Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Thursday, September 19, 2024

"കിഷ്കിന്ധാകാണ്ഡം" എന്ന സൈക്കോളജിക്കൽ ത്രില്ലർ (സിനിമാ നിരൂപണം)

ബാഹുൽ രമേശിൻ്റെ തിരക്കഥാ  രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു  സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.  ആസിഫ് അലി , വിജയരാഘവൻ , അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 


കുരങ്ങുകൾ വസിക്കുന്ന കല്ലേപ്പതി റിസർവ് ഫോറസ്റ്റിലാണ് കഥ നടക്കുന്നത്,അവിടെ മുൻ മിലിട്ടറി അപ്പുപ്പിള്ളയും അദ്ദേഹത്തിൻ്റെ മകൻ ഫോറസ്റ്റ് ഓഫീസറായ അജയചന്ദ്രനും താമസിക്കുന്നു. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് നഷ്ടപെടുന്ന സംശയത്തിൽ നിന്നും  കഥ ഓർമ്മയും മറവിയും തമ്മിലുള്ള ഒരൊളിച്ചു കളിയിലൂടെ നിഗൂഢമായ മനഃശാസ്ത്ര നാടകത്തിന്റെ ചുരുളഴിക്കുന്നത് പ്രേക്ഷകർ ഇമ വെട്ടാതെ കണ്ടിരിക്കും.  

നമ്മുടെ കൂടെയുള്ള ഒരാൾ, നമുക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ, രോഗിയായി തീരുക തീരുന്ന അവസ്ഥയിൽ അവരുമായി ഒത്തുപോവുക വളരെ പ്രയാസമാണ്. അത് ശാരീരികമായ രോഗാവസ്ഥ ആണെങ്കിലും മാനസികമായ രോഗാവസ്ഥയാണെങ്കിലും. ഉദാഹരണമായിട്ട് ശാരീരികം ആയിട്ട് ചെവിയുടെ കേൾവി ശക്തി കുറഞ്ഞാൽ പല വീടുകളിലും നമ്മൾ കേൾക്കുന്ന ഒരു ഡയലോഗ് ആണ് "ഈ കഴുതയ്ക്ക് ചെവി കേൾക്കില്ലെ" എന്നത്. ഓർമ്മശക്തി കുറഞ്ഞാലും ഇതേപോലെ പഴി കേൾക്കേണ്ടിവരും 

ഇതിനെയെല്ലാം രോഗം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവസ്ഥ എന്ന് പറയുന്നതാണ്. എല്ലാവർക്കും സംഭവിക്കാവുന്ന "അവസ്ഥകൾ" ശാരീരികമായ അവസ്ഥകൾ, സാമ്പത്തികമായ അവസ്ഥകൾ, മാനസികമായ അവസ്ഥകൾ, വൈകാരികമായ അവസ്ഥകൾ ... ഈ അവസ്ഥയിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളിനെ ചേർത്തുപിടിക്കാനും കരുതലോടെയും കരുണയോടെയും ശ്രദ്ധാപൂർവ്വം സാധിക്കുക എന്നത് വലിയ ചലഞ്ച് തന്നെയാണ്. ഉദാഹരണമായി. പല മാനസിക പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ നമ്മുടെ കുടുംബങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് ഒരുപക്ഷേ സംശയരോഗം ആകാം മറവിരോഗം ആകാം ബൈപോളാർ ഡിസോഡർ ആകാം. ഈ അവസ്ഥ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ, അവരുമായി വഴക്കിടാതെ പരമാവധി ചേർത്തു പിടിക്കേണ്ടതിന്റെ ഒരു നല്ല സൂചനയാണ് "കിഷ്കിന്ധാകാണ്ഡം" എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചത് 

തള്ളിക്കളയുവാനും തള്ളിപ്പറയുവാനും എളുപ്പമാണ് എന്നാൽ ചേർത്ത് നിർത്തുവാനും ചേർത്ത് പിടിക്കുവാനും നമ്മൾ ഏറെ ക്ലേശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മാനസികമായ ചില അവസ്ഥകളിൽ പെട്ടുപോകുന്ന ആളുകളോടൊത്ത് ജീവിക്കുക ദുഷ്കരമാണ്. നമ്മളുടെ കാര്യകാരണ വിശകലനശേഷിയും ബുദ്ധിപരവും യുക്തിസഹവും ആയ വിലയിരുത്തലുകളെയും ഏറെക്കുറെ പൂർണമായി മാറ്റിവയ്ക്കേണ്ട അവസരങ്ങൾ, നമ്മുടെ വീടുകളിലും നമ്മുടെ അടുത്ത സൗഹൃദങ്ങളിലും ഉണ്ടാവാറില്ലേ?  അതുപോലെ ജീവിക്കുന്ന ഒരു മകൻ, ഓർമ്മ ശേഷി നശിക്കുകയും മറവിരോഗം ബാധിക്കുകയും ചെയ്ത ഒരു അച്ഛൻ അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ ഈ സിനിമയിൽ വളരെ മനോഹരമായി, ഉദ്യോഗജനമായി അവതരിപ്പിച്ചിരിക്കുന്നു 

രണ്ടു കാര്യങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാവുക. 

ഒന്നാമത്, എപ്പോഴും സത്യത്തിനു പുറകെ നമ്മൾ തേടി അലയേണ്ടതില്ല എന്ന വസ്തുത. 

ചില സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു മാറ്റത്തിനും കാരണമാകുന്നതും അല്ല. പിന്നെ എന്തിനാണ് നമ്മുടെ ബന്ധങ്ങളെ മുറിക്കുമെങ്കിൽ ബന്ധങ്ങളെ ക്ഷീണിപ്പിക്കുമെങ്കിൽ അത്തരം സത്യങ്ങൾക്ക് വേണ്ടി നമ്മൾ ചികയുന്നത്? ജീവിതത്തിനു മൂല്യവത്തായി ഒന്നും തിരികെ നൽകാത്ത സത്യങ്ങൾ ഉപേക്ഷിച്ചു കളയുക തന്നെ വേണം. ഒരുപക്ഷേ ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി വിസ്മൃതിയിലേക്ക് വലിച്ചെറിയണം. മറവി ചിലപ്പോൾ ഒരു അനുഗ്രഹമായി മാറിയേക്കാം, ചില ഓർമ്മകൾ ചില സമയങ്ങളിൽ മാത്രം നമ്മളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയും ചില മറവികൾ യഥാസ്ഥാനത്ത് സ്വാഭാവികമായി വന്നുചേരുകയും ചെയ്യുന്നതാണ് ചില ബന്ധങ്ങളെ മധുരതരം ആക്കുന്നത് 


പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ചില വൈകല്യങ്ങളെ ചില അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയും ബോധപൂർവ്വം മറന്നു കളയുന്നയും ചെയ്യുന്നത് ബന്ധങ്ങളെ എത്രമാത്രം ഊഷ്മളമാക്കും എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ആവശ്യമില്ലാത്ത ചില സത്യങ്ങളെ ചിക്കി ചികഞ്ഞെടുത്ത് അത് ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ അതുകൊണ്ടുതന്നെ ആ സത്യങ്ങൾക്ക് പുറകെ പോകാതെ മറന്നു കളയാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. 

രണ്ടാമത്, ജീവിതം ഒരു നാടകമാണ് അതിലെ നടീനടന്മാരാണ് നമ്മൾ ഓരോരുത്തരും എന്ന് പണ്ട് വില്യം ഷേക്ക് ഷേക്സ്പിയർ പറഞ്ഞുവെച്ചത്. പലപ്പോഴും ഈ നടനം ശരിയായി നടിക്കാൻ സാധിക്കാത്തവരുടെ ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സ് എടുക്കുമ്പോൾ ഞാനും പറയാറുണ്ട് പെർസോണാ എന്നാൽ മാസ്ക് ഈ പദത്തിൽ നിന്നാണ് പെർസോണാലിറ്റി എന്ന പദം ഉണ്ടാവുന്നത്. ഓരോരോ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നമ്മുടെ മാസ്കുകൾ മാറ്റി മാറ്റി വെച്ച് അഭിനയിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ നല്ല വ്യക്തിത്വം എന്ന് തന്നെ പറയാം. പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കുന്ന ആൾ വീട്ടിൽ എത്തുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയുടെ മുൻപിൽ ആനയായി നടനം ആടാൻ കഴിയണം 

ഈ സിനിമയിൽ അവസാനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ ചില നടനങ്ങൾ നമ്മൾ നടിച്ച് ആടിത്തീർത്തേ മതിയാവൂ. അത് എന്തിന് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആട്ടം അഥവാ നടനം അത്യാവശ്യമാണ്. ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന മട്ടിലുള്ള ഭാവം - ഭാവാഭിനയം വ്യക്തിബന്ധങ്ങളെ കൂടുതൽ സൗന്ദര്യമുള്ളതാക്കും. പങ്കാളിയുടെ കുടുംബാംഗത്തിന്റെ അല്ലെങ്കിൽ അടുത്ത സുഹൃത്തിൻറെ ചില പോരായ്മകൾ ചില കൊച്ചുകൊച്ചു തെറ്റുകൾ, ചില സാത്യങ്ങൾ നമ്മൾ കണ്ടില്ല എന്ന് നടിക്കേണ്ടിയിരിക്കുന്നു 

ഈ നടന മികവാണ് ഒരു കുടുംബത്തിൻറെ, ഒരു സൗഹൃദബന്ധത്തിന്റെ ഒരു ഓഫീസ് ബന്ധത്തിന്റെ ഒക്കെ കാതൽ എന്നു പറയാം. ആ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരും നന്നായി അഭിനയിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. 


അവസാനമായി പറയുകയാണെങ്കിൽ ഈ ലോകത്ത് പരിപൂർണ്ണരായി ആരും തന്നെയില്ല. ഏറിയും കുറഞ്ഞു കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉള്ള മനുഷ്യരാണ് നാം എല്ലാവരും. മറ്റുള്ളവരുടെ പോരായ്മകളെ ചുഴിഞ്ഞ് എടുക്കാതെ ചുഴിഞ്ഞു നോക്കാതെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഒരു അഭിനയതിലകം ആയി നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ആയാൽ, ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കാം അല്ലെങ്കിൽ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി അവശേഷിക്കും.

Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

''ദി ലയിംഗ് കിങ്'' - അലക്‌സ് ബിയേർഡിന്റെ കഥ



നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ''ദി ലയിംഗ് കിങ്''

നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും ..!

മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും ..!!

103 വയസ്സായ ആമയുടെ മുഖത്തു നോക്കി  നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും ..!

ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും ..!

അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ..!!

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി ..!

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി ..!!

മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ  നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു  പൊതുമൃഗങ്ങള്‍ ആവേശഭരിതരായി ..

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു ..

തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട്   തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു ..

ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു ..

കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി ..

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ ..?

എലിയെ നോക്കി കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ ..? എന്ന് പന്നി പുച്ഛിച്ചു .. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി ..

പക്ഷെ ..എലിയുടെ_വാക്കുകൾ_സമൂഹത്തിൽ_ചർച്ചയായി .. മാലിന്യം തിന്നുന്ന  വെറുമൊരു_പന്നിയാണ്_നമ്മെ_അടക്കി_ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി ..

മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി ..

ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി ..!

#സത്യം_പറയാൻ_ഒരു_എലിയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ ..!!

(കടപ്പാട്)

ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ

പ്രസിദ്ധമായ ഈ കഥ. 

ഈ കഥയുമായി ലോകത്ത് ആർക്കെങ്കിലും സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ..,

Wednesday, November 09, 2022

എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ

 എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ 


കഴിഞ്ഞ ദിവസം കൃഷി ഭവനിൽ മൂന്നാല് പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നു. കാരണം അപ്പച്ചന് കഴിഞ്ഞ മാസം കിട്ടേണ്ട പിഎം കിസാൻ സമ്മാനം കിട്ടിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓരോ നാലു മാസം കൂടുമ്പോഴും 2000 രൂപ സിപി വർക്കി എന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ കൃത്യമായി വന്നു ചേരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കുറെയൊക്കെ അനർഹരിലേക്ക് പോകുമെങ്കിലും (കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഭൂമി ആണെങ്കിലും പണം കിട്ടും) അർഹരായ കർഷകർക്ക് ഇതൊരു വലിയ സമ്മാനമാണ്. പ്രത്യേകിച്ചും ചെറുകിട കർഷകർക്ക്. അർഹരായ കർഷകർക്ക് ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രാദേശിക ജനപ്രതിനിധികളുടെ കടമയാണ്. 

ഏതായാലും കഴിഞ്ഞ മാസം കിട്ടേണ്ട ഗഡു കിട്ടിയില്ല, ഇതേക്കുറിച്ച്  അന്വേഷിക്കാനായി കൃഷിഭവൻ കയറിയിറങ്ങുന്നു. എന്നെ കണ്ടിട്ട് ആയിരിക്കും വീട്ടിൽ കൃഷി ഒന്നും നടക്കുന്നതായി കൃഷിഭവൻ ജീവനക്കാർക്ക് തോന്നിയില്ല എന്നു തോന്നുന്നു. ഉണ്ണിയെ കണ്ടാൽ അറിയാം .... എന്നൊരു ചൊല്ലുണ്ടല്ലോ!! സത്യമായിട്ടും ഞാനൊരു കർഷകനല്ല, കമ്പ്യൂട്ടറും തൊണ്ടിയിരിക്കുന്ന ഒരു വൈറ്റ് കോളർ, കരിയർ എക്സ്പെർട്ട് ??!! പക്ഷെ എന്റെ അപ്പച്ചൻ അങ്ങിനെയല്ല, എന്ന് ഓഫീസറുടെ മുൻപിൽ വിവരിക്കേണ്ടി വന്നു. അവിടെ വിളമ്പിയ വിവരങ്ങൾ (വിവരങ്ങൾ) ആണ് താഴെ കൊടുക്കുന്നത്.


എൻ്റെ അപ്പച്ചന് 84 വയസ്സ് കഴിഞ്ഞു. 84 വയസ്സ് തികഞ്ഞ ഒരു വ്യക്തി, ശതാഭിഷിക്തനായി എന്നാണല്ലോ പറയാറുള്ളത്. ആ പ്രായമാവുമ്പോഴേക്കും ഒരു വ്യക്തി ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടിരിക്കും എന്നാണ് കണക്ക്. 

പേര് സിപി വർക്കി (ചാത്തങ്കേരിൽ വീട്, പെരുമ്പിള്ളി പിഒ) കാർഷിക അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന ഒരു കർഷക തൊഴിലാളി പെൻഷൻ ഗുണഭോകതാവാണ്‌. തേങ്ങ, അടയ്ക്ക, കുരുമുളക് മുതലായവ വീടുകളിൽ നിന്നും വാങ്ങി പ്രോസസ്സിംഗ് ചെയ്ത് വാണിജ്യ വിപണികളിൽ കൊണ്ടുപോയി കൊടുത്ത് ലാഭം എടുക്കുന്ന ഒരു മലഞ്ചരക്ക് വ്യാപാരി എന്നും പറയാം. തേങ്ങാ ആണെങ്കിൽ ചുമട്, തേങ്ങാ പൊതിക്കൽ, തേങ്ങാവെട്ട്‌, കൊപ്രയാക്കൽ, വെയിലത്ത്  ഉണക്കൽ, പുകപ്പുരയിൽ ഉണക്കൽ തുടങ്ങിയ എല്ലാ പണികളും സ്വയം (വീട്ടുകാരുടെ സഹായം കൂടി) ചെയ്തിരുന്ന ഒരു തൊഴിലാളി യായിരുന്നു, എൻ്റെ അപ്പച്ചൻ. കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങളായി കൊപ്ര കച്ചവടം നിർത്തിയിട്ട്. ഇപ്പോൾ വയസ്സ് 84 ആയി!! 


വിശ്രമജീവിതം അല്ല, ഞങ്ങളുടെ പുരയിടം 18 സെന്റ് ഭൂമിയാണ് ഉള്ളത്, അവിടെ എന്തും കൃഷിചെയ്യും. പ്രധാനമായും വാഴയാണ് താരം. പാളയം കോടൻ വാഴകൾ ഏകദേശം നൂറിൽ അധികമുണ്ട്. പുരയിടത്തിലെ കൃഷി വർഗ്ഗങ്ങളുടെ കൃത്യമായ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നുണ്ട്. 18 സെന്ററിൽ വീട്, കിണർ കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി,അപ്പോ ഏകദേശം 10 സെന്റ് മുഴുവൻ കൃഷി കാണും.  ഈ പ്രായത്തിലും ദിവസവും ഒരു മണിക്കൂർ എങ്കിലും മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകനാണ് ശ്രീ സിപി വർക്കി ചാത്തങ്കേരിൽ. അദ്ദേഹത്തിന്റെ കൃഷിയുടെ സമാനതകളില്ലാത്ത പ്രത്യേകതകൾ പറയാം 

1) കുറച്ചു ഭൂമിയിൽ കൂടുതൽ ഫലസസ്യാദികൾ വളർത്തി കൂടുതൽ വിളവെടുപ്പ്. 18 സെന്ററിൽ നിലവിൽ ഉള്ള മരങ്ങളുടെ ചെടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഇത് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതാണ്. എന്റെ മോന് നാലാം ക്‌ളാസ്സിൽ ഇ.വി.എസ് വിഷയത്തിന്റെ പ്രൊജക്റ്റ് ചെയ്യാൻ വീട്ടിലെ വിളകളുടെ ചാർട്ട് ചെയ്യാറാക്കി കൊണ്ടുപോകുമ്പോൾ ആണ് ഇത്രയധികം ഫലവൃക്ഷങ്ങൾ നമ്മുടെ പറമ്പിൽ ഉണ്ടെന്ന ബോധം /ബോധ്യത്തിൽ വന്നത് 

2) ഒരു പക്ഷെ ഞങ്ങളുടെ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ കർഷകൻ അപ്പച്ചൻ ആയിരിക്കും. 84 വയസ്സുള്ള മറ്റാരെങ്കിലും ഇതുപോലെ മണ്ണിൽ പണിയെടുക്കുന്നുണ്ടോ എന്ന് സംശയമാണ്. എല്ലാ മാസവും വാഴപ്പഴം, വാഴ പിണ്ടി ,വാഴ കുടപ്പൻ തുടങ്ങിയ വിവിധ പച്ചക്കറികൾ വിളവെടുക്കുന്നു. എല്ലാ വർഷവും തേങ്ങാ, അടയ്ക്ക, കുരുമുളക്, കുടംപുളി മുതലായ നാണ്യവിളകൾ വിളവെടുക്കുന്ന 100 മേനി വിളയിക്കുന്ന കർഷകൻ! 

3) ഈ പ്രായത്തിലും പരസഹായം ഇല്ലാതെ സ്വയം കൃഷികാര്യങ്ങൾ നിത്യേന ചെയ്യുന്ന വ്യക്തിയാണ് അപ്പച്ചൻ. കഠിനാധ്വാനം അല്ല സ്മാർട്ട് വർക്ക് ആണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ട് അത്തരം വിളകൾ ആണ് ചെയ്യുന്നത്. തന്നെക്കൊണ്ട് സ്വയം ചെയ്യാൻ പറ്റുന്ന പണികൾ മാത്രം, അതുകൊണ്ട് വിളയിക്കാവുന്ന വിളകൾ മാത്രം.

4) ദിവസവും സ്വന്തം പറമ്പിൽ നിന്നും എന്തെങ്കിലും വിളവെടുത്ത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാതൃക കർഷകനാണ് അപ്പച്ചൻ. വാഴപ്പിണ്ടി, വാഴ കുടപ്പൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു വിഭവം ഉണ്ടാകും ദിനവും ഞങ്ങളുടെ മേശപ്പുറത്ത്. വാഴപ്പിണ്ടി, കുടപ്പൻ തോരൻ പാചകം ചെയ്യുന്നതിലും വിദഗ്ധനാണ് അദ്ദേഹം.

5) ഉപായങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാം, കാരണം കൃഷി ലളിതവും ആയാസരഹിതവും ആക്കാനുള്ള ഉപായങ്ങൾ അദ്ദേഹത്തിന് നല്ല വശമുണ്ട്. 30 കിലോയോക്കെ വരുന്ന വാഴക്കുല ഒറ്റക്ക് കുറച്ച് കയറുകളുടെ, വടികളുടെ താങ്ങ് കൊടുത്ത് ഓടിയാതെ ചതയാതെ വെട്ടി താഴെയിറക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അതുപോലെ ഒരു വാഴ പിരിച്ച് അടുത്ത കുഞ്ഞ് (വാഴക്കന്ന്) വയ്ക്കുന്ന രീതിയും. 

6)വീട്ടിൽ തന്നെയുള്ള ചാരം, കോഴിക്കാഷ്ടം, ആട്ടിൻ കാട്ടം ഇവയൊക്കെയാണ് പ്രധാന വളങ്ങൾ എങ്കിലും വല്ലപ്പോഴും സഹകരണ സംഘത്തിൽ നിന്നും യൂറിയ, പൊട്ടാസ്യം ഒക്കെ ചെറിയ തോതിൽ വാങ്ങി ഉപയോഗിക്കുന്നത് കാണാം. ജൈവകൃഷിയിൽ ഒന്നും പ്രത്യേക മമതയില്ല. 

ഇങ്ങനെയുള്ള  ഒരു കർഷകനെ ആദരിക്കേണ്ടത് നാടിന്റെ കടമയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കർഷകരെ കണ്ടെത്തി അങ്ങോട്ട് ചെന്ന് ആദരിക്കണം. കൃഷിഭവൻ വഴി ഇവർക്ക് പ്രത്യേക പാരിതോഷികങ്ങളും സമ്മാനങ്ങളും എത്ര നല്കിയാലും അധികമാകില്ല.


കർഷകൻ ആണ് ഒരു രാജ്യത്തിന്റെ അഭിമാനം 

കർഷകൻ ആണ് ഒരു രാജ്യത്തിന്റെ കാവൽ 

കർഷകൻ ഇല്ലെങ്കിൽ രാജ്യം ഇല്ല, മനുഷ്യൻ ഇല്ല!! 

കൃഷിയെ ആദരിക്കുമ്പോൾ 

കർഷകനെ ആദരിക്കുമ്പോൾ 

ആണ് 

ഇന്ത്യ ഒരു വൻശക്തിയായി മാറുക 

   

   

Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം 

Wednesday, November 02, 2022

ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

 ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

സാമൂഹ്യ ബോധവത്കരണ യജ്ഞത്തിൽ മനുഷ്യ മതിലും മനുഷ്യ ചെങ്ങലയും ദീപം തെളിക്കലും പാട്ട കൊട്ടലും ഒക്കെ നല്ലതാണ്. ഇന്ന് കേരളത്തിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്ന് വ്യാപനം, അന്ധവിശ്വാസങ്ങൾ, ആഭിചാരക്രിയകൾ ഇവയൊക്കെ തുടച്ചു മാറ്റാൻ കുറേകൂടി ക്രിയാത്മകമായ ഫലപ്രദമായ ശാസ്ത്രീയമായ നടപടികൾ ആവശ്യമാണ്. സർക്കാർ നിയമപ്രകാരം വിൽക്കുന്ന മദ്യഷാപ്പുകളിൽ തിരക്കു നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണ് 200 % മുകളിൽ നികുതി ഈടാക്കി വിൽക്കുന്ന മദ്യം വാങ്ങാൻ ഉപഭോകതാക്കൾ പട്ടികളെ പോലെ തെരുവുകളിൽ ക്യു നിൽക്കുന്ന കാഴ്ച മലയാളികൾക്ക് അപമാനമാണ്. ഈ അപമാനഭാരം ചുമന്നു ചുമന്ന് മദ്യപാനികൾ കൂടുതൽ ലഹരി അടിമത്തങ്ങളിലേക്ക് വീണുപോകുന്നു. ഡിമാൻഡ് കൂട്ടി വില്പന കൂട്ടുന്ന തന്ത്രമാണ് കേരളത്തിലെ ബീവറേജസ് വകുപ്പ് പയറ്റുന്നത്.

കേരളത്തിൽ ഇപ്പോൾ എല്ലാദിവസവും ലഹരിമരുന്ന് വേട്ട ഒരു പ്രധാന വാർത്തയാണ്. ഇതിൽ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു കെമിക്കൽ ഡ്രഗ്‌സ് ആണല്ലോ ഇപ്പോൾ വ്യാപകമായി കൗമാരക്കാരിലും യൂവാക്കളിലും പടരുന്നത്. ഈ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ നിർമ്മിക്കുന്നവ അല്ല, കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഈ മാരക മയക്കുമരുന്നുകൾ മനുഷ്യനെ നീരാളി പോലെ പിടി മുറുക്കുകയും അതിൽ നിന്നും രക്ഷപെടാൻ ആവാത്തവിധം നാഡീവ്യൂഹങ്ങളിൽ പ്രവർത്തിച്ച് നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൊറോണ വൈറസിനേക്കാൾ ഭയാനകവും ഭീകരവുമാണ്.

അപ്പോൾ എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ ലോക്ക് ഡൗൺ കാലത്ത് കാണിച്ച ജാഗ്രത ഈ മയക്കുമരുന്ന് വ്യാപനം തടയാൻ കാണിക്കുന്നില്ല. ലോക്കഡൗൺ കാലത്ത് ആരോഗ്യ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ വളരെ ഉണർന്ന് പ്രവർത്തിച്ചത് നമ്മൾ കണ്ടതാണ്. ഇടവഴിയും ഊടുവഴികളും മാർക്ക് ചെയ്‌ത്‌ ബ്ലോക്കു ചെയ്യുകയും അണുവിട പഴുതില്ലാത്ത നിയന്ത്രണങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും നടപ്പിലാക്കി. അതുപോലെ ശക്തമായ, നിയമ-നീതിന്യായ -പോലീസ്  നടപടികൾ ഉണ്ടായാൽ മാത്രമേ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ വ്യാപകമായി വിപണനം ചെയ്യുന്നത് നിയന്തിക്കാൻ സാധിക്കൂ. കർശന നടപടികൾ സാധ്യമാണെന്ന് കൊറോണ കാലം നമ്മെ കാണിച്ചു തന്നതാണ്.

സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉറച്ച തീരുമാനവും ഇച്ഛാശക്തിയോടെയുള്ള നടപടികളും കൊണ്ടു മാത്രമേ ഈ വൻ വിപത്തിൽ നിന്നും കേരളത്തെ യുവതലമുറയെ രക്ഷിക്കാൻ സാധിക്കൂ. ബോധവൽക്കരണം ഒരു ചെറിയ അംശം മാത്രം!!
നമ്മുടെ രാജ്യത്തെ വലിയ അരാജകത്വത്തിലേക്ക് നയിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്ത് അന്തരാഷ്ട്ര മയക്കുമരുന്ന് മാഫിയകളിൽ നിന്നും നമ്മുടെ സമൂഹത്തിലേക്ക് ഒഴുകുന്നത് തടയാൻ, വേണമെങ്കിൽ സൈന്യവും പോലീസും കൈകോർത്ത് കാവലാവണം

ജോസി വർക്കി
മുളന്തുരുത്തി
 
 

Sunday, October 30, 2022

ദാരിദ്ര്യം പിടിച്ചവൻ (ദരിദ്രവാസി അല്ല!!)

നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിയ്ക്കലും നിങ്ങളുടെ തെറ്റല്ല എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്".

If you're born poor then it's not your mistake but if you die poor then it's definitely your mistake.”.

പലായവർത്തി കേട്ടിട്ടുള്ള ഒരു മഹദ് വചനം? എപ്പോൾ കേട്ടാലും ദഹിക്കാതെ പുളിച്ചു തികട്ടുന്ന ഒരു വാചകം! പണമുണ്ടാക്കുക, സമ്പന്നനാകുക ... സമ്പത്ത് കുമിഞ്ഞു കൂട്ടിവെച്ച് അതിനുമുകളിൽ സന്തോഷവാനായി ഇരിക്കാൻ ആഹ്വനം ചെയ്യുന്ന, മോട്ടിവേഷണൽ ട്രെയിനർമാർ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഈ വാചകം എത്ര അരോചകമാണ്?

ഞാൻ കടങ്ങൾ ഒന്നും ഇല്ലാത്ത (ലോണുകൾ, ഇഎംഐ) ഒരു പരമ ദരിദ്രനാണ്. എന്റെ ഇന്നത്തെ ദാരിദ്ര്യത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം 

1) ഞാൻ ഇന്ന് എന്റെ പ്രായമായ മാതാപിതാക്കൾ ക്കൊപ്പംആണ് താമസിക്കുന്നത്. എത്ര അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പിണക്കങ്ങൾ ഉണ്ടെങ്കിലും ഇതൊരു സുഖമാണ്. എനിക്ക് ഒരുപാട് കാശുണ്ടായിരുന്നെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോയി (നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ, വാടകയ്ക്ക് എടുത്തോ, അല്ലെങ്കിൽ വേറെ ഭൂമി വാങ്ങി വീട് വച്ചോ ഒക്കെ) താമസിച്ച് ജോലിയുടെ സൗകര്യം മക്കളുടെ സൗകര്യം എന്നൊക്കെ പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയേനെ!! പക്ഷെ ഇന്നെനിക്ക് അതിനുള്ള സാമ്പത്തീകം ഇല്ല, അതുകൊണ്ട് സ്വന്തം അപ്പന്റെയും അമ്മയുടെയും കൂടെ ഇണങ്ങിയും പിണങ്ങിയും പോകുന്നു 

2) ഞാൻ ഇന്ന് സർക്കാർ സംവിധാനങ്ങൾ ആണ് എന്റെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നത്. അതിൽ കൂടുതലും ആയുർവേദ - ഹോമിയോപ്പതി വിഭാഗത്തിൽ ആണ് ചികിത്സകൾ. വീട്ടിൽ 7 പേരും കഴിഞ്ഞ പത്തു വർഷങ്ങൾ ആയി വളരെ തുച്ഛം അലോപ്പതി മരുന്നുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു പക്ഷെ ഞാൻ സമ്പന്നൻ ആയിരുന്നെങ്കിൽ ആവശ്യമില്ലാതെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ കയറിയിറങ്ങി യേനെ? രാജഗിരി, അമൃത, ആസ്റ്റർ, റെനൈ മെഡ്‌സിറ്റി ഒക്കെ എന്റെ ഒരു സ്റ്റാറ്റസ് സിമ്പൽ ആയേനെ!! ഭാഗ്യത്തിന് ഞാൻ ഒരു ദരിദ്രൻ ആയിപോയി, ആരോഗ്യം കാത്തുസൂക്ഷിക്കുക പ്രാഥമീകമായി എന്റെ മാത്രം ചുമതലയാണ് എന്ന് എനിക്കും എന്റെ വീട്ടിലുള്ളവർക്കും നന്നായി അറിയാം 

3) കുട്ടികൾ കേന്ദ്ര സർക്കാർ , കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു. ഭാവിയിൽ അവർക്ക് സ്വകാര്യ -സ്വാശ്രയ കോളേജുകളിൽ സീറ്റ് വാങ്ങി നല്കാൻ ആരും ഇല്ല എന്ന ബോധ്യത്തോടെ


ദരിദ്രനായി ജനിച്ച് 

ദരിദ്രനായി ജീവിച്ച് 

ദരിദ്രനായി മരിക്കാൻ (സാധിക്കുമെങ്കിൽ)

ദൈവത്തിനു സ്തുതി!!!  

അവനവന്‍ സമ്പാദിച്ചതൊന്നും അവനവനു വ്യയം ചെയ്യാനാവാതെ മടങ്ങേണ്ടിവരുമ്പോള്‍ അവിടെ സ്ഫുരിക്കുന്നത് തന്റേതു മാത്രമെന്ന ചിന്തയാണ്.

സ്വന്തം ദാരിദ്ര്യം സഹനീയം ആക്കുക ലോഭരഹിതമായ ഒരു മനസ്സിനു സാധ്യമാണ്. മറിച്ച് ധനം, അളവറ്റ ധനം കാവ്യാത്മകമായി വിന്യസിക്കാന്‍ ഒരുപാട് പ്രയത്‌നം ആവശ്യമായി വരും; ഒരുപാട് പ്രതിഭ ആവശ്യമായി വരും. ആസ്തി വിവേചനപൂര്‍വ്വമായി ചെലവഴിക്കുക ഒരിക്കലും എളുപ്പമല്ല. 

"ദാരിദ്ര്യം, ഒരു ഔഷധസസ്യംപോലെ പോറ്റിവളര്‍ത്തുക"  - തൊറോ വാല്‍ഡനിന്‍ 

സ്വരൂപിച്ചു വെക്കലിന്റേയല്ല, വിനിമയം ചെയ്യുന്നതിന്റെ. Not accumulating, But Disseminate സ്വരൂപിച്ച് വെക്കുക എന്നത് ഏറ്റം കാവ്യരഹിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്; അത് ആര്‍ക്കും ഗുണകരമായി ഭവിക്കുകയില്ല. ധനത്തിന്റെ ചലനാത്മകതയാണ് അവിടെ നിരോധിക്കപ്പെടുക. നമ്മുടെ ശരീരത്തിലെന്നപോലെ, കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന ഒരു അവസ്ഥയ്ക്ക് തുല്യമാണ് ധനത്തിന്റെ കെട്ടിക്കിടപ്പും. ഇതിനെയാണ് രത്തന്‍ നാവല്‍ ടാറ്റ ഏറ്റവും ഭാവനാത്മകമായി പരിഹരിച്ചത്. തനിക്കു ചുറ്റുമുള്ള, അത്രതന്നെ സൗഭാഗ്യവാന്മാരല്ലാത്ത മനുഷ്യര്‍ക്ക് ധനംകൊണ്ട് എങ്ങനെ പ്രയോജനമുളവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്.


Saturday, October 15, 2022

നരബലിയും അന്ധവിശ്വാസവും:

 നരബലിയും അന്ധവിശ്വാസവും:

നരബലി വാർത്ത വന്നപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ് മതം, വിശ്വാസം, അന്ധവിശ്വാസം, അനാചാരങ്ങൾ, നിരോധന നിയമം, ബില്ല് തുടങ്ങിയ  വിഷയങ്ങൾ. അന്ധവിശ്വാസ നിരോധന ബില്ല് പാസാക്കിയാലും ഇല്ലെങ്കിലും നാമൊന്ന് ആഴത്തിൽ ചിന്തിക്കുന്നത് നല്ലതാണ്. വിശ്വാസം - അന്ധവിശ്വാസം ഇവതമ്മിൽ തലനാരിഴ മാത്രം വ്യതാസപ്പെട്ടിരിക്കുമ്പോൾ ഇങ്ങിനെ ഒരു നിർമാർജ്ജന നിയമം നടപ്പിലാക്കുക എത്രമാത്രം അപ്രയോഗികമാണെന്ന് നിയമ-നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഏകദേശ ധാരണയുള്ള ആളുകൾക്ക് നന്നായറിയാം.

ഒരു പ്രശ്നം പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുമ്പോൾ, അതിന്റെ മൂലകാരണം കണ്ടെത്തി തിരുത്താൻ ശ്രമിക്കുന്നതല്ലേ ബുദ്ധി? അത് മനുഷ്യരുടെ രോഗം ആയാലും സമൂഹത്തിന്റെ രോഗം ആയാലും! ഇവിടെ നരബലികൾ നടക്കുമ്പോൾ ഉടനെ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണം എന്ന ആവശ്യം ഉയരുക സ്വാഭാവികമാണ്. അതുപോലെ തന്നെ പ്രധിഷേധ പ്രകടനങ്ങളും. പക്ഷെ അതിൽ നിന്നും അല്പം ഉയർന്നു ചിന്തിച്ചാൽ, ഇത്തരം ദുരാചാരങ്ങൾ, കപടവിശാസങ്ങൾ, ആഭിചാരക്രിയകൾ ഇല്ലാതാക്കാൻ ചില പ്രായോഗിക സമീപനങ്ങൾ /ഇടപെടലുകൾ സമൂഹത്തിനും സർക്കാരിനും സാധിക്കും. ആന്ധ്രയിൽ കഴിഞ്ഞ വർഷം സ്വന്തം മക്കളെ കൊന്ന് ദൈവപ്രീതി തെറ്റിയവർ വളരെ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള മനുഷ്യർ ആയിരുന്നു. കേരളം ഒരു പുരോഗമന സംസ്ഥാനം ആയി നമ്മൾ കണക്കാക്കുമ്പോഴും നരബലി പോലെ നൂറുകണക്കിന് അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. കൊലപാതകത്തെക്കാൾ ക്രൂരമായി അനേകായിരങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ഈ ദുരാചാരങ്ങൾ വളർത്തുന്നത് മതങ്ങൾ മാത്രമല്ല.

ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ, ഭരണകൂടം അരാജകത്വം ആയി മാറുമ്പോൾ ആണ് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഭിചാരക്രിയകൾക്കും പിന്നാലെ പോകുന്നത്.

മനുഷ്യർക്ക് രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി ഇവയൊക്കെ ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം പ്രധാനം ചെയ്യാൻ ഒരു ഭരണകൂടം ഉണ്ടെന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മതങ്ങളും അന്ധവിശ്വാസങ്ങളും പതിയെ ഇല്ലാതാകും. ഇതാണ് നമ്മൾ ഫിൻലൻഡ്‌ മുതലായ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ കണ്ട അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട്,  ഭാരതത്തിലും കേരളത്തിലും ദൈവവിശ്വാസം, മതവിശ്വാസം, അന്ധവിശ്വാസങ്ങൾ, ദുരാചാരങ്ങൾ ഏറി വരുന്നത് ഇവിടെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതിന്റെ സൂചനയാണ് എന്നു ഞാൻ ഉറക്കെ പറയും.  പൗരന്മാരുടെ വിദ്യാഭ്യസം, ആരോഗ്യ ചികിത്സ ആവശ്യങ്ങൾ, തൊഴിൽ വരുമാന മാർഗ്ഗങ്ങൾ ഇവയൊക്കെ സുരക്ഷിതമായി ഒരുക്കി കൊടുക്കാൻ ഒരു സർക്കാരിന് കഴിയാതെ വരുമ്പോൾ ജനങ്ങൾ അരക്ഷിതരായി തീരുന്നു. രോഗപീഡകൾ, സാമ്പത്തീക തകർച്ചകൾ ഒക്കെ വരുമ്പോൾ സംരക്ഷിക്കാൻ ഒരു ഭരണകൂടം കൂടെയുണ്ട് എന്ന ബോധ്യം ഇല്ലാതെ വരികയും ദൈവം, പിശാച്, ചാത്തൻ ,മറുത  ഇങ്ങനെ ആരുടെയെങ്കിലും പുറകെ പോകുന്നു. കേരളത്തിൽ 99 ശതമാനം ആളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. ജീവഹാനി ഉണ്ടാകുന്ന ആചാരങ്ങൾ തുലോം കുറവാണെന്നു മാത്രം. കറുത്ത ചരടിൽ തുടങ്ങി നരബലിൽ എത്തുമ്പോൾ നാം മൂക്കത്തു വിരൽ വച്ച് വായും പൊളിച്ചു നില്കുന്നു.

അന്ധവിശ്വാസ നിരോധന നിയമം, പാഠ്യപദ്ധതിയിൽ ശാസ്ത്രബോധം ഉൾെപ്പടുത്താൽ തുടങ്ങി ഒട്ടനവധി പരിഹാരമാർഗ്ഗങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ നാം കേൾക്കുന്നു. പക്ഷെ അടിസ്ഥാനപരമായി ഭരണകൂടം, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സർക്കാർ ജീവനക്കാർ മനോഭാവത്തിൽ മാറ്റം വരുത്തുകയും പൊതുജന ക്ഷേമകരമായി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ഈ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇനിയും വളർന്നുകൊണ്ടിരിക്കും.



അന്ധവിശ്വാസ നിരോധന നിയമം അനായാസം നടപ്പിലാക്കാവുന്ന ഒന്നല്ല. എല്ലാ മതങ്ങളിലും ഉള്ള ആചാരങ്ങൾ അന്ധവിശ്വാസങ്ങൾ തന്നെയാണ്. 100 വർഷങ്ങൾ എടുത്താൽ പോലും ഈ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യൻ എന്ന ഗോത്രവർഗ്ഗ ജീവിയുടെ ദൗർബല്യം ആണ് വിശ്വാസം. കേസ് എടുക്കാൻ തുടങ്ങിയാൽ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരെ പോലും പിടിച്ച് അകത്തിവേണ്ടി വരില്ലേ??!!

മതങ്ങളെ ഇല്ലാതാക്കി സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കാമെന്ന മിഥ്യാധാരണ ചിലർക്കുണ്ട്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്. മത ബിസിനസ്സും ആത്മീയ ബിസിനസ്സും ഇന്ന് സമൂഹത്തിന്റെ ഭാഗമാണ്. അതിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ചൂഷണ രീതികളെ സിവിൽ  നിയമം കൊണ്ട് തടയുവാൻ സാധിക്കും.  

അതുപോലെ നിയമം കൊണ്ട് നിരോധിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ടിവി, പത്ര മാധ്യമങ്ങളിൽ വരുന്ന അനാചാര, ആഭിചാര ആത്മീയ പരസ്യങ്ങൾ. 24 മണിക്കൂറും ആഭിചാര ക്രിയയുടെയും മാന്ത്രിക  ഏലസ്സിന്റെയും അത്ഭുത രോഗശാന്തിയുടെയും പരസ്യങ്ങൾ കാണിക്കുന്ന ടിവി ചാനലുകൾ മലയാളത്തിലും ധാരാളമുണ്ട്. കൂടാതെ യുട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളും ഈ മേഖലയിൽ ശക്തമാണ്. ശരിയായ ഒരു നിയമനിർമ്മാണനത്തിലൂടെ നമ്മുടെ സർക്കാരുകൾക്ക് ഇത്തരം പരസ്യങ്ങളും പരിപാടികളും നിരോധിക്കാൻ സാധിക്കും.

അന്ധവിശ്വാസങ്ങളുമായി ബന്ധമുള്ള കേസുകളിൽ നിലവിലുള്ള സിവിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് (ഉദാ: പണം തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീപീഡനം, ലൈംഗീക ചൂഷണം, ഗുണ്ടായിസം, അക്രമങ്ങൾ മുതലായ) എത്രമാത്രം ഗൗരവമായി പോലീസ് കേസ് എടുത്ത് നടപടി എടുക്കുന്നുണ്ടെന്ന് ബഹുമാനപെട്ട ഹൈക്കോടതി നിരീക്ഷിക്കണം. കോടികളുടെ ബിസിനസ്സ് ആയതിനാൽ പലപ്പോഴും പണം കൊടുത്ത് ഒതുക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നു.



വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, തൊഴിൽ ഉറപ്പ്,സാമൂഹ്യ സുരക്ഷ, സ്ഥിര  വരുമാനം, വാർധക്യകാല സംരക്ഷണം  മുതലായ കാര്യങ്ങളിൽ "സർക്കാർ ഒപ്പമുണ്ട്" എന്ന അനുഭവത്തിൽ (വാചകം അല്ല!) നിന്നാണ് ഫിൻ ലാൻഡ് പോലുള്ള രാജ്യത്തെ ജനങ്ങൾ മതവും വിശ്വാസങ്ങളും ഒഴിവാക്കിയത്. അല്ലാതെ അവിടെ യുക്തിവാദ സംഘടനകൾ പ്രവർത്തിച്ചിട്ടോ ശാസ്ത്രബോധം പഠിപ്പിച്ചിട്ടോ അല്ല.

നമ്മുടെ രാജ്യത്തും എന്നെങ്കിലും ഒരു ശക്തമായ സർക്കാർ സംവിധാനം ഉണ്ടാകും, ജനങ്ങൾക്ക് അവരുടെ സർക്കാരിൽ വിശ്വാസം ഉണ്ടാകും അവർ മറ്റെല്ലാ വിശ്വാസങ്ങളും (അന്ധവും അല്ലാത്തതും) ദൂരെയെറിയും എന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ടു പോകാം.

----

ജോസി വർക്കി

മുളന്തുരുത്തി

(+91)9847732042

https://www.facebook.com/jossyvarkey

Friday, September 23, 2022

സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

 സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

ഖാദർ കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധ്യാപക സംഘടനകളും സമുദായ സംഘടനകളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അമിത നിയന്ത്രണത്താൽ ബലി  കൊടുത്ത, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് ബോധ്യമുള്ള വിദ്യാഭ്യാസ ചിന്തകരും പുരോഗമന സംഘനകളും ഇവിടെയുണ്ട്. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം വർഷങ്ങളായി അവശേഷിക്കുന്നു. ഇപ്പോഴത്തെ സർക്കാരിന് ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചു നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
  1. സിലബസ് വളരെയധികം വെട്ടികുറയ്ക്കണം. കുട്ടികളുടെ പഠനഭാരം കുറയ്ക്കണം, ഹോംവർക്ക് നിരോധിക്കണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾ ആണ് ഇന്നത്തെ പാഠ്യപദ്ധതിയിൽ ഭൂരിഭാഗവും
  2. സിലബസിൽ കൂടുതൽ ആയി ജീവിത നൈപുണ്യ പരിശീലന ഭാഗങ്ങൾ ഉൾപ്പെടുത്തണം. വ്യക്തിശുചിത്വം, ലൈംഗീക വിദ്യാഭ്യാസം, മാലിന്യ പരിപാലനം, സാമൂഹ്യബോധം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ മര്യാദകൾ തുടങ്ങിയവ അനായാസമായി പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാവണം
  3. സ്‌കൂൾ സമയം 8 മുതൽ 1 മണിവരെ ആക്കാനുള്ള നിർദ്ദേശം വളരെ നല്ലതാണ്. കുട്ടികൾക്ക് രാവിലെ 5 മാണിക്കും മറ്റും ഉണരാനുള്ള ശീലം രൂപപ്പെടും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്ന ശീലം എല്ലാവരും പരിശീലിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതും ആണ്. രാത്രി ഏറെ വൈകിയുള്ള ടിവി ഷോകൾ, സോഷ്യൽ മീഡിയ ഉപയോഗം, അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സിനിമാ പ്രദർശനങ്ങൾ ഒക്കെ നമ്മുടെ ഉറക്കത്തെയും ആരോഗ്യ ശീലങ്ങളെയും  കാര്യമായി ബാധിക്കുന്നുണ്ട്
  4. ശാരീരിക പ്രവർത്തങ്ങളും കായിക വിനോദങ്ങളും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ കൊറോണ യുടെ വരവോടെ അത് ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്. ഉച്ചകഴിഞ്ഞു കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ കായിക വിനോദങ്ങളും കലാസാംസാകാരിക പ്രവർത്തങ്ങളും ഏർപ്പെടുത്തണം. ക്‌ളാസിക് സിനിമകൾ കാണുക, നാടകം, പാട്ട്, ചിത്രരചന, ഗ്രൂപ്പ് ഗെയിംസ്, പ്രസംഗകല, തീയറ്റർ അധിഷ്ഠിത പരിശീലന കളരികൾ ഇവയ്കായി ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്താം. ഉറക്കക്ഷീണവും ബോറടിയും ഇല്ലാതെ കളിയും ചിരിയും ആയി കുട്ടികൾ ഇത്തരം പ്രവർത്തങ്ങളിലൂടെ ജീവിത നൈപുണ്യ പരിശീലനം നേടുന്ന രീതിയിൽ കരിക്കുലം ക്രമപ്പെടുത്തണം.
  5. ഒരു ക്‌ളാസിൽ 60 -70 കുട്ടികൾ തിങ്ങി ഞെരിഞ്ഞ് ഇരിക്കുകയും അധ്യാപകർക്ക് മുൻനിരക്കാരെ മാത്രം ശ്രദ്ധിക്കാൻ സാധിക്കുകയും ചെയ്യുകയുളളൂ എന്നത് ഇന്ന് നാം കാണുന്ന ഒരു ദുരന്തമാണ്. കൂടുതൽ അധ്യാപക തസ്തികകൾ സൃഷിച്ച് ഒരു ക്‌ളാസിൽ 25-30  കുട്ടികൾ എന്ന നിലയിൽ പറ്റുമെങ്കിൽ വട്ടത്തിൽ ഇരുത്തി എല്ലാ കുട്ടികളെയും മുഖത്തോടു മുഖം കണ്ടുകൊണ്ട് ക്‌ളാസ് നയിക്കാൻ അധ്യാപകർക്ക് കഴിയണം.
  6. മെന്റർ ടീച്ചർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങിപോയി. ഇത് ഗൗരവമായി എടുക്കണം. ഒരു ടീച്ചർക്ക് 20 ഇൽ കുറഞ്ഞ എണ്ണം കുട്ടികളെ മെന്ററിംഗിനായി നൽകാം. അവരോട് ടീച്ചർ ഒരു ആത്മബന്ധം സ്ഥാപിക്കുക വഴി മയക്കുമരുന്ന്, മൊബൈൽ ഗെയിം, ലൈംഗീക ചൂഷണങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ മെന്റർ ടീച്ചറമാർക്ക് നല്ലരീതിയിൽ ഇടപെടാൻ സാധിക്കും
  7. ഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധനൽകുകയും ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലകരെ നിയമിക്കുകയും വേണം. ആത്മവിശ്വാസത്തോടെ അന്യഭാഷകൾ സംസാരിക്കുവാനും കൈകാര്യം ചെയ്യുവാനും 12 ക്‌ളാസ് കഴിയുമ്പോൾ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം
  8. സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക -അനധ്യാപക നിയമനം പി എസ് സി വഴി ആക്കണം. അനധ്യാപകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സ്‌കൂളും പരിസരവും വൃത്തിയായി കിടക്കുന്നുണ്ടെന്ന് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തി ഉറപ്പുവരുത്തുകയും വേണം. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
  9. ഒരു സ്‌കൂളിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം, എൽപി,യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഖാദർ കമ്മിറ്റി നിർദ്ദേശം വളരെ ശരിയാണ്. വേണ്ടത്ര ഭൗതീക സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകൾ പരസ്യം, പ്രചാരണം ഇവ നടത്തി കൂടുതൽ കുട്ടികളെ കാൻവാസ്‌ ചെയ്ത് പ്രവേശനം നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. വേണ്ടത്ര ക്ലസ്സ്മുറികൾ, ആഡിറ്റോറിയം, കളിസ്ഥലം, പൊതുസ്ഥലം (ഓപ്പൺ സ്‌പേസ്), ഒന്നും ഇല്ലാതെ കുട്ടികളെ കാൻവാസ്‌ ചെയ്തു എണ്ണം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്  ഭൂവിസ്തൃതി നിബന്ധന വയ്ക്കണം 
  10. എയ്‌ഡഡ്‌ സ്‌കൂളിൽ വലിയ തുക (അമ്പരപ്പിക്കുന്ന കോഴ) തലവരിപ്പണം കൊടുത്ത് സർക്കാർ ശമ്പളത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുന്ന വരെ കുട്ടികളുടെ എണ്ണം കുറഞ്ഞു ഡിവിഷൻ ഫാൾ വരുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കുന്ന അന്യായം അവസാനിപ്പിക്കുക. അത് മെറിറ്റിൽ പഠിച്ച് ടെസ്റ്റ് എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാര്ഥികളോട് ചെയ്യുന്ന അനീതിയും ക്രൂരതയും ആണ്. 
  11. പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. കൊല്ലവസാന പരീക്ഷയും പത്തിലും പന്ത്രണ്ടിലും നടത്തുന്ന യമണ്ടൻ പരീക്ഷകളും മാറ്റി പകരം കുട്ടികളെ നിരന്തരം വിലയിരുത്തുന്ന സമ്പ്രദായം ആക്കാം. കുട്ടികളുടെ മാനസീക സംഘർഷം കുറയ്ക്കാൻ ഇതുപകരിക്കും. ആവശ്യമില്ലാത്ത അമിത പ്രാധാന്യം പത്തിലും പന്ത്രണ്ടിലും നടക്കുന്ന പരീക്ഷകൾക്ക് സമൂഹവും രക്ഷിതാക്കളും നല്കുന്നതു മൂലം കുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ ആഴുന്നു. പന്ത്രണ്ടു വർഷങ്ങൾ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചില പ്രത്യേക മുഹൂർത്തത്തിലെ പരീക്ഷകളിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് അശാസ്ത്രീയമാണ്. പരീക്ഷകൾ [വിലയിരുത്തലുകൾ ]കുട്ടികളിലെ കഴിവുകൾ കണ്ടെത്താൻ വേണ്ടി ആവണം, അല്ലാതെ തോൽവിയും ജയവും നിശ്ചയിക്കാൻ വേണ്ടിയാവരുത്
  12. കരിയർ ഗൈഡൻസ് - നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മേഖലയാണ് അഭിരുചി നിർണ്ണയ രീതികളും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കരിയർ കൗൺസിലിംഗ് സേവനങ്ങളും. കുട്ടികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താതെ അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നല്കാൻ ഉള്ള പദ്ധതികൾ ഹൈസ്‌കൂൾ തലത്തിൽ നിന്ന് തന്നെ ഉണ്ടാവണം. കുട്ടികൾക്ക് അവരുടെ അഭിരുചികൾ, താല്പര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, മുതലായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഭാവിയിലെ കോഴ്‌സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും അങ്ങിനെ തിരഞ്ഞെടുത്താൽ ജീവിതത്തിൽ  കൂടുതൽ ശോഭിക്കാൻ കഴിയുമെന്നും പറഞ്ഞു കൊടുക്കുന്ന കരിയർ ഗൈഡൻസ് വിഭാഗം സ്‌കൂൾ തലത്തിൽ ശക്തമാക്കണം.
കേരളത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷകരും സാമൂഹ്യപ്രവർത്തകരും ഘോരഘോരം പലയാവർത്തി പ്രസംഗിക്കുന്ന വിഷയങ്ങളാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ 1983 ഇൽ   ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ പറഞ്ഞു വച്ച "ബഹുമുഖ ബുദ്ധി സിദ്ധാന്തം" (എല്ലാ
മനുഷ്യരും ബുദ്ധിമാന്മാരാണ്, ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നും  പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത് എന്നും പറഞ്ഞു വച്ചു. ഓരോ വ്യക്തിയും സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.), രണ്ടാമത് ഫിൻലൻഡ്‌ മാതൃകയും  (ലഘുവായ കരിക്കുലം, കളികൾക്ക് പ്രാധാന്യം, ഹോംവർക്ക് ഇല്ല, ട്യൂഷൻ നിരോധിച്ചിരിക്കുന്നു, എൻട്രൻസ് കോച്ചിങ് എന്ന വാക്കേ ഇല്ല, കുട്ടികൾക്ക് സ്വാതന്ത്ര്യം, ക്ലസ്സ്മുറികളിൽ ജനാധിപത്യം, മാർക്ക് /റാങ്ക് അധിഷ്ഠിതമല്ലാത്ത വിലയിരുത്തൽ രീതി, നിരവധിയായ പഠ്യേതര പ്രവർത്തനങ്ങൾ, ആഹ്ളാദകരമായ ക്ലസ്സ്മുറികൾ തുടങ്ങിയ പുത്തൻ ശൈലികൾ)    

എന്നാൽ ഇവ പ്രവർത്തിപഥത്തിൽ എത്തിക്കാനോ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ദര്ക്കോ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷ തോന്നുന്നു. മത -സാമുദായിക സംഘടകളും ഉദ്യോഗസ്ഥ -രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അനിവാര്യമായ പാഠ്യപദ്ധതി പരിഷകരണത്തിന് തുരങ്കം വയ്ക്കാതെ, കേരളത്തിലെ വരും തലമുറയെ വിദ്യാഭ്യാസം എന്ന ചുമടിൽ നിന്നും കരകയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു
---------------------
ജോസി വർക്കി
മുളന്തുരുത്തി