Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!

Monday, November 08, 2010

വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...

കുട്ടികള്‍ എപ്പോള്‍ എങ്ങിനെ പെരുമാറുമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരാന്‍ അവര്‍ക്ക് നല്ല കഴിവുണ്ട്. എനിക്ക് ഇത്രനാളും വലിയ കോപമോ ദേഷ്യമോ ആരോടും തോന്നാറില്ലായിരുന്നു. ഞാന്‍ പൊതുവേ ശാന്ത സ്വഭാവക്കാരനും ഷിപ്രകോപം വരാത്ത മൃദുസ്വഭാവിയും ആയി കരുതിയിരുന്നു.പക്ഷെ ഇന്നെനിക്കു തോന്നുന്നു, എന്റെ ശാന്ത സ്വഭാവം സ്ഥായി അല്ലായിരുന്നു എന്ന്. അത് എന്റെ ബാലഹീനതയുടെ /ശേഷിക്കുറവിന്റെ ഭാഗമായിരുന്നിരിക്കാം. കാരണം ഇപ്പോള്‍ എന്റെ പുത്രന്‍ എന്നെ ക്ഷമയുടെ അതിര്‍വരമ്പുകള്‍ കാണിച്ചു തരുന്നു. തുറന്നു പറയുകയാണെങ്കില്‍ പലപ്പോഴും അവന്റെ വാശിപിടുത്തവും ദുശ്ശാ:ട്യവും എന്റെ തനി സ്വഭാവം പുറത്തു കൊണ്ടുവരുന്നുണ്ട്.
പണ്ട് പലപ്പോഴും അച്ഛനമ്മമാര്‍ കുട്ടികളോട് ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതും തല്ലുന്നതും കാണുമ്പോള്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സത്യമായിട്ടും ഞാന്‍ അറിയുന്നു, ആരുടേയും നിയന്ത്രണം തെറ്റിപോകും, ചില കുട്ടികളുടെ പിടിവാശി കണ്ടാല്‍. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ മോന്റെ കൈവിരല്‍ 'ഞെട്ടഒടിക്കുകയോ' അല്ലെങ്കില്‍ ചെവി പിടിച്ചു കിഴുക്കുകയോ അല്ലെക്നില്‍ തുടയില്‍ പിച്ചി വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. കുട്ടികളുടെ കുസൃതിക്കു മുന്‍പില്‍ ശാന്തമായി നില്‍ക്കാന്‍ ക്ഷമ ശീലിക്കാന്‍ വളരെയധികം ആത്മബലം വേണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.
-----
പണ്ട് ഞങ്ങളുടെ അമ്മായി ഇളയ മകന് ചായ ഉണ്ടാക്കി കൊടുത്ത ഒരനുഭവം ഞങ്ങള്‍ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവനു അന്ന് 4 വയസ്സ് പ്രായം കാണും. രാവിലെ ചായ ഉണ്ടാക്കി 'മോനെ.. പാലേ...' എന്നൊക്കെ വിളിച്ചു പുറകെ നടന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവന്‍ ചായ മേടിച്ചു 'ചൂട് കൂടുതലാണെന്ന്' പറഞ്ഞു തിരിച്ചു കൊടുത്തു. അമ്മായി അത് വാങ്ങി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് വേറൊരു പാത്രത്തില്‍ 'പാല്ച്ചായ' വച്ച് തണുപ്പിച്ചു. പിന്നെയും മോന്റെ പിറകെ നടന്നു, കുടിക്കു മോനെ, പാലേ, ചക്കരേ... എന്നൊക്കെ വിളിച്ചു. അവന്‍ പത്രം വാങ്ങി 'ഇത് ചൂടില്ല... എനിക്ക് ചൂടാക്കി തരണം എന്ന് പറഞ്ഞു കിണുങ്ങാന്‍ തുടങ്ങി. അപ്പോള്‍ മുട്ടത്തു വെയില്‍ വന്നു തുടങ്ങിയിരുന്നു. അമ്മായി ആ 'ചായ' മുറ്റത്തേക്ക് നീട്ടി ഒഴിച്ചിട്ടു മകനോട്‌ പറഞ്ഞു, ഇപ്പൊ ചൂടാവും ട്ടോ.. ആവുമ്പോ മോന്‍ കുടിച്ചോ എന്ന്!! കാരണം അരമണിക്കൂറിലേറെയായി അവര്‍ ആ പത്രവും പിടിച്ചു അവന്റെ പിറകെ നടക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞത് അസാമാന്യ ക്ഷമ വേണം എന്ന്.
------
എന്നെ പറ്റിയും കേട്ടിട്ടുണ്ട് ഒരു കഥ. ഒരിക്കല്‍ ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളിന് പോയി തിരികെ വരുമ്പോള്‍ അപ്പച്ചന്‍ ഒരു കരിമ്പിന്‍ തണ്ടും വാങ്ങിയിരുന്നു. വീട്ടിലെത്തിയാലുടന്‍ അത് മുറിച്ചു തരണമെന്ന് ഞാന്‍ വഴി നീളെ വാശി പിടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ അത് മുറിച്ചു കഷണങ്ങളാക്കി എനിക്കും അനിയത്തിക്കുമായി നല്‍കി. അപ്പോള്‍ എന്റെ മട്ടുമാറി. എനിക്കാ കരിമ്പിന്‍ കഷണങ്ങള്‍ വലിയ തണ്ട് തന്നെയാക്കി കിട്ടണം!! ഞാന്‍ കിടന്നു വാശി പിടിച്ചു കരയാന്‍ തുടങ്ങി. അപ്പച്ചന്‍ അതോടെ കലികയറി (ആരായാലും തോറ്റുപോകും, അല്ലെ?) ആ കഷണങ്ങള്‍ എല്ലാം എടുത്തു പറമ്പിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു: നാളെ രാവിലെ വലിയ തണ്ടായി മുളച്ചു വരും, അപ്പോള്‍ തിന്നാം എന്ന്.
-------
എവിടെയോ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ സംഭവിച്ചതാണ്. ഒരാള്‍ തന്റെ സ്വപ്നമായിരുന്ന 'ബെന്‍സ്‌ കാര്‍' വാങ്ങി രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രഭാതത്തില്‍ മുറ്റത്ത്‌ വന്നു നോക്കുമ്പോള്‍ തന്റെ കൊച്ചുമകന്‍ കാറിന്റെ ബോണറ്റില്‍ ഒരു ചുറ്റിക കൊണ്ട് ആണികള്‍ തറച്ചു കൊണ്ടിരിക്കുന്നു!! അയാള്‍ ഓടിയെത്തി അവനെ തട്ടിയെറിഞ്ഞു,, ആ ചുറ്റിക വാങ്ങി അവന്റെ കൈവിരലുകള്‍ അടിച്ചു ചതച്ചു. കുറച്ചു നിമിഷങ്ങള്‍ മാത്രം, അയാള്‍ ഒരു മൃഗമായി മാറുകയായിരുന്നു. കോപം ആറി തണുത്തു, അയാള്‍ തന്നെ സ്വന്തം മകനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. കൈവിരലുകളില്‍ ശസ്ത്രക്രിയ ചെയ്തു, ബോധം തെളിഞ്ഞപ്പോള്‍, ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു: "ദയവായി എന്നോട് ക്ഷമിക്കൂ,, ഡാഡി... എന്റെ ഈ വിരലുകള്‍ എപ്പോ ശരിയാവും?" അയാള്‍ ആശുപത്രിയില്‍ നിന്നും നേരെ വീട്ടിലേക്കു വണ്ടിയോടിച്ചു, പോയി ആത്മഹത്യ ചെയ്തു. കാരണം ആ കുഞ്ഞിന്റെ കൈവിരലുകള്‍ എന്നെന്നേക്കുമായി മുറിച്ചു കളഞ്ഞിരുന്നു! നോക്കൂ, കോപം മനുഷ്യനെ എവിടെയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. നാമറിയാതെ നമ്മുടെ കോപത്തിന്റെ 'സ്പീഡോ മീറ്റര്‍' അതിവേഗത്തില്‍ അമിതവേഗത താണ്ടി അപകടങ്ങളിലേക്ക് പോകുന്നു.
-------------
ഇത്രയും എഴുതിയത് ഒരു കൊച്ചു സംഭവത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചെറിയ മൊബൈല്‍ വാങ്ങി. അധികം വിലയില്ലാത്ത ഒരു സാധാ മോഡല്‍. അത് നല്ല തിളങ്ങുന്ന പുറം ചട്ടയോടെ ആയിരുന്നു. ഞാന്‍ കടക്കാരനോട് ചോദിച്ചു, എനിക്ക് ഇത്ര തിളക്കം വേണ്ട 'മാറ്റ് ഫിനിഷ്' മോഡല്‍ വല്ലതും ഉണ്ടോ എന്ന്. കാരണം കുറച്ചു കഴിയുമ്പോള്‍ അവിടെയും ഇവിടെയും ഉരഞ്ഞു അതിന്റെ തിളക്കം പോകുമല്ലോ. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുത്രന്‍ അതെടുത്തു നിലത്തു വച്ച് നന്നായി ഉറച്ചു 'മറ്റ് ഫിനിഷ്' വരുത്തി തന്നു!! എല്ലാ ഭാഗത്ത്‌ ഒരേപോലെ നന്നായി തന്നെ അവന്‍ അത് ചെയ്തു. എന്റെ മനസ്സ് വായിച്ച പോലെ. ഇനി എനിക്ക് ആ ഫോണ്‍ കൂളായി കൊണ്ട് നടക്കാം. പോറും എന്ന് പേടിക്കാതെ!
------------
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ

ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍!!

(വൈലോപ്പള്ളി ശ്രീധരമേനോന്‍)

Tuesday, September 07, 2010

ഗുരുവും ശിഷ്യനും - 2

ശിഷ്യന്‍: ഗുരോ, ചെകുത്താന്‍ എന്നൊരാള്‍ ഉണ്ടോ?
ഗുരു: ഉണ്ടല്ലോ
ശിഷ്യന്‍: എവിടെയാണ്?
ഗുരു: നിന്റെ മനസ്സില്‍
ശിഷ്യന്‍: അപ്പോള്‍ ദൈവമോ?
ഗുരു: അതും നിന്റെ മനസ്സില്‍ തന്നെ.

Thursday, July 01, 2010

അല്പം കൃഷി ചിന്തകള്‍

ഞാന്‍ എന്റെ ബിരുദപഠനം നടത്തിയത് കേരള കാര്‍ഷീക സര്‍വ്വകലാശാലയില്‍ ആണ്. മണ്ണുത്തിയില്‍ അഞ്ചു വര്ഷം 'ഹോസ്റ്റല്‍ ലൈഫ്' അടിപൊളി ജീവിതം. ശരിക്ക് പറഞ്ഞാല്‍ കൃഷി അല്ല ഞാന്‍ പഠിച്ചത്, കാര്‍ഷീകധനതത്വശാസ്ത്രം (B.Sc. Co-operation & Banking) ആണ്. എന്തായാലും എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞപോലെ, കൃഷിയോ ധനതത്വശാസ്ത്രമോ ഇന്നും എന്റെ തലയിലില്ല.

എന്റെ അപ്പച്ചന്‍ നല്ലൊരു കൃഷിക്കാരനും കാര്‍ഷീക സ്നേഹിയും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് അത്യാവശ്യം വഴ, ചേന, ചെമ്പു, പയര്‍ ഇത്യാദി ചെറു കൃഷികളൊക്കെ നടത്തിപോന്നു. അതുകൊണ്ട് വീട്ടില്‍ നിത്യവും വാഴപ്പഴം ഉണ്ടാവും. ഞങ്ങളുടെ കസിന്‍സ് ഒക്കെ വീട്ടില്‍ വന്നാല്‍ ആദ്യം പോകുന്നത് ഊണ് മുറിയുടെ മൂലയ്ക്കല്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വാഴക്കുലയുടെ ചോട്ടിലെക്കാണ്. അങ്ങിനെ പഴം തിന്നവര്‍ ഇന്ന് ന്യൂസിലണ്ടിലും അമേരിക്കയിലും ഒക്കെ എത്തി, എങ്കിലും ആ വാഴപ്പഴത്തിന്റെ സ്വാദ് മറക്കാന്‍ സാധ്യതയില്ല.

അപ്പച്ചന് പ്രധാന ഉപജീവനമാര്‍ഗം തേങ്ങ കച്ചവടം ആയിരുന്നു. അതായത് പച്ച തേങ്ങ വാങ്ങി, പൊതിച്ചു, വെട്ടി, ഉണക്കി കൊപ്രയാക്കി ഓയില്‍ മില്ലുകളില്‍ കൊണ്ടുക്കൊടുക്കും. ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അന്നൊക്കെ പ്രധാന ഓയില്‍ മില്ലുകള്‍. അരൂര്‍ പാലം വരുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും വള്ളം വഴി വേമ്പനാട്ടുകായല്‍ കുറുകെ കടന്നു അരൂര്‍ എത്തിച്ചായിരുന്നു കൊപ്ര കച്ചവടം. കൊപ്ര ചാക്കുകളുമായി വള്ളത്തില്‍ ഒരു മണിക്കൂര്‍ തുഴഞ്ഞു അരൂര്‍ എത്തുന്നത്‌ വളരെ റിസ്ക്‌ ആയിരുന്നു. പിന്നീട് അരൂര്‍-കുമ്പളം പാലം വന്നു, ജീപ്പില്‍ പോകാന്‍ തുടങ്ങി. ഇടക്കാലത്ത് മണ്ടരി രോഗം മൂലം തേങ്ങ വരവ് കുറഞ്ഞു. പ്രധാനമായും പിറവം, കൂത്താട്ടുകുളം (ഇടക്കട്ടുവയാല്‍, അഞ്ചല്പെട്ടി, പാഴൂര്‍, മുളക്കുളം ...) മേഖലകളില്‍ നിന്നായിരുന്നു തേങ്ങ എടുത്തിരുന്നത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, വിനോദ സഞ്ചാരം നടത്തിയിരുന്നത് ഈ സ്ഥലങ്ങളിക്കാണ്. അപ്പച്ചന്‍ പറയുമായിരുന്നു: 'എടാ, അഞ്ചല്‍പെട്ടിയും, തിരുമാരാറാടിയും കണ്ടിട്ട് മതി ഊട്ടിയും കൊടേക്കനാലും ഒക്കെ.' അതായത് തേങ്ങ കയറ്റാനും ഇറക്കാനും ആയി ഞാനും കൂടെ പോകുമായിരുന്നു. (അതെ, എന്റെ പ്രഥമ ജോലി അത് തന്നെ (Loading & Unloading) - പക്ഷെ നോക്ക് കൂലി വാങ്ങിയിരുന്നില്ല, ട്ടോ!) മണ്ടരിമൂലം തേങ്ങാ വരവ് കുറഞ്ഞൂ. പിന്നെ തേങ്ങ പോതിക്കുന്നത് (പൊളിക്കുന്നത്) ഒരു വല്യ മല്ലുള്ള പണിയാണ്. കഠിനാധ്വാനം വേണം, അതിനു രണ്ടുപേര്‍ സ്ഥിരമായി വരുമായിരുന്നു. അന്ന് ഒരു തേങ്ങ പൊതിക്കുന്നതിന് പതിനഞ്ചു പൈസ ആയിരുന്നു എന്നാണെന്റെ ഓര്മ. കുഞ്ഞുമോന്‍ എന്നയാള്‍ ഒരു ദിവസം രണ്ടായിരം വരെ പൊതിക്കുമായിരുന്നു. (ഇത് 1990-കളിലെ കഥയാണ്) പിന്നീട് തേങ്ങാ പൊതികാരെ കിട്ടാതായി, അപ്പച്ചന് പ്രായമായി സ്വയം എല്ലാ പണിയും ചെയ്യാന്‍ വയ്യാതായി, അങ്ങിനെ തേങ്ങ കച്ചവടവും നിന്നു . ഞങ്ങളും (ഞാനും അനുജത്തിയും) വളര്‍ന്നു വലിയ കുട്ടികള്‍ ആയി. തേങ്ങ വെട്ടും പണിയും ഒക്കെ അത്ര സ്റ്റാറ്റസ് ഇല്ലാത്ത ഒരു പണിയായി തോന്നി, അന്ന് (ഞങ്ങള്‍ കുട്ടികള്‍ക്ക്). എന്തായാലും ഞാനും എന്റെ അനിയത്തിയും പഠിച്ചതും വളര്‍ന്നതും ഈ തേങ്ങ/കൊപ്ര കച്ചവടത്തില്‍ നിന്നുള്ള ഉപജീവനത്തിലൂടെയാണ്.

ഞാന്‍ പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് കുറച്ചു ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും, 18 സെന്റ്‌ സ്ഥലം ഉള്ളൂ, അതില്‍ വീടിരിക്കുന്നു, ബാക്കി സ്ഥലത്ത് എന്ത് കൃഷി നടത്താന്‍? എന്നാല്‍ അപ്പച്ചന്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. അതിനാല്‍ വാഴയും കപ്പയും ചേനയും ചെമ്പും ഉള്ള സ്ഥലത്ത് ഉള്ള പോലെ കൃഷി ചെയ്യുന്നു. ഇപ്പോഴും വീട്ടില്‍ വാഴപ്പഴം സുലഭം. കഴിഞ്ഞ ആഴ്ച തെക്കന്‍ പറവൂര്‍ പള്ളിയില്‍ പയര് പെരുന്നാള്‍ ആയിരുന്നു. അതായത് ഞാറ്റുവേലയ്ക്കു മുന്‍പ് നടക്കുന്ന പെരുന്നാള്‍ ആയതു കൊണ്ട് അവിടെ പയര്‍ വിത്ത് കച്ചവടത്തിന് വരും. എന്നാല്‍ ഇത്തവണ അപ്പച്ചന്‍ പെരുന്നാളിന് മുന്‍പേ തന്നെ എവിടെന്നോ പയര്‍ സംഘടിപ്പിച്ചു, അടുത്തുള്ള ഒരു പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കിളച്ചു പയറിട്ട്, ശുശ്രൂഷിച്ചു വരുന്നു. പാട്ടം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു അയല്‍വക്കം ആണ്. കളത്തൂര്‍ വീട് (കൃഷ്ണന്‍കുട്ടി മേനോന്‍)- പഴയ നായര്‍ തറവാട് ആണ്, പാരമ്പര്യവും പ്രശസ്തിയും ഉള്ള വീട്ടുകാര്‍. അദ്ദേഹം അപ്പച്ചനോടുള്ള സ്നേഹം മൂലം കുറച്ചു സ്ഥലത്ത് പയര്‍ കൃഷി നടത്തികൊള്ളാന്‍ അനുവദിച്ചതാണ്. എന്തായാലും വെറുതെയിരിക്കുന്ന അപ്പച്ചന് അത് വല്യ കാര്യം ആയി. അവരുടെ വെറുതെ കിടക്കുന്ന പറമ്പില്‍ കുറച്ചു പച്ചപ്പും ആയി.

ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കേരളത്തില്‍ ഇന്ന് യോജ്യമായത് 'ചെറുകിട കൃഷിരീതികള്‍' ആണ്. റബ്ബര്‍ ഒഴികെ വന്‍കിട കൃഷിരീതികള്‍ പിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പ്രത്യേകിച്ച് നെല്‍കൃഷിയില്‍. കാരണം ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട്, ചെറുകിട കൃഷിരീതികള്‍ - പൂന്തോട്ട കൃഷി, അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി, പശു വളര്‍ത്തല്‍, എന്നിങ്ങനെ സ്വയം ചെയ്തു ജീവിക്കാവുന്ന കൃഷിരീതികള്‍ അന്ന് നന്ന്. ഓരോ വീട്ടിലും അവരവര്‍ക്ക് വേണ്ട പച്ചക്കറി /ഫല വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്‌താല്‍ നാം ഇങ്ങിനെ തമിഴ്നാടിനെ ആശ്രയിച്ചു ജീവിക്കുന്നത് ഒഴിവാക്കാം. നമ്മുടെ വീട്ടില്‍ തന്നെ നമുക്ക് നിത്യവും ആവശ്യത്തിനുള്ള കായ്‌-കറികള്‍ വിളയിക്കാം. പഴങ്ങളും അതുപോലെ തന്നെ - പപ്പായ, വാഴപ്പഴം, ചക്കപ്പഴം, മാങ്ങാ ....മുതലായവ. വെറുതെ എന്തിനു കടയില്‍ നിന്നും വിഷം കയറ്റിയ പഴങ്ങള്‍ കൂടിയ വിലക്ക് വാങ്ങി ഭക്ഷിക്കണം

നമ്മുടെ തരിശു കിടക്കുന്ന നെല്‍വയലുകള്‍ ഇപ്രകാരം നികത്തിയോ /അല്ലാതെയോ ഉപയോഗിച്ച് കൂടേ??. നെല്‍വയലുകളില്‍ പണിയെടുക്കാന്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ലല്ലോ.പിന്നെന്തിനാണ് നെല്‍കൃഷി സ്നേഹവുമായി നടക്കുന്നത്. പ്രമേഹം മൂലം ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ അരിഭക്ഷണത്തില്‍ നിന്നും ഓടി അകലുകയാണ്. അടുക്കളതോട്ടം പോലുള്ള ചെറുകൃഷി സംരംഭങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കണം. വിത്തും വളവും സാങ്കേതികസഹായവും കൃഷിഭവന്‍ വഴി നല്‍കണം. അതുവഴി കേരളത്തിലെ എല്ലാ വീട്ടിലും ഒരു വാഴക്കുലയെങ്കിലും വിളയട്ടെ!!

കുറച്ചു കൃഷിചിത്രങ്ങള്‍ ഇവിടെ.