Showing posts with label ചിന്താവിഷയം. Show all posts
Showing posts with label ചിന്താവിഷയം. Show all posts

Sunday, July 14, 2019

വിവേകിയുടെ പ്രാർത്ഥന

അസാംഗത്യം എന്ന പദത്തിന്റെ അർഥം അപ്രസക്തമായ, അനുചിതമായ, അസംബന്ധമായ എന്നൊക്കെയാണ്.

ഒരു ചെറിയ ഉദാഹരണത്തിലൂടെ വിശദമാക്കാം.

നമ്മൾ ഒരു പുതിയ ഭവനത്തിൽ ചെല്ലുമ്പോൾ (ഗൃഹപ്രവേശനത്തിന്)  ധാരാളമായി ചെയ്യുന്ന പ്രവൃത്തിയാണ്.

വീട് മുഴുവൻ ഓടി നടന്നു കണ്ടിട്ട് എല്ലാകാര്യത്തിലും അഭിപ്രായം പറയും. പെയിന്റിന്റെ കളർ മാച്ചിങ് അല്ല, ഇതിനു പകരം അതടിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നൊക്കെ

മുറികളുടെ എണ്ണം, അലമാരകൾ, അടുക്കളയുടെ വലുപ്പം  എന്നിങ്ങനെ സർവത്ര കാര്യത്തിലും സൗജന്യ ഉപദേശം വാരിക്കോരി കൊടുക്കും

നമ്മൾ പാലുകാച്ചലിന് പോയ വീട് അതിന്റെ ഉടമസ്ഥർ അവരുടെ ആവശ്യത്തിന്, അവരുടെ സൗകര്യത്തിന്, അവരുടെ ബഡ്ജറ്റിന് ഉണ്ടാക്കിയതാണെന്ന കാര്യം പാടെ വിസ്മരിച്ചുകൊണ്ട് അഭിപ്രായം പ്രകടനം നടത്തുന്നത് അസാംഗത്യമാണ്

ഒന്നുമറിയില്ലെങ്കിൽ കൂടി വാസ്തുശാസ്ത്രം വരെ  ചിലർ  ആധികാരികമായി തട്ടിവിടും!! അതുവഴി അന്ധവിശ്വാസം സൗജന്യമായി വാരിവിതറും

അതുകൊണ്ട് അടുത്തപ്രാവശ്യം ആരെങ്കിലും പാലുകാച്ചലിന്  ക്ഷണിച്ചാൽ 'അസാംഗത്യം' എന്ന പദം മനസ്സിൽ കുറിച്ചിടുക. പോയി ചടങ്ങിൽ സംബന്ധിച്ച്, ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് എന്തെങ്കിലും നല്ല വാക്കുകൾ പറഞ്ഞു തിരിച്ചു പോരുക

"ദൈവമേ മാറ്റുവാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മനഃസ്ഥിതിയും,മാറ്റുവാന്‍ പറ്റുന്നവയെ മാറ്റുവാനുള്ള ധൈര്യവും, ഇവയെ തമ്മില്‍ വേര്‍തിരിച്ചറിയുവാനുള്ള വിവേകവും ഞങ്ങള്‍ക്ക് നല്‍കേണമേ." - (റെയ്നോൾഡ് നെയ്ബർ - വിവേകിയുടെ  പ്രാർത്ഥന) 

 

Saturday, September 01, 2018

ഒരു പരാജിതൻ ഡയറി എഴുതുന്നു

ജീവിതം ഒരു മത്സരമാണോ? അതിൽ വിജയവും പരാജയവും ഉണ്ടോ? 

എന്താണ് വിജയത്തിന്റെ മാനദണ്ഡം? അത് കേവലം താരതമ്യപ്പെടുത്തലുകളിലൂടെ മാത്രം അളക്കാവുന്ന ഒന്നാണോ? ഒരാൾക്ക് സ്വയം സ്വന്തം വിജയവും പരാജയവും തീരുമാനിക്കാനാവുമോ?  

ശരിക്കും ജീവിതത്തിൽ ജയവും പരാജയവും അല്ലാതെ ഒരവസ്ഥ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

സമം 

ജയവും പരാജയവവും നമ്മൾ പുറമെനിന്ന് അളക്കുന്ന അളവുകളാണ് 

സമം, ഉള്ളിന്റെ ഉള്ളിലെ അവസ്ഥയാണ് 

കുരിശിൽ തൂക്കി കൊന്ന യേശു ക്രിസ്തു 
വെടിയേറ്റു മരിച്ച മഹാത്മാ  ഗാന്ധി 
വി. ഫ്രാൻസിസ് അസ്സീസി 
നാരായണ ഗുരു  ....

ഇങ്ങനെ എത്രയോ മഹത്തുക്കൾ പരാജയത്തെ പുൽകിയവരാണ് 

ശ്രീനാരായണ ഗുരു ഒരിടത്ത് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്‌.
'അധർമ്മ പക്ഷത്തുനിന്ന് വിജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മ പക്ഷത്തു നിന്ന് പരാജയപ്പെടുന്നതാണ്‌.'

ഒരു പക്ഷെ ലോകത്ത് ഏറ്റവുമധികം പുസ്തകങ്ങൾ ചെലവാകുന്നത്, എങ്ങിനെ വിജയിക്കാം, പണം സമ്പാദിക്കാം, എന്നീ വിഷയങ്ങളിൽ ആയിരിക്കും. അതുപോലെ തന്നെ എത്രയോ ട്രെയിനിംഗ് ക്‌ളാസ്സുകൾ നടക്കുന്നു! ഏതുരീതിയിലും ധനവാനാകുക /പ്രശസ്തനാവുക എന്ന ലക്ഷ്യത്തോടെ പായുന്നവരെയാണ് നമുക്ക് ചുറ്റും ഇന്നു കാണുന്നത്. സത്യത്തിനും ധർമ്മത്തിനും സ്നേഹത്തിനും ബന്ധങ്ങൾക്കും യാതൊരു വിലയും നൽകാതെ വിജയം മാത്രം ലക്ഷ്യമാക്കി ഓടുന്നവർ!!       

Sunday, October 22, 2017

വലിയ വിലകൊടുക്കേണ്ടി വരും

"പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും" നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണ്. ഈ വാചകം ജനമനസ്സുകളിൽ പതിപ്പിച്ചിടാൻ അതിന്റെ പ്രയോജകർക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ നേട്ടം.

ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?

ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.

അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!

നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne

വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!

സൗജന്യ ഊണില്ല   (THERE IS NO FREE LUNCH) !!!

എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.

സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!

സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......

ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട  വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.

"വിജയത്തിന്  വലിയ വില കൊടുക്കേണ്ടിവരും" 

Thursday, July 04, 2013

മൊബൈൽ ഫോണ്‍ ശല്യമാവുമ്പോൾ!

ദിവസവും രാവിലെ പത്രമെടുത്താല്‍ കൊലപാതകം,പീഡനം തുടങ്ങിയ വാര്‍ത്തകള്‍ തന്നെ മുന്‍പേജില്‍.. ഇതിലെല്ലാം ഒരു സ്ഥിരം വില്ലനായിരിക്കുന്നു 'സെല്‍ ഫോണ്‍' ?വിവര സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല സംഭാവനയാണ് മൊബൈല്‍ സാങ്കേതിക വിദ്യ. എന്നാല്‍ വൈദ്യുതിയുമായി  വളരെ ശ്രദ്ധാപൂര്‍വ്വം  ഇടപഴകിയില്ലെങ്കില്‍ ഷോക്ക് ഏല്‍ക്കുകയും ഒരുപക്ഷെ ജീവന്‍ വരെ നഷ്ടപെട്ടേക്കാമെന്നപൊലെ മൊബൈല്‍ ഫോണും വളരെ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നു. 

പല അവിഹിതബന്ധങ്ങള്‍ക്കും തുടര്‍ന്ന് കൊലപാതങ്ങള്‍ക്കും ഇന്ന് മൊബൈല്‍ ഫോണ്‍ വഴിമരുന്നിടുന്നു. ഒരു മിസ്സ്ഡ് കോളില്‍ തുടങ്ങി സ്വന്തം കുടുംബത്തെയും കുട്ടികളെയും മറന്നു അന്യ പുരുഷന്റെ /സ്ത്രീയുടെ കൂടെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപോകാന്‍ വിവാഹിതരും കുടുംബസ്ഥരും  തുനിയുന്നത് മനുഷ്യന്റെ മാനസീക ചാപല്യത്തെയും മൂല്യച്ച്യുതിയേയും സൂചിപ്പിക്കുന്നു 

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പോലെ ഇന്ന് കാമുകനെയും കാമുകിയും തോന്നുമ്പോള്‍ തോന്നുമ്പോള്‍ മാറുന്നത് ഒരു ഫാഷന്‍ ആയി വിദ്യാര്‍ത്ഥികളും കൌമാരക്കാരും കരുതുന്നു എന്നാല്‍ അതിശയം കുടുംബവും കുട്ടികളും ഉള്ള സംസ്കര സമ്പന്നരും വിദ്യാസമ്പന്നരും ഈ 'മൊബൈല്‍'
ചതികുഴികളില്‍ വീണു പോകുന്നു എന്നതാണ് .

ബീഹാറിലെ സുന്ദര്‍ബാരി ഗ്രാമത്തില്‍ ഈ കഴിഞ്ഞ മാസം സ്ത്രീകള്‍ മൊബൈല്‍ ഉപയിക്കുന്നത് ഗ്രാമസഭ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പാറ്റ്ന യില്‍ നിന്നും 400 കിമി അകലെയുള്ള ഈ ഗ്രാമത്തില്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെടുകയും പിടിക്കപെടുകയും ചെയ്‌താല്‍ 10000 രൂപയാണ് പിഴ. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം വീടിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള അനുവാദം ഉണ്ട് .എന്നാല്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ അവര്‍ക്കും പിഴയുണ്ട് . 2000 രൂപ.

സ്ത്രീവിമോചന പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനക്കാരും ഈ നിയമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഗ്രാമ മുഖ്യര്‍ ഈ നിയമവുമായി മുന്‍പോട്ടു പോകുകയാണ് . അവര്‍ പറയുന്ന കരങ്ങള്‍ ഇവയാണ്. വിവാഹേതര ബന്ധങ്ങളും വിവാഹബാഹ്യ അവിഹിത ബന്ധങ്ങളും കൂടുന്നു, അതിലെല്ലാം ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ് . വിവാഹിതരും അവിവാഹിതരും ആയ യുവതികളെ കാണാതാകുന്നു . ഒരു മിസ്ഡ് കോളില്‍ പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടുന്ന യുവതികള്‍     ദുരുപയോഗിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപെടുന്നു .അവസാനം ആത്മഹത്യകളില്‍ അവസാനിക്കുന്ന, ഈ ദുരന്ത കഥകള്‍. ബീഹാര്‍ പോലെ സാക്ഷരതയും വിദ്യാഭ്യാസവും വികസനവും കുറഞ്ഞ നാട്ടില്‍ മാത്രമല്ല, കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബങ്ങളിലും ആവര്‍ത്തിക്കുന്നത് നാം നിത്യേന പത്രമാധ്യമങ്ങളില്‍ കൂടി അറിയുന്നു 

മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗവും അനാവശ്യമായ ഉപയോഗവും കൂടി വരുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ സകലരും കാറ്റില്‍ പറത്തുന്നു. യാതൊരു തത്വദീക്ഷയും ഇല്ലാതെ മരണവീട്ടിലും ദേവാലയത്തിലും പൊതുസ്ഥലങ്ങളിലും ഈ സാധനം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു. ഒരു മനുഷ്യന്‍റെ സുപ്രധാന അവയവങ്ങളായ തലച്ചോര്‍, ഹൃദയം, പുനരുല്പദന അവയവങ്ങള്‍  തുടങ്ങിയവ മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഏറ്റുവാങ്ങി ക്രയശേഷി കുറഞ്ഞു , മൃത്യുവിലേയ്ക്ക് നമ്മെ നയിക്കുന്നു. ലാന്‍ഡ്‌ ഫോണ്‍ കൂടുതലായി ഉപയോഗിച്ച് ഈ ദൂഷ്യത്തില്‍ നിന്നും നമുക്ക് കുറച്ചൊക്കെ രക്ഷനേടാം. കട്ടിലില്‍ കിടന്നു മൊബൈല്‍ കാതില്‍ വയ്ക്കുമ്പോള്‍ സംസാരിച്ചു സമയം പോകുന്നത് അറിയുന്നേയില്ല . മറിച്ച്  ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിച്ചാല്‍ നാം സംസാര ദൈര്‍ഘ്യത്തെ ക്കുറിച്ച് കുറേക്കൂടി ബോധവാന്മാരായിരിക്കും.             

ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണില്‍ അധികസമയം സംസാരിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷമുണ്ടാക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വളരെ വ്യക്തമായിരിക്കുന്ന ഒരു കാര്യമാണ് കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ (ഗര്‍ഭിണിയുടെ) മൊബൈല്‍  ഉപയോഗം ബാധിക്കുന്നുവെന്നത്. അങ്ങിനെ പിറക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, പിരിപിരുപ്പന്‍ സ്വഭാവം, പഠന വൈകല്യങ്ങള്‍, അമിതവാശി തുടങ്ങിയ പെരുമാറ്റ വികലതകള്‍ കൂടുതലായി കണ്ടുവരുന്നു. ഭര്‍ത്താവ് പുകവലിച്ചാല്‍ ഗര്‍ഭിണിയുടെ      ശ്വസനത്തിലൂടെ കുട്ടിക്ക് ദോഷം ഭാവിക്കുന്നതുപോലെയോ അതിലധികമായോ അമ്മയുടെ ഫോണ്‍ വിളി ഉദരത്തിലെ ശിശുവിനു ദോഷകരമായി ഭവിക്കുന്നു.

ഈയിടെ ഒരു ആശുപത്രിയിൽ നവജാത ശിശു വാർഡിൽ ചെന്നപ്പോൾ കണ്ടത് ഓരോ ബെഡിലും തലയണയ്ക്കടുത്ത് തന്നെ മൊബൈൽ ഫോണ്‍ വച്ചിരിക്കുന്നതാണ്. അതായത് കുഞ്ഞിൽ നിന്നും ഏതാനും ഇഞ്ചു മാത്രം ദൂരെയായി! എത്ര മാരകമാണ് ഇതെന്ന് അമ്മമാർ അറിയുന്നില്ല, ആശുപത്രി അധികാരികളും ശ്രദ്ധിക്കുന്നില്ല? നമ്മുടെ കുഞ്ഞുങ്ങളിൽ  ADHD -യുടെ ലക്ഷണങ്ങൾ ആയ, കൂടിയ തരത്തിലുള്ള പിരുപിരപ്പാൻ സ്വഭാവം, ബഹളം , വാശിപിടുത്തം, ശ്രദ്ധക്കുറവ്  തിടങ്ങിയവ കാണുന്നുണ്ടെങ്കിൽ, ചിന്തിച്ചു നോക്കൂ നാം എത്ര അശ്രദ്ധമായിട്ടാണ് ഗർഭാവസ്ഥയിലും പിന്നീടും മൊബൈൽ ഉപയോഗിച്ചിരുന്നതെന്ന്.       

ഓർക്കുക നിങ്ങളുടെ അടുത്ത് ഒരു ലാൻഡ്‌ ഫോണ്‍ ഉണ്ടെങ്കിൽ അതുപയോഗിക്കാൻ ശ്രമിക്കുക, മൊബൈൽ  ഉപയോഗം പരമാവധി കുറയ്ക്കുക. ഓഫീസിലും വീട്ടിലും തീർച്ചയായും ലാൻഡ്‌ ഫോണ്‍ ഉണ്ടാവും, പക്ഷെ നാം സൌകര്യത്തിനു വേണ്ടി എപ്പോഴും മൊബൈൽ ഫോണ്‍ തന്നെ ഉപയോഗിക്കുന്നു.

രാത്രി 9 മണികഴിഞ്ഞ് മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്തുവയ്ക്കുക, പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കുന്നവ ആണെങ്കിൽ. സ്കൂൾ / കോളേജ് കുട്ടികൾ ഒറ്റയ്ക്ക് മുറിയിലും കുളിമുറിയിലും ഇരുന്നു ശബ്ദം കുറച്ചു പതിയെ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ വിലക്കുക.


ഏതു നേരവും മൊബൈൽ അടിച്ചാൽ എടുക്കണം എന്ന നിർബന്ധം ഒഴിവാക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ, മൊബൈൽ ഒഴിവാക്കി പിന്നീട് തിരികെ വിളിച്ചാൽ മതിയാവും.    മൊബൈൽ ഫോണ്‍  ഒഴിവാക്കണം എന്നല്ല പറയുന്നത്, മറിച്ച് അതുപയോഗിക്കുമ്പോൾ സ്വയം കുറച്ചു   നിയന്ത്രണം നല്ലതാണ്.         






Thursday, March 18, 2010

നിങ്ങള്‍ സന്തോഷവാനാണോ? (Are you happy?)

"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?

ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.

ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക്‌ ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?

ഇവിടെയാണ്‌ ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക്‌ ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക്‌ 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.

നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)

  • 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
  • ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
  • പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
  • ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.

ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ്‌ നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.

അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.

Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.

Friday, January 01, 2010

എന്താണ് സന്തോഷം?

എന്താണ് സന്തോഷം? സന്തോഷം നിങ്ങളുടെ വാലിന്‍റെ അറ്റത്താണ്! പൂച്ചകളെ വേദാന്തം പഠിപ്പിക്കുന്ന ആശ്രമത്തില്‍ നിന്നും വേദാന്ത പഠനം പൂര്‍ത്തിയാക്കി ഒരു കുഞ്ഞി പൂച്ച നാട്ടിലെത്തി. ഒരു ദിവസം ഈ കുഞ്ഞിപൂച്ച വീട്ടിനുമുറ്റത്ത്‌ നിന്ന് വട്ടം ചുറ്റി സ്വന്തം വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അവനു അതിനു സാധിച്ചില്ല. നിരാശനായി അങ്ങിനെ നില്‍ക്കുമ്പോള്‍ അമ്മൂമ്മ പൂച്ച അതുവഴി വന്നു. കുഞ്ഞിപൂച്ചയോട് ചോദിച്ചു: 'എന്താ നീ ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' അപ്പോള്‍ കുഞ്ഞിപൂച്ച പറഞ്ഞു: 'ഞാന്‍ പഠിച്ചത് സന്തോഷം കുടികൊള്ളുന്നത് എന്‍റെ ഈ വാലിന്‍റെ അറ്റത്താണെന്നാണ്. അതിനാല്‍ ഞാന്‍ എന്റെ വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയാണ്. എങ്കില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാമല്ലോ?' ഇതുകേട്ട അമ്മൂമ്മപൂച്ച പറഞ്ഞു: 'നീ വളരെയധികം പഠിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഇത്രമാത്രം പഠനം നടത്താന്‍ സാഹചര്യമുണ്ടായിട്ടില്ല. ഞാനും കേട്ടിട്ടുണ്ട്, സന്തോഷം ഇരിക്കുന്നത് എന്‍റെ വാലിന്‍റെ അറ്റത്താണെന്ന്. പക്ഷെ എന്‍റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്‌ വാലിന്‍റെ അറ്റം പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്, മുന്നോട്ടു പോയാല്‍ അതു (നിന്‍റെ വാല്‍ - സന്തോഷം) നിന്നെ, തനിയെ പിന്തുടര്‍ന്ന് കൊള്ളും.


സാരം: നമ്മളാണ് തീരുമാനിക്കേണ്ടത്, എന്തിനാണ് പരമപ്രാധാന്യം നല്‍കേണ്ടതെന്ന്. എന്തൊക്കെയാണ് നിസ്സാരമായി തള്ളിക്കയേണ്ടതെന്ന്. ചുമ്മാതെ ആവശ്യമില്ലാതെ അപ്രധാന കാര്യങ്ങള്‍ക്ക് പിറകെ നടന്നാല്‍ നിങ്ങളുടെ ഊര്‍ജ്ജം വൃഥാ നഷ്ടപ്പെടുകയേ ഉള്ളൂ.

ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നാം തീരുമാനിക്കണം. ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു മുന്നേറാന്‍ ഇതുനമ്മെ സഹായിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മുന്‍പോട്ടു പോകുമ്പോള്‍ സന്തോഷവും സമാധാനവും താനേ നിങ്ങളുടെ പിറകേ വന്നു കൊള്ളും. അനാവശ്യകാര്യങ്ങളുടെ പിറകേ നടന്നു വെറുതേ അസ്വസ്ഥരാകേണ്ടതില്ല.

യേശു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകെണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. കാരണം ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും. (യോഹ. 14:27)

Thursday, October 29, 2009

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ (ശ്രീകുമാരന്‍ തമ്പി)

ഇന്ന് രാവിലെ തിരക്കിട്ട് റെഡി ആകുമ്പോള്‍ 'ഹലോ ജോയ് ആലുക്കാസില്‍' ആശാലത ചേച്ചി കസറുന്നു. ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ ഗാനം ഇട്ടത്. പിന്നെ അത് തീരാതെ ഇറങ്ങുന്നതെങ്ങിനെ? മൂന്നു മിനിട്ടു വൈകിയാലും ഈ ഗാനം കേള്‍ക്കതിരിക്കാനാവില്ല!! ഈ ഗാനത്തിന് എത്ര വര്ഷം പഴക്കമുണ്ടാവും, ആവോ അറിയില്ല. എന്നാല്‍ ഇനിയും എത്ര വര്‍ഷം വേണമെങ്കിലും ഈ ഗാനം കേള്‍ക്കാം, നല്ല ഗാനങ്ങള്‍ക്ക് മരണമില്ല.


ഹാ,, കിട്ടി (ഗൂഗിള്‍ മുത്തപ്പാ നന്ദി) . . .


കടല്‍ എന്ന ചിത്രത്തിലേതാണ്‌ ഈ ഗാനം. 1968 -ല്‍ ആണ് കടല്‍ റിലീസ് ചെയ്തത്. അപ്പോള്‍ ഞാന്‍ ജനിക്കുന്നതിനും 6 വര്‍ഷം മുന്‍പ്!! ഈശ്വരാ... എന്നിട്ടും ഈ ഗാനം എന്നെ പിടിച്ചു നിര്‍ത്തിയല്ലോ. ശ്രീകുമാരന്‍ തമ്പിയുടെ രചനയാണോ എം.ബി.ശ്രീനിവാസന്റെ ഈണമാണോ എന്നെ പിടിച്ചിരുത്തിയത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും. അതിലെ വരികള്‍ തന്നെയാണ് എന്നെ ആകര്‍ഷിച്ചത് എന്ന് തോന്നുന്നു. ആ വരികളിലെ ഫിലോസഫി, ഇമ്മാതിരി ഒരു ഗാനമായി ചിട്ടപ്പെടുത്തിയ തമ്പി സാറിന് നമോവാകം.


ഓഫീസിലേക്കുള്ള വഴിയില്‍, ചിന്തിക്കുമ്പോള്‍ ഇങ്ങനെ തോന്നി. നമുക്ക് മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കും, എന്നാല്‍ ദുഃഖത്തില്‍?? മറ്റുള്ളവരോടൊപ്പം നമുക്കും ദുഃഖം ഉണ്ടെന്ന് അഭിനയിക്കാനേ സാധിക്കൂ. അപരന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ സാധിക്കില്ല. ഓരോരുത്തരും സ്വന്തം ദുഃഖം അനുഭവിച്ചു തന്നെ തീര്‍ക്കണം. (ഇത് ശരിയാണോ?) ചിലപ്പോള്‍ നാം വളരെ ദു:ഖിച്ചു, വിഷമിച്ചു, നിരാശനായി ഇരിക്കുമ്പോള്‍ ഒരു സുഹൃത്തിനെ, (വ്യക്തിയുടെ) സാമീപ്യം നമുക്ക് വളരെ വളരെ സന്ത്വനമായ്‌, ആശ്വാസമായ്‌... തോന്നിയിട്ടില്ലേ? അവന്‍/അവള്‍ അരികിലുണ്ടായിരുന്നെങ്കില്‍ എന്ന്,, പിന്നെ എങ്ങിനെ 'കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം' എന്ന് പാടും? സത്യത്തില്‍ ആ സാമീപ്യം ദുഃഖത്തെ അകറ്റുന്നില്ലേ?ചിന്തിച്ചു ചിന്തിച്ചു ആകെ 'കണ്‍ഫ്യൂഷന്‍' ആയല്ലോ, ദൈവമേ.. ഒരു പാട്ട് വരുത്തി വച്ച വിനകള്‍! എന്തായാലും നമുക്കാ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കാം.


ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍

ആയിരം പേര്‍ വരും

കരയുമ്പോള്‍ കൂടെക്കരയാന്‍


നിന്‍‌ നിഴല്‍ മാത്രം വരും

നിന്‍‌ നിഴല്‍ മാത്രം വരും

സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍

സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍

ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍)

കടലില്‍ മീന്‍ പെരുകുമ്പോള്‍

കരയില്‍ വന്നടിയുമ്പോള്‍

കഴുകനും കാക്കകളും പറന്നു വരും

കടല്‍ത്തീരമൊഴിയുമ്പോള്‍

വലയെല്ലാമുണങ്ങുമ്പോള്‍

അവയെല്ലാം പലവഴി പിരിഞ്ഞു പോകും

അവയെല്ലാം പലവഴി പിരിഞ്ഞു പോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍

കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ...
കരിങ്കടലേക

നിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍

കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ

കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ...
(ചിരിക്കുമ്പോള്‍)

നമ്മള്‍ മലയാളികള്‍ നേരെ തിരിച്ചാണ് കേട്ടോ. ഒരുത്തന് നല്ലത് വന്നാല്‍ വല്യപ്രയാസം ആണ്. ആരും നന്നായി കാണുന്നത് കണ്ണെടുത്തു കണ്ടുകൂടാ. പ്രത്യേകിച്ച് ബന്ധുക്കളും അയല്‍വാസികളും. എന്നാലോ വല്യകാര്യമാണെന്നൊക്കെ ഭാവിക്കും. ഒരാള്‍ നശിച്ചു കാണുമ്പോള്‍ മനസ്സില്‍ എന്തൊരു സന്തോഷം. (ഹാവൂ,,, അവനു അത് തന്നെ വരണം.) എന്നാല്‍ പുറമേ,, ഹയ്യോ അത് കഷ്ടമായി പോയല്ലോ എന്ന് പറയുകയും ചെയ്യും!! കടത്തിന്മേല്‍ കടം, കാന്‍സര്‍, ബൈ-പാസ്‌, ഗള്‍ഫിലെ ജോലി പോയി (വല്ലവര്‍ക്കും) എന്നൊക്കെ കേട്ടാല്‍ നമുക്കെന്തു പെരുത്ത സന്തോഷം. ഉടനെ വിളിക്കും,,, അയ്യോ - - - - - ഇങ്ങനെ കേട്ടല്ലോ, കഷ്ടായി പോയി. ഹോ, വല്ലാത്ത സമയം തന്നെ. രോഗമാണ് എന്ന് കേട്ടാല്‍ ഉടനെ അങ്ങോട്ട്‌ കുതിക്കും . . . കാണാനായി. ഇത് സഹതാപം അല്ല. മറിച്ച് 'എനിക്കിതു സംഭവിച്ചില്ലല്ലോ' എന്ന ആശ്വാസത്തിന്റെ സന്തോഷ പ്രകടനം ആണ്. കേരളത്തില്‍ ഏതു പ്രദേശത്തും ഇത് കാണാം. പിന്നെ അയാള്‍ക്കുണ്ടായ നഷ്ടം/ദുഃഖം കുത്തികുത്തി ചോദിച്ചറിയുംപോളുള്ള ആ ആത്മന്രിവൃതി നമ്മള്‍ മലയാളികളുടെ മുഖമുദ്ര ആണ്.

“Laugh, and the world laughs with you;Weep, and you weep alone" - Ella Wheeler

Tuesday, March 17, 2009

സ്വര്‍ഗ്ഗരാജ്യം നമ്മില്‍ തന്നെയുണ്ട്‌.

അറുപതു കഴിഞ്ഞ ആ വല്യമ്മച്ചിയോട് യാത്ര പറഞ്ഞി ഇറങ്ങുമ്പോല്‍ മനസ്സിന് ഒത്തിരി കുളിര്‍മ അനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ജീവിതം ആസ്വദിക്കാനുള്ള കഴിവ് നഷ്ടപെട്ടതിലുള്ള കുറ്റബോധം മനസ്സിലനുഭവപെട്ടു.

ജീവിതത്തെ നാമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും. ഈ വല്ല്യമച്ചിയുടെ സമീപനം നോക്കൂ. 25 വര്‍ഷങ്ങള്‍ മുടങ്ങാതെ 'ഇന്‍സുലിന്‍' കുത്തിവയ്ക്കുന്ന ഒരു പ്രമേഹ രോഗിയാണിവര്‍! അതും രാവിലെയും വൈകിട്ടും രണ്ടു നേരം. കഴിച്ചിരിക്കുന്ന മരുന്നുകള്‍ 'കിലോ' കണക്കിന് വരും. ആ കണക്കു കേട്ടാല്‍ മരുന്ന് കമ്പനിക്കാര്‍ വരെ അന്തംവിടും തീര്‍ച്ച. എങ്കിലും ആ മുഖത്ത് പ്രസന്നതയ്ക്ക് യാതൊരു കുറവുമില്ല. എങ്ങിനെ അമ്മച്ചി ഇതെല്ലാം സഹിക്കുന്നു? ചോദിക്കാതിരിക്കാന്‍ ആയില്ല.

'മോനെ, അങ്ങിനെ നോക്കിയാല്‍ നമുക്കീ ലോകത്ത് ജീവിക്കാന്‍ പറ്റത്തില്ല. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഓരോ ദിവസവും ഞാന്‍ എണ്ണി നോക്കും. ആ ലിസ്റ്റ് എത്ര വലുതനെന്നോ? മോന്‍ വിശ്വസിക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ രോഗമൊക്കെ എത്ര നിസ്സാരം മോനെ. ഇരുപതു ഇരുപത്തഞ്ചു വര്‍ഷം, മരുന്ന് കഴിച്ചെങ്കിലും തമ്പുരാന്‍ എനിക്ക് ജീവിക്കാന്‍ ആയുസ്സ് തന്നല്ലോ? അതിനു നന്ദി' :ഇത്രയും പറയുമ്പോള്‍ വല്യമ്മച്ചിയുടെ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നുണ്ടായിരുന്നു.

അവരുടെ മക്കളെല്ലാവരും അന്യദേശങ്ങളില്‍ ജോലി നോക്കുന്നു. കുടുംബത്തോടെ ജീവിക്കുന്നു. ഭര്‍ത്താവു മരിച്ചശേഷം ഒറ്റയ്ക്ക് കഴിയുന്ന വല്ല്യമ്മച്ചിക്കു കൂട്ടിനു ഒരു വേലക്കാരി മാത്രം. തൊട്ടടുത്ത വീട്ടില്‍ ഇതേ പ്രായത്തില്‍ ഒരു മുത്തശ്ശി മക്കളും ചെറുമക്കളും ഒക്കെ ആയി ജീവിക്കുണ്ട്. ഞാന്‍ ചോദിച്ചു. 'അമ്മച്ചിക്കും അവരെപ്പോലെ സുഖമായി കഴിയണം എന്നില്ലേ? എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ? മക്കളെ ആരെയെന്കിലും നിബന്ധിച്ചുകൂടെ?

'എന്തിനാ മോനെ, മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം നോക്കി നടക്കുന്നത്. അവര്‍ക്കും ഉണ്ടാവും പരിഭവങ്ങളും പരാതികളും. നമ്മള്‍ കാണുന്നത് അവരുടെ ജീവിതത്തിന്റെ പുറംമോടി മാത്രമാ.. അതെപ്പോഴും സന്തോഷം മാത്രമായിരിക്കും. എന്റെ മക്കളൊക്കെ ജോലിയായി സ്വന്തം ചിറകില്‍ പറന്നു പോയി. അവര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ സന്തോഷമായി ജീവിക്കുന്നതില്‍പരം ആനന്ദം വേറെ എനിക്കെന്തു കിട്ടാനാ?'

അവരുടെ മനസ്സിന്റെ നിലയാണ് എന്നില്‍ ആനന്ദം പകര്‍ന്നതെന്നു യാതൊരു സംശയവും ഇല്ലാതെ പറയാം. നാം ഇന്ന് കാണുന്ന ഭൂരിഭാഗം ആളുകളും പരാതികളുടെ ഭാംണ്ടകെട്ടുകളും പേറി നടക്കുന്നവരാണ്. ഒന്നിലും ഒരു തൃപ്തിയില്ലാതെ എപ്പോഴും ജീവിതത്തെ പഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സ്വന്തം ജീവിതം ഒരു പാഴായി കരയുന്നു. കിട്ടാത്ത സൌകര്യങ്ങളെക്കുറിച്ച് സൌഭാഗ്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൂട്ടി കൂട്ടി ജീവിതം തള്ളി നീക്കുന്നു.നാം പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം മനോഹരം. പ്രത്യേകിച്ച്, ദാമ്പത്യ ജീവിതത്തില്‍ നാമെല്ലാം, ഉറ്റുനോക്കുന്നത് അപ്പുറത്തെ വീട്ടിലെ ജോടികളെയാണ്. അവര്‍ എത്ര സന്തോഷത്തിലാ ജീവിക്കുന്നത്!! യഥാര്‍ത്ഥത്തില്‍ 'മാതൃകാ ദമ്പതികള്‍' എന്നൊരു കൂട്ടര്‍ ഉണ്ടോ? വല്ല 'റിയാലിറ്റി ഷോ'കളിലും മറ്റും കണ്ടേക്കാം. പക്ഷെ 'റിയല്‍' ജീവിതത്തില്‍ കാണില്ല. കാരണം നാം കാണുന്നത് പുറംപൂച്ച് മാത്രമാണല്ലോ.

വല്യമ്മച്ചിയോട് 'റ്റാറ്റ' പറഞ്ഞു പിരിയുമ്പോള്‍ ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മനസ്സില്‍ പതിഞ്ഞ രണ്ടു പാഠങ്ങള്‍: ഒന്ന് - ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ദുരിതങ്ങളും ഉണ്ടാവും. എന്നാല്‍ നന്മകളെ എണ്ണിയാല്‍ അതൊക്കെ എത്ര നിസ്സാരം. ഓരോ ദിവസവും കുറച്ചു നേരമെങ്കിലും നമുക്ക് ദൈവം തമ്പുരാന്‍ തന്ന നല്ലതുകളെക്കുറിച്ച് ചിന്തിക്കണം. അതിനു നന്ദി പറയാം. രണ്ട് - നമ്മള്‍ മറ്റുള്ളവരുടെ ജീവിതവും സന്തോഷവും നോക്കി അസൂയപൂണ്ടിട്ടു കാര്യമില്ല. മറ്റുള്ളവരുടെ സന്തോഷവുമായി താരതമ്യപ്പെടുത്തുന്നത് വ്യര്‍ത്ഥമാണ്‌. ഒരിക്കലും തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കാണുന്നത് യഥാര്ത്യമല്ല. ഓരോരുത്തര്‍ക്കും അവരരുടെ സന്തോഷങ്ങളും സന്താപങ്ങളും ആണ് ദൈവം നല്‍കുന്നത്. ദൈവം നല്‍കിയ അവസരങ്ങളും നന്മകളും പ്രയോജനപ്പെടുതുന്നതില്‍ നാം വരുത്തുന്ന വീഴ്ചകളാണ് നമ്മുടെ പരിഭവങ്ങള്‍ക്ക് കാരണം. 'പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ നിങള്‍ക്ക് സാധിക്കില്ല' എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. പുതിയ ഒരു മനോഭാവം (Positive attitude) നമ്മില്‍ ജനിക്കണം. എങ്കിലേ സ്വര്‍ഗരാജ്യം (Bliss - Peace of mind) നമുക്ക് ലഭിക്കൂ. 'നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ' എന്ന പഴമൊഴി പറഞ്ഞത് നമ്മുടെ മനസ്സുകളെ കുറിച്ചയിരിക്കാം. എല്ലാറ്റിലും നന്മ കാണാന്‍ ശ്രമിക്കുന്ന ആ വല്ല്യമാച്ചിയുടെ പാത നമുക്കും പിന്തുടരാം.

(മത്തായി 13:33-32) മറ്റൊരു ഉപമ അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”