Showing posts with label യേശു. Show all posts
Showing posts with label യേശു. Show all posts

Sunday, June 12, 2016

പ്രിയങ്ക ചോപ്രയും മുത്തശ്ശിയും

വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ്  പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.

ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്‌. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്. 

രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്. 

എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ. 

99 ആടുകൾ അരികിൽ നില്കെ കൂട്ടം തെറ്റിപ്പോയ ആ ഒരാടിനെ നോക്കി ഓടിയ ഇടയന്റെ കഥയും ദൂർത്ത പുത്രൻ തിരികെ വന്നപ്പോൾ എല്ലാം മറന്ന് ആഹ്ളാദിച്ച് , വിപുലമായ സദ്യ ഒരുക്കിയ പിതാവിന്റെ കഥയും പറഞ്ഞു തന്ന ദൈവ പുത്രനെ  ഒരു നിമിഷം ഓർത്തുപോയി.

ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.           

Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Friday, March 27, 2009

യേശു നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കും. (ദുഃഖവെള്ളി ചിന്തകള്‍)

ലോകമൊട്ടുക്കുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖവെള്ളി പരിപാവനമായി ആചരിക്കുന്നു। കേരളത്തിലെ പല പള്ളികളിലും ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്। എനിക്കെന്തോ പണ്ട് മുതലേ ഇത് കാണുമ്പോള്‍ പു:ശ്ചമാണ്. നിത്യ ജീവിതത്തില്‍ വേദനകളും തോല്‍വികളും ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ ഈ ദിവസം മുഖത്ത് ദുഃഖം വരുത്തി, പാവക്ക നീരും കഴിച്ചു, പീഡാനുഭവം അഭിനയിക്കുന്നു। അന്നേ ദിവസം കേരളത്തിലെ പള്ളികളില്‍ പോയാല്‍ ഇങ്ങനെ ദുഃഖശ്ചവി കടിച്ചമര്‍ത്തുന്ന നിരവധി പുണ്യാത്മാക്കളെ കാണുവാന്‍ സാധിക്കും.

യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക്‌ പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്‌. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)


സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക്‌ അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.


ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.


യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:


ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)


മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)


യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)


ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)


യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)


യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)


ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട്‌ തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)