Showing posts with label പരിശീലനം. Show all posts
Showing posts with label പരിശീലനം. Show all posts

Sunday, October 22, 2017

വലിയ വിലകൊടുക്കേണ്ടി വരും

"പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും" നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണ്. ഈ വാചകം ജനമനസ്സുകളിൽ പതിപ്പിച്ചിടാൻ അതിന്റെ പ്രയോജകർക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ നേട്ടം.

ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?

ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.

അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!

നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne

വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!

സൗജന്യ ഊണില്ല   (THERE IS NO FREE LUNCH) !!!

എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.

സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!

സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......

ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട  വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.

"വിജയത്തിന്  വലിയ വില കൊടുക്കേണ്ടിവരും" 

Thursday, September 25, 2014

ഹോം വർക്ക് വേണോ വേണ്ടയോ?

ഹോംവർക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം!! ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത‍ നാമെല്ലാം പത്രങ്ങളിൽ വായിച്ചതാണ്. പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങൾ ഇതുപോലെ നടക്കുന്നു.

ഓഫീസ് വിട്ടിറങ്ങിയാൽ, പിന്നെ തിരക്കുപിടിച്ചു, കടകളിൽ കയറി മക്കളുടെ ഹോംവർക്ക് ചെയ്യാനുള്ള  ചിത്രങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഓടുന്നവരെയും ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് ചിത്രങ്ങളും വിവരണങ്ങളും പ്രിൻറ് എടുക്കുന്നവരെയും ധാരാളം കാണാൻ സാധിക്കും. കാശുള്ളവർ വീട്ടിൽ തന്നെ കമ്പ്യൂട്ടറും കളർ പ്രിൻററും വീട്ടിൽ തന്നെ വാങ്ങിവച്ച് കാര്യം സാധിക്കുന്നു.

ഹോംവർക്ക് നൽകേണ്ടതിന്റെ ആവശ്യം എന്താണ്? മടിയന്മാരായ ടീച്ചർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രമാണോ ഹോം വർക്ക്‌. ഹോം വർക്ക് നൽകിയതു കൊണ്ടോ കുട്ടികൾ കുറെ പടം വെട്ടി ഒട്ടിച്ചും മറ്റുള്ളവരുടെ സഹായത്താലും ഹോം വർക്ക് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ചെറിയ ക്ലാസുകളിലെങ്കിലും, പ്രൈമറി തലത്തിൽ ഹോംവർക്ക് നിരോധിക്കെണ്ടതല്ലേ. കത്രികയും ബ്ലേഡും ഉപയോഗിച്ച് ചിത്രങ്ങളും തെർമോകോളും മുറിക്കാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നത്‌ സുരക്ഷിതമാണോ.

ഹോം വർക്ക് നൽകുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷകന്മാരും അധ്യാപകസമൂഹവും രക്ഷിതാക്കളും കൂലം കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിന്നും ഹോം വർക്ക് കൊടുത്തില്ലെങ്കിൽ ചില രക്ഷകർത്താകൾക്ക് വലിയ പരാതിയാണ്. ഇക്കാരണത്താൽ സ്കൂൾ മാറ്റിയ ധാരാളം സംഭവങ്ങൾ ഉണ്ട്. ഹോം വർക്ക് എന്ന കീറാമുട്ടി യിൽ നിന്നും രക്ഷ നേടാൻ അതിനു സഹായിക്കുന്ന ട്യൂഷൻ സെന്ററുകളിലേക്ക് വിദഗ്ദ്ധമായി പറഞ്ഞു വിടുന്ന മാതാ പിതാക്കൾ ചെയ്യുന്നത് തെറ്റൊന്നുമല്ല.

കുടുംബം പുലർത്താൻ രാവന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ( സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാരും നിത്യ വേതന തൊഴിലാളികളും എല്ലാം വരും ഇക്കൂട്ടത്തിൽ) ഇന്നത്തെ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തി മക്കളുടെ ഹോം വർക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  താൻ പണ്ടെങ്ങോ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട / പഠിച്ച് മറന്നു പോയ കാര്യങ്ങൾ ചോദിച്ച് മക്കൾ ബഹളം വെച്ചാൽ കണ്ണുരുട്ടി കാണിക്കുന്ന അച്ഛനമ്മമാരെ കുറ്റം പറയുന്നതെന്തിന്.

അമേരിക്കയിലെ വിജീനിയ യൂണിവേഴ്സിറ്റി   നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഹോം വർക്കു കൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല, മറിച്ച് കേവലം സമയ നഷ്ടം മാത്രമാണെന്നാണ്. അതു കൊണ്ട് ഹോം വർക്കിന്റെ അളവ് കുറയ്ക്കണമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുന്നില്ല, ക്ലാസ് ടെസ്റ്റുകളിൽ മാർക്ക്‌ കൂടുതൽ നേടാൻ കഴിഞ്ഞാലും. മിക്ക ഹോം വർക്കുകളിലും കുഞ്ഞുങ്ങളെ സഹോദരങ്ങളോ അച്ഛനമ്മമാരോ സഹായിക്കുകയാണെന്നും എന്ത് വർക്ക് കിട്ടിയാലും ഉടനെ ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ തിരയുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.  ഇതു വിദ്യാർത്ഥികളിൽ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവുകൾ നശിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വളരെ കുറച്ചു ഹോം വർക്ക് നൽകുന്നത് കുട്ടികളിൽ പഠനശീലം വളർത്തും. എന്നാൽ സ്കൂളിലും വീട്ടിലും ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾ തീരെ ശാരിരിക വ്യായാമവും കിട്ടാതെ ആരോഗ്യമില്ലാത്തവരായി വളർന്നു വരുന്നു. കുട്ടികൾക്ക് ശാരിരിക വ്യായാമം കിട്ടുന്ന കളികളിലും മറ്റു പ്രവർത്തികളിലും വ്യാപ്രിതരകാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കണം. ഇതിന് ഇന്ന് നാട്ടിൻ പുറങ്ങളിൽ പോലും സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്കൂൾ, ബസ്സ്‌, വീട്, ടി.വി. ഇവ മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ കുഞ്ഞുങ്ങളുടെ ലോകം. കളിക്കാൻ സ്ഥലമില്ല, സമയവുമില്ല. കൂടെ നിൽക്കാൻ ആളും ഇല്ലാത്ത അവസ്ഥ.

നമ്മുടെ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്ത് സർക്കാർ തലത്തിൽ ഇതിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കണം. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികളിലൂടെ കുട്ടികൾക്ക് വേണ്ട ശാരീരിക വ്യായാമം ലഭിക്കാൻ  വേണ്ട കൂട്ടായ്മ ഓരോ പഞ്ചായത്ത് വാർഡിലും ഉണ്ടാവണം. ഇപ്പോൾ ഉള്ള അംഗൻവാടി സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അതു പോലെ ഓരോ പഞ്ചായത്തിലും കുറച്ച് കായിക പരിശീലകരെ നിയമിക്കണം. അവർ ചെയ്യട്ടെ ഹോം വർക്ക് - വ്യായാമം.       
                       

Friday, September 19, 2014

ഇന്റർവ്യൂ വിൽ പങ്കെടുക്കാം - പേടിയില്ലാതെ

ഒരു ജോലിക്കു വേണ്ടിയുള്ള  ആദ്യത്തെ ഇന്റർവ്യൂ ആരും മറക്കാനിടയില്ല. ആ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന മനസീകാവസ്ഥയിൽ ആണ് ഞാനും നിങ്ങളിൽ പലരും ആദ്യത്തെ ഇന്റർവ്യൂ അഭിമുഖീകരിച്ചിട്ടുണ്ടാവുക! പിന്നീട് എന്റെ ജോലി എച്ച്. ആർ (മനുഷ്യ വിഭവശേഷി) വിഭാഗത്തിലേക്ക് മാറിയപ്പോൾ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. പുതുമുഖങ്ങളെ സംബദ്ധിച്ച് ഇന്റർവ്യൂ എപ്പോഴും കൊലമരത്തിലേയ്ക്കുള്ള യാത്ര പോലെയാണ്. ഭാഷ ഒരു പ്രധാന തടസം ആണു പലർക്കും, പ്രത്യേകിച്ചും 'മലയാളം ' മീഡിയത്തിൽ പഠിച്ച് വരുന്നവർക്ക്. എന്നാൽ ആത്മവിശ്വാസം കൊണ്ടും വിഷയ വിവരം കൊണ്ടും പൊതു വിജ്ഞാനം കൊണ്ടും ഇതിനെ തരണം ചെയുന്ന മിടുക്കന്മാരെ ധാരാളം കണ്ടിട്ടുണ്ട്.

ബൈബിളിൽ യേശു പറഞ്ഞ  'താലന്തു'കളുടെ ഉപമ വായിക്കുമ്പോൾ പലപ്പോഴും വ്യക്തികളുടെ   കഴിവുകളുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു പോകാറുണ്ട്. ദൈവം നമുക്ക് തലന്തുകൾ (Talents = കഴിവുകൾ) നല്കിയിരിക്കുന്നത് അത് മണ്ണിൽ മൂടി വയ്ക്കാനല്ല ; മറിച്ച് ഇരട്ടിപ്പിക്കാനും അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയാണ്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതാണ്. ഈ ഭൂമിയിലേക്ക്‌ നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് പലതരം താലന്തുകളുമായാണ്. എല്ലാ മനുഷ്യരിലും അത് വ്യത്യസ്ഥമാണെന്നു മാത്രം. നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്തു പരിഭാവിക്കുന്നതിനു പകരം, നമ്മിലെ ചെറുതും വലുതുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവണം നമ്മുടെ ശ്രദ്ധ.    

ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും നാം മനസ്സിൽ ഓർമ്മിക്കെണ്ടതു നമ്മിൽ ദൈവം നലികിയ ഒത്തിരി കഴിവുകൾ ഉണ്ട് എന്നുള്ള കാര്യം ആണ്. ദൈവം നല്കിയ ഈ താലന്തുകളുമായാണ് ഞാൻ ഇന്ന് ഇന്റർവ്യൂ അഭിമുഖീകരിക്കുവാൻ പോകുന്നത്, അതിനാൽ ഭയക്കേണ്ടതില്ല. ചില അവസരത്തിൽ കമ്പനിയുടെ ആവശ്യവും എന്റെ കഴിവുകളും ഒത്തു വരും, ഇല്ലെങ്കിൽ നമ്മെ ആ ജോലിയിലേക്ക് തിരഞ്ഞെടുക്കില്ല. എന്നുവച്ച് നിങ്ങൾ മോശക്കാരനനാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. അടുത്ത അവസരത്തിൽ ആത്മവിശ്വാസം കൈവിടാതെ  വീണ്ടും ശ്രമിക്കുക.         

പക്ഷെ ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമേ പറഞ്ഞല്ലോ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ (തലന്തുകൾ) നിങ്ങൾ അധ്വാനിച്ചു ഇരട്ടിപ്പിക്കണമെന്നു അതു നല്കിയ യജമാനൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആരും തന്നെ മുന്നൊരുക്കം ഇല്ലാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പോകരുത്.   

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
1) ആദ്യമായി ഈ ഇന്റർവ്യൂവിൽ ഞാൻ വിജയിക്കും, എനിക്കീ ജോലി ലഭിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് കൂടി വേണം ഇന്റർവ്യൂ മുറിയിലേക്ക് പ്രവേശിക്കാൻ. ഒട്ടും പരിചയമില്ലാത്ത ആളെ / ആളുകളെ ആദ്യമായി അഭിമുഖത്തിലൂടെ നേരിടാൻ പോവുകയാണ്. നിങ്ങൾ നിങ്ങളുടെ തൊഴിൽ നൈപുണ്യത്തെ വിൽക്കാൻ വേണ്ടിയാണു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ഇരിക്കുന്നത്. മനസ്സിൽ നല്ലെരു സെയിൽസ്മാൻ / ഗേളിനെ  ഓർക്കുക.

2) ഇന്റർവ്യൂ വിന് തലേന്ന് ചെറിയ പരിശീലനം നല്ലതാണ്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ഒന്ന് ഓടിച്ച് വായിച്ചും പറഞ്ഞും പഠിക്കുക. വേണ്ട കാര്യങ്ങൾ പുസ്തകത്തിലോ ഇന്റെർനെറ്റിലൊ അന്വേഷിച്ച് ആവശ്യമുള്ള അറിവു സംഭരിക്കുന്നത് ഏത് ഇന്റർവ്യൂ നേരിടാനും സഹായകമാണ്. ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിൽ ഇതു വളരെ എളുപ്പവുമാണ്.   

3) കൃത്യസമയത്തിന് മുൻപേ എത്തിച്ചേരുക. ട്രാഫിക് ബ്ലോക്ക്‌, തുടങ്ങിയ മറ്റു തടസങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടി വീട്ടിൽ നിന്നും ഇറങ്ങുക. ദൂരദേശത്താണ് പോകുന്നതെങ്കിൽ, അറിയാൻ പാടില്ലാത്ത നഗരം ആണെങ്കിൽ ഇന്റർവ്യൂ നടക്കുന്ന വിലാസം വാങ്ങി, ആരോടെങ്കിലും മുൻകൂട്ടി ചോദിച്ച് കൃത്യമായ ലൊക്കേഷൻ മനസിലാക്കുക. ബസ്‌ സ്റ്റാന്റ്, റെയിൽ വെ സ്റ്റെഷൻ,ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും    അവിടെയത്താനുള്ള    സമയം മനസിലാക്കുക.

4) ബയോ-ഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ് (ഒറിജിനൽ/ കോപ്പി), തുടങ്ങിയ ആധികാരിക രേഖകൾ ഒരു ഫയലിൽ വൃത്തിയായി അടുക്കി കൈയിൽ സൂക്ഷിക്കണം. വസ്ത്രശാലയുടെയോ ചെരുപ്പുകടയുടെയോ കവർ അല്ല, മറിച്ച് നല്ലൊരു ഓഫീസ് ഫയൽ ഫോൾഡർ വാങ്ങി അതിൽ വേണം ഈ രേഖകൾ സൂക്ഷിക്കാൻ.

5) അവരോചിതമായ വസ്ത്രധാരണം വളരെ അത്യന്താപേഷിതമാണ്‌. അലക്കി തേച്ച വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തിനു പകിട്ടേകും. സാദാ വള്ളി ചെരുപ്പ് ഒഴിവാക്കണം. തലമുടി വെട്ടിയിരിക്കുന്ന അല്ലെങ്കിൽ കെട്ടിവച്ചിരിക്കുന്ന ശൈലി, വസ്ത്രധാരണം ഇതൊക്കെ കണ്ടാൽ മനസ്സികകും ആളുടെ അടുക്കും ചിട്ടയും (Discipline). ഒരിക്കലും കാഷ്വൽ ആയി വസ്ത്രധാരണം നടത്തി, ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് പോകരുത്. 

6) ചെല്ലുന്ന കമ്പനിയെക്കുറിച്ചും നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന ജോലിയുടെ തരത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത്‌ നല്ലതാണ്. അതിനു ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതു വഴി ഒരുപാടു വിവരങ്ങൾ ലഭിക്കും. ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഘല യെക്കുറിച്ച് മനസ്സിലാക്കി, നിങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന ജോലിയുടെ പ്രവർത്തന മേഖല കളെക്കുറിച്ച് മനസ്സിലാക്കി സംസാരിക്കുമ്പോൾ അത് തീർച്ചയായും ഇന്റർവ്യൂ പാനലിനെ സന്തുഷ്ടരാക്കും.    

7) വളരെ മിതത്വം പാലിക്കുക. ശാന്തമായി ഇരിക്കുക, ചോദ്യങ്ങൾ വ്യക്തമായി കേൾക്കുക. ചോദ്യം തീരുന്നതിനു മുൻപേ ചാടിക്കയറി പറയാൻ നിൽക്കരുത്, അറിയാവുന്ന കാര്യം ആണെങ്കിൽ പോലും. അതുപോലെ തന്നെ കാടുകയറി പറയാനും തുനിയരുത്. വിഷയം മാറി വേറെ വഴിക്ക് പോകുകയുമരുത്‌. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക. എല്ലാവർക്കും കേൾക്കാവുന്ന ഉച്ചത്തിലും വ്യക്തമായും ആയിരിക്കണം നിങ്ങളുടെ സംഭാഷണം.  

8) ഇന്റർവ്യൂ വിന് പോകുമ്പോൾ ആരെയും കൂട്ടിന് കൊണ്ടുപോകേണ്ട; പ്രത്യേകിച്ചും മാതാപിതാക്കളെ. കാരണം അതു നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു നിർത്തുക.  ഓഫീസിനു പുറത്തായാൽ നന്ന്.    

9) നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ ചേരാനുള്ള  നിങ്ങളുടെ താൽപര്യം  ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നതിൽ തെറ്റില്ല. എന്നാണ് ഇന്റർവ്യൂ ഫലം അറിയുക എന്നു ചോദിക്കുന്നതും നന്ന്.

സാധാരണ ഏതു ഇന്റർവ്യൂ വിലും ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതാണ്:

  • നിങ്ങളെക്കുറിച്ച് പറയുക - നിങ്ങൾ എവിടെ നിന്നും വരുന്നു, എന്താണ് പഠിച്ചിരിക്കുന്നത്, മുൻ ജോലി പരിചയം, വീട്ടിൽ ആരോക്കെയുണ്ട് എന്നീ കാര്യങ്ങൾ വളരെ ചുരുക്കി പറയാം
  • മുൻപ് ജോലി ചെയ്ത സ്ഥാപനം, അവിടെ നിങ്ങളുടെ ജോലിയെന്തയിരുന്നു, നിങ്ങളുടെ മേലധികാരി ആരായിരുന്നു എന്നീ കാര്യങ്ങൾ
  • കഴിഞ്ഞ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണങ്ങൾ, ഏറ്റവും അവസാനം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം.
  • നിങ്ങളുടെ കഴിവുകൾ, പോരായ്മകൾ, സാദ്ധ്യതകൾ
  • നിങ്ങളിൽ നിന്നും പുതിയ ജോലിദാതാവിന്  എന്തു പ്രതീക്ഷിക്കാം     
ഒരു ഇന്റർവ്യൂവഴി ജോലി കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്, കാരണം നിങ്ങളെ കാത്ത് മറ്റനേകം പേർ ഇരുപ്പുണ്ട്‌. ഒരു വാതിൽ അടയുമ്പോൾ നമുക്കായി ഒമ്പതു വാതിലുകൾ തുറക്കുന്നു എന്നു പറയുന്നത് ജോലിതേടലിന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്.      

ഓർക്കുക, നിങ്ങളുടെ ബയോ -ഡാറ്റയും നിങ്ങൾ ഇന്റർവ്യൂ വിൽ പറയുന്ന കാര്യങ്ങളും 100 ശതമാനം സത്യസന്ധമായിരിക്കട്ടെ. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്   അബദ്ധങ്ങൾ തട്ടി വിടാതിരിക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയുന്നത് നിങ്ങളുടെ മാർക്ക് കൂട്ടും.

വളരെ കുറച്ചു സമയം മാത്രമേ നമുക്ക് ഇന്റർവ്യൂ പാനലിനോടൊത്തു ചിലവാക്കാൻ കിട്ടൂ. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ, ആ സമയം നന്നായി,ബോധപൂർവ്വം , ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക. ഈശ്വാരനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.       
--------------------------

Jossy Varkey (Mob: 98 477 320 42)
M.Sc. (Psychology), PGDPM&IR
Counselling Psychologist
(Workplace Counselling)      

      
 
              

   



              

Monday, October 01, 2012

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - ഒരു സുഖമുള്ള ഓര്‍മ്മ

അങ്ങിനെ അവസാനം വാക്വം ക്ലീനെര്‍ വാങ്ങി!!

കുറെ വര്‍ഷങ്ങളായി വേണ്ടാ, വേണ്ടാ എന്നു വച്ച് നീട്ടി കൊണ്ടുപോയ ഒരു സാധനം, ഇന്നലെ വാങ്ങി. വീട് മുഴുവന്‍ യന്ത്ര സാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ഉള്ള മനോവിഷമം കൊണ്ടാണ് ഇത്രനാളും വലിച്ചു നീട്ടിയത്. എന്നാല്‍ ഇപ്പോള്‍ അജിതയ്ക്ക് പൊടി അലര്‍ജി, അമ്മച്ചിക്ക് നടുവേദന ഇതൊക്കെ കൊണ്ടു വീട് അടിച്ചു വാരി, തുടച്ചിടാന്‍ ഒരു ചേച്ചിയുടെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഇന്ന് വരാം, നാളെ വരാം എന്നു പറയുന്നതല്ലാതെ ഇതുവരെ അവര്‍ ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചില്ല! 

ഈ പണിയൊക്കെ എനിക്ക് ചെയ്തുകൂടെ എന്നു നിങ്ങള്‍ ചോദിക്കരുത്. കാരണം എനിക്ക് തീരെ സമയം ഇല്ല, ഒരു പുസ്തകം വായിച്ചിട്ട് തന്നെ നാളോരുപാടായി. അങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിയത്, വാക്വം ക്ലീനെര്‍ വാങ്ങാം. വീട്ടുകാര്‍ക്കും സമ്മതം. ബജെറ്റ് പെട്ടെന്ന് പാസ്സായി, ഒരു പരസ്യം നോക്കി യൂറേക്കാ ഫോര്‍ബ്സ് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. ഞായറാഴ്ച രാവിലെ തന്നെ 'ഡെമോ കുട്ടന്‍' വിളിച്ചു, വീടും അഡ്രസ്സും വാങ്ങിച്ചു.  എന്നാല്‍ വന്നപ്പോള്‍ രണ്ടു മണിയായി. അതായത്, ഞായറാഴ്ചത്തെ അമിത ഭക്ഷണം കഴിഞ്ഞു ചാഞ്ഞുറങ്ങേണ്ട 'ധന്യമുഹൂര്‍ത്തം'!! കലന്മാരുടെ വരവ് നല്ല സമയത്ത് തന്നെ, മുട്ടന്‍ മഴയും. കഷായം കുടിക്കുന്നപോലെ ഉറക്കം കനം വച്ച കണ്ണുകളുമായി  അവന്റെ ഡെമോ സര്‍ക്കസ് കാണാന്‍ ഇരുന്നു. 

യന്ത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ, ഫ്യൂസ് അടിച്ചു പോയി... സാരമില്ല ഡ്രിപ് ആയതാണ്, മെയിന്‍ സ്വിച്ചു നേരെയാക്കി, തുടരാന്‍ പറഞ്ഞു. (പണ്ടാരം ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു.) വാക്വം   ക്ലീനെറിന്റെ ഒച്ച കേട്ട്   'കക്കു കുട്ടി' ഞെട്ടി കരയാന്‍ തുടങ്ങി, പിന്നെ അവളെ എടുത്തു തോളത്തിട്ടു കൊണ്ടായി ഡെമോ കാണല്‍.. അവന്‍ പല അഭ്യാസങ്ങളും പയറ്റി.

പണിപാളിയത്  കുറച്ചു കഴിഞ്ഞാണ്. ഒരു പൈപ് എടുത്തു 'മാഡം, ദാ ഇത് എന്ത് ചെയ്താലും ഓടിയില്ല, മുറിയില്ല' എന്നു പറഞ്ഞു വളച്ചോടിച്ചപ്പോള്‍  പൈപ്പ് രണ്ടായി മുറിഞ്ഞു പോയി! കഷ്ടകാലം, പിന്നെ പുതിയ കിറ്റിലെ പൈപ് എടുത്തു മാറ്റിയിട്ടു ഡെമോ തുടര്‍ന്ന്. അടുത്ത അഭ്യാസം ഫാനിലെ അഴുക്കും പൊടിയും കളയുന്ന വിദ്യ ആയിരുന്നു. അത് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറ്റേതിന്റെ ജാള്യത മാറ്റാന്‍ അവന്‍ ഫാനില്‍ കയറി പിടിച്ചു, കാരണം സ്ത്രീകള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ഫാന്‍ തുടക്കുക എന്നത്. ശക്തിയേറിയ വാക്വം കൊണ്ടു ഫാനിന്റെ ലീഫില്‍ പിടിച്ചപ്പോള്‍ പാവം ലീഫ്,, മടങ്ങിപ്പോയി!! അങ്ങിനെ ഡെമോ സര്‍ക്കസ് ആകെ കുളമായി. അത് സാരമില്ല ഞാന്‍ ശെരിയാക്കി കൊള്ളാം എന്നു പറഞ്ഞു 'ഡെമോ' അവസാനിപ്പിക്കാന്‍ അവസാന ബെല്ല് കൊടുത്തു. അവന്‍ നിരാശയോടെ കിറ്റ്‌ പാക്കുചെയ്തു,   കച്ചോടം നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ. അജിതയും അമ്മച്ചിയും 'വാക്വം ക്ലീനെര്‍' എന്ന മോഹം ഇറക്കി വച്ച് ഇവന്‍ എങ്ങനെയെങ്കിലും പോയി കിട്ടിയാല്‍ മതി എന്ന മട്ടില്‍ ഇരിക്കുന്നു.

ഞാന്‍ പക്ഷെ, അകത്തു പോയി പൈസ എടുത്തു വന്നു, ബില്ലെഴുതാന്‍ പറഞ്ഞു. അവന്‍ അന്തം വിട്ടപോലെ എന്നെ നോക്കി, ഇത് സ്വപ്നമോ അതോ എനിക്ക് വട്ടാണോ എന്ന മട്ടില്‍. . അജിതയോട് കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു, എന്നിട്ട് സാവധാനം ഇരുന്നു ബില്‍ എഴുതാന്‍ പറഞ്ഞു. അഞ്ചു മിനിട്ട് കൊണ്ടു കച്ചോടം നടന്നു.  അവന്‍ സ്വപ്നമോ യഥാര്ത്യമോ എന്നറിയാതെ തന്റെ ബൈക് സ്റ്റാര്‍ട്ട്‌ ചെയ്തു 'ഡെമോ കിറ്റ്‌' തോളില്‍ തൂക്കി യാത്രയായി.
---------------------------------
അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥ പറഞ്ഞു.


1992-97 കാലത്ത് ഞാന്‍ മണ്ണുത്തി  കാര്‍ഷിക സര്‍വ്വകലാശാലയില്‍  പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ - ഞാന്‍, ഷാജു, കിണ്ണന്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയത്തില്‍ ആകൃഷ്ടരായി ക്രോംടെന്‍ ഗ്രീവ്സ് കിച്ചന്‍ അപ്ലൈയന്സസ് വില്‍ക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ ജോലി തേടി. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ ആയിരുന്നു അവരുടെ ഓഫീസ്. 'നീഡ്സ് അപ്ലൈയന്സസ്' അതാണ് സ്ഥാപനത്തിന്റെ പേര്. ഹരി, മോഹന്‍, രഞ്ജിത് എന്നിവര്‍ ആയിരുന്നു ഉടമകള്‍. (ഇവര്‍ മൂവരും ഇന്നത്തെ സിനിമ നടന്‍ ബിജു മേനോന്‍ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.) ഇതില്‍ രഞ്ജിത് ഇന്നില്ല.  ഞങ്ങള്‍ എന്നും വൈകിട്ട് കോളേജു കഴിഞ്ഞു ഈ ഓഫീസില്‍ പോയി 'ക്രോംടെന്‍' റൈസ്‌ കുക്കെര്‍, ഫുഡ്‌ പ്രോസെസ്സര്‍, ടോസ്റ്റെര്‍, മൈക്രോ വേവ് ഓവന്‍ ഇത്യാദി സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തു 'ഡെമോ ബാഗില്‍' കയറ്റി തോളത്ത് തൂക്കി,    വീടുകളില്‍ പോയി ഡെമോ നടത്തും, കുറച്ചു സെയിലും നടക്കും. പ്രധാനമായും തൃശ്ശൂര്‍ നടക്കുന്ന എക്സിബിഷനുകളില്‍ നിന്നും കിട്ടുന്ന ബുക്കിംഗ് അനുസരിച്ചാണ് ഡെമോയ്ക്ക് പോകുന്നത്. ഇതില്‍ പ്രധാനം പൂരം എക്സിബിഷന്‍ ആണ്. അല്ലാതെ ക്ലബ്‌ വാര്‍ഷീകം, വലിയ സര്‍ക്കാന്‍ ഓഫീസുകളില്‍ സ്റ്റാള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് കിട്ടും. 

ഒരിക്കല്‍ ടൌണ്‍ പരിസരത്ത് ചെമ്പുക്കാവില്‍ ഒരു വലിയ വീട്ടില്‍ ഞാന്‍ ഡെമോ കാണിക്കാന്‍ പോയി. ഫുഡ്‌ പ്രേസ്സെസോര്‍ ആയിരുന്നു ഐറ്റം. ഇതിന്റെ ജാര്‍ ഏ.ബി.എസ് പ്ലാസ്റിക് കൊണ്ടു ഉണ്ടാക്കിയതിനാല്‍ താഴെ വീണാലും പൊട്ടില്ല. ഇതും പറഞ്ഞു ഞാന്‍ ജാര്‍ തറയിലേക്കു ശക്തിയായി എറിഞ്ഞതും അയ്യോ എന്നു പറഞ്ഞു വീട്ടുകാരി തലയില്‍ കൈവച്ചു. അവരുടെ മുഖമൊക്കെ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു!! ഞാന്‍ കാര്യമറിയാതെ ഇളിച്ചു (ഇളിഭ്യനായി) നിന്നു. "നിങ്ങളുടെ ജാര്‍ പൊട്ടില്ലായിരിക്കും, പക്ഷെ എന്റെ ഫ്ലോര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ്, അതു പൊട്ടി!! ഇട്ടിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ, നശിപ്പിച്ചല്ലോ", എന്നൊക്കെ പറഞ്ഞു കാറി വിളിക്കാന്‍ തുടങ്ങി. നല്ല പ്രൌഡയായ സ്ത്രീ ആയിരുന്നു, പെട്ടെന്ന് ഭദ്രകാളി ആയി മാറി? ഹോ, നാശം ഞാന്‍ ആകെ ഡാഷ് പോയ അണ്ണനെ പോലെ ആയി. അപ്പോള്‍ ദാ വരുന്നു രക്ഷകന്‍, വീട്ടുകാരന്‍ ചേട്ടന്‍. തൃശ്ശൂര്‍ സ്വര്‍ണ്ണകടക്കാരന്‍   ആണ്. "സാരമില്ലെടോ, ആ പയ്യന് അറിയാതെ പറ്റിയതല്ലേ പോട്ടെ," എന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാന്‍ മണ്ണുത്തിയിലെ സ്റ്റുഡന്റ്റ് ആണെന്ന് മനസ്സിലായപ്പോള്‍, വീട്ടമ്മയും കൂള്‍ ആയി. നല്ലൊരു ചായയും തന്നു, ഒരു ഫുഡ്‌ പ്രോസ്സെസ്സ്ര്‍ റും വാങ്ങി എന്നെ അനുഗ്രഹിച്ച ആ വീട്ടുകാരെ എങ്ങിനെ ഞാന്‍ മറക്കും? ഡോര്‍ ഡോര്‍ സെയില്‍ നടത്തുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതും അന്നത്തെ മറ്റനുഭവങ്ങളും ഓര്‍മ്മവരും. 

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ തൊട്ടു മുന്‍പ്  വരെ ഇത് പോലെ 'പഠനത്തോടൊപ്പം ജോലി' നടത്തി. അത്യാവശ്യം കുറച്ചു കാശും അതിലേറെ അനുഭവസമ്പത്തും ഞങ്ങള്‍ക്ക് കിട്ടി. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ഒട്ടനവധി വീട്ടുകാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തൃശൂര്‍ കാസിനോ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്ന വലിയ ആഗ്രഹം നടന്നത് ഈ ജോലിയിലൂടെ ആണ്. ക്രോംടെന്‍  കമ്പനി മീറ്റിങ്ങില്‍ ഫുഡ്‌ അടിക്കാന്‍ ഞങ്ങളെ 'നീഡ്സ് ഏജന്‍സി' നിയമിക്കുമായിരുന്നു!! അന്നൊക്കെ അതു പെരുത്ത സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം വര്‍ധിപ്പിക്കും, സംശയമില്ല. 

Friday, August 21, 2009

ചില ഓഫീസ് ചൊല്ലുകള്‍ (മാനേജ്‌മന്റ്‌ മന്ത്ര -2 )

മജീദ്‌ സാറുമായി സംസാരിക്കുമ്പോള്‍ ചില ശൈലികള്‍/ചൊല്ലുകള്‍ വീണു കിട്ടും. പലപ്പോഴായി ഇങ്ങിനെ കിട്ടിയവ എവിടെയെങ്കിലും എഴുതി വയ്ക്കണമെന്ന് കുറെ നാളായി ആലോചിക്കുന്നു. എന്നാല്‍ അത് ബ്ലോഗ്ഗില്‍ തന്നെയാവേട്ടെ!! ഇതിനു മുന്‍പെഴുതിയ 'നിത്യജീവിതത്തിലെ ചില നിയമവശങ്ങള്‍' കൂടി ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ നന്ന്.

"DON'T SEEP MUD UNDER TO YOUR CARPET"

പൊടിയും അഴുക്കും അടിച്ചു വാരി 'കാര്‍പെറ്റ്‌' ഇന് അടിയില്‍ കൊണ്ട് വയ്ക്കരുത്. അതായത് പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തുന്ന രീതി. യാതൊരു കുഴപ്പവും ഇല്ല, എല്ലാം നന്നായി നടക്കുന്നു എന്ന് ഭാവിക്കുന്നവര്‍ ധാരാളമുണ്ട്. യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തില്‍ ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു! എന്തുകൊണ്ട്? വളരെയധികം പ്രശ്നങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്താരും അറിയാതെ അവര്‍ അത് രഹസ്യമാക്കി വച്ച്. എല്ലാ അഴുക്കും പൊടിയും 'കാര്‍പെറ്റ്‌' -ഇനടിയില്‍ തൂത്ത് കൂട്ടി, പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തി.

പല സ്ഥപങ്ങളിലും കമ്പനികളിലും ഇതുപോലെ നടക്കാറുണ്ട്. കമ്പനിയുടെ സാമ്പത്തീകസ്ഥിതി / വളര്‍ച്ച എല്ലാം ഊതി വീര്‍പിച്ചു കാണിക്കും. കുറവുകള്‍ മറച്ചു വയ്ക്കും. പക്ഷെ എത്രനാള്‍. പ്രശ്നങ്ങളെ സമയാസമയത്ത് അറിഞ്ഞാല്‍ വേണ്ട നടപടിയെടുക്കാന്‍ സാധിക്കും. അറിഞ്ഞാലും മൂടി വയ്ക്കാനാണ് പല 'മാനേജര്‍' മാരും ശ്രമിക്കുക. അത് ദുരന്തത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യും. ഇയിടെ 'സത്യം കംപുറെര്സ്' നു സംഭവിച്ചത് ഇത് തന്നെ ആയിരുന്നു.

"DON'T PUT ALL YOUR EGGS IN ONE BASKET"

നിങ്ങളുടെ കയ്യിലുള്ള എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ വയ്ക്കരുത്. എന്ന് വെച്ചാല്‍, എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ ആണെങ്കില്‍ ആ ബസ്കെറ്റ്‌ കയ്യില്‍ നിന്നും താഴെ വീണാല്‍ എല്ലാ മുട്ടകളും പോട്ടിപോകും. പക്ഷെ നിങ്ങള്‍ ആ മുട്ടകള്‍ രണ്ടു ബാസ്കറ്റില്‍ ആണ് വച്ചിരുന്നതെങ്കില്‍ ഒരു ബസ്കെറ്റ്‌ താഴെ വീണാലും മറ്റേ ബാസ്കറ്റില്‍ കുറച്ചു മുട്ടകള്‍ സുരക്ഷിതമായി ഉണ്ടാവും.

നിങ്ങളുടെ [പണം] നിക്ഷേപങ്ങള്‍ എല്ലാം, ഷെയര്‍ മാര്‍ക്കറ്റില്‍ മാത്രം ആണെങ്കില്‍ ഓഹരി വിപണി ഇടിയുമ്പോള്‍ നിങ്ങള്ക്ക് വലിയ നഷ്ടം ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ പണം ബാങ്കിലും, ഇന്‍ഷുറന്‍സ്സിലും, മ്യൂച്വല്‍ ഫണ്ടിലും, ചിട്ടിയിലും, ....ഒക്കെയായി വിഭജിച്ച്‌ നിക്ഷേപിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അല്പം മാന്ദ്യം വന്നാലും നിങ്ങള്ക്ക് കുഴപ്പം ഉണ്ടാവില്ല.

ഓഫീസിലെ കാര്യം എടുക്കുകയാണെങ്കില്‍ ഇതേ നിയമം എങ്ങിനെ ബാധിക്കും എന്ന് നോക്കാം. ഒരു പരസ്യ ഏജന്‍സി ആണെന്ന് വയ്ക്കുക. നിങ്ങളുടെ 'ക്ലയിന്റ്സ്' എല്ലാം ഒരേ മേഖലയില്‍ നിന്നും ഉള്ളവരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, എത്ര വലിയ 'ക്ലയിന്റ്റ്‌' ആയാലും ഒരാളില്‍ മാത്രം ആശ്രയിക്കുന്നതും തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബിസിനെസ്സ്‌ തന്നെ പൂട്ടി പോകേണ്ടി വന്നേക്കാം.

“Treat a man as he is, he will remain so. Treat a man the way he can be and ought to be, and he will become as he can be and should be."

'ഗോയതെ'യുടെ ഒരു വാചകം ആണ് മുകളില്‍ കൊടുത്തത്. ഇത് കൃത്യമായി എങ്ങിനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താം എന്നറിയില്ല. എങ്കിലും ഒരു കൈ ശ്രമിച്ചു നോക്കാം.

"നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ തന്നെ ആയിരിക്കും. (പക്ഷെ) നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ എങ്ങിനെ ആയിരിക്കണമോ / ആയിത്തീരാമോ ആ നിലയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ ആയി തീരും."

ഇത് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ബാലരമയിലെ 'ശുപ്പാണ്ടി' എന്നാ കഥാപാത്രത്തെ ആണ്. ശുപ്പാണ്ടി, എന്നാ വ്യക്തി ശുപ്പാണ്ടി തന്നെ ആയിരിക്കാനാണ്‌ വീട്ടുകാരും 'ബാലരമ'യും ആഗ്രഹിക്കുന്നത്. അവന്‍ അതുപോലെ തന്നെ ആയിരിക്കും.

നിങ്ങള്‍ നിങ്ങളുടെ ഓഫീസിലെ പ്യൂണിനെ അല്ലെങ്കില്‍ വീട്ടിലെ വേലക്കാരിയെ എങ്ങിനെയാണ് കാണുന്നത്? "ഓ,,, അവനോ അവന്‍ അത്രക്കെ ഉള്ളൂ..." / "അവനില്‍ നിന്നും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട!" ഇതാണോ നിങ്ങളുടെ മനോഭാവം? നിങ്ങളുടെ പ്യൂണ്‍/വേലക്കാരി അങ്ങിനെ തന്നെ ആയി തുടരും. എന്നാല്‍ അവനെകൊണ്ട്‌ അതില്‍ കൂടുതല്‍ സാധിക്കും എന്ന് ചിന്തിച്ചു നോക്കൂ. വിശ്വാസം അര്‍പ്പിച്ചു നോക്കൂ. തീരച്ചയായും അവനില്‍/അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.

ഒരു വ്യക്തിയില്‍ ഒളിഞ്ഞു കിടക്കുന്ന അനന്തസാധ്യതകള്‍ ചികഞ്ഞെടുക്കാന്‍, പരിപോഷിപ്പിക്കാന്‍, വളര്‍ത്താന്‍ 'ഗോയെതെ'യുടെ ഈ വചനം നമുക്ക് പ്രേരണ നല്‍കുന്നു.

ആരും 'ശുപ്പാണ്ടി'മാരായി ജനിക്കുന്നില്ല. ആരെയും 'ശുപ്പാണ്ടി'മാരായി മരിക്കാന്‍ അനുവദിക്കരുത്. നമ്മുടെ ഒരു ചെറിയ പ്രോത്സാഹനം പലരെയും വളര്‍ത്തിയെക്കാം.

ഇതോര്‍മ്മയിലിരിക്കട്ടെ!!!

Saturday, April 04, 2009

താലന്തുകള്‍ (Talents) പാഴാക്കാതെ നമുക്ക് മുന്നേറാം. (You can win)

ഞാന്‍ സ്ഥിരമായി ബാഗ് / ചെരുപ്പ് / കുട നന്നാക്കാന്‍ കൊടുക്കാറുള്ള ഒരു കടയുണ്ട്. തൃപ്പൂണിത്തുറയില്‍ ശിവന്‍ എന്നൊരാളുടെ കട - ജലന്ദര്‍ ലെതര്‍ വര്‍ക്സ്. കഴിഞ്ഞ ആഴ്ച ഒരു ബാഗിന്റെ സിബ്ബ് ശരിയാക്കാന്‍ അവിടെ പോയിരുന്നു. ശിവന്‍ പതിവുപോലെ തിരക്കിലാണ്. അതിനിടയില്‍ ഒരു കാലിനു ചെറിയ വൈകല്യം ഉള്ള ഒരാള്‍ വന്നു. അദ്ദേഹത്തിന് 'സ്പെഷ്യല്‍ ഷൂ' തയ്യാറാക്കാന്‍, ശിവനെ കണ്ട ഉടനെ അയാള്‍ പുഞ്ചിരിച്ചു, തിരിച്ചും. ശിവന്‍ ഉടനെ അയാളുടെ പുറകെ പോയി. കടയുടെ അകത്തു രണ്ടു പേര്‍ പണിയെടുക്കുന്നുണ്ട്. ബാഗും ചെരിപ്പും ഉണ്ടാക്കുന്നു. ശിവന്‍ വന്നയാളെ ഒരു കസേരയില്‍ ഇരുത്തി കാലിന്റെ അളവും മറ്റും എടുത്തു. പിന്നെ പണിക്കരോട് പറഞ്ഞു ഒരു 'സാമ്പിള്‍' ഷൂ എടുത്തു അയാളുടെ കാലില്‍ ഇട്ടു പാകം നോക്കി. പിന്നെയും അവര്‍ എന്തെക്കൊയോ സംസാരിച്ചു. വളരെ ഹൃദ്യമായ സൌഹൃദ സംഭാഷണം. രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു വന്നയാള്‍ മടങ്ങി. ഞാന്‍ ഈ സമയമൊക്കെയും ഇരുവരെയും നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ ക്ഷമ നശിച്ചില്ല, കാരണം ശിവന്റെ പുഞ്ചിരിയായിരുന്നു. തിരികെ വന്നിരുന്നു എന്റെ ബാഗ് എടുത്തു, വാല്‍സല്യത്തോടെ അതിനെ നോക്കി. രണ്ടു മിനിറ്റ് കൊണ്ട് സിബ്ബ്‌ ശരിയാക്കി. ഒരു വശത്ത് കുറച്ചു തയ്യല്‍ വിട്ടിട്ടുണ്ടായിരുന്നു. അതും കൂടി ചെയ്തേക്കാം എന്ന് സ്വയം പറഞ്ഞു. ഞാന്‍ കൂലി കൊടുത്തു അവിടെ നിന്നും പോരുമ്പോള്‍ ശിവന്റെ ആ സൌഹൃദ പരമായ പെരുമാറ്റവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും എന്നെ വളരെ ആകര്‍ഷിച്ചിരുന്നു.

ഞാനോര്‍ത്തു ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നതും ഇത് തന്നെയല്ലേ. ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു സംസ്കാരം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. മാത്രവുമല്ല തങ്ങളുടെ കഴിവുകള്‍ (Skills) പരിപോഷിപ്പിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞു വരുന്നു. എന്നോട്ടോ എനിക്ക് പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല എന്ന പരിഭവവും. നമ്മുടെ കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും ബിരുദം സമ്പാദിച്ചു പുറത്തു വരുന്ന ആയിരകണക്കിന് യുവാക്കള്‍ക്ക് ഏതെങ്കിലും ഒരു ജോലിയില്‍ പ്രാവീണ്യം ഇല്ല എന്നുള്ളത് ഖേദകാരമാണ്. ഇതിനു യൂനിവേര്‍സിറ്റിയെയും സിലബസിനെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടേണ്ടത് ഒരു വ്യക്തിയുടെ കടമയാണ്. പലതും സ്വയം ആര്‍ജിച്ചെടുക്കവുന്നതാണ്. ഉദാ: ബിസിനസ് കത്തിടപാടുകള്‍, ടെലിഫോണ്‍ സംഭാഷണ ശൈലികള്‍ etc.. ഓരോ വ്യക്തിയും സ്വയം വളരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം. എങ്കിലേ ഇതു മേഖലയില്‍ വ്യപരിച്ചാലും ഉയര്‍ച്ച ഉണ്ടാവൂ. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങണം, എങ്കിലേ വിജയമുണ്ടാവൂ.

പലര്‍ക്കും ജോലി ഒരു കിട്ടികഴിഞ്ഞാല്‍ തന്റെ ജോലിയുടെ വ്യാപ്തി എത്ര കണ്ടു കുറയ്ക്കാം എന്നാണ് ആദ്യം നോക്കുന്നത്. എന്നാല്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ഉത്തര വടിത്വങ്ങള്‍ ലഭിക്ക്കുക. അതിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താനും അവര്‍ക്ക് കഴിയും. എവിടെയും പരിപൂര്‍ണതയാവണം നമ്മുടെ ലക്‌ഷ്യം. പിന്നെ ഒരു മേലുദ്യോഗസ്ഥനും നമ്മെ തള്ളി കളയാനാവില്ല. പിരിച്ചു വിടാനാവില്ല. പക്ഷെ ഇതിനു നിതാന്ത പരിശ്രമം ആവശ്യമുണ്ട്.ചെയ്യുന്ന തൊഴില്‍ എന്തായാലും [ചെരുപ്പുകുത്തി മുതല്‍ ജനറല്‍ മാനേജര്‍ വരെ] ചെറിയ ചെറിയ കാര്യങ്ങളാണ് ഒരുവന്റെ പ്രാഗല്‍ഭ്യം നിശ്ചയിക്കുന്നത്‌. സൌഹൃദപരമായ പെരുമാറ്റം, മറ്റുള്ളവരോടുള്ള ഒത്തൊരുമ, ജോലിയിലെ ആത്മാര്‍തത തുടങ്ങിയവ ആര്‍ക്കും സ്വയം വളര്‍ത്തിഎടുക്കാവുന്നതാണ്. ദൈവം നമുക്കോരോരുത്തര്‍ക്കും ധാരാളം തലന്തുകള്‍ (Talents) നല്‍കിയിട്ടുണ്ട്. അത് മണ്ണില്‍ കുഴിച്ചു വയ്ക്കാനല്ല. മറിച്ച് വളര്‍ത്തി വലുതാക്കി അവിടുത്തേക്ക്‌ പ്രതിഫലം നകാനാണ്.

അതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്‌. 1) നമ്മുടെ തലന്തുകള്‍ [കഴിവുകള്‍] എന്തൊക്കെയാണെന്ന് കണ്ടുപിടിക്കണം .2) അത് വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. 3) നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രയോജനപ്പെടുത്തണം.

കഴിവുകള്‍ വികസിപ്പിക്കുക എന്നത് ശ്രമരമായ പ്രവൃത്തിയാണ്‌. ഒരു രാത്രി കൊണ്ട് ഒന്നും സാധിക്കുകയില്ല. നിരാശപ്പെടരുത്. വീണ്ടും വീണ്ടും പരിശ്രമിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ പഠിക്കുക വഴി ദീര്‍ഘനാളത്തെ പരിശീലനത്താല്‍ നമുക്ക് വളരെയധികം മുന്നേറുവാന്‍ സാധിക്കും. ഇത് എത്ര കഴിവ് കുറഞ്ഞ [എന്ന് തോന്നുന്ന] വ്യക്തിക്കും സാധിക്കും. ഓരോ ദിവസവും ഉണരുമ്പോള്‍ 'ഇന്ന് ഞാന്‍ എന്തെങ്കിലും പുതിയ കാര്യം പഠിച്ചിരിക്കും' എന്ന് തീരുമാനിച്ചാല്‍, നമ്മുക്ക് മുന്‍പില്‍ അവസരങ്ങള്‍ അനവധിയാണ്. പക്ഷെ തീരുമാനം നിങ്ങളുടെതാണ്‌, നിങ്ങളുടെ മാത്രം.

മുകളില്‍ സൂചിപ്പിച്ച ചെരുപ്പുകുത്തിയുമായുള്ള അനുഭവം എന്നെ പഠിപ്പിച്ചതിതാണ്. ഏതൊരാള്‍ക്കും, ഇതൊരു സാഹചര്യത്തിലും, എന്ത് ജോലിയിലും പ്രശോഭിക്കാന്‍ കഴിയും. നമുക്കുള്ളിലെ ചെറിയ ചെറിയ കഴിവുകള്‍ നമ്മുടെ ചെറിയ ചെറിയ പെരുമാറ്റശീലങ്ങള്‍ മാറ്റുരച്ചെടുത്താല്‍ ജീവിതത്തിലും നമ്മുടെ തൊഴില്‍ മേഖലയിലും കൂടുതല്‍ ശോഭിക്കാന്‍ കഴിയും.

(മത്തായി 5: 48) ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു പരിപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണ്ണരാകുവിന് .”