Showing posts with label വളര്‍ച്ച. Show all posts
Showing posts with label വളര്‍ച്ച. Show all posts

Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.

Thursday, September 25, 2014

ഹോം വർക്ക് വേണോ വേണ്ടയോ?

ഹോംവർക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം!! ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത‍ നാമെല്ലാം പത്രങ്ങളിൽ വായിച്ചതാണ്. പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങൾ ഇതുപോലെ നടക്കുന്നു.

ഓഫീസ് വിട്ടിറങ്ങിയാൽ, പിന്നെ തിരക്കുപിടിച്ചു, കടകളിൽ കയറി മക്കളുടെ ഹോംവർക്ക് ചെയ്യാനുള്ള  ചിത്രങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഓടുന്നവരെയും ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് ചിത്രങ്ങളും വിവരണങ്ങളും പ്രിൻറ് എടുക്കുന്നവരെയും ധാരാളം കാണാൻ സാധിക്കും. കാശുള്ളവർ വീട്ടിൽ തന്നെ കമ്പ്യൂട്ടറും കളർ പ്രിൻററും വീട്ടിൽ തന്നെ വാങ്ങിവച്ച് കാര്യം സാധിക്കുന്നു.

ഹോംവർക്ക് നൽകേണ്ടതിന്റെ ആവശ്യം എന്താണ്? മടിയന്മാരായ ടീച്ചർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രമാണോ ഹോം വർക്ക്‌. ഹോം വർക്ക് നൽകിയതു കൊണ്ടോ കുട്ടികൾ കുറെ പടം വെട്ടി ഒട്ടിച്ചും മറ്റുള്ളവരുടെ സഹായത്താലും ഹോം വർക്ക് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ചെറിയ ക്ലാസുകളിലെങ്കിലും, പ്രൈമറി തലത്തിൽ ഹോംവർക്ക് നിരോധിക്കെണ്ടതല്ലേ. കത്രികയും ബ്ലേഡും ഉപയോഗിച്ച് ചിത്രങ്ങളും തെർമോകോളും മുറിക്കാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നത്‌ സുരക്ഷിതമാണോ.

ഹോം വർക്ക് നൽകുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷകന്മാരും അധ്യാപകസമൂഹവും രക്ഷിതാക്കളും കൂലം കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിന്നും ഹോം വർക്ക് കൊടുത്തില്ലെങ്കിൽ ചില രക്ഷകർത്താകൾക്ക് വലിയ പരാതിയാണ്. ഇക്കാരണത്താൽ സ്കൂൾ മാറ്റിയ ധാരാളം സംഭവങ്ങൾ ഉണ്ട്. ഹോം വർക്ക് എന്ന കീറാമുട്ടി യിൽ നിന്നും രക്ഷ നേടാൻ അതിനു സഹായിക്കുന്ന ട്യൂഷൻ സെന്ററുകളിലേക്ക് വിദഗ്ദ്ധമായി പറഞ്ഞു വിടുന്ന മാതാ പിതാക്കൾ ചെയ്യുന്നത് തെറ്റൊന്നുമല്ല.

കുടുംബം പുലർത്താൻ രാവന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ( സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാരും നിത്യ വേതന തൊഴിലാളികളും എല്ലാം വരും ഇക്കൂട്ടത്തിൽ) ഇന്നത്തെ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തി മക്കളുടെ ഹോം വർക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  താൻ പണ്ടെങ്ങോ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട / പഠിച്ച് മറന്നു പോയ കാര്യങ്ങൾ ചോദിച്ച് മക്കൾ ബഹളം വെച്ചാൽ കണ്ണുരുട്ടി കാണിക്കുന്ന അച്ഛനമ്മമാരെ കുറ്റം പറയുന്നതെന്തിന്.

അമേരിക്കയിലെ വിജീനിയ യൂണിവേഴ്സിറ്റി   നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഹോം വർക്കു കൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല, മറിച്ച് കേവലം സമയ നഷ്ടം മാത്രമാണെന്നാണ്. അതു കൊണ്ട് ഹോം വർക്കിന്റെ അളവ് കുറയ്ക്കണമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുന്നില്ല, ക്ലാസ് ടെസ്റ്റുകളിൽ മാർക്ക്‌ കൂടുതൽ നേടാൻ കഴിഞ്ഞാലും. മിക്ക ഹോം വർക്കുകളിലും കുഞ്ഞുങ്ങളെ സഹോദരങ്ങളോ അച്ഛനമ്മമാരോ സഹായിക്കുകയാണെന്നും എന്ത് വർക്ക് കിട്ടിയാലും ഉടനെ ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ തിരയുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.  ഇതു വിദ്യാർത്ഥികളിൽ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവുകൾ നശിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വളരെ കുറച്ചു ഹോം വർക്ക് നൽകുന്നത് കുട്ടികളിൽ പഠനശീലം വളർത്തും. എന്നാൽ സ്കൂളിലും വീട്ടിലും ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾ തീരെ ശാരിരിക വ്യായാമവും കിട്ടാതെ ആരോഗ്യമില്ലാത്തവരായി വളർന്നു വരുന്നു. കുട്ടികൾക്ക് ശാരിരിക വ്യായാമം കിട്ടുന്ന കളികളിലും മറ്റു പ്രവർത്തികളിലും വ്യാപ്രിതരകാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കണം. ഇതിന് ഇന്ന് നാട്ടിൻ പുറങ്ങളിൽ പോലും സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്കൂൾ, ബസ്സ്‌, വീട്, ടി.വി. ഇവ മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ കുഞ്ഞുങ്ങളുടെ ലോകം. കളിക്കാൻ സ്ഥലമില്ല, സമയവുമില്ല. കൂടെ നിൽക്കാൻ ആളും ഇല്ലാത്ത അവസ്ഥ.

നമ്മുടെ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്ത് സർക്കാർ തലത്തിൽ ഇതിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കണം. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികളിലൂടെ കുട്ടികൾക്ക് വേണ്ട ശാരീരിക വ്യായാമം ലഭിക്കാൻ  വേണ്ട കൂട്ടായ്മ ഓരോ പഞ്ചായത്ത് വാർഡിലും ഉണ്ടാവണം. ഇപ്പോൾ ഉള്ള അംഗൻവാടി സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അതു പോലെ ഓരോ പഞ്ചായത്തിലും കുറച്ച് കായിക പരിശീലകരെ നിയമിക്കണം. അവർ ചെയ്യട്ടെ ഹോം വർക്ക് - വ്യായാമം.       
                       

Thursday, January 14, 2010

കുട്ടികളെ വളര്‍ത്തുന്നത്?

കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും കൃഷ്ണകുമാര്‍ ഓഫീസില്‍ വന്നിരുന്നു. കൃഷ്ണകുമാര്‍ ഞങ്ങളുടെ ഒരു പഴയ സ്റ്റാഫ്‌ ആണ്. ഒമാനില്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഏകദേശം 55 വയസ്സുണ്ട്, തിരുവനന്തപുരംകാരന്‍. പല പല ബുസ്സിനെസ്സ് നടത്തി പരാജയപെട്ടിട്ടാണ് ഇവിടെയെത്തിയത്. ഇവിടെയും ഒരു സമ്പൂര്‍ണ പരാജയംആയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അയാളെ എം.ഡി. തന്നെ മുന്‍കൈ എടുത്തു ഞങ്ങളുടെ ഒരു ക്ളൈന്റിനെ കാണിച്ചു. Tawoos Agriculture Systems LLC, ഒമാനില്‍ വന്‍ അഗ്രികള്‍ച്ചര്‍ ഫാം ആണ്. അവിടെയ്ക്ക് 'ക്യാമ്പ് ബോസ്സ്' ആയി വന്ന സായിപ്പിന് ഇഷ്ടപ്പെട്ടു. മുന്‍പ് ഹോട്ടല്‍ നടത്തി പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഒമാനില്‍ പോയി 'ക്യാമ്പ് ബോസ്സ്' ആയിശോഭിച്ചു. മെസ്സ് നടത്തുന്നതില്‍ നന്നായി പ്രശോഭിച്ചു. പിന്നെ കൃഷ്ണകുമാറിന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് തന്നെ പറയാം. സായിപ്പ് ഒരു പുതിയ ഫാം തുടങ്ങുന്നു, അതിന്റെ ചാര്‍ജ് കൊടുത്ത് ഇന്ത്യയിലും നേപാളിലും പോയി ആളെ (കൃഷിപ്പണിക്കാര്‍) റിക്രൂട്ട് ചെയ്തു വരാന്‍ പറഞ്ഞതനുസരിച്ച് വന്നതാണ്. ആളെന്തായാലും വളരെ ഹാപ്പി ആണ്.
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട്‌ അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ്‌ തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ്‌ തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്‌, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ്‌ കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ്‌ ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ്‌ അപ്പുവിന്റെ ബ്ലോഗ്‌ വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!

കുട്ടികളില്‍.

(കുട്ടികളില്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)