Friday, September 23, 2022

സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

 സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

ഖാദർ കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധ്യാപക സംഘടനകളും സമുദായ സംഘടനകളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അമിത നിയന്ത്രണത്താൽ ബലി  കൊടുത്ത, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് ബോധ്യമുള്ള വിദ്യാഭ്യാസ ചിന്തകരും പുരോഗമന സംഘനകളും ഇവിടെയുണ്ട്. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം വർഷങ്ങളായി അവശേഷിക്കുന്നു. ഇപ്പോഴത്തെ സർക്കാരിന് ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചു നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
  1. സിലബസ് വളരെയധികം വെട്ടികുറയ്ക്കണം. കുട്ടികളുടെ പഠനഭാരം കുറയ്ക്കണം, ഹോംവർക്ക് നിരോധിക്കണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾ ആണ് ഇന്നത്തെ പാഠ്യപദ്ധതിയിൽ ഭൂരിഭാഗവും
  2. സിലബസിൽ കൂടുതൽ ആയി ജീവിത നൈപുണ്യ പരിശീലന ഭാഗങ്ങൾ ഉൾപ്പെടുത്തണം. വ്യക്തിശുചിത്വം, ലൈംഗീക വിദ്യാഭ്യാസം, മാലിന്യ പരിപാലനം, സാമൂഹ്യബോധം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ മര്യാദകൾ തുടങ്ങിയവ അനായാസമായി പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാവണം
  3. സ്‌കൂൾ സമയം 8 മുതൽ 1 മണിവരെ ആക്കാനുള്ള നിർദ്ദേശം വളരെ നല്ലതാണ്. കുട്ടികൾക്ക് രാവിലെ 5 മാണിക്കും മറ്റും ഉണരാനുള്ള ശീലം രൂപപ്പെടും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്ന ശീലം എല്ലാവരും പരിശീലിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതും ആണ്. രാത്രി ഏറെ വൈകിയുള്ള ടിവി ഷോകൾ, സോഷ്യൽ മീഡിയ ഉപയോഗം, അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സിനിമാ പ്രദർശനങ്ങൾ ഒക്കെ നമ്മുടെ ഉറക്കത്തെയും ആരോഗ്യ ശീലങ്ങളെയും  കാര്യമായി ബാധിക്കുന്നുണ്ട്
  4. ശാരീരിക പ്രവർത്തങ്ങളും കായിക വിനോദങ്ങളും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ കൊറോണ യുടെ വരവോടെ അത് ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്. ഉച്ചകഴിഞ്ഞു കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ കായിക വിനോദങ്ങളും കലാസാംസാകാരിക പ്രവർത്തങ്ങളും ഏർപ്പെടുത്തണം. ക്‌ളാസിക് സിനിമകൾ കാണുക, നാടകം, പാട്ട്, ചിത്രരചന, ഗ്രൂപ്പ് ഗെയിംസ്, പ്രസംഗകല, തീയറ്റർ അധിഷ്ഠിത പരിശീലന കളരികൾ ഇവയ്കായി ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്താം. ഉറക്കക്ഷീണവും ബോറടിയും ഇല്ലാതെ കളിയും ചിരിയും ആയി കുട്ടികൾ ഇത്തരം പ്രവർത്തങ്ങളിലൂടെ ജീവിത നൈപുണ്യ പരിശീലനം നേടുന്ന രീതിയിൽ കരിക്കുലം ക്രമപ്പെടുത്തണം.
  5. ഒരു ക്‌ളാസിൽ 60 -70 കുട്ടികൾ തിങ്ങി ഞെരിഞ്ഞ് ഇരിക്കുകയും അധ്യാപകർക്ക് മുൻനിരക്കാരെ മാത്രം ശ്രദ്ധിക്കാൻ സാധിക്കുകയും ചെയ്യുകയുളളൂ എന്നത് ഇന്ന് നാം കാണുന്ന ഒരു ദുരന്തമാണ്. കൂടുതൽ അധ്യാപക തസ്തികകൾ സൃഷിച്ച് ഒരു ക്‌ളാസിൽ 25-30  കുട്ടികൾ എന്ന നിലയിൽ പറ്റുമെങ്കിൽ വട്ടത്തിൽ ഇരുത്തി എല്ലാ കുട്ടികളെയും മുഖത്തോടു മുഖം കണ്ടുകൊണ്ട് ക്‌ളാസ് നയിക്കാൻ അധ്യാപകർക്ക് കഴിയണം.
  6. മെന്റർ ടീച്ചർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങിപോയി. ഇത് ഗൗരവമായി എടുക്കണം. ഒരു ടീച്ചർക്ക് 20 ഇൽ കുറഞ്ഞ എണ്ണം കുട്ടികളെ മെന്ററിംഗിനായി നൽകാം. അവരോട് ടീച്ചർ ഒരു ആത്മബന്ധം സ്ഥാപിക്കുക വഴി മയക്കുമരുന്ന്, മൊബൈൽ ഗെയിം, ലൈംഗീക ചൂഷണങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ മെന്റർ ടീച്ചറമാർക്ക് നല്ലരീതിയിൽ ഇടപെടാൻ സാധിക്കും
  7. ഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധനൽകുകയും ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലകരെ നിയമിക്കുകയും വേണം. ആത്മവിശ്വാസത്തോടെ അന്യഭാഷകൾ സംസാരിക്കുവാനും കൈകാര്യം ചെയ്യുവാനും 12 ക്‌ളാസ് കഴിയുമ്പോൾ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം
  8. സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക -അനധ്യാപക നിയമനം പി എസ് സി വഴി ആക്കണം. അനധ്യാപകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സ്‌കൂളും പരിസരവും വൃത്തിയായി കിടക്കുന്നുണ്ടെന്ന് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തി ഉറപ്പുവരുത്തുകയും വേണം. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
  9. ഒരു സ്‌കൂളിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം, എൽപി,യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഖാദർ കമ്മിറ്റി നിർദ്ദേശം വളരെ ശരിയാണ്. വേണ്ടത്ര ഭൗതീക സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകൾ പരസ്യം, പ്രചാരണം ഇവ നടത്തി കൂടുതൽ കുട്ടികളെ കാൻവാസ്‌ ചെയ്ത് പ്രവേശനം നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. വേണ്ടത്ര ക്ലസ്സ്മുറികൾ, ആഡിറ്റോറിയം, കളിസ്ഥലം, പൊതുസ്ഥലം (ഓപ്പൺ സ്‌പേസ്), ഒന്നും ഇല്ലാതെ കുട്ടികളെ കാൻവാസ്‌ ചെയ്തു എണ്ണം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്  ഭൂവിസ്തൃതി നിബന്ധന വയ്ക്കണം 
  10. എയ്‌ഡഡ്‌ സ്‌കൂളിൽ വലിയ തുക (അമ്പരപ്പിക്കുന്ന കോഴ) തലവരിപ്പണം കൊടുത്ത് സർക്കാർ ശമ്പളത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുന്ന വരെ കുട്ടികളുടെ എണ്ണം കുറഞ്ഞു ഡിവിഷൻ ഫാൾ വരുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കുന്ന അന്യായം അവസാനിപ്പിക്കുക. അത് മെറിറ്റിൽ പഠിച്ച് ടെസ്റ്റ് എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാര്ഥികളോട് ചെയ്യുന്ന അനീതിയും ക്രൂരതയും ആണ്. 
  11. പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. കൊല്ലവസാന പരീക്ഷയും പത്തിലും പന്ത്രണ്ടിലും നടത്തുന്ന യമണ്ടൻ പരീക്ഷകളും മാറ്റി പകരം കുട്ടികളെ നിരന്തരം വിലയിരുത്തുന്ന സമ്പ്രദായം ആക്കാം. കുട്ടികളുടെ മാനസീക സംഘർഷം കുറയ്ക്കാൻ ഇതുപകരിക്കും. ആവശ്യമില്ലാത്ത അമിത പ്രാധാന്യം പത്തിലും പന്ത്രണ്ടിലും നടക്കുന്ന പരീക്ഷകൾക്ക് സമൂഹവും രക്ഷിതാക്കളും നല്കുന്നതു മൂലം കുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ ആഴുന്നു. പന്ത്രണ്ടു വർഷങ്ങൾ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചില പ്രത്യേക മുഹൂർത്തത്തിലെ പരീക്ഷകളിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് അശാസ്ത്രീയമാണ്. പരീക്ഷകൾ [വിലയിരുത്തലുകൾ ]കുട്ടികളിലെ കഴിവുകൾ കണ്ടെത്താൻ വേണ്ടി ആവണം, അല്ലാതെ തോൽവിയും ജയവും നിശ്ചയിക്കാൻ വേണ്ടിയാവരുത്
  12. കരിയർ ഗൈഡൻസ് - നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മേഖലയാണ് അഭിരുചി നിർണ്ണയ രീതികളും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കരിയർ കൗൺസിലിംഗ് സേവനങ്ങളും. കുട്ടികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താതെ അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നല്കാൻ ഉള്ള പദ്ധതികൾ ഹൈസ്‌കൂൾ തലത്തിൽ നിന്ന് തന്നെ ഉണ്ടാവണം. കുട്ടികൾക്ക് അവരുടെ അഭിരുചികൾ, താല്പര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, മുതലായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഭാവിയിലെ കോഴ്‌സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും അങ്ങിനെ തിരഞ്ഞെടുത്താൽ ജീവിതത്തിൽ  കൂടുതൽ ശോഭിക്കാൻ കഴിയുമെന്നും പറഞ്ഞു കൊടുക്കുന്ന കരിയർ ഗൈഡൻസ് വിഭാഗം സ്‌കൂൾ തലത്തിൽ ശക്തമാക്കണം.
കേരളത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷകരും സാമൂഹ്യപ്രവർത്തകരും ഘോരഘോരം പലയാവർത്തി പ്രസംഗിക്കുന്ന വിഷയങ്ങളാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ 1983 ഇൽ   ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ പറഞ്ഞു വച്ച "ബഹുമുഖ ബുദ്ധി സിദ്ധാന്തം" (എല്ലാ
മനുഷ്യരും ബുദ്ധിമാന്മാരാണ്, ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നും  പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത് എന്നും പറഞ്ഞു വച്ചു. ഓരോ വ്യക്തിയും സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.), രണ്ടാമത് ഫിൻലൻഡ്‌ മാതൃകയും  (ലഘുവായ കരിക്കുലം, കളികൾക്ക് പ്രാധാന്യം, ഹോംവർക്ക് ഇല്ല, ട്യൂഷൻ നിരോധിച്ചിരിക്കുന്നു, എൻട്രൻസ് കോച്ചിങ് എന്ന വാക്കേ ഇല്ല, കുട്ടികൾക്ക് സ്വാതന്ത്ര്യം, ക്ലസ്സ്മുറികളിൽ ജനാധിപത്യം, മാർക്ക് /റാങ്ക് അധിഷ്ഠിതമല്ലാത്ത വിലയിരുത്തൽ രീതി, നിരവധിയായ പഠ്യേതര പ്രവർത്തനങ്ങൾ, ആഹ്ളാദകരമായ ക്ലസ്സ്മുറികൾ തുടങ്ങിയ പുത്തൻ ശൈലികൾ)    

എന്നാൽ ഇവ പ്രവർത്തിപഥത്തിൽ എത്തിക്കാനോ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ദര്ക്കോ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷ തോന്നുന്നു. മത -സാമുദായിക സംഘടകളും ഉദ്യോഗസ്ഥ -രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അനിവാര്യമായ പാഠ്യപദ്ധതി പരിഷകരണത്തിന് തുരങ്കം വയ്ക്കാതെ, കേരളത്തിലെ വരും തലമുറയെ വിദ്യാഭ്യാസം എന്ന ചുമടിൽ നിന്നും കരകയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു
---------------------
ജോസി വർക്കി
മുളന്തുരുത്തി   
   

Saturday, November 06, 2021

വ്യക്തിത്വ വികസനത്തിലെ തെറ്റായ പ്രവണതകൾ

വിജ്ഞാനം, കല തുടങ്ങി ജീവിതത്തിലെ ഏതൊരു കാര്യവും അതിന്റെ യഥാര്‍ത്ഥ യോഗ്യതയും കഴിവും ഇല്ലാത്തവരിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ആ വിജ്ഞാനത്തോടുള്ള അല്ലെങ്കില്‍ കലയോടുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ വികൃതമാകുന്നു. 

മാനവവിഭവ ശേഷി വളര്‍ത്തല്‍, വ്യക്തിത്വ വികാസ കോഴ്‌സുകളിലും ഈ രോഗം പ്രകടമാണ്. ഇത്തരം കോഴ്‌സുകള്‍ക്ക് വാണിജ്യമുഖം കൈവരികയും പെട്ടന്ന് വിജയം നേടാനും ലാഭം കൊയ്യാനും മോഹിക്കുന്ന ചിലരെല്ലാം ഈ മാര്‍ക്കറ്റിലേക്ക് കടന്നുവരികയും ചെയ്യുന്നു. 

മൂന്ന് ദിവസം കൊണ്ടെങ്ങനെ ഒരു ഭാഷ അനായാസം സ്വായത്തമാക്കാനാവും? ഒരാഴ്ച്ച കൊണ്ടെങ്ങനെ കോടീശ്വരനാകും? കഴിവും യോഗ്യതകളും നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പരിശ്രമം പോലും നടത്താതെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ചിലര്‍ ട്രെയിനര്‍മാരും അതില്‍ നിന്ന് അന്താരാഷ്ട്ര ട്രെയിനര്‍മാരുമായി മാറുന്നു. 

മനുഷ്യമനസ്സിനെയും മനുഷ്യപ്രകൃതത്തെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാട് പകരുന്നതിനാവശ്യമായ മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിലൊന്നും മതിയായ പരിജ്ഞാനം നേടാതെയാണിത്.

ഇത്തരം കപടനാട്യക്കാരുടെ രംഗപ്രവേശം മാനവവിഭവ ശേഷിവികാസത്തെയും വ്യക്തിത്വവികാസത്തെയും കുറിച്ച് ആളുകളില്‍ തെറ്റായ കാഴ്ച്ചപ്പാടാണിത് ഉണ്ടാക്കുന്നത്. ഊഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കച്ചവടമായിട്ടാണവര്‍ അതിനെ കാണുന്നത്. അല്ലെങ്കില്‍ കോഴ്‌സ് തീരുന്നതോടെ ഫലവും അവസാനിക്കുന്ന മയക്കുമരുന്ന് ക്യാപ്‌സൂളുകളെ പോലെയാണവര്‍ അതിനെ കാണുക.

മനുഷ്യനിലെ സ്വഭാവഗുണങ്ങളെ കൈകാര്യം ചെയ്യുന്ന ഈ വൈജ്ഞാനിക ശാഖയോട് ചെയ്യുന്ന അനീതിയാണ് ഈ കാഴ്ച്ചപ്പാട്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് അനിവാര്യമായ വിജ്ഞാനമാണത്. ടൈം മാനേജ്‌മെന്റ്, മാനസികവും സ്വഭാവപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വ്യക്തിത്വത്തിലെ ദൗര്‍ബല്യങ്ങള്‍ മറികടക്കല്‍ തുടങ്ങിയവ നമുക്കെല്ലാവര്‍ക്കും ആവശ്യമായവയാണ്. ഈ പ്രശ്‌നങ്ങള്‍ കടവടതാല്‍പര്യക്കാരുടെയും നാട്യക്കാരുടെയും മുമ്പിലെത്തുമ്പോള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായ അതിശയോക്തിയും ഭയപ്പെടുത്തലും അതില്‍ കടന്നുവരികയും അതിലുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാട് കുറയുകയും തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അറിവും ശേഷിയും നേടുന്നതിന് പരിശ്രമങ്ങള്‍ നടത്തുകയും അനുഭവസമ്പത്ത് കൈവശമാക്കുകയും ഈ രംഗത്ത് വേണ്ട ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുകയും ചെയ്തവരെയും അതൊന്നുമില്ലാതെ ഇതിലേക്ക് കടന്നുകയറിയവരെയും വേര്‍തിര്‍ക്കുന്നതിന്റെ പ്രധാന്യം ഇതാണ്.

വ്യക്തിത്വവികസവും അഹംഭാവവും:

സ്വന്തത്തെ വലിയ സംഭവമായി കാണുന്ന പ്രവണതയാണ് ഈ മേഖലയിലെ മറ്റൊരു പ്രശ്‌നം. സ്വന്തത്തെ കുറിച്ച മിഥ്യാധാരണകളില്‍ നിന്നും രൂപപ്പെടുന്ന അഹംഭാവം ധാര്‍മികവും സ്വഭാവപരവുമായ മൂല്യങ്ങളെ തകര്‍ത്തെറിയുന്നു. ചിന്താപരവും മാനസികവുമായ സന്തുലിതത്വം നഷ്ടപ്പെടുന്ന ഇത്തരാക്കാര്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും അതിതീവ്രത പുലര്‍ത്തുന്നു. ജീവിതം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനും ഗവേഷണത്തിനും ചെലവഴിച്ച മഹാപണ്ഡിതന്‍മാരുടെ പരിശ്രമങ്ങളെ പോലും ചവിട്ടിമെതിക്കാന്‍ അവര്‍ മടിക്കുകയില്ല. പണ്ഡിതന്‍മാര്‍ക്ക് തെറ്റുപറ്റുകയില്ലെന്ന് എനിക്ക് വാദമില്ല. അവരുടെ പിഴവുകളെ നമുക്ക് നിരാകരിക്കാം. എന്നാല്‍ അവരുടെ വൈജ്ഞാനിക പരിശ്രമങ്ങളെ നാം മാനിക്കേണ്ടതുണ്ട്.

ശ്രോതാക്കളെ വിലമതിക്കാതിരിക്കല്‍:

ശ്രോതാക്കളുടെ ബുദ്ധിയെയും മനസ്സിനെയും ചിന്താപരവും ധാര്‍മികവുമായ ഗുണങ്ങളെയും വിലമതിക്കാതിരിക്കുകയെന്നത് ചില ട്രെയിനര്‍മാരില്‍ കാണുന്ന പ്രശ്‌നമാണ്. ഉദ്ദേശ്യപൂര്‍വമല്ലെങ്കിലും തന്നെ കേള്‍ക്കുന്നവരെ തകര്‍ക്കുന്നതില്‍ പങ്കാളിയാവുകയാണ് അതിലൂടെ ചെയ്യുന്നത്. ചിലരുടെയെല്ലാം ആത്മവഞ്ചന ആദരണീയരായ വ്യക്തിത്വങ്ങളെ വരെ നിന്ദിക്കുന്നതിലും സദാചാര മൂല്യങ്ങൾ, പരസ്പരം സഹകരണം പോലുള്ള സാമൂഹ്യ മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും വരെ പുച്ഛിക്കുന്നതിലും എത്തിനില്‍ക്കുന്നു.




Friday, May 08, 2020

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി ആണ് എൻറെ ഗ്രാമം,  പെരുമ്പള്ളി എന്ന പേരുള്ള ഉള്ള രണ്ട് പ്രദേശങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ട്  എന്നുള്ളത് ഒരു പ്രത്യേകതയാണ്.ഒന്ന് എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തു, മറ്റേത് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും എന്നുള്ളതും ഒരു യാദൃശ്ചികതയാണ്
ഞാൻ ജനിച്ചുവളർന്നത് മുളന്തുരുത്തിയിൽ ഉള്ള പെരുമ്പള്ളിയിലാണ്. മറ്റേ പെരുമ്പള്ളി വൈപ്പിൻ -ഞാറക്കൽ പ്രദേശത്തുള്ള ഉള്ള ഒരു സ്‌ഥലമാണ്‌. പെരുമ്പള്ളി എന്ന പേര് എങ്ങനെ വന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ പ്രശസ്തമായ ഒരു യാക്കോബായ സുറിയാനി പള്ളി ഇവിടെ  സ്ഥിതി ചെയ്യുന്നുണ്ട് - സെൻറ് ജോർജ് സിംഹാസന പള്ളി. ഈ പള്ളി ഉള്ളതുകൊണ്ടാണ് പെരുമ്പള്ളി എന്ന പേര് വന്നതെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആ പള്ളിയുടെ ചരിത്രം അറിയാവുന്ന പല തലമുതിർന്ന ആളുകളും പറയുന്നത്  ഇതിനു മുൻപേ പെരുമ്പള്ളി എന്ന പേര് ഉണ്ടായിരുന്നു  എന്നാണ്. അങ്ങനെ ചിന്തിക്കുമ്പോൾ  'പള്ളി' എന്ന ഒരു പദം പ്രയോഗിച്ചിരുന്നത് ബുദ്ധമതത്തിലെ ബുദ്ധമത വിഹാരങ്ങൾക്കാണ് എന്നു കാണാം. അങ്ങനെ ഒരു പക്ഷെ  ബുദ്ധമതവുമായി ബന്ധം ചിലപ്പോൾ എൻറെ നാടിനും ഉണ്ടായേക്കാം. പെരുമ്പള്ളി എന്നുപറയുന്നത് പാലി ഭാഷയിലെ ബുദ്ധവിഹാരം. ആ പള്ളി തന്നെയായിരിക്കാം ഇതും!  ഇവിടെ അടുത്തുള്ള ഒരു പ്രദേശമാണ് അരയങ്കാവ്, ബുദ്ധമതവുമായി ബന്ധപ്പെടുത്തി നമുക്ക് കാണുവാൻ സാധിക്കും ആര്യങ്കാവ്, അരയൻ കാവ്  എന്നീ പ്രദേശങ്ങൾ എല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമതത്തിന്, വളരെ പണ്ട് കേരളത്തിൽ നല്ല വേരോട്ടം ഉണ്ടായിരുന്നു എന്ന് ചരിത്രപഠനങ്ങൾ ചേർത്തുവായിക്കുമ്പോൾ പെരുമ്പള്ളി പറയുന്ന ഒരു പള്ളി (ബുദ്ധവിഹാരം) ആയിരിക്കാനുള്ള സാധ്യത ഏറെയാണ്

ഒത്തിരി പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് എൻറെ നാട്. ഞാൻ ഓരോന്നായി വിവരിക്കാം, മുൻപ് സൂചിപ്പിച്ച പോലെ സെൻറ് ജോർജ് സിംഹാസന പള്ളി കേരളത്തിലെ അതിപ്രശസ്തമായ ഒരു യാക്കോബായ ക്രിസ്തീയ ദേവാലയമാണ്. പെരുമ്പള്ളി തിരുമേനി 1970-കളിൽ വളരെ പ്രശസ്തനായ ഒരു വൈദീക ശ്രേഷ്ഠൻ  ആയിരുന്നു. അക്കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നത് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് 1970 - 80 കാലഘട്ടത്തിൽ ആണ്, ഇതുകൂടാതെ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം എന്ന ഒരു വലിയ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിൻറെ കീഴിൽ ഞങ്ങളുടെ നാട്ടിൽ  ഉണ്ട്. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പെരുമ്പള്ളിയിൽ  തന്നെ വൈലപ്പിള്ളി  ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പാടത്ത് കാവ് ഭഗവതി ക്ഷേത്രം എന്നിവയും വളരെ പഴക്കം ചെന്ന രണ്ടു പ്രധാന ക്ഷേത്രങ്ങളാണ്.

നെയ്ത്ത് തൊഴിലാളികളുടെ ഒരു ഗ്രാമമായിരുന്നു പെരുമ്പള്ളി, നെയ്ത്തു തൊഴിൽ ഒരു ഉപജീവനമാർഗ്ഗമായികൊണ്ടുനടന്നിരുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെ വസിച്ചിരുന്നു. സഹകരണ മേഖലയിൽ ശക്തമായ ഒരു കൈത്തറി സംഘം എഴുപതുകളിൽ രൂപംകൊള്ളുകയും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. പെരുമ്പള്ളി കൈത്തറി കേരളത്തിലെ പ്രശസ്തമായ ഒരു കൈത്തറി മാത്രമല്ല, മികച്ച പ്രവർത്തന കാലഘട്ടത്തിൽ പെരുമ്പള്ളിയിൽ  ഖാദിബോർഡ് സഹകരണത്തോടുകൂടി കൈത്തറി പരിശീലന കേന്ദ്രവും നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുപ്പക്കാർ ഇവിടെ വന്ന് കൈത്തറി - നെയ്ത്ത് പരിശീലനം നടത്തി പോയിരുന്നത് 70 - 80 കാലഘട്ടങ്ങളിൽ ഒരു നല്ല ഓർമ്മയാണ്

കവിയത്രി വിജയലക്ഷ്മി:

കവിയത്രി വിജയലക്ഷ്മി ജനിച്ചതും വളർന്നതും പെരുമ്പിള്ളി ഗ്രാമത്തിലാണ് അവരുടെ അച്ഛൻ മുളന്തുരുത്തി  ഹൈസ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു. വിജയലക്ഷ്മി പഠിച്ചത് ചോറ്റാനിക്കര ഗവൺമെൻറ് ഹൈസ്കൂളിലാണ്, അതിനുശേഷം മഹാരാജാസ് കോളേജിലും. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്താണ് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ആയി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. വിജയലക്ഷ്മി ജനിച്ചു വളർന്ന വീട് ഇന്നും അതുപോലെ തന്നെ പെരുമ്പള്ളിയിൽ നിലനിൽക്കുന്നു.

"പരുമല തിരുമേനി" എന്ന് അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മുളന്തുരുത്തിയിലെ പെരുമ്പിള്ളി യിലാണ് ജനിച്ചുവളർന്നത് പെരുമ്പള്ളിയിലെ ചാത്തുരുത്തി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം 29 ആം വയസ്സിൽ മെത്രാനായി ഉയർത്തപ്പെട്ടു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്. മലയാളത്തിൽ ആദ്യമായി യാത്രാവിവരണം എഴുതിയ വ്യക്തിയുമാണ് പരുമല തിരുമേനി. 54 വയസ്സിൽ അന്തരിച്ച അദ്ദേഹത്തെ ഖബറടക്കിയത് പരുമല പള്ളിയിലാണ്

പെരുമ്പിള്ളി എന്നത് വളരെ ഗ്രാമീണ ഭംഗി നിലനിൽക്കുന്ന ഒരു പ്രദേശമാണ്.  ഏകദേശം 35 വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് "സന്മനസ്സുള്ളവർക്ക് സമാധാനം"  സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് 'കളത്തൂർ' എന്ന തറവാട് വീട്ടിലാണ് മോഹൻലാൽ നായകനായ, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച, ജനപ്രീതി നേടിയ  ഒരു സൂപ്പർ ഹിറ്റ് സിനിമയാണിത്. 1980 കളിലെ പെരുമ്പിള്ളി ഗ്രാമ ഭംഗി ഒപ്പിയെടുക്കാൻ  ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്

പെരുമ്പിള്ളി യുടെ ഒരു പ്രധാന ഭാഗം  "പാണർ" എന്നറിയപ്പെടുന്ന എന്ന ചെറു പുഴ അരഞ്ഞാണം പോലെ ചുറ്റപ്പെട്ടിരിക്കുന്നു, കോണോത്ത് പുഴ  എന്നും ഇത് അറിയപ്പെടുന്നു. മൂവാറ്റുപുഴയുടെ കൈവരി ആയി  വരുന്ന കോണോത്ത് പുഴ  വേമ്പനാട്ടുകായലിൽ പോയി ചേരുന്നു .പുഴയുടെ തീരം ആയതുകൊണ്ടും പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും പണ്ടുമുതലേ കാർഷിക സമ്പന്നമാണ് ഈ പ്രദേശം.  കുറച്ചുവർഷങ്ങളായി വെറുതെ കിടക്കുകയാണെങ്കിലും നെൽകൃഷി നല്ലതുപോലെ ഉണ്ടായിരുന്ന പ്രദേശമാണ് പെരുമ്പിള്ളി. പൂർണ്ണമായി ഇല്ലാതായെങ്കിലും മറ്റു കാർഷികവിളകളും നാണ്യവിളകളും നന്നായി കൃഷി ചെയ്തു വരുന്നു. പ്ലാവ്, മാവ്, തെങ്ങ്, പുളി,കൗങ്ങ് .....   ഇതുപോലെയുള്ള ഭഷ്യ വർഗ്ഗങ്ങൾ നാട്ടിൻപുറത്ത് ധാരാളമായി കാണാം. ഇതുകൂടാതെ ഈ പ്രദേശത്ത് പശു വളർത്തൽ  ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന ധാരാളം വ്യക്തികൾ ഉണ്ട്. 10 മുതൽ 15 വരെ പശുക്കളെ ഒരു ഫാമായി വികസിപ്പിച്ച വളർത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി പേർ ഈ നാട്ടിൽ ഉണ്ട്. അതുകൊണ്ടുതന്നെ 'പെരുമ്പിള്ളി മിൽമ പാൽ സൊസൈറ്റി' വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരോൽപാദക സഹകരണ സംഘം ആണ്.

മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാനം ആസ്ഥാനം പ്രവർത്തിക്കുന്നത് പെരുമ്പള്ളിയിലാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന 6 ഗ്രാമ  പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്, മുളന്തുരുത്തി ബ്ലോക്ക്.പെരുമ്പിള്ളി യിൽ പ്രവർത്തിച്ചുവരുന്ന മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാന മന്ദിരത്തിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു.

പെരുമ്പിള്ളിയിൽ 2 സ്കൂളുകളാണ് പ്രവർത്തിച്ചുവരുന്നത് - യുപിഎസ് പെരുമ്പിള്ളിയും ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും .

യുപിഎസ് പെരുമ്പിള്ളി ഒരു എയ്ഡഡ് സ്കൂൾ ആണ് ആണ്, എന്നാൽ ഇതിൻറെ മാനേജ്മെൻറ് സ്വകാര്യ വ്യക്തിയോ സംഘടനയോ അല്ല മറിച്ച് സ്കൂളിലെ അധ്യാപകരുടെ ഒരു ട്രസ്റ്റ് ആണ് സ്കൂളിലെ മാനേജ്മെൻറ്. ഒന്നു മുതൽ 7 ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുന്നത്, 1927 സ്ഥാപിതമായ  യുപിഎസ് പെരുമ്പിള്ളി സ്കൂളിൽ വളരെ പ്രഗൽഭരായ വ്യക്തികൾ പഠിച്ചു പോയിട്ടുണ്ട്.

ഹെയിൽ മേരി സ്കൂൾ 1987 ഏഴ് പെരുമ്പിള്ളി സിംഹാസന പള്ളിയുടെ കീഴിൽ സ്ഥാപിതമായ  ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. ഹെയിൽ  മേരി ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സ്ഥാപിച്ചത് പെരുമ്പള്ളി തിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്.

സമീപകാലത്തെ പ്രശസ്തവ്യക്തികൾ:

മലയാളസിനിമയിൽ അടുത്ത കാലത്ത് നായികാ പദവിയിലേക്ക് ഉയർന്നുവന്ന 'ഗ്രേസ് ആൻറണി' എന്ന സിനിമാ താരം പെരുമ്പള്ളിയിൽ ആണ് താമസിക്കുന്നത്. പെരുമ്പിള്ളി യുപിഎസ് സ്കൂളിലും മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിലും ആണ് അവർ വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്.

ലൂക്കോസ് കിഴക്കേടം എന്ന എഴുത്തുകാരനും ഗ്രന്ഥ രചയിതാവും ഇവിടെ ജനിച്ചു വളർന്ന വ്യക്തിയാണ്.  ഏകദേശം പത്തോളം കൃതികൾ ഇദ്ദേഹത്തിന്റെ  ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട രചനകളാണ് അധികവും നിർവഹിച്ചിട്ടുള്ളത്

ഡോക്ടർ എൻ വി ജോസഫ് കവിയും എഴുത്തുകാരനുമായ ഹോമിയോ ഡോക്ടർ, ധാരാളം കവിതകളും ഓർമ്മക്കുറിപ്പുകളും  ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം അഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇപ്പോൾ പെരുമ്പളളിയിൽ ആണ് താമസിക്കുന്നത്

എറണാകുളം ജില്ലയുടെ എഡിഎം (അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്) ആയി വിരമിച്ച ശ്രീ സി കെ പ്രകാശ് പെരുമ്പിള്ളി ദേശക്കാരനാണ്. കോട്ടയത്തെ പാലായിൽ ആർഡിഒ ചുമതല ഉണ്ടായിരുന്നു, എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആയി സേവനം ചെയ്തു വിരമിച്ച വ്യക്തിയാണ്

ശ്രീ. രവി എസ് മേനോൻ - കേരളത്തിലെ ഡ്രഗ്സ്  കൺട്രോളറായി അടുത്തിടെ വിരമിച്ച വ്യക്തിയാണ്. ഡ്രഗ്സ്  ഇൻസ്പെക്ടറായി തൻറെ ഉദ്യോഗ ജീവിതം  ആരംഭിക്കുകയും ഡ്രസ്സ് ഡിപ്പാർട്ട്മെൻറ് ഏറ്റവും ഉന്നത പദവി ആയ ഡ്രഗ്സ് കൺട്രോളറായി വിരമിക്കുകയും ചെയ്ത ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് ഫാർമസി ബിരുദം കരസ്ഥമാക്കിയത്.

ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഞങ്ങളുടെ ഗ്രാമത്തെ പറ്റി, പെരുമ്പിള്ളി എന്ന ദേശത്തെ കുറിച്ച്. ഇവിടെ പരാമർശിക്കാത്ത വ്യക്‌തികളും പ്രസ്ഥാനങ്ങളും ഇനിയും ഉണ്ട്. വീണ്ടും വരാം കൂടുതൽ വിശേഷങ്ങളുമായി. 

Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി) 

Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.