Monday, March 05, 2012

എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?

“കുട്ടി മരിച്ചതെങ്ങിനെ?“ ഒരു അന്ധന്റെ ചോദ്യം
“പാല് നെറുകയില്‍ കയറിയിട്ടാണ്.“ അയല്‍ വാസിയുടെ ഉത്തരം.
“പാലോ? പാലു എങ്ങിനിരിക്കും“? അന്ധന്‍
“പാല് വെളുത്തിരിക്കും“. ഉത്തരം.
“വെളുപ്പോ? അതെങ്ങിനിരിക്കും“? അന്ധന്‍ .
“വെളുപ്പ്....അത്...കൊക്കിനെ പോലിരിക്കും“. ഉത്തരം.
“കൊക്കോ ..അതെത് സാധനം..അതെങ്ങിനിരിക്കും? അന്ധന്‍ .
അത്...അത്...(തൊട്ടടുത്ത് ഒരു കിണ്ടി ഇരിപ്പുണ്ടായിരുന്നത് എടുത്ത് അന്ധന്റെ കയ്യില്‍ കൊടുത്തിട്ട് അയല്‍ വാസി മൊഴിഞ്ഞു) ദാ ഇത് പോലിരിക്കും“.
അന്ധന്‍ കിണ്ടി തടകി നോക്കിയിട്ട് അഭിപ്രായം പറഞ്ഞു.
“ചുമ്മാതല്ല കുട്ടി മരിച്ചത്...ഇത് തലയില്‍ കയറിയാല്‍ എങ്ങിനെയാ കുട്ടി മരിക്കാതിരിക്കുന്നത്.“

ചില വിഷയങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞാലും മനസിലാകാത്ത ചിലരോട് പഴകി പതിഞ്ഞ ഈ കഥ ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

'ഷെരീഫ് കൊട്ടാരക്കര'യുടെ ബ്ലോഗ്ഗില്‍ നിന്നും

Sunday, February 26, 2012

കോഴിക്കോട് നിന്നും തൃശ്ശൂര്‍ വഴി എറണാകുളത്തേക്ക്

കോഴിക്കോട് ഇന്റര്‍വ്യൂ ഉച്ചയായപ്പോള്‍ കഴിഞ്ഞു. മുപ്പതുപേര്‍ വന്നിരുന്നുവെങ്കിലും നിലവാരമുള്ള മൂന്നോ നാലോ പേര്‍ മാത്രം. ഗള്‍ഫിലേക്ക് ആളുകളെ കിട്ടുന്നത് കുറഞ്ഞിരിക്കുന്നു? വരുന്നവര്‍ ആണെങ്കില്‍ വളരെ മോശം നിലവാരം ആളുകള്‍... നാട്ടില്‍ ഇപ്പോള്‍ ജോലി സാദ്ധ്യതകള്‍ കൂടികൊണ്ടിരിക്കുന്നതിനാലാവണം ഈ സ്ഥിതി വന്നത്. എന്തായാലും ഉച്ചയൂണ് 'ടോപ്‌ ഫോം' ബിരിയാണി ആക്കാമെന്ന് വെച്ച് മാവൂര്‍ റോഡിലെ ടോപ്‌ ഫോമില്‍ പോയി. ഊണ് കഴിച്ചു ദുബായില്‍ നിന്നും വന്നവര്‍ക്ക് ചില ഷോപ്പിംഗ്‌ ഉണ്ടായിരുന്നു, അതും തീര്‍ത്തു മിട്ടായി തെരുവില്‍ പോയി 'ശങ്കരന്‍ ബേക്കറി'യില്‍ കയറി കുറച്ചു കോഴിക്കോടന്‍ ഹല്‍വയും വാങ്ങി അവരെ താജ് ഹോട്ടലില്‍ കൊണ്ടാക്കി. തിരികെ റൂമില്‍ എത്തുമ്പോള്‍ മണി അഞ്ചു കഴിഞ്ഞു.

ഇനി 6 മണിക്ക് എറണാകുളം ട്രെയിന്‍ ഉണ്ട്, പക്ഷെ എറണാകുളത്തു എത്തുമ്പോള്‍ രാത്രി വൈകും. നേരെ സുജയനെ വിളിച്ചു, രാത്രി അവിടെ തങ്ങാമെന്നു വച്ചു. ഒമ്പത് മണിക്ക് തൃശ്ശൂര്‍ എത്തി. സുജയന്റെ വീട്ടില്‍ പോയി, അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് നാളായിരുന്നു. സുജയന്റെ ഭാര്യ രണ്ടാമത്തെ പ്രസവത്തിനു അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നു, പെരുമ്പാവൂരില്‍. (മോളും അവിടെയാണ്, അമ്മയുടെ കൂടെ.) കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു, കുളിച്ചു ഊണ് കഴിച്ചു. പിന്നെയും കുറെ നേരം ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി. ഉറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു. അവന്‍ ഇടതും ഞാന്‍ വലതുമാണല്ലോ. സമകാലിക കേരളം അങ്ങിനെ രണ്ടു പക്ഷവും ചര്‍ച്ച ചെയ്തു.

അലാറം വച്ചു രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. അമ്മയും അച്ഛനും അതിനും മുന്‍പേ, അഞ്ചു മണിക്ക് എഴുന്നേറ്റു നടക്കാന്‍ പോയിരുന്നു. സുജയന്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, രണ്ടു കഷണം റക്സും കൂട്ടി തന്നു. അതും കഴിച്ചു ഞങ്ങള്‍ സ്കൂട്ടെര്‍ എടുത്തു തൃശൂര്‍ റൌണ്ട് ഒന്ന് കറങ്ങാന്‍ പോയി. എം.ജി. റോഡു വഴി, പാറമേക്കാവ് അമ്പലത്തിനു മുന്നിലൂടെ, കിഴക്കേ കോട്ട, ബസലിക്ക പള്ളി, ജൂബിലി മെഡിക്കല്‍ കോളെജ്ജ്, വഴി ഓടിച്ചു ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും ഹൈ റോഡു വഴി പുത്തെന്‍ പള്ളി, സെ.തോമസ്‌ കോളജ് വഴി വീണ്ടും റൌണ്ട് എത്തി. രാഗം തീയറ്റര്‍, ധനലക്ഷ്മി ബാങ്ക്, വഴി പൂങ്കുന്നത്തേക്ക്. കളക്ടറേറ്റുവഴി പോയി കേരള വര്‍മ്മ കോളേജു വഴി സുജയന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ഓരോട്ട പ്രദിക്ഷിണം, തൃശൂര്‍ ടൌണിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഒരു നോക്ക് കണ്ടു. പഴയ തൃശ്ശൂര്‍ തന്നെ! ഒരു മാറ്റവും ഇല്ല!! വീട്ടിലെത്തി കുളിച്ചു റെഡിയായപ്പോള്‍ അമ്മ പുട്ട് തയ്യാറാക്കിയിരുന്നു. പുട്ടും പഴവും കുഴച്ചു, കുഴച്ചു നന്നായി വെട്ടി വിഴുങ്ങി. ഒന്‍പതു മണിക്കുള്ള ഒരു ട്രെയിന്‍ എറണാകുളത്തേക്ക്, പത്തരയായപ്പോള്‍ ഓഫീസില്‍ എത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട കാമുകിയുടെ {തൃശൂര്‍)) ടൌണ്‍)]).)]} ഹാങ്ങ്‌ ഒവറുമായി. ഞാന്‍ അഞ്ചു വര്ഷം പ്രണയിച്ച ഒരു പട്ടണം ആണ് തൃശൂര്‍. {(മണ്ണുത്തിയിലെ കാര്‍ഷീക സര്‍വ്വകലാശാലയില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങള്‍))}അന്നൊക്കെ തൃശൂര്‍ റൌണ്ട് ഞങ്ങള്‍ക്ക് ഒരു വിഹാര കേന്ദ്രം ആയിരുന്നു. തേക്കിന്‍ കാട് മൈതാനം, രാഗം തീയറ്റര്‍, പെരിഞ്ചേരി വൈന്‍ ഷോപ്പ്, ഭരത് റെസ്റ്റോരേന്റ്റ്‌, വടക്കുംനാഥന്‍ എല്ലാം തൃശൂര്‍ താമസിച്ചവര്‍ക്ക് മറക്കാനാവില്ല.

ഈയൊരു യാത്രയില്‍ കുറച്ചു നേരമെങ്കിലും തൃശൂര്‍ ചിലവൊഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഒരു ദിവസം മുഴുവന്‍ ഫാമിലിയും കൂട്ടി തൃശൂര്‍ കറങ്ങണം എന്നുണ്ട്. സമയം കണ്ടെത്തണം.

Saturday, February 04, 2012

സുധ രഘുനാഥന്റെ കച്ചേരി

മിനിയാന്ന് ഏറണാകുളത്തപ്പന്‍ അമ്പലത്തില്‍ മി.സുധ രഘുനാഥന്റെ കച്ചേരി ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ ചെന്നെയില്‍ വച്ച് മ്യൂസിക്‌ അക്കാദമി ഹാളില്‍ അവരുടെ കച്ചേരി ഞാന്‍ കേട്ടിട്ടുണ്ട്. അമ്പലത്തില്‍ പ്രധാന ഉത്സവം ഇന്ന് മൂന്നാം ദിനം. വടക്കേ നടയില്‍ സ്വാമിയുടെ കടയില്‍ നിന്നും (മഹാരാജാസ് കോളെജിനു തെക്ക് വശം) ഒരു ദോശയും ചായയും കഴിച്ച്, കച്ചേരി കാണാന്‍ പോയി. ഹാളില്‍ അല്ലായിരുന്നു, വടക്കേ മുറ്റത്ത് സ്റ്റേജ് കെട്ടി അവിടെ ആയിരുന്നു പരിപാടി. കൃത്യം ഏഴു മണിക്ക് തന്നെ തുടങ്ങി, പക്ഷെ പുറത്തായിരുന്നതിനാല്‍ ശരിക്കൊന്നു നില്‍കാന്‍ പോലും സ്ഥലം കിട്ടിയില്ല. മാത്രവുമല്ല തൊട്ടടുത്ത്‌ തന്നെ എഴുന്നള്ളിപ്പ് നടക്കുന്നു, അതിന്റെ മേളം കാരണം, നല്ലപോലെ ശബ്ദശല്യം ഉണ്ടായിരുന്നു. ഒരു കര്‍ണാടിക് സംഗീത കച്ചേരി കേള്‍ക്കാന്‍ വേണ്ട യാതൊരു സൌകര്യവും ഇല്ലായിരുന്നു. എന്തായാലും സമയത്ത് തന്നെ പരിപാടി തുടങ്ങി. 'വാതാപി ..' പാടിയാണ് സുധയുടെ കച്ചേരി ആരംഭിച്ചത്. എത്ര സൌകുമാര്യമാര്‍ന്ന സ്വരം! അതിശയം തന്നെ, വളരെ അനായാസേന ഹൈ പിച്ചില്‍ പാടുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ തയംബകയുടെ മേളം മുറുകിയതിനാല്‍, കേള്‍വി സുഖം കുറഞ്ഞു. ഞാന്‍ പതിയെ മടങ്ങി. എന്തായാലും സംഘാടകരെ രണ്ടു പറയാതെ തരമില്ല. സുധ രഘുനാതനെ പോലെ ഒരു പ്രശസ്ത വ്യക്തിയെ ഇമ്മാതിരി അസൌകര്യത്തില്‍ പാടിക്കാന്‍ അനുവദിക്കരുതായിരുന്നു. വേണ്ട സൗകര്യം ചെയ്യാതെ എന്തിനാ പാവം കലാകാരിയെ ഇവിടെ വിളിച്ചു വരുത്തി. ആ സ്റ്റേജില്‍ പാടാന്‍ തയ്യാറായ അവരുടെ മഹത്വം കൂടുന്നേ ഉള്ളൂ.

എന്തോ ആ പരിപാടി കണ്ടപ്പോള്‍ അല്പം നീരസം തോന്നി, മനസ്സില്‍ പിടിക്കുന്ന പോലെ സംഗീതം ആസ്വദിക്കാനും കഴിഞ്ഞില്ല. കൊച്ചിയില്‍ സംഗീതാസ്വാധനതിനു ഇനിയും നല്ല വേദികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു!!

Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.

Sunday, September 25, 2011

വെറുതെ ഒരു ഞായര്‍ - ലക്ഷ്യമില്ലാത്ത അലച്ചിലുകള്‍

ഇന്നലെ 'സാള്‍ട്ട് & പെപ്പെര്‍' കണ്ടു, പ്രതീക്ഷിച്ചതിലും കൊള്ളാം. മാറ്റിനി പദ്മയില്‍, അഞ്ചുമണിക്ക് പടം കഴിഞ്ഞു. പിന്നെ കുറച്ചു നേരം ചവറ ലൈബ്രറിയില്‍ പോയിരുന്നു കുറച്ചു ആഴ്ചപതിപ്പുകള്‍ (മാതൃഭൂമി, മാധ്യമം, കലാകൌമുദി) മറിച്ചു നോക്കി. മടങ്ങവേ കവിതയെ കണ്ടു, അവരുടെ ഓഫീസ് ചവറ ലൈബ്രറിയ്ക്കടുത്താണ്.

ഇന്ന്‍ ‍രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഒരു കഷണം കടലാസ്സില്‍ കുറിച്ചിട്ടു. ഇന്നലത്തെ 'മാജിക് വോഡ്ക' യാതൊരു ഹാങ്ങ്‌ ഓവറും തരാതെ വെറുതെ മൂത്രമൊഴിച്ചു പോയി.
വാഴക്കുല വെട്ടണം
(തലമുടിയും)
നിഹസിന്റെ കല്യാണം
സുജയന്റെ വക്കീലിനെ കാണണം
തുണി കഴുകല്‍
(കാറും കഴുകണം)
മുമ്പ് പോയിട്ടില്ലാത്ത ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കാണണം
ദന്തിസ്റ്റ് -നെ കാണണം
ഒരു പുസ്തകം വാങ്ങണം (അഞ്ജലി ജോസഫ്‌ എഴുതിയ സരസ്വതി പാര്‍ക്ക്‌.)
വല്യമ്മച്ചിയെ കാണണം

ഏകാന്തമായുള്ള ഞായര്‍ അറുബോറാണ്. തിരുവനന്തപുരം പോയിരുന്നെങ്കില്‍ മനുകുട്ടനുമായി കറങ്ങാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ അജിതയുമായി വൈകിട്ട് മുട്ടട പള്ളിയില്‍. വീട്ടിലിരുന്നാലും ബോറടിക്കില്ല, ഏഞ്ചല്‍/മനു വികൃതികള്‍ കണ്ടിരുന്നാല്‍ മതി. തല്ലിന്റെ വക്കത്തെത്തുമ്പോള്‍ പിടിച്ചു മാറ്റണമെന്ന് മാത്രം! കഴിഞ്ഞ ആഴ്ച മനുവിന് ഒരു 'പാമ്പും-കോണിയും' കളിക്കാന്‍ വാങ്ങി കൊടുത്തിരുന്നു. അവന്‍ അപ്പാപ്പന്റെ കൂടെ കളിച്ചതും അപ്പാപ്പനെ തോല്‍പിച്ചതും ഫോണ്‍ വിളിക്കുമ്പോള്‍ വീമ്പോടെ പറയും. (അപ്പാപ്പന്‍ എപ്പോഴും അവന്‍ ജയിച്ചു എന്ന് പറയുന്നതാവും.)

രാവിലെ വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടിട്ടു കാറ് കഴുകാന്‍ തുടങ്ങിയപ്പോള്‍, വടക്കേ വീട്ടിലെ തെങ്ങ് കയറാന്‍ ആരോ വന്നിരിക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പഴയ പരവന്‍ മുരളി! പ്രായമായതിനാല്‍ അങ്ങേരു തെങ്ങേല്‍ കയറുന്നില്ല, പകരം കൂടെയുള്ള തമിഴന്‍ ആണ് കയറുന്നത്. മുരളി ചേട്ടന്‍ താഴെ നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. അതിനനുസരിച്ച് തമിഴന്‍ തേങ്ങ വെട്ടിയിടുന്നു. മുരളിയുടെ 'ഐഡിയ' കൊള്ളാം, തന്‍റെ തൊഴില്‍ ഒരു തമിഴനെ വച്ച് 'ഔട്ട്‌സോഴ്സ്' ചെയ്യിക്കുന്നു!! തമിഴന് അറിയില്ല ഏതു തേങ്ങയാണ് വെട്ടിയിടെണ്ടതെന്നു. അത് മുരളി പറഞ്ഞു കൊടുക്കും. വീട്ടിലെ മൂന്നു തെങ്ങ് കയറാന്‍ ഉണ്ടായിരുന്നു, കയ്യോടെ പിടിച്ചു. മൂന്നിലും കൂടി 25 തേങ്ങ കിട്ടി, കൂലി 75 രൂപ കൊടുത്ത് അവരെ പറഞ്ഞയച്ചു.

അതോടെ എന്‍റെ രാവിലത്തെ കുറിപ്പിലെ പരിപാടികളുടെ താളം തെറ്റി. മൂപ്പെത്തിയ ഒരു വാഴക്കുലയും വെട്ടി, തേങ്ങയും കയറ്റി നേരെ ജെയ്സിയുടെ വീട്ടില്‍ കൊണ്ടിറക്കി. ചായകുടി കഴിച്ചു, ബാര്‍ബര്‍ ഷോപ്പില്‍ പോയി നോക്കുമ്പോള്‍ നാലു പേര്‍ നിരന്നിരിക്കുന്നു. അതുകഴിയണമെങ്കില്‍ ഒരു ഒന്നര മണിക്കൂറെങ്കിലും കഴിയും. സമയം 10 മണി, കാത്തിരിക്കാന്‍ സമയമില്ല. പതിനൊന്നരയ്ക്ക് ഒരു കല്യാണമുണ്ട്. വൈകിട്ട് വരാമെന്ന് പറഞ്ഞു അവിടെന്നൂരി.

വീട്ടില്‍ ചെന്ന് ബാക്കി തുണികളും കഴുകി, വെയിലത്തിട്ടു. ഒരു സിമ്പ്ലന്‍ കുളി പാസാക്കി, നേരേ ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും എല്ലാവരും കൂടി നിഹസിന്റെ നിക്കാഹിനു പോയി. വരണ വഴിയില്‍ അഡ്വ: ശശീന്ദ്രന്‍ സാറിനെ കണ്ട് സുജയന്‍ (തൃശൂര്‍) പറഞ്ഞയച്ച കേസിന്റെ ഫയലുകള്‍ വാങ്ങി. തിരികെ ഓഫീസില്‍ വന്നു, കുറച്ചു സമയം അവിടെയിരിന്നു. പിന്നെ എന്ത് ചെയ്യും? നേരേ 'ഒബറോണ്‍ മാളിലേക്ക്' പോയി. ഒരു സിനിമ കാണുകയായിരുന്നു ലക്‌ഷ്യം, എന്നാല്‍ മനസ്സിഷ്ടം തോന്നിയ സിനിമയൊന്നും ഇല്ല. കുറച്ചു നേരം റിലയന്‍സ് ബുക്ക്‌ ഷോപ്പില്‍ കയറി പുസ്തകങ്ങള്‍ മറിച്ചു നോക്കി നടന്നു. (സരസ്വതി പാര്‍ക്ക്‌ കിട്ടിയില്ല.)പിന്നെ കുറെ നേരം പുറത്തു കൂടി നടന്നു, വായിനോക്കി, തിരിച്ചു പോന്നു. മനസ്സില്‍ ശൂന്യതയാണെങ്കില്‍ എവിടെ പോയാലും കാര്യമില്ല!

തിരികെ വൈറ്റിലയില്‍ വന്നു, ഡോണ്‍ ബോസ്കോയില്‍ കയറി, പൊന്നുരുന്നി കപ്പൂച്ച്യന്‍ ആശ്രമത്തില്‍ കയറി, രണ്ടിടത്തും വൈകിട്ട് കുര്‍ബാന ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ 6 മണി. അവിടെ 5 മണിയ്ക്കായിരുന്നു കുര്‍ബാന. അന്നപൂര്‍ണ്ണയില്‍ കയറി ഒരു ദോശയും ചായയും കഴിച്ചു.

അപ്പോഴാണ്‌ സുധി സ്വാമിയെ ഓര്‍മ്മ വന്നത്. നേരേ ചെത്തിക്കോട് നിത്യനികേതനത്തിലേക്ക് വിട്ടു. അവിടെയെത്തിയപ്പോള്‍ ആരും ഇല്ല. (ഇന്നത്തെ പ്ലാനുകള്‍ എടുത്തു നോക്കി, പോക്കറ്റില്‍ തന്നെ മടക്കി ഇട്ടു.) തിരിച്ചു ആമ്പല്ലൂര്‍ എത്തി, കൃഷ്ണന്‍കുട്ടിയുടെ കടയില്‍ തന്നെ തലമുടി വെട്ടി. തിരികെ വീട്ടില്‍ എത്തി, ഉണങ്ങിയ തുണികള്‍ എടുത്തു മടക്കി വച്ചു.

വീണ്ടും പോക്കറ്റിലെ കുറിപ്പടി എടുത്തു നോക്കി. എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു, കുറച്ചൊക്കെ ചെയ്തു. ഒരു ഞായറാഴ്ച്ചയുടെ ഫലം പൂര്‍ണമായി കിട്ടിയില്ല എന്ന് തോന്നി. കുറച്ചു നേരം 'മദര്‍ തെരേസ' വായിച്ചിട്ട് കിടന്നുറങ്ങി.

ആമേന്‍!!

P.S: ഭാരത്‌ മാതാ കോളേജില്‍ സൈക്കോളജി പഠിപ്പിച്ചു കൊണ്ടിരുന്ന പ്രിന്സച്ചന്‍ എന്തിനായിരിക്കും ളോഹായൂരി, രണ്ടു കുട്ടികളുടെ മാതാവായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ പോയത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ആവോ, ഞാനെന്തിനു വെറുതെ തല പുകയ്ക്കണം?