Showing posts with label ഭാരതം. Show all posts
Showing posts with label ഭാരതം. Show all posts

Tuesday, October 11, 2016

ജീവൻ നിലനിർത്താൻ ശരീരം സ്വയം ഭക്ഷിക്കുന്നു. (ഡോ. യോഷിനോരി ഒസുമിയ്ക്ക് നൊബേൽ പുരസ്കാരം)

2016 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന്  ജപ്പാൻ ശാസ്ത്രജ്ഞനായ ഡോ. യോഷിനോരി ഒസുമി അർഹനായി. ശരീര കോശങ്ങൾ സ്വയം തിന്നൊടുക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നുവെന്ന "ഓട്ടോഫാഗി" പ്രക്രിയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾക്കാണ് നോബൽ സമ്മാനത്തിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

“ഓട്ടോഫാഗി” പ്രക്രിയ 1990-കളിൽ ഒസുമിയാണ് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയത്. ഈ അതിസങ്കീർണ്ണമായ പ്രവർത്തനരീതിയെകുറിച്ച് പതിറ്റാണ്ടുകൾ നീണ്ട അഗാധമായ പഠനത്തിലൂടെ വളരെ വിശ്വസ്തമായ ഒരു സിധ്ദ്ധാന്തം രൂപീകരിച്ചും അതുവഴി ആരോഗ്യമേഖലയിൽ വലിയ സംഭാവനകൾ നല്കുകിയതിനുമാണ് ഒസുമിയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്.

പഴകിയതും അപകടകരവുമായ പ്രോട്ടീനുകളെ ഉടച്ച്, കോശങ്ങളുടെ പുനർനിർമാണത്തിനുപകരുന്ന പുത്തൻ ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ വഴിയാണ് ശരീരം സ്വയം നിലനിർത്തുന്നത്. ശരീരത്തിലെ കോശങ്ങൾക്ക് നിരന്തരമായ നാശം സംഭവിക്കുന്നതിനാൽ പഴയ കോശങ്ങളെ പതിവായി നീക്കംചെയ്ത് അതിന്റെ സ്ഥാനത്ത് പുതിയ കോശങ്ങളെ പുനഃസ്ഥാപിക്കേണ്ടത് ജീവൻ നിലനിർത്തുന്നതിന് അനിവാര്യമാണ്.

പട്ടിണികിടക്കുമ്പോൾ ശരീരത്തെ നിലനിർത്താൻ സഹായിക്കുന്നതും ഈ പ്രക്രിയയാണ്.

ഈ പ്രക്രിയകളിലുണ്ടാകുന്ന താളപ്പിഴവുകൾ അർബുദം, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കിടയാക്കും.

മനുഷ്യ ശരീരം അതിന്റെ തന്നെ കോശങ്ങളെ സ്വയം ഭക്ഷിക്കുകയും വീണ്ടും നവകോശങ്ങളെ  പുനരുദ്പാദിപ്പിക്കുകയും ചെയ്യുമെന്ന് കേട്ടാൽ ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമാകും.

ഓട്ടോഫാഗിയുടെ അർത്ഥം 'സ്വയം തിന്നുക' എന്നാണ്. അതായത് മനുഷ്യശരീരം അതിലെ തന്നെ പഴകിയ കോശങ്ങളെയും ഉപയോഗിക്കാത്ത കൊഴുപ്പിനെയും സ്വയം ഭക്ഷിക്കുന്നു. ഓട്ടോഫാഗി ഒരു സ്വാഭാവിക പ്രക്രീയയാണ്, എന്നാൽ ഇതു സംഭവിക്കുന്നത് നാം പട്ടിണി കിടക്കുമ്പോഴാണ്.

അതേ, നാം ഉപവാസവും ഒരിക്കലും നോമ്പും നടത്തുമ്പോൾ ഓട്ടോഫാഗി എന്ന പ്രക്രീയ നമ്മുടെ ശരീരത്തിൽ നടക്കുന്നു. അതാകട്ടെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരവുമാണ്.

അതായത് ഓട്ടോഫാഗി (സ്വയം ഭോജനം) നടക്കാതെ വരുമ്പോഴാണ് നമ്മുടെ ശരീരത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും തന്മൂലം നിരവധി രോഗങ്ങൾക്ക് കരണമാകുന്നതും. ഓട്ടോഫോഗി എന്ന ഈ പ്രക്രിയ കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനും അത് വരാതെ നോക്കുന്നതിലും വളരെ പ്രധാന പങ്കുവഹിക്കുന്നു . ബാക്ടീരിയ / വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ ഇല്ലാതാക്കി (സ്വയം തിന്നു) പുതുകോശങ്ങൾക്ക് ഇടം കൊടുക്കാൻ ഓട്ടോഫാഗി പ്രക്രിയയ്ക്ക് മാത്രമേ കഴിയൂ. ഇതു നമ്മുടെ ശരീരത്തിന്റെ ഒരു സ്വയം ചികിത്സാ നടപടിയാണ്.

പക്ഷെ നാല് നേരവും മൃഷ്ടാന്നഭോജനം നടത്തി, ആമാശയത്തിന് വിശ്രമമില്ലാതെ നാം ജീവിക്കുമ്പോൾ മൃത / കേടുവന്ന കോശങ്ങളെ തിന്നുന്ന പ്രക്രിയ (ഓട്ടോഫാഗി) നമ്മുടെ ശരീരത്തിൽ നടക്കുകയില്ല.

നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് ഏകാദശി പോലുള്ള വ്രതങ്ങളും ഉപവാസവും പാലിച്ചുപോന്നതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലാവുന്നത്. ഇതിന്റെ ശാസ്ത്രീയ വശം മനസ്സിക്കാതെ, ഒരു ആത്മീയ ആചാരം മാത്രമായി, ദേവ പ്രീതിയ്ക്കായി നാം ഇത്തരം വ്രതങ്ങളെ കൊണ്ടുനടന്നു. യുക്തിവാദം തലയ്ക്കു പിടിച്ചപ്പോൾ ഇതൊന്നും ശാസ്ത്രീയമല്ല എന്നു പറഞ്ഞ് നാം തള്ളി കളഞ്ഞു!    

ഉപവാസവും ഏകാദശി പോലുള്ള വ്രതങ്ങളും അനുഷ്ഠിക്കുമ്പോൾ നാം നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാനുള്ള അവസരം നൽകുകയായിരുന്നു. ശരീരം മൃതകോശങ്ങളെയും അധികമുള്ള പൂരിത കൊഴുപ്പിനെയും തിന്നു തീർത്ത് (ഓട്ടോഫാഗി) നമ്മുടെ ജീവൻ രക്ഷിച്ചിരുന്നു. അന്ന് കാൻസർ, അൽഷൈമേഴ്‌സ്, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നില്ല.

ഏകാദശി നോക്കുന്നവർ രണ്ടാഴ്ചയിൽ ഒരു ദിവസം പ്രാർത്ഥനയും ധ്യാനവും ആയി, ഉപവാസവ്രതത്തോടുകൂടി  ശരീരത്തിനും മനസ്സിനും ആത്മാവിനും ഉണർവ്വേകാൻ ശ്രമിച്ചിരുന്നു. ഈ വ്രതമെടുക്കലിലൂടെ നമ്മുടെ ശരീരം സ്വയം കേടുപാടുകൾ തീർത്ത് നവചൈതന്യമജ്ജിച്ചിരുന്നു.

തീർച്ചയായും നമ്മുടെ പൂർവ്വികർ മനുഷ്യന്റെ സമഗ്രമായ സൗഖ്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. മനുഷ്യ ശരീരത്തിന്റെ ജൈവികമായ ധർമത്തോടൊപ്പം തന്നെ ആത്മീയമായ ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാൻ അതുകൊണ്ടാണ് അവർക്ക് സാധിച്ചത്.

കാലം ഭാരതത്തിന്റെ പാരമ്പര്യങ്ങളെ ആചാരങ്ങളെ അംഗീകരിച്ചു കാണുന്നതിൽ അഭിമാനം തോന്നുന്നു.  

നിത്യജീവിതത്തിന് കുറച്ചു നിർദ്ദേശങ്ങൾ:

  1. ഉറങ്ങുന്നതിനു 3 മണിക്കൂർ മുമ്പെങ്കിലും ആഹാരം (അത്താഴം) കഴിക്കുക (രാത്രി 7 മണിക്ക് ശേഷം ഭക്ഷണം ഒന്നും കഴിക്കരുത്)
  2. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു നേരം ആഹാരം ഒഴിവാക്കുക. 12-14 മണിക്കൂറെങ്കിലും ആഹാരം കഴിക്കാതെയിരുന്നാൽ മാത്രമേ നമ്മുടെ ശരീരത്തിൽ ഓട്ടോഫാഗി നടക്കൂ. 
  3. ഒരു ചെറിയ പനി /ജലദോഷം വന്നാൽ ഉടനെ ഓടിപ്പോയി മരുന്ന് വാങ്ങി കഴിക്കാതിരിക്കുക 
  4. നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുക (അതാണ് ശാസ്ത്രം പറയുന്നത്) 
  5. നിങ്ങളുടെ കുഞ്ഞുങ്ങളെ വിശപ്പ് എന്താണെന്നറിയാൻ സഹായിക്കുക 

Saturday, September 03, 2011

മകനേ ഇതിന്ത്യയുടെ ഭൂപടം


ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ്‌ ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?

എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത്‌ നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?

ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത്‌ വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത്‌ അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്‌. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!

ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?

"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)