Showing posts with label വ്യക്തിത്വവികസനം. Show all posts
Showing posts with label വ്യക്തിത്വവികസനം. Show all posts

Tuesday, March 26, 2024

ആത്മാഭിമാനം അഥവാ self esteem


എൻ്റെ അമ്മ അയൽവാസിയോട് കുറച്ച് ഉപ്പ് ചോദിക്കുന്നത് ഞാൻ കേട്ടു.

നമ്മുടെ വീട്ടിൽ ഉപ്പ് ഉള്ളപ്പോൾ എന്തിനാണ് അവരോട് ചോദിക്കുന്നത് എന്ന് ഞാനപ്പോൾ അമ്മയോട് ചോദിച്ചു.


അമ്മ പറഞ്ഞു: "അവർ വളരെ പാവപ്പെട്ടവരാണ്, എപ്പോഴും നമ്മോട് എന്തെകിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ചെറുതെന്തെങ്കിലും അവരോട് ഞാൻ അങ്ങോട്ടും ആവശ്യപ്പെടുന്നു, അപ്പോൾ അവർക്ക് വേണ്ടതെന്തും ഇടക്കിടെ  

നമ്മോട് ചോദിക്കുന്നതിൽ മനഃപ്രയാസമുണ്ടാകില്ല.

മാത്രവുമല്ല, അതേസമയം നമുക്ക് അവരെയും ആവശ്യമുണ്ട് എന്ന് അവരെ തോന്നിപ്പിക്കുകയും ചെയ്യാം.

അതുവഴി നമ്മളിൽ നിന്ന് ആവശ്യമുള്ളതെന്തും ചോദിക്കുന്നത് അവർക്ക് എളുപ്പമാവുകയും ചെയ്യും."🌷


-Habib Ali Jifri-


I heard my mother asking our neighbour for some salt.

I asked her why she was asking them as we have salt at home. 

She replied: “It’s because they are always asking us for things; they’re poor.

So, I thought I’d ask something small from them so as not burden them, but at the same time make them feel as if we need them too.

That way it’ll be easier for them to ask us for anything they need from us.


– Ali al-Jifri

Saturday, September 01, 2018

ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്.

ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി.
വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും
വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം.
വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല.
വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ.
വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി.
അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാന്‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം  കണ്ടു അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി.
വെള്ളം ആഹ്‌ളാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവന്‍ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.''
വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നില്‍ പടരാനേ കഴിയൂ. നിന്നില്‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.''
ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ അവര്‍ വിഷം കലര്‍ത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവര്‍ നമ്മില്‍ പടര്‍ന്നുകയറുന്നു.
ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്. 🌸🌸🌸ശുഭദിനം🌸🌸🌸

Wednesday, April 25, 2018

സോഷ്യൽ മീഡിയ ഡീട്ടോക്സ്

സോഷ്യൽ മീഡിയ ഡീട്ടോക്സ് 
ബ്ലൂവെയിൽ മുതൽ തുടങ്ങിയ വെല്ലുവിളി ബൈക്ക് റേസിംഗ് ചലഞ്ചിൽ എത്തിനിൽക്കുമ്പോൾ നിരവധിപേരുടെ ജീവനാണ് നവമാധ്യമഅടിമത്തം എടുത്തത്. ഒട്ടനവധി നേട്ടങ്ങളുമായാണ് സോഷ്യൽമീഡിയ നമ്മുടെയിടയിൽ അവതരിച്ചതെങ്കിലും അതിലേക്കുള്ള അമിതമായ അഭിനിവേശവും അടിമത്തവും നിരവധി യുവാക്കളുടെ ജീവിതം ദുരിതപൂർണ്ണമാക്കി. പഠനത്തിലും ജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും വൻ പരാജയങ്ങൾ ഈ അഡിക്ഷനിലൂടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. 

“ഭയം, വിഷാദം, ദേഷ്യം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ,  അമിതവാശി, പഠനത്തിൽ ശ്രദ്ധക്കുറവ്, സാമൂഹ്യബന്ധങ്ങളിൽ നിന്നും ഉൾവലിയുക....”  സോഷ്യൽ മീഡിയയുടെ വ്യാപകമായ പ്രചാരണത്തോടെ ഇതുപോലെയുള്ള മാനസീക പ്രശ്നനങ്ങൾ വിദ്ധ്യാർത്ഥികളയും മുതിർന്നവരെയും അലട്ടാൻ തുടങ്ങുകയും പലരും തങ്ങളുടെ വൈകല്യം തിരിച്ചറിഞ്ഞ് കൗൺസിലിംഗ് പോലുള്ള പ്രശ്നപരിഹാര മാർഗ്ഗങ്ങൾ തേടിത്തുടങ്ങി.

ഒട്ടനവധി കുടുംബങ്ങളിൽ സോഷ്യൽ മീഡിയ ഒരു വില്ലനായി മാറുകയും കുടുംബകലഹത്തിനും വിവാഹമോചനത്തിനും വൈരാഗ്യ കൊലപാതങ്ങൾക്കും കാരണമായി. പഠിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ക്ഷീണഭാവങ്ങൾ അമിതമായ മൊബൈൽ / ലാപ്ടോപ്പ് ഉപയോഗം കൊണ്ട് കണ്ടുവരുന്നു. 

ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടുരസിക്കുക, തുടർച്ചയായി മണിക്കൂറുകളോളം വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുക, ഒരു ദിവസത്തിൽ പത്തിലധികം തവണ സെൽഫി എടുത്തു രസിക്കുക, ഫേസ്ബുക് / വാട്ട്സാപ്പ് അക്കൗണ്ടുകൾ ഒരു മണിക്കൂറിൽ പലപ്രാവശ്യം നോക്കുക, ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ /ടാബ്ലറ്റ് കയ്യിൽ നിന്നും താഴെവയ്ക്കാൻ മടിക്കുക തുടങ്ങിയ ശീലങ്ങൾ സോഷ്യൽ മീഡിയ അഡിക്ഷൻ എന്ന അസുഖത്തിന്റെ ലക്ഷങ്ങൾ ആണ്.

നിങ്ങൾ സോഷ്യൽ മീഡിയയുടെ നീരാളിപ്പിടുത്തത്തിൽ ആണെങ്കിൽ അതിൽ നിന്നും മുക്തിനേടാൻ എത്രയും വേഗം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം കൊണ്ട് നുള്ളിയെടുക്കാവുന്ന കാര്യമല്ല ഈ ഇന്റർനെറ്റ് അടിമത്തം. ചെറുതായി ശ്രമിച്ചാൽ കുറച്ചു നാൾ കൊണ്ട് ഈ അഡിക്ഷൻ ഒഴിവാക്കിയെടുക്കാം. അനാവശ്യമായി സമയം പാഴാക്കുന്നത് ഒഴിവാക്കാം, കൂടുതൽ ഫലപ്രദമായ കാര്യങ്ങൾക്ക് (കുട്ടികൾക്ക് അവരുടെ പഠനത്തിന്) ഈ സമയം ചെലവാക്കാൻ സാധിക്കും, ശാരീരികമായും മാനസികമായും ഉണർവ്വ് വീണ്ടെടുക്കാൻ സോഷ്യൽ മീഡിയ  ഡീട്ടോക്സ്  കൊണ്ട് സാധിക്കും. 

ലളിതമായ പൊടികൈകൾ ഇതാ:

  1. അലാറം മൊബൈലിൽ സെറ്റ് ചെയ്യാതിരിക്കുക. 100 രൂ കൊടുത്ത് ഒരു ചെറിയ അലാറം വാങ്ങുക, അതിൽ മാത്രം അലാറം വയ്ക്കുക. രാവിലെ അലാറം കേട്ട് ചാടിയെഴുന്നേറ്റു മൊബൈൽ എടുക്കുന്നത് ഒഴിവാക്കാം  മൊബൈൽ കിടപ്പുമുറിക്ക് വെളിയിൽ വയ്ക്കുക.   
  2. മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ [വാട്ടസ്ആപ് / ഫേസ്ബുക് ] നോട്ടിഫിക്കേഷൻ മെസ്സേജ് ടോൺ നിശബ്ദമാക്കി വയ്ക്കുക. ഇടയ്ക്കിടക്ക് മണിയടികേട്ട് ഓടിച്ചെന്ന് മൊബൈൽ നോക്കാനുള്ള പ്രവണത താനെ ഇല്ലാതാവും
  3. രാവിലെ എഴുന്നേറ്റത്തിന് ഒരു മണിക്കൂർ ശേഷം മാത്രമേ മൊബൈൽ മെസ്സേജുകൾ വായിക്കുകയുള്ളൂ എന്ന് സുദൃഢമായ തീരുമാനമെടുക്കുക. രാത്രി 10 മണിക്ക് ശേഷം ചാറ്റിങ് ഒഴിവാക്കുക 
  4. സോഷ്യൽ മീഡിയ [വാട്സ്ആപ് ഒഴികെ] എല്ലാം കമ്പ്യൂട്ടറിൽ മാത്രം ലോഗിൻ ചെയ്തു ശീലമാക്കുക ഉദാ: ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റെർ മുതലായവ 
  5. മാസത്തിൽ ഒരിക്കലെങ്കിലും ഇന്റർനെറ്റ് ഓഫാക്കി ഒരു ദിവസം കഴിയുക
  6. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് ഉപകരിക്കുന്ന ആപ്പുകൾ മൊബൈലിൽ ആക്കികൊടുക്കുക. ബ്രിട്ടീഷ് കൌൺസിൽ, അലയൻസ് ഫ്രാഞ്ചയിസ്‌, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥാപങ്ങളുടെ ആപ്പുകൾ, യൂട്യൂബ് ചാനലുകൾ ഭാഷാപഠിക്കാൻ ഉപയോഗിക്കാം
  7. ശരിയായ വെളിച്ചം ഇല്ലാത്ത മുറിയിൽ, ഇരുട്ടത്ത് മൊബൈൽ /ടാബ്ലറ്റ് സ്‌ക്രീനിൽ നോക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം. ഇത് കണ്ണുകൾക്ക് വളരെയധികം ദോഷം ചെയ്യും  

നിങ്ങൾ ഒരുദിവസം മൂന്നു മണിക്കൂറിലധികം ഇൻറർനെറ്റിൽ മുൻപിൽ (ജോലിക്കുവേണ്ടിയല്ലാതെ) സമയം പാഴാക്കുന്നവരാണെങ്കിൽ, പാതി രാത്രി ഒരുമണി രണ്ടുമണി വരെ മൊബൈൽ മെസ്സേജുകൾ വായിക്കുന്നവരാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് 'സോഷ്യൽ മീഡിയ  ഡീട്ടോക്സ്' ആവശ്യമാണ് 

Written by: ജോസി വർക്കി 
ഇന്നോമൈൻഡ്‌സ് അക്കാദമി
എറണാകുളം [മൊബൈൽ : 95260 83240]

Monday, October 29, 2012

ചിന്തിച്ചാല്‍ ...

ഒരു പുതിയ ക്ലോക്ക് പണിപ്പുരയില്‍ നിന്നും പുറത്തു വന്നു, ഷെല്‍ഫില്‍ സ്ഥാനം പിടിച്ചു. 

അതിലെ പെന്‍ഡുലം ഇങ്ങനെ ചിന്തിച്ചു: "ഹോ, ഇനി ഞാന്‍ ഓരോ സെക്കന്റും ഒരു പ്രാവശ്യം ആടണം. ഒരു മിനിറ്റില്‍ 60 പ്രാവശ്യം ആടണം. ഒരു മണിക്കൂറില്‍ 3600 പ്രാവശ്യം ആടണം, ഒരു ദിവസം 86400 പ്രാവശ്യം ആടണം, ഒരു ആഴ്ചയില്‍ 604800 പ്രാവശ്യം ആടണം, ഒരു മാസത്തില്‍ 2628000??? പ്രാവശ്യം ആടണം, ഒരു വര്‍ഷം .... ഹോയ്യോ,,,,,,,
 
പാവം പെന്‍ഡുലം, തലകറങ്ങി വീണു.

അടുത്തിരുന്ന, ഒരു പഴയ ക്ലോക്കിലെ അമ്മാവന്‍ പെന്‍ഡുലം ഇത് കണ്ടു.

കുട്ടി ക്ലോക്കിനോട് പറഞ്ഞു: മോനെ നീ വിഷമിക്കണ്ട. നാം ഒരു സെക്കന്റില്‍ ഒരു പ്രാവശ്യം ആടിയാല്‍ മതിയല്ലോ. അത്രമാത്രം ഇപ്പോള്‍ ചിന്തിച്ചാല്‍ മതി. ഞാന്‍ 100 കൊല്ലമായി പ്രവര്‍ത്തിക്കുന്നു, ഒരു കുഴപ്പവും ഇല്ല.

ഗുണപാഠം: ചിന്തിച്ചാല്‍ ഒരന്തവും ഇല്ല; ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല. 

Monday, October 01, 2012

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - ഒരു സുഖമുള്ള ഓര്‍മ്മ

അങ്ങിനെ അവസാനം വാക്വം ക്ലീനെര്‍ വാങ്ങി!!

കുറെ വര്‍ഷങ്ങളായി വേണ്ടാ, വേണ്ടാ എന്നു വച്ച് നീട്ടി കൊണ്ടുപോയ ഒരു സാധനം, ഇന്നലെ വാങ്ങി. വീട് മുഴുവന്‍ യന്ത്ര സാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ഉള്ള മനോവിഷമം കൊണ്ടാണ് ഇത്രനാളും വലിച്ചു നീട്ടിയത്. എന്നാല്‍ ഇപ്പോള്‍ അജിതയ്ക്ക് പൊടി അലര്‍ജി, അമ്മച്ചിക്ക് നടുവേദന ഇതൊക്കെ കൊണ്ടു വീട് അടിച്ചു വാരി, തുടച്ചിടാന്‍ ഒരു ചേച്ചിയുടെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഇന്ന് വരാം, നാളെ വരാം എന്നു പറയുന്നതല്ലാതെ ഇതുവരെ അവര്‍ ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചില്ല! 

ഈ പണിയൊക്കെ എനിക്ക് ചെയ്തുകൂടെ എന്നു നിങ്ങള്‍ ചോദിക്കരുത്. കാരണം എനിക്ക് തീരെ സമയം ഇല്ല, ഒരു പുസ്തകം വായിച്ചിട്ട് തന്നെ നാളോരുപാടായി. അങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിയത്, വാക്വം ക്ലീനെര്‍ വാങ്ങാം. വീട്ടുകാര്‍ക്കും സമ്മതം. ബജെറ്റ് പെട്ടെന്ന് പാസ്സായി, ഒരു പരസ്യം നോക്കി യൂറേക്കാ ഫോര്‍ബ്സ് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. ഞായറാഴ്ച രാവിലെ തന്നെ 'ഡെമോ കുട്ടന്‍' വിളിച്ചു, വീടും അഡ്രസ്സും വാങ്ങിച്ചു.  എന്നാല്‍ വന്നപ്പോള്‍ രണ്ടു മണിയായി. അതായത്, ഞായറാഴ്ചത്തെ അമിത ഭക്ഷണം കഴിഞ്ഞു ചാഞ്ഞുറങ്ങേണ്ട 'ധന്യമുഹൂര്‍ത്തം'!! കലന്മാരുടെ വരവ് നല്ല സമയത്ത് തന്നെ, മുട്ടന്‍ മഴയും. കഷായം കുടിക്കുന്നപോലെ ഉറക്കം കനം വച്ച കണ്ണുകളുമായി  അവന്റെ ഡെമോ സര്‍ക്കസ് കാണാന്‍ ഇരുന്നു. 

യന്ത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ, ഫ്യൂസ് അടിച്ചു പോയി... സാരമില്ല ഡ്രിപ് ആയതാണ്, മെയിന്‍ സ്വിച്ചു നേരെയാക്കി, തുടരാന്‍ പറഞ്ഞു. (പണ്ടാരം ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു.) വാക്വം   ക്ലീനെറിന്റെ ഒച്ച കേട്ട്   'കക്കു കുട്ടി' ഞെട്ടി കരയാന്‍ തുടങ്ങി, പിന്നെ അവളെ എടുത്തു തോളത്തിട്ടു കൊണ്ടായി ഡെമോ കാണല്‍.. അവന്‍ പല അഭ്യാസങ്ങളും പയറ്റി.

പണിപാളിയത്  കുറച്ചു കഴിഞ്ഞാണ്. ഒരു പൈപ് എടുത്തു 'മാഡം, ദാ ഇത് എന്ത് ചെയ്താലും ഓടിയില്ല, മുറിയില്ല' എന്നു പറഞ്ഞു വളച്ചോടിച്ചപ്പോള്‍  പൈപ്പ് രണ്ടായി മുറിഞ്ഞു പോയി! കഷ്ടകാലം, പിന്നെ പുതിയ കിറ്റിലെ പൈപ് എടുത്തു മാറ്റിയിട്ടു ഡെമോ തുടര്‍ന്ന്. അടുത്ത അഭ്യാസം ഫാനിലെ അഴുക്കും പൊടിയും കളയുന്ന വിദ്യ ആയിരുന്നു. അത് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറ്റേതിന്റെ ജാള്യത മാറ്റാന്‍ അവന്‍ ഫാനില്‍ കയറി പിടിച്ചു, കാരണം സ്ത്രീകള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ഫാന്‍ തുടക്കുക എന്നത്. ശക്തിയേറിയ വാക്വം കൊണ്ടു ഫാനിന്റെ ലീഫില്‍ പിടിച്ചപ്പോള്‍ പാവം ലീഫ്,, മടങ്ങിപ്പോയി!! അങ്ങിനെ ഡെമോ സര്‍ക്കസ് ആകെ കുളമായി. അത് സാരമില്ല ഞാന്‍ ശെരിയാക്കി കൊള്ളാം എന്നു പറഞ്ഞു 'ഡെമോ' അവസാനിപ്പിക്കാന്‍ അവസാന ബെല്ല് കൊടുത്തു. അവന്‍ നിരാശയോടെ കിറ്റ്‌ പാക്കുചെയ്തു,   കച്ചോടം നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ. അജിതയും അമ്മച്ചിയും 'വാക്വം ക്ലീനെര്‍' എന്ന മോഹം ഇറക്കി വച്ച് ഇവന്‍ എങ്ങനെയെങ്കിലും പോയി കിട്ടിയാല്‍ മതി എന്ന മട്ടില്‍ ഇരിക്കുന്നു.

ഞാന്‍ പക്ഷെ, അകത്തു പോയി പൈസ എടുത്തു വന്നു, ബില്ലെഴുതാന്‍ പറഞ്ഞു. അവന്‍ അന്തം വിട്ടപോലെ എന്നെ നോക്കി, ഇത് സ്വപ്നമോ അതോ എനിക്ക് വട്ടാണോ എന്ന മട്ടില്‍. . അജിതയോട് കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു, എന്നിട്ട് സാവധാനം ഇരുന്നു ബില്‍ എഴുതാന്‍ പറഞ്ഞു. അഞ്ചു മിനിട്ട് കൊണ്ടു കച്ചോടം നടന്നു.  അവന്‍ സ്വപ്നമോ യഥാര്ത്യമോ എന്നറിയാതെ തന്റെ ബൈക് സ്റ്റാര്‍ട്ട്‌ ചെയ്തു 'ഡെമോ കിറ്റ്‌' തോളില്‍ തൂക്കി യാത്രയായി.
---------------------------------
അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥ പറഞ്ഞു.


1992-97 കാലത്ത് ഞാന്‍ മണ്ണുത്തി  കാര്‍ഷിക സര്‍വ്വകലാശാലയില്‍  പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ - ഞാന്‍, ഷാജു, കിണ്ണന്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയത്തില്‍ ആകൃഷ്ടരായി ക്രോംടെന്‍ ഗ്രീവ്സ് കിച്ചന്‍ അപ്ലൈയന്സസ് വില്‍ക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ ജോലി തേടി. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ ആയിരുന്നു അവരുടെ ഓഫീസ്. 'നീഡ്സ് അപ്ലൈയന്സസ്' അതാണ് സ്ഥാപനത്തിന്റെ പേര്. ഹരി, മോഹന്‍, രഞ്ജിത് എന്നിവര്‍ ആയിരുന്നു ഉടമകള്‍. (ഇവര്‍ മൂവരും ഇന്നത്തെ സിനിമ നടന്‍ ബിജു മേനോന്‍ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.) ഇതില്‍ രഞ്ജിത് ഇന്നില്ല.  ഞങ്ങള്‍ എന്നും വൈകിട്ട് കോളേജു കഴിഞ്ഞു ഈ ഓഫീസില്‍ പോയി 'ക്രോംടെന്‍' റൈസ്‌ കുക്കെര്‍, ഫുഡ്‌ പ്രോസെസ്സര്‍, ടോസ്റ്റെര്‍, മൈക്രോ വേവ് ഓവന്‍ ഇത്യാദി സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തു 'ഡെമോ ബാഗില്‍' കയറ്റി തോളത്ത് തൂക്കി,    വീടുകളില്‍ പോയി ഡെമോ നടത്തും, കുറച്ചു സെയിലും നടക്കും. പ്രധാനമായും തൃശ്ശൂര്‍ നടക്കുന്ന എക്സിബിഷനുകളില്‍ നിന്നും കിട്ടുന്ന ബുക്കിംഗ് അനുസരിച്ചാണ് ഡെമോയ്ക്ക് പോകുന്നത്. ഇതില്‍ പ്രധാനം പൂരം എക്സിബിഷന്‍ ആണ്. അല്ലാതെ ക്ലബ്‌ വാര്‍ഷീകം, വലിയ സര്‍ക്കാന്‍ ഓഫീസുകളില്‍ സ്റ്റാള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് കിട്ടും. 

ഒരിക്കല്‍ ടൌണ്‍ പരിസരത്ത് ചെമ്പുക്കാവില്‍ ഒരു വലിയ വീട്ടില്‍ ഞാന്‍ ഡെമോ കാണിക്കാന്‍ പോയി. ഫുഡ്‌ പ്രേസ്സെസോര്‍ ആയിരുന്നു ഐറ്റം. ഇതിന്റെ ജാര്‍ ഏ.ബി.എസ് പ്ലാസ്റിക് കൊണ്ടു ഉണ്ടാക്കിയതിനാല്‍ താഴെ വീണാലും പൊട്ടില്ല. ഇതും പറഞ്ഞു ഞാന്‍ ജാര്‍ തറയിലേക്കു ശക്തിയായി എറിഞ്ഞതും അയ്യോ എന്നു പറഞ്ഞു വീട്ടുകാരി തലയില്‍ കൈവച്ചു. അവരുടെ മുഖമൊക്കെ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു!! ഞാന്‍ കാര്യമറിയാതെ ഇളിച്ചു (ഇളിഭ്യനായി) നിന്നു. "നിങ്ങളുടെ ജാര്‍ പൊട്ടില്ലായിരിക്കും, പക്ഷെ എന്റെ ഫ്ലോര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ്, അതു പൊട്ടി!! ഇട്ടിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ, നശിപ്പിച്ചല്ലോ", എന്നൊക്കെ പറഞ്ഞു കാറി വിളിക്കാന്‍ തുടങ്ങി. നല്ല പ്രൌഡയായ സ്ത്രീ ആയിരുന്നു, പെട്ടെന്ന് ഭദ്രകാളി ആയി മാറി? ഹോ, നാശം ഞാന്‍ ആകെ ഡാഷ് പോയ അണ്ണനെ പോലെ ആയി. അപ്പോള്‍ ദാ വരുന്നു രക്ഷകന്‍, വീട്ടുകാരന്‍ ചേട്ടന്‍. തൃശ്ശൂര്‍ സ്വര്‍ണ്ണകടക്കാരന്‍   ആണ്. "സാരമില്ലെടോ, ആ പയ്യന് അറിയാതെ പറ്റിയതല്ലേ പോട്ടെ," എന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാന്‍ മണ്ണുത്തിയിലെ സ്റ്റുഡന്റ്റ് ആണെന്ന് മനസ്സിലായപ്പോള്‍, വീട്ടമ്മയും കൂള്‍ ആയി. നല്ലൊരു ചായയും തന്നു, ഒരു ഫുഡ്‌ പ്രോസ്സെസ്സ്ര്‍ റും വാങ്ങി എന്നെ അനുഗ്രഹിച്ച ആ വീട്ടുകാരെ എങ്ങിനെ ഞാന്‍ മറക്കും? ഡോര്‍ ഡോര്‍ സെയില്‍ നടത്തുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതും അന്നത്തെ മറ്റനുഭവങ്ങളും ഓര്‍മ്മവരും. 

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ തൊട്ടു മുന്‍പ്  വരെ ഇത് പോലെ 'പഠനത്തോടൊപ്പം ജോലി' നടത്തി. അത്യാവശ്യം കുറച്ചു കാശും അതിലേറെ അനുഭവസമ്പത്തും ഞങ്ങള്‍ക്ക് കിട്ടി. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ഒട്ടനവധി വീട്ടുകാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തൃശൂര്‍ കാസിനോ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്ന വലിയ ആഗ്രഹം നടന്നത് ഈ ജോലിയിലൂടെ ആണ്. ക്രോംടെന്‍  കമ്പനി മീറ്റിങ്ങില്‍ ഫുഡ്‌ അടിക്കാന്‍ ഞങ്ങളെ 'നീഡ്സ് ഏജന്‍സി' നിയമിക്കുമായിരുന്നു!! അന്നൊക്കെ അതു പെരുത്ത സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം വര്‍ധിപ്പിക്കും, സംശയമില്ല. 

Thursday, January 14, 2010

കുട്ടികളെ വളര്‍ത്തുന്നത്?

കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും കൃഷ്ണകുമാര്‍ ഓഫീസില്‍ വന്നിരുന്നു. കൃഷ്ണകുമാര്‍ ഞങ്ങളുടെ ഒരു പഴയ സ്റ്റാഫ്‌ ആണ്. ഒമാനില്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഏകദേശം 55 വയസ്സുണ്ട്, തിരുവനന്തപുരംകാരന്‍. പല പല ബുസ്സിനെസ്സ് നടത്തി പരാജയപെട്ടിട്ടാണ് ഇവിടെയെത്തിയത്. ഇവിടെയും ഒരു സമ്പൂര്‍ണ പരാജയംആയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അയാളെ എം.ഡി. തന്നെ മുന്‍കൈ എടുത്തു ഞങ്ങളുടെ ഒരു ക്ളൈന്റിനെ കാണിച്ചു. Tawoos Agriculture Systems LLC, ഒമാനില്‍ വന്‍ അഗ്രികള്‍ച്ചര്‍ ഫാം ആണ്. അവിടെയ്ക്ക് 'ക്യാമ്പ് ബോസ്സ്' ആയി വന്ന സായിപ്പിന് ഇഷ്ടപ്പെട്ടു. മുന്‍പ് ഹോട്ടല്‍ നടത്തി പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഒമാനില്‍ പോയി 'ക്യാമ്പ് ബോസ്സ്' ആയിശോഭിച്ചു. മെസ്സ് നടത്തുന്നതില്‍ നന്നായി പ്രശോഭിച്ചു. പിന്നെ കൃഷ്ണകുമാറിന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് തന്നെ പറയാം. സായിപ്പ് ഒരു പുതിയ ഫാം തുടങ്ങുന്നു, അതിന്റെ ചാര്‍ജ് കൊടുത്ത് ഇന്ത്യയിലും നേപാളിലും പോയി ആളെ (കൃഷിപ്പണിക്കാര്‍) റിക്രൂട്ട് ചെയ്തു വരാന്‍ പറഞ്ഞതനുസരിച്ച് വന്നതാണ്. ആളെന്തായാലും വളരെ ഹാപ്പി ആണ്.
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട്‌ അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ്‌ തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ്‌ തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്‌, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ്‌ കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ്‌ ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ്‌ അപ്പുവിന്റെ ബ്ലോഗ്‌ വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!

കുട്ടികളില്‍.

(കുട്ടികളില്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)