Sunday, June 12, 2016
പ്രിയങ്ക ചോപ്രയും മുത്തശ്ശിയും
Friday, March 27, 2009
യേശു നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കും. (ദുഃഖവെള്ളി ചിന്തകള്‍)
ലോകമൊട്ടുക്കുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖവെള്ളി പരിപാവനമായി ആചരിക്കുന്നു। കേരളത്തിലെ പല പള്ളികളിലും ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്। എനിക്കെന്തോ പണ്ട് മുതലേ ഇത് കാണുമ്പോള്‍ പു:ശ്ചമാണ്. നിത്യ ജീവിതത്തില്‍ വേദനകളും തോല്‍വികളും ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ ഈ ദിവസം മുഖത്ത് ദുഃഖം വരുത്തി, പാവക്ക നീരും കഴിച്ചു, പീഡാനുഭവം അഭിനയിക്കുന്നു। അന്നേ ദിവസം കേരളത്തിലെ പള്ളികളില്‍ പോയാല്‍ ഇങ്ങനെ ദുഃഖശ്ചവി കടിച്ചമര്‍ത്തുന്ന നിരവധി പുണ്യാത്മാക്കളെ കാണുവാന്‍ സാധിക്കും.യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക് പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)
സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക് അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.
ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.
യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:
ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)
മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)
യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)
ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)
യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)
യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)
ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട് തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)
Tuesday, March 17, 2009
സ്വര്‍ഗ്ഗരാജ്യം നമ്മില്‍ തന്നെയുണ്ട്.
അറുപതു കഴിഞ്ഞ ആ വല്യമ്മച്ചിയോട് യാത്ര പറഞ്ഞി ഇറങ്ങുമ്പോല്‍ മനസ്സിന് ഒത്തിരി കുളിര്‍മ അനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ജീവിതം ആസ്വദിക്കാനുള്ള കഴിവ് നഷ്ടപെട്ടതിലുള്ള കുറ്റബോധം മനസ്സിലനുഭവപെട്ടു.
ജീവിതത്തെ നാമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും. ഈ വല്ല്യമച്ചിയുടെ സമീപനം നോക്കൂ. 25 വര്‍ഷങ്ങള്‍ മുടങ്ങാതെ 'ഇന്‍സുലിന്‍' കുത്തിവയ്ക്കുന്ന ഒരു പ്രമേഹ രോഗിയാണിവര്‍! അതും രാവിലെയും വൈകിട്ടും രണ്ടു നേരം. കഴിച്ചിരിക്കുന്ന മരുന്നുകള്‍ 'കിലോ' കണക്കിന് വരും. ആ കണക്കു കേട്ടാല്‍ മരുന്ന് കമ്പനിക്കാര്‍ വരെ അന്തംവിടും തീര്‍ച്ച. എങ്കിലും ആ മുഖത്ത് പ്രസന്നതയ്ക്ക് യാതൊരു കുറവുമില്ല. എങ്ങിനെ അമ്മച്ചി ഇതെല്ലാം സഹിക്കുന്നു? ചോദിക്കാതിരിക്കാന്‍ ആയില്ല.
'മോനെ, അങ്ങിനെ നോക്കിയാല്‍ നമുക്കീ ലോകത്ത് ജീവിക്കാന്‍ പറ്റത്തില്ല. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഓരോ ദിവസവും ഞാന്‍ എണ്ണി നോക്കും. ആ ലിസ്റ്റ് എത്ര വലുതനെന്നോ? മോന്‍ വിശ്വസിക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ രോഗമൊക്കെ എത്ര നിസ്സാരം മോനെ. ഇരുപതു ഇരുപത്തഞ്ചു വര്‍ഷം, മരുന്ന് കഴിച്ചെങ്കിലും തമ്പുരാന്‍ എനിക്ക് ജീവിക്കാന്‍ ആയുസ്സ് തന്നല്ലോ? അതിനു നന്ദി' :ഇത്രയും പറയുമ്പോള്‍ വല്യമ്മച്ചിയുടെ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നുണ്ടായിരുന്നു.
അവരുടെ മക്കളെല്ലാവരും അന്യദേശങ്ങളില്‍ ജോലി നോക്കുന്നു. കുടുംബത്തോടെ ജീവിക്കുന്നു. ഭര്‍ത്താവു മരിച്ചശേഷം ഒറ്റയ്ക്ക് കഴിയുന്ന വല്ല്യമ്മച്ചിക്കു കൂട്ടിനു ഒരു വേലക്കാരി മാത്രം. തൊട്ടടുത്ത വീട്ടില്‍ ഇതേ പ്രായത്തില്‍ ഒരു മുത്തശ്ശി മക്കളും ചെറുമക്കളും ഒക്കെ ആയി ജീവിക്കുണ്ട്. ഞാന്‍ ചോദിച്ചു. 'അമ്മച്ചിക്കും അവരെപ്പോലെ സുഖമായി കഴിയണം എന്നില്ലേ? എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ? മക്കളെ ആരെയെന്കിലും നിബന്ധിച്ചുകൂടെ?
'എന്തിനാ മോനെ, മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം നോക്കി നടക്കുന്നത്. അവര്‍ക്കും ഉണ്ടാവും പരിഭവങ്ങളും പരാതികളും. നമ്മള്‍ കാണുന്നത് അവരുടെ ജീവിതത്തിന്റെ പുറംമോടി മാത്രമാ.. അതെപ്പോഴും സന്തോഷം മാത്രമായിരിക്കും. എന്റെ മക്കളൊക്കെ ജോലിയായി സ്വന്തം ചിറകില്‍ പറന്നു പോയി. അവര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ സന്തോഷമായി ജീവിക്കുന്നതില്‍പരം ആനന്ദം വേറെ എനിക്കെന്തു കിട്ടാനാ?'
അവരുടെ മനസ്സിന്റെ നിലയാണ് എന്നില്‍ ആനന്ദം പകര്‍ന്നതെന്നു യാതൊരു സംശയവും ഇല്ലാതെ പറയാം. നാം ഇന്ന് കാണുന്ന ഭൂരിഭാഗം ആളുകളും പരാതികളുടെ ഭാംണ്ടകെട്ടുകളും പേറി നടക്കുന്നവരാണ്. ഒന്നിലും ഒരു തൃപ്തിയില്ലാതെ എപ്പോഴും ജീവിതത്തെ പഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സ്വന്തം ജീവിതം ഒരു പാഴായി കരയുന്നു. കിട്ടാത്ത സൌകര്യങ്ങളെക്കുറിച്ച് സൌഭാഗ്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൂട്ടി കൂട്ടി ജീവിതം തള്ളി നീക്കുന്നു.നാം പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം മനോഹരം. പ്രത്യേകിച്ച്, ദാമ്പത്യ ജീവിതത്തില്‍ നാമെല്ലാം, ഉറ്റുനോക്കുന്നത് അപ്പുറത്തെ വീട്ടിലെ ജോടികളെയാണ്. അവര്‍ എത്ര സന്തോഷത്തിലാ ജീവിക്കുന്നത്!! യഥാര്‍ത്ഥത്തില്‍ 'മാതൃകാ ദമ്പതികള്‍' എന്നൊരു കൂട്ടര്‍ ഉണ്ടോ? വല്ല 'റിയാലിറ്റി ഷോ'കളിലും മറ്റും കണ്ടേക്കാം. പക്ഷെ 'റിയല്‍' ജീവിതത്തില്‍ കാണില്ല. കാരണം നാം കാണുന്നത് പുറംപൂച്ച് മാത്രമാണല്ലോ.
വല്യമ്മച്ചിയോട് 'റ്റാറ്റ' പറഞ്ഞു പിരിയുമ്പോള്‍ ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മനസ്സില്‍ പതിഞ്ഞ രണ്ടു പാഠങ്ങള്‍: ഒന്ന് - ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ദുരിതങ്ങളും ഉണ്ടാവും. എന്നാല്‍ നന്മകളെ എണ്ണിയാല്‍ അതൊക്കെ എത്ര നിസ്സാരം. ഓരോ ദിവസവും കുറച്ചു നേരമെങ്കിലും നമുക്ക് ദൈവം തമ്പുരാന്‍ തന്ന നല്ലതുകളെക്കുറിച്ച് ചിന്തിക്കണം. അതിനു നന്ദി പറയാം. രണ്ട് - നമ്മള്‍ മറ്റുള്ളവരുടെ ജീവിതവും സന്തോഷവും നോക്കി അസൂയപൂണ്ടിട്ടു കാര്യമില്ല. മറ്റുള്ളവരുടെ സന്തോഷവുമായി താരതമ്യപ്പെടുത്തുന്നത് വ്യര്‍ത്ഥമാണ്. ഒരിക്കലും തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കാണുന്നത് യഥാര്ത്യമല്ല. ഓരോരുത്തര്‍ക്കും അവരരുടെ സന്തോഷങ്ങളും സന്താപങ്ങളും ആണ് ദൈവം നല്‍കുന്നത്. ദൈവം നല്‍കിയ അവസരങ്ങളും നന്മകളും പ്രയോജനപ്പെടുതുന്നതില്‍ നാം വരുത്തുന്ന വീഴ്ചകളാണ് നമ്മുടെ പരിഭവങ്ങള്‍ക്ക് കാരണം. 'പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ നിങള്‍ക്ക് സാധിക്കില്ല' എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. പുതിയ ഒരു മനോഭാവം (Positive attitude) നമ്മില്‍ ജനിക്കണം. എങ്കിലേ സ്വര്‍ഗരാജ്യം (Bliss - Peace of mind) നമുക്ക് ലഭിക്കൂ. 'നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ' എന്ന പഴമൊഴി പറഞ്ഞത് നമ്മുടെ മനസ്സുകളെ കുറിച്ചയിരിക്കാം. എല്ലാറ്റിലും നന്മ കാണാന്‍ ശ്രമിക്കുന്ന ആ വല്ല്യമാച്ചിയുടെ പാത നമുക്കും പിന്തുടരാം.
(മത്തായി 13:33-32) മറ്റൊരു ഉപമ അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
