Wednesday, April 20, 2011

സസ്നേഹം, ജോസി വര്‍ക്കി

കത്തെഴുത്ത് ശീലം കുറഞ്ഞു കുറഞ്ഞു ഇല്ലാതാവുകയാണോ? പണ്ട് ഞാന്‍ ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു. ഗുരു നിത്യചൈതന്യയതിയുമായി നീണ്ടകാലം ഞാന്‍ കത്തുവഴി സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പൊ ഇ-മെയില്‍ വഴി കുറച്ചു കത്തൊക്കെ എഴുത്തും, ദാ.. ഒരു സാമ്പിള്‍:

പ്രിയ കുട്ടേട്ടന്‍,

കുറേ നാളായി വിശേഷങ്ങള്‍ എഴുതിയിട്ട്. ആസ്ട്രേലിയയില്‍ വന്ന ശേഷം എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ന്യൂസിലാന്റും ആസ്ട്രേലിയയും തമ്മില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടോ? ബീന ചേച്ചി, മെറി, ബ്ലെസ്സി എല്ലാവര്ക്കും ഞങ്ങളുടെ ആശംസകള്‍. വിവരങ്ങള്‍ അപ്പപ്പോള്‍ ആനി ചേച്ചി വഴിയും ജിബി വഴിയും അറിയുന്നുണ്ട്. റാണി ചേച്ചി, ബാബുജി, അന്ന, അമ്പിളി & എബി എല്ലാവരും ഉള്ളത് കൊണ്ട് അവിടെ കുട്ടികള്‍ക്ക് നല്ല കൂട്ടായിരിക്കുമല്ലോ? നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബിദ്ധിമുട്ടു തോന്നില്ലല്ലോ. നിങ്ങളുടെ പുതിയ സ്ഥലവും, വീടും, മുഖവും ഒക്കെ കാണാന്‍ കൊതിയുണ്ട്. കുറച്ചു ഫോട്ടോസ് അയച്ചു തരണം.
ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു. മനുക്കുട്ടന്‍(Emmanuel) & ഏന്ജമ്മ(Angel Claire) പ്രത്യേക അന്വേഷണം അറിയിക്കുന്നു. (കൂടെ ചിറ്റപ്പനും കുഞ്ഞമ്മയും.)
ഞാന്‍ ഇടയ്ക്ക് സി.മെഴ്സിലിറ്റ്, സി.ക്ലൈര്‍ സഹോദരിമാരെ കാണാറുണ്ട്. കഴിഞ്ഞ ആഴ്ച ഞാനും അജിതയും കൂടി കളമശ്ശേരി മഠത്തില്‍ പോയിരുന്നു. ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്ന സി.ക്ലൈര്‍ സഹോദരിയെ കണ്ടു, കുറച്ചു സമയം സൊറ പറഞ്ഞു.
വീട്ടിലെ പ്രധാന വിശേഷം, അജിത മൂന്നു മാസത്തെ ലീവിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഒത്തിരി ചര്‍ച്ചകള്‍ക്കും, ആലോചനകള്‍ക്കും ശേഷം അജിതയും, അമ്മച്ചിയും, കുഞ്ഞുങ്ങളും തിരുവനന്തപുരത്ത് നില്‍ക്കാനും ഞാനും അപ്പച്ചനും ഇവിടെ വീട്ടില്‍ നില്‍ക്കാനും തീരുമാനമായി. ഇവിടെ ജെയ്സിയും പിള്ളേരും ഉണ്ടല്ലോ. (സിജി ഒരു മാസത്തെ ലീവിന് വന്നിട്ടുണ്ട്. ഇപ്പോള്‍ ജമ്മുവില്‍ ആണ്)
ഈസ്റര്‍ കഴിഞ്ഞാല്‍ ഉടനെ അങ്ങോട്ട്‌ മാറാന്‍ ആണ് പ്ലാന്‍. അജിതയുടെ ഓഫീസിനു അടുത്തായിട്ടു ഒരു വീട് കണ്ടിട്ടുണ്ട്. ഓഫീസിനു അടുത്തായാല്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരാമല്ലോ. പിന്നെ മനുകുട്ടനെ എവിടെയെങ്കിലും നല്ലൊരു സ്കൂളില്‍ ചേര്‍ക്കണം. അജിത ഓഫീസില്‍ പോകുമ്പോള്‍ അവനെ സ്കൂളില്‍ ആക്കുകയും വരുമ്പോള്‍ കൂടെ കൊണ്ടുപോരാന്‍ പറ്റുന്ന വിധത്തില്‍ ഒരിടം അന്വേഷിക്കുന്നു. ഏന്ജമ്മയും അമ്മാമ്മയും പകല്‍ സമയത്ത് വീട്ടില്‍ കളിച്ചും ഉറങ്ങിയും ഇരുന്നു കൊള്ളും. ഇങ്ങനെയൊക്കെ മനസ്സില്‍ പദ്ധതിയിട്ടു നടക്കുന്നു.
അജിതയ്ക്ക് ലോങ്ങ്‌ ലീവിനും ഡെപ്യൂട്ടെഷന്‍ മാറ്റത്തിനും വളരെ ശ്രമിച്ചു. മൂന്ന് മാസം ക്ഷമിച്ചു, പരിശ്രമിച്ചു. പക്ഷെ കാര്യമായ ഫലം ഉണ്ടായില്ല. കൂടുതല്‍ ലീവ് നീണ്ട് പോയാല്‍ അത് ജോലിയെ തന്നെ ബാധിക്കും. അതുകൊണ്ട് ഇങ്ങനെ ഒരു ഫോര്‍മുലയില്‍ എത്തിചേര്‍ന്നത്‌. എല്ലാരും ഒരുമിച്ചു സന്തോഷത്തില്‍ കഴിയണം എന്നൊരാഗ്രഹം മനസ്സില്‍ കൊണ്ട് നടന്നിരുന്നു.വലിയ സ്വപ്‌നങ്ങള്‍ ഒന്നും കാണാന്‍ കൊതി തോന്നിയിട്ടില്ല. എങ്കിലും ഇപ്പൊ, ദൈവത്തിന്റെ തീരുമാനം ഇങ്ങയോക്കെ ആയിത്തീര്‍ന്നു. ദൈവത്തിന്റെ പദ്ധിതി എന്തെന്നു നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലല്ലോ.ഈയവസരത്തില്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും സപ്പോര്‍ട്ട് കിട്ടികൊണ്ടിരിക്കുന്നത് വളരെ വലിയ കാര്യമാണ്. (അവര്‍ രണ്ടിടത്താകുന്നത് ദുഖകരവും.)
ഏതായാലും ഞാന്‍ ആഴ്ചയില്‍ രണ്ടു ദിവസം തിരുവനന്തപുരം പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് ഈ കമ്പനി വിട്ടു പോരാന്‍ സാധിക്കില്ല. (ഞാന്‍ ഇവിടെ പുതുതായി ജോയിന്‍ ചെയ്തിട്ട് ആറു മാസമേ ആയിട്ടുള്ളൂ.) കൂടുതല്‍ ദൂരത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. പെരുമ്പിള്ളിയിലെ വീട് കുറേ നാളത്തേക്ക് കാലിയായിരിക്കും.എങ്കിലും അപ്പച്ചന്‍ ഇവിടെ നില്‍ക്കുന്നതിനാല്‍ വഴ കൃഷി ഉണ്ടാവും.
ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മക്കായ് പരിണാമിപ്പിക്കുന്നു എന്നാണല്ലോ? ഈ മാറ്റങ്ങള്‍ കുറച്ചു നാളത്തേക്ക് അലോസരങ്ങള്‍ ആയി തോന്നും.ദൈവത്തിനു എന്തെങ്കിലും പ്രത്യേക പദ്ധതി നമ്മെക്കുരിച്ചുണ്ടാവും.
ചേട്ടനും കുടുംബവും ഡിസംബറില്‍ നാട്ടില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബാബുജി വന്നപ്പോള്‍ കാണാന്‍ ഒത്തില്ല. എല്ലാ കുഞ്ഞോമനകള്‍ക്കും ഞങ്ങളുടെ സ്നേഹാശംസകള്‍. (ഏന്ജമ്മ ഒന്നാം പിറന്നാളിന് തയ്യാറെടുക്കുന്നു,മുട്ടുകുത്തി നടക്കും)
പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക.

സസ്നേഹം,
ജോസി വര്‍ക്കി

Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!

Monday, November 08, 2010

വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...

കുട്ടികള്‍ എപ്പോള്‍ എങ്ങിനെ പെരുമാറുമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരാന്‍ അവര്‍ക്ക് നല്ല കഴിവുണ്ട്. എനിക്ക് ഇത്രനാളും വലിയ കോപമോ ദേഷ്യമോ ആരോടും തോന്നാറില്ലായിരുന്നു. ഞാന്‍ പൊതുവേ ശാന്ത സ്വഭാവക്കാരനും ഷിപ്രകോപം വരാത്ത മൃദുസ്വഭാവിയും ആയി കരുതിയിരുന്നു.പക്ഷെ ഇന്നെനിക്കു തോന്നുന്നു, എന്റെ ശാന്ത സ്വഭാവം സ്ഥായി അല്ലായിരുന്നു എന്ന്. അത് എന്റെ ബാലഹീനതയുടെ /ശേഷിക്കുറവിന്റെ ഭാഗമായിരുന്നിരിക്കാം. കാരണം ഇപ്പോള്‍ എന്റെ പുത്രന്‍ എന്നെ ക്ഷമയുടെ അതിര്‍വരമ്പുകള്‍ കാണിച്ചു തരുന്നു. തുറന്നു പറയുകയാണെങ്കില്‍ പലപ്പോഴും അവന്റെ വാശിപിടുത്തവും ദുശ്ശാ:ട്യവും എന്റെ തനി സ്വഭാവം പുറത്തു കൊണ്ടുവരുന്നുണ്ട്.
പണ്ട് പലപ്പോഴും അച്ഛനമ്മമാര്‍ കുട്ടികളോട് ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതും തല്ലുന്നതും കാണുമ്പോള്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സത്യമായിട്ടും ഞാന്‍ അറിയുന്നു, ആരുടേയും നിയന്ത്രണം തെറ്റിപോകും, ചില കുട്ടികളുടെ പിടിവാശി കണ്ടാല്‍. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ മോന്റെ കൈവിരല്‍ 'ഞെട്ടഒടിക്കുകയോ' അല്ലെങ്കില്‍ ചെവി പിടിച്ചു കിഴുക്കുകയോ അല്ലെക്നില്‍ തുടയില്‍ പിച്ചി വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. കുട്ടികളുടെ കുസൃതിക്കു മുന്‍പില്‍ ശാന്തമായി നില്‍ക്കാന്‍ ക്ഷമ ശീലിക്കാന്‍ വളരെയധികം ആത്മബലം വേണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.
-----
പണ്ട് ഞങ്ങളുടെ അമ്മായി ഇളയ മകന് ചായ ഉണ്ടാക്കി കൊടുത്ത ഒരനുഭവം ഞങ്ങള്‍ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവനു അന്ന് 4 വയസ്സ് പ്രായം കാണും. രാവിലെ ചായ ഉണ്ടാക്കി 'മോനെ.. പാലേ...' എന്നൊക്കെ വിളിച്ചു പുറകെ നടന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവന്‍ ചായ മേടിച്ചു 'ചൂട് കൂടുതലാണെന്ന്' പറഞ്ഞു തിരിച്ചു കൊടുത്തു. അമ്മായി അത് വാങ്ങി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് വേറൊരു പാത്രത്തില്‍ 'പാല്ച്ചായ' വച്ച് തണുപ്പിച്ചു. പിന്നെയും മോന്റെ പിറകെ നടന്നു, കുടിക്കു മോനെ, പാലേ, ചക്കരേ... എന്നൊക്കെ വിളിച്ചു. അവന്‍ പത്രം വാങ്ങി 'ഇത് ചൂടില്ല... എനിക്ക് ചൂടാക്കി തരണം എന്ന് പറഞ്ഞു കിണുങ്ങാന്‍ തുടങ്ങി. അപ്പോള്‍ മുട്ടത്തു വെയില്‍ വന്നു തുടങ്ങിയിരുന്നു. അമ്മായി ആ 'ചായ' മുറ്റത്തേക്ക് നീട്ടി ഒഴിച്ചിട്ടു മകനോട്‌ പറഞ്ഞു, ഇപ്പൊ ചൂടാവും ട്ടോ.. ആവുമ്പോ മോന്‍ കുടിച്ചോ എന്ന്!! കാരണം അരമണിക്കൂറിലേറെയായി അവര്‍ ആ പത്രവും പിടിച്ചു അവന്റെ പിറകെ നടക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞത് അസാമാന്യ ക്ഷമ വേണം എന്ന്.
------
എന്നെ പറ്റിയും കേട്ടിട്ടുണ്ട് ഒരു കഥ. ഒരിക്കല്‍ ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളിന് പോയി തിരികെ വരുമ്പോള്‍ അപ്പച്ചന്‍ ഒരു കരിമ്പിന്‍ തണ്ടും വാങ്ങിയിരുന്നു. വീട്ടിലെത്തിയാലുടന്‍ അത് മുറിച്ചു തരണമെന്ന് ഞാന്‍ വഴി നീളെ വാശി പിടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ അത് മുറിച്ചു കഷണങ്ങളാക്കി എനിക്കും അനിയത്തിക്കുമായി നല്‍കി. അപ്പോള്‍ എന്റെ മട്ടുമാറി. എനിക്കാ കരിമ്പിന്‍ കഷണങ്ങള്‍ വലിയ തണ്ട് തന്നെയാക്കി കിട്ടണം!! ഞാന്‍ കിടന്നു വാശി പിടിച്ചു കരയാന്‍ തുടങ്ങി. അപ്പച്ചന്‍ അതോടെ കലികയറി (ആരായാലും തോറ്റുപോകും, അല്ലെ?) ആ കഷണങ്ങള്‍ എല്ലാം എടുത്തു പറമ്പിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു: നാളെ രാവിലെ വലിയ തണ്ടായി മുളച്ചു വരും, അപ്പോള്‍ തിന്നാം എന്ന്.
-------
എവിടെയോ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ സംഭവിച്ചതാണ്. ഒരാള്‍ തന്റെ സ്വപ്നമായിരുന്ന 'ബെന്‍സ്‌ കാര്‍' വാങ്ങി രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രഭാതത്തില്‍ മുറ്റത്ത്‌ വന്നു നോക്കുമ്പോള്‍ തന്റെ കൊച്ചുമകന്‍ കാറിന്റെ ബോണറ്റില്‍ ഒരു ചുറ്റിക കൊണ്ട് ആണികള്‍ തറച്ചു കൊണ്ടിരിക്കുന്നു!! അയാള്‍ ഓടിയെത്തി അവനെ തട്ടിയെറിഞ്ഞു,, ആ ചുറ്റിക വാങ്ങി അവന്റെ കൈവിരലുകള്‍ അടിച്ചു ചതച്ചു. കുറച്ചു നിമിഷങ്ങള്‍ മാത്രം, അയാള്‍ ഒരു മൃഗമായി മാറുകയായിരുന്നു. കോപം ആറി തണുത്തു, അയാള്‍ തന്നെ സ്വന്തം മകനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. കൈവിരലുകളില്‍ ശസ്ത്രക്രിയ ചെയ്തു, ബോധം തെളിഞ്ഞപ്പോള്‍, ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു: "ദയവായി എന്നോട് ക്ഷമിക്കൂ,, ഡാഡി... എന്റെ ഈ വിരലുകള്‍ എപ്പോ ശരിയാവും?" അയാള്‍ ആശുപത്രിയില്‍ നിന്നും നേരെ വീട്ടിലേക്കു വണ്ടിയോടിച്ചു, പോയി ആത്മഹത്യ ചെയ്തു. കാരണം ആ കുഞ്ഞിന്റെ കൈവിരലുകള്‍ എന്നെന്നേക്കുമായി മുറിച്ചു കളഞ്ഞിരുന്നു! നോക്കൂ, കോപം മനുഷ്യനെ എവിടെയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. നാമറിയാതെ നമ്മുടെ കോപത്തിന്റെ 'സ്പീഡോ മീറ്റര്‍' അതിവേഗത്തില്‍ അമിതവേഗത താണ്ടി അപകടങ്ങളിലേക്ക് പോകുന്നു.
-------------
ഇത്രയും എഴുതിയത് ഒരു കൊച്ചു സംഭവത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചെറിയ മൊബൈല്‍ വാങ്ങി. അധികം വിലയില്ലാത്ത ഒരു സാധാ മോഡല്‍. അത് നല്ല തിളങ്ങുന്ന പുറം ചട്ടയോടെ ആയിരുന്നു. ഞാന്‍ കടക്കാരനോട് ചോദിച്ചു, എനിക്ക് ഇത്ര തിളക്കം വേണ്ട 'മാറ്റ് ഫിനിഷ്' മോഡല്‍ വല്ലതും ഉണ്ടോ എന്ന്. കാരണം കുറച്ചു കഴിയുമ്പോള്‍ അവിടെയും ഇവിടെയും ഉരഞ്ഞു അതിന്റെ തിളക്കം പോകുമല്ലോ. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുത്രന്‍ അതെടുത്തു നിലത്തു വച്ച് നന്നായി ഉറച്ചു 'മറ്റ് ഫിനിഷ്' വരുത്തി തന്നു!! എല്ലാ ഭാഗത്ത്‌ ഒരേപോലെ നന്നായി തന്നെ അവന്‍ അത് ചെയ്തു. എന്റെ മനസ്സ് വായിച്ച പോലെ. ഇനി എനിക്ക് ആ ഫോണ്‍ കൂളായി കൊണ്ട് നടക്കാം. പോറും എന്ന് പേടിക്കാതെ!
------------
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ

ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍!!

(വൈലോപ്പള്ളി ശ്രീധരമേനോന്‍)

Tuesday, September 07, 2010

ഗുരുവും ശിഷ്യനും - 2

ശിഷ്യന്‍: ഗുരോ, ചെകുത്താന്‍ എന്നൊരാള്‍ ഉണ്ടോ?
ഗുരു: ഉണ്ടല്ലോ
ശിഷ്യന്‍: എവിടെയാണ്?
ഗുരു: നിന്റെ മനസ്സില്‍
ശിഷ്യന്‍: അപ്പോള്‍ ദൈവമോ?
ഗുരു: അതും നിന്റെ മനസ്സില്‍ തന്നെ.