Showing posts with label അബദ്ധം. Show all posts
Showing posts with label അബദ്ധം. Show all posts

Thursday, February 20, 2014

കാറ് വാങ്ങിയതിന്റെ കഷ്ടപ്പാട്!!

ഞാൻ കാറുപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി. ഇപ്പോൾ കാർ മുളന്തുരുത്തി റെയിൽവേ സ്റ്റെഷനിൽ ഇട്ട് നിത്യവും ട്രെയിനിൽ കയറി ജോലിക്കു വന്നു പോകുന്നു. എന്തു സുഖം!!  

കാറോടിക്കുന്നത് വലിയ തലവേദന തന്നെ. ചുമ്മാ ട്രെയിനിൽ ഇരുന്നപ്പോൾ കാറു വാങ്ങിയത് മുതലുള്ള കഷ്ടപ്പാടുകൾ ഓർത്തുപോയി.

1) എല്ലാ മാസവും കൃത്യമായി ബാങ്ക് ലോണിന്റെ ഇ.എം.ഐ. അടയ്ക്കണം
2) പെട്രോൾ അടിക്കുന്ന വകയിൽ മാസച്ചിലവ് 4000 -5000 കണ്ടു കൂടി.
3) കാർ ഓടിക്കുമ്പോൾ ഉള്ള 'മെന്റൽ ടെൻഷൻ' ( പ്രത്യേകിച്ച് കൊച്ചിയിൽ) വളരെ കൂടുതൽ ആണ്.
4) ഓടിക്കുന്നതിലെ ശാരീരിക അദ്ധ്വാനം കണക്കിലെടുക്കണ്ടേ? ഓഫീസിൽ എത്തുമ്പോൾ തന്നെ വണ്ടി ഓടിച്ച ക്ഷീണത്തിൽ ആവും.
5) ഏതെങ്കിലും ഒരു 'പാർട്ടിക്ക്' പോയാൽ മനസ്സു നിറഞ്ഞ് ഒന്നു മദ്യപിക്കാനും ഇപ്പോൾ പറ്റുന്നില്ല! കാരണം തിരികെ വണ്ടി ഓടിച്ചു വീട്ടിൽ എത്തണമല്ലോ? പോലീസിന്റെ മുൻപിൽ ചെന്ന് ചാടാതെ!!
 6) കാറുള്ളതു കൊണ്ട് ഇപ്പോൾ ബന്ധുക്കൾ ക്ഷണിക്കുന്ന കല്യാണങ്ങൾക്കും മറ്റും കുടുംബത്തോടെ ചെല്ലുമെന്ന് അവർ പ്രതീക്ഷിക്കുന്നു. (വളരെ അടുത്തവർ) ചെന്നില്ലെങ്കിൽ അതിനു പരിഭവം.              
 7) കാർ ഉള്ളതുകൊണ്ട് വീട്ടിലെ എല്ലാവർക്കും ഒരുമിച്ച് പോകാം എന്ന് വീട്ടിലിരിക്കുന്നവർക്ക് തോന്നാം.അപ്പോൾ ലീവ് (അടിക്കടി) ആവശ്യമായി വരുന്നു.
9) എല്ലാ 3 മാസം കൂടുമ്പോഴും എന്തെങ്കിലും സർവീസിനായി 3000 മുതൽ 5000 വരെ തുക ചെലവാകുന്നു.
10) വീട്ടിലെ പോർച്ചിൽ കാർ കിടക്കുന്നത് കണ്ട് പിരിവുകാർ വളരെ പ്രതീക്ഷിക്കുന്നു. നിരാശരകുമ്പോൾ "ഛെ;  പന്ന,......പിശുക്കൻ" എന്ന് പിറുപിറുത്തുകൊണ്ട് പോകുന്നു.
11) കാർ വൃത്തിയാക്കാൻ ദിവസവും, ആഴ്ചയിൽ ഒരിക്കലെങ്കിലും കുറെ സമയം ചെലവാക്കണം 
12) എല്ലാ മാസവും 4 കാർ ഡീലെർമാരുടെ 8 സർവ്വീസ് സെന്റെറിൽ നിന്നുള്ള 'ഫോണ്‍ വിളി ശല്യം അനുഭവിക്കണം!

ഇക്കഴിഞ്ഞ ബജറ്റ് ഇളവിന്റെ ഫലമായി പല കമ്പനികളും കാർ വില കുറച്ചതായി ഇന്നത്തെ പത്രത്തിൽ വാർത്ത‍ കണ്ടു.

സത്യത്തിൽ വഹനവിലയല്ല കുറയ്ക്കേണ്ടത്, മറിച്ച് ഇന്ധന വിലയാണ്. അല്ലെങ്കിൽ കൂടുതൽ മൈലേജ് ഉള്ള വാഹനങ്ങൾ നിർമ്മിക്കാൻ അതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ സർക്കാർ മുൻകൈ എടുക്കണം.    

അതിനു വേണ്ട പ്രോത്സാഹനം നൽകണം. അതുപോലെ തന്നെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം.  

നമുക്കു വേണ്ടത് ഒരു ലക്ഷം രൂപയുടെ 'നാനോ കാർ' അല്ല; മറിച്ച് പത്തു ലക്ഷം രൂപ മുടക്കിയാലും 100 കി.മി. മൈലേജ് തരുന്ന ടെക്നോളജി ആണ്. അതുവഴി മാത്രമേ നമുക്കീ ഇന്ധനക്ഷാമം പരിഹരിക്കാൻ സാധിക്കൂ.

ജയ് ഹിന്ദ്‌ !!     

Monday, October 01, 2012

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - ഒരു സുഖമുള്ള ഓര്‍മ്മ

അങ്ങിനെ അവസാനം വാക്വം ക്ലീനെര്‍ വാങ്ങി!!

കുറെ വര്‍ഷങ്ങളായി വേണ്ടാ, വേണ്ടാ എന്നു വച്ച് നീട്ടി കൊണ്ടുപോയ ഒരു സാധനം, ഇന്നലെ വാങ്ങി. വീട് മുഴുവന്‍ യന്ത്ര സാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ഉള്ള മനോവിഷമം കൊണ്ടാണ് ഇത്രനാളും വലിച്ചു നീട്ടിയത്. എന്നാല്‍ ഇപ്പോള്‍ അജിതയ്ക്ക് പൊടി അലര്‍ജി, അമ്മച്ചിക്ക് നടുവേദന ഇതൊക്കെ കൊണ്ടു വീട് അടിച്ചു വാരി, തുടച്ചിടാന്‍ ഒരു ചേച്ചിയുടെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഇന്ന് വരാം, നാളെ വരാം എന്നു പറയുന്നതല്ലാതെ ഇതുവരെ അവര്‍ ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചില്ല! 

ഈ പണിയൊക്കെ എനിക്ക് ചെയ്തുകൂടെ എന്നു നിങ്ങള്‍ ചോദിക്കരുത്. കാരണം എനിക്ക് തീരെ സമയം ഇല്ല, ഒരു പുസ്തകം വായിച്ചിട്ട് തന്നെ നാളോരുപാടായി. അങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിയത്, വാക്വം ക്ലീനെര്‍ വാങ്ങാം. വീട്ടുകാര്‍ക്കും സമ്മതം. ബജെറ്റ് പെട്ടെന്ന് പാസ്സായി, ഒരു പരസ്യം നോക്കി യൂറേക്കാ ഫോര്‍ബ്സ് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. ഞായറാഴ്ച രാവിലെ തന്നെ 'ഡെമോ കുട്ടന്‍' വിളിച്ചു, വീടും അഡ്രസ്സും വാങ്ങിച്ചു.  എന്നാല്‍ വന്നപ്പോള്‍ രണ്ടു മണിയായി. അതായത്, ഞായറാഴ്ചത്തെ അമിത ഭക്ഷണം കഴിഞ്ഞു ചാഞ്ഞുറങ്ങേണ്ട 'ധന്യമുഹൂര്‍ത്തം'!! കലന്മാരുടെ വരവ് നല്ല സമയത്ത് തന്നെ, മുട്ടന്‍ മഴയും. കഷായം കുടിക്കുന്നപോലെ ഉറക്കം കനം വച്ച കണ്ണുകളുമായി  അവന്റെ ഡെമോ സര്‍ക്കസ് കാണാന്‍ ഇരുന്നു. 

യന്ത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ, ഫ്യൂസ് അടിച്ചു പോയി... സാരമില്ല ഡ്രിപ് ആയതാണ്, മെയിന്‍ സ്വിച്ചു നേരെയാക്കി, തുടരാന്‍ പറഞ്ഞു. (പണ്ടാരം ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു.) വാക്വം   ക്ലീനെറിന്റെ ഒച്ച കേട്ട്   'കക്കു കുട്ടി' ഞെട്ടി കരയാന്‍ തുടങ്ങി, പിന്നെ അവളെ എടുത്തു തോളത്തിട്ടു കൊണ്ടായി ഡെമോ കാണല്‍.. അവന്‍ പല അഭ്യാസങ്ങളും പയറ്റി.

പണിപാളിയത്  കുറച്ചു കഴിഞ്ഞാണ്. ഒരു പൈപ് എടുത്തു 'മാഡം, ദാ ഇത് എന്ത് ചെയ്താലും ഓടിയില്ല, മുറിയില്ല' എന്നു പറഞ്ഞു വളച്ചോടിച്ചപ്പോള്‍  പൈപ്പ് രണ്ടായി മുറിഞ്ഞു പോയി! കഷ്ടകാലം, പിന്നെ പുതിയ കിറ്റിലെ പൈപ് എടുത്തു മാറ്റിയിട്ടു ഡെമോ തുടര്‍ന്ന്. അടുത്ത അഭ്യാസം ഫാനിലെ അഴുക്കും പൊടിയും കളയുന്ന വിദ്യ ആയിരുന്നു. അത് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറ്റേതിന്റെ ജാള്യത മാറ്റാന്‍ അവന്‍ ഫാനില്‍ കയറി പിടിച്ചു, കാരണം സ്ത്രീകള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ഫാന്‍ തുടക്കുക എന്നത്. ശക്തിയേറിയ വാക്വം കൊണ്ടു ഫാനിന്റെ ലീഫില്‍ പിടിച്ചപ്പോള്‍ പാവം ലീഫ്,, മടങ്ങിപ്പോയി!! അങ്ങിനെ ഡെമോ സര്‍ക്കസ് ആകെ കുളമായി. അത് സാരമില്ല ഞാന്‍ ശെരിയാക്കി കൊള്ളാം എന്നു പറഞ്ഞു 'ഡെമോ' അവസാനിപ്പിക്കാന്‍ അവസാന ബെല്ല് കൊടുത്തു. അവന്‍ നിരാശയോടെ കിറ്റ്‌ പാക്കുചെയ്തു,   കച്ചോടം നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ. അജിതയും അമ്മച്ചിയും 'വാക്വം ക്ലീനെര്‍' എന്ന മോഹം ഇറക്കി വച്ച് ഇവന്‍ എങ്ങനെയെങ്കിലും പോയി കിട്ടിയാല്‍ മതി എന്ന മട്ടില്‍ ഇരിക്കുന്നു.

ഞാന്‍ പക്ഷെ, അകത്തു പോയി പൈസ എടുത്തു വന്നു, ബില്ലെഴുതാന്‍ പറഞ്ഞു. അവന്‍ അന്തം വിട്ടപോലെ എന്നെ നോക്കി, ഇത് സ്വപ്നമോ അതോ എനിക്ക് വട്ടാണോ എന്ന മട്ടില്‍. . അജിതയോട് കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു, എന്നിട്ട് സാവധാനം ഇരുന്നു ബില്‍ എഴുതാന്‍ പറഞ്ഞു. അഞ്ചു മിനിട്ട് കൊണ്ടു കച്ചോടം നടന്നു.  അവന്‍ സ്വപ്നമോ യഥാര്ത്യമോ എന്നറിയാതെ തന്റെ ബൈക് സ്റ്റാര്‍ട്ട്‌ ചെയ്തു 'ഡെമോ കിറ്റ്‌' തോളില്‍ തൂക്കി യാത്രയായി.
---------------------------------
അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥ പറഞ്ഞു.


1992-97 കാലത്ത് ഞാന്‍ മണ്ണുത്തി  കാര്‍ഷിക സര്‍വ്വകലാശാലയില്‍  പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ - ഞാന്‍, ഷാജു, കിണ്ണന്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയത്തില്‍ ആകൃഷ്ടരായി ക്രോംടെന്‍ ഗ്രീവ്സ് കിച്ചന്‍ അപ്ലൈയന്സസ് വില്‍ക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ ജോലി തേടി. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ ആയിരുന്നു അവരുടെ ഓഫീസ്. 'നീഡ്സ് അപ്ലൈയന്സസ്' അതാണ് സ്ഥാപനത്തിന്റെ പേര്. ഹരി, മോഹന്‍, രഞ്ജിത് എന്നിവര്‍ ആയിരുന്നു ഉടമകള്‍. (ഇവര്‍ മൂവരും ഇന്നത്തെ സിനിമ നടന്‍ ബിജു മേനോന്‍ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.) ഇതില്‍ രഞ്ജിത് ഇന്നില്ല.  ഞങ്ങള്‍ എന്നും വൈകിട്ട് കോളേജു കഴിഞ്ഞു ഈ ഓഫീസില്‍ പോയി 'ക്രോംടെന്‍' റൈസ്‌ കുക്കെര്‍, ഫുഡ്‌ പ്രോസെസ്സര്‍, ടോസ്റ്റെര്‍, മൈക്രോ വേവ് ഓവന്‍ ഇത്യാദി സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തു 'ഡെമോ ബാഗില്‍' കയറ്റി തോളത്ത് തൂക്കി,    വീടുകളില്‍ പോയി ഡെമോ നടത്തും, കുറച്ചു സെയിലും നടക്കും. പ്രധാനമായും തൃശ്ശൂര്‍ നടക്കുന്ന എക്സിബിഷനുകളില്‍ നിന്നും കിട്ടുന്ന ബുക്കിംഗ് അനുസരിച്ചാണ് ഡെമോയ്ക്ക് പോകുന്നത്. ഇതില്‍ പ്രധാനം പൂരം എക്സിബിഷന്‍ ആണ്. അല്ലാതെ ക്ലബ്‌ വാര്‍ഷീകം, വലിയ സര്‍ക്കാന്‍ ഓഫീസുകളില്‍ സ്റ്റാള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് കിട്ടും. 

ഒരിക്കല്‍ ടൌണ്‍ പരിസരത്ത് ചെമ്പുക്കാവില്‍ ഒരു വലിയ വീട്ടില്‍ ഞാന്‍ ഡെമോ കാണിക്കാന്‍ പോയി. ഫുഡ്‌ പ്രേസ്സെസോര്‍ ആയിരുന്നു ഐറ്റം. ഇതിന്റെ ജാര്‍ ഏ.ബി.എസ് പ്ലാസ്റിക് കൊണ്ടു ഉണ്ടാക്കിയതിനാല്‍ താഴെ വീണാലും പൊട്ടില്ല. ഇതും പറഞ്ഞു ഞാന്‍ ജാര്‍ തറയിലേക്കു ശക്തിയായി എറിഞ്ഞതും അയ്യോ എന്നു പറഞ്ഞു വീട്ടുകാരി തലയില്‍ കൈവച്ചു. അവരുടെ മുഖമൊക്കെ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു!! ഞാന്‍ കാര്യമറിയാതെ ഇളിച്ചു (ഇളിഭ്യനായി) നിന്നു. "നിങ്ങളുടെ ജാര്‍ പൊട്ടില്ലായിരിക്കും, പക്ഷെ എന്റെ ഫ്ലോര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ്, അതു പൊട്ടി!! ഇട്ടിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ, നശിപ്പിച്ചല്ലോ", എന്നൊക്കെ പറഞ്ഞു കാറി വിളിക്കാന്‍ തുടങ്ങി. നല്ല പ്രൌഡയായ സ്ത്രീ ആയിരുന്നു, പെട്ടെന്ന് ഭദ്രകാളി ആയി മാറി? ഹോ, നാശം ഞാന്‍ ആകെ ഡാഷ് പോയ അണ്ണനെ പോലെ ആയി. അപ്പോള്‍ ദാ വരുന്നു രക്ഷകന്‍, വീട്ടുകാരന്‍ ചേട്ടന്‍. തൃശ്ശൂര്‍ സ്വര്‍ണ്ണകടക്കാരന്‍   ആണ്. "സാരമില്ലെടോ, ആ പയ്യന് അറിയാതെ പറ്റിയതല്ലേ പോട്ടെ," എന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാന്‍ മണ്ണുത്തിയിലെ സ്റ്റുഡന്റ്റ് ആണെന്ന് മനസ്സിലായപ്പോള്‍, വീട്ടമ്മയും കൂള്‍ ആയി. നല്ലൊരു ചായയും തന്നു, ഒരു ഫുഡ്‌ പ്രോസ്സെസ്സ്ര്‍ റും വാങ്ങി എന്നെ അനുഗ്രഹിച്ച ആ വീട്ടുകാരെ എങ്ങിനെ ഞാന്‍ മറക്കും? ഡോര്‍ ഡോര്‍ സെയില്‍ നടത്തുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതും അന്നത്തെ മറ്റനുഭവങ്ങളും ഓര്‍മ്മവരും. 

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ തൊട്ടു മുന്‍പ്  വരെ ഇത് പോലെ 'പഠനത്തോടൊപ്പം ജോലി' നടത്തി. അത്യാവശ്യം കുറച്ചു കാശും അതിലേറെ അനുഭവസമ്പത്തും ഞങ്ങള്‍ക്ക് കിട്ടി. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ഒട്ടനവധി വീട്ടുകാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തൃശൂര്‍ കാസിനോ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്ന വലിയ ആഗ്രഹം നടന്നത് ഈ ജോലിയിലൂടെ ആണ്. ക്രോംടെന്‍  കമ്പനി മീറ്റിങ്ങില്‍ ഫുഡ്‌ അടിക്കാന്‍ ഞങ്ങളെ 'നീഡ്സ് ഏജന്‍സി' നിയമിക്കുമായിരുന്നു!! അന്നൊക്കെ അതു പെരുത്ത സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം വര്‍ധിപ്പിക്കും, സംശയമില്ല. 

Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...

Thursday, February 19, 2009

അബദ്ധങ്ങള്‍ (തുടരുന്നു..) മജെസ്റ്റിക് & മധുവിധു

ഒരു 'മജെസ്റ്റിക് ടാക്കീസ്' അനുഭവം കഴിഞ്ഞ ബ്ലോഗ്ഗില്‍ പങ്കു വച്ചതാണ്. വീണ്ടും ഒരു മജെസ്റ്റിക് അനുഭവം. ഒരുദിവസം ഞാനും സന്തോഷും കൂടി ഓടി പിടിച്ചു നമ്മുടെ സ്വന്തം മജെസ്റ്റിക് സിനിമയില്‍ കയറിക്കൂടി... ബിറ്റ് തുടങ്ങിയാര്‍ന്നു..... സന്തോഷ് ടി-ഷര്‍ട്ട്‌ ആയിരുന്നു ധരിച്ചിരുന്നത്. അകത്തു ഹൌസ് ഫുള്‍ ... ഞാന്‍ കേറിയ പാടെ കണ്ട ഒരു സീറ്റിന്റെ അറ്റത്ത്‌ അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. സന്തോഷിനു സീറ്റ് കിട്ടിയില്ല. എന്നത്തേയും പോലെ അരികത്തു ചാരി നിന്നു. പ്രതിഭ ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം.... കണ്ടു തൃപ്തിയായി ഇന്റര്‍വെല്‍ സമയത്തു പുറത്തു വന്നു. (പതിവുപോലെ) പമ്മി പമ്മി ഇറങ്ങി അടുത്തുള്ള കടയില്‍ പച്ചക്കറി വാങ്ങാന്‍ കയറി സന്തോഷ് എന്നോട് അവന്റെ പേഴ്സ് ചോദിച്ചു??!! ഞാന്‍ അന്തം വിട്ടു പോയി. ഏത് പേഴ്സ്? "എടാ ഞാന്‍ തീയറ്ററിനു അകത്തു കടന്നപ്പോള്‍ തന്നെ അത് നിന്റെ പോക്കെറ്റില്‍ ഇട്ടു": സന്തോഷ്. അപ്പോഴാണ് എനിക്ക് കത്തിയത്. തിരിച്ചോടി തീയറ്ററിലേക്ക്. എന്റെ അടുത്തിരുന്ന ചേട്ടനോട് ആ പേഴ്സ് ഇങ്ങേട്.. എന്ന് പറഞ്ഞപ്പോള്‍ തന്നെ അയാള്‍ അതെടുത്ത് തന്നു. എന്നിട്ടൊരു ചോദ്യം (നിഷ്കളങ്കമായി) ഇതെന്തിനാ എന്റെ പോക്കറ്റില്‍ ഇട്ടതു, എന്ന്. എന്ത് പറയാന്‍.. തീയറ്ററില്‍ ഓടി കയറിയ തിരക്കില്‍, ഇരുട്ടില്‍ (പ്രതിഭയുടെ കുളി സീന്‍ നടക്കുമ്പോള്‍) ധൃതിയില്‍ സന്തോഷ് തന്റെ പേഴ്സ് ഇട്ടതു എന്റെ അടുത്തിരുന്ന ചേട്ടന്റെ പോക്കറ്റില്‍ ആയിരുന്നു. ഭാഗ്യം,,, ആ ചേട്ടന്‍ ഇന്റര്‍വെല്‍ കഴിഞ്ഞും അവിടെ തന്നെ ഉണ്ടായിരുന്നു... പേഴ്സ് മാറ്റാന്‍ തുനിഞ്ഞില്ല... ഉടക്കാതെ തിരികെ നല്കി... ബൈക്കിന്റെ താക്കോല്‍ പോലും അതിലായിരുന്നു. മുളന്തുരുത്തി മുത്തപ്പാ . . . നന്ദി!!!

അബദ്ധം (മൂന്ന്) മധുവിധു:
എന്റെ കല്യാണം കഴിഞ്ഞു 3-4 മാസം കഴിഞ്ഞു കാണും. ഒരു ദിവസം ഓഫീസ്സില്‍ നിന്നും വീട്ടില്‍ എത്തുമ്പോള്‍ അനിയത്തിയുടെ മക്കള്‍ രണ്ടാളും ഉണ്ട്. കളിച്ചു കൊണ്ടിരിക്കുന്നു. ഒരാള്‍ക്ക്‌ രണ്ടു വയസ്സും മറ്റേ ആള്‍ക്ക് നാല് വയസ്സും. ഞാന്‍ ചെന്ന പാടെ രണ്ടാളും ഓടി വന്നു, കൈയ്യില്‍ തൂങ്ങി. ചാച്ചാ ,,... ചാച്ചാ.. വിളിച്ചു പുന്നരിക്കാന്‍ തുടങ്ങി. അളിയനും പെങ്ങളും അപ്പച്ചനും അമ്മച്ചിയും എല്ലാവരും നിരന്നിരിക്കുന്നു. നാല് വയസ്സ് കാരന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ടു. ഒരു പാക്കറ്റ് കിട്ടി!! മൂഡ്സ് !!!! (MOODS CONDOMS) യ്യോ ... എന്റെ തല കറങ്ങാന്‍ തുടങ്ങി... നാവു വരളുന്നു.. കണ്ണില്‍ ഇരുട്ട് കയറി.. ജെംസ്,, ജെംസ് (CADBURRY JEMS CHOKOLATES) എന്ന് പറഞ്ഞു തല്ലുകൂടുന്ന കുട്ടികളുടെ കയ്യില്‍ നിന്നും ആ പാക്കറ്റ് തട്ടിപറിച്ചു... ഓടി എന്റെ മുറിയില്‍ കയറിയത് എങ്ങിനെ എത്ര നിമിഷം കൊണ്ടാണെന്ന് എനിക്ക് ഇന്നും ഒര്മയില്ല. (ഇങ്ങനെ ഒരബദ്ധം മറ്റാര്‍ക്കും വരരുതേയെന്ന് അന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു). ഇതു വായിക്കുന്ന ചെറുപ്പക്കാര്‍ ഓര്‍മയില്‍ വയ്ക്കുക. (രണ്ടു പാഠങ്ങള്‍) നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത വിരുന്നുകാര്‍ വീട്ടിലുണ്ടാവം. കുട്ടികളുടെ കുസൃതി നമ്മെ നാണം കെടുത്താം.