Showing posts with label ബാല്യം. Show all posts
Showing posts with label ബാല്യം. Show all posts

Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

Friday, April 25, 2014

മാമ്പഴ പുളിശ്ശേരി

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ഫോണിൽ ഒരു കാൾ വന്നു. മനു ആണ് ഫോണ്‍ എടുത്തത്‌, അവൻ ഉടനെ അടുക്കളയിലേക്ക് ഓടിപ്പോയി ഒരു സഞ്ചിയും എടുത്ത്, ഞാറ്റിയത്തേക്ക് ഓടി.അവിടെ ബിന്ദൂന്റെ അമ്മ മാമ്പഴം പെറുക്കി വച്ചിട്ടുണ്ടായിരുന്നു!!

ഒരു സഞ്ചി നിറയേ മാമ്പഴവും ആയി അവൻ വന്നു, മനുവും ഏഞ്ചൽ മോളും മതിവരെ കഴിച്ചു. ചെറിയവൻ (ക്രിസ്) മാമ്പഴം കഴിക്കാറായിട്ടില്ല. അവൻ നോക്കി നിന്ന് വെള്ളമിറക്കുന്നത് കണ്ടിട്ട് ഞാൻ ഒരു മാമ്പഴം എടുത്ത് പിഴിഞ്ഞ് അവനും കൊടുത്തു. പണ്ടത്തെ കാലം ഓർമ്മവന്നു. മഴപെയ്തു കഴിയുമ്പോൾ 'ഞാറ്റിയത്ത്' പറമ്പിലേക്ക് ഓടും. 10 -20 മാമ്പഴം എങ്കിലും കിട്ടും            

അമ്മച്ചി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരം എത്ര പ്രായമായാലും മറക്കില്ല!! അന്നൊക്കെ രണ്ടോ മൂന്നോ മാമ്പഴം മാത്രമേ കറിയിൽ ഇടൂ. ആ മാമ്പഴത്തിന്റെ അണ്ടിക്കു വേണ്ടി കൊതികുത്തുന്നതും തല്ലു പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

മീനം -മേട മാസങ്ങളിൽ കത്തുന്ന ചൂടാണല്ലോ, അപ്പോൾ വെള്ളരിക്കയും മാങ്ങയും, മാമ്പഴ പുളിശ്ശേരി, കുമ്പളങ്ങ മൊരു കാച്ചിയത്, അച്ചിങ്ങ മെഴുക്കുപുരട്ടി, പടവലങ്ങ തോരൻ, ചക്കകുരുവും മാങ്ങയും ... ഇങ്ങനെ നാടൻ കറികൾ ആണ് പ്രധാനം. ഒക്കെ നാട്ടിൻ പുറത്തെ പാടത്തും പറമ്പിലും കൃഷിചെയ്ത് ഉണ്ടാക്കുന്നവ. അല്പം പോലും രാസവളം ഉപയോഗിക്കാതെ, ചാണകവും ചപ്പിലയും ഇട്ട് വളർത്തിയ പച്ചക്കറികൾ കഴിച്ച കാലം മറന്നു.               

ഇത്തവണ വിഷു സമയത്ത് 'തിരുവാണിയൂരിൽ' (അജിതയുടെ വീട്ടിൽ) പോയപ്പോൾ അവിടങ്ങളിൽ പാടത്ത് നല്ലപോലെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് കണ്ടു. വെള്ളരിക്ക ,പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങാ പയർ ... ഒക്കെയുണ്ട്. രാവിലെ ചില പടവരമ്പുകളിൽ പച്ചക്കറി പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ കൊതിവരും. തിരുവാണിയൂർ, മണീട്, രാമമംഗലം പഞ്ചായത്തുകളിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്നുണ്ട്. അതുകാണുമ്പോൾ സന്തോഷം!        

എന്റെ മക്കളെ മണ്ണിൽ കളിക്കാൻ വിടും, അവർ ചെളിവാരികളിക്കട്ടെ. മണ്ണിന്റെ മണം അറിയാതെ പ്ലാസ്റ്റിക്‌ മണം മാത്രം അറിഞ്ഞു ജീവിച്ചിട്ടെന്തു കാര്യം? പാടത്തും തോട്ടിലും കുളത്തിലും കളിച്ചും കുളിച്ചും വളർന്ന ഞാൻ, "മക്കളേ,, മണ്ണിലേക്കിറങ്ങല്ലേ" എന്ന് പറയുന്നത് അവരോടു ചെയ്യുന്ന അപരധമല്ലേ.     

അവർക്ക് കളിക്കാൻ തെങ്ങിൻ തൊടികളില്ല
അവർക്ക് നീന്താൻ പുഴകളില്ല
അവർക്ക് മാമ്പഴകാലമില്ല 
അവർക്ക് തോർത്തിട്ടു പിടിക്കാൻ
തോട്ടിൽ പരൽ മീനുകളില്ല
ഉപ്പുമാവ് തിന്നാൻ വട്ടയിലയില്ല
......................

(എല്ലാം ഞാൻ ലാപ്ടോപ്പിലെ യൂട്യൂബിൽ കൂടി കാണിച്ചു കൊടുക്കും!)

Thursday, December 10, 2009

കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....

പണ്ട്,

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്

ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്

ഇന്ന്,

ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?


എങ്കിലും എന്നാശ,,,


എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!

(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)

Friday, August 29, 2008

റേഡിയോ തേങ്ങ - എന്റെ സ്വന്തം എഫ്.എം. സ്റ്റേഷന്‍

എന്റെ അപ്പന്‍ ഒരു തേങ്ങാ കച്ചവടക്കാരനായിരുന്നു. തേങ്ങാ, കൊപ്ര, മടല്‍, ചിരട്ട ഇത്യാദികളുമായിട്ടാണ് ചെറുപ്പകാലത്തെ എന്റെ പ്രധാന സഹവാസം.
റേഡിയോ മാങ്കോ - തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളിലുള്ള ആഗ്രഹമാണ് ‘റേഡിയോ തേങ്ങ’ തുടങ്ങണമെന്ന്. റേഡിയോയുമായുള്ളാ എന്റെ ചങ്ങാത്തം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു ആഡംഭര വസ്തു ‘നാലു വാല്‍വുള്ള പെട്ടി റേഡിയോ’ മാത്രമായിരുന്നു. അതിലൂടെ ലോകത്തിലെ ഏതോ കോണില്‍ നിന്നൊക്കെ പ്രക്ഷേപണം ചെയ്തിരുന്ന തരംഗങ്ങളെ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളും അതില്‍ നിന്നു കിട്ടിയിരുന്ന സുഖാനുഭൂതിയും ഒരിക്കലും പറഞ്ഞോ എഴുതിയോ അറിയിക്കാന്‍ സാധികാത്തത്രയാണ്. ബി.ബി.സി [ഇംഗ്ലീഷ് മനസ്സിലാവില്ലെങ്കിലും] റേഡിയോ വത്തിക്കാന്‍, സിലോണ്‍ റേഡിയോ, തിരുച്ചിറാപ്പിള്ളി വാനൊലിനിലയം ഇത്യാദി കേന്ദ്രങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ കടലുകള്‍ താണ്ടി എന്റെ പെട്ടിയില്‍ വന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു. പിന്നെ നമ്മുടെ തിരുവനന്തപുരം -ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങളും. ഇന്നത്തെ പുലിയായ എഫ്.എം. സ്റ്റേഷനുകള്‍ അന്ന് ഉണ്ടായിരുന്നില്ല. (25 വര്‍ഷങ്ങള്‍ക്കു മുന്‍പ്)
രഞിനി (ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍) ഗാന്ധിമാര്‍ഗ്ഗം, പ്രഭാതഭേരി, വയലും വീടും, പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍) കാവ്യാഞ്ജലി, സുഭഷിതം, നാടകവാരം, കര്‍ണടക സംഗീതപാഠം ഇവയൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ടവ.
ഈ ‘വാല്‍വ് റേഡിയോ’ അപ്പച്ചന്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കയ്യെത്താത്ത വിധത്തില്‍ ഒരു തട്ടുണ്ടാക്കി ആ തട്ടിന്‍ മുകളില്‍ ആയിരുന്നു വച്ചിരുന്നത്. തട്ട് ഒരു ജനലിന്റെ മുകളിലത്തെ പടിയിലായിരുന്നു ഫിറ്റു ചെയ്തിരുന്നത്. അതില്‍ കയറി തിരിക്കാന്‍ ഞങ്ങള്‍ക്ക് (അനുജത്തിയും) അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ റേഡിയോയിടെ ഏരിയലും ഒരു സവിശേഷത തന്നെയായിരുന്നു. ചെറിയ നാരുകമ്പി (ചെമ്പാണെന്നു തോന്നുന്നു) കൊണ്ടുള്ള ഒരു റിബ്ബണ്‍ പോലത്തെ ഒരു നെറ്റ്.
ഈ റേഡിയോവില്‍ തോടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നത്, ആ ജനലിനു താഴെ ചിലപ്പോള്‍ ഉണക്കിയ കൊപ്ര, അടക്ക, കുരുമുളക് എന്നിവ കൂമ്പാരം കൂട്ടിയിടുമ്പോഴായിരുന്നു. കൊപ്രാക്കൂനയ്ക്കു മുകളില്‍ കയറി നിന്നു ഞാന്‍ പലപ്പോഴും റേഡിയോ സിലോണ്‍ ‘ട്യൂണ്‍’ ചെയ്തെടുത്തിട്ടുണ്ട്. അക്കാലത്ത് മലയാളം പാട്ടുകള്‍ കേട്ട് കേട്ട് മടുക്കുമ്പോള്‍ തമിഴും ഹിന്ദിയും ആയിരുന്നു ആശ്രയം. അതിനു സഹായിച്ചിരുന്നത് റേഡിയോ സിലോണും തിരുച്ചി വാനോലിനിലയവും വിവിധ് ഭാരതിയും ആയിരുന്നു. അടുത്തുള്ള ഒരു വീട്ടിലേ അന്ന് ‘ടേപ്പ് റെക്കര്‍ഡര്‍‘ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞങ്ങള്‍ക്ക് ഈ ‘വാല്‍വ് റേഡിയോ’ ഇത്ര പ്രീയങ്കരിയായി തീര്‍ന്നത്. അന്ന് ‘കല്‍നായക്, ആഷികി, മേ നെ പ്യാര്‍ കിയ, ... അപൂര്‍വ്വ സഹോദരങ്ങള്‍, അഞലി ... തുടങ്ങിയ അന്യഭാഷാഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതു സ്കൂളില്‍ പോയി വിവരിക്കുമ്പോഴും ഉണ്ടയിരുന്ന ആനന്ദം പിന്നീട് ഐ-പോട്, എം.പി-3 പ്ലേയര്‍, എഫ്.എം റേഡിയോ, . . . ഇത്യാദി വഴി അത്യാധുനീക സ്റ്റീരിയോ ശബ്ദസംവിധാനത്തിലൂടെ സംഗീതമാസ്വദിക്കുമ്പോള്‍ പോലും കിട്ടിയിട്ടില്ല!! AM -ഇല്‍ ശബ്ദം മോണോ ആയിരുന്നു, SW -ഇല്‍ വളരെയധികം കര..കര.. ശബ്ദശല്യങ്ങള്‍ ഉണ്ടായിരുന്നു, FM -ഇല്‍ ഇപ്പോള്‍ നല്ല സ്റ്റീരിയൊഫോണിക് ശബ്ദമാണു കിട്ടുന്നത്.
എഫ്.എം റേഡിയോയുടെ വരവിനുശേഷമായിരിക്കണം റേഡിയോ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയത്. ഫോണ്‍-ഇന്‍ പ്രോഗ്രാമുകളാണല്ലോ ഇന്നത്തെ പ്രധാന പരിപാടികള്‍. ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോഴാണു അവിടെ ആദ്യത്തെ സ്വകാര്യ എഫ്.എം പ്രവര്‍ത്തനമാരംഭിക്കുന്നത്. പലനാള്‍ ശ്രമിച്ച് ഒരുനാള്‍ എനിക്കും സൂര്യന്‍ എഫ്.എം ഫോണ്‍-ഇന്‍ പരിപാടിയില്‍ കിട്ടി. ഓണത്തിനു തൊട്ടടുത്ത ഒരു ദിവസമായിരുന്നു. അങ്ങിനെ റേഡിയോവിലൂടെ ചെന്നൈ നഗരത്തിലെ എല്ലാ മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞു. പിന്നീട് കൊച്ചി നിലയത്തിലെ ‘ജനശബ്ദം’ പരിപാടിയില്‍ വിളിക്കുകയും സംസാരിക്കുകയും പ്രതികരണം പരിപാടിയിലേയ്ക്ക് സ്ഥിരമായി കത്തയക്കുകയും അതു വായിച്ച് (എന്റെ പേരു) കേള്‍ക്കുമ്പോള്‍ ഞാന്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്തുകൊണ്ടിരുന്നു.
ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും റേഡിയോയും തമ്മില്‍ അഭേദ്യമായൊരു ആത്മബന്ധം ഉണ്ടെന്ന് എന്റെ ശ്രോതാക്കള്‍ ... . ക്ഷമിക്കണം വായനക്കാര്‍ക്കെല്ലാം മനസ്സിലായിരിക്കുമല്ലോ. അതുകൊണ്ടാണ് രാവിലെ ഓഫീസ്സിലേക്ക് ഇറങ്ങുമ്പോള്‍ എന്റെ ചെവിയില്‍ മൊബൈല്‍ റേഡിയോയുടെ ഇയര്‍ഫോണ്‍ കൊളുത്തിയിടുന്നത്. ഓഫീലേയ്ക്കുള്ള യാത്രയില്‍ ഒരു മണിക്കൂറെങ്കിലും റേഡിയോ കേള്‍ക്കാമല്ലോ. പിന്നെ രാവിലത്തെ എന്റെ സമയക്രമീകരണം കൊച്ചി എഫ്.എം.-ന്റെ വകയാണ്.
സുഭാഷിതം കേട്ടുണരും
പ്രഭാതഗീതം കേട്ട് പ്രഭാതസവാരി
പ്രാദേശിക വാര്‍ത്തകള്‍കേട്ടുകൊണ്ട് ചായകുടി...
എഫ്.എം. ഡയറി കേട്ടുകൊണ്ട്,
പല്ലുതേയ്ക്കല്‍, ക്ഷവരം, കുളി .....
(ദേശീയ) വാര്‍ത്തകള്‍ കേട്ടുകൊണ്ട് പ്രഭാതഭക്ഷണം.
പരാതികള്‍ക്കു മറുപടി -പ്രതികരണം/ ആരോഗ്യവേദി/ഗാന്ധിദര്‍ശനം/നിയമവേദി (ഏതെങ്കിലുമൊന്ന്) കഴിയുമ്പോള്‍ എനിക്കുപേരേണ്ട സമയമാകും.
പിന്നെ ആകാശദൂത്/ഹലോ ജോയ് ............... എന്നിവ മൊബൈലിലൂടെ കേള്‍ക്കും. ആശാലത, വി.എം.ഗിരിജ, തെന്നല്‍ (AIR), പൂജ (ക്ലബ്ബ് എഫ്.എം) എന്നിവരൊക്കെയാണ് കൊച്ചിയുടെ താരങ്ങള്‍. ആശാലതയുടെ വാചക കസര്‍ത്തും ഗിരിജേച്ചിയുടെ ശബ്ദഗാംഭീര്യവും എടുത്തുപറയാതെ വയ്യ.