Showing posts with label നാട്ടിന്‍പുറം. Show all posts
Showing posts with label നാട്ടിന്‍പുറം. Show all posts

Friday, May 08, 2020

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി ആണ് എൻറെ ഗ്രാമം,  പെരുമ്പള്ളി എന്ന പേരുള്ള ഉള്ള രണ്ട് പ്രദേശങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ട്  എന്നുള്ളത് ഒരു പ്രത്യേകതയാണ്.ഒന്ന് എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തു, മറ്റേത് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും എന്നുള്ളതും ഒരു യാദൃശ്ചികതയാണ്
ഞാൻ ജനിച്ചുവളർന്നത് മുളന്തുരുത്തിയിൽ ഉള്ള പെരുമ്പള്ളിയിലാണ്. മറ്റേ പെരുമ്പള്ളി വൈപ്പിൻ -ഞാറക്കൽ പ്രദേശത്തുള്ള ഉള്ള ഒരു സ്‌ഥലമാണ്‌. പെരുമ്പള്ളി എന്ന പേര് എങ്ങനെ വന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ പ്രശസ്തമായ ഒരു യാക്കോബായ സുറിയാനി പള്ളി ഇവിടെ  സ്ഥിതി ചെയ്യുന്നുണ്ട് - സെൻറ് ജോർജ് സിംഹാസന പള്ളി. ഈ പള്ളി ഉള്ളതുകൊണ്ടാണ് പെരുമ്പള്ളി എന്ന പേര് വന്നതെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആ പള്ളിയുടെ ചരിത്രം അറിയാവുന്ന പല തലമുതിർന്ന ആളുകളും പറയുന്നത്  ഇതിനു മുൻപേ പെരുമ്പള്ളി എന്ന പേര് ഉണ്ടായിരുന്നു  എന്നാണ്. അങ്ങനെ ചിന്തിക്കുമ്പോൾ  'പള്ളി' എന്ന ഒരു പദം പ്രയോഗിച്ചിരുന്നത് ബുദ്ധമതത്തിലെ ബുദ്ധമത വിഹാരങ്ങൾക്കാണ് എന്നു കാണാം. അങ്ങനെ ഒരു പക്ഷെ  ബുദ്ധമതവുമായി ബന്ധം ചിലപ്പോൾ എൻറെ നാടിനും ഉണ്ടായേക്കാം. പെരുമ്പള്ളി എന്നുപറയുന്നത് പാലി ഭാഷയിലെ ബുദ്ധവിഹാരം. ആ പള്ളി തന്നെയായിരിക്കാം ഇതും!  ഇവിടെ അടുത്തുള്ള ഒരു പ്രദേശമാണ് അരയങ്കാവ്, ബുദ്ധമതവുമായി ബന്ധപ്പെടുത്തി നമുക്ക് കാണുവാൻ സാധിക്കും ആര്യങ്കാവ്, അരയൻ കാവ്  എന്നീ പ്രദേശങ്ങൾ എല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമതത്തിന്, വളരെ പണ്ട് കേരളത്തിൽ നല്ല വേരോട്ടം ഉണ്ടായിരുന്നു എന്ന് ചരിത്രപഠനങ്ങൾ ചേർത്തുവായിക്കുമ്പോൾ പെരുമ്പള്ളി പറയുന്ന ഒരു പള്ളി (ബുദ്ധവിഹാരം) ആയിരിക്കാനുള്ള സാധ്യത ഏറെയാണ്

ഒത്തിരി പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് എൻറെ നാട്. ഞാൻ ഓരോന്നായി വിവരിക്കാം, മുൻപ് സൂചിപ്പിച്ച പോലെ സെൻറ് ജോർജ് സിംഹാസന പള്ളി കേരളത്തിലെ അതിപ്രശസ്തമായ ഒരു യാക്കോബായ ക്രിസ്തീയ ദേവാലയമാണ്. പെരുമ്പള്ളി തിരുമേനി 1970-കളിൽ വളരെ പ്രശസ്തനായ ഒരു വൈദീക ശ്രേഷ്ഠൻ  ആയിരുന്നു. അക്കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നത് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് 1970 - 80 കാലഘട്ടത്തിൽ ആണ്, ഇതുകൂടാതെ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം എന്ന ഒരു വലിയ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിൻറെ കീഴിൽ ഞങ്ങളുടെ നാട്ടിൽ  ഉണ്ട്. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പെരുമ്പള്ളിയിൽ  തന്നെ വൈലപ്പിള്ളി  ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പാടത്ത് കാവ് ഭഗവതി ക്ഷേത്രം എന്നിവയും വളരെ പഴക്കം ചെന്ന രണ്ടു പ്രധാന ക്ഷേത്രങ്ങളാണ്.

നെയ്ത്ത് തൊഴിലാളികളുടെ ഒരു ഗ്രാമമായിരുന്നു പെരുമ്പള്ളി, നെയ്ത്തു തൊഴിൽ ഒരു ഉപജീവനമാർഗ്ഗമായികൊണ്ടുനടന്നിരുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെ വസിച്ചിരുന്നു. സഹകരണ മേഖലയിൽ ശക്തമായ ഒരു കൈത്തറി സംഘം എഴുപതുകളിൽ രൂപംകൊള്ളുകയും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. പെരുമ്പള്ളി കൈത്തറി കേരളത്തിലെ പ്രശസ്തമായ ഒരു കൈത്തറി മാത്രമല്ല, മികച്ച പ്രവർത്തന കാലഘട്ടത്തിൽ പെരുമ്പള്ളിയിൽ  ഖാദിബോർഡ് സഹകരണത്തോടുകൂടി കൈത്തറി പരിശീലന കേന്ദ്രവും നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുപ്പക്കാർ ഇവിടെ വന്ന് കൈത്തറി - നെയ്ത്ത് പരിശീലനം നടത്തി പോയിരുന്നത് 70 - 80 കാലഘട്ടങ്ങളിൽ ഒരു നല്ല ഓർമ്മയാണ്

കവിയത്രി വിജയലക്ഷ്മി:

കവിയത്രി വിജയലക്ഷ്മി ജനിച്ചതും വളർന്നതും പെരുമ്പിള്ളി ഗ്രാമത്തിലാണ് അവരുടെ അച്ഛൻ മുളന്തുരുത്തി  ഹൈസ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു. വിജയലക്ഷ്മി പഠിച്ചത് ചോറ്റാനിക്കര ഗവൺമെൻറ് ഹൈസ്കൂളിലാണ്, അതിനുശേഷം മഹാരാജാസ് കോളേജിലും. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്താണ് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ആയി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. വിജയലക്ഷ്മി ജനിച്ചു വളർന്ന വീട് ഇന്നും അതുപോലെ തന്നെ പെരുമ്പള്ളിയിൽ നിലനിൽക്കുന്നു.

"പരുമല തിരുമേനി" എന്ന് അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മുളന്തുരുത്തിയിലെ പെരുമ്പിള്ളി യിലാണ് ജനിച്ചുവളർന്നത് പെരുമ്പള്ളിയിലെ ചാത്തുരുത്തി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം 29 ആം വയസ്സിൽ മെത്രാനായി ഉയർത്തപ്പെട്ടു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്. മലയാളത്തിൽ ആദ്യമായി യാത്രാവിവരണം എഴുതിയ വ്യക്തിയുമാണ് പരുമല തിരുമേനി. 54 വയസ്സിൽ അന്തരിച്ച അദ്ദേഹത്തെ ഖബറടക്കിയത് പരുമല പള്ളിയിലാണ്

പെരുമ്പിള്ളി എന്നത് വളരെ ഗ്രാമീണ ഭംഗി നിലനിൽക്കുന്ന ഒരു പ്രദേശമാണ്.  ഏകദേശം 35 വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് "സന്മനസ്സുള്ളവർക്ക് സമാധാനം"  സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് 'കളത്തൂർ' എന്ന തറവാട് വീട്ടിലാണ് മോഹൻലാൽ നായകനായ, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച, ജനപ്രീതി നേടിയ  ഒരു സൂപ്പർ ഹിറ്റ് സിനിമയാണിത്. 1980 കളിലെ പെരുമ്പിള്ളി ഗ്രാമ ഭംഗി ഒപ്പിയെടുക്കാൻ  ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്

പെരുമ്പിള്ളി യുടെ ഒരു പ്രധാന ഭാഗം  "പാണർ" എന്നറിയപ്പെടുന്ന എന്ന ചെറു പുഴ അരഞ്ഞാണം പോലെ ചുറ്റപ്പെട്ടിരിക്കുന്നു, കോണോത്ത് പുഴ  എന്നും ഇത് അറിയപ്പെടുന്നു. മൂവാറ്റുപുഴയുടെ കൈവരി ആയി  വരുന്ന കോണോത്ത് പുഴ  വേമ്പനാട്ടുകായലിൽ പോയി ചേരുന്നു .പുഴയുടെ തീരം ആയതുകൊണ്ടും പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും പണ്ടുമുതലേ കാർഷിക സമ്പന്നമാണ് ഈ പ്രദേശം.  കുറച്ചുവർഷങ്ങളായി വെറുതെ കിടക്കുകയാണെങ്കിലും നെൽകൃഷി നല്ലതുപോലെ ഉണ്ടായിരുന്ന പ്രദേശമാണ് പെരുമ്പിള്ളി. പൂർണ്ണമായി ഇല്ലാതായെങ്കിലും മറ്റു കാർഷികവിളകളും നാണ്യവിളകളും നന്നായി കൃഷി ചെയ്തു വരുന്നു. പ്ലാവ്, മാവ്, തെങ്ങ്, പുളി,കൗങ്ങ് .....   ഇതുപോലെയുള്ള ഭഷ്യ വർഗ്ഗങ്ങൾ നാട്ടിൻപുറത്ത് ധാരാളമായി കാണാം. ഇതുകൂടാതെ ഈ പ്രദേശത്ത് പശു വളർത്തൽ  ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന ധാരാളം വ്യക്തികൾ ഉണ്ട്. 10 മുതൽ 15 വരെ പശുക്കളെ ഒരു ഫാമായി വികസിപ്പിച്ച വളർത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി പേർ ഈ നാട്ടിൽ ഉണ്ട്. അതുകൊണ്ടുതന്നെ 'പെരുമ്പിള്ളി മിൽമ പാൽ സൊസൈറ്റി' വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരോൽപാദക സഹകരണ സംഘം ആണ്.

മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാനം ആസ്ഥാനം പ്രവർത്തിക്കുന്നത് പെരുമ്പള്ളിയിലാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന 6 ഗ്രാമ  പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്, മുളന്തുരുത്തി ബ്ലോക്ക്.പെരുമ്പിള്ളി യിൽ പ്രവർത്തിച്ചുവരുന്ന മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാന മന്ദിരത്തിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു.

പെരുമ്പിള്ളിയിൽ 2 സ്കൂളുകളാണ് പ്രവർത്തിച്ചുവരുന്നത് - യുപിഎസ് പെരുമ്പിള്ളിയും ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും .

യുപിഎസ് പെരുമ്പിള്ളി ഒരു എയ്ഡഡ് സ്കൂൾ ആണ് ആണ്, എന്നാൽ ഇതിൻറെ മാനേജ്മെൻറ് സ്വകാര്യ വ്യക്തിയോ സംഘടനയോ അല്ല മറിച്ച് സ്കൂളിലെ അധ്യാപകരുടെ ഒരു ട്രസ്റ്റ് ആണ് സ്കൂളിലെ മാനേജ്മെൻറ്. ഒന്നു മുതൽ 7 ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുന്നത്, 1927 സ്ഥാപിതമായ  യുപിഎസ് പെരുമ്പിള്ളി സ്കൂളിൽ വളരെ പ്രഗൽഭരായ വ്യക്തികൾ പഠിച്ചു പോയിട്ടുണ്ട്.

ഹെയിൽ മേരി സ്കൂൾ 1987 ഏഴ് പെരുമ്പിള്ളി സിംഹാസന പള്ളിയുടെ കീഴിൽ സ്ഥാപിതമായ  ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. ഹെയിൽ  മേരി ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സ്ഥാപിച്ചത് പെരുമ്പള്ളി തിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്.

സമീപകാലത്തെ പ്രശസ്തവ്യക്തികൾ:

മലയാളസിനിമയിൽ അടുത്ത കാലത്ത് നായികാ പദവിയിലേക്ക് ഉയർന്നുവന്ന 'ഗ്രേസ് ആൻറണി' എന്ന സിനിമാ താരം പെരുമ്പള്ളിയിൽ ആണ് താമസിക്കുന്നത്. പെരുമ്പിള്ളി യുപിഎസ് സ്കൂളിലും മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിലും ആണ് അവർ വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്.

ലൂക്കോസ് കിഴക്കേടം എന്ന എഴുത്തുകാരനും ഗ്രന്ഥ രചയിതാവും ഇവിടെ ജനിച്ചു വളർന്ന വ്യക്തിയാണ്.  ഏകദേശം പത്തോളം കൃതികൾ ഇദ്ദേഹത്തിന്റെ  ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട രചനകളാണ് അധികവും നിർവഹിച്ചിട്ടുള്ളത്

ഡോക്ടർ എൻ വി ജോസഫ് കവിയും എഴുത്തുകാരനുമായ ഹോമിയോ ഡോക്ടർ, ധാരാളം കവിതകളും ഓർമ്മക്കുറിപ്പുകളും  ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം അഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇപ്പോൾ പെരുമ്പളളിയിൽ ആണ് താമസിക്കുന്നത്

എറണാകുളം ജില്ലയുടെ എഡിഎം (അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്) ആയി വിരമിച്ച ശ്രീ സി കെ പ്രകാശ് പെരുമ്പിള്ളി ദേശക്കാരനാണ്. കോട്ടയത്തെ പാലായിൽ ആർഡിഒ ചുമതല ഉണ്ടായിരുന്നു, എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആയി സേവനം ചെയ്തു വിരമിച്ച വ്യക്തിയാണ്

ശ്രീ. രവി എസ് മേനോൻ - കേരളത്തിലെ ഡ്രഗ്സ്  കൺട്രോളറായി അടുത്തിടെ വിരമിച്ച വ്യക്തിയാണ്. ഡ്രഗ്സ്  ഇൻസ്പെക്ടറായി തൻറെ ഉദ്യോഗ ജീവിതം  ആരംഭിക്കുകയും ഡ്രസ്സ് ഡിപ്പാർട്ട്മെൻറ് ഏറ്റവും ഉന്നത പദവി ആയ ഡ്രഗ്സ് കൺട്രോളറായി വിരമിക്കുകയും ചെയ്ത ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് ഫാർമസി ബിരുദം കരസ്ഥമാക്കിയത്.

ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഞങ്ങളുടെ ഗ്രാമത്തെ പറ്റി, പെരുമ്പിള്ളി എന്ന ദേശത്തെ കുറിച്ച്. ഇവിടെ പരാമർശിക്കാത്ത വ്യക്‌തികളും പ്രസ്ഥാനങ്ങളും ഇനിയും ഉണ്ട്. വീണ്ടും വരാം കൂടുതൽ വിശേഷങ്ങളുമായി. 

Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

Friday, April 25, 2014

മാമ്പഴ പുളിശ്ശേരി

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ഫോണിൽ ഒരു കാൾ വന്നു. മനു ആണ് ഫോണ്‍ എടുത്തത്‌, അവൻ ഉടനെ അടുക്കളയിലേക്ക് ഓടിപ്പോയി ഒരു സഞ്ചിയും എടുത്ത്, ഞാറ്റിയത്തേക്ക് ഓടി.അവിടെ ബിന്ദൂന്റെ അമ്മ മാമ്പഴം പെറുക്കി വച്ചിട്ടുണ്ടായിരുന്നു!!

ഒരു സഞ്ചി നിറയേ മാമ്പഴവും ആയി അവൻ വന്നു, മനുവും ഏഞ്ചൽ മോളും മതിവരെ കഴിച്ചു. ചെറിയവൻ (ക്രിസ്) മാമ്പഴം കഴിക്കാറായിട്ടില്ല. അവൻ നോക്കി നിന്ന് വെള്ളമിറക്കുന്നത് കണ്ടിട്ട് ഞാൻ ഒരു മാമ്പഴം എടുത്ത് പിഴിഞ്ഞ് അവനും കൊടുത്തു. പണ്ടത്തെ കാലം ഓർമ്മവന്നു. മഴപെയ്തു കഴിയുമ്പോൾ 'ഞാറ്റിയത്ത്' പറമ്പിലേക്ക് ഓടും. 10 -20 മാമ്പഴം എങ്കിലും കിട്ടും            

അമ്മച്ചി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരം എത്ര പ്രായമായാലും മറക്കില്ല!! അന്നൊക്കെ രണ്ടോ മൂന്നോ മാമ്പഴം മാത്രമേ കറിയിൽ ഇടൂ. ആ മാമ്പഴത്തിന്റെ അണ്ടിക്കു വേണ്ടി കൊതികുത്തുന്നതും തല്ലു പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

മീനം -മേട മാസങ്ങളിൽ കത്തുന്ന ചൂടാണല്ലോ, അപ്പോൾ വെള്ളരിക്കയും മാങ്ങയും, മാമ്പഴ പുളിശ്ശേരി, കുമ്പളങ്ങ മൊരു കാച്ചിയത്, അച്ചിങ്ങ മെഴുക്കുപുരട്ടി, പടവലങ്ങ തോരൻ, ചക്കകുരുവും മാങ്ങയും ... ഇങ്ങനെ നാടൻ കറികൾ ആണ് പ്രധാനം. ഒക്കെ നാട്ടിൻ പുറത്തെ പാടത്തും പറമ്പിലും കൃഷിചെയ്ത് ഉണ്ടാക്കുന്നവ. അല്പം പോലും രാസവളം ഉപയോഗിക്കാതെ, ചാണകവും ചപ്പിലയും ഇട്ട് വളർത്തിയ പച്ചക്കറികൾ കഴിച്ച കാലം മറന്നു.               

ഇത്തവണ വിഷു സമയത്ത് 'തിരുവാണിയൂരിൽ' (അജിതയുടെ വീട്ടിൽ) പോയപ്പോൾ അവിടങ്ങളിൽ പാടത്ത് നല്ലപോലെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് കണ്ടു. വെള്ളരിക്ക ,പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങാ പയർ ... ഒക്കെയുണ്ട്. രാവിലെ ചില പടവരമ്പുകളിൽ പച്ചക്കറി പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ കൊതിവരും. തിരുവാണിയൂർ, മണീട്, രാമമംഗലം പഞ്ചായത്തുകളിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്നുണ്ട്. അതുകാണുമ്പോൾ സന്തോഷം!        

എന്റെ മക്കളെ മണ്ണിൽ കളിക്കാൻ വിടും, അവർ ചെളിവാരികളിക്കട്ടെ. മണ്ണിന്റെ മണം അറിയാതെ പ്ലാസ്റ്റിക്‌ മണം മാത്രം അറിഞ്ഞു ജീവിച്ചിട്ടെന്തു കാര്യം? പാടത്തും തോട്ടിലും കുളത്തിലും കളിച്ചും കുളിച്ചും വളർന്ന ഞാൻ, "മക്കളേ,, മണ്ണിലേക്കിറങ്ങല്ലേ" എന്ന് പറയുന്നത് അവരോടു ചെയ്യുന്ന അപരധമല്ലേ.     

അവർക്ക് കളിക്കാൻ തെങ്ങിൻ തൊടികളില്ല
അവർക്ക് നീന്താൻ പുഴകളില്ല
അവർക്ക് മാമ്പഴകാലമില്ല 
അവർക്ക് തോർത്തിട്ടു പിടിക്കാൻ
തോട്ടിൽ പരൽ മീനുകളില്ല
ഉപ്പുമാവ് തിന്നാൻ വട്ടയിലയില്ല
......................

(എല്ലാം ഞാൻ ലാപ്ടോപ്പിലെ യൂട്യൂബിൽ കൂടി കാണിച്ചു കൊടുക്കും!)

Sunday, February 26, 2012

കോഴിക്കോട് നിന്നും തൃശ്ശൂര്‍ വഴി എറണാകുളത്തേക്ക്

കോഴിക്കോട് ഇന്റര്‍വ്യൂ ഉച്ചയായപ്പോള്‍ കഴിഞ്ഞു. മുപ്പതുപേര്‍ വന്നിരുന്നുവെങ്കിലും നിലവാരമുള്ള മൂന്നോ നാലോ പേര്‍ മാത്രം. ഗള്‍ഫിലേക്ക് ആളുകളെ കിട്ടുന്നത് കുറഞ്ഞിരിക്കുന്നു? വരുന്നവര്‍ ആണെങ്കില്‍ വളരെ മോശം നിലവാരം ആളുകള്‍... നാട്ടില്‍ ഇപ്പോള്‍ ജോലി സാദ്ധ്യതകള്‍ കൂടികൊണ്ടിരിക്കുന്നതിനാലാവണം ഈ സ്ഥിതി വന്നത്. എന്തായാലും ഉച്ചയൂണ് 'ടോപ്‌ ഫോം' ബിരിയാണി ആക്കാമെന്ന് വെച്ച് മാവൂര്‍ റോഡിലെ ടോപ്‌ ഫോമില്‍ പോയി. ഊണ് കഴിച്ചു ദുബായില്‍ നിന്നും വന്നവര്‍ക്ക് ചില ഷോപ്പിംഗ്‌ ഉണ്ടായിരുന്നു, അതും തീര്‍ത്തു മിട്ടായി തെരുവില്‍ പോയി 'ശങ്കരന്‍ ബേക്കറി'യില്‍ കയറി കുറച്ചു കോഴിക്കോടന്‍ ഹല്‍വയും വാങ്ങി അവരെ താജ് ഹോട്ടലില്‍ കൊണ്ടാക്കി. തിരികെ റൂമില്‍ എത്തുമ്പോള്‍ മണി അഞ്ചു കഴിഞ്ഞു.

ഇനി 6 മണിക്ക് എറണാകുളം ട്രെയിന്‍ ഉണ്ട്, പക്ഷെ എറണാകുളത്തു എത്തുമ്പോള്‍ രാത്രി വൈകും. നേരെ സുജയനെ വിളിച്ചു, രാത്രി അവിടെ തങ്ങാമെന്നു വച്ചു. ഒമ്പത് മണിക്ക് തൃശ്ശൂര്‍ എത്തി. സുജയന്റെ വീട്ടില്‍ പോയി, അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് നാളായിരുന്നു. സുജയന്റെ ഭാര്യ രണ്ടാമത്തെ പ്രസവത്തിനു അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നു, പെരുമ്പാവൂരില്‍. (മോളും അവിടെയാണ്, അമ്മയുടെ കൂടെ.) കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു, കുളിച്ചു ഊണ് കഴിച്ചു. പിന്നെയും കുറെ നേരം ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി. ഉറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു. അവന്‍ ഇടതും ഞാന്‍ വലതുമാണല്ലോ. സമകാലിക കേരളം അങ്ങിനെ രണ്ടു പക്ഷവും ചര്‍ച്ച ചെയ്തു.

അലാറം വച്ചു രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. അമ്മയും അച്ഛനും അതിനും മുന്‍പേ, അഞ്ചു മണിക്ക് എഴുന്നേറ്റു നടക്കാന്‍ പോയിരുന്നു. സുജയന്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, രണ്ടു കഷണം റക്സും കൂട്ടി തന്നു. അതും കഴിച്ചു ഞങ്ങള്‍ സ്കൂട്ടെര്‍ എടുത്തു തൃശൂര്‍ റൌണ്ട് ഒന്ന് കറങ്ങാന്‍ പോയി. എം.ജി. റോഡു വഴി, പാറമേക്കാവ് അമ്പലത്തിനു മുന്നിലൂടെ, കിഴക്കേ കോട്ട, ബസലിക്ക പള്ളി, ജൂബിലി മെഡിക്കല്‍ കോളെജ്ജ്, വഴി ഓടിച്ചു ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും ഹൈ റോഡു വഴി പുത്തെന്‍ പള്ളി, സെ.തോമസ്‌ കോളജ് വഴി വീണ്ടും റൌണ്ട് എത്തി. രാഗം തീയറ്റര്‍, ധനലക്ഷ്മി ബാങ്ക്, വഴി പൂങ്കുന്നത്തേക്ക്. കളക്ടറേറ്റുവഴി പോയി കേരള വര്‍മ്മ കോളേജു വഴി സുജയന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ഓരോട്ട പ്രദിക്ഷിണം, തൃശൂര്‍ ടൌണിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഒരു നോക്ക് കണ്ടു. പഴയ തൃശ്ശൂര്‍ തന്നെ! ഒരു മാറ്റവും ഇല്ല!! വീട്ടിലെത്തി കുളിച്ചു റെഡിയായപ്പോള്‍ അമ്മ പുട്ട് തയ്യാറാക്കിയിരുന്നു. പുട്ടും പഴവും കുഴച്ചു, കുഴച്ചു നന്നായി വെട്ടി വിഴുങ്ങി. ഒന്‍പതു മണിക്കുള്ള ഒരു ട്രെയിന്‍ എറണാകുളത്തേക്ക്, പത്തരയായപ്പോള്‍ ഓഫീസില്‍ എത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട കാമുകിയുടെ {തൃശൂര്‍)) ടൌണ്‍)]).)]} ഹാങ്ങ്‌ ഒവറുമായി. ഞാന്‍ അഞ്ചു വര്ഷം പ്രണയിച്ച ഒരു പട്ടണം ആണ് തൃശൂര്‍. {(മണ്ണുത്തിയിലെ കാര്‍ഷീക സര്‍വ്വകലാശാലയില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങള്‍))}അന്നൊക്കെ തൃശൂര്‍ റൌണ്ട് ഞങ്ങള്‍ക്ക് ഒരു വിഹാര കേന്ദ്രം ആയിരുന്നു. തേക്കിന്‍ കാട് മൈതാനം, രാഗം തീയറ്റര്‍, പെരിഞ്ചേരി വൈന്‍ ഷോപ്പ്, ഭരത് റെസ്റ്റോരേന്റ്റ്‌, വടക്കുംനാഥന്‍ എല്ലാം തൃശൂര്‍ താമസിച്ചവര്‍ക്ക് മറക്കാനാവില്ല.

ഈയൊരു യാത്രയില്‍ കുറച്ചു നേരമെങ്കിലും തൃശൂര്‍ ചിലവൊഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഒരു ദിവസം മുഴുവന്‍ ഫാമിലിയും കൂട്ടി തൃശൂര്‍ കറങ്ങണം എന്നുണ്ട്. സമയം കണ്ടെത്തണം.

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Sunday, February 13, 2011

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!

Thursday, July 01, 2010

അല്പം കൃഷി ചിന്തകള്‍

ഞാന്‍ എന്റെ ബിരുദപഠനം നടത്തിയത് കേരള കാര്‍ഷീക സര്‍വ്വകലാശാലയില്‍ ആണ്. മണ്ണുത്തിയില്‍ അഞ്ചു വര്ഷം 'ഹോസ്റ്റല്‍ ലൈഫ്' അടിപൊളി ജീവിതം. ശരിക്ക് പറഞ്ഞാല്‍ കൃഷി അല്ല ഞാന്‍ പഠിച്ചത്, കാര്‍ഷീകധനതത്വശാസ്ത്രം (B.Sc. Co-operation & Banking) ആണ്. എന്തായാലും എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞപോലെ, കൃഷിയോ ധനതത്വശാസ്ത്രമോ ഇന്നും എന്റെ തലയിലില്ല.

എന്റെ അപ്പച്ചന്‍ നല്ലൊരു കൃഷിക്കാരനും കാര്‍ഷീക സ്നേഹിയും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് അത്യാവശ്യം വഴ, ചേന, ചെമ്പു, പയര്‍ ഇത്യാദി ചെറു കൃഷികളൊക്കെ നടത്തിപോന്നു. അതുകൊണ്ട് വീട്ടില്‍ നിത്യവും വാഴപ്പഴം ഉണ്ടാവും. ഞങ്ങളുടെ കസിന്‍സ് ഒക്കെ വീട്ടില്‍ വന്നാല്‍ ആദ്യം പോകുന്നത് ഊണ് മുറിയുടെ മൂലയ്ക്കല്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വാഴക്കുലയുടെ ചോട്ടിലെക്കാണ്. അങ്ങിനെ പഴം തിന്നവര്‍ ഇന്ന് ന്യൂസിലണ്ടിലും അമേരിക്കയിലും ഒക്കെ എത്തി, എങ്കിലും ആ വാഴപ്പഴത്തിന്റെ സ്വാദ് മറക്കാന്‍ സാധ്യതയില്ല.

അപ്പച്ചന് പ്രധാന ഉപജീവനമാര്‍ഗം തേങ്ങ കച്ചവടം ആയിരുന്നു. അതായത് പച്ച തേങ്ങ വാങ്ങി, പൊതിച്ചു, വെട്ടി, ഉണക്കി കൊപ്രയാക്കി ഓയില്‍ മില്ലുകളില്‍ കൊണ്ടുക്കൊടുക്കും. ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അന്നൊക്കെ പ്രധാന ഓയില്‍ മില്ലുകള്‍. അരൂര്‍ പാലം വരുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും വള്ളം വഴി വേമ്പനാട്ടുകായല്‍ കുറുകെ കടന്നു അരൂര്‍ എത്തിച്ചായിരുന്നു കൊപ്ര കച്ചവടം. കൊപ്ര ചാക്കുകളുമായി വള്ളത്തില്‍ ഒരു മണിക്കൂര്‍ തുഴഞ്ഞു അരൂര്‍ എത്തുന്നത്‌ വളരെ റിസ്ക്‌ ആയിരുന്നു. പിന്നീട് അരൂര്‍-കുമ്പളം പാലം വന്നു, ജീപ്പില്‍ പോകാന്‍ തുടങ്ങി. ഇടക്കാലത്ത് മണ്ടരി രോഗം മൂലം തേങ്ങ വരവ് കുറഞ്ഞു. പ്രധാനമായും പിറവം, കൂത്താട്ടുകുളം (ഇടക്കട്ടുവയാല്‍, അഞ്ചല്പെട്ടി, പാഴൂര്‍, മുളക്കുളം ...) മേഖലകളില്‍ നിന്നായിരുന്നു തേങ്ങ എടുത്തിരുന്നത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, വിനോദ സഞ്ചാരം നടത്തിയിരുന്നത് ഈ സ്ഥലങ്ങളിക്കാണ്. അപ്പച്ചന്‍ പറയുമായിരുന്നു: 'എടാ, അഞ്ചല്‍പെട്ടിയും, തിരുമാരാറാടിയും കണ്ടിട്ട് മതി ഊട്ടിയും കൊടേക്കനാലും ഒക്കെ.' അതായത് തേങ്ങ കയറ്റാനും ഇറക്കാനും ആയി ഞാനും കൂടെ പോകുമായിരുന്നു. (അതെ, എന്റെ പ്രഥമ ജോലി അത് തന്നെ (Loading & Unloading) - പക്ഷെ നോക്ക് കൂലി വാങ്ങിയിരുന്നില്ല, ട്ടോ!) മണ്ടരിമൂലം തേങ്ങാ വരവ് കുറഞ്ഞൂ. പിന്നെ തേങ്ങ പോതിക്കുന്നത് (പൊളിക്കുന്നത്) ഒരു വല്യ മല്ലുള്ള പണിയാണ്. കഠിനാധ്വാനം വേണം, അതിനു രണ്ടുപേര്‍ സ്ഥിരമായി വരുമായിരുന്നു. അന്ന് ഒരു തേങ്ങ പൊതിക്കുന്നതിന് പതിനഞ്ചു പൈസ ആയിരുന്നു എന്നാണെന്റെ ഓര്മ. കുഞ്ഞുമോന്‍ എന്നയാള്‍ ഒരു ദിവസം രണ്ടായിരം വരെ പൊതിക്കുമായിരുന്നു. (ഇത് 1990-കളിലെ കഥയാണ്) പിന്നീട് തേങ്ങാ പൊതികാരെ കിട്ടാതായി, അപ്പച്ചന് പ്രായമായി സ്വയം എല്ലാ പണിയും ചെയ്യാന്‍ വയ്യാതായി, അങ്ങിനെ തേങ്ങ കച്ചവടവും നിന്നു . ഞങ്ങളും (ഞാനും അനുജത്തിയും) വളര്‍ന്നു വലിയ കുട്ടികള്‍ ആയി. തേങ്ങ വെട്ടും പണിയും ഒക്കെ അത്ര സ്റ്റാറ്റസ് ഇല്ലാത്ത ഒരു പണിയായി തോന്നി, അന്ന് (ഞങ്ങള്‍ കുട്ടികള്‍ക്ക്). എന്തായാലും ഞാനും എന്റെ അനിയത്തിയും പഠിച്ചതും വളര്‍ന്നതും ഈ തേങ്ങ/കൊപ്ര കച്ചവടത്തില്‍ നിന്നുള്ള ഉപജീവനത്തിലൂടെയാണ്.

ഞാന്‍ പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് കുറച്ചു ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും, 18 സെന്റ്‌ സ്ഥലം ഉള്ളൂ, അതില്‍ വീടിരിക്കുന്നു, ബാക്കി സ്ഥലത്ത് എന്ത് കൃഷി നടത്താന്‍? എന്നാല്‍ അപ്പച്ചന്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. അതിനാല്‍ വാഴയും കപ്പയും ചേനയും ചെമ്പും ഉള്ള സ്ഥലത്ത് ഉള്ള പോലെ കൃഷി ചെയ്യുന്നു. ഇപ്പോഴും വീട്ടില്‍ വാഴപ്പഴം സുലഭം. കഴിഞ്ഞ ആഴ്ച തെക്കന്‍ പറവൂര്‍ പള്ളിയില്‍ പയര് പെരുന്നാള്‍ ആയിരുന്നു. അതായത് ഞാറ്റുവേലയ്ക്കു മുന്‍പ് നടക്കുന്ന പെരുന്നാള്‍ ആയതു കൊണ്ട് അവിടെ പയര്‍ വിത്ത് കച്ചവടത്തിന് വരും. എന്നാല്‍ ഇത്തവണ അപ്പച്ചന്‍ പെരുന്നാളിന് മുന്‍പേ തന്നെ എവിടെന്നോ പയര്‍ സംഘടിപ്പിച്ചു, അടുത്തുള്ള ഒരു പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കിളച്ചു പയറിട്ട്, ശുശ്രൂഷിച്ചു വരുന്നു. പാട്ടം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു അയല്‍വക്കം ആണ്. കളത്തൂര്‍ വീട് (കൃഷ്ണന്‍കുട്ടി മേനോന്‍)- പഴയ നായര്‍ തറവാട് ആണ്, പാരമ്പര്യവും പ്രശസ്തിയും ഉള്ള വീട്ടുകാര്‍. അദ്ദേഹം അപ്പച്ചനോടുള്ള സ്നേഹം മൂലം കുറച്ചു സ്ഥലത്ത് പയര്‍ കൃഷി നടത്തികൊള്ളാന്‍ അനുവദിച്ചതാണ്. എന്തായാലും വെറുതെയിരിക്കുന്ന അപ്പച്ചന് അത് വല്യ കാര്യം ആയി. അവരുടെ വെറുതെ കിടക്കുന്ന പറമ്പില്‍ കുറച്ചു പച്ചപ്പും ആയി.

ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കേരളത്തില്‍ ഇന്ന് യോജ്യമായത് 'ചെറുകിട കൃഷിരീതികള്‍' ആണ്. റബ്ബര്‍ ഒഴികെ വന്‍കിട കൃഷിരീതികള്‍ പിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പ്രത്യേകിച്ച് നെല്‍കൃഷിയില്‍. കാരണം ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട്, ചെറുകിട കൃഷിരീതികള്‍ - പൂന്തോട്ട കൃഷി, അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി, പശു വളര്‍ത്തല്‍, എന്നിങ്ങനെ സ്വയം ചെയ്തു ജീവിക്കാവുന്ന കൃഷിരീതികള്‍ അന്ന് നന്ന്. ഓരോ വീട്ടിലും അവരവര്‍ക്ക് വേണ്ട പച്ചക്കറി /ഫല വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്‌താല്‍ നാം ഇങ്ങിനെ തമിഴ്നാടിനെ ആശ്രയിച്ചു ജീവിക്കുന്നത് ഒഴിവാക്കാം. നമ്മുടെ വീട്ടില്‍ തന്നെ നമുക്ക് നിത്യവും ആവശ്യത്തിനുള്ള കായ്‌-കറികള്‍ വിളയിക്കാം. പഴങ്ങളും അതുപോലെ തന്നെ - പപ്പായ, വാഴപ്പഴം, ചക്കപ്പഴം, മാങ്ങാ ....മുതലായവ. വെറുതെ എന്തിനു കടയില്‍ നിന്നും വിഷം കയറ്റിയ പഴങ്ങള്‍ കൂടിയ വിലക്ക് വാങ്ങി ഭക്ഷിക്കണം

നമ്മുടെ തരിശു കിടക്കുന്ന നെല്‍വയലുകള്‍ ഇപ്രകാരം നികത്തിയോ /അല്ലാതെയോ ഉപയോഗിച്ച് കൂടേ??. നെല്‍വയലുകളില്‍ പണിയെടുക്കാന്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ലല്ലോ.പിന്നെന്തിനാണ് നെല്‍കൃഷി സ്നേഹവുമായി നടക്കുന്നത്. പ്രമേഹം മൂലം ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ അരിഭക്ഷണത്തില്‍ നിന്നും ഓടി അകലുകയാണ്. അടുക്കളതോട്ടം പോലുള്ള ചെറുകൃഷി സംരംഭങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കണം. വിത്തും വളവും സാങ്കേതികസഹായവും കൃഷിഭവന്‍ വഴി നല്‍കണം. അതുവഴി കേരളത്തിലെ എല്ലാ വീട്ടിലും ഒരു വാഴക്കുലയെങ്കിലും വിളയട്ടെ!!

കുറച്ചു കൃഷിചിത്രങ്ങള്‍ ഇവിടെ.