Showing posts with label ദാമ്പത്യം. Show all posts
Showing posts with label ദാമ്പത്യം. Show all posts

Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി) 

Tuesday, March 19, 2019

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം 

പലപ്പോഴും വിവാഹമോചനം യുദ്ധസമാനമാണ്, എന്നാൽ എന്തുകൊണ്ട് സ്നേഹപൂർവ്വം വേർപിരിഞ്ഞുകൂടാ? നല്ലൊരു സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ഭാര്യയും ഭർത്താവും രണ്ടുവഴിക്കു പിരിയുകയും സന്തോഷപൂർണ്ണമായ ശിഷ്ടജീവിതം നയിക്കുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കലും വിവാഹമോചനം ഒരെടുത്തുചാട്ടം ആവാതിരിക്കട്ടെ. വിവാഹത്തിനുശേഷം രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടുമതി വേർപിരിയലിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കാൻ. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെ ദാമ്പത്യത്തിലും ഉണ്ടാവും. ഇത്തരം ചെറിയ ശാഠ്യങ്ങൾക്ക് വശപ്പെട്ട് ഒരിക്കലും ജീവിതം നശിപ്പിക്കരുത്

പ്രധാനമായും രണ്ട് തത്വങ്ങളിൽ അധിഷ്ടിതമാണ് വിവാഹജീവിതം.
1) പരപ്സരവിശ്വാസം
2) കൂട്ടുത്തരവാദിത്വം 

ഇതുരണ്ടും ഇല്ലാതായാൽ പിന്നെ ഒരു കൂരയ്ക്കുകീഴിൽ ഒരേ കട്ടിലിൽ കിടക്കാതിരിക്കുകയാണ് നല്ലത്. രണ്ടു വീടുകളിൽ താമസിക്കാൻ സൗകര്യമോ, സാമ്പത്തികമോ ഇല്ലാത്തവർക്ക് ഒരേ വീട്ടിൽ രണ്ടായി താമസിക്കാം. പരസ്പരം വഴക്കിടാതെ, പോരടിക്കാതെ അത്യാവശ്യത്തിനുമാത്രം ആശയവിനിമയം ചെയ്തുകൊണ്ട്.

പലപ്പോഴും കണ്ടുവരുന്നത്, ഇതിനു മുതിരാതെ കീരിയും പാമ്പും പോലെ പരസ്പരം കടിച്ചുകീറി സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ജീവിതം നരതുല്യമാക്കുന്ന മനുഷ്യർ. അതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കുട്ടികളും.

ഓർമ്മിക്കുക, എല്ലായ്‌പ്പോഴും വിവാഹം എന്ന വ്യവസ്ഥ വിജയിച്ചുകൊള്ളണമെന്നില്ല. നല്ലൊരു ശതമാനം കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത സാഹചര്യവും സ്വഭാവവിശേഷതകളും ആയിരിക്കും ദമ്പതികൾക്കിടയിൽ. അത് വെറുതെ വലിച്ചുനീട്ടി, കൂട്ടിക്കെട്ടി ബദ്ധപ്പെട്ട് വഴക്കും വക്കാണവുമായി കൊണ്ടുപോകുന്നത് ആർക്കും പ്രയോജനപ്രദമാവില്ല.

പരസ്പരവിശ്വാസം : രണ്ടു പങ്കാളികൾക്കിടയിൽ ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസമാണ്. ഉദാഹരണമായി  ഗൾഫിൽ ജോലിയുള്ള / സൈന്യത്തിൽ ജോലിയുള്ള ഭർത്താവിനെ ഭാര്യ അന്ധമായി വിശ്വസിക്കേണ്ടിവരും. കാരണം ഇവിടെ ഭർത്താവ് ദൂരനാട്ടിൽ താമസിക്കുന്നു, പണിയെടുക്കുന്നു. വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ആയിരിക്കും അയാൾ കുടുംബത്തിലേക്ക് വരുന്നത്. ആ മനുഷ്യൻ ദൂരെയായിരിക്കുമ്പോൾ ആരോടെങ്കിലും രഹസ്യബന്ധം പുലർത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ തീർന്നു ആ ജീവിതം. ഇതുപോലെ തന്നെ ഭാര്യ നേഴ്സ് ആണെന്ന് കരുതുക, രാത്രി ഷിഫ്റ്റ് ജോലിയൊക്കെ ചെയ്യേണ്ടി വരും, ഈ രാത്രികളിൽ അവൾ എവിടെയാണ് പോകുന്നത് ആരോടോക്കെയാണ് ബന്ധം ... ഇങ്ങിനെ സംശയിച്ചു തുടങ്ങിയാൽ അതോടെ പൊട്ടും എല്ലാം

കൂട്ടുത്തരവാദിത്വം: വളരെ പരമപ്രധാനമായ ഒരു അടിസ്ഥാനമാണിത്, വീട്ടിലെ ചിലവുകൾ, മക്കളുടെ വളർച്ച, രോഗം, കടം, പരാജയങ്ങൾ .... ഇതിലൊക്കെ ഭാര്യാഭർത്താക്കന്മാർ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അതല്ലാതെ പരസ്പരം പഴിചാരി പങ്കാളിയെയും പങ്കാളിയുടെ വീട്ടുകാരെയും പൂർവ്വികരെയും കുറ്റപ്പെടുത്താൻ തുടങ്ങിയാൽ സർവ്വനാശമായിരിക്കും ഫലം. പരസ്പരം വഴക്കടിച്ചും ചീത്തവിളിച്ചും പഴിചാരിയും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നതിലും ഭേദം ബഹുമാനത്തോടെ വേർപിരിയുന്നതു തന്നെയാണ്     

ധാരാളം ദമ്പതിമാർ ഒരേ കൂരയ്ക്ക് കീഴിൽ കിടന്നു ഇന്ത്യയും പാക്കിസ്ഥാനും പോലെ യുദ്ധം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. പൂർവ്വകാല വൈരാഗ്യത്തോടെയാണ് ഇവർ പലപ്പോഴും പെരുമാറുന്നത്, വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം മാത്രം ആയവർ പോലും നൂറ്റാണ്ടുകളായി മനസ്സിൽ കിടക്കുന്ന കുടിപ്പക തീർക്കാണെന്ന വണ്ണം വഴക്കടിക്കുന്നു. എന്തിന്?

വഴിയിൽ കാണുന്ന ഒരു സഹോദരനെപ്പോലെ സഹോദരിയെപ്പോലെ താലികെട്ടിയ പങ്കാളിയെ കണ്ടു പരസ്പര ബഹുമാനത്തോടെ, സൗഹൃദം നിലനിറുത്തി കൊണ്ടുതന്നെ വേർപിരിഞ്ഞുകൂടെ. അതുപോലെ ഒരു സംസ്കാരം നമുക്ക് വളർത്തി എടുത്തുകൂടെ?  രണ്ടു വ്യക്തികളും അവരുടെ വ്യക്തിത്വം നിലനിർത്തികൊണ്ട് എതിർ വ്യക്തിയുടെ സ്വത്വത്തെ (സ്വഭാവ വൈശിഷ്യങ്ങളെ / വൈകൃതങ്ങളെ ) അംഗീകരിച്ചുകൊണ്ട് ഗൂഡ് ബൈ പറയാൻ നമ്മൾ മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു.
 
ഈയൊരു മനോനിലയിലേക്ക് ഉയരാൻ കഴിഞ്ഞാൽ അനാവശ്യമായ പോലീസ് കേസുകളും വക്കീൽ ഫീസുകളും ഒഴിവാക്കാൻ സാധിക്കും. മനസ്സിലെ പിരിമുറുക്കവും അസ്വസ്ഥതകളും ഇല്ലാതെ സ്നേഹത്തോടെ വേർപിരിയാൻ കഴിയും. പരസ്പരം ചെളിവാരിയെറിയാതെ പല്ലിന്റെ ഇടകുത്തി നാട്ടുകാരെ മണപ്പിക്കാതെ ഒരു ഗുഡ് ബെ!!

കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ കുടുംബത്തിന്റെ സമാധാനം നശിക്കാതെ ആരോഗ്യപരമായ രീതിയിൽ വേർപിരിയുമ്പോൾ രണ്ടുകൂട്ടർക്കും വളരെയധികം നയപരമായ നേട്ടം തുടർജീവിതത്തിൽ കൊയ്തെടുക്കുവാൻ സാധിക്കും.

  • നിങ്ങളുടെ ജീവിത പങ്കാളിയെ ഒരു ബിസിനസ്സ് പങ്കാളിയോടെന്നപോലെ പെരുമാറുക. നല്ല ആദരവും മര്യാദയും കൊടുക്കുവാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. അവരെ/അയാളെക്കുറിച്ച് യാതൊരു നുണകളോ അശ്ലീലമോ അനാവശ്യ പരാമർശങ്ങളോ അപവാദകഥകളോ നടത്താതിരിക്കുക, ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. വേർപിരിയുമ്പോൾ പോലും പങ്കാളിയെ ഒരു ശത്രുവിനെപ്പോലെ കാണാതിരിക്കുക. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക, ഫോൺ കാളുകൾ എടുക്കാതിരിക്കരുത്   
  • കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ഭാവിപരിപാടികൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുക, ആവശ്യമെങ്കിൽ രണ്ടാൾക്കും സമ്മതമായ കാര്യങ്ങൾ എഴുതി ഒരു രേഖയാക്കി സൂക്ഷിക്കാം. കുട്ടികളുടെ പിറന്നാളാഘോഷം, പഠനം, വിവാഹം എന്നിവ ഒരുമിച്ച് എങ്ങിനെ നടത്താം എന്ന് ആലോചിക്കുന്നതിൽ തെറ്റില്ല.
  • വേർപിരിയൽ എപ്പോഴും മനുഷ്യന്റെ വികാര തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭയം, ദേഷ്യം, വിഷാദം, നിരാശ, കോപം, സ്വയം ശപിക്കൽ ഇങ്ങിനെ വിവിധ വികാരമണ്ഡലങ്ങളിലൂടെ ഇരുവരും കടന്നു പോകും. നിയന്ത്രിക്കാനാവാത്ത കോപം പലരെയും നശിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലിംഗ് വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഡിവോഴ്‌സ് ഒരു ചീത്തകാര്യമല്ല എന്ന് സ്വയം അംഗീകരിക്കണം. ഒരേ കൂരയ്ക്കു കീഴിൽ തെരുവുനായ്ക്കളെ പോലെ കടിച്ചുകീറി ജീവിക്കുന്നതിൽ ഭേദം ആത്മാഭിമാനത്തോടെ വേർപിരിയുന്നു തന്നെയാണ്.
  • എടുത്തുചാട്ടവും പെട്ടെന്നുള്ള തിരുത്തലുകളും ഒഴിവാക്കുക. ഉദാഹരണമായി കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത്, വീട്ടിലെ ചിലവുകൾ നടത്തുന്നത് ഒക്കെ പെട്ടെന്ന് ഒരു ദിവസം മാറ്റേണ്ടതില്ല. കുറച്ചുനാളത്തേക്ക് നിലവിലെ സ്ഥിതി തുടരുക, എന്നിട്ട് പതിയെ പരസ്പര സമ്മതത്തോടെ ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്താം. സാമ്പത്തീക ബാങ്കിങ് ഇടപാടുകൾ, ആസ്തികൾ / സ്വത്തുവിഭജനം ഒക്കെ സാവധാനം ക്ഷമയോടെ ചെയ്‌താൽ ഭംഗിയാക്കാം. അനാവശ്യ ഇടപെടലുകളും വക്കീൽ ഫീസും ഒഴിവാക്കാം.  
  • രണ്ടുപേരും ഒത്തുപോകാൻ സാധിക്കാത്ത മേഖലകളെ ക്കുറിച്ച് തുറന്നു ചർച്ചയാവാം. പരസ്പരം മനസിലാക്കാം, രണ്ടുപേരുടെയും സ്വഭാവ വിശേഷങ്ങളും വൈചിത്ര്യങ്ങളും അംഗീകരിച്ചുകൊണ്ട് രണ്ടാവാനുള്ള വഴി തേടണം. ഇത് ആരുടെയും കുറ്റമല്ല, മറിച്ച് പ്രകൃതിയുടെ വൈരുദ്ധ്യമാണ്. അതിന് പരസ്പരം പഴിചാരുകയോ വീട്ടുകാരെ പഴിക്കുകയോ വേണ്ട. മനുഷ്യർ ജന്മനാൽ വിവിധോന്മുഖ ബുദ്ധിക്ഷമതയോടുകൂടി ജനിച്ചു വീഴുന്ന ജീവികളാണ്. ഈ ബഹുമുഖ ബുദ്ധിവിശേഷത്തിൽ എല്ലാ മനുഷ്യ ബന്ധങ്ങളും വിജയിക്കാണണമെന്നില്ല. കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് സാധിക്കും, എന്നാൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല പകരം സ്നേഹത്തോടെ വേർപിരിയാൻ മാർഗ്ഗങ്ങൾ ആരായണം. 
  • അറുത്തുമുറിച്ച് പോകുന്നതിൽ ഭേദം സമയമെടുത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് വേർപിരിയുന്നതാണ് നല്ലത്. പല കാര്യങ്ങളും ഒന്നിരുന്നാലോചിച്ചാൽ നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഉദാ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ വിശ്വസ്തരായ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം തേടാം, അതുപോലെ നല്ല വക്കീൽ, കൗൺസിലിംഗ് വിദഗ്ദൻ, കളങ്കമില്ലാത്ത ബന്ധുക്കൾ (കാരണവർ സ്ഥാനത്തുള്ള) ഒക്കെ നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ സഹായിച്ചേക്കാം. അവരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ചെവികൊടുക്കാം, പക്ഷെ തീരുമാങ്ങൾ നിങ്ങളുടേത് മാത്രമായിരിക്കട്ടെ  
  • സുരക്ഷിതത്വം പ്രശ്നമല്ലെങ്കിൽ കുറച്ചുനാളുകൾ കൂടി ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നതു കൊണ്ട് തെറ്റില്ല. നിങ്ങളുടെ പങ്കാളി വളരെ മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, ചെയ്യുന്നില്ലെങ്കിൽ സ്വഭാവവൈകല്യങ്ങൾ, വൈകൃതങ്ങൾ, മാനസീക വിഭ്രാന്തി കാണിക്കുന്നില്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ താമസിച്ച് നല്ല രീതിയിൽ വേർപിരിയുന്നതിനുള്ള തീരുമാനങ്ങൾ കൂടിയാലോചിച്ച് എടുക്കാവുന്നതാണ്.  
  • ഡിവോഴ് സ് എന്നത് ഭാരതീയരുടെ ഇടയിൽ ഒരു വലിയ തെറ്റ് പോലെയാണ് കരുതപ്പെടുന്നത്. ജീവിതകാലം മുഴുവൻ തെറ്റായ ഒരു പങ്കാളിയോടൊപ്പം ചിലവൊഴിച്ച് നരകിച്ചു ചത്താലും ഡിവോഴ്‌സ് എന്ന പ്രക്രിയയെക്കുറിച്ച് സങ്കല്പിക്കാനേ കഴിയില്ല നമുക്ക്. സമൂഹത്തിൽ ഇതിനോടുള്ള കാഴ്ചപ്പാടും ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ഒക്കെ കൂടുമ്പോൾ നരകിച്ച് മരിക്കുന്നതു തന്നെയാണ് ഭേദം എന്ന് സ്ത്രീകളും ചുരുക്കം പുരുഷന്മാരും ചിന്തിക്കുന്നു.
  • ഡിവോർഴ്‌സ് ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മനസിലാക്കുക, അവ പാലിക്കാൻ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. കുട്ടികളുടെ സംരക്ഷണം, നഷ്ടപരിഹാരം, ജീവനാംശം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും കർശനവും ആയ നിയമങ്ങൾ നമ്മുടെ നാട്ടിലിന്നുണ്ട്. അവ മനസ്സിലാക്കി പാലിക്കാൻ ശ്രമിക്കുക. 
പാരന്റിങ് പാർട്ട്ണര്ഷിപ് എന്നത് ഒരു പുതിയ ആശയമാണ്, വിവാഹബന്ധം വേർപെടുത്തിയ ശേഷവും കുട്ടികളെ വളർത്തുന്നതിൽ രണ്ടുപേർ ഒരുമിച്ച് നിൽക്കുന്ന സാഹചര്യമാണിത്. കൃത്യമായ നിർവചങ്ങളോടെയും വ്യക്തമായ ചുമതലകളോടെയും വേർപെട്ട ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും കുട്ടികളുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തുവരുന്നു.

വക്കീൽ, മീഡിയേറ്റർ, കൗൺസിലോർ എന്നിവരുടെ സേവനം തീർച്ചയായും ഒരു വിവാഹമോചനത്തിൽ അത്യാവശ്യമാണ്. വക്കീലന്മാരുടെ നോട്ടം സാമ്പത്തീക ലാഭത്തിൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല ഒരു മനഃശാസ്ത്ര കൗൺസിലോർ വ്യക്തികളുടെ വികാര വിചാരങ്ങളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഇത് തീരുമാങ്ങൾ എടുക്കാൻ പങ്കാളികൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകും. യോഗ്യതയുള്ള മീഡിയേറ്റർ അല്ലെങ്കിൽ കൗൺസിലോർ ആയി സംസാരിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. അതുപോലെ വക്കീലന്മാരുടെ അടുത്ത് സൂക്ഷിച്ച് മാത്രം ഇടപഴകുക 

ഒരിക്കലും സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരപരമായ ഉപദേശങ്ങൾക്കു പിന്നാലെ പോകാതിരിക്കുക. തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക, പങ്കാളികൾ രണ്ടുപേരും സമ്മതിക്കുന്ന വിഷയങ്ങൾ ഒപ്പിട്ട് ഒരു രേഖയാക്കാവുന്നതാണ്. 

പരസ്പരം വിഡ്ഢിവേഷം കെട്ടി, സ്നേഹം അഭിനയിച്ചു കൊണ്ട് ഒരു കൂരയ്ക്കുകീഴിൽ വർഷങ്ങളോളം കഴിയുന്നതിലും ഭേദം പരസ്പരം തുറന്നു പറഞ്ഞ് പിരിയുന്നതാണ്. 

ഒരിക്കലും സന്തോഷവും സമാധാനവും ആഗ്രഹിച്ച് വിവാഹമോചനം ചെയ്യരുത്. അതിന് അതിന്റേതായ  കാരണങ്ങൾ ഉണ്ടായിരിക്കണം. 

Friday, October 16, 2015

ദാമ്പത്യം—ദൈവത്തിന്‍റെ ഒരു സ്‌നേഹോപഹാരം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....
( കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌ )

Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.                       

Saturday, January 11, 2014

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

ആണിനോട് ശമ്പളം എത്രയാണെന്നു ചോദിക്കരുത്
അതുപോലെ, പെണ്ണിനോടു പ്രായവും.

ഭർത്താവ് കടം വാങ്ങരുത്
ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ച് കുറവുപറയുകയുമരുത്!

അന്യസ്തീകളുടെ സൗന്ദര്യത്തെ പുകഴ്ത്തരുത്‌
മോഷ്ടിച്ചും ചെലവുചെയ്യാൻ മടിക്കരുത്!

ഇദി ദാമ്പത്യം
മമ സന്തോഷം!!