Showing posts with label യൌവനം. Show all posts
Showing posts with label യൌവനം. Show all posts

Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

Monday, August 24, 2009

ഋതു: a movie by ശ്യാമ പ്രസാദ്‌ - Seasons change - Do we?

ഇന്ന് വെള്ളിയാഴ്ച്ചയായിരുന്നു.

ഓഫീസില്‍ വലിയ തിരക്കില്ലായിരുന്നു. 11 മണിക്ക് ഒന്ന് പുറത്തിറങ്ങി നേരെ 'സരിത' തീയറ്ററില്‍ പോയി മാറ്റിനിക്ക് ഒരു ടിക്കറ്റ്‌ എടുത്തു.

ഋതു - ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം. (ആ ഒരു കാരണം മാത്രമായിരുന്നു പ്രചോദനം.)

ഉച്ചക്ക് ഭാര്യയെ വിളിച്ചു അനുവാദം വാങ്ങി.

കൃത്യം 2.50 -നു ഓഫീസില്‍ നിന്നും ഇറങ്ങി, സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീയറ്ററില്‍ എത്തി.

കൊള്ളാം.... നല്ല സിനിമ [ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍]

മൂന്നു യുവാക്കളുടെ സൌഹൃദത്തിന്റെ കഥ, വളരെ മനോഹരമായി പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ.
സണ്ണി എന്ന കഥാപാത്രം ഇത് നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു!!
ശ്യാമ പ്രസാദ്‌ പറയുന്നത് തിരുവനന്തപുരംകാരായ മൂന്നു യുവാക്കളുടെ സൌഹൃദത്തെകുറിച്ചാണ്.

എന്തായാലും മൂന്നു പേരുടേയും സൌഹൃദത്തിന്റെ ഗാഡത വരച്ചു കാണിക്കുന്നതില്‍ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. (അങ്ങിനെ ഒരു അടിച്ചുപൊളി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ആരും കൊതിക്കും)



രണ്ടു യുവാക്കളുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന 'വര്‍ഷ ജോണ്‍' എന്ന കഥാപാത്രം റിമ കല്ലിങ്ങല്‍ നന്നായി ചെയ്തിരിക്കുന്നു. റിമക്ക് അഭിനയ രംഗത്ത് നല്ല ഭാവി ഉണ്ട്. ഇതുപോലെ സ്മാര്‍ട്ട്‌ ആയ പെണ്‍കുട്ടികള്‍ ഇന്ന് നാട്ടില്‍ കുറവാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ പീഡനങ്ങളും/വാണിഭങ്ങളും എത്ര കുറഞ്ഞേനെ!! എല്ലാം ഒരു സ്വപ്നജീവികള്‍ പോലത്തെ പെണ്‍കുട്ടികള്‍. 'ഏതു ട്രാപ്പിലും വീഴാന്‍ ഞാന്‍ റെഡി' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചപോലെ നടന്നു പോകുന്ന പ്ലസ്‌-2 കുഞ്ഞുങ്ങള്‍. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ചൊക്കെ സ്മാര്‍ട്ട്‌ ആവണം.

സിനിമ തുടങ്ങുന്നതേ നല്ല വര്‍ണ്ണശബളമായിട്ടാണ്. മനോഹരമായ 'പെയിന്റിങ്ങ്സ്' പോലെ പ്രകൃതി സൌന്ദര്യം ക്യാമറമാന്‍ ഒപ്പി എടുത്തിരിക്കുന്നു.

ഇടയ്ക്കു അല്പം കമ്യൂണിസം കലര്‍ത്തിയത് എന്തിനാണെന്ന് മനസിലായില്ല. അതൊഴിവാക്കികൂടായിരുന്നോ? കുടിയൊഴിപ്പിക്കലും ജന്മിത്വവും ഒക്കെ??!! എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നി. ആ തടിയനായ ബെയററും, ആ ഇടിയും, ചതഞ്ഞ മുഖവും ഒക്കെ കാട്ടി ചുമ്മാ അനാവശ്യമായ കമ്യൂണിസ്റ്റ്‌ പ്രേമം നടിക്കുന്നത്‌ പോലെ തോന്നി.

ശരത്തിന്റെ അച്ഛന്‍ മരിക്കുന്ന സീന്‍ വേണ്ടത്ര ജീവസുറ്റതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ആ സീന്‍ കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ചിരിക്കുന്നത് കേട്ടു!!

പുതിയ മുഖങ്ങള്‍ തിരഞ്ഞെടുത്തതിന് ശ്യാമ പ്രസാദിന് അഭിനന്ദനങ്ങള്‍. (മലയാളത്തിലെ സ്ഥിരം മുഖങ്ങള്‍ -ഗോഷ്ടികളും -കണ്ടു മടുത്തു.) എല്ലാവരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നിരിക്കുന്നു. ശരത്തും, സണ്ണിയും, വര്‍ഷയും എല്ലാം... മലയാള സിനിമയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

സൗഹൃദം, സാഹിത്യം, യുവത്വം, വര്‍ണ്ണം, സൌന്ദര്യം..... എല്ലാം ഒത്തു ചേരുന്ന ഒരു പ്രമേയം. മൊത്തത്തില്‍ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു. മറ്റുള്ളവര്‍ക്ക് 'റെക്കമെന്റ്' ചെയ്യാന്‍ ഞാന്‍ തുനിയില്ല. അതിനാലാണ് ഞാന്‍ തനിയെ പോയത്... ഭാര്യയെപോലും കൂട്ടാതെ!! എനിക്കറിയാം ചില സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാകും. പക്ഷെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ അവര്‍ (സിനിമ കണ്ടു കഴിഞ്ഞു) വന്നു എന്നെ തല്ലും. ഉദാ: Mr. & Mrs. Iyyer by Aparna Sen, Life is Beautiful by Roberto Benigni.

സിനിമ കാണുന്നെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ദയവായി സി.ഡി കാണരുത്. അതുപോലെ തന്നെ മൊബൈല്‍ ഓഫ്‌ ചെയ്തു വച്ച് കാണണം. (ഇത് ഏതു സിനിമയ്ക്കും ബാധകം)

Thursday, February 19, 2009

7 സുപ്രസിദ്ധ അബദ്ധങ്ങള്‍ !!! (ഒന്നാം ഭാഗം)

ഇതു വലിയ ചരിത്ര പ്രാധാന്യമുള്ള അബദ്ധങ്ങള്‍ അല്ല. എന്റെ വ്യക്തി ജീവിതത്തില്‍ വന്നു പെട്ടിട്ടുള്ള ചില സുന്ദര അബദ്ധങ്ങള്‍ ആണ്. ഇതിവിടെ എഴുതാന്‍ കാരണം ചിലപ്പോള്‍ ഇതു വായിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പ് ആയി ഉപകാരം ചെയ്യും. മറ്റുള്ളവര്‍ക്ക് എന്റെ ഈ അബദ്ധങ്ങള്‍ വായിച്ചു ചിരിക്കാം. അല്ലെങ്കില്‍ കമന്റെഴുതി പ്രതികരിക്കാം.
മുളന്തുരുത്തി മജസ്റ്റിക് ടാക്കീസ്:
എറണാകുളം ജില്ലയില്‍ ഒരു കാലത്തു കുപ്രസിദ്ധിയാര്‍ജിച്ച സിനിമ തീയറ്റര്‍ ആയിരുന്നു 'മുളന്തുരുത്തി മജസ്റ്റിക്'. എന്റെ വീട്ടില്‍ നിന്നും മൂന്നു കി.മി. മാത്രം. ദൂര നാട്ടില്‍ നിന്നും ആളുകള്‍ ജീപ്പെടുത്ത് പോലും അവിടെ വന്നിരുന്നു. വൈകുന്നേരം ബസ്സ് ഇറങ്ങി പ്രേക്ഷക സഹോദരങ്ങള്‍ ഓടുന്നത് കാണാമായിരുന്നു. ബസ്സ് സ്റ്റോപ്പിനു പിന്നിലായിരുന്നു സുധിയുടെ മെഡിക്കല്‍ ഷോപ്പ്. ഞങ്ങള്‍ അവിടെയിരുന്നു ഇതൊക്കെ വീക്ഷിക്കും. ഞാന്‍ 'മജസ്റ്റിക്' സ്ഥിരം സന്ദര്‍ശകന്‍ അല്ലയിരുന്നെന്കിലും ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. എന്റെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ 'നേഴ്സറി' ആയിരുന്നു ഈ തീയറ്റര്‍. അക്കാലത്ത് (1990's) ജയദേവന്‍ (Jay De Van) സാജന്‍ (Saj-J-Jan) തുടങ്ങിയവരുടെ പടങ്ങള്‍ ആയിരുന്നു ഹിറ്റ്സ്. നടി പ്രതിഭ ആയിരുന്നു പ്രീയ താരം.
സീക്രെട്ട് ഓഫ് ലവ്, സീക്രെട്ട് ഓഫ് മാരീഡ് ലൈഫ്, സീക്രെട്ട് ഓഫ് സീക്രെട്സ്, ടോപ്പ് സീക്രെട്ട് . . . തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു. എല്ലാത്തിലും പ്രതിഭ തന്നെ നായിക. ഈ ചിത്രങ്ങള്‍ മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ... എന്തിന് ഇംഗ്ലീഷില്‍ പോലും വരാറുണ്ട്‌. പേരു മാറ്റി ഈ സംവിധായകര്‍ ഞങ്ങളെ പോലുള്ള ചെറുപ്പക്കാരെ പറ്റിച്ചു പോന്നു!!!
6.30 -നു ആണ് ഫസ്റ്റ് ഷോ. ഞാനും സന്തോഷും കൂടി 6.40 ആകുമ്പോള്‍ പച്ചകറി വാങ്ങാന്‍ [ എന്ന് പറഞ്ഞു] വീട്ടില്‍ നിന്നും ഇറങ്ങും. പതുങ്ങി ചെന്നു ടിക്കറ്റ് എടുത്തു അകത്തു കയറും. ഇരുട്ടായതിനാല്‍ അയല്‍വാസികളോ പരിചയക്കാരോ കാണത്തില്ല. സീറ്റൊന്നും കിട്ടില്ല, ഒരരികത്തു നില്ക്കും (എന്തൊരു ക്ഷമ? സഹനം?) ഏകദേശം 7.00 pm ആകുമ്പോള്‍ 'ബിറ്റ്' ഇടും...പത്തു മിനിട്ട്..... ( അന്ന് ഞങ്ങള്‍ ഇതു നന്നായി ആസ്വദിച്ചിരുന്നു) ഏകദേശം 7.15 ആകുമ്പോള്‍ പരിപാടി തീരും. പിന്നെ ഇന്റര്‍വെല്‍ ... അതിന് ശേഷം ഓടുന്ന സിനിമയുടെ ബാക്കി. അതാര്‍ക്കു‌ കാണണം? ഞങ്ങള്‍ പതുക്കെ ഇറങ്ങി ഒന്നും അറിയാത്ത മട്ടില്‍ കടയില്‍ കയറി പച്ചകറി, പലചരക്ക് സാധനങ്ങള്‍ വാങ്ങി, കൃത്യം 8.00 എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ എത്തും. നല്ല കുഞ്ഞുങ്ങള്‍ . . .
ഒരു ദിവസം അമ്മച്ചി എന്റെ ഉടുപ്പുകള്‍ അലക്കാന്‍ എടുത്തപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ 'മജസ്റ്റിക് ടിക്കെറ്റ്' ??!! ഉടനെ എന്നെ വിളിച്ചു 'എന്നതാടാ ഇതു' (മജസ്റ്റിക് അത്ര ഫേമസ് ആയിരുന്നു) പഠിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ഓടി ചെന്ന എന്റെ കണ്ണില്‍ അത് കണ്ടപ്പോള്‍ ഇരുട്ട് കയറി. എങ്കിലും സ്വബുദ്ധി വീണ്ടെടുത്തു 'അമ്മച്ചീ അത് പച്ചക്കറി കടക്കാരന്‍ കണക്കെഴുതി തന്നതാ' എന്ന് പറഞ്ഞു പതുക്കെ വലിഞ്ഞു. അമ്മച്ചി അത് വിശ്വസിച്ചോ എന്ന് നോക്കാന്‍ ധൈര്യം വന്നില്ല. (എന്തായാലും വല്യ വിഷയം ആയില്ല.) ഒരു മാസം പ്രായശ്ചിത്തമെന്നോണം മജെസ്റ്റിക്കിനെ മറന്നു.