Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Sunday, June 12, 2016

പ്രിയങ്ക ചോപ്രയും മുത്തശ്ശിയും

വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ്  പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.

ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്‌. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്. 

രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്. 

എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ. 

99 ആടുകൾ അരികിൽ നില്കെ കൂട്ടം തെറ്റിപ്പോയ ആ ഒരാടിനെ നോക്കി ഓടിയ ഇടയന്റെ കഥയും ദൂർത്ത പുത്രൻ തിരികെ വന്നപ്പോൾ എല്ലാം മറന്ന് ആഹ്ളാദിച്ച് , വിപുലമായ സദ്യ ഒരുക്കിയ പിതാവിന്റെ കഥയും പറഞ്ഞു തന്ന ദൈവ പുത്രനെ  ഒരു നിമിഷം ഓർത്തുപോയി.

ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.           

Friday, August 03, 2012

പ്ലാവും തെങ്ങും റബറും

ചക്ക പഴം (വരിക്കച്ചക്ക, കൂഴച്ചക്ക, തേന്‍ വരിക്ക മുതലായവ) വീട്ടിലുണ്ടാവുന്നത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വിഷം തളിച്ച മാമ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളെക്കാള്‍ എന്തുകൊണ്ടും രുചികരവും ആരോഗ്യപ്രദവും ആണ്.
ചക്കക്കുരു, ചെമ്മീന്‍ ഇട്ടു കറിവയ്ക്കാം. ചക്കക്കുരു-മാങ്ങാ-മുരിങ്ങക്കോല്‍  കറി വളരെ രുചികരമായ ഒരു കേരളീയ നാടന്‍ വിഭവമാണ്.
ചക്ക പച്ചയായും പലതരത്തില്‍ കറിവയ്ക്കാം.
ചക്കപ്പുഴുക്ക് - ചക്ക, മാങ്ങാ, മുരിങ്ങക്കോല്‍ എന്നിവ ചേര്‍ത്ത് തേങ്ങ ചിരകിയതും ഇട്ടു അവിയല്‍ പരുവത്തില്‍ വച്ചാല്‍ നല്ല രുചിയാണ്.
ചക്കമടല്‍ മുള്ളുള്ള പുറം ഭാഗം ചെത്തിക്കളഞ്ഞു ചെറുതായി അറിഞ്ഞു തോരന്‍  വയ്ക്കാം, ഉലര്‍ത്തിയും കൂട്ടാം.
പച്ചയായി വറുത്താല്‍ ചക്ക നല്ലൊരു നാലുമണി സ്നാക്ക് ആണ്. 
പ്ലാവില ആടിനും പശുവിനും കൊടുക്കാം.
തടി കൊണ്ട് വീട്ടുപകരണങ്ങള്‍, ജനല്‍, വാതില്‍  എന്നിവ ഉണ്ടാക്കാം.

തേങ്ങ കേരളീയരുടെ ഒട്ടുമിക്ക കറികള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ഒരു ചേരുവ ആണല്ലോ.
തെങ്ങപ്പാലുകൊണ്ട് പായസം, മീന്‍ മോളീ എന്നിവ ഉണ്ടാക്കാം. തെങ്ങപ്പാലോഴിച്ചു ഇടിയപ്പം കഴിക്കാം.
വെളിച്ചെണ്ണ, ശുദ്ധമായി തയ്യാറാക്കിയത്, വളരെ ആരോഗ്യദായകം ആണ്. യാതൊരു പാര്‍ശ്വഫലങ്ങളും   ഇല്ല.
തേങ്ങ ചകിരി കൊണ്ട് പല കയര്‍ ഉല്പന്നങ്ങളും ചിരട്ട കൊണ്ട് പല കരകൌശല വസ്തുക്കളും തേങ്ങ വെള്ളം കൊണ്ട് പലതരാം  പാനീയങ്ങളും ഉണ്ടാക്കാം.
കൊപ്ര ആട്ടി വെളിച്ചെണ്ണ എടുത്ത ശേഷം ലഭിക്കുന്ന പിണ്ണാക്ക് കന്നുകാലികള്‍ക്ക് നല്ലൊരു തീറ്റയാണ്, കൃഷിയില്‍ വളമായും ഉപയോഗിക്കാം.
തെങ്ങിന്റെ ഓല മടല്‍ കൊണ്ട് (മേല്‍ക്കൂര) പുര മേയാം. ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാം.
തെങ്ങിന്‍ തടി പല വീട്ടു സാമഗ്രികളും പണിയാന്‍ ഉപയോഗിക്കുന്നു. 

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ സ്കൂളില്‍  പ്രൈമറി ക്ലാസ്സിലെ ഉപന്യാസം മാത്രമല്ല. ഇതുകൂടി വായിക്കൂ,

ഞാന്‍ (മലയാളി) പ്ലാവും തെങ്ങും മാവും വെട്ടിക്കളഞ്ഞു, പറമ്പിലെല്ലാം റബര്‍ മരങ്ങള്‍ നാട്ടു. റബര്‍ പാലുകൊണ്ട് ഷീറ്റ് ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കി!! ആ കാശ് കൊടുത്തു 'ഷവര്‍മ' വാങ്ങി കഴിച്ചു, ലെയ്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. കുടുംബത്തോടെ കെ.എഫ്.സി.യില്‍ പോയി അജിനോ മോട്ടോ ചേര്‍ത്ത ചിക്കന്‍ പൊരിച്ചതും പുഴുങ്ങിയതും വാങ്ങി കഴിച്ചു. പാമോയില്‍ വാങ്ങി കറികളില്‍ ഒഴിച്ചു.

വിഷം തളിച്ച തമിഴ്നാടന്‍ പച്ചക്കറികള്‍ വാങ്ങി...
വിഷത്തില്‍ മുക്കിയ മാമ്പഴവും മുന്തിരിയും ആപ്പിളും വാങ്ങി...

കേരളത്തില്‍ ഇപ്പോള്‍ മഴക്കാലം വന്നാല്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. എല്ലാക്കാലത്തും പ്രമേഹം, ഹൃദ്രോഹം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുമായി മല്‍പിടുത്തം നടത്തുന്ന നാം, റബര്‍ ഷീറ്റ് വിറ്റ കാശെല്ലാം ആശുപതി വരാന്തകള്‍ നിരങ്ങാന്‍ ചിലവാക്കി!       

ഇതാണോ വികസനം? ഇതാണോ പുരോഗതി?

Sunday, February 26, 2012

കോഴിക്കോട് നിന്നും തൃശ്ശൂര്‍ വഴി എറണാകുളത്തേക്ക്

കോഴിക്കോട് ഇന്റര്‍വ്യൂ ഉച്ചയായപ്പോള്‍ കഴിഞ്ഞു. മുപ്പതുപേര്‍ വന്നിരുന്നുവെങ്കിലും നിലവാരമുള്ള മൂന്നോ നാലോ പേര്‍ മാത്രം. ഗള്‍ഫിലേക്ക് ആളുകളെ കിട്ടുന്നത് കുറഞ്ഞിരിക്കുന്നു? വരുന്നവര്‍ ആണെങ്കില്‍ വളരെ മോശം നിലവാരം ആളുകള്‍... നാട്ടില്‍ ഇപ്പോള്‍ ജോലി സാദ്ധ്യതകള്‍ കൂടികൊണ്ടിരിക്കുന്നതിനാലാവണം ഈ സ്ഥിതി വന്നത്. എന്തായാലും ഉച്ചയൂണ് 'ടോപ്‌ ഫോം' ബിരിയാണി ആക്കാമെന്ന് വെച്ച് മാവൂര്‍ റോഡിലെ ടോപ്‌ ഫോമില്‍ പോയി. ഊണ് കഴിച്ചു ദുബായില്‍ നിന്നും വന്നവര്‍ക്ക് ചില ഷോപ്പിംഗ്‌ ഉണ്ടായിരുന്നു, അതും തീര്‍ത്തു മിട്ടായി തെരുവില്‍ പോയി 'ശങ്കരന്‍ ബേക്കറി'യില്‍ കയറി കുറച്ചു കോഴിക്കോടന്‍ ഹല്‍വയും വാങ്ങി അവരെ താജ് ഹോട്ടലില്‍ കൊണ്ടാക്കി. തിരികെ റൂമില്‍ എത്തുമ്പോള്‍ മണി അഞ്ചു കഴിഞ്ഞു.

ഇനി 6 മണിക്ക് എറണാകുളം ട്രെയിന്‍ ഉണ്ട്, പക്ഷെ എറണാകുളത്തു എത്തുമ്പോള്‍ രാത്രി വൈകും. നേരെ സുജയനെ വിളിച്ചു, രാത്രി അവിടെ തങ്ങാമെന്നു വച്ചു. ഒമ്പത് മണിക്ക് തൃശ്ശൂര്‍ എത്തി. സുജയന്റെ വീട്ടില്‍ പോയി, അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് നാളായിരുന്നു. സുജയന്റെ ഭാര്യ രണ്ടാമത്തെ പ്രസവത്തിനു അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നു, പെരുമ്പാവൂരില്‍. (മോളും അവിടെയാണ്, അമ്മയുടെ കൂടെ.) കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു, കുളിച്ചു ഊണ് കഴിച്ചു. പിന്നെയും കുറെ നേരം ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി. ഉറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു. അവന്‍ ഇടതും ഞാന്‍ വലതുമാണല്ലോ. സമകാലിക കേരളം അങ്ങിനെ രണ്ടു പക്ഷവും ചര്‍ച്ച ചെയ്തു.

അലാറം വച്ചു രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. അമ്മയും അച്ഛനും അതിനും മുന്‍പേ, അഞ്ചു മണിക്ക് എഴുന്നേറ്റു നടക്കാന്‍ പോയിരുന്നു. സുജയന്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, രണ്ടു കഷണം റക്സും കൂട്ടി തന്നു. അതും കഴിച്ചു ഞങ്ങള്‍ സ്കൂട്ടെര്‍ എടുത്തു തൃശൂര്‍ റൌണ്ട് ഒന്ന് കറങ്ങാന്‍ പോയി. എം.ജി. റോഡു വഴി, പാറമേക്കാവ് അമ്പലത്തിനു മുന്നിലൂടെ, കിഴക്കേ കോട്ട, ബസലിക്ക പള്ളി, ജൂബിലി മെഡിക്കല്‍ കോളെജ്ജ്, വഴി ഓടിച്ചു ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും ഹൈ റോഡു വഴി പുത്തെന്‍ പള്ളി, സെ.തോമസ്‌ കോളജ് വഴി വീണ്ടും റൌണ്ട് എത്തി. രാഗം തീയറ്റര്‍, ധനലക്ഷ്മി ബാങ്ക്, വഴി പൂങ്കുന്നത്തേക്ക്. കളക്ടറേറ്റുവഴി പോയി കേരള വര്‍മ്മ കോളേജു വഴി സുജയന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ഓരോട്ട പ്രദിക്ഷിണം, തൃശൂര്‍ ടൌണിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഒരു നോക്ക് കണ്ടു. പഴയ തൃശ്ശൂര്‍ തന്നെ! ഒരു മാറ്റവും ഇല്ല!! വീട്ടിലെത്തി കുളിച്ചു റെഡിയായപ്പോള്‍ അമ്മ പുട്ട് തയ്യാറാക്കിയിരുന്നു. പുട്ടും പഴവും കുഴച്ചു, കുഴച്ചു നന്നായി വെട്ടി വിഴുങ്ങി. ഒന്‍പതു മണിക്കുള്ള ഒരു ട്രെയിന്‍ എറണാകുളത്തേക്ക്, പത്തരയായപ്പോള്‍ ഓഫീസില്‍ എത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട കാമുകിയുടെ {തൃശൂര്‍)) ടൌണ്‍)]).)]} ഹാങ്ങ്‌ ഒവറുമായി. ഞാന്‍ അഞ്ചു വര്ഷം പ്രണയിച്ച ഒരു പട്ടണം ആണ് തൃശൂര്‍. {(മണ്ണുത്തിയിലെ കാര്‍ഷീക സര്‍വ്വകലാശാലയില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങള്‍))}അന്നൊക്കെ തൃശൂര്‍ റൌണ്ട് ഞങ്ങള്‍ക്ക് ഒരു വിഹാര കേന്ദ്രം ആയിരുന്നു. തേക്കിന്‍ കാട് മൈതാനം, രാഗം തീയറ്റര്‍, പെരിഞ്ചേരി വൈന്‍ ഷോപ്പ്, ഭരത് റെസ്റ്റോരേന്റ്റ്‌, വടക്കുംനാഥന്‍ എല്ലാം തൃശൂര്‍ താമസിച്ചവര്‍ക്ക് മറക്കാനാവില്ല.

ഈയൊരു യാത്രയില്‍ കുറച്ചു നേരമെങ്കിലും തൃശൂര്‍ ചിലവൊഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഒരു ദിവസം മുഴുവന്‍ ഫാമിലിയും കൂട്ടി തൃശൂര്‍ കറങ്ങണം എന്നുണ്ട്. സമയം കണ്ടെത്തണം.

Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.

Sunday, February 13, 2011

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!

Thursday, July 01, 2010

അല്പം കൃഷി ചിന്തകള്‍

ഞാന്‍ എന്റെ ബിരുദപഠനം നടത്തിയത് കേരള കാര്‍ഷീക സര്‍വ്വകലാശാലയില്‍ ആണ്. മണ്ണുത്തിയില്‍ അഞ്ചു വര്ഷം 'ഹോസ്റ്റല്‍ ലൈഫ്' അടിപൊളി ജീവിതം. ശരിക്ക് പറഞ്ഞാല്‍ കൃഷി അല്ല ഞാന്‍ പഠിച്ചത്, കാര്‍ഷീകധനതത്വശാസ്ത്രം (B.Sc. Co-operation & Banking) ആണ്. എന്തായാലും എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞപോലെ, കൃഷിയോ ധനതത്വശാസ്ത്രമോ ഇന്നും എന്റെ തലയിലില്ല.

എന്റെ അപ്പച്ചന്‍ നല്ലൊരു കൃഷിക്കാരനും കാര്‍ഷീക സ്നേഹിയും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് അത്യാവശ്യം വഴ, ചേന, ചെമ്പു, പയര്‍ ഇത്യാദി ചെറു കൃഷികളൊക്കെ നടത്തിപോന്നു. അതുകൊണ്ട് വീട്ടില്‍ നിത്യവും വാഴപ്പഴം ഉണ്ടാവും. ഞങ്ങളുടെ കസിന്‍സ് ഒക്കെ വീട്ടില്‍ വന്നാല്‍ ആദ്യം പോകുന്നത് ഊണ് മുറിയുടെ മൂലയ്ക്കല്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വാഴക്കുലയുടെ ചോട്ടിലെക്കാണ്. അങ്ങിനെ പഴം തിന്നവര്‍ ഇന്ന് ന്യൂസിലണ്ടിലും അമേരിക്കയിലും ഒക്കെ എത്തി, എങ്കിലും ആ വാഴപ്പഴത്തിന്റെ സ്വാദ് മറക്കാന്‍ സാധ്യതയില്ല.

അപ്പച്ചന് പ്രധാന ഉപജീവനമാര്‍ഗം തേങ്ങ കച്ചവടം ആയിരുന്നു. അതായത് പച്ച തേങ്ങ വാങ്ങി, പൊതിച്ചു, വെട്ടി, ഉണക്കി കൊപ്രയാക്കി ഓയില്‍ മില്ലുകളില്‍ കൊണ്ടുക്കൊടുക്കും. ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അന്നൊക്കെ പ്രധാന ഓയില്‍ മില്ലുകള്‍. അരൂര്‍ പാലം വരുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും വള്ളം വഴി വേമ്പനാട്ടുകായല്‍ കുറുകെ കടന്നു അരൂര്‍ എത്തിച്ചായിരുന്നു കൊപ്ര കച്ചവടം. കൊപ്ര ചാക്കുകളുമായി വള്ളത്തില്‍ ഒരു മണിക്കൂര്‍ തുഴഞ്ഞു അരൂര്‍ എത്തുന്നത്‌ വളരെ റിസ്ക്‌ ആയിരുന്നു. പിന്നീട് അരൂര്‍-കുമ്പളം പാലം വന്നു, ജീപ്പില്‍ പോകാന്‍ തുടങ്ങി. ഇടക്കാലത്ത് മണ്ടരി രോഗം മൂലം തേങ്ങ വരവ് കുറഞ്ഞു. പ്രധാനമായും പിറവം, കൂത്താട്ടുകുളം (ഇടക്കട്ടുവയാല്‍, അഞ്ചല്പെട്ടി, പാഴൂര്‍, മുളക്കുളം ...) മേഖലകളില്‍ നിന്നായിരുന്നു തേങ്ങ എടുത്തിരുന്നത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, വിനോദ സഞ്ചാരം നടത്തിയിരുന്നത് ഈ സ്ഥലങ്ങളിക്കാണ്. അപ്പച്ചന്‍ പറയുമായിരുന്നു: 'എടാ, അഞ്ചല്‍പെട്ടിയും, തിരുമാരാറാടിയും കണ്ടിട്ട് മതി ഊട്ടിയും കൊടേക്കനാലും ഒക്കെ.' അതായത് തേങ്ങ കയറ്റാനും ഇറക്കാനും ആയി ഞാനും കൂടെ പോകുമായിരുന്നു. (അതെ, എന്റെ പ്രഥമ ജോലി അത് തന്നെ (Loading & Unloading) - പക്ഷെ നോക്ക് കൂലി വാങ്ങിയിരുന്നില്ല, ട്ടോ!) മണ്ടരിമൂലം തേങ്ങാ വരവ് കുറഞ്ഞൂ. പിന്നെ തേങ്ങ പോതിക്കുന്നത് (പൊളിക്കുന്നത്) ഒരു വല്യ മല്ലുള്ള പണിയാണ്. കഠിനാധ്വാനം വേണം, അതിനു രണ്ടുപേര്‍ സ്ഥിരമായി വരുമായിരുന്നു. അന്ന് ഒരു തേങ്ങ പൊതിക്കുന്നതിന് പതിനഞ്ചു പൈസ ആയിരുന്നു എന്നാണെന്റെ ഓര്മ. കുഞ്ഞുമോന്‍ എന്നയാള്‍ ഒരു ദിവസം രണ്ടായിരം വരെ പൊതിക്കുമായിരുന്നു. (ഇത് 1990-കളിലെ കഥയാണ്) പിന്നീട് തേങ്ങാ പൊതികാരെ കിട്ടാതായി, അപ്പച്ചന് പ്രായമായി സ്വയം എല്ലാ പണിയും ചെയ്യാന്‍ വയ്യാതായി, അങ്ങിനെ തേങ്ങ കച്ചവടവും നിന്നു . ഞങ്ങളും (ഞാനും അനുജത്തിയും) വളര്‍ന്നു വലിയ കുട്ടികള്‍ ആയി. തേങ്ങ വെട്ടും പണിയും ഒക്കെ അത്ര സ്റ്റാറ്റസ് ഇല്ലാത്ത ഒരു പണിയായി തോന്നി, അന്ന് (ഞങ്ങള്‍ കുട്ടികള്‍ക്ക്). എന്തായാലും ഞാനും എന്റെ അനിയത്തിയും പഠിച്ചതും വളര്‍ന്നതും ഈ തേങ്ങ/കൊപ്ര കച്ചവടത്തില്‍ നിന്നുള്ള ഉപജീവനത്തിലൂടെയാണ്.

ഞാന്‍ പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് കുറച്ചു ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും, 18 സെന്റ്‌ സ്ഥലം ഉള്ളൂ, അതില്‍ വീടിരിക്കുന്നു, ബാക്കി സ്ഥലത്ത് എന്ത് കൃഷി നടത്താന്‍? എന്നാല്‍ അപ്പച്ചന്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. അതിനാല്‍ വാഴയും കപ്പയും ചേനയും ചെമ്പും ഉള്ള സ്ഥലത്ത് ഉള്ള പോലെ കൃഷി ചെയ്യുന്നു. ഇപ്പോഴും വീട്ടില്‍ വാഴപ്പഴം സുലഭം. കഴിഞ്ഞ ആഴ്ച തെക്കന്‍ പറവൂര്‍ പള്ളിയില്‍ പയര് പെരുന്നാള്‍ ആയിരുന്നു. അതായത് ഞാറ്റുവേലയ്ക്കു മുന്‍പ് നടക്കുന്ന പെരുന്നാള്‍ ആയതു കൊണ്ട് അവിടെ പയര്‍ വിത്ത് കച്ചവടത്തിന് വരും. എന്നാല്‍ ഇത്തവണ അപ്പച്ചന്‍ പെരുന്നാളിന് മുന്‍പേ തന്നെ എവിടെന്നോ പയര്‍ സംഘടിപ്പിച്ചു, അടുത്തുള്ള ഒരു പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കിളച്ചു പയറിട്ട്, ശുശ്രൂഷിച്ചു വരുന്നു. പാട്ടം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു അയല്‍വക്കം ആണ്. കളത്തൂര്‍ വീട് (കൃഷ്ണന്‍കുട്ടി മേനോന്‍)- പഴയ നായര്‍ തറവാട് ആണ്, പാരമ്പര്യവും പ്രശസ്തിയും ഉള്ള വീട്ടുകാര്‍. അദ്ദേഹം അപ്പച്ചനോടുള്ള സ്നേഹം മൂലം കുറച്ചു സ്ഥലത്ത് പയര്‍ കൃഷി നടത്തികൊള്ളാന്‍ അനുവദിച്ചതാണ്. എന്തായാലും വെറുതെയിരിക്കുന്ന അപ്പച്ചന് അത് വല്യ കാര്യം ആയി. അവരുടെ വെറുതെ കിടക്കുന്ന പറമ്പില്‍ കുറച്ചു പച്ചപ്പും ആയി.

ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കേരളത്തില്‍ ഇന്ന് യോജ്യമായത് 'ചെറുകിട കൃഷിരീതികള്‍' ആണ്. റബ്ബര്‍ ഒഴികെ വന്‍കിട കൃഷിരീതികള്‍ പിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പ്രത്യേകിച്ച് നെല്‍കൃഷിയില്‍. കാരണം ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട്, ചെറുകിട കൃഷിരീതികള്‍ - പൂന്തോട്ട കൃഷി, അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി, പശു വളര്‍ത്തല്‍, എന്നിങ്ങനെ സ്വയം ചെയ്തു ജീവിക്കാവുന്ന കൃഷിരീതികള്‍ അന്ന് നന്ന്. ഓരോ വീട്ടിലും അവരവര്‍ക്ക് വേണ്ട പച്ചക്കറി /ഫല വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്‌താല്‍ നാം ഇങ്ങിനെ തമിഴ്നാടിനെ ആശ്രയിച്ചു ജീവിക്കുന്നത് ഒഴിവാക്കാം. നമ്മുടെ വീട്ടില്‍ തന്നെ നമുക്ക് നിത്യവും ആവശ്യത്തിനുള്ള കായ്‌-കറികള്‍ വിളയിക്കാം. പഴങ്ങളും അതുപോലെ തന്നെ - പപ്പായ, വാഴപ്പഴം, ചക്കപ്പഴം, മാങ്ങാ ....മുതലായവ. വെറുതെ എന്തിനു കടയില്‍ നിന്നും വിഷം കയറ്റിയ പഴങ്ങള്‍ കൂടിയ വിലക്ക് വാങ്ങി ഭക്ഷിക്കണം

നമ്മുടെ തരിശു കിടക്കുന്ന നെല്‍വയലുകള്‍ ഇപ്രകാരം നികത്തിയോ /അല്ലാതെയോ ഉപയോഗിച്ച് കൂടേ??. നെല്‍വയലുകളില്‍ പണിയെടുക്കാന്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ലല്ലോ.പിന്നെന്തിനാണ് നെല്‍കൃഷി സ്നേഹവുമായി നടക്കുന്നത്. പ്രമേഹം മൂലം ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ അരിഭക്ഷണത്തില്‍ നിന്നും ഓടി അകലുകയാണ്. അടുക്കളതോട്ടം പോലുള്ള ചെറുകൃഷി സംരംഭങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കണം. വിത്തും വളവും സാങ്കേതികസഹായവും കൃഷിഭവന്‍ വഴി നല്‍കണം. അതുവഴി കേരളത്തിലെ എല്ലാ വീട്ടിലും ഒരു വാഴക്കുലയെങ്കിലും വിളയട്ടെ!!

കുറച്ചു കൃഷിചിത്രങ്ങള്‍ ഇവിടെ.

Monday, August 03, 2009

വലിയ വലിയ മനുഷ്യരുടെ ചെറിയ ചെറിയ മനസ്സുകള്‍ ...

മഴക്കാലം പ്രമാണിച്ചു രണ്ടു മാസം ട്രെയിന്‍ യാത്ര ഒഴിവാക്കി ഞങ്ങള്‍ 'കാര്‍ പൂള്‍ിംഗ്' ആയിരുന്നു. ഓഗസ്റ്റ്‌ ഒന്നുമുതല്‍ വീണ്ടും ട്രെയിന്‍ തന്നെ ശരണം. മഴയില്ലാത്തപ്പോള്‍ ട്രെയിന്‍ യാത്ര നല്ലോരനുഭവമാണ്. ആയാസം കുറവ്, നന്നായി റിലാക്സ് ചെയ്തു പോരാം... മൊബൈല്‍ റേഡിയോയില്‍ പാട്ട് കേള്‍ക്കാം, പുസ്തകം വായിക്കാം... മുളന്തുരുത്തിയില്‍ നിന്നും കയറി സൌത്ത് സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചാല്‍ മണിക്ക് ഓഫീസില്‍ എത്താം. ഓട്ടോക്ക് 24 രൂപയാകും, അത് മാത്രമാണ് പ്രധാന ചെലവ്.

ഇത്തനൈ പെരിയ മനിതനിക്ക് ... ഇത്തനൈ ചെറിയ മനിമിരുക്കാ???

രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു പിച്ചക്കാരന്‍ പാടിക്കൊണ്ടേയിരിക്കുന്നു. അയാളുടെ ഈണവും കയ്യിലിരിക്കുന്ന ചെറിയ മണിയില്‍ പഠിക്കുന്ന താളവും ചേരുമ്പോള്‍ ആരും കാതോര്‍ത്തുപോകും. പിന്നീടാണ് ഞാനതിലെ വരികളുടെ അര്‍ത്ഥം ശ്രദ്ധിച്ചത്. . . . എത്രയോ ചിന്താ ദീപ്തം. വാലിയുടെയോ കണ്ണദാസന്റെയോ വരികളാകും.

ഇത്തനൈ ചെറിയ പറവയ്ക്ക്.... ഇത്തനൈ പെരിയ അറിവിരുക്ക്!!!!

പിച്ചക്കാരന്‍ തമിഴന്‍ പാടിക്കൊണ്ടേയിരിക്കുന്നു.

ഇന്നലെ രണ്ടു മണിക്കൂറോളം അവനുമായി സംസാരിച്ചു. അവനു പറയാന്‍ ഒന്ന് മാത്രമേ ഉള്ളൂ. അവളുടെ കുറ്റങ്ങള്‍... അവളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും. ഞാന്‍ ചോദിച്ചു: അപ്പോ നിങ്ങള്‍ക്കിടയിലെ ഈ രണ്ടു കുഞ്ഞുങ്ങളോ? അവരുടെ മനസ്സിനെ എന്തിനു വേദനിപ്പിക്കുന്നു? അതൊന്നും എനിക്കറിയണ്ട. . . അവളെ ഒരു പാഠം പഠിപ്പിക്കും ഞാന്‍.

കല്ലുപോലുള്ള ആ മനസ്സിന് മുന്‍പില്‍ അടിയറവുപറഞ്ഞു പടിയിറങ്ങേണ്ടിവന്നു. പുതിയ വീട്, . . .കാറ്, എല്ലാ സാമഗ്രികളും സൌകര്യങ്ങളും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലി, മാന്യമായ ശമ്പളം... കുട്ടികള്‍ നല്ല നിലയില്‍ പഠിക്കുന്നു. 4 -ഉം 6 -ഉം വയസ്സുള്ള ആ പിഞ്ചു കുട്ടികള്‍ എന്ത് പിഴച്ചു? ഈ കോഴി-പ്പോരിനു നടുവില്‍പ്പെടാന്‍? കുപ്പികള്‍ നിരത്തി വച്ച് കുടിച്ചാല്‍ ഭാര്യയെ തോല്‍പ്പിക്കാമെന്ന് കരുതുന്ന ഭര്‍ത്താവ്. ശണ്ടകൂടിയാല്‍ ഭര്‍ത്താവ് നന്നാവുമെന്ന് കരുതുന്ന ഭാര്യ.... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

അവനെ എങ്ങിനെയെങ്കിലും പറഞ്ഞു മനസിലാക്കി ഒരു 'ഡി-അഡിക്ഷന്‍' കേന്ദ്രത്തില്‍ എത്തിക്കമെന്നുള്ള മോഹം വെറും വ്യാമോഹം മാത്രമായി. ഒരു കൊച്ചുകുടുംബത്തില്‍ പതിയെ വിള്ളല്‍ സംഭവിക്കുന്നത് ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാന്‍ മാത്രം. വിള്ളലിലൂടെ തോണിയിലേക്ക്‌ വെള്ളം കയറി തുടങ്ങിയിരിക്കുന്നു. അവര്‍ അറിയുന്നില്ലേ? എന്തിനീ കൊച്ചു കൊച്ചു വാശികള്‍? [ഈശ്വരാ.. ഈ തോണി മുങ്ങരുതേ എന്നാ പ്രാര്‍ത്ഥന മാത്രം]

കേരളത്തില്‍ ദാമ്പത്യബന്ധങ്ങള്‍ തകര്‍ച്ചയിലാണോ? മാതൃഭൂമിയില്‍ ഒരു ലേഖനം കണ്ടു. പിന്നെ കാവ്യ മാധവന്റെ വാര്‍ത്ത. ആരാന്റമ്മയ്ക്കു ഭ്രാന്ത് പിടിക്കുമ്പോള്‍.... സ്വന്തം ദേഹത്ത് തട്ടുമ്പോഴേ ഏതു വേദനയും വേദനയാവൂ.

വലിയ വലിയ പ്രതീക്ഷകള്‍, വിട്ടുവീഴ്ചയില്ലായ്മ, അഹന്ത, സംശയം, മദ്യപാനം, പണത്തോടുള്ള ആര്‍ത്തി... ഇവയൊക്കെ കുടുംബകലഹത്തിനു കാരണമാകാമെങ്കിലും വിട്ടുവീഴ്ച(Adjustment) യില്ലായ്മ തന്നെയാണ് പ്രധാനകാരണമായി എനിക്ക് തോന്നിയിട്ടുള്ളത്. ദാമ്പത്യജീവിതം തികച്ചും ഒരു വിട്ടുവീഴ്ച(Adjustment) തന്നെയാണ്.

ഇനിയോരുവന്‍ വേദനൈ...
ഇവര്‍കള്ക്ക് വേടിക്കൈ [തമാശ]
ഇദയമറ്റ്ര മനിതനിക്ക്
[ഹൃദയമില്ലാത്ത മനുഷ്യര്‍ക്ക്‌]
ഇതുവെല്ലാം വാടിക്കൈ... [സാധാരണ]


തമിഴന്‍ ദൂരെ നടന്നു പോയി.... അയാളുടെ പാട്ടും. ബാക്കി വരികള്‍ ഗൂഗിള്‍ തപ്പിയെടുത്തു. [എം.ജി.ആര്‍ അഭിനയിച്ച 'ആശൈമുഖം' എന്ന പടത്തിലെ ഗാനം.]

Sunday, November 23, 2008

മൂഡ് ഓഫ് ... ഇതെന്തായിങ്ങനെ? [ആത്മഹത്യ ചെയ്തവരോട്‌]

ഇന്നു ശനിയാഴ്ച (22 നവം.)
ഇന്നലെ കുറച്ചു വൈകിയാണ് ഉറങ്ങിയത്. 'ജയ് ഹിന്ദ്‌' ടി.വി.യില്‍ ആലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയെ ക്കുറിച്ച് ഒരു ഡോകുമെന്ററി ഉണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്പ് സത്കാര്യങ്ങള്‍ ചിന്തിക്കണം എന്നറിയാമെങ്കിലും ആ പരിപാടി കണ്ടിരുന്നു. മനസ്സിനെ ഒരുച്ചുഴിയിലെയ്ക്ക് കൊണ്ടു പോകുന്ന ചില ചോദ്യങ്ങള്‍ നല്‍കികൊണ്ട് അര മണിക്കൂര്‍ നീണ്ടു ആ പരിപാടി . ജീവിക്കാനുള്ള ആര്‍ത്തി ഒരു വശത്ത് ; ജീവിതം മടുത്ത യൌവനം മറുവശത്ത്. ഈ അടുത്ത ദിവസങ്ങളില്‍ ഒരുപാടു 'പ്ലസ് 2' വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ടു. വീടിനടുത്തും ഒരു പതിമൂന്നു കാരി ജീവിത അവസാനിപ്പിച്ചു. അമ്മ ചീത്ത പറഞ്ഞതിന്?
കൌമാര ക്കാരുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യക്ക് പലരും പല കാരണങ്ങള്‍ പറയുന്നുണ്ട്.
ടി.വി ചാനലുകളില്‍ നിറയുന്ന സീരിയലുകള്‍ ..
അനിയന്ത്രിതമായ മൊബൈല്‍ ബന്ധങ്ങള്‍ ..
മാതാപിതാക്കളുടെ അമിത വാത്സല്യം
ജീവിതത്തില്‍ വളര്ന്നു [വളര്‍ത്തി കൊണ്ടു]വരുന്ന അമിത പ്രതീക്ഷകള്‍ ...
പ്രണയങ്ങള്‍, വാണിഭസംഘങ്ങള്‍, വളകള്‍, ഇരകള്‍ ..
ഇതിനും അപ്പുറത്ത് എന്തെങ്കിലും ഉണ്ടോ? കുറച്ചു കാലം മുന്പ് കണ്ട ഒരു സിനിമ ഓര്മ വന്നു. 'ഗ്ലൂമി സണ്‍‌ഡേ' ഇതു ഒരു ഗാനത്തേയും അത് പ്രചരിപ്പിച്ച ആത്മഹത്യാ പ്രവണതയെയും കുറിച്ചുള്ളതാണ്. എനിക്ക് വിശ്വസിക്കാനായില്ലെന്കിലും അതൊരു സത്യമാണെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവം ആണെന്നും പിന്നീട് 'ഇന്റര്നെറ്റ്' പരതിയപ്പോള്‍ മനസ്സിലായി.
ഈ അടുത്ത കാലത്തെ ആത്മഹത്യകള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം എന്തോ ഒരു 'ഗ്ലൂമിനെസ്' പടര്‍ന്നിട്ടുണ്ടോ എന്ന് സംശയം. ഇത്തരത്തില്‍ ഒരു പഠനം നടത്തേണ്ടത്‌ അത്യാവശ്യമാണെന്ന് തോന്നുന്നു. കേരളത്തിന്റെ കാലാവസ്ഥ, പ്രവാസ ജീവിതങ്ങള്‍, പണക്കൊഴുപ്പ്, സാമൂഹിക ക്രമം .. എന്നിവയുടെ പ്രത്യേകത കൊണ്ടു ഒത്തിരി പ്രതീക്ഷകള്‍ കൂടുകയും മോഹഭംഗങ്ങള്‍ കൂടുകയും തല്‍ഭലമായി ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നതായി തോന്നുന്നു.
ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊക്കെ കിട്ടണം. ഇല്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ല. എന്ന ചിന്താഗതി വളര്ന്നു വരുന്നു. ചെറിയ ചെറിയ പരാജയങ്ങളും മോഹഭംഗങ്ങളും പോലും താങ്ങാന്‍ ഉള്ള ശക്തിയില്ലാത്ത ഒരു തലമുറ വളര്ന്നു വരുന്നു!!
ജീവിതത്തില്‍ ജീവിക്കാന്‍ പഠിക്കാന്‍ മറന്നു പോയാല്‍ പിന്നെ ജീവിതമെന്തു. എന്ത് പഠിച്ചിട്ടു എന്ത് കാര്യം??!!
ഓര്‍ക്കുട്ട് -ഉം എസ്.എം.എസ് -ഉം റിയാലിറ്റി ഷോ - കളും കെട്ടുകാഴ്ചകള്‍ മാറുമ്പോള്‍, ചിന്താശേഷി നശിച്ച, ക്രയശേഷി നശിച്ച ഒരു വരും തലമുറയെ ആണോ നമ്മള്‍ വളര്‍ത്തി കൊണ്ടു വരുന്നതു?
സ്കൂളുകളിലും കലാലയങ്ങളിലും ഇന്നു ആത്മാര്‍ഥതയുള്ള അധ്യാപകര്‍ ഉണ്ടോ? അദ്ധ്യാപനം ഒരു ജീവിത വൃത്തി മാത്രമായി തരം താഴ്ന്നിരിക്കുന്നു?!! (എന്നെ സ്കൂളില്‍ പഠിപ്പിച്ച ശോശാമ്മ, ശാരദ, ആനി, രെയ്ച്ചാല്‍ ടീച്ചര്‍മാരുടെ സ്നേഹം ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.)
അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മാതാപിതാക്കളെ ചുറ്റിലും കാണുന്നു. ജീവിതവും 'റിയല്‍റ്റി ഷോ' കളും തമ്മില്‍ വേര്‍തിരിച്ചരിയാനാവാതെ പോകുകയാണോ നമ്മുടെ കൌമാരത്തിന്. ജീവിത വെട്ടിപിടിക്കുവനുല്ലതല്ല, ആസ്വദിക്കുവാന്‍ഉള്ളതാണെന്ന് ആരും അവര്ക്കു പരഞ്ഞുകൊടുതില്ലാ? ഒരിളം കാറ്റില്‍ അലിയാനും, ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം നോക്കി നുകരാനും നമ്മുടെ കുഞ്ഞുങ്ങളെ നാമെന്തുകൊണ്ട് അനുവദിച്ചില്ല? എന്ത് കൊണ്ടു അതിന് പ്രേരിപ്പിച്ചില്ല? കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്ന ബാല്യം ആത്മഹത്യകള്‍ക്ക് ബദലാണ്. സംശയമില്ല.