Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

''ദി ലയിംഗ് കിങ്'' - അലക്‌സ് ബിയേർഡിന്റെ കഥ



നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ''ദി ലയിംഗ് കിങ്''

നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും ..!

മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും ..!!

103 വയസ്സായ ആമയുടെ മുഖത്തു നോക്കി  നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും ..!

ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും ..!

അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ..!!

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി ..!

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി ..!!

മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ  നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു  പൊതുമൃഗങ്ങള്‍ ആവേശഭരിതരായി ..

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു ..

തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട്   തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു ..

ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു ..

കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി ..

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ ..?

എലിയെ നോക്കി കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ ..? എന്ന് പന്നി പുച്ഛിച്ചു .. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി ..

പക്ഷെ ..എലിയുടെ_വാക്കുകൾ_സമൂഹത്തിൽ_ചർച്ചയായി .. മാലിന്യം തിന്നുന്ന  വെറുമൊരു_പന്നിയാണ്_നമ്മെ_അടക്കി_ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി ..

മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി ..

ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി ..!

#സത്യം_പറയാൻ_ഒരു_എലിയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ ..!!

(കടപ്പാട്)

ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ

പ്രസിദ്ധമായ ഈ കഥ. 

ഈ കഥയുമായി ലോകത്ത് ആർക്കെങ്കിലും സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ..,

Sunday, September 17, 2023

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം:

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷം ഞങ്ങൾ മുളവുകാടേയ്ക്ക് യാത്രതിരിച്ചു

സ്വാതന്ത്ര്യ ദിനം ആയതിനാൽ എയ്ഞ്ചലിന് അന്ന് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ക്യാമ്പ് ഉണ്ടായിരുന്നു, നാലുമണിക്ക് അത് കഴിയും അവളെയും വിളിച്ച് ഹൈക്കോട്ട് ജംഗ്ഷൻ വഴി മുളവുകാടയ്ക്ക് ഉള്ള യാത്ര ഹൈക്കോടതി ജംഗ്ഷനിൽ എത്തിയപ്പോൾ ചാരിയോറ്റ്  ചായക്കടയിൽ നിന്ന് ചായയും പഴംപൊരിയും. ഇടഭക്ഷണം കിട്ടിയ ജോമലിന്റെ വയർ നിറഞ്ഞ, സന്തോഷം. ഏകദേശം നാലേമുക്കാൽ മണിയായപ്പോൾ കാവിലെത്തി 


അമ്പതു പേരോളം പേർ അവിടെ കൂടിയിട്ടുണ്ടായിരുന്നു. ബോബിയച്ചനും കൂടെയുണ്ട്.
വർഷങ്ങളായി ഇതുപോലെ ഉള്ള ആത്മീയ -വേദാന്ത കൂട്ടായ്മകളിൽ പോകാറുണ്ടെങ്കിലും കുടുംബം ഒരുമിച്ച് മക്കളുമൊത്ത് ഇതുപോലെ ഒരു കൂട്ടായ്മയിൽ പോകുന്നത് ആദ്യമായാണ് ചില പ്രഭാഷണങ്ങൾ ചില സംഗീത കച്ചേരികൾ പ്രത്യേകിച്ചും കർണാട്ടിക് സംഗീതം അല്ലെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം രണ്ടുമൂന്നു മണിക്കൂർ ഉള്ള പ്രോഗ്രാമുകളിൽ കുട്ടികൾക്ക് ഇരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അവരുടെ പ്രായത്തിൽ അതുപോലെയുള്ള വിഷയങ്ങളിൽ താല്പര്യമുണ്ടാകില്ലല്ലോ 

അവർക്ക് സിനിമ കാണാൻ പോവുക മാളിൽ ഷോപ്പിങ്ങിനു പോവുക പാർക്കിൽ പോവുക ഇങ്ങനെയുള്ള താല്പര്യങ്ങളാണ് എങ്കിലും റിസ്ക് എടുത്ത് ഇത്തവണ എല്ലാവരും ഒരുമിച്ചു പോകാം എന്ന് കരുതി സംഭാഷണങ്ങളോ പ്രഭാഷണങ്ങളോ ശ്രദ്ധാപൂർവ്വം കേട്ടിരിക്കാനുള്ള ക്ഷമ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഏത് സമയത്താണ് കുട്ടികൾക്ക് ബോറടിക്കുന്നത് അപ്പോൾ തന്നെ അവിടെ നിന്നും സ്നേഹപൂർവ്വം ബൈ പറഞ്ഞു പോരാം എന്ന വാക്കിൽ അവരെ കൂടെയിരുത്തി.

തികച്ചും ഔപചാരികതകൾ ഇല്ലാത്ത ഒരു കൂട്ടായ്മയാണ് താവോ കാവിൽ കണ്ടത്, അനുഭവിച്ചത് എല്ലാവരും വട്ടത്തിലിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചു പാട്ടുപാടിയും കേട്ടു ഓണാഘോഷം + സ്വാതന്ത്രദിന ആഘോഷം എല്ലാം ചേർന്ന് ഒരു കൂട്ടായ്മ ഒരു സ്നേഹ കൂട്ടായ്മ 

ഇമ്മാനുവൽ ജോസഫ് 

ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞുങ്ങൾ അസ്വസ്ഥരാകാൻ തുടങ്ങി എങ്കിലും ഈ കൂട്ടായ്മയുടെ മുഴുവൻ സമയം ഇരിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മനുക്കുട്ടൻ ആണ് ആദ്യം നമുക്ക് തിരിച്ചു പോകാം എന്ന് പറഞ്ഞത് അപ്പോൾ അവിടെ ഫോട്ടോഗ്രാഫി ചെയ്യുന്നുണ്ടായിരുന്നു ഒരു ക്യാമറ ഫ്രീ ആയിരിക്കുന്നത് കണ്ടു ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ചു അദ്ദേഹം സന്തോഷപൂർവ്വം നൽകി. മനു ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായി. സജിത്ത് വേണ്ട ഗൈഡൻസ് കൊടുക്കുന്നുണ്ടായിരുന്നു, അതു കണ്ടപ്പോൾ വലിയ സമാധാനം ആയി.

ക്രിസ്റ്റഫർ ജോസഫ് 

ജോമൽ ആണ് ഏറ്റവും ചെറിയ താരം അവനെ സംബന്ധിച്ചോളം അവിടെ പറയുന്നത് അവിടെ പാടുന്നുവോ ഒന്നും പ്രസക്തമല്ല എന്നറിയാം എങ്കിലും അവൻ ഓണപ്പായസം വിളമ്പുന്നതിലും ചെറുകടികൾ ഓരോരുത്തരും വീട്ടിൽ നിന്നുകൊണ്ടുവന്ന കായ് വറുത്തത്, ശർക്കര വരട്ടി പോലെയുള്ള ചെറുകടികൾ വിതരണം ചെയ്യുന്നതിനും ശ്രദ്ധ ചെലുത്തിയത്തിനാൽ, കർത്തവ്യ നിരതനായി, അങ്ങിനെ അവനും അതിലേക്ക് ഉൾപ്പെട്ടു!

ഏഞ്ചൽ ക്ലയർ 

സ്കൂളിലെ സ്കൗട്ടിന്റെ ഒരു ദിവസത്തെ പരേഡ് പരിപാടികളും കഴിഞ്ഞ് ക്ഷീണത്തിൽ ആയിരുന്നു എങ്കിലും വളരെ ശാന്തമായി എല്ലാം കേട്ടുകൊണ്ടിരുന്നു അവൾക്ക് ഒരു പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ അവളും ഹാപ്പിയായി മൊത്തത്തിൽ പറഞ്ഞാൽ തിടുക്കത്തിൽ തിരിച്ചു പോരേണ്ടിവരും എന്നു കരുതിയ ഒരു സായാഹ്നം രണ്ടുമണിക്കൂർ കടന്നുപോയത് എങ്ങനെ എന്നറിയാതെ ധന്യമായ ഒരുപാട് സ്മരണകൾ സമ്മാനിച്ചുകൊണ്ട് ഒരുപാട് നല്ല മനുഷ്യരെ/ മനുഷ്യസ്നേഹികളെ പരിചയപ്പെടുവാൻ സാധിച്ചു കൊണ്ട് കടന്നുപോയി 

ദിവസവും മനുഷ്യർ ലോകത്ത് നടക്കുന്ന മോശം വാർത്തകൾ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് സങ്കടം കൊണ്ടിരിക്കുമ്പോൾ ഇതുപോലെയുള്ള നിരവധി പച്ച തുരുത്തുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട് എന്ന് ആശ്വാസം ചെറുതല്ല 

വെറുതെ പറഞ്ഞതല്ല കേരളത്തിലെ എല്ലാ ജില്ലയിലും കുറഞ്ഞത് മൂന്നു നാല് ഇടം എങ്കിലും സ്നേഹത്തിന്റെ കൂട്ടായ്മക്കായി സ്നേഹസംവാദങ്ങൾക്കായി ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് എങ്കിലും നമ്മൾ കൂടുതലായി കാണുന്നത് തമസിന്റെ പ്രവർത്തികളെയാണ് ഒരുമിച്ചിരുന്ന് സ്നേഹം പങ്കുവെക്കുന്ന ധാരാളം കൂട്ടായ്മകൾ ഇനിയും വളർന്നു വരേണ്ടിയിരിക്കുന്നു ഇരുട്ടിനെ അകറ്റാൻ ഇതുപോലെയുള്ള ചെറു ദീപങ്ങൾ നിരവധിയായി കേരളത്തിൻറെ മുക്കിലും മൂലയിലും ഓരോ ജില്ലയിലും ഓരോ പഞ്ചായത്തിലും ഓരോ ഗ്രാമപ്രദേശങ്ങളിലും ഒരു തിരിയട്ടെ എന്ന് പ്രാർത്ഥ ിക്കുന്നു 

ഫാ:ബോബി ജോസ് കട്ടികാട് 

ബോബി അച്ഛനെ പരിചയപ്പെടുന്നത് ഗുരു നിത്യ ചൈതന്യ യതി വഴിയാണ് 20-25 കൊല്ലം മുമ്പ് ഒരിക്കൽ ബാനർജി റോഡിലുള്ള ഡിസി ബുക്സിന്റെ ഷോറൂമിൽ ഏതോ പുസ്തകം വാങ്ങാൻ കയറുമ്പോൾ പ്രേംമേട്ടന്റെ മുൻപിൽ ഒരു മനുഷ്യസ്നേഹി മാസിക കിടക്കുന്നത് ഞാൻ കണ്ടു വെറുതെ മറച്ചു നോക്കിയപ്പോൾ അതിൽ ഒരു ചെറു കുറിപ്പ് കാണുവാൻ ഇടയായി ആ കുറിപ്പ് എടുത്തുവെച്ച് ഫോട്ടോ ഇതോടൊപ്പം ഞാൻ ചേർക്കുന്നു ഗുരുവിൻറെ ഒരു കുറിപ്പ് കണ്ടതാണ് എന്നെ മനുഷ്യസ്നേഹി മാസികയിലേക്കു എത്തിച്ചത് മനുഷ്യസ്നേഹി മാസികയാണ് എന്നെ ബോബി അച്ച നിലേക്ക് എത്തിക്കുന്നത് 


പിന്നീട് പല പ്രാവശ്യം 
ആശ്രമത്തിൽ പോയി അച്ഛനെ കാണാൻ ശ്രമിക്കുകയുണ്ടായി എന്നാൽ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല 

മനുഷ്യസ്നേഹി മാസികയുടെ വരിസംഖ്യ അടച്ച്  തിരിച്ചു പോന്നു അച്ചനെ നേരിട്ട് കാണണമെന്ന് മോഹം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 

ബസിലെ കൂടികാഴ്ച: 

സഞ്ചാരിയുടെ ദൈവം ചിലപ്പോൾ ഞങ്ങളുടെ കൂടിക്കാഴ്ചയെ ആ ബസ്സിലേക്ക് കൊണ്ടുവന്ന് എത്തിച്ചതാകാം. ചെരിപ്പിടാത്ത കാൽപാദങ്ങളാണ് എൻറെ ശ്രദ്ധയിൽ ആദ്യം പെടുന്നത് തല ഉയർത്തി നോക്കുമ്പോൾ ബോബിയച്ചൻ! വൈറ്റില വൈറ്റില സർക്കുലർ ബസിലായിരുന്നു. കുറെ നേരം സംസാരിക്കാൻ അവസരം കിട്ടി. പിന്നീട് എന്തെങ്കിലും കുറിക്കണം എന്ന് സ്നേഹപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാനായില്ല . തുടർച്ച യായി എഴുതാൻ കഴിയാത്ത തിൽ കുറ്റബോധം ഉണ്ടെങ്കിലും.

അന്ന് തുടങ്ങിയ യാത്ര ഇന്ന് കാവിൽ എത്തി നിൽക്കുമ്പോൾ ഈ ഭൂമിയിൽ ഒരുപാട് പ്രതീക്ഷകളും ഒരുപാട് പച്ചത്തുരുത്തുകളും ഒരുപാട് നന്മകളും ഇന്നും (എന്നും) നിലനിൽക്കുന്നുണ്ട് നിലനിൽക്കുന്നുണ്ട് വളരെ പോസിറ്റീവായ ശുഭചിന്ത എൻറെ മനസ്സിൽ നിറയുന്നു അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ശാന്തമായിരുന്നു നോക്കുവാൻ കാണുവാൻ മനസ്സിൻറെ ശാന്തിയും സ്വസ്ഥതയും ആസ്വദിക്കുവാൻ ഇനിയും ആയിരക്കണക്കിന് ആളുകൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു 

റീൽസും സ്റ്റാറ്റസും സ്റ്റോറിയും പബ്ജി കളിയും ഒക്കെയായി നമ്മുടെ കുട്ടികൾ ഓരോ നിമിഷവും പാഞ്ഞു പോയിക്കൊണ്ടിരിക്കുമ്പോൾ സ്വസ്ഥമായി ഇരിക്കാൻ കൂട്ടുകൂടാൻ സൊറ പറയാൻ ചുമ്മാതെ ഇരിക്കാൻ നമ്മൾ ഇടം ഒരുക്കി കൊടുക്കേണ്ടിയിരിക്കുന്നു,

താവോ കാവ് പോലെ ....

അതുതന്നെയാണ് ധ്യാനം 

അതുതന്നെയാണ് നമുക്ക് ഇന്ന് ആവശ്യം  

(പണ്ട് എഴുതിയത്)👉🏻

http://jossyvarkey.blogspot.com/2009/05/blog-post_14.html?m=1

Wednesday, November 09, 2022

എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ

 എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ 


കഴിഞ്ഞ ദിവസം കൃഷി ഭവനിൽ മൂന്നാല് പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നു. കാരണം അപ്പച്ചന് കഴിഞ്ഞ മാസം കിട്ടേണ്ട പിഎം കിസാൻ സമ്മാനം കിട്ടിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓരോ നാലു മാസം കൂടുമ്പോഴും 2000 രൂപ സിപി വർക്കി എന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ കൃത്യമായി വന്നു ചേരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കുറെയൊക്കെ അനർഹരിലേക്ക് പോകുമെങ്കിലും (കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഭൂമി ആണെങ്കിലും പണം കിട്ടും) അർഹരായ കർഷകർക്ക് ഇതൊരു വലിയ സമ്മാനമാണ്. പ്രത്യേകിച്ചും ചെറുകിട കർഷകർക്ക്. അർഹരായ കർഷകർക്ക് ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രാദേശിക ജനപ്രതിനിധികളുടെ കടമയാണ്. 

ഏതായാലും കഴിഞ്ഞ മാസം കിട്ടേണ്ട ഗഡു കിട്ടിയില്ല, ഇതേക്കുറിച്ച്  അന്വേഷിക്കാനായി കൃഷിഭവൻ കയറിയിറങ്ങുന്നു. എന്നെ കണ്ടിട്ട് ആയിരിക്കും വീട്ടിൽ കൃഷി ഒന്നും നടക്കുന്നതായി കൃഷിഭവൻ ജീവനക്കാർക്ക് തോന്നിയില്ല എന്നു തോന്നുന്നു. ഉണ്ണിയെ കണ്ടാൽ അറിയാം .... എന്നൊരു ചൊല്ലുണ്ടല്ലോ!! സത്യമായിട്ടും ഞാനൊരു കർഷകനല്ല, കമ്പ്യൂട്ടറും തൊണ്ടിയിരിക്കുന്ന ഒരു വൈറ്റ് കോളർ, കരിയർ എക്സ്പെർട്ട് ??!! പക്ഷെ എന്റെ അപ്പച്ചൻ അങ്ങിനെയല്ല, എന്ന് ഓഫീസറുടെ മുൻപിൽ വിവരിക്കേണ്ടി വന്നു. അവിടെ വിളമ്പിയ വിവരങ്ങൾ (വിവരങ്ങൾ) ആണ് താഴെ കൊടുക്കുന്നത്.


എൻ്റെ അപ്പച്ചന് 84 വയസ്സ് കഴിഞ്ഞു. 84 വയസ്സ് തികഞ്ഞ ഒരു വ്യക്തി, ശതാഭിഷിക്തനായി എന്നാണല്ലോ പറയാറുള്ളത്. ആ പ്രായമാവുമ്പോഴേക്കും ഒരു വ്യക്തി ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടിരിക്കും എന്നാണ് കണക്ക്. 

പേര് സിപി വർക്കി (ചാത്തങ്കേരിൽ വീട്, പെരുമ്പിള്ളി പിഒ) കാർഷിക അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന ഒരു കർഷക തൊഴിലാളി പെൻഷൻ ഗുണഭോകതാവാണ്‌. തേങ്ങ, അടയ്ക്ക, കുരുമുളക് മുതലായവ വീടുകളിൽ നിന്നും വാങ്ങി പ്രോസസ്സിംഗ് ചെയ്ത് വാണിജ്യ വിപണികളിൽ കൊണ്ടുപോയി കൊടുത്ത് ലാഭം എടുക്കുന്ന ഒരു മലഞ്ചരക്ക് വ്യാപാരി എന്നും പറയാം. തേങ്ങാ ആണെങ്കിൽ ചുമട്, തേങ്ങാ പൊതിക്കൽ, തേങ്ങാവെട്ട്‌, കൊപ്രയാക്കൽ, വെയിലത്ത്  ഉണക്കൽ, പുകപ്പുരയിൽ ഉണക്കൽ തുടങ്ങിയ എല്ലാ പണികളും സ്വയം (വീട്ടുകാരുടെ സഹായം കൂടി) ചെയ്തിരുന്ന ഒരു തൊഴിലാളി യായിരുന്നു, എൻ്റെ അപ്പച്ചൻ. കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങളായി കൊപ്ര കച്ചവടം നിർത്തിയിട്ട്. ഇപ്പോൾ വയസ്സ് 84 ആയി!! 


വിശ്രമജീവിതം അല്ല, ഞങ്ങളുടെ പുരയിടം 18 സെന്റ് ഭൂമിയാണ് ഉള്ളത്, അവിടെ എന്തും കൃഷിചെയ്യും. പ്രധാനമായും വാഴയാണ് താരം. പാളയം കോടൻ വാഴകൾ ഏകദേശം നൂറിൽ അധികമുണ്ട്. പുരയിടത്തിലെ കൃഷി വർഗ്ഗങ്ങളുടെ കൃത്യമായ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നുണ്ട്. 18 സെന്ററിൽ വീട്, കിണർ കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി,അപ്പോ ഏകദേശം 10 സെന്റ് മുഴുവൻ കൃഷി കാണും.  ഈ പ്രായത്തിലും ദിവസവും ഒരു മണിക്കൂർ എങ്കിലും മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകനാണ് ശ്രീ സിപി വർക്കി ചാത്തങ്കേരിൽ. അദ്ദേഹത്തിന്റെ കൃഷിയുടെ സമാനതകളില്ലാത്ത പ്രത്യേകതകൾ പറയാം 

1) കുറച്ചു ഭൂമിയിൽ കൂടുതൽ ഫലസസ്യാദികൾ വളർത്തി കൂടുതൽ വിളവെടുപ്പ്. 18 സെന്ററിൽ നിലവിൽ ഉള്ള മരങ്ങളുടെ ചെടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഇത് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതാണ്. എന്റെ മോന് നാലാം ക്‌ളാസ്സിൽ ഇ.വി.എസ് വിഷയത്തിന്റെ പ്രൊജക്റ്റ് ചെയ്യാൻ വീട്ടിലെ വിളകളുടെ ചാർട്ട് ചെയ്യാറാക്കി കൊണ്ടുപോകുമ്പോൾ ആണ് ഇത്രയധികം ഫലവൃക്ഷങ്ങൾ നമ്മുടെ പറമ്പിൽ ഉണ്ടെന്ന ബോധം /ബോധ്യത്തിൽ വന്നത് 

2) ഒരു പക്ഷെ ഞങ്ങളുടെ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ കർഷകൻ അപ്പച്ചൻ ആയിരിക്കും. 84 വയസ്സുള്ള മറ്റാരെങ്കിലും ഇതുപോലെ മണ്ണിൽ പണിയെടുക്കുന്നുണ്ടോ എന്ന് സംശയമാണ്. എല്ലാ മാസവും വാഴപ്പഴം, വാഴ പിണ്ടി ,വാഴ കുടപ്പൻ തുടങ്ങിയ വിവിധ പച്ചക്കറികൾ വിളവെടുക്കുന്നു. എല്ലാ വർഷവും തേങ്ങാ, അടയ്ക്ക, കുരുമുളക്, കുടംപുളി മുതലായ നാണ്യവിളകൾ വിളവെടുക്കുന്ന 100 മേനി വിളയിക്കുന്ന കർഷകൻ! 

3) ഈ പ്രായത്തിലും പരസഹായം ഇല്ലാതെ സ്വയം കൃഷികാര്യങ്ങൾ നിത്യേന ചെയ്യുന്ന വ്യക്തിയാണ് അപ്പച്ചൻ. കഠിനാധ്വാനം അല്ല സ്മാർട്ട് വർക്ക് ആണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ട് അത്തരം വിളകൾ ആണ് ചെയ്യുന്നത്. തന്നെക്കൊണ്ട് സ്വയം ചെയ്യാൻ പറ്റുന്ന പണികൾ മാത്രം, അതുകൊണ്ട് വിളയിക്കാവുന്ന വിളകൾ മാത്രം.

4) ദിവസവും സ്വന്തം പറമ്പിൽ നിന്നും എന്തെങ്കിലും വിളവെടുത്ത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാതൃക കർഷകനാണ് അപ്പച്ചൻ. വാഴപ്പിണ്ടി, വാഴ കുടപ്പൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു വിഭവം ഉണ്ടാകും ദിനവും ഞങ്ങളുടെ മേശപ്പുറത്ത്. വാഴപ്പിണ്ടി, കുടപ്പൻ തോരൻ പാചകം ചെയ്യുന്നതിലും വിദഗ്ധനാണ് അദ്ദേഹം.

5) ഉപായങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാം, കാരണം കൃഷി ലളിതവും ആയാസരഹിതവും ആക്കാനുള്ള ഉപായങ്ങൾ അദ്ദേഹത്തിന് നല്ല വശമുണ്ട്. 30 കിലോയോക്കെ വരുന്ന വാഴക്കുല ഒറ്റക്ക് കുറച്ച് കയറുകളുടെ, വടികളുടെ താങ്ങ് കൊടുത്ത് ഓടിയാതെ ചതയാതെ വെട്ടി താഴെയിറക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അതുപോലെ ഒരു വാഴ പിരിച്ച് അടുത്ത കുഞ്ഞ് (വാഴക്കന്ന്) വയ്ക്കുന്ന രീതിയും. 

6)വീട്ടിൽ തന്നെയുള്ള ചാരം, കോഴിക്കാഷ്ടം, ആട്ടിൻ കാട്ടം ഇവയൊക്കെയാണ് പ്രധാന വളങ്ങൾ എങ്കിലും വല്ലപ്പോഴും സഹകരണ സംഘത്തിൽ നിന്നും യൂറിയ, പൊട്ടാസ്യം ഒക്കെ ചെറിയ തോതിൽ വാങ്ങി ഉപയോഗിക്കുന്നത് കാണാം. ജൈവകൃഷിയിൽ ഒന്നും പ്രത്യേക മമതയില്ല. 

ഇങ്ങനെയുള്ള  ഒരു കർഷകനെ ആദരിക്കേണ്ടത് നാടിന്റെ കടമയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കർഷകരെ കണ്ടെത്തി അങ്ങോട്ട് ചെന്ന് ആദരിക്കണം. കൃഷിഭവൻ വഴി ഇവർക്ക് പ്രത്യേക പാരിതോഷികങ്ങളും സമ്മാനങ്ങളും എത്ര നല്കിയാലും അധികമാകില്ല.


കർഷകൻ ആണ് ഒരു രാജ്യത്തിന്റെ അഭിമാനം 

കർഷകൻ ആണ് ഒരു രാജ്യത്തിന്റെ കാവൽ 

കർഷകൻ ഇല്ലെങ്കിൽ രാജ്യം ഇല്ല, മനുഷ്യൻ ഇല്ല!! 

കൃഷിയെ ആദരിക്കുമ്പോൾ 

കർഷകനെ ആദരിക്കുമ്പോൾ 

ആണ് 

ഇന്ത്യ ഒരു വൻശക്തിയായി മാറുക 

   

   

Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം