Showing posts with label മനുഷ്യന്‍. Show all posts
Showing posts with label മനുഷ്യന്‍. Show all posts

Tuesday, October 11, 2016

ജീവൻ നിലനിർത്താൻ ശരീരം സ്വയം ഭക്ഷിക്കുന്നു. (ഡോ. യോഷിനോരി ഒസുമിയ്ക്ക് നൊബേൽ പുരസ്കാരം)

2016 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന്  ജപ്പാൻ ശാസ്ത്രജ്ഞനായ ഡോ. യോഷിനോരി ഒസുമി അർഹനായി. ശരീര കോശങ്ങൾ സ്വയം തിന്നൊടുക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നുവെന്ന "ഓട്ടോഫാഗി" പ്രക്രിയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾക്കാണ് നോബൽ സമ്മാനത്തിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

“ഓട്ടോഫാഗി” പ്രക്രിയ 1990-കളിൽ ഒസുമിയാണ് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയത്. ഈ അതിസങ്കീർണ്ണമായ പ്രവർത്തനരീതിയെകുറിച്ച് പതിറ്റാണ്ടുകൾ നീണ്ട അഗാധമായ പഠനത്തിലൂടെ വളരെ വിശ്വസ്തമായ ഒരു സിധ്ദ്ധാന്തം രൂപീകരിച്ചും അതുവഴി ആരോഗ്യമേഖലയിൽ വലിയ സംഭാവനകൾ നല്കുകിയതിനുമാണ് ഒസുമിയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്.

പഴകിയതും അപകടകരവുമായ പ്രോട്ടീനുകളെ ഉടച്ച്, കോശങ്ങളുടെ പുനർനിർമാണത്തിനുപകരുന്ന പുത്തൻ ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ വഴിയാണ് ശരീരം സ്വയം നിലനിർത്തുന്നത്. ശരീരത്തിലെ കോശങ്ങൾക്ക് നിരന്തരമായ നാശം സംഭവിക്കുന്നതിനാൽ പഴയ കോശങ്ങളെ പതിവായി നീക്കംചെയ്ത് അതിന്റെ സ്ഥാനത്ത് പുതിയ കോശങ്ങളെ പുനഃസ്ഥാപിക്കേണ്ടത് ജീവൻ നിലനിർത്തുന്നതിന് അനിവാര്യമാണ്.

പട്ടിണികിടക്കുമ്പോൾ ശരീരത്തെ നിലനിർത്താൻ സഹായിക്കുന്നതും ഈ പ്രക്രിയയാണ്.

ഈ പ്രക്രിയകളിലുണ്ടാകുന്ന താളപ്പിഴവുകൾ അർബുദം, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കിടയാക്കും.

മനുഷ്യ ശരീരം അതിന്റെ തന്നെ കോശങ്ങളെ സ്വയം ഭക്ഷിക്കുകയും വീണ്ടും നവകോശങ്ങളെ  പുനരുദ്പാദിപ്പിക്കുകയും ചെയ്യുമെന്ന് കേട്ടാൽ ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമാകും.

ഓട്ടോഫാഗിയുടെ അർത്ഥം 'സ്വയം തിന്നുക' എന്നാണ്. അതായത് മനുഷ്യശരീരം അതിലെ തന്നെ പഴകിയ കോശങ്ങളെയും ഉപയോഗിക്കാത്ത കൊഴുപ്പിനെയും സ്വയം ഭക്ഷിക്കുന്നു. ഓട്ടോഫാഗി ഒരു സ്വാഭാവിക പ്രക്രീയയാണ്, എന്നാൽ ഇതു സംഭവിക്കുന്നത് നാം പട്ടിണി കിടക്കുമ്പോഴാണ്.

അതേ, നാം ഉപവാസവും ഒരിക്കലും നോമ്പും നടത്തുമ്പോൾ ഓട്ടോഫാഗി എന്ന പ്രക്രീയ നമ്മുടെ ശരീരത്തിൽ നടക്കുന്നു. അതാകട്ടെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരവുമാണ്.

അതായത് ഓട്ടോഫാഗി (സ്വയം ഭോജനം) നടക്കാതെ വരുമ്പോഴാണ് നമ്മുടെ ശരീരത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും തന്മൂലം നിരവധി രോഗങ്ങൾക്ക് കരണമാകുന്നതും. ഓട്ടോഫോഗി എന്ന ഈ പ്രക്രിയ കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനും അത് വരാതെ നോക്കുന്നതിലും വളരെ പ്രധാന പങ്കുവഹിക്കുന്നു . ബാക്ടീരിയ / വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ ഇല്ലാതാക്കി (സ്വയം തിന്നു) പുതുകോശങ്ങൾക്ക് ഇടം കൊടുക്കാൻ ഓട്ടോഫാഗി പ്രക്രിയയ്ക്ക് മാത്രമേ കഴിയൂ. ഇതു നമ്മുടെ ശരീരത്തിന്റെ ഒരു സ്വയം ചികിത്സാ നടപടിയാണ്.

പക്ഷെ നാല് നേരവും മൃഷ്ടാന്നഭോജനം നടത്തി, ആമാശയത്തിന് വിശ്രമമില്ലാതെ നാം ജീവിക്കുമ്പോൾ മൃത / കേടുവന്ന കോശങ്ങളെ തിന്നുന്ന പ്രക്രിയ (ഓട്ടോഫാഗി) നമ്മുടെ ശരീരത്തിൽ നടക്കുകയില്ല.

നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് ഏകാദശി പോലുള്ള വ്രതങ്ങളും ഉപവാസവും പാലിച്ചുപോന്നതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലാവുന്നത്. ഇതിന്റെ ശാസ്ത്രീയ വശം മനസ്സിക്കാതെ, ഒരു ആത്മീയ ആചാരം മാത്രമായി, ദേവ പ്രീതിയ്ക്കായി നാം ഇത്തരം വ്രതങ്ങളെ കൊണ്ടുനടന്നു. യുക്തിവാദം തലയ്ക്കു പിടിച്ചപ്പോൾ ഇതൊന്നും ശാസ്ത്രീയമല്ല എന്നു പറഞ്ഞ് നാം തള്ളി കളഞ്ഞു!    

ഉപവാസവും ഏകാദശി പോലുള്ള വ്രതങ്ങളും അനുഷ്ഠിക്കുമ്പോൾ നാം നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാനുള്ള അവസരം നൽകുകയായിരുന്നു. ശരീരം മൃതകോശങ്ങളെയും അധികമുള്ള പൂരിത കൊഴുപ്പിനെയും തിന്നു തീർത്ത് (ഓട്ടോഫാഗി) നമ്മുടെ ജീവൻ രക്ഷിച്ചിരുന്നു. അന്ന് കാൻസർ, അൽഷൈമേഴ്‌സ്, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നില്ല.

ഏകാദശി നോക്കുന്നവർ രണ്ടാഴ്ചയിൽ ഒരു ദിവസം പ്രാർത്ഥനയും ധ്യാനവും ആയി, ഉപവാസവ്രതത്തോടുകൂടി  ശരീരത്തിനും മനസ്സിനും ആത്മാവിനും ഉണർവ്വേകാൻ ശ്രമിച്ചിരുന്നു. ഈ വ്രതമെടുക്കലിലൂടെ നമ്മുടെ ശരീരം സ്വയം കേടുപാടുകൾ തീർത്ത് നവചൈതന്യമജ്ജിച്ചിരുന്നു.

തീർച്ചയായും നമ്മുടെ പൂർവ്വികർ മനുഷ്യന്റെ സമഗ്രമായ സൗഖ്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. മനുഷ്യ ശരീരത്തിന്റെ ജൈവികമായ ധർമത്തോടൊപ്പം തന്നെ ആത്മീയമായ ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാൻ അതുകൊണ്ടാണ് അവർക്ക് സാധിച്ചത്.

കാലം ഭാരതത്തിന്റെ പാരമ്പര്യങ്ങളെ ആചാരങ്ങളെ അംഗീകരിച്ചു കാണുന്നതിൽ അഭിമാനം തോന്നുന്നു.  

നിത്യജീവിതത്തിന് കുറച്ചു നിർദ്ദേശങ്ങൾ:

  1. ഉറങ്ങുന്നതിനു 3 മണിക്കൂർ മുമ്പെങ്കിലും ആഹാരം (അത്താഴം) കഴിക്കുക (രാത്രി 7 മണിക്ക് ശേഷം ഭക്ഷണം ഒന്നും കഴിക്കരുത്)
  2. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു നേരം ആഹാരം ഒഴിവാക്കുക. 12-14 മണിക്കൂറെങ്കിലും ആഹാരം കഴിക്കാതെയിരുന്നാൽ മാത്രമേ നമ്മുടെ ശരീരത്തിൽ ഓട്ടോഫാഗി നടക്കൂ. 
  3. ഒരു ചെറിയ പനി /ജലദോഷം വന്നാൽ ഉടനെ ഓടിപ്പോയി മരുന്ന് വാങ്ങി കഴിക്കാതിരിക്കുക 
  4. നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുക (അതാണ് ശാസ്ത്രം പറയുന്നത്) 
  5. നിങ്ങളുടെ കുഞ്ഞുങ്ങളെ വിശപ്പ് എന്താണെന്നറിയാൻ സഹായിക്കുക 

Thursday, May 26, 2016

ഞാനാരാ മോൻ! ........... (ഒരു ഉത്തരധുനീക ഹൈകു കവിത)

ഞാൻ ........

ഇന്നലെ അഴയിൽ ഒരു തോർത്ത്‌ ഉണക്കാൻ ഇട്ടപ്പോൾ
അതിനിടയിൽ പെട്ടുപോയ
ഒരു
ഉറുമ്പിനെ രക്ഷപെടുത്തി

അത്
നന്ദിപൂർവ്വം
എന്നെ
നോക്കി ചിരിച്ചു, നടന്നു പോയി

എന്റെ കണ്ണു നിറഞ്ഞു.

****************************************

ഞാൻ .........

ഇന്നു രാവിലെ
ബാത്ത് റൂമിൽ  കുളിച്ചു കൊണ്ടിരുന്നപ്പോൾ
വെള്ളം വീണ്
ഒരു കൊതുകിന് പരിക്കേറ്റ്
പെട്ടെന്നതിനെ വെള്ളം തോർത്തി
പറത്തി വിട്ടു

ആ കൊതുകാണെന്ന് തോന്നുന്നു
രാത്രിയിൽ
എന്റെ ചെവിയിൽ വന്ന്
പാട്ടുപാടി രസിപ്പിച്ചത്‌

ഞാൻ ........

എന്താല്ലേ?
ഒരു സംഭവം തന്നെ!

Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.           

Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...

Thursday, December 10, 2009

കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....

പണ്ട്,

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്

ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്

ഇന്ന്,

ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?


എങ്കിലും എന്നാശ,,,


എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!

(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)

Wednesday, November 04, 2009

ജീവിതം = സമരം

ജീവിതം ഒരു സമരമാണ്

ഇവിടെ തോല്‍വികള്‍ ഒരിക്കലും അവസാനവാക്കല്ല

പോരാടുക

പോരാടുക

അന്തിമവിജയം നിന്‍റെതാണ്

‌ഒരിക്കലും പിന്തിരിയരുത്

പോരാടുക

പോരാടുക

തളരരുത്, നീ തനിച്ചാകിലും

തകരരുത്, ഏതു ദുര്‍ബല നിമിഷത്തിലും

പോരാടുക
പോരാടുക

നീ തോല്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു

അവര്‍ ആനന്ദിക്കട്ടെ! ആഘോഷിക്കട്ടെ!! നീ ....

പോരാടുക

പോരാടുക

വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍

നിന്നോടൊപ്പം ഞാനും ഉണ്ടാവും

പോരാടുക . . .

Saturday, March 21, 2009

മദ്യപാനികള്‍ക്ക്‌ ഇരുപതു കല്പനകള്‍ (Twenty commandments)

  1. ‍കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
  2. കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
  3. കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
  4. അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
  5. ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
  6. സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
  7. തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
  8. പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
  9. കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
  10. കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
  11. മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
  12. മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
  13. മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
  14. മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
  15. ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
  16. തണുപ്പിച്ചു (Chill and use) കഴിക്കുന്നത്‌ ഉത്തമം
  17. മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
  18. മദ്യപിച്ചു കണക്കു (Complaint) പറയരുത്
  19. അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
  20. നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്

** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്

മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!

"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)