Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.           

Friday, November 14, 2014

നവംബർ - മരിച്ചവരുടെ മാസം

ക്രിസ്ത്യാനികൾ നവംബർ മാസം തങ്ങളുടെ വേർപിരിഞ്ഞ പ്രീയപ്പെട്ടവരെ ഓർമ്മിക്കുവാൻ പ്രത്യേകമായി ആചരിക്കുന്നു. നവംബറിലെ ഓർമ്മകൾ പൂക്കൾ പറിച്ച് സെമിത്തേരിയിൽ കൊണ്ടുപോയി വച്ചതും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക ഈണത്തിലുള്ള പ്രാർത്ഥനയും കുർബാനയും ഒക്കെയാണ്. ഇത് ഒരു നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നു. മഞ്ഞു വീഴുന്ന പ്രഭാതങ്ങളിൽ ചെത്തി പൂക്കുല പറിച്ച് മെഴുകുതിരിയും ആയി സെമിത്തേരിയിലെ കല്ലറ അലങ്കരിക്കുമ്പോൾ നിക്കറിട്ടു നടക്കുന്ന പ്രായം ആയിരുന്നു.
   
ഞാൻ എന്റെ കൌമാര കാലം മുതലേ മരണം സ്വപ്നം കണ്ടിരുന്നു. എന്റെ വീര പുരുഷന്മാർ യേശു ക്രിസ്തുവും കൃഷ്ണനും ശങ്കരനും എല്ലാം മരിച്ചത് 33 - 36  വയസ്സിൽ ആയിരുന്നതിനാൽ ഞാനും അതേ പ്രായത്തിൽ മരിക്കും എന്നൊരു തോന്നൽ എന്റെ മനസ്സിൽ രൂഡമൂലമായിരുന്നു, പ്രത്യേകിച്ചും യൗവനത്തിൽ, കോളേജിൽ പഠിക്കുന്ന സമയത്ത്. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞുപോയി, ഞാൻ ഇന്നും സുന്ദരനായി ജീവിച്ചിരിക്കുന്നു.     


എങ്കിലും ഇടയ്ക്കിടയ്ക്ക് മരണം മാടി വിളിക്കുന്ന സ്വപ്നം കാണാറുണ്ട്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം പൊട്ടിത്തെറിച്ച് മരിക്കുന്നതും വീട്ടുകാർ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ മരിച്ചു കിടക്കുന്നതും ഒക്കെയാണ് എന്റെ മരണത്തെ ക്കുറിച്ചുള്ള സുന്ദര ചിന്തകൾ!! രണ്ടായാലും എനിക്ക് ഒന്നും അറിയേണ്ടല്ലോ.   


എന്റെ മരണശേഷം മൃതസംസ്കാരം നടത്തേണ്ട രീതിയെ ക്കുറിച്ച് എനിക്ക് ചില സ്വപ്‌നങ്ങൾ ഒക്കെയുണ്ട്, അവ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. നടക്കാത്ത സുന്ദര സ്വപ്‌നങ്ങൾ!


  1. മരിച്ച എന്നെ ഫ്രീസറിൽ വയ്ക്കരുത്, യാതൊരു കാരണവശാലും. എത്രയും പെട്ടെന്ന് ശവസംസ്കാരത്തിന് വേണ്ട നടപടി തുടങ്ങുക, ആർക്കും ആർക്കും വേണ്ടി കാത്തിരിക്കേണ്ടതില്ല.     
  2. മൃതദേഹത്തിനടുത്തിരുന്ന് ആരും പ്രാർത്ഥനകൾ ചൊല്ലരുത്. ദയവായി മൈക്കിലൂടെയും പ്രാർത്ഥനകൾ / ഭക്തി ഗാനങ്ങൾ പ്രക്ഷേപണം ചെയ്യരുത്.  വേണമെങ്കിൽ വയലിൻ കച്ചേരി കേൾപ്പിച്ചോളൂ, ഭൂപതി / രാഗ് വിഗാഹ് തുടങ്ങിയ ശോക സംഗീതം എനിക്കിഷ്ടമാണ്.
  3. ദയവായി ഫോട്ടോ എടുക്കരുത്, ആരും ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയുമരുത്‌. അത് എന്റെ അത്മവിനോടുള്ള അനാദരവ് ആയി എനിക്ക് തോന്നും.
  4. മരിച്ചവരെ കുഴിച്ചിടാം, ദഹിപ്പിക്കാം, കടലിൽ കൊണ്ടുപോയി ഉപേക്ഷിക്കാം. എനിക്കിഷ്ടം തീയിൽ വെന്തമരുന്നതാണ്. ഇലക്ട്രിക്‌ ക്രെമേഷൻ യന്ത്രത്തിൽ കത്തിയമരാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി.
  5. മൃതദേഹത്തെ കുളിപ്പിക്കരുത്, പുത്തൻ ഉടുപ്പുകൾ അണിയിക്കരുത്. നിങ്ങൾ എന്തു വിഡ്ഢിത്തമാണ് കാണിക്കുന്നത്, ഞാൻ എന്റെ ദേഹത്തെ ഉപേക്ഷിച്ചു; നിങ്ങൾ പിന്നെന്തിനാണ് അതിനെ അലങ്കരിക്കുന്നത്?
  6. എന്റെ മരണ വാർത്ത‍ നാടെങ്ങും അറിയിക്കാൻ ദയവായി ഫ്ലെക്സ് ബാനർ ഉണ്ടാക്കരുത്. അധികം ആളുകൾ വരേണ്ട, കുറച്ചു പ്രീയപ്പെട്ടവർ മതി എന്റെ ശവ സംസ്കര ഘോഷയാത്രയ്ക്ക്. 10-15 പേർ മാത്രം!        
  7. മൃതദേഹത്തെ ചുംബിക്കരുത്‌. ജീവിച്ചിരുന്നപ്പോൾ എനിക്ക് നല്കിയ ചുംബനങ്ങളും അതു നല്കിയവരെയും എനിക്ക് കൃത്യമായി ഓർമയുണ്ട്. ഇനി നമ്മൾ ആത്മാവും ആത്മാവും കണ്ടു മുട്ടുമ്പോൾ മതി ആ ചുംബനം.  
മരണം ഒരിക്കലും അവസാനമല്ല. കാരണം ഞാൻ ഈ കാണുന്ന ദേഹം മാത്രമല്ല, ബുദ്ധിയും അല്ല, ചിന്തകളും അല്ല, എനിക്ക് ഒരു ആത്മാവുണ്ട് , അത് ഒരിക്കലും മരണമില്ലാത്ത ആത്മാവാണ്. ആ ആത്മാവിനെ നിങ്ങൾ വണങ്ങുക. ദേഹത്തെ മറക്കുക, ബുദ്ധിയെ മറക്കുക .... ആത്മാവിനെ തേടുക.     


അടുത്ത കാലത്ത് കേട്ട ഏറെ മനോഹരമായ ഒരു ഗാനം, ഇപ്പോഴും മനസ്സിൽ ഓടിയെത്തുന്ന ആ ഗാനം മരണത്തെ ക്കുറിച്ചാണ്.


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ...




          

Thursday, September 25, 2014

ഹോം വർക്ക് വേണോ വേണ്ടയോ?

ഹോംവർക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം!! ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത‍ നാമെല്ലാം പത്രങ്ങളിൽ വായിച്ചതാണ്. പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങൾ ഇതുപോലെ നടക്കുന്നു.

ഓഫീസ് വിട്ടിറങ്ങിയാൽ, പിന്നെ തിരക്കുപിടിച്ചു, കടകളിൽ കയറി മക്കളുടെ ഹോംവർക്ക് ചെയ്യാനുള്ള  ചിത്രങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഓടുന്നവരെയും ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് ചിത്രങ്ങളും വിവരണങ്ങളും പ്രിൻറ് എടുക്കുന്നവരെയും ധാരാളം കാണാൻ സാധിക്കും. കാശുള്ളവർ വീട്ടിൽ തന്നെ കമ്പ്യൂട്ടറും കളർ പ്രിൻററും വീട്ടിൽ തന്നെ വാങ്ങിവച്ച് കാര്യം സാധിക്കുന്നു.

ഹോംവർക്ക് നൽകേണ്ടതിന്റെ ആവശ്യം എന്താണ്? മടിയന്മാരായ ടീച്ചർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രമാണോ ഹോം വർക്ക്‌. ഹോം വർക്ക് നൽകിയതു കൊണ്ടോ കുട്ടികൾ കുറെ പടം വെട്ടി ഒട്ടിച്ചും മറ്റുള്ളവരുടെ സഹായത്താലും ഹോം വർക്ക് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ചെറിയ ക്ലാസുകളിലെങ്കിലും, പ്രൈമറി തലത്തിൽ ഹോംവർക്ക് നിരോധിക്കെണ്ടതല്ലേ. കത്രികയും ബ്ലേഡും ഉപയോഗിച്ച് ചിത്രങ്ങളും തെർമോകോളും മുറിക്കാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നത്‌ സുരക്ഷിതമാണോ.

ഹോം വർക്ക് നൽകുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷകന്മാരും അധ്യാപകസമൂഹവും രക്ഷിതാക്കളും കൂലം കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിന്നും ഹോം വർക്ക് കൊടുത്തില്ലെങ്കിൽ ചില രക്ഷകർത്താകൾക്ക് വലിയ പരാതിയാണ്. ഇക്കാരണത്താൽ സ്കൂൾ മാറ്റിയ ധാരാളം സംഭവങ്ങൾ ഉണ്ട്. ഹോം വർക്ക് എന്ന കീറാമുട്ടി യിൽ നിന്നും രക്ഷ നേടാൻ അതിനു സഹായിക്കുന്ന ട്യൂഷൻ സെന്ററുകളിലേക്ക് വിദഗ്ദ്ധമായി പറഞ്ഞു വിടുന്ന മാതാ പിതാക്കൾ ചെയ്യുന്നത് തെറ്റൊന്നുമല്ല.

കുടുംബം പുലർത്താൻ രാവന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ( സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാരും നിത്യ വേതന തൊഴിലാളികളും എല്ലാം വരും ഇക്കൂട്ടത്തിൽ) ഇന്നത്തെ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തി മക്കളുടെ ഹോം വർക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  താൻ പണ്ടെങ്ങോ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട / പഠിച്ച് മറന്നു പോയ കാര്യങ്ങൾ ചോദിച്ച് മക്കൾ ബഹളം വെച്ചാൽ കണ്ണുരുട്ടി കാണിക്കുന്ന അച്ഛനമ്മമാരെ കുറ്റം പറയുന്നതെന്തിന്.

അമേരിക്കയിലെ വിജീനിയ യൂണിവേഴ്സിറ്റി   നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഹോം വർക്കു കൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല, മറിച്ച് കേവലം സമയ നഷ്ടം മാത്രമാണെന്നാണ്. അതു കൊണ്ട് ഹോം വർക്കിന്റെ അളവ് കുറയ്ക്കണമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുന്നില്ല, ക്ലാസ് ടെസ്റ്റുകളിൽ മാർക്ക്‌ കൂടുതൽ നേടാൻ കഴിഞ്ഞാലും. മിക്ക ഹോം വർക്കുകളിലും കുഞ്ഞുങ്ങളെ സഹോദരങ്ങളോ അച്ഛനമ്മമാരോ സഹായിക്കുകയാണെന്നും എന്ത് വർക്ക് കിട്ടിയാലും ഉടനെ ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ തിരയുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.  ഇതു വിദ്യാർത്ഥികളിൽ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവുകൾ നശിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വളരെ കുറച്ചു ഹോം വർക്ക് നൽകുന്നത് കുട്ടികളിൽ പഠനശീലം വളർത്തും. എന്നാൽ സ്കൂളിലും വീട്ടിലും ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾ തീരെ ശാരിരിക വ്യായാമവും കിട്ടാതെ ആരോഗ്യമില്ലാത്തവരായി വളർന്നു വരുന്നു. കുട്ടികൾക്ക് ശാരിരിക വ്യായാമം കിട്ടുന്ന കളികളിലും മറ്റു പ്രവർത്തികളിലും വ്യാപ്രിതരകാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കണം. ഇതിന് ഇന്ന് നാട്ടിൻ പുറങ്ങളിൽ പോലും സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്കൂൾ, ബസ്സ്‌, വീട്, ടി.വി. ഇവ മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ കുഞ്ഞുങ്ങളുടെ ലോകം. കളിക്കാൻ സ്ഥലമില്ല, സമയവുമില്ല. കൂടെ നിൽക്കാൻ ആളും ഇല്ലാത്ത അവസ്ഥ.

നമ്മുടെ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്ത് സർക്കാർ തലത്തിൽ ഇതിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കണം. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികളിലൂടെ കുട്ടികൾക്ക് വേണ്ട ശാരീരിക വ്യായാമം ലഭിക്കാൻ  വേണ്ട കൂട്ടായ്മ ഓരോ പഞ്ചായത്ത് വാർഡിലും ഉണ്ടാവണം. ഇപ്പോൾ ഉള്ള അംഗൻവാടി സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അതു പോലെ ഓരോ പഞ്ചായത്തിലും കുറച്ച് കായിക പരിശീലകരെ നിയമിക്കണം. അവർ ചെയ്യട്ടെ ഹോം വർക്ക് - വ്യായാമം.       
                       

Friday, September 19, 2014

ഇന്റർവ്യൂ വിൽ പങ്കെടുക്കാം - പേടിയില്ലാതെ

ഒരു ജോലിക്കു വേണ്ടിയുള്ള  ആദ്യത്തെ ഇന്റർവ്യൂ ആരും മറക്കാനിടയില്ല. ആ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന മനസീകാവസ്ഥയിൽ ആണ് ഞാനും നിങ്ങളിൽ പലരും ആദ്യത്തെ ഇന്റർവ്യൂ അഭിമുഖീകരിച്ചിട്ടുണ്ടാവുക! പിന്നീട് എന്റെ ജോലി എച്ച്. ആർ (മനുഷ്യ വിഭവശേഷി) വിഭാഗത്തിലേക്ക് മാറിയപ്പോൾ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. പുതുമുഖങ്ങളെ സംബദ്ധിച്ച് ഇന്റർവ്യൂ എപ്പോഴും കൊലമരത്തിലേയ്ക്കുള്ള യാത്ര പോലെയാണ്. ഭാഷ ഒരു പ്രധാന തടസം ആണു പലർക്കും, പ്രത്യേകിച്ചും 'മലയാളം ' മീഡിയത്തിൽ പഠിച്ച് വരുന്നവർക്ക്. എന്നാൽ ആത്മവിശ്വാസം കൊണ്ടും വിഷയ വിവരം കൊണ്ടും പൊതു വിജ്ഞാനം കൊണ്ടും ഇതിനെ തരണം ചെയുന്ന മിടുക്കന്മാരെ ധാരാളം കണ്ടിട്ടുണ്ട്.

ബൈബിളിൽ യേശു പറഞ്ഞ  'താലന്തു'കളുടെ ഉപമ വായിക്കുമ്പോൾ പലപ്പോഴും വ്യക്തികളുടെ   കഴിവുകളുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു പോകാറുണ്ട്. ദൈവം നമുക്ക് തലന്തുകൾ (Talents = കഴിവുകൾ) നല്കിയിരിക്കുന്നത് അത് മണ്ണിൽ മൂടി വയ്ക്കാനല്ല ; മറിച്ച് ഇരട്ടിപ്പിക്കാനും അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയാണ്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതാണ്. ഈ ഭൂമിയിലേക്ക്‌ നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് പലതരം താലന്തുകളുമായാണ്. എല്ലാ മനുഷ്യരിലും അത് വ്യത്യസ്ഥമാണെന്നു മാത്രം. നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്തു പരിഭാവിക്കുന്നതിനു പകരം, നമ്മിലെ ചെറുതും വലുതുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവണം നമ്മുടെ ശ്രദ്ധ.    

ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും നാം മനസ്സിൽ ഓർമ്മിക്കെണ്ടതു നമ്മിൽ ദൈവം നലികിയ ഒത്തിരി കഴിവുകൾ ഉണ്ട് എന്നുള്ള കാര്യം ആണ്. ദൈവം നല്കിയ ഈ താലന്തുകളുമായാണ് ഞാൻ ഇന്ന് ഇന്റർവ്യൂ അഭിമുഖീകരിക്കുവാൻ പോകുന്നത്, അതിനാൽ ഭയക്കേണ്ടതില്ല. ചില അവസരത്തിൽ കമ്പനിയുടെ ആവശ്യവും എന്റെ കഴിവുകളും ഒത്തു വരും, ഇല്ലെങ്കിൽ നമ്മെ ആ ജോലിയിലേക്ക് തിരഞ്ഞെടുക്കില്ല. എന്നുവച്ച് നിങ്ങൾ മോശക്കാരനനാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. അടുത്ത അവസരത്തിൽ ആത്മവിശ്വാസം കൈവിടാതെ  വീണ്ടും ശ്രമിക്കുക.         

പക്ഷെ ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമേ പറഞ്ഞല്ലോ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ (തലന്തുകൾ) നിങ്ങൾ അധ്വാനിച്ചു ഇരട്ടിപ്പിക്കണമെന്നു അതു നല്കിയ യജമാനൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആരും തന്നെ മുന്നൊരുക്കം ഇല്ലാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പോകരുത്.   

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
1) ആദ്യമായി ഈ ഇന്റർവ്യൂവിൽ ഞാൻ വിജയിക്കും, എനിക്കീ ജോലി ലഭിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് കൂടി വേണം ഇന്റർവ്യൂ മുറിയിലേക്ക് പ്രവേശിക്കാൻ. ഒട്ടും പരിചയമില്ലാത്ത ആളെ / ആളുകളെ ആദ്യമായി അഭിമുഖത്തിലൂടെ നേരിടാൻ പോവുകയാണ്. നിങ്ങൾ നിങ്ങളുടെ തൊഴിൽ നൈപുണ്യത്തെ വിൽക്കാൻ വേണ്ടിയാണു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ഇരിക്കുന്നത്. മനസ്സിൽ നല്ലെരു സെയിൽസ്മാൻ / ഗേളിനെ  ഓർക്കുക.

2) ഇന്റർവ്യൂ വിന് തലേന്ന് ചെറിയ പരിശീലനം നല്ലതാണ്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ഒന്ന് ഓടിച്ച് വായിച്ചും പറഞ്ഞും പഠിക്കുക. വേണ്ട കാര്യങ്ങൾ പുസ്തകത്തിലോ ഇന്റെർനെറ്റിലൊ അന്വേഷിച്ച് ആവശ്യമുള്ള അറിവു സംഭരിക്കുന്നത് ഏത് ഇന്റർവ്യൂ നേരിടാനും സഹായകമാണ്. ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിൽ ഇതു വളരെ എളുപ്പവുമാണ്.   

3) കൃത്യസമയത്തിന് മുൻപേ എത്തിച്ചേരുക. ട്രാഫിക് ബ്ലോക്ക്‌, തുടങ്ങിയ മറ്റു തടസങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടി വീട്ടിൽ നിന്നും ഇറങ്ങുക. ദൂരദേശത്താണ് പോകുന്നതെങ്കിൽ, അറിയാൻ പാടില്ലാത്ത നഗരം ആണെങ്കിൽ ഇന്റർവ്യൂ നടക്കുന്ന വിലാസം വാങ്ങി, ആരോടെങ്കിലും മുൻകൂട്ടി ചോദിച്ച് കൃത്യമായ ലൊക്കേഷൻ മനസിലാക്കുക. ബസ്‌ സ്റ്റാന്റ്, റെയിൽ വെ സ്റ്റെഷൻ,ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും    അവിടെയത്താനുള്ള    സമയം മനസിലാക്കുക.

4) ബയോ-ഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ് (ഒറിജിനൽ/ കോപ്പി), തുടങ്ങിയ ആധികാരിക രേഖകൾ ഒരു ഫയലിൽ വൃത്തിയായി അടുക്കി കൈയിൽ സൂക്ഷിക്കണം. വസ്ത്രശാലയുടെയോ ചെരുപ്പുകടയുടെയോ കവർ അല്ല, മറിച്ച് നല്ലൊരു ഓഫീസ് ഫയൽ ഫോൾഡർ വാങ്ങി അതിൽ വേണം ഈ രേഖകൾ സൂക്ഷിക്കാൻ.

5) അവരോചിതമായ വസ്ത്രധാരണം വളരെ അത്യന്താപേഷിതമാണ്‌. അലക്കി തേച്ച വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തിനു പകിട്ടേകും. സാദാ വള്ളി ചെരുപ്പ് ഒഴിവാക്കണം. തലമുടി വെട്ടിയിരിക്കുന്ന അല്ലെങ്കിൽ കെട്ടിവച്ചിരിക്കുന്ന ശൈലി, വസ്ത്രധാരണം ഇതൊക്കെ കണ്ടാൽ മനസ്സികകും ആളുടെ അടുക്കും ചിട്ടയും (Discipline). ഒരിക്കലും കാഷ്വൽ ആയി വസ്ത്രധാരണം നടത്തി, ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് പോകരുത്. 

6) ചെല്ലുന്ന കമ്പനിയെക്കുറിച്ചും നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന ജോലിയുടെ തരത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത്‌ നല്ലതാണ്. അതിനു ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതു വഴി ഒരുപാടു വിവരങ്ങൾ ലഭിക്കും. ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഘല യെക്കുറിച്ച് മനസ്സിലാക്കി, നിങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന ജോലിയുടെ പ്രവർത്തന മേഖല കളെക്കുറിച്ച് മനസ്സിലാക്കി സംസാരിക്കുമ്പോൾ അത് തീർച്ചയായും ഇന്റർവ്യൂ പാനലിനെ സന്തുഷ്ടരാക്കും.    

7) വളരെ മിതത്വം പാലിക്കുക. ശാന്തമായി ഇരിക്കുക, ചോദ്യങ്ങൾ വ്യക്തമായി കേൾക്കുക. ചോദ്യം തീരുന്നതിനു മുൻപേ ചാടിക്കയറി പറയാൻ നിൽക്കരുത്, അറിയാവുന്ന കാര്യം ആണെങ്കിൽ പോലും. അതുപോലെ തന്നെ കാടുകയറി പറയാനും തുനിയരുത്. വിഷയം മാറി വേറെ വഴിക്ക് പോകുകയുമരുത്‌. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക. എല്ലാവർക്കും കേൾക്കാവുന്ന ഉച്ചത്തിലും വ്യക്തമായും ആയിരിക്കണം നിങ്ങളുടെ സംഭാഷണം.  

8) ഇന്റർവ്യൂ വിന് പോകുമ്പോൾ ആരെയും കൂട്ടിന് കൊണ്ടുപോകേണ്ട; പ്രത്യേകിച്ചും മാതാപിതാക്കളെ. കാരണം അതു നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു നിർത്തുക.  ഓഫീസിനു പുറത്തായാൽ നന്ന്.    

9) നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ ചേരാനുള്ള  നിങ്ങളുടെ താൽപര്യം  ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നതിൽ തെറ്റില്ല. എന്നാണ് ഇന്റർവ്യൂ ഫലം അറിയുക എന്നു ചോദിക്കുന്നതും നന്ന്.

സാധാരണ ഏതു ഇന്റർവ്യൂ വിലും ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതാണ്:

  • നിങ്ങളെക്കുറിച്ച് പറയുക - നിങ്ങൾ എവിടെ നിന്നും വരുന്നു, എന്താണ് പഠിച്ചിരിക്കുന്നത്, മുൻ ജോലി പരിചയം, വീട്ടിൽ ആരോക്കെയുണ്ട് എന്നീ കാര്യങ്ങൾ വളരെ ചുരുക്കി പറയാം
  • മുൻപ് ജോലി ചെയ്ത സ്ഥാപനം, അവിടെ നിങ്ങളുടെ ജോലിയെന്തയിരുന്നു, നിങ്ങളുടെ മേലധികാരി ആരായിരുന്നു എന്നീ കാര്യങ്ങൾ
  • കഴിഞ്ഞ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണങ്ങൾ, ഏറ്റവും അവസാനം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം.
  • നിങ്ങളുടെ കഴിവുകൾ, പോരായ്മകൾ, സാദ്ധ്യതകൾ
  • നിങ്ങളിൽ നിന്നും പുതിയ ജോലിദാതാവിന്  എന്തു പ്രതീക്ഷിക്കാം     
ഒരു ഇന്റർവ്യൂവഴി ജോലി കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്, കാരണം നിങ്ങളെ കാത്ത് മറ്റനേകം പേർ ഇരുപ്പുണ്ട്‌. ഒരു വാതിൽ അടയുമ്പോൾ നമുക്കായി ഒമ്പതു വാതിലുകൾ തുറക്കുന്നു എന്നു പറയുന്നത് ജോലിതേടലിന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്.      

ഓർക്കുക, നിങ്ങളുടെ ബയോ -ഡാറ്റയും നിങ്ങൾ ഇന്റർവ്യൂ വിൽ പറയുന്ന കാര്യങ്ങളും 100 ശതമാനം സത്യസന്ധമായിരിക്കട്ടെ. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്   അബദ്ധങ്ങൾ തട്ടി വിടാതിരിക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയുന്നത് നിങ്ങളുടെ മാർക്ക് കൂട്ടും.

വളരെ കുറച്ചു സമയം മാത്രമേ നമുക്ക് ഇന്റർവ്യൂ പാനലിനോടൊത്തു ചിലവാക്കാൻ കിട്ടൂ. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ, ആ സമയം നന്നായി,ബോധപൂർവ്വം , ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക. ഈശ്വാരനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.       
--------------------------

Jossy Varkey (Mob: 98 477 320 42)
M.Sc. (Psychology), PGDPM&IR
Counselling Psychologist
(Workplace Counselling)      

      
 
              

   



              

Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.