Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Monday, October 23, 2017

പുസ്തകങ്ങൾ മരിക്കില്ല .... കൊന്നുകൂടെ??

കേരളത്തിൽ പുസ്തകവിപണി നല്ല നിലയിലാണ്. ദിവസവും ഒരു പുതിയ പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. എത്രയോ പ്രസിദ്ധീകരണ കമ്പനികൾ, നിരവധി പുസ്തക കടകൾ, വിവിധയിടങ്ങളിൽ പുസ്തകോത്സവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഒക്കെ നോക്കുമ്പോൾ വായനാ വിപണി തഴച്ചു വളർന്നു കൊണ്ടിരിക്കുന്നു എന്ന് കാണാം. കൂടാതെ നിരവധിയായ മാസികകൾ വിപണിയിൽ എത്തുന്നുണ്ട്. എല്ലാ മാസവും ഓരോ പുതിയ പ്രസിദ്ധീകരണം പുതുതായി വിപണിയിൽ ഇറങ്ങുന്നു.

വിപണി വളരുമ്പോൾ വായനയും വളരുന്നുണ്ടോ? ഇന്ന് മനുഷ്യർക്ക് വായിക്കാൻ സമയമുണ്ടോ?

ഇതെന്നെ അടുത്തിടെയായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. എനിക്ക് വ്യക്തിപരമായി വായിക്കാൻ സമയം കിട്ടുന്നില്ല, അല്ലെങ്കിൽ മുമ്പത്തേതിനേക്കാൾ പകുതിയായി കുറഞ്ഞിരിക്കുന്നു. മൂന്ന് ലൈബ്രറികളിൽ അംഗത്വം ഉണ്ട്, പുസ്തകങ്ങൾ എടുക്കാറുണ്ട് പക്ഷെ വായിക്കാറില്ല!! ടി.വി., ഇന്റർനെറ്റ്, മൊബൈൽ, വാട്സാപ്പ് (ഞാൻ ടി.വി കാണാറില്ല) ഇവയൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ പുസ്തകങ്ങൾ മറിച്ചു നോക്കാൻ സമയം കിട്ടുന്നില്ല. എന്റെ പുസ്തക ശേഖരത്തിൽ പകുതിയിലധികം വായിക്കാത്ത പുസ്തകങ്ങളാണ്.

കേരളത്തിൽ ഡി.സി, കറന്റ് ബുക്ക്സ്, മാതൃഭൂമി തുടങ്ങി നൂറോളം പ്രസിദ്ധീകരണ സ്ഥാപങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. ഇവരൊക്കെ വിവിധ സ്ഥലങ്ങളിൽ പുസ്തകോത്സവങ്ങൾ നടത്തുകയും നന്നായി കച്ചോടം പൊടിപൊടിക്കുകയും ചെയ്യുന്നു.  എന്നാൽ എന്റെ സംശയം ഇതാണ്, ഈ വിപണിയിൽ ഇറങ്ങുന്ന / കച്ചോടം നടക്കുന്ന പുസ്തകങ്ങൾ ഒക്കെ ആരെങ്കിലും വായിക്കുന്നുണ്ടോ. അതോ വെറുതെ ഷോ കേസിൽ പ്രദർശിപ്പിക്കാൻ വേണ്ടി വാങ്ങി കൂട്ടുന്നതാണോ. (അല്ലെങ്കിൽ അലമാരയിൽ വയ്ക്കാൻ)

പത്രങ്ങൾ തീർച്ചയായും പകുതിയെങ്കിലും വായിക്കപ്പെടുന്നുണ്ട്.
മാസികകൾ അതിനടുത്ത് തന്നെ വായിക്കപ്പെടുന്നുണ്ട്
എന്നാൽ .... പുസ്തകങ്ങൾ??

കഴിഞ്ഞ ദിവസങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാസികാ പ്രചാരണവുമായി വീടുകൾ കയറിയപ്പോൾ കേട്ട ഒരു പരാതി 'കഴിഞ്ഞ വർഷം വരിസംഖ്യ പുതുക്കിയ യൂറിക്ക മാസികകൾ ഇവിടെ വന്നു കിടക്കുന്നു. കുട്ടികൾ തുറന്നു നോക്കുന്നില്ല!' അടുത്ത തലമുറയിലെ കുട്ടികളിൽ വായന അന്യം നിന്ന് പോവുകയാണോ. "ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ" അരങ്ങുവാഴുമ്പോൾ പുസ്തക /മാസിക വായന പരിപോഷിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാവുമോ?  കുട്ടികൾ വായിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

യൂട്യൂബിലെ വീഡിയോകളും ഷോർട്ട് ഫിലിമുകളും കാണുന്നവരുടെ എണ്ണം ലക്ഷങ്ങൾ കഴിയുന്നു. ആശയം പ്രചരിപ്പിക്കാൻ മറ്റുമാർഗ്ഗങ്ങൾ എന്തൊക്കെയാണ്. 'ഗെമ്മിഫിക്കേഷൻ' എന്ന പുതിയ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ എന്താണ്. വിവിധ പ്രവർത്തങ്ങളിലൂടെ കളികളിലൂടെ കഥപറച്ചിലുകളിലൂടെ ശാസ്ത്രവിഷയങ്ങൾ നമുക്ക് കുട്ടികളിലേക്ക് എത്തിക്കാനാവുമോ. വളരെ ഗൗരവതരമായ വിഷയങ്ങൾ ഭാവിയിൽ റെഫെറൻസ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പുസ്തകങ്ങളായി അച്ചടിച്ച് വിപണിയിൽ എത്തിച്ചാൽ മതിയാവുമല്ലോ. പിന്നെ കുറച്ചു കൈപുസ്തകങ്ങൾ അധ്യാപകർക്ക് (പരിശീലകർക്ക്) ആവശ്യത്തിനുപയോഗിക്കാനും.

വയശാലകളുമായി ബന്ധപ്പെടുമ്പോൾ, കാണുന്നത് വളരെ ശുഷ്കമായ വിദ്യാർത്ഥി പങ്കാളിത്തമാണ്. ചെറുപ്പക്കാരും യുവാക്കളും സ്വമേധയാ വായനശാലയിൽ വരുന്നത് പുസ്തകങ്ങൾ എടുക്കുന്നത് വിരളമായിക്കൊണ്ടിരിക്കുന്നു. ഇനിയങ്ങോട്ട് പോകുമ്പോൾ ഇത് കുറഞ്ഞുവരാനെ സാധ്യതയുള്ളു.

അവരുടെയിടയിലേക്ക് ഒരു കാംപെയിനിലൂടെ മാസികകൾ /പുസ്തകങ്ങൾ നിർബന്ധിതമായി പ്രചരിപ്പിക്കുന്നത് ഉചിതമാണോ? ഫലവത്താണോ? വീട്ടിലെ ആക്രിമൂലയിലേക്ക് മാസികകളും പത്രങ്ങളും കൂടുമ്പോൾ നമ്മുടെ ഉദ്ദേശ്യം നിറവേറപ്പെടുന്നില്ല. രണ്ടു വിധത്തിലുള്ള മാസികകളാണ് വിപണിയിലുള്ളത്. 1 ) ആളുകൾ ചോദിച്ചുവാങ്ങുന്നവ, ഉദാ: വനിത, മാതൃഭൂമി, മാധ്യമം   2) പ്രചാരണ കാമ്പയിനിലൂടെ വിൽക്കുന്നവ, ഉദാ: ആത്മീയ മാസികകൾ, മാസികയിലൂടെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്ന സംഘടനാ പ്രസിദ്ധീകരങ്ങൾ

കൂടുതൽ പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, കൂടുതൽ മരങ്ങൾ മുറിക്കേണ്ടി വരുന്നു. കടലാസിന് വേണ്ടി കാടുകൾ വെട്ടി നശിപ്പിക്കുന്നത് ഭൂമിയിലെ പരിസ്ഥിതി നാശത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പുസ്തകങ്ങളോട് ആളുകൾക്ക് താല്പര്യം ഇല്ലാതാകുന്നതും മാറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആശയപ്രചാരണവും വിവരശേഖരണവും നടക്കുന്നതും നല്ല സൂചനയല്ലേ. നൂറ് നോട്ടീസ് അച്ചടിക്കുന്നതിനു പകരം എസ്.എം.എസ് അല്ലെങ്കിൽ വാട്സ്ആപ്പ് വഴി സന്ദേശം കൈമാറുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ. കടലാസും ലാഭിക്കാം, സമയവും ലാഭിക്കാം.

ശാസ്ത്രം കുട്ടികളുടെയിടയിൽ  പ്രചരിപ്പിക്കാൻ സമൂഹത്തിൽ എത്തിക്കാൻ നമുക്കെന്തു കൊണ്ട് ആധുനിക സങ്കേതങ്ങൾ / സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൂടാ..................... ഈ ചിന്തകൾ ഞാൻ ഇന്നലെ പരിഷത്തിന്റെ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ ഒറ്റപ്പെട്ടുപോവുകയും മറ്റാർക്കും ഉൾക്കൊള്ളാനാവാത്ത ഒരു ചിന്താഗതിയായി ഇത് മാറുകയുമുണ്ടായി. പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും തന്നെ ആശയപ്രചരണം നടക്കണം എന്ന വാദഗതി ശക്തമായി ഉയർന്നുവന്നു. അതിനാൽ എന്റെ ആശയങ്ങൾ ബ്ലോഗിൽ എഴുതി തൃപ്തിയടയാമെന്നു വിചാരിച്ചു. 

Sunday, June 12, 2016

പ്രിയങ്ക ചോപ്രയും മുത്തശ്ശിയും

വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ്  പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.

ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്‌. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്. 

രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്. 

എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ. 

99 ആടുകൾ അരികിൽ നില്കെ കൂട്ടം തെറ്റിപ്പോയ ആ ഒരാടിനെ നോക്കി ഓടിയ ഇടയന്റെ കഥയും ദൂർത്ത പുത്രൻ തിരികെ വന്നപ്പോൾ എല്ലാം മറന്ന് ആഹ്ളാദിച്ച് , വിപുലമായ സദ്യ ഒരുക്കിയ പിതാവിന്റെ കഥയും പറഞ്ഞു തന്ന ദൈവ പുത്രനെ  ഒരു നിമിഷം ഓർത്തുപോയി.

ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Friday, March 14, 2014

ചില ഇലക്ഷൻ ചിന്തകൾ ...

  • ഞാൻ കണ്ടതിൽ ഏറ്റവും അന്ധവിശ്വാസികൾ 'ഇടതു പക്ഷം' ആണ്
  • ബി.ജെ.പി. അല്ല ഏറ്റവും വലിയ വർഗീയ കക്ഷി
  • മുന്നണി ഭരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
  • മുന്നണി അല്ലാതെ ഒറ്റയ്ക്ക് 'കോണ്‍ഗ്രസ്' മത്സരിച്ചാൽ ഞാൻ 'കോണ്‍ ഗ്രസ്സിൽ' ചേരും
  • ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഭരണത്തിൽ കയറുന്നതു വരേ ഉള്ളൂ
  • സിനിമ താരങ്ങളെ സ്ഥാനാർത്തികൾ ആക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്
  • സജീവ രാഷ്ട്രീയത്തിൽ ഉള്ള സിനിമ താരങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം
  • സ്വന്തം മണ്ഡലത്തിൽ ( അഞ്ചുവർഷം ഭരിച്ച) മത്സരിക്കാൻ പേടിയുള്ളവൻ രാഷ്ട്രീയം വിടണം
  • സീറ്റിനു വേണ്ടി മറുകണ്ടം ചാടുന്ന ഈർക്കിലി പാർട്ടികൾ ആണു നമ്മുടെ നാടിൻറെ ശാപം
  • നിയമസഭയിൽ സാമാജികൻ ആയിരിക്കുന്ന വ്യക്തിയെ ലോക്സഭയിലേക്ക് മത്സരിക്കാൻ അനുവദിക്കരുത്
  • ജയിച്ച എം.പി./ എം.എൽ.എ  രാജി വച്ചാൽ രണ്ടാം സ്ഥാനക്കാരനെ വാഴിക്കണം
  • ഇന്ന് നമുക്ക് ദേശീയ കക്ഷികൾ / പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
  • വാർഗീയ, പ്രാദേശിക, താത്പര കക്ഷികൾ കൂണുപോലെ മുളക്കുന്നു
  • രാഷ്ടീയത്തിലെ ആൾദൈവങ്ങൾ നാടിന്റെ ശാപം
  • വ്യക്തി അദിഷ്ടിത രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നടപടിയുണ്ടാവണം
  • ഫ്ലെക്സ് ബോഡുകൾ പൂർണ്ണമായും കർശനമായും നിരോധിക്കണം
  • രാഷ്ട്രീയ നേതാക്കന്മാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക, വര്ഗീയ, ആത്മീയ നേതാക്കന്മാരെ കാണുന്നത് , ഹാ കഷ്ടം
  • ഞാഞ്ഞൂൽ - ഈർക്കിലി പാർട്ടികളെ വളർത്തുന്ന ദേശീയ പാർട്ടികൾ കൊണ്ടേ അനുഭവിക്കൂ
  • ഇലക്ഷൻ സമയത്ത് ഇറങ്ങുന്ന കള്ളപ്പണത്തിന്റെ  ഉറവിടം കണ്ടെത്താൻ ധൈര്യമുള്ള ഏതു പാർട്ടിയുണ്ടിവിടെ?
  • മോദി അല്ല ഭീകരൻ, വെളിയിൽ അറിയാത്ത എത്രയോ പേർ!! 
  •           

Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.