Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി) 

Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.

Tuesday, February 11, 2020

അലക്സ് മാഷ് അനുസ്മരണം (തിരുവാണിയൂർ)

അലക്സ് മാഷ് അനുസ്മരണം
തിരുവാണിയൂർ : സംഗീതാധ്യാപകനും സംഗീത സംവിധായകനും ആയിരുന്ന അലക്സ് മാഷിൻറെ (കെ ആർ അലക്സ്) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും മുതിർന്ന കലാകാരന്മാരെ ആദരിക്കലും നടത്തി. തിരുവാണിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ' ഗുരുദക്ഷിണ 2020' പരിപാടികൾക്ക് അലക്സ് മാഷിന്റെ കുടുംബാംഗങ്ങളും, ശിഷ്യന്മാരും നേതൃത്വം നൽകി. തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.സി.പൗലോസ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ് ടി റെഡ്ഡ്യാർ & സൺസ്, പ്രിന്റിംഗ് ഡിവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ആർ സുരേഷ് ഉദ്‌ഘാടനം കർമ്മം നിർവ്വഹിച്ചു. ശില്പി ശ്രീ. സുനിൽ തിരുവാണിയൂർ ആമുഖാവതരണവും  ശ്രീ. കെ.എ. പരമു (പഞ്ച മൂർത്തി സംഗീതാലയ, മരട്) അലക്സ് മാഷ്  അനുസ്മരണപ്രഭാഷണവും  നടത്തി.

മുതിർന്ന കലാകാരന്മാരായ പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദൻ , ഗാനരചയിതാവും കവിയുമായ ശ്രീ.തോമസ് അന്തിക്കാട്ട്, കാഥികൻ ശ്രീ. കലാലയ ജി റാവു, സിനി ആർട്ടിസ്റ്റ് ശ്രീ. ബാബുരാജ് തിരുവാങ്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ഭവാനി രാധാകൃഷ്ണൻ, റവ.ഫാ മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പ, സംഗീതജ്ഞൻ ശ്രീ. തൃപ്പൂണിത്തുറ ചന്ദ്രമോഹൻ, റിട്ടയേർഡ് അധ്യാപകൻ ശ്രീ.സി സി. ജോർജ്ജ്, ശ്രീ.വാസുദേവൻ നമ്പൂതിരി (തുരുത്തിക്കാലമന), ശ്രീ. ജോസി വർക്കി എന്നിവർ സംസാരിച്ചു. 

അലക്സ് മാഷിന്റെ ശിഷ്യരായ ശ്രീമതി വത്സല കുട്ടൻ, ശ്രീമതി പ്രിയ വിജയൻ, ശ്രീമതി മണി ഷൺമുഖം, ശ്രീമതി അജിത അലക്സ്, ശ്രീ. അനിഷ് അലക്സ് എന്നിവരുടെ കർണ്ണാടക സംഗീത കച്ചേരിയും, ശ്രീ. തോമസ്  അന്തിക്കാട് മാഷിന്റെ വരികൾക്ക്   അലക്സ് മാഷ് സംഗീത സംവിധാനം നടത്തിയ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഉൾപ്പെടുത്തി ഏഞ്ചൽ ക്ലെയർ, ദിയ അൽഫോൻസ, ആർദ്ര രവീന്ദ്രൻ, ശിവ ലക്ഷ്മി ബിജു, അലീന ചാക്കോ, മേരി വിജയം, ഷോളി ബിനോബി എന്നിവരുടെ സംഗീതാർച്ചനയും  തുടർന്ന്  കലാകാരന്മാരായ  ശ്രീ. ശൈലേഷ് നാരായണൻ (കീ ബോർഡ്), ശ്രീ. കോട്ടയം മനോജ്(മൃദംഗം), ശ്രീ. വിഷ്ണു ചന്ദ്രമോഹൻ (വയലിൻ), ശ്രീ. ദിലീപ് കൊല്ലം ( വോക്കൽ), ശ്രീ. എൻ.എ സദാനന്ദൻ  & ശ്രീ. കുമാരൻ (തബല), ശ്രീ. ശ്രീകാന്ത് രാമമംഗലം (റിഥം) എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ സംഗീത സന്ധ്യയും അരങ്ങേറി. 

Sunday, July 14, 2019

വിവേകിയുടെ പ്രാർത്ഥന

അസാംഗത്യം എന്ന പദത്തിന്റെ അർഥം അപ്രസക്തമായ, അനുചിതമായ, അസംബന്ധമായ എന്നൊക്കെയാണ്.

ഒരു ചെറിയ ഉദാഹരണത്തിലൂടെ വിശദമാക്കാം.

നമ്മൾ ഒരു പുതിയ ഭവനത്തിൽ ചെല്ലുമ്പോൾ (ഗൃഹപ്രവേശനത്തിന്)  ധാരാളമായി ചെയ്യുന്ന പ്രവൃത്തിയാണ്.

വീട് മുഴുവൻ ഓടി നടന്നു കണ്ടിട്ട് എല്ലാകാര്യത്തിലും അഭിപ്രായം പറയും. പെയിന്റിന്റെ കളർ മാച്ചിങ് അല്ല, ഇതിനു പകരം അതടിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നൊക്കെ

മുറികളുടെ എണ്ണം, അലമാരകൾ, അടുക്കളയുടെ വലുപ്പം  എന്നിങ്ങനെ സർവത്ര കാര്യത്തിലും സൗജന്യ ഉപദേശം വാരിക്കോരി കൊടുക്കും

നമ്മൾ പാലുകാച്ചലിന് പോയ വീട് അതിന്റെ ഉടമസ്ഥർ അവരുടെ ആവശ്യത്തിന്, അവരുടെ സൗകര്യത്തിന്, അവരുടെ ബഡ്ജറ്റിന് ഉണ്ടാക്കിയതാണെന്ന കാര്യം പാടെ വിസ്മരിച്ചുകൊണ്ട് അഭിപ്രായം പ്രകടനം നടത്തുന്നത് അസാംഗത്യമാണ്

ഒന്നുമറിയില്ലെങ്കിൽ കൂടി വാസ്തുശാസ്ത്രം വരെ  ചിലർ  ആധികാരികമായി തട്ടിവിടും!! അതുവഴി അന്ധവിശ്വാസം സൗജന്യമായി വാരിവിതറും

അതുകൊണ്ട് അടുത്തപ്രാവശ്യം ആരെങ്കിലും പാലുകാച്ചലിന്  ക്ഷണിച്ചാൽ 'അസാംഗത്യം' എന്ന പദം മനസ്സിൽ കുറിച്ചിടുക. പോയി ചടങ്ങിൽ സംബന്ധിച്ച്, ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് എന്തെങ്കിലും നല്ല വാക്കുകൾ പറഞ്ഞു തിരിച്ചു പോരുക

"ദൈവമേ മാറ്റുവാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മനഃസ്ഥിതിയും,മാറ്റുവാന്‍ പറ്റുന്നവയെ മാറ്റുവാനുള്ള ധൈര്യവും, ഇവയെ തമ്മില്‍ വേര്‍തിരിച്ചറിയുവാനുള്ള വിവേകവും ഞങ്ങള്‍ക്ക് നല്‍കേണമേ." - (റെയ്നോൾഡ് നെയ്ബർ - വിവേകിയുടെ  പ്രാർത്ഥന) 

 

Tuesday, March 19, 2019

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം 

പലപ്പോഴും വിവാഹമോചനം യുദ്ധസമാനമാണ്, എന്നാൽ എന്തുകൊണ്ട് സ്നേഹപൂർവ്വം വേർപിരിഞ്ഞുകൂടാ? നല്ലൊരു സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ഭാര്യയും ഭർത്താവും രണ്ടുവഴിക്കു പിരിയുകയും സന്തോഷപൂർണ്ണമായ ശിഷ്ടജീവിതം നയിക്കുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കലും വിവാഹമോചനം ഒരെടുത്തുചാട്ടം ആവാതിരിക്കട്ടെ. വിവാഹത്തിനുശേഷം രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടുമതി വേർപിരിയലിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കാൻ. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെ ദാമ്പത്യത്തിലും ഉണ്ടാവും. ഇത്തരം ചെറിയ ശാഠ്യങ്ങൾക്ക് വശപ്പെട്ട് ഒരിക്കലും ജീവിതം നശിപ്പിക്കരുത്

പ്രധാനമായും രണ്ട് തത്വങ്ങളിൽ അധിഷ്ടിതമാണ് വിവാഹജീവിതം.
1) പരപ്സരവിശ്വാസം
2) കൂട്ടുത്തരവാദിത്വം 

ഇതുരണ്ടും ഇല്ലാതായാൽ പിന്നെ ഒരു കൂരയ്ക്കുകീഴിൽ ഒരേ കട്ടിലിൽ കിടക്കാതിരിക്കുകയാണ് നല്ലത്. രണ്ടു വീടുകളിൽ താമസിക്കാൻ സൗകര്യമോ, സാമ്പത്തികമോ ഇല്ലാത്തവർക്ക് ഒരേ വീട്ടിൽ രണ്ടായി താമസിക്കാം. പരസ്പരം വഴക്കിടാതെ, പോരടിക്കാതെ അത്യാവശ്യത്തിനുമാത്രം ആശയവിനിമയം ചെയ്തുകൊണ്ട്.

പലപ്പോഴും കണ്ടുവരുന്നത്, ഇതിനു മുതിരാതെ കീരിയും പാമ്പും പോലെ പരസ്പരം കടിച്ചുകീറി സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ജീവിതം നരതുല്യമാക്കുന്ന മനുഷ്യർ. അതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കുട്ടികളും.

ഓർമ്മിക്കുക, എല്ലായ്‌പ്പോഴും വിവാഹം എന്ന വ്യവസ്ഥ വിജയിച്ചുകൊള്ളണമെന്നില്ല. നല്ലൊരു ശതമാനം കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത സാഹചര്യവും സ്വഭാവവിശേഷതകളും ആയിരിക്കും ദമ്പതികൾക്കിടയിൽ. അത് വെറുതെ വലിച്ചുനീട്ടി, കൂട്ടിക്കെട്ടി ബദ്ധപ്പെട്ട് വഴക്കും വക്കാണവുമായി കൊണ്ടുപോകുന്നത് ആർക്കും പ്രയോജനപ്രദമാവില്ല.

പരസ്പരവിശ്വാസം : രണ്ടു പങ്കാളികൾക്കിടയിൽ ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസമാണ്. ഉദാഹരണമായി  ഗൾഫിൽ ജോലിയുള്ള / സൈന്യത്തിൽ ജോലിയുള്ള ഭർത്താവിനെ ഭാര്യ അന്ധമായി വിശ്വസിക്കേണ്ടിവരും. കാരണം ഇവിടെ ഭർത്താവ് ദൂരനാട്ടിൽ താമസിക്കുന്നു, പണിയെടുക്കുന്നു. വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ആയിരിക്കും അയാൾ കുടുംബത്തിലേക്ക് വരുന്നത്. ആ മനുഷ്യൻ ദൂരെയായിരിക്കുമ്പോൾ ആരോടെങ്കിലും രഹസ്യബന്ധം പുലർത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ തീർന്നു ആ ജീവിതം. ഇതുപോലെ തന്നെ ഭാര്യ നേഴ്സ് ആണെന്ന് കരുതുക, രാത്രി ഷിഫ്റ്റ് ജോലിയൊക്കെ ചെയ്യേണ്ടി വരും, ഈ രാത്രികളിൽ അവൾ എവിടെയാണ് പോകുന്നത് ആരോടോക്കെയാണ് ബന്ധം ... ഇങ്ങിനെ സംശയിച്ചു തുടങ്ങിയാൽ അതോടെ പൊട്ടും എല്ലാം

കൂട്ടുത്തരവാദിത്വം: വളരെ പരമപ്രധാനമായ ഒരു അടിസ്ഥാനമാണിത്, വീട്ടിലെ ചിലവുകൾ, മക്കളുടെ വളർച്ച, രോഗം, കടം, പരാജയങ്ങൾ .... ഇതിലൊക്കെ ഭാര്യാഭർത്താക്കന്മാർ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അതല്ലാതെ പരസ്പരം പഴിചാരി പങ്കാളിയെയും പങ്കാളിയുടെ വീട്ടുകാരെയും പൂർവ്വികരെയും കുറ്റപ്പെടുത്താൻ തുടങ്ങിയാൽ സർവ്വനാശമായിരിക്കും ഫലം. പരസ്പരം വഴക്കടിച്ചും ചീത്തവിളിച്ചും പഴിചാരിയും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നതിലും ഭേദം ബഹുമാനത്തോടെ വേർപിരിയുന്നതു തന്നെയാണ്     

ധാരാളം ദമ്പതിമാർ ഒരേ കൂരയ്ക്ക് കീഴിൽ കിടന്നു ഇന്ത്യയും പാക്കിസ്ഥാനും പോലെ യുദ്ധം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. പൂർവ്വകാല വൈരാഗ്യത്തോടെയാണ് ഇവർ പലപ്പോഴും പെരുമാറുന്നത്, വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം മാത്രം ആയവർ പോലും നൂറ്റാണ്ടുകളായി മനസ്സിൽ കിടക്കുന്ന കുടിപ്പക തീർക്കാണെന്ന വണ്ണം വഴക്കടിക്കുന്നു. എന്തിന്?

വഴിയിൽ കാണുന്ന ഒരു സഹോദരനെപ്പോലെ സഹോദരിയെപ്പോലെ താലികെട്ടിയ പങ്കാളിയെ കണ്ടു പരസ്പര ബഹുമാനത്തോടെ, സൗഹൃദം നിലനിറുത്തി കൊണ്ടുതന്നെ വേർപിരിഞ്ഞുകൂടെ. അതുപോലെ ഒരു സംസ്കാരം നമുക്ക് വളർത്തി എടുത്തുകൂടെ?  രണ്ടു വ്യക്തികളും അവരുടെ വ്യക്തിത്വം നിലനിർത്തികൊണ്ട് എതിർ വ്യക്തിയുടെ സ്വത്വത്തെ (സ്വഭാവ വൈശിഷ്യങ്ങളെ / വൈകൃതങ്ങളെ ) അംഗീകരിച്ചുകൊണ്ട് ഗൂഡ് ബൈ പറയാൻ നമ്മൾ മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു.
 
ഈയൊരു മനോനിലയിലേക്ക് ഉയരാൻ കഴിഞ്ഞാൽ അനാവശ്യമായ പോലീസ് കേസുകളും വക്കീൽ ഫീസുകളും ഒഴിവാക്കാൻ സാധിക്കും. മനസ്സിലെ പിരിമുറുക്കവും അസ്വസ്ഥതകളും ഇല്ലാതെ സ്നേഹത്തോടെ വേർപിരിയാൻ കഴിയും. പരസ്പരം ചെളിവാരിയെറിയാതെ പല്ലിന്റെ ഇടകുത്തി നാട്ടുകാരെ മണപ്പിക്കാതെ ഒരു ഗുഡ് ബെ!!

കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ കുടുംബത്തിന്റെ സമാധാനം നശിക്കാതെ ആരോഗ്യപരമായ രീതിയിൽ വേർപിരിയുമ്പോൾ രണ്ടുകൂട്ടർക്കും വളരെയധികം നയപരമായ നേട്ടം തുടർജീവിതത്തിൽ കൊയ്തെടുക്കുവാൻ സാധിക്കും.

  • നിങ്ങളുടെ ജീവിത പങ്കാളിയെ ഒരു ബിസിനസ്സ് പങ്കാളിയോടെന്നപോലെ പെരുമാറുക. നല്ല ആദരവും മര്യാദയും കൊടുക്കുവാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. അവരെ/അയാളെക്കുറിച്ച് യാതൊരു നുണകളോ അശ്ലീലമോ അനാവശ്യ പരാമർശങ്ങളോ അപവാദകഥകളോ നടത്താതിരിക്കുക, ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. വേർപിരിയുമ്പോൾ പോലും പങ്കാളിയെ ഒരു ശത്രുവിനെപ്പോലെ കാണാതിരിക്കുക. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക, ഫോൺ കാളുകൾ എടുക്കാതിരിക്കരുത്   
  • കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ഭാവിപരിപാടികൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുക, ആവശ്യമെങ്കിൽ രണ്ടാൾക്കും സമ്മതമായ കാര്യങ്ങൾ എഴുതി ഒരു രേഖയാക്കി സൂക്ഷിക്കാം. കുട്ടികളുടെ പിറന്നാളാഘോഷം, പഠനം, വിവാഹം എന്നിവ ഒരുമിച്ച് എങ്ങിനെ നടത്താം എന്ന് ആലോചിക്കുന്നതിൽ തെറ്റില്ല.
  • വേർപിരിയൽ എപ്പോഴും മനുഷ്യന്റെ വികാര തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭയം, ദേഷ്യം, വിഷാദം, നിരാശ, കോപം, സ്വയം ശപിക്കൽ ഇങ്ങിനെ വിവിധ വികാരമണ്ഡലങ്ങളിലൂടെ ഇരുവരും കടന്നു പോകും. നിയന്ത്രിക്കാനാവാത്ത കോപം പലരെയും നശിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലിംഗ് വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഡിവോഴ്‌സ് ഒരു ചീത്തകാര്യമല്ല എന്ന് സ്വയം അംഗീകരിക്കണം. ഒരേ കൂരയ്ക്കു കീഴിൽ തെരുവുനായ്ക്കളെ പോലെ കടിച്ചുകീറി ജീവിക്കുന്നതിൽ ഭേദം ആത്മാഭിമാനത്തോടെ വേർപിരിയുന്നു തന്നെയാണ്.
  • എടുത്തുചാട്ടവും പെട്ടെന്നുള്ള തിരുത്തലുകളും ഒഴിവാക്കുക. ഉദാഹരണമായി കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത്, വീട്ടിലെ ചിലവുകൾ നടത്തുന്നത് ഒക്കെ പെട്ടെന്ന് ഒരു ദിവസം മാറ്റേണ്ടതില്ല. കുറച്ചുനാളത്തേക്ക് നിലവിലെ സ്ഥിതി തുടരുക, എന്നിട്ട് പതിയെ പരസ്പര സമ്മതത്തോടെ ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്താം. സാമ്പത്തീക ബാങ്കിങ് ഇടപാടുകൾ, ആസ്തികൾ / സ്വത്തുവിഭജനം ഒക്കെ സാവധാനം ക്ഷമയോടെ ചെയ്‌താൽ ഭംഗിയാക്കാം. അനാവശ്യ ഇടപെടലുകളും വക്കീൽ ഫീസും ഒഴിവാക്കാം.  
  • രണ്ടുപേരും ഒത്തുപോകാൻ സാധിക്കാത്ത മേഖലകളെ ക്കുറിച്ച് തുറന്നു ചർച്ചയാവാം. പരസ്പരം മനസിലാക്കാം, രണ്ടുപേരുടെയും സ്വഭാവ വിശേഷങ്ങളും വൈചിത്ര്യങ്ങളും അംഗീകരിച്ചുകൊണ്ട് രണ്ടാവാനുള്ള വഴി തേടണം. ഇത് ആരുടെയും കുറ്റമല്ല, മറിച്ച് പ്രകൃതിയുടെ വൈരുദ്ധ്യമാണ്. അതിന് പരസ്പരം പഴിചാരുകയോ വീട്ടുകാരെ പഴിക്കുകയോ വേണ്ട. മനുഷ്യർ ജന്മനാൽ വിവിധോന്മുഖ ബുദ്ധിക്ഷമതയോടുകൂടി ജനിച്ചു വീഴുന്ന ജീവികളാണ്. ഈ ബഹുമുഖ ബുദ്ധിവിശേഷത്തിൽ എല്ലാ മനുഷ്യ ബന്ധങ്ങളും വിജയിക്കാണണമെന്നില്ല. കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് സാധിക്കും, എന്നാൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല പകരം സ്നേഹത്തോടെ വേർപിരിയാൻ മാർഗ്ഗങ്ങൾ ആരായണം. 
  • അറുത്തുമുറിച്ച് പോകുന്നതിൽ ഭേദം സമയമെടുത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് വേർപിരിയുന്നതാണ് നല്ലത്. പല കാര്യങ്ങളും ഒന്നിരുന്നാലോചിച്ചാൽ നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഉദാ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ വിശ്വസ്തരായ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം തേടാം, അതുപോലെ നല്ല വക്കീൽ, കൗൺസിലിംഗ് വിദഗ്ദൻ, കളങ്കമില്ലാത്ത ബന്ധുക്കൾ (കാരണവർ സ്ഥാനത്തുള്ള) ഒക്കെ നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ സഹായിച്ചേക്കാം. അവരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ചെവികൊടുക്കാം, പക്ഷെ തീരുമാങ്ങൾ നിങ്ങളുടേത് മാത്രമായിരിക്കട്ടെ  
  • സുരക്ഷിതത്വം പ്രശ്നമല്ലെങ്കിൽ കുറച്ചുനാളുകൾ കൂടി ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നതു കൊണ്ട് തെറ്റില്ല. നിങ്ങളുടെ പങ്കാളി വളരെ മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, ചെയ്യുന്നില്ലെങ്കിൽ സ്വഭാവവൈകല്യങ്ങൾ, വൈകൃതങ്ങൾ, മാനസീക വിഭ്രാന്തി കാണിക്കുന്നില്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ താമസിച്ച് നല്ല രീതിയിൽ വേർപിരിയുന്നതിനുള്ള തീരുമാനങ്ങൾ കൂടിയാലോചിച്ച് എടുക്കാവുന്നതാണ്.  
  • ഡിവോഴ് സ് എന്നത് ഭാരതീയരുടെ ഇടയിൽ ഒരു വലിയ തെറ്റ് പോലെയാണ് കരുതപ്പെടുന്നത്. ജീവിതകാലം മുഴുവൻ തെറ്റായ ഒരു പങ്കാളിയോടൊപ്പം ചിലവൊഴിച്ച് നരകിച്ചു ചത്താലും ഡിവോഴ്‌സ് എന്ന പ്രക്രിയയെക്കുറിച്ച് സങ്കല്പിക്കാനേ കഴിയില്ല നമുക്ക്. സമൂഹത്തിൽ ഇതിനോടുള്ള കാഴ്ചപ്പാടും ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ഒക്കെ കൂടുമ്പോൾ നരകിച്ച് മരിക്കുന്നതു തന്നെയാണ് ഭേദം എന്ന് സ്ത്രീകളും ചുരുക്കം പുരുഷന്മാരും ചിന്തിക്കുന്നു.
  • ഡിവോർഴ്‌സ് ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മനസിലാക്കുക, അവ പാലിക്കാൻ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. കുട്ടികളുടെ സംരക്ഷണം, നഷ്ടപരിഹാരം, ജീവനാംശം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും കർശനവും ആയ നിയമങ്ങൾ നമ്മുടെ നാട്ടിലിന്നുണ്ട്. അവ മനസ്സിലാക്കി പാലിക്കാൻ ശ്രമിക്കുക. 
പാരന്റിങ് പാർട്ട്ണര്ഷിപ് എന്നത് ഒരു പുതിയ ആശയമാണ്, വിവാഹബന്ധം വേർപെടുത്തിയ ശേഷവും കുട്ടികളെ വളർത്തുന്നതിൽ രണ്ടുപേർ ഒരുമിച്ച് നിൽക്കുന്ന സാഹചര്യമാണിത്. കൃത്യമായ നിർവചങ്ങളോടെയും വ്യക്തമായ ചുമതലകളോടെയും വേർപെട്ട ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും കുട്ടികളുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തുവരുന്നു.

വക്കീൽ, മീഡിയേറ്റർ, കൗൺസിലോർ എന്നിവരുടെ സേവനം തീർച്ചയായും ഒരു വിവാഹമോചനത്തിൽ അത്യാവശ്യമാണ്. വക്കീലന്മാരുടെ നോട്ടം സാമ്പത്തീക ലാഭത്തിൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല ഒരു മനഃശാസ്ത്ര കൗൺസിലോർ വ്യക്തികളുടെ വികാര വിചാരങ്ങളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഇത് തീരുമാങ്ങൾ എടുക്കാൻ പങ്കാളികൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകും. യോഗ്യതയുള്ള മീഡിയേറ്റർ അല്ലെങ്കിൽ കൗൺസിലോർ ആയി സംസാരിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. അതുപോലെ വക്കീലന്മാരുടെ അടുത്ത് സൂക്ഷിച്ച് മാത്രം ഇടപഴകുക 

ഒരിക്കലും സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരപരമായ ഉപദേശങ്ങൾക്കു പിന്നാലെ പോകാതിരിക്കുക. തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക, പങ്കാളികൾ രണ്ടുപേരും സമ്മതിക്കുന്ന വിഷയങ്ങൾ ഒപ്പിട്ട് ഒരു രേഖയാക്കാവുന്നതാണ്. 

പരസ്പരം വിഡ്ഢിവേഷം കെട്ടി, സ്നേഹം അഭിനയിച്ചു കൊണ്ട് ഒരു കൂരയ്ക്കുകീഴിൽ വർഷങ്ങളോളം കഴിയുന്നതിലും ഭേദം പരസ്പരം തുറന്നു പറഞ്ഞ് പിരിയുന്നതാണ്. 

ഒരിക്കലും സന്തോഷവും സമാധാനവും ആഗ്രഹിച്ച് വിവാഹമോചനം ചെയ്യരുത്. അതിന് അതിന്റേതായ  കാരണങ്ങൾ ഉണ്ടായിരിക്കണം.