Showing posts with label തൊഴില്‍ നൈപുണ്യം. Show all posts
Showing posts with label തൊഴില്‍ നൈപുണ്യം. Show all posts

Friday, September 19, 2014

ഇന്റർവ്യൂ വിൽ പങ്കെടുക്കാം - പേടിയില്ലാതെ

ഒരു ജോലിക്കു വേണ്ടിയുള്ള  ആദ്യത്തെ ഇന്റർവ്യൂ ആരും മറക്കാനിടയില്ല. ആ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന മനസീകാവസ്ഥയിൽ ആണ് ഞാനും നിങ്ങളിൽ പലരും ആദ്യത്തെ ഇന്റർവ്യൂ അഭിമുഖീകരിച്ചിട്ടുണ്ടാവുക! പിന്നീട് എന്റെ ജോലി എച്ച്. ആർ (മനുഷ്യ വിഭവശേഷി) വിഭാഗത്തിലേക്ക് മാറിയപ്പോൾ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. പുതുമുഖങ്ങളെ സംബദ്ധിച്ച് ഇന്റർവ്യൂ എപ്പോഴും കൊലമരത്തിലേയ്ക്കുള്ള യാത്ര പോലെയാണ്. ഭാഷ ഒരു പ്രധാന തടസം ആണു പലർക്കും, പ്രത്യേകിച്ചും 'മലയാളം ' മീഡിയത്തിൽ പഠിച്ച് വരുന്നവർക്ക്. എന്നാൽ ആത്മവിശ്വാസം കൊണ്ടും വിഷയ വിവരം കൊണ്ടും പൊതു വിജ്ഞാനം കൊണ്ടും ഇതിനെ തരണം ചെയുന്ന മിടുക്കന്മാരെ ധാരാളം കണ്ടിട്ടുണ്ട്.

ബൈബിളിൽ യേശു പറഞ്ഞ  'താലന്തു'കളുടെ ഉപമ വായിക്കുമ്പോൾ പലപ്പോഴും വ്യക്തികളുടെ   കഴിവുകളുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു പോകാറുണ്ട്. ദൈവം നമുക്ക് തലന്തുകൾ (Talents = കഴിവുകൾ) നല്കിയിരിക്കുന്നത് അത് മണ്ണിൽ മൂടി വയ്ക്കാനല്ല ; മറിച്ച് ഇരട്ടിപ്പിക്കാനും അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയാണ്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതാണ്. ഈ ഭൂമിയിലേക്ക്‌ നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് പലതരം താലന്തുകളുമായാണ്. എല്ലാ മനുഷ്യരിലും അത് വ്യത്യസ്ഥമാണെന്നു മാത്രം. നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്തു പരിഭാവിക്കുന്നതിനു പകരം, നമ്മിലെ ചെറുതും വലുതുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവണം നമ്മുടെ ശ്രദ്ധ.    

ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും നാം മനസ്സിൽ ഓർമ്മിക്കെണ്ടതു നമ്മിൽ ദൈവം നലികിയ ഒത്തിരി കഴിവുകൾ ഉണ്ട് എന്നുള്ള കാര്യം ആണ്. ദൈവം നല്കിയ ഈ താലന്തുകളുമായാണ് ഞാൻ ഇന്ന് ഇന്റർവ്യൂ അഭിമുഖീകരിക്കുവാൻ പോകുന്നത്, അതിനാൽ ഭയക്കേണ്ടതില്ല. ചില അവസരത്തിൽ കമ്പനിയുടെ ആവശ്യവും എന്റെ കഴിവുകളും ഒത്തു വരും, ഇല്ലെങ്കിൽ നമ്മെ ആ ജോലിയിലേക്ക് തിരഞ്ഞെടുക്കില്ല. എന്നുവച്ച് നിങ്ങൾ മോശക്കാരനനാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. അടുത്ത അവസരത്തിൽ ആത്മവിശ്വാസം കൈവിടാതെ  വീണ്ടും ശ്രമിക്കുക.         

പക്ഷെ ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമേ പറഞ്ഞല്ലോ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ (തലന്തുകൾ) നിങ്ങൾ അധ്വാനിച്ചു ഇരട്ടിപ്പിക്കണമെന്നു അതു നല്കിയ യജമാനൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആരും തന്നെ മുന്നൊരുക്കം ഇല്ലാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പോകരുത്.   

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
1) ആദ്യമായി ഈ ഇന്റർവ്യൂവിൽ ഞാൻ വിജയിക്കും, എനിക്കീ ജോലി ലഭിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് കൂടി വേണം ഇന്റർവ്യൂ മുറിയിലേക്ക് പ്രവേശിക്കാൻ. ഒട്ടും പരിചയമില്ലാത്ത ആളെ / ആളുകളെ ആദ്യമായി അഭിമുഖത്തിലൂടെ നേരിടാൻ പോവുകയാണ്. നിങ്ങൾ നിങ്ങളുടെ തൊഴിൽ നൈപുണ്യത്തെ വിൽക്കാൻ വേണ്ടിയാണു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ഇരിക്കുന്നത്. മനസ്സിൽ നല്ലെരു സെയിൽസ്മാൻ / ഗേളിനെ  ഓർക്കുക.

2) ഇന്റർവ്യൂ വിന് തലേന്ന് ചെറിയ പരിശീലനം നല്ലതാണ്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ഒന്ന് ഓടിച്ച് വായിച്ചും പറഞ്ഞും പഠിക്കുക. വേണ്ട കാര്യങ്ങൾ പുസ്തകത്തിലോ ഇന്റെർനെറ്റിലൊ അന്വേഷിച്ച് ആവശ്യമുള്ള അറിവു സംഭരിക്കുന്നത് ഏത് ഇന്റർവ്യൂ നേരിടാനും സഹായകമാണ്. ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിൽ ഇതു വളരെ എളുപ്പവുമാണ്.   

3) കൃത്യസമയത്തിന് മുൻപേ എത്തിച്ചേരുക. ട്രാഫിക് ബ്ലോക്ക്‌, തുടങ്ങിയ മറ്റു തടസങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടി വീട്ടിൽ നിന്നും ഇറങ്ങുക. ദൂരദേശത്താണ് പോകുന്നതെങ്കിൽ, അറിയാൻ പാടില്ലാത്ത നഗരം ആണെങ്കിൽ ഇന്റർവ്യൂ നടക്കുന്ന വിലാസം വാങ്ങി, ആരോടെങ്കിലും മുൻകൂട്ടി ചോദിച്ച് കൃത്യമായ ലൊക്കേഷൻ മനസിലാക്കുക. ബസ്‌ സ്റ്റാന്റ്, റെയിൽ വെ സ്റ്റെഷൻ,ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും    അവിടെയത്താനുള്ള    സമയം മനസിലാക്കുക.

4) ബയോ-ഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ് (ഒറിജിനൽ/ കോപ്പി), തുടങ്ങിയ ആധികാരിക രേഖകൾ ഒരു ഫയലിൽ വൃത്തിയായി അടുക്കി കൈയിൽ സൂക്ഷിക്കണം. വസ്ത്രശാലയുടെയോ ചെരുപ്പുകടയുടെയോ കവർ അല്ല, മറിച്ച് നല്ലൊരു ഓഫീസ് ഫയൽ ഫോൾഡർ വാങ്ങി അതിൽ വേണം ഈ രേഖകൾ സൂക്ഷിക്കാൻ.

5) അവരോചിതമായ വസ്ത്രധാരണം വളരെ അത്യന്താപേഷിതമാണ്‌. അലക്കി തേച്ച വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തിനു പകിട്ടേകും. സാദാ വള്ളി ചെരുപ്പ് ഒഴിവാക്കണം. തലമുടി വെട്ടിയിരിക്കുന്ന അല്ലെങ്കിൽ കെട്ടിവച്ചിരിക്കുന്ന ശൈലി, വസ്ത്രധാരണം ഇതൊക്കെ കണ്ടാൽ മനസ്സികകും ആളുടെ അടുക്കും ചിട്ടയും (Discipline). ഒരിക്കലും കാഷ്വൽ ആയി വസ്ത്രധാരണം നടത്തി, ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് പോകരുത്. 

6) ചെല്ലുന്ന കമ്പനിയെക്കുറിച്ചും നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന ജോലിയുടെ തരത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത്‌ നല്ലതാണ്. അതിനു ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതു വഴി ഒരുപാടു വിവരങ്ങൾ ലഭിക്കും. ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഘല യെക്കുറിച്ച് മനസ്സിലാക്കി, നിങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന ജോലിയുടെ പ്രവർത്തന മേഖല കളെക്കുറിച്ച് മനസ്സിലാക്കി സംസാരിക്കുമ്പോൾ അത് തീർച്ചയായും ഇന്റർവ്യൂ പാനലിനെ സന്തുഷ്ടരാക്കും.    

7) വളരെ മിതത്വം പാലിക്കുക. ശാന്തമായി ഇരിക്കുക, ചോദ്യങ്ങൾ വ്യക്തമായി കേൾക്കുക. ചോദ്യം തീരുന്നതിനു മുൻപേ ചാടിക്കയറി പറയാൻ നിൽക്കരുത്, അറിയാവുന്ന കാര്യം ആണെങ്കിൽ പോലും. അതുപോലെ തന്നെ കാടുകയറി പറയാനും തുനിയരുത്. വിഷയം മാറി വേറെ വഴിക്ക് പോകുകയുമരുത്‌. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക. എല്ലാവർക്കും കേൾക്കാവുന്ന ഉച്ചത്തിലും വ്യക്തമായും ആയിരിക്കണം നിങ്ങളുടെ സംഭാഷണം.  

8) ഇന്റർവ്യൂ വിന് പോകുമ്പോൾ ആരെയും കൂട്ടിന് കൊണ്ടുപോകേണ്ട; പ്രത്യേകിച്ചും മാതാപിതാക്കളെ. കാരണം അതു നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു നിർത്തുക.  ഓഫീസിനു പുറത്തായാൽ നന്ന്.    

9) നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ ചേരാനുള്ള  നിങ്ങളുടെ താൽപര്യം  ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നതിൽ തെറ്റില്ല. എന്നാണ് ഇന്റർവ്യൂ ഫലം അറിയുക എന്നു ചോദിക്കുന്നതും നന്ന്.

സാധാരണ ഏതു ഇന്റർവ്യൂ വിലും ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതാണ്:

  • നിങ്ങളെക്കുറിച്ച് പറയുക - നിങ്ങൾ എവിടെ നിന്നും വരുന്നു, എന്താണ് പഠിച്ചിരിക്കുന്നത്, മുൻ ജോലി പരിചയം, വീട്ടിൽ ആരോക്കെയുണ്ട് എന്നീ കാര്യങ്ങൾ വളരെ ചുരുക്കി പറയാം
  • മുൻപ് ജോലി ചെയ്ത സ്ഥാപനം, അവിടെ നിങ്ങളുടെ ജോലിയെന്തയിരുന്നു, നിങ്ങളുടെ മേലധികാരി ആരായിരുന്നു എന്നീ കാര്യങ്ങൾ
  • കഴിഞ്ഞ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണങ്ങൾ, ഏറ്റവും അവസാനം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം.
  • നിങ്ങളുടെ കഴിവുകൾ, പോരായ്മകൾ, സാദ്ധ്യതകൾ
  • നിങ്ങളിൽ നിന്നും പുതിയ ജോലിദാതാവിന്  എന്തു പ്രതീക്ഷിക്കാം     
ഒരു ഇന്റർവ്യൂവഴി ജോലി കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്, കാരണം നിങ്ങളെ കാത്ത് മറ്റനേകം പേർ ഇരുപ്പുണ്ട്‌. ഒരു വാതിൽ അടയുമ്പോൾ നമുക്കായി ഒമ്പതു വാതിലുകൾ തുറക്കുന്നു എന്നു പറയുന്നത് ജോലിതേടലിന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്.      

ഓർക്കുക, നിങ്ങളുടെ ബയോ -ഡാറ്റയും നിങ്ങൾ ഇന്റർവ്യൂ വിൽ പറയുന്ന കാര്യങ്ങളും 100 ശതമാനം സത്യസന്ധമായിരിക്കട്ടെ. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്   അബദ്ധങ്ങൾ തട്ടി വിടാതിരിക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയുന്നത് നിങ്ങളുടെ മാർക്ക് കൂട്ടും.

വളരെ കുറച്ചു സമയം മാത്രമേ നമുക്ക് ഇന്റർവ്യൂ പാനലിനോടൊത്തു ചിലവാക്കാൻ കിട്ടൂ. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ, ആ സമയം നന്നായി,ബോധപൂർവ്വം , ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക. ഈശ്വാരനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.       
--------------------------

Jossy Varkey (Mob: 98 477 320 42)
M.Sc. (Psychology), PGDPM&IR
Counselling Psychologist
(Workplace Counselling)      

      
 
              

   



              

Sunday, February 13, 2011

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!

Thursday, May 28, 2009

അഹങ്കാരി മോന്‍ (ഞാന്‍ തന്നെ!!)

"അവന്‍ മഹാ അഹങ്കാരിയാ, അവന്റെ അഹങ്കാരത്തിന് രണ്ടു 'ങ്ക' ഉണ്ട്." ഇത് എന്നെ പറ്റി ഒരാള്‍ പറഞ്ഞതാണ്. (എന്നോടല്ല) പറഞ്ഞതില്‍ സത്യമില്ലാതില്ല എന്ന് അറിഞ്ഞപ്പോള്‍ എനിക്കും തോന്നി.

**********************
എന്ത് കാര്യത്തിനും 'സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കണം' എന്നാണ് പണ്ട് നാലാം ക്ലാസ്സിലെ മലയാളം ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കമന്റ് ഏതു സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് പറഞ്ഞു എന്ന് കൃത്യമായി അറിയില്ല. ചില ഊഹാപോഹങ്ങള്‍ നടത്താമെന്ന് മാത്രം.

*************************
കുറേ കാലം കൂടി എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. (എന്റെ കനിഷ്ഠ സഹോദരി എന്നുപറയാം) ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. കാര്യമിതാണ്‌ - ആള്‍ ഒരു എല്‍.ഐ.സി ഏജന്‍സി എടുത്തു. ഞാന്‍ ഒരു പോളിസി എടുക്കണം. (സഹായിക്കണം) അവര്‍ എന്തുകൊണ്ടോ വളരെ പ്രതീക്ഷയില്‍ ആണ് വന്നത്. അത് എല്ലാ എല്‍.ഐ.സി-ക്കാരക്കും അനാവശ്യതത്തിലധികം ഉള്ളതാണല്ലോ? എനിക്ക് പോളിസി എടുക്കാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നു. കാരണം നിലവില്‍ ഒന്നിലധികം പോളിസികള്‍ എന്റെ പേരിലും, ഭാര്യയുടെ പേരിലും, മോന്റെ പേരിലും ഉണ്ട്. ആവശ്യത്തിലധികം സാമ്പത്തീകബാധ്യത ഇതിനാല്‍ ഇപ്പോള്‍ തന്നെയുണ്ട്‌. അതുകൊണ്ട് അടുത്തെങ്ങും ഒരു പോളിസിയും എടുക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. (പുതുവത്സര പ്രതിജ്ഞ!!) ഏജന്റ് -മാരുടെ പ്രലോഭനതിലോ, ഭീഷണിയിലോ, കെഞ്ചി-അപേക്ഷിക്കലിലോ, ബോധവല്‍ക്കരണത്തിലോ വീഴാതെ കാത്തുകൊള്ളനെ,,, എന്ന് ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോള്‍ ഇഞ്ചി കടിച്ചപോലെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പോളിസിയുടെ ഗുണഗണങ്ങളോ നേട്ടമോ വിവരിക്കാന്‍ നില്‍ക്കാതെ ബന്ധുബലത്തില്‍ ഒരു പോളിസി എടുപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഞാന്‍ തീര്‍ത്തും 'സാധ്യമല്ല' എന്ന് തന്നെ പറഞ്ഞു. എനിക്കും ഭാര്യക്കും ജോലി ഉണ്ട്, പിന്നെന്തുകൊണ്ട് പോളിസി എടുത്തുകൂടാ എന്നായി അവര്‍. ഒരു ചെറിയ സഹായം - അത്ര മാത്രം. എനിക്ക് മുഖത്തെ ചിരി ഒഴിവാക്കി, കണിശമായി പറയേണ്ടി വന്നു. (പറ്റില്ല!!!) അങ്ങിനെ പുഞ്ചിരിക്കുന്ന മുഖവും കനത്ത ഹൃദയവുമായി ആ ബന്ധു (അഥവാ എല്‍.ഐ.സി) ഞങ്ങളുടെ വീടിന്റെ പടിയിറങ്ങി.

ഇതില്‍ നിന്നും ഞാന്‍ രണ്ടു പാഠം പഠിച്ചു: 1) ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് ഏജന്‍സി തുടങ്ങിയാല്‍ ബന്ധം അവസാനിക്കാന്‍ സാധ്യതയുണ്ട്. 2) ഇന്‍ഷുറന്‍സ് ഏജെന്റ്റ്‌മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ - സ്വന്തമായി ഒരു IRDA ലൈസെന്‍സ് എഴുതി എടുക്കുക.

Saturday, April 04, 2009

താലന്തുകള്‍ (Talents) പാഴാക്കാതെ നമുക്ക് മുന്നേറാം. (You can win)

ഞാന്‍ സ്ഥിരമായി ബാഗ് / ചെരുപ്പ് / കുട നന്നാക്കാന്‍ കൊടുക്കാറുള്ള ഒരു കടയുണ്ട്. തൃപ്പൂണിത്തുറയില്‍ ശിവന്‍ എന്നൊരാളുടെ കട - ജലന്ദര്‍ ലെതര്‍ വര്‍ക്സ്. കഴിഞ്ഞ ആഴ്ച ഒരു ബാഗിന്റെ സിബ്ബ് ശരിയാക്കാന്‍ അവിടെ പോയിരുന്നു. ശിവന്‍ പതിവുപോലെ തിരക്കിലാണ്. അതിനിടയില്‍ ഒരു കാലിനു ചെറിയ വൈകല്യം ഉള്ള ഒരാള്‍ വന്നു. അദ്ദേഹത്തിന് 'സ്പെഷ്യല്‍ ഷൂ' തയ്യാറാക്കാന്‍, ശിവനെ കണ്ട ഉടനെ അയാള്‍ പുഞ്ചിരിച്ചു, തിരിച്ചും. ശിവന്‍ ഉടനെ അയാളുടെ പുറകെ പോയി. കടയുടെ അകത്തു രണ്ടു പേര്‍ പണിയെടുക്കുന്നുണ്ട്. ബാഗും ചെരിപ്പും ഉണ്ടാക്കുന്നു. ശിവന്‍ വന്നയാളെ ഒരു കസേരയില്‍ ഇരുത്തി കാലിന്റെ അളവും മറ്റും എടുത്തു. പിന്നെ പണിക്കരോട് പറഞ്ഞു ഒരു 'സാമ്പിള്‍' ഷൂ എടുത്തു അയാളുടെ കാലില്‍ ഇട്ടു പാകം നോക്കി. പിന്നെയും അവര്‍ എന്തെക്കൊയോ സംസാരിച്ചു. വളരെ ഹൃദ്യമായ സൌഹൃദ സംഭാഷണം. രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു വന്നയാള്‍ മടങ്ങി. ഞാന്‍ ഈ സമയമൊക്കെയും ഇരുവരെയും നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ ക്ഷമ നശിച്ചില്ല, കാരണം ശിവന്റെ പുഞ്ചിരിയായിരുന്നു. തിരികെ വന്നിരുന്നു എന്റെ ബാഗ് എടുത്തു, വാല്‍സല്യത്തോടെ അതിനെ നോക്കി. രണ്ടു മിനിറ്റ് കൊണ്ട് സിബ്ബ്‌ ശരിയാക്കി. ഒരു വശത്ത് കുറച്ചു തയ്യല്‍ വിട്ടിട്ടുണ്ടായിരുന്നു. അതും കൂടി ചെയ്തേക്കാം എന്ന് സ്വയം പറഞ്ഞു. ഞാന്‍ കൂലി കൊടുത്തു അവിടെ നിന്നും പോരുമ്പോള്‍ ശിവന്റെ ആ സൌഹൃദ പരമായ പെരുമാറ്റവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും എന്നെ വളരെ ആകര്‍ഷിച്ചിരുന്നു.

ഞാനോര്‍ത്തു ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നതും ഇത് തന്നെയല്ലേ. ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു സംസ്കാരം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. മാത്രവുമല്ല തങ്ങളുടെ കഴിവുകള്‍ (Skills) പരിപോഷിപ്പിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞു വരുന്നു. എന്നോട്ടോ എനിക്ക് പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല എന്ന പരിഭവവും. നമ്മുടെ കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും ബിരുദം സമ്പാദിച്ചു പുറത്തു വരുന്ന ആയിരകണക്കിന് യുവാക്കള്‍ക്ക് ഏതെങ്കിലും ഒരു ജോലിയില്‍ പ്രാവീണ്യം ഇല്ല എന്നുള്ളത് ഖേദകാരമാണ്. ഇതിനു യൂനിവേര്‍സിറ്റിയെയും സിലബസിനെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടേണ്ടത് ഒരു വ്യക്തിയുടെ കടമയാണ്. പലതും സ്വയം ആര്‍ജിച്ചെടുക്കവുന്നതാണ്. ഉദാ: ബിസിനസ് കത്തിടപാടുകള്‍, ടെലിഫോണ്‍ സംഭാഷണ ശൈലികള്‍ etc.. ഓരോ വ്യക്തിയും സ്വയം വളരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം. എങ്കിലേ ഇതു മേഖലയില്‍ വ്യപരിച്ചാലും ഉയര്‍ച്ച ഉണ്ടാവൂ. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങണം, എങ്കിലേ വിജയമുണ്ടാവൂ.

പലര്‍ക്കും ജോലി ഒരു കിട്ടികഴിഞ്ഞാല്‍ തന്റെ ജോലിയുടെ വ്യാപ്തി എത്ര കണ്ടു കുറയ്ക്കാം എന്നാണ് ആദ്യം നോക്കുന്നത്. എന്നാല്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ഉത്തര വടിത്വങ്ങള്‍ ലഭിക്ക്കുക. അതിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താനും അവര്‍ക്ക് കഴിയും. എവിടെയും പരിപൂര്‍ണതയാവണം നമ്മുടെ ലക്‌ഷ്യം. പിന്നെ ഒരു മേലുദ്യോഗസ്ഥനും നമ്മെ തള്ളി കളയാനാവില്ല. പിരിച്ചു വിടാനാവില്ല. പക്ഷെ ഇതിനു നിതാന്ത പരിശ്രമം ആവശ്യമുണ്ട്.ചെയ്യുന്ന തൊഴില്‍ എന്തായാലും [ചെരുപ്പുകുത്തി മുതല്‍ ജനറല്‍ മാനേജര്‍ വരെ] ചെറിയ ചെറിയ കാര്യങ്ങളാണ് ഒരുവന്റെ പ്രാഗല്‍ഭ്യം നിശ്ചയിക്കുന്നത്‌. സൌഹൃദപരമായ പെരുമാറ്റം, മറ്റുള്ളവരോടുള്ള ഒത്തൊരുമ, ജോലിയിലെ ആത്മാര്‍തത തുടങ്ങിയവ ആര്‍ക്കും സ്വയം വളര്‍ത്തിഎടുക്കാവുന്നതാണ്. ദൈവം നമുക്കോരോരുത്തര്‍ക്കും ധാരാളം തലന്തുകള്‍ (Talents) നല്‍കിയിട്ടുണ്ട്. അത് മണ്ണില്‍ കുഴിച്ചു വയ്ക്കാനല്ല. മറിച്ച് വളര്‍ത്തി വലുതാക്കി അവിടുത്തേക്ക്‌ പ്രതിഫലം നകാനാണ്.

അതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്‌. 1) നമ്മുടെ തലന്തുകള്‍ [കഴിവുകള്‍] എന്തൊക്കെയാണെന്ന് കണ്ടുപിടിക്കണം .2) അത് വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. 3) നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രയോജനപ്പെടുത്തണം.

കഴിവുകള്‍ വികസിപ്പിക്കുക എന്നത് ശ്രമരമായ പ്രവൃത്തിയാണ്‌. ഒരു രാത്രി കൊണ്ട് ഒന്നും സാധിക്കുകയില്ല. നിരാശപ്പെടരുത്. വീണ്ടും വീണ്ടും പരിശ്രമിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ പഠിക്കുക വഴി ദീര്‍ഘനാളത്തെ പരിശീലനത്താല്‍ നമുക്ക് വളരെയധികം മുന്നേറുവാന്‍ സാധിക്കും. ഇത് എത്ര കഴിവ് കുറഞ്ഞ [എന്ന് തോന്നുന്ന] വ്യക്തിക്കും സാധിക്കും. ഓരോ ദിവസവും ഉണരുമ്പോള്‍ 'ഇന്ന് ഞാന്‍ എന്തെങ്കിലും പുതിയ കാര്യം പഠിച്ചിരിക്കും' എന്ന് തീരുമാനിച്ചാല്‍, നമ്മുക്ക് മുന്‍പില്‍ അവസരങ്ങള്‍ അനവധിയാണ്. പക്ഷെ തീരുമാനം നിങ്ങളുടെതാണ്‌, നിങ്ങളുടെ മാത്രം.

മുകളില്‍ സൂചിപ്പിച്ച ചെരുപ്പുകുത്തിയുമായുള്ള അനുഭവം എന്നെ പഠിപ്പിച്ചതിതാണ്. ഏതൊരാള്‍ക്കും, ഇതൊരു സാഹചര്യത്തിലും, എന്ത് ജോലിയിലും പ്രശോഭിക്കാന്‍ കഴിയും. നമുക്കുള്ളിലെ ചെറിയ ചെറിയ കഴിവുകള്‍ നമ്മുടെ ചെറിയ ചെറിയ പെരുമാറ്റശീലങ്ങള്‍ മാറ്റുരച്ചെടുത്താല്‍ ജീവിതത്തിലും നമ്മുടെ തൊഴില്‍ മേഖലയിലും കൂടുതല്‍ ശോഭിക്കാന്‍ കഴിയും.

(മത്തായി 5: 48) ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു പരിപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണ്ണരാകുവിന് .”