Showing posts with label Education. Show all posts
Showing posts with label Education. Show all posts

Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം 

Saturday, October 15, 2022

നരബലിയും അന്ധവിശ്വാസവും:

 നരബലിയും അന്ധവിശ്വാസവും:

നരബലി വാർത്ത വന്നപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ് മതം, വിശ്വാസം, അന്ധവിശ്വാസം, അനാചാരങ്ങൾ, നിരോധന നിയമം, ബില്ല് തുടങ്ങിയ  വിഷയങ്ങൾ. അന്ധവിശ്വാസ നിരോധന ബില്ല് പാസാക്കിയാലും ഇല്ലെങ്കിലും നാമൊന്ന് ആഴത്തിൽ ചിന്തിക്കുന്നത് നല്ലതാണ്. വിശ്വാസം - അന്ധവിശ്വാസം ഇവതമ്മിൽ തലനാരിഴ മാത്രം വ്യതാസപ്പെട്ടിരിക്കുമ്പോൾ ഇങ്ങിനെ ഒരു നിർമാർജ്ജന നിയമം നടപ്പിലാക്കുക എത്രമാത്രം അപ്രയോഗികമാണെന്ന് നിയമ-നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഏകദേശ ധാരണയുള്ള ആളുകൾക്ക് നന്നായറിയാം.

ഒരു പ്രശ്നം പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുമ്പോൾ, അതിന്റെ മൂലകാരണം കണ്ടെത്തി തിരുത്താൻ ശ്രമിക്കുന്നതല്ലേ ബുദ്ധി? അത് മനുഷ്യരുടെ രോഗം ആയാലും സമൂഹത്തിന്റെ രോഗം ആയാലും! ഇവിടെ നരബലികൾ നടക്കുമ്പോൾ ഉടനെ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണം എന്ന ആവശ്യം ഉയരുക സ്വാഭാവികമാണ്. അതുപോലെ തന്നെ പ്രധിഷേധ പ്രകടനങ്ങളും. പക്ഷെ അതിൽ നിന്നും അല്പം ഉയർന്നു ചിന്തിച്ചാൽ, ഇത്തരം ദുരാചാരങ്ങൾ, കപടവിശാസങ്ങൾ, ആഭിചാരക്രിയകൾ ഇല്ലാതാക്കാൻ ചില പ്രായോഗിക സമീപനങ്ങൾ /ഇടപെടലുകൾ സമൂഹത്തിനും സർക്കാരിനും സാധിക്കും. ആന്ധ്രയിൽ കഴിഞ്ഞ വർഷം സ്വന്തം മക്കളെ കൊന്ന് ദൈവപ്രീതി തെറ്റിയവർ വളരെ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള മനുഷ്യർ ആയിരുന്നു. കേരളം ഒരു പുരോഗമന സംസ്ഥാനം ആയി നമ്മൾ കണക്കാക്കുമ്പോഴും നരബലി പോലെ നൂറുകണക്കിന് അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. കൊലപാതകത്തെക്കാൾ ക്രൂരമായി അനേകായിരങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ഈ ദുരാചാരങ്ങൾ വളർത്തുന്നത് മതങ്ങൾ മാത്രമല്ല.

ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ, ഭരണകൂടം അരാജകത്വം ആയി മാറുമ്പോൾ ആണ് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഭിചാരക്രിയകൾക്കും പിന്നാലെ പോകുന്നത്.

മനുഷ്യർക്ക് രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി ഇവയൊക്കെ ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം പ്രധാനം ചെയ്യാൻ ഒരു ഭരണകൂടം ഉണ്ടെന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മതങ്ങളും അന്ധവിശ്വാസങ്ങളും പതിയെ ഇല്ലാതാകും. ഇതാണ് നമ്മൾ ഫിൻലൻഡ്‌ മുതലായ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ കണ്ട അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട്,  ഭാരതത്തിലും കേരളത്തിലും ദൈവവിശ്വാസം, മതവിശ്വാസം, അന്ധവിശ്വാസങ്ങൾ, ദുരാചാരങ്ങൾ ഏറി വരുന്നത് ഇവിടെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതിന്റെ സൂചനയാണ് എന്നു ഞാൻ ഉറക്കെ പറയും.  പൗരന്മാരുടെ വിദ്യാഭ്യസം, ആരോഗ്യ ചികിത്സ ആവശ്യങ്ങൾ, തൊഴിൽ വരുമാന മാർഗ്ഗങ്ങൾ ഇവയൊക്കെ സുരക്ഷിതമായി ഒരുക്കി കൊടുക്കാൻ ഒരു സർക്കാരിന് കഴിയാതെ വരുമ്പോൾ ജനങ്ങൾ അരക്ഷിതരായി തീരുന്നു. രോഗപീഡകൾ, സാമ്പത്തീക തകർച്ചകൾ ഒക്കെ വരുമ്പോൾ സംരക്ഷിക്കാൻ ഒരു ഭരണകൂടം കൂടെയുണ്ട് എന്ന ബോധ്യം ഇല്ലാതെ വരികയും ദൈവം, പിശാച്, ചാത്തൻ ,മറുത  ഇങ്ങനെ ആരുടെയെങ്കിലും പുറകെ പോകുന്നു. കേരളത്തിൽ 99 ശതമാനം ആളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. ജീവഹാനി ഉണ്ടാകുന്ന ആചാരങ്ങൾ തുലോം കുറവാണെന്നു മാത്രം. കറുത്ത ചരടിൽ തുടങ്ങി നരബലിൽ എത്തുമ്പോൾ നാം മൂക്കത്തു വിരൽ വച്ച് വായും പൊളിച്ചു നില്കുന്നു.

അന്ധവിശ്വാസ നിരോധന നിയമം, പാഠ്യപദ്ധതിയിൽ ശാസ്ത്രബോധം ഉൾെപ്പടുത്താൽ തുടങ്ങി ഒട്ടനവധി പരിഹാരമാർഗ്ഗങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ നാം കേൾക്കുന്നു. പക്ഷെ അടിസ്ഥാനപരമായി ഭരണകൂടം, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സർക്കാർ ജീവനക്കാർ മനോഭാവത്തിൽ മാറ്റം വരുത്തുകയും പൊതുജന ക്ഷേമകരമായി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ഈ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇനിയും വളർന്നുകൊണ്ടിരിക്കും.



അന്ധവിശ്വാസ നിരോധന നിയമം അനായാസം നടപ്പിലാക്കാവുന്ന ഒന്നല്ല. എല്ലാ മതങ്ങളിലും ഉള്ള ആചാരങ്ങൾ അന്ധവിശ്വാസങ്ങൾ തന്നെയാണ്. 100 വർഷങ്ങൾ എടുത്താൽ പോലും ഈ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യൻ എന്ന ഗോത്രവർഗ്ഗ ജീവിയുടെ ദൗർബല്യം ആണ് വിശ്വാസം. കേസ് എടുക്കാൻ തുടങ്ങിയാൽ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരെ പോലും പിടിച്ച് അകത്തിവേണ്ടി വരില്ലേ??!!

മതങ്ങളെ ഇല്ലാതാക്കി സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കാമെന്ന മിഥ്യാധാരണ ചിലർക്കുണ്ട്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്. മത ബിസിനസ്സും ആത്മീയ ബിസിനസ്സും ഇന്ന് സമൂഹത്തിന്റെ ഭാഗമാണ്. അതിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ചൂഷണ രീതികളെ സിവിൽ  നിയമം കൊണ്ട് തടയുവാൻ സാധിക്കും.  

അതുപോലെ നിയമം കൊണ്ട് നിരോധിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ടിവി, പത്ര മാധ്യമങ്ങളിൽ വരുന്ന അനാചാര, ആഭിചാര ആത്മീയ പരസ്യങ്ങൾ. 24 മണിക്കൂറും ആഭിചാര ക്രിയയുടെയും മാന്ത്രിക  ഏലസ്സിന്റെയും അത്ഭുത രോഗശാന്തിയുടെയും പരസ്യങ്ങൾ കാണിക്കുന്ന ടിവി ചാനലുകൾ മലയാളത്തിലും ധാരാളമുണ്ട്. കൂടാതെ യുട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളും ഈ മേഖലയിൽ ശക്തമാണ്. ശരിയായ ഒരു നിയമനിർമ്മാണനത്തിലൂടെ നമ്മുടെ സർക്കാരുകൾക്ക് ഇത്തരം പരസ്യങ്ങളും പരിപാടികളും നിരോധിക്കാൻ സാധിക്കും.

അന്ധവിശ്വാസങ്ങളുമായി ബന്ധമുള്ള കേസുകളിൽ നിലവിലുള്ള സിവിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് (ഉദാ: പണം തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീപീഡനം, ലൈംഗീക ചൂഷണം, ഗുണ്ടായിസം, അക്രമങ്ങൾ മുതലായ) എത്രമാത്രം ഗൗരവമായി പോലീസ് കേസ് എടുത്ത് നടപടി എടുക്കുന്നുണ്ടെന്ന് ബഹുമാനപെട്ട ഹൈക്കോടതി നിരീക്ഷിക്കണം. കോടികളുടെ ബിസിനസ്സ് ആയതിനാൽ പലപ്പോഴും പണം കൊടുത്ത് ഒതുക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നു.



വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, തൊഴിൽ ഉറപ്പ്,സാമൂഹ്യ സുരക്ഷ, സ്ഥിര  വരുമാനം, വാർധക്യകാല സംരക്ഷണം  മുതലായ കാര്യങ്ങളിൽ "സർക്കാർ ഒപ്പമുണ്ട്" എന്ന അനുഭവത്തിൽ (വാചകം അല്ല!) നിന്നാണ് ഫിൻ ലാൻഡ് പോലുള്ള രാജ്യത്തെ ജനങ്ങൾ മതവും വിശ്വാസങ്ങളും ഒഴിവാക്കിയത്. അല്ലാതെ അവിടെ യുക്തിവാദ സംഘടനകൾ പ്രവർത്തിച്ചിട്ടോ ശാസ്ത്രബോധം പഠിപ്പിച്ചിട്ടോ അല്ല.

നമ്മുടെ രാജ്യത്തും എന്നെങ്കിലും ഒരു ശക്തമായ സർക്കാർ സംവിധാനം ഉണ്ടാകും, ജനങ്ങൾക്ക് അവരുടെ സർക്കാരിൽ വിശ്വാസം ഉണ്ടാകും അവർ മറ്റെല്ലാ വിശ്വാസങ്ങളും (അന്ധവും അല്ലാത്തതും) ദൂരെയെറിയും എന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ടു പോകാം.

----

ജോസി വർക്കി

മുളന്തുരുത്തി

(+91)9847732042

https://www.facebook.com/jossyvarkey

Friday, September 23, 2022

സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

 സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

ഖാദർ കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധ്യാപക സംഘടനകളും സമുദായ സംഘടനകളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അമിത നിയന്ത്രണത്താൽ ബലി  കൊടുത്ത, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് ബോധ്യമുള്ള വിദ്യാഭ്യാസ ചിന്തകരും പുരോഗമന സംഘനകളും ഇവിടെയുണ്ട്. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം വർഷങ്ങളായി അവശേഷിക്കുന്നു. ഇപ്പോഴത്തെ സർക്കാരിന് ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചു നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
  1. സിലബസ് വളരെയധികം വെട്ടികുറയ്ക്കണം. കുട്ടികളുടെ പഠനഭാരം കുറയ്ക്കണം, ഹോംവർക്ക് നിരോധിക്കണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾ ആണ് ഇന്നത്തെ പാഠ്യപദ്ധതിയിൽ ഭൂരിഭാഗവും
  2. സിലബസിൽ കൂടുതൽ ആയി ജീവിത നൈപുണ്യ പരിശീലന ഭാഗങ്ങൾ ഉൾപ്പെടുത്തണം. വ്യക്തിശുചിത്വം, ലൈംഗീക വിദ്യാഭ്യാസം, മാലിന്യ പരിപാലനം, സാമൂഹ്യബോധം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ മര്യാദകൾ തുടങ്ങിയവ അനായാസമായി പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാവണം
  3. സ്‌കൂൾ സമയം 8 മുതൽ 1 മണിവരെ ആക്കാനുള്ള നിർദ്ദേശം വളരെ നല്ലതാണ്. കുട്ടികൾക്ക് രാവിലെ 5 മാണിക്കും മറ്റും ഉണരാനുള്ള ശീലം രൂപപ്പെടും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്ന ശീലം എല്ലാവരും പരിശീലിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതും ആണ്. രാത്രി ഏറെ വൈകിയുള്ള ടിവി ഷോകൾ, സോഷ്യൽ മീഡിയ ഉപയോഗം, അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സിനിമാ പ്രദർശനങ്ങൾ ഒക്കെ നമ്മുടെ ഉറക്കത്തെയും ആരോഗ്യ ശീലങ്ങളെയും  കാര്യമായി ബാധിക്കുന്നുണ്ട്
  4. ശാരീരിക പ്രവർത്തങ്ങളും കായിക വിനോദങ്ങളും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ കൊറോണ യുടെ വരവോടെ അത് ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്. ഉച്ചകഴിഞ്ഞു കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ കായിക വിനോദങ്ങളും കലാസാംസാകാരിക പ്രവർത്തങ്ങളും ഏർപ്പെടുത്തണം. ക്‌ളാസിക് സിനിമകൾ കാണുക, നാടകം, പാട്ട്, ചിത്രരചന, ഗ്രൂപ്പ് ഗെയിംസ്, പ്രസംഗകല, തീയറ്റർ അധിഷ്ഠിത പരിശീലന കളരികൾ ഇവയ്കായി ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്താം. ഉറക്കക്ഷീണവും ബോറടിയും ഇല്ലാതെ കളിയും ചിരിയും ആയി കുട്ടികൾ ഇത്തരം പ്രവർത്തങ്ങളിലൂടെ ജീവിത നൈപുണ്യ പരിശീലനം നേടുന്ന രീതിയിൽ കരിക്കുലം ക്രമപ്പെടുത്തണം.
  5. ഒരു ക്‌ളാസിൽ 60 -70 കുട്ടികൾ തിങ്ങി ഞെരിഞ്ഞ് ഇരിക്കുകയും അധ്യാപകർക്ക് മുൻനിരക്കാരെ മാത്രം ശ്രദ്ധിക്കാൻ സാധിക്കുകയും ചെയ്യുകയുളളൂ എന്നത് ഇന്ന് നാം കാണുന്ന ഒരു ദുരന്തമാണ്. കൂടുതൽ അധ്യാപക തസ്തികകൾ സൃഷിച്ച് ഒരു ക്‌ളാസിൽ 25-30  കുട്ടികൾ എന്ന നിലയിൽ പറ്റുമെങ്കിൽ വട്ടത്തിൽ ഇരുത്തി എല്ലാ കുട്ടികളെയും മുഖത്തോടു മുഖം കണ്ടുകൊണ്ട് ക്‌ളാസ് നയിക്കാൻ അധ്യാപകർക്ക് കഴിയണം.
  6. മെന്റർ ടീച്ചർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങിപോയി. ഇത് ഗൗരവമായി എടുക്കണം. ഒരു ടീച്ചർക്ക് 20 ഇൽ കുറഞ്ഞ എണ്ണം കുട്ടികളെ മെന്ററിംഗിനായി നൽകാം. അവരോട് ടീച്ചർ ഒരു ആത്മബന്ധം സ്ഥാപിക്കുക വഴി മയക്കുമരുന്ന്, മൊബൈൽ ഗെയിം, ലൈംഗീക ചൂഷണങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ മെന്റർ ടീച്ചറമാർക്ക് നല്ലരീതിയിൽ ഇടപെടാൻ സാധിക്കും
  7. ഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധനൽകുകയും ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലകരെ നിയമിക്കുകയും വേണം. ആത്മവിശ്വാസത്തോടെ അന്യഭാഷകൾ സംസാരിക്കുവാനും കൈകാര്യം ചെയ്യുവാനും 12 ക്‌ളാസ് കഴിയുമ്പോൾ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം
  8. സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക -അനധ്യാപക നിയമനം പി എസ് സി വഴി ആക്കണം. അനധ്യാപകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സ്‌കൂളും പരിസരവും വൃത്തിയായി കിടക്കുന്നുണ്ടെന്ന് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തി ഉറപ്പുവരുത്തുകയും വേണം. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
  9. ഒരു സ്‌കൂളിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം, എൽപി,യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഖാദർ കമ്മിറ്റി നിർദ്ദേശം വളരെ ശരിയാണ്. വേണ്ടത്ര ഭൗതീക സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകൾ പരസ്യം, പ്രചാരണം ഇവ നടത്തി കൂടുതൽ കുട്ടികളെ കാൻവാസ്‌ ചെയ്ത് പ്രവേശനം നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. വേണ്ടത്ര ക്ലസ്സ്മുറികൾ, ആഡിറ്റോറിയം, കളിസ്ഥലം, പൊതുസ്ഥലം (ഓപ്പൺ സ്‌പേസ്), ഒന്നും ഇല്ലാതെ കുട്ടികളെ കാൻവാസ്‌ ചെയ്തു എണ്ണം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്  ഭൂവിസ്തൃതി നിബന്ധന വയ്ക്കണം 
  10. എയ്‌ഡഡ്‌ സ്‌കൂളിൽ വലിയ തുക (അമ്പരപ്പിക്കുന്ന കോഴ) തലവരിപ്പണം കൊടുത്ത് സർക്കാർ ശമ്പളത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുന്ന വരെ കുട്ടികളുടെ എണ്ണം കുറഞ്ഞു ഡിവിഷൻ ഫാൾ വരുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കുന്ന അന്യായം അവസാനിപ്പിക്കുക. അത് മെറിറ്റിൽ പഠിച്ച് ടെസ്റ്റ് എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാര്ഥികളോട് ചെയ്യുന്ന അനീതിയും ക്രൂരതയും ആണ്. 
  11. പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. കൊല്ലവസാന പരീക്ഷയും പത്തിലും പന്ത്രണ്ടിലും നടത്തുന്ന യമണ്ടൻ പരീക്ഷകളും മാറ്റി പകരം കുട്ടികളെ നിരന്തരം വിലയിരുത്തുന്ന സമ്പ്രദായം ആക്കാം. കുട്ടികളുടെ മാനസീക സംഘർഷം കുറയ്ക്കാൻ ഇതുപകരിക്കും. ആവശ്യമില്ലാത്ത അമിത പ്രാധാന്യം പത്തിലും പന്ത്രണ്ടിലും നടക്കുന്ന പരീക്ഷകൾക്ക് സമൂഹവും രക്ഷിതാക്കളും നല്കുന്നതു മൂലം കുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ ആഴുന്നു. പന്ത്രണ്ടു വർഷങ്ങൾ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചില പ്രത്യേക മുഹൂർത്തത്തിലെ പരീക്ഷകളിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് അശാസ്ത്രീയമാണ്. പരീക്ഷകൾ [വിലയിരുത്തലുകൾ ]കുട്ടികളിലെ കഴിവുകൾ കണ്ടെത്താൻ വേണ്ടി ആവണം, അല്ലാതെ തോൽവിയും ജയവും നിശ്ചയിക്കാൻ വേണ്ടിയാവരുത്
  12. കരിയർ ഗൈഡൻസ് - നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മേഖലയാണ് അഭിരുചി നിർണ്ണയ രീതികളും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കരിയർ കൗൺസിലിംഗ് സേവനങ്ങളും. കുട്ടികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താതെ അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നല്കാൻ ഉള്ള പദ്ധതികൾ ഹൈസ്‌കൂൾ തലത്തിൽ നിന്ന് തന്നെ ഉണ്ടാവണം. കുട്ടികൾക്ക് അവരുടെ അഭിരുചികൾ, താല്പര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, മുതലായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഭാവിയിലെ കോഴ്‌സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും അങ്ങിനെ തിരഞ്ഞെടുത്താൽ ജീവിതത്തിൽ  കൂടുതൽ ശോഭിക്കാൻ കഴിയുമെന്നും പറഞ്ഞു കൊടുക്കുന്ന കരിയർ ഗൈഡൻസ് വിഭാഗം സ്‌കൂൾ തലത്തിൽ ശക്തമാക്കണം.
കേരളത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷകരും സാമൂഹ്യപ്രവർത്തകരും ഘോരഘോരം പലയാവർത്തി പ്രസംഗിക്കുന്ന വിഷയങ്ങളാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ 1983 ഇൽ   ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ പറഞ്ഞു വച്ച "ബഹുമുഖ ബുദ്ധി സിദ്ധാന്തം" (എല്ലാ
മനുഷ്യരും ബുദ്ധിമാന്മാരാണ്, ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നും  പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത് എന്നും പറഞ്ഞു വച്ചു. ഓരോ വ്യക്തിയും സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.), രണ്ടാമത് ഫിൻലൻഡ്‌ മാതൃകയും  (ലഘുവായ കരിക്കുലം, കളികൾക്ക് പ്രാധാന്യം, ഹോംവർക്ക് ഇല്ല, ട്യൂഷൻ നിരോധിച്ചിരിക്കുന്നു, എൻട്രൻസ് കോച്ചിങ് എന്ന വാക്കേ ഇല്ല, കുട്ടികൾക്ക് സ്വാതന്ത്ര്യം, ക്ലസ്സ്മുറികളിൽ ജനാധിപത്യം, മാർക്ക് /റാങ്ക് അധിഷ്ഠിതമല്ലാത്ത വിലയിരുത്തൽ രീതി, നിരവധിയായ പഠ്യേതര പ്രവർത്തനങ്ങൾ, ആഹ്ളാദകരമായ ക്ലസ്സ്മുറികൾ തുടങ്ങിയ പുത്തൻ ശൈലികൾ)    

എന്നാൽ ഇവ പ്രവർത്തിപഥത്തിൽ എത്തിക്കാനോ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ദര്ക്കോ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷ തോന്നുന്നു. മത -സാമുദായിക സംഘടകളും ഉദ്യോഗസ്ഥ -രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അനിവാര്യമായ പാഠ്യപദ്ധതി പരിഷകരണത്തിന് തുരങ്കം വയ്ക്കാതെ, കേരളത്തിലെ വരും തലമുറയെ വിദ്യാഭ്യാസം എന്ന ചുമടിൽ നിന്നും കരകയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു
---------------------
ജോസി വർക്കി
മുളന്തുരുത്തി