോ? ഇന്ന് കൂടുതലായി ആളുകള്‍ക്ക് 'മൊബൈല്‍ അഡിക്ഷന്‍' ന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. മൊബൈല്‍ ഫോണിനോട് അമിത ആശ്രിതത്വം/വിധേയത്വം വരുന്നതാണ് - നോമോ ഫോബിയ (നോ മൊബൈല്‍ ഫോബിയ). മൊബൈല്‍ ചാര്‍ജ് തീര്‍ന്നു പോകുമോ, മൊബൈല്‍ നഷ്ടപ്പെട്ടു പോകുമോ, കാള്‍ കിട്ടാതെ വരുമോ എന്നൊക്കെയുള്ള ഭയം ആണ് ഇത്.

താഴെപറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ?
  1. ഒരു ദിവസം 30-ല്‍ അധികം എസ്.എം.എസ് അയക്കുന്നു/ലഭിക്കുന്നു.
  2. ഒരു കാള്‍ 30 മിനുട്ടില്‍ അധികം സംസാരിച്ചു പോകുന്നു.
  3. ഒരു എസ്.എം.എസ് അയച്ചിട്ട് മറുപടി ഉടന്‍ വന്നില്ലെങ്കില്‍ ആശങ്കാകുലനാകുന്നു.
  4. ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓണായി തന്നെയാണോ ഇരിക്കുന്നതെന്ന് എടുത്തു നോക്കുന്നു.
  5. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ മുന്‍പില്‍ ഭക്ഷണ പാത്രത്തിനരികില്‍ തന്നെ വയ്ക്കുന്നു.
  6. ദേവലയത്തിലോ സിനിമയ്ക്കോ കയറുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്യാന്‍ മറക്കുന്നു/മടിക്കുന്നു.
  7. കുറേനേരത്തേക്ക് മൊബൈല്‍ റിംഗ് ചെയ്തില്ലെങ്കില്‍ ഫോണ്‍ എടുത്തു അതിന്റെ റിംഗ്ടോണ്‍ ചെക്ക് ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി തോന്നിയേക്കാം, പക്ഷെ ഈ സൂചനകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇതൊരു രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 'നോമോ ഫോബ്' ഉള്ളവര്‍ക്ക് ഉറക്കം ശരിയായി ലഭിക്കുകയില്ല. അതുപോലെ തന്നെ ഇക്കൂട്ടര്‍ മറ്റു വ്യക്തികളുമായി ഇടപഴുകാന്‍ മടിക്കും. വീട്ടില്‍ ഏതെങ്കിലും അതിഥികള്‍ വന്നാല്‍ സംസാരിക്കാന്‍ താല്പര്യം ഉണ്ടാവില്ല. മിക്കവാറും ഫോണില്‍ സംസാരിക്കാന്‍ ആവും താല്പര്യം.

ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടാം?

  1. ദേവാലയത്തില്‍ പോകുമ്പോഴും സിനിമയ്ക്ക് കയറുമ്പോഴും മരണവീട്ടില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഓഫ്‌ ചെയ്തിടൂ. മൊബൈല്‍ ഒരിക്കലും 24 മണിക്കൂര്‍ (24x7) ആവശ്യമില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ 'സൈലന്റ്' ആക്കിയിടൂ.
  2. എന്തെങ്കിലും വളരെ പ്രധാന്യമുള്ള പ്രവൃത്തിയില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്ന് തീരുമാനിക്കുക. ഉദാ: പ്രാര്‍ത്ഥന, പഠനം, മുലയൂട്ടല്‍.
  3. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരുമായി ഒരു 'സ്പെഷ്യല്‍ ഭക്ഷണത്തിന്' ഇരിക്കുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിടുന്നതല്ലേ നല്ലത്. ഉദാ: മക്കളുടെ പിറന്നാള്‍ സദ്യ, പങ്കാളിയുമായി ഒരു വിവാഹ വാര്‍ഷീകം, etc.
  4. പൊതുവേദികളില്‍ ആയിരിക്കുമ്പോള്‍ വളരെ സാത്വികമായ (താഴന്ന, അലറ്ച്ചയില്ലാത്ത) റിംഗ്ടോണ്‍ സെറ്റുചെയ്യുക. നിങ്ങളുടെ മൊബൈല്‍ അടിക്കുന്നത് ലോകത്തെ മുഴുവന്‍ അറിയിക്കെണ്ടതില്ലല്ലോ.

ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തിട്ട് നോക്കൂ. ഇല്ലെങ്കില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തിടതേക്ക് ഒരു യാത്ര പോകൂ. കുറച്ചു നേരത്തേക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസിലാകും. നിങ്ങള്‍ക്കതിനുസാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്!!

Thursday, March 18, 2010

നിങ്ങള്‍ സന്തോഷവാനാണോ? (Are you happy?)

"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?

ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.

ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക്‌ ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?

ഇവിടെയാണ്‌ ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക്‌ ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക്‌ 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.

നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)

  • 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
  • ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
  • പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
  • ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.

ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ്‌ നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.

അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.

Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.