Showing posts with label കവിത കുടുംബം. Show all posts
Showing posts with label കവിത കുടുംബം. Show all posts

Tuesday, February 11, 2020

അലക്സ് മാഷ് അനുസ്മരണം (തിരുവാണിയൂർ)

അലക്സ് മാഷ് അനുസ്മരണം
തിരുവാണിയൂർ : സംഗീതാധ്യാപകനും സംഗീത സംവിധായകനും ആയിരുന്ന അലക്സ് മാഷിൻറെ (കെ ആർ അലക്സ്) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും മുതിർന്ന കലാകാരന്മാരെ ആദരിക്കലും നടത്തി. തിരുവാണിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ' ഗുരുദക്ഷിണ 2020' പരിപാടികൾക്ക് അലക്സ് മാഷിന്റെ കുടുംബാംഗങ്ങളും, ശിഷ്യന്മാരും നേതൃത്വം നൽകി. തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.സി.പൗലോസ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ് ടി റെഡ്ഡ്യാർ & സൺസ്, പ്രിന്റിംഗ് ഡിവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ആർ സുരേഷ് ഉദ്‌ഘാടനം കർമ്മം നിർവ്വഹിച്ചു. ശില്പി ശ്രീ. സുനിൽ തിരുവാണിയൂർ ആമുഖാവതരണവും  ശ്രീ. കെ.എ. പരമു (പഞ്ച മൂർത്തി സംഗീതാലയ, മരട്) അലക്സ് മാഷ്  അനുസ്മരണപ്രഭാഷണവും  നടത്തി.

മുതിർന്ന കലാകാരന്മാരായ പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദൻ , ഗാനരചയിതാവും കവിയുമായ ശ്രീ.തോമസ് അന്തിക്കാട്ട്, കാഥികൻ ശ്രീ. കലാലയ ജി റാവു, സിനി ആർട്ടിസ്റ്റ് ശ്രീ. ബാബുരാജ് തിരുവാങ്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ഭവാനി രാധാകൃഷ്ണൻ, റവ.ഫാ മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പ, സംഗീതജ്ഞൻ ശ്രീ. തൃപ്പൂണിത്തുറ ചന്ദ്രമോഹൻ, റിട്ടയേർഡ് അധ്യാപകൻ ശ്രീ.സി സി. ജോർജ്ജ്, ശ്രീ.വാസുദേവൻ നമ്പൂതിരി (തുരുത്തിക്കാലമന), ശ്രീ. ജോസി വർക്കി എന്നിവർ സംസാരിച്ചു. 

അലക്സ് മാഷിന്റെ ശിഷ്യരായ ശ്രീമതി വത്സല കുട്ടൻ, ശ്രീമതി പ്രിയ വിജയൻ, ശ്രീമതി മണി ഷൺമുഖം, ശ്രീമതി അജിത അലക്സ്, ശ്രീ. അനിഷ് അലക്സ് എന്നിവരുടെ കർണ്ണാടക സംഗീത കച്ചേരിയും, ശ്രീ. തോമസ്  അന്തിക്കാട് മാഷിന്റെ വരികൾക്ക്   അലക്സ് മാഷ് സംഗീത സംവിധാനം നടത്തിയ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഉൾപ്പെടുത്തി ഏഞ്ചൽ ക്ലെയർ, ദിയ അൽഫോൻസ, ആർദ്ര രവീന്ദ്രൻ, ശിവ ലക്ഷ്മി ബിജു, അലീന ചാക്കോ, മേരി വിജയം, ഷോളി ബിനോബി എന്നിവരുടെ സംഗീതാർച്ചനയും  തുടർന്ന്  കലാകാരന്മാരായ  ശ്രീ. ശൈലേഷ് നാരായണൻ (കീ ബോർഡ്), ശ്രീ. കോട്ടയം മനോജ്(മൃദംഗം), ശ്രീ. വിഷ്ണു ചന്ദ്രമോഹൻ (വയലിൻ), ശ്രീ. ദിലീപ് കൊല്ലം ( വോക്കൽ), ശ്രീ. എൻ.എ സദാനന്ദൻ  & ശ്രീ. കുമാരൻ (തബല), ശ്രീ. ശ്രീകാന്ത് രാമമംഗലം (റിഥം) എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ സംഗീത സന്ധ്യയും അരങ്ങേറി. 

Friday, April 25, 2014

മാമ്പഴ പുളിശ്ശേരി

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ഫോണിൽ ഒരു കാൾ വന്നു. മനു ആണ് ഫോണ്‍ എടുത്തത്‌, അവൻ ഉടനെ അടുക്കളയിലേക്ക് ഓടിപ്പോയി ഒരു സഞ്ചിയും എടുത്ത്, ഞാറ്റിയത്തേക്ക് ഓടി.അവിടെ ബിന്ദൂന്റെ അമ്മ മാമ്പഴം പെറുക്കി വച്ചിട്ടുണ്ടായിരുന്നു!!

ഒരു സഞ്ചി നിറയേ മാമ്പഴവും ആയി അവൻ വന്നു, മനുവും ഏഞ്ചൽ മോളും മതിവരെ കഴിച്ചു. ചെറിയവൻ (ക്രിസ്) മാമ്പഴം കഴിക്കാറായിട്ടില്ല. അവൻ നോക്കി നിന്ന് വെള്ളമിറക്കുന്നത് കണ്ടിട്ട് ഞാൻ ഒരു മാമ്പഴം എടുത്ത് പിഴിഞ്ഞ് അവനും കൊടുത്തു. പണ്ടത്തെ കാലം ഓർമ്മവന്നു. മഴപെയ്തു കഴിയുമ്പോൾ 'ഞാറ്റിയത്ത്' പറമ്പിലേക്ക് ഓടും. 10 -20 മാമ്പഴം എങ്കിലും കിട്ടും            

അമ്മച്ചി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരം എത്ര പ്രായമായാലും മറക്കില്ല!! അന്നൊക്കെ രണ്ടോ മൂന്നോ മാമ്പഴം മാത്രമേ കറിയിൽ ഇടൂ. ആ മാമ്പഴത്തിന്റെ അണ്ടിക്കു വേണ്ടി കൊതികുത്തുന്നതും തല്ലു പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

മീനം -മേട മാസങ്ങളിൽ കത്തുന്ന ചൂടാണല്ലോ, അപ്പോൾ വെള്ളരിക്കയും മാങ്ങയും, മാമ്പഴ പുളിശ്ശേരി, കുമ്പളങ്ങ മൊരു കാച്ചിയത്, അച്ചിങ്ങ മെഴുക്കുപുരട്ടി, പടവലങ്ങ തോരൻ, ചക്കകുരുവും മാങ്ങയും ... ഇങ്ങനെ നാടൻ കറികൾ ആണ് പ്രധാനം. ഒക്കെ നാട്ടിൻ പുറത്തെ പാടത്തും പറമ്പിലും കൃഷിചെയ്ത് ഉണ്ടാക്കുന്നവ. അല്പം പോലും രാസവളം ഉപയോഗിക്കാതെ, ചാണകവും ചപ്പിലയും ഇട്ട് വളർത്തിയ പച്ചക്കറികൾ കഴിച്ച കാലം മറന്നു.               

ഇത്തവണ വിഷു സമയത്ത് 'തിരുവാണിയൂരിൽ' (അജിതയുടെ വീട്ടിൽ) പോയപ്പോൾ അവിടങ്ങളിൽ പാടത്ത് നല്ലപോലെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് കണ്ടു. വെള്ളരിക്ക ,പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങാ പയർ ... ഒക്കെയുണ്ട്. രാവിലെ ചില പടവരമ്പുകളിൽ പച്ചക്കറി പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ കൊതിവരും. തിരുവാണിയൂർ, മണീട്, രാമമംഗലം പഞ്ചായത്തുകളിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്നുണ്ട്. അതുകാണുമ്പോൾ സന്തോഷം!        

എന്റെ മക്കളെ മണ്ണിൽ കളിക്കാൻ വിടും, അവർ ചെളിവാരികളിക്കട്ടെ. മണ്ണിന്റെ മണം അറിയാതെ പ്ലാസ്റ്റിക്‌ മണം മാത്രം അറിഞ്ഞു ജീവിച്ചിട്ടെന്തു കാര്യം? പാടത്തും തോട്ടിലും കുളത്തിലും കളിച്ചും കുളിച്ചും വളർന്ന ഞാൻ, "മക്കളേ,, മണ്ണിലേക്കിറങ്ങല്ലേ" എന്ന് പറയുന്നത് അവരോടു ചെയ്യുന്ന അപരധമല്ലേ.     

അവർക്ക് കളിക്കാൻ തെങ്ങിൻ തൊടികളില്ല
അവർക്ക് നീന്താൻ പുഴകളില്ല
അവർക്ക് മാമ്പഴകാലമില്ല 
അവർക്ക് തോർത്തിട്ടു പിടിക്കാൻ
തോട്ടിൽ പരൽ മീനുകളില്ല
ഉപ്പുമാവ് തിന്നാൻ വട്ടയിലയില്ല
......................

(എല്ലാം ഞാൻ ലാപ്ടോപ്പിലെ യൂട്യൂബിൽ കൂടി കാണിച്ചു കൊടുക്കും!)

Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...

Monday, August 03, 2009

വലിയ വലിയ മനുഷ്യരുടെ ചെറിയ ചെറിയ മനസ്സുകള്‍ ...

മഴക്കാലം പ്രമാണിച്ചു രണ്ടു മാസം ട്രെയിന്‍ യാത്ര ഒഴിവാക്കി ഞങ്ങള്‍ 'കാര്‍ പൂള്‍ിംഗ്' ആയിരുന്നു. ഓഗസ്റ്റ്‌ ഒന്നുമുതല്‍ വീണ്ടും ട്രെയിന്‍ തന്നെ ശരണം. മഴയില്ലാത്തപ്പോള്‍ ട്രെയിന്‍ യാത്ര നല്ലോരനുഭവമാണ്. ആയാസം കുറവ്, നന്നായി റിലാക്സ് ചെയ്തു പോരാം... മൊബൈല്‍ റേഡിയോയില്‍ പാട്ട് കേള്‍ക്കാം, പുസ്തകം വായിക്കാം... മുളന്തുരുത്തിയില്‍ നിന്നും കയറി സൌത്ത് സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചാല്‍ മണിക്ക് ഓഫീസില്‍ എത്താം. ഓട്ടോക്ക് 24 രൂപയാകും, അത് മാത്രമാണ് പ്രധാന ചെലവ്.

ഇത്തനൈ പെരിയ മനിതനിക്ക് ... ഇത്തനൈ ചെറിയ മനിമിരുക്കാ???

രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു പിച്ചക്കാരന്‍ പാടിക്കൊണ്ടേയിരിക്കുന്നു. അയാളുടെ ഈണവും കയ്യിലിരിക്കുന്ന ചെറിയ മണിയില്‍ പഠിക്കുന്ന താളവും ചേരുമ്പോള്‍ ആരും കാതോര്‍ത്തുപോകും. പിന്നീടാണ് ഞാനതിലെ വരികളുടെ അര്‍ത്ഥം ശ്രദ്ധിച്ചത്. . . . എത്രയോ ചിന്താ ദീപ്തം. വാലിയുടെയോ കണ്ണദാസന്റെയോ വരികളാകും.

ഇത്തനൈ ചെറിയ പറവയ്ക്ക്.... ഇത്തനൈ പെരിയ അറിവിരുക്ക്!!!!

പിച്ചക്കാരന്‍ തമിഴന്‍ പാടിക്കൊണ്ടേയിരിക്കുന്നു.

ഇന്നലെ രണ്ടു മണിക്കൂറോളം അവനുമായി സംസാരിച്ചു. അവനു പറയാന്‍ ഒന്ന് മാത്രമേ ഉള്ളൂ. അവളുടെ കുറ്റങ്ങള്‍... അവളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും. ഞാന്‍ ചോദിച്ചു: അപ്പോ നിങ്ങള്‍ക്കിടയിലെ ഈ രണ്ടു കുഞ്ഞുങ്ങളോ? അവരുടെ മനസ്സിനെ എന്തിനു വേദനിപ്പിക്കുന്നു? അതൊന്നും എനിക്കറിയണ്ട. . . അവളെ ഒരു പാഠം പഠിപ്പിക്കും ഞാന്‍.

കല്ലുപോലുള്ള ആ മനസ്സിന് മുന്‍പില്‍ അടിയറവുപറഞ്ഞു പടിയിറങ്ങേണ്ടിവന്നു. പുതിയ വീട്, . . .കാറ്, എല്ലാ സാമഗ്രികളും സൌകര്യങ്ങളും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലി, മാന്യമായ ശമ്പളം... കുട്ടികള്‍ നല്ല നിലയില്‍ പഠിക്കുന്നു. 4 -ഉം 6 -ഉം വയസ്സുള്ള ആ പിഞ്ചു കുട്ടികള്‍ എന്ത് പിഴച്ചു? ഈ കോഴി-പ്പോരിനു നടുവില്‍പ്പെടാന്‍? കുപ്പികള്‍ നിരത്തി വച്ച് കുടിച്ചാല്‍ ഭാര്യയെ തോല്‍പ്പിക്കാമെന്ന് കരുതുന്ന ഭര്‍ത്താവ്. ശണ്ടകൂടിയാല്‍ ഭര്‍ത്താവ് നന്നാവുമെന്ന് കരുതുന്ന ഭാര്യ.... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

അവനെ എങ്ങിനെയെങ്കിലും പറഞ്ഞു മനസിലാക്കി ഒരു 'ഡി-അഡിക്ഷന്‍' കേന്ദ്രത്തില്‍ എത്തിക്കമെന്നുള്ള മോഹം വെറും വ്യാമോഹം മാത്രമായി. ഒരു കൊച്ചുകുടുംബത്തില്‍ പതിയെ വിള്ളല്‍ സംഭവിക്കുന്നത് ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാന്‍ മാത്രം. വിള്ളലിലൂടെ തോണിയിലേക്ക്‌ വെള്ളം കയറി തുടങ്ങിയിരിക്കുന്നു. അവര്‍ അറിയുന്നില്ലേ? എന്തിനീ കൊച്ചു കൊച്ചു വാശികള്‍? [ഈശ്വരാ.. ഈ തോണി മുങ്ങരുതേ എന്നാ പ്രാര്‍ത്ഥന മാത്രം]

കേരളത്തില്‍ ദാമ്പത്യബന്ധങ്ങള്‍ തകര്‍ച്ചയിലാണോ? മാതൃഭൂമിയില്‍ ഒരു ലേഖനം കണ്ടു. പിന്നെ കാവ്യ മാധവന്റെ വാര്‍ത്ത. ആരാന്റമ്മയ്ക്കു ഭ്രാന്ത് പിടിക്കുമ്പോള്‍.... സ്വന്തം ദേഹത്ത് തട്ടുമ്പോഴേ ഏതു വേദനയും വേദനയാവൂ.

വലിയ വലിയ പ്രതീക്ഷകള്‍, വിട്ടുവീഴ്ചയില്ലായ്മ, അഹന്ത, സംശയം, മദ്യപാനം, പണത്തോടുള്ള ആര്‍ത്തി... ഇവയൊക്കെ കുടുംബകലഹത്തിനു കാരണമാകാമെങ്കിലും വിട്ടുവീഴ്ച(Adjustment) യില്ലായ്മ തന്നെയാണ് പ്രധാനകാരണമായി എനിക്ക് തോന്നിയിട്ടുള്ളത്. ദാമ്പത്യജീവിതം തികച്ചും ഒരു വിട്ടുവീഴ്ച(Adjustment) തന്നെയാണ്.

ഇനിയോരുവന്‍ വേദനൈ...
ഇവര്‍കള്ക്ക് വേടിക്കൈ [തമാശ]
ഇദയമറ്റ്ര മനിതനിക്ക്
[ഹൃദയമില്ലാത്ത മനുഷ്യര്‍ക്ക്‌]
ഇതുവെല്ലാം വാടിക്കൈ... [സാധാരണ]


തമിഴന്‍ ദൂരെ നടന്നു പോയി.... അയാളുടെ പാട്ടും. ബാക്കി വരികള്‍ ഗൂഗിള്‍ തപ്പിയെടുത്തു. [എം.ജി.ആര്‍ അഭിനയിച്ച 'ആശൈമുഖം' എന്ന പടത്തിലെ ഗാനം.]

Friday, July 25, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ.......

""അടരുവാന്‍ വയ്യ... അടരുവാന്‍ വയ്യ........നിന്‍ ഹൃദയത്തില്‍ ‍നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും.... ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പോഴാണെന്റെ സ്വര്‍ഗംനിന്നിലടിയുന്നതെ നിത്യസത്യം.....""

ഇന്നു ഓര്‍കുട്ടില്‍ സക്കീര്‍ ഹുസ്സൈനിന്റെ പ്രൊഫിലില്‍ ഒരു പുതിയ വീഡിയൊ ക്ലിപ്പ് കണ്ടു. സ്വന്തം ക്യാമറയില്‍ എടിത്തതായി തോന്നുന്നു. ഒരു കുന്നിന്‍ ചരുവിലിരിക്കുന്ന ദമ്പതികള്‍, കൂടെ കുഞ്ഞുമുണ്ട്. ഭാര്യ (ഷൈന എന്നാണു പേരെന്ന് അതില്‍ കൊടുത്തിട്ടുണ്ട്) മുകളില്‍ കൊടുത്തിരിക്കുന്ന കവിത മനോഹരമായി ആലപിക്കുന്നു. വളരെ മനോഹരമായിട്ടുണ്ട്. കേട്ടിരുന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയൊക്കെയോ പറന്നുപോയി.
ഞാന്‍ അജിതയും മോനുമായി ഒരിടത്ത് ഇതു പോലെ സ്വസ്ഥമായി ഇരിക്കുന്നതും അജിത പാടുന്നതും സ്വപ്നം കണ്ടു. (അജിതയ്ക്ക് പാരമ്പര്യമായി സംഗീതവാസന കിട്ടിയിട്ടുണ്ട്, എങ്കിലും ഇതു വരെ പാടിക്കേട്ടിട്ടില്ല)
ഓര്‍മ്മകള്‍ എവിടെയൊക്കെയോ എന്നെയും കൊണ്ട് പോയി: പട്ടാമ്പിയില്‍ പണ്ട് നടന്ന നാഷണല്‍ സര്‍വീസ് സ്കീം - ദശദിനക്യാമ്പ്. നല്ല മനോഹരമായ നിളാതീരം. എം.ടി.യുടെ നാട്ടിലായിരുന്നു. അവിടെ വച്ച് കവിത ചൊല്ലാറുണ്ടായിരുന്ന രാജി എന്ന സുഹൃത്തിനെ ഓര്‍മ്മവന്നു.
പിന്നെ സ്കൂള്‍ ദിനങ്ങള്‍, പാടാന്‍ നല്ല സ്വരമില്ലാത്തതിനെക്കുറിച്ചോറ്ത്തു ദുഃഖിച്ച ദിനങ്ങള്‍ ... കോളേജില്‍ മനോഹരമായി ഓടക്കുഴല്‍ വായിച്ചിരുന്ന ജോയല്‍ അസ്സറിയ്യ. ക്ലാസ്സുകള്‍ക്കിടയിലെ വിരസതയകറ്റാന്‍ തന്റെ തുണിസഞ്ചിയില്‍ നിന്നും ചെറിയ ഓടക്കുഴല്‍ എടുത്ത മനോഹരമായ ഈണങ്ങള്‍ അവന്‍ വായിക്കുമായിരുന്നു. (അസൂയ തോന്നിയിട്ടുണ്ട് - പെണ്‍കുട്ടികളുടെ കയ്യടി കാണ്ടിട്ട്) അവന്‍ ഇപ്പോല്‍ മദ്രാസ്സില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു.
ഒരു സിനിമ കാണുന്നതില്‍ കൂടുതല്‍, ഒരു വീഗാലന്റ് ട്രിപ്പില്‍ കൂടുതല്‍, ഒരു തീര്‍ഥയാത്രയില്‍ കൂടുതല്‍ . . . ഇത്തരം ഒരു നിമിഷം (ഒന്നിച്ച് ശാന്തമായിരിക്കുന്ന ഒരു നിമിഷം) ആണു ഞാനേറെ ആഗ്രഹിക്കുന്നത്.
പണ്ട് മണ്ണുത്തിയില്‍ പടിക്കുമ്പോള്‍ ഞാനും സുജയനും /ക്രിഷ്ണകുമാറും വടക്കുന്നാഥനില്‍ വന്ന് ചുറ്റമ്പലത്തിനകത്ത് ഒന്നു രണ്ട് പ്രദിക്ഷിണം വച്ച് ആല്‍ത്തറയില്‍ (ഇലഞ്ഞിത്തറമേളം നടക്കുന്നതിനടുത്ത്) ഇരുന്ന് കുറച്ച് നേരം സോപാനസംഗീതം (ഇടക്ക/അഷ്ടപദി വായിക്കുന്നത്) കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആ മനശാഃന്തി വേറൊരിടത്തുനിന്നും കിട്ടിയിട്ടില്ല.
പറഞ്ഞ് പറഞ്ഞ് വിഷയത്തില്‍ നിന്നും മാറിപ്പോയി. സക്കീര്‍ ഹുസ്സൈന്റെ ഈ വീഡിയൊ ക്ലിപ്പ് കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് ഒരു സ്ക്രാപ്പ് എഴുതി. ആ കവിതാലാപനം എനിക്കൊത്തിരി ഇഷ്ടമായി എന്നുപറഞ്ഞ്. ഞാന്‍ ഓഫീസ്സില്‍ ആയിരുന്നു. കുറേ നേരം കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സക്കീര്‍ ആണു പട്ടാമ്പിയില്‍ നിന്നും!! ഞങ്ങള്‍ തമ്മില്‍ ‘ഓര്‍ക്കുട്ടില്‍’ പരിചയമുള്ളതല്ലാതെ, നേരില്‍ പരിചയം ഇല്ല, കൂടുതല്‍ ഒന്നും അറിയുകയും ഇല്ല. “സ്ക്രാപ്പ് കണ്ടിട്ട് വിളിച്ചതാണ്. ആ കവിത ആലപിച്ചിരിക്കുന്നത് എന്റെ ഭാര്യയാണ്. അവള്‍ ഇപ്പോള്‍ ഇല്ല!! എന്നെ (ഈ ലോകത്തുനിന്നു)വേര്‍പിരിഞ്ഞിട്ട് കുറച്ച് നാളായി, കഴിഞ്ഞ ദിവസം എന്തോ തിരഞ്ഞപ്പോള്‍ ആ വീഡിയോ കണ്ടത്, ഓര്‍ക്കുട്ടില്‍ അപ്പ്ലോഡ് ചെയ്തതാണ്.” വാക്കുകള്‍ ഇടറിയിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. ഞാനും വല്ലാത്തൊരു മാനസ്സീകാവസ്ഥയിലായിപ്പോയി. എനിക്കിനിയും അതു വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവരുടെ കുടുംബചിത്രം ഓര്‍ക്കുട്ടിലൂടെ എന്നെ നോക്കിചിരിക്കുന്നു.
ആലാപനം നിങ്ങള്‍ക്കും ഈ ലിങ്കിലൂടെ കാണാം: http://www.youtube.com/watch?v=Om8rbBO5SvM (ഇപ്പോഴും സംശയം ബാക്കി, ഇനി ഞാന്‍ ഫോണിലൂടെ കേട്ടതെന്തെങ്കിലും തെറ്റിയതാണോ? ഷമിക്കണം ഷക്കീര്‍ എനിക്കിത് വിശ്വസിക്കാനാകുന്നില്ല.)