Friday, April 24, 2009

സ്നേഹം അഭിനയിക്കേണ്ടി വരുമ്പോള് . . .

‍സ്നേഹം വ്യാജമായി അഭിനയിക്കേണ്ടി വരുമ്പോള്‍ നാമെന്തു ചെയ്യണം. വ്യാജമായ സ്നേഹം നമുക്കിപ്പോള്‍ ആവശ്യമായി വരുന്നു. എപ്പോഴും? പൊയ്മുഖങ്ങളും വിഡ്ഢി ചിരികളും നമുക്കിന്നോഴിവാക്കാനവുന്നില്ല. [എനിക്ക്] അത് ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യവസ്തുവായി മാറുന്നു എന്നതാണ് സത്യം.കപട സ്നേഹം കാണിക്കുന്നത് തെറ്റല്ല. കാരണം അത് ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്‌ പലപ്പോഴും ആവശ്യമായി വരുന്നു.

ചില ഉദാഹരണങ്ങള്‍ ഇതാ:

Front Office Executive/Receptionist ആയി ജോലി നോക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മുന്‍പില്‍ ആര് വന്നാലും പുഞ്ചിരി തൂകി സ്നേഹം കാണിക്കണം. അതുപോലെ Call Centre/BPO കളില്‍ ജോലി നോക്കുന്നവരും എത്ര ചൂടായി ദേഷ്യപ്പെട്ടു സംസാരിക്കുന്നവരുടെ അടുത്തും മൃദുവായി സ്നേഹത്തോടെ മറുപടി പറയാന്‍ നിര്‍ബന്ധിതരാണ്‌. അല്ലെങ്കില്‍ ജോലി പോകും.കുടുംബ ജീവിതത്തിലും ഇത് കാണാം. ഊണ് മേശയില്‍ ഇരിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ വന്നു സ്നേഹത്തോടെ എങ്ങനെയുണ്ട് ഇന്നത്തെ സാമ്പാര്‍ എന്ന് ചോദിച്ചാല്‍, സത്യസന്ധമായി അഭിപ്രായം പറയുവാനാകുമോ? ദാമ്പത്യ ജീവിതത്തില്‍ ഇത് പോലെ എത്ര പ്രാവശ്യം അഭിനയിക്കേണ്ടി വരുന്നു. [സത്യസന്ധമായി ചിന്തിച്ചാല്‍] അഭിനയിക്കാന്‍ കഴിയാത്തവര്‍ വിവാഹ മോചനം നേടുന്നു.

രാഷ്ട്രീയത്തില്‍ എന്താണ് കാണുന്നത്. ന്യൂനപക്ഷസ്നേഹം, കര്‍ഷകസ്നേഹം, പാവപ്പെട്ടവരോട് [രണ്ടു രൂപയ്ക്ക് അരി] സ്നേഹം . . . എല്ലാം ഒരു വോട്ടിനു വേണ്ടിയുള്ള കളികളല്ലേ. അല്ലാതെ സാമൂഹ്യനീതിയും നന്മയും നടപ്പിലാക്കാന്‍ ആരെങ്കിലും തല്പര്യപ്പെടുന്നുണ്ടോ? അധികാരം കരസ്ഥമാക്കാന്‍ കപട സ്നേഹം അഭിനയിക്കുന്നവര്‍.

മറ്റൊന്നുണ്ട് - രാജ്യസ്നേഹം. രാജ്യത്തെ കാത്തു സൂക്ഷിക്കാന്‍ ലക്ഷകണക്കിന് കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നവര്‍. അതിലൂടെ ലഭിക്കുന്ന കമ്മീഷന്‍ ആണ് മുഖ്യം. ഇതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഈ ആയുധഇടപാടുകള്‍ നടക്കും. കാരണം 'രാജ്യസുരക്ഷ' അത്ര പ്രാധാന്യം ആണല്ലോ?? ആര്‍ക്കും ചോദ്യം ചെയ്യാനും ആകില്ല, കാരണം അതു രാജ്യദ്രോഹം ആകും.

മതങ്ങളും ആത്മീയ നേതാക്കളും ഈ കപട സ്നേഹത്തിന്റെ വക്താക്കളാണ്. വ്യജസ്നേഹം അഭിനയിച്ചു അധികാരവും സമ്പത്തും ആര്‍ജ്ജിക്കുന്നവര്‍, ആത്മാക്കളെ വിറ്റ് ഉപജീവനം നടത്തുന്നു. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മതനേതാക്കള്‍ അതിനു വേണ്ടി എന്ത് കുത്സിത മാര്‍ഗ്ഗവും സ്വീകരിക്കുന്ന ചിത്രമാണ് നമുക്കിന്നു കാണുവാന്‍ സാധിക്കുന്നത്.

കേരളത്തില്‍ അടുത്തിടെ ചില ആത്മഹത്യാ പരമ്പരകള്‍ നടന്നു. എല്ലാം പ്ലസ്-ടൂ വിദ്യാര്‍ത്ഥിനികള്‍. ചില സുന്ദരന്മാര്‍ പ്രണയം നടിച്ചു അവരെ വശത്താക്കി, ചതിക്കുഴിയില്‍ പെടുത്തുകയായിരുന്നു. കപട സ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം നാമവിടെ കണ്ടു. പണ്ട് കാലത്തെപോലെ ബലാത്സംഗങ്ങള്‍ ഇന്നില്ല. കാരണം ബലപ്രയോഗത്തില്‍ ഇന്നത്തെ യുവാക്കള്‍ക്ക് താല്പര്യമില്ല. പകരം, അവര്‍ സ്നേഹം നടിക്കുന്നു. ആ വലയില്‍ പെണ്‍കുട്ടികള്‍ വീഴുന്നു. ആണുങ്ങള്‍ കാര്യം കാണുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യയും ചെയ്യുന്നു!!! കഷ്ടം!!!

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് സ്നേഹം കൊണ്ടാണോ? അല്ല, അവരുടെ ചില സ്വാര്‍ത്ഥ മോഹങ്ങള്‍ മക്കളിലൂടെ സഫലീകരിക്കാന്‍ അല്ലെ? അതിനു വേണ്ടി നാം നമ്മുടെ മക്കളില്‍ 'ഇന്‍വെസ്റ്റ്' ചെയ്യുന്നു. അവരുടെ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ നടത്തുന്നു. പണം എറിഞ്ഞു പണം വാരുന്നു.ഇന്നത്തെ തലമുറ സുഹൃത്തുകളെ കണ്ടെത്തുന്നത് എങ്ങിനെയാണ്. എന്താണ് എനിക്ക് ഗുണം ചെയ്യുന്നത്, ഇവനെ കൊണ്ട് എനിക്കെന്തു നേട്ടം ഉണ്ടാവും ഇങ്ങിനെ ചിന്തിചിട്ടല്ലേ? അല്ലാതെ ആത്മാര്‍ത്ഥ സൗഹൃദം എവിടെയെങ്കിലും കാണുമോ? [വളരെ ചുരുക്കം] തന്കാര്യം നേടാനായി നാം ഇന്ന് പലരുമായി സൗഹൃദം/സ്നേഹം നടിക്കുന്നു എന്നതാണ് സത്യം.

മാതൃത്വത്തില്‍ നിര്‍വ്യാജ സ്നേഹം ഉണ്ടോ? എങ്കില്‍ എന്തുകൊണ്ട് കുട്ടികള്‍ ഒന്നില്‍ ഒതുങ്ങി പോയി? രണ്ടാമതൊന്നു കൂടി പ്രസവിക്കാനുള്ള ബുദ്ധിമുട്ട്‌, പിന്നെ രണ്ടു കുട്ടികള്‍ ആയാല്‍ ഇന്നുള്ള പല സൌകര്യങ്ങളും നമ്മുടെ ബഡ്ജെറ്റും വെട്ടി കുറക്കേണ്ടി വരും.അതുകൊണ്ട് നാം ലോക ജനസംഖ്യ സ്ഫോടനത്തെ കുറ്റപ്പെടുത്തുന്നു. ജനസംഖ്യ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.

സ്നേഹം എന്നത് ഒരു അഭിനയം മാത്രമാണ്. യേശു ക്രിസ്തു പറഞ്ഞു: ദൈവം സ്നേഹമാകുന്നു. എന്നാല്‍ സ്നേഹം എങ്ങിനെ നിര്‍വചിക്കാന്‍ കഴിയും? ഒരു സുഹൃത്ത്‌ ആയിരം രൂപ കടം ചോദിച്ചു വന്നാല്‍, പണം ഇല്ലാ എന്നാല്‍ എനിക്ക് നിന്നോട് അളക്കാനാവാത്ത സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലോ? ഗാന്ധിജി പറഞ്ഞു: സത്യമാണ് ദൈവം. സത്യം നമുക്ക് നിശ്ചയിക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ആ നിര്‍വചനം കുറച്ചുകൂടി ആകര്‍ഷണീയം ആയി തോന്നി.

(ഞാനിവിടെ പറഞ്ഞത് 90% ശതമാനം സ്നേഹവും അഭിനയം ആണെന്നാണ്. ബാക്കി 10% ശതമാനം നിസ്വാര്‍ത്ഥ സ്നേഹം ഈ ഭൂമിയില്‍ ഉണ്ട്. അതു കണ്ടെത്തുക വളരെ പരിശ്രമാകരമാണ്)

Tuesday, April 07, 2009

മൊബൈല്‍ ഫോണിന്‍റെ 25 ദൂഷ്യ വശങ്ങള്‍!!

  1. ഏതു നേരവും ശല്യപ്പെടുത്തികൊണ്ടിരിക്കും. വ്യക്തി സ്വകാര്യത നഷ്ടപ്പെടുത്തും. ശ്രദ്ധ മാറിപോകും. പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്‌ ഇടയ്ക്കിടെ ഫോണ്‍ വന്നാല്‍, ഉണ്ടാക്കുന്നത് ആര്‍ക്കും വായില്‍ വയ്ക്കാനേ കൊള്ളില്ല.
  2. ഉറക്കത്തിലും ബോസ്സിന്റെ കാള്‍ വരും. ഉറക്കം നഷ്ടപ്പെടും, സമാധാനവും. ആരോഗ്യത്തിന് ഹാനീകാരം. ഷര്‍ട്ടിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഹൃദയത്തിനു ദോഷം, പാന്‍സിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഷണ്ടത്വം, ചെവിയില്‍ വച്ചാല്‍ തലച്ചോറിനു ദോഷം!!!
  3. നുണ പറയാന്‍ പ്രേരിപ്പിക്കും. (കൊച്ചിയിലിരുന്നു കോട്ടയത്താണെന്ന് പറയാം) കാമുകിയുടെ കാള്‍ വന്നാല്‍ ഭാര്യയുടെ അടുത്ത്‌ എങ്ങിനെ പറയും. എന്തെങ്കിലും നുണ പറയും. അല്ലേ?
  4. തുടര്‍ച്ചയായി സംസാരിച്ചാല്‍ ആരോഗ്യത്തെ ബാധിക്കും. തലച്ചോറിനെ ബാധിക്കും, ഓര്‍മ്മയെ ബാധിക്കും. മൊബൈല്‍ ടവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ 'റെഡിയേഷന്' മൂലം വരുത്തി വയ്ക്കുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
  5. മൊബൈല്‍ ക്യാമറയില്‍ ഒരു വ്യക്തി അറിയാതെ അയാളുടെ ഫോട്ടോ എടുക്കാം. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നു കയറ്റം നടത്തി വ്യക്തിഹത്യ നടത്തുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറ ചെറുതായതിനാല്‍ ഇത് കണ്ടു പിടിക്കാന്‍ എളുപ്പമല്ല. മൊബൈല്‍ ഫോണ്‍ ആയതുകൊണ്ട് ആളുകള്‍ തെറ്റിദ്ധരിക്കുകയുമില്ല.
  6. സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു. പീഡനങ്ങളും ആത്മഹത്യകളും ഒരു മൊബൈല്‍ ഫോണില്‍ നിന്നാണ് തുടങ്ങുന്നത്.
  7. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ എസ്.എം.എസ് ചെയ്തു കളിക്കുന്നു. പഠനത്തില്‍ ഉഴപ്പുന്നു. എസ്.എം.എസ് മാനിയയ്ക്ക് അടിമപ്പെടുന്നു.
  8. കുട്ടികള്‍ തങ്ങളുടെ ടീച്ചര്‍മാരുടെ ഗോപ്യമായ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകത്തി പ്രചരിപ്പിക്കുന്നു. അങ്ങിനെ ഗുരുനിന്ദ ചെയ്യുന്നു.
  9. മൊബൈല്‍ ഫോണ്‍ വഴി അനാവശ്യ ബന്ധങ്ങള്‍ ഉണ്ടാവുന്നു. വിവാഹേതരബന്ധങ്ങള്‍ കൂടുന്നു. മൊബൈല്‍ ഫോണ്‍ ഒട്ടനവധി വിവാഹമോചനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
  10. ലൈംഗീക പീഡന കേസുകളിലെ ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ്.രഹസ്യ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ മൊബൈല്‍ ഒരു വലിയ സഹായി ആണ്.
  11. റിയാലിറ്റി ഷോകള്‍ എസ്.എം.എസ് വോട്ടിന്ഗ് വഴി പ്രേക്ഷകരെ പറ്റിച്ചു കോടികള്‍ കൊയ്യുന്നു. (ഒരു എസ്.എം.എസ് = 4 രൂപ x 60 ലക്ഷം എസ്.എം.എസ് = ??)
  12. എസ്.എം.എസ് -ഇനു അടിമയായി പഠനം കുളം തോണ്ടിയ പതിനായിരകണക്കിന് വിദ്യാര്‍ഥികള്‍ ഉണ്ട്. ദിവസവും എത്ട്രയോ മണിക്കൂര്‍ ആണ് ഇവര്‍ എസ്.എം.എസ് ടൈപ്പ് ചെയ്യാനും അയക്കാനും വേണ്ടി ചിലവാക്കുന്നത്?
  13. മൊബൈല്‍ ഫോണിലൂടെ വിളിച്ചു സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരുടെ എണ്ണം ദിനംപ്രതി കൂടി കൂടി വരുന്നു. ചില സ്ത്രീകള്‍ ഇവരുടെ പ്രണയാഭിനയത്തില്‍ വീണു പോകുകയും ചൂഷണം ചെയ്യപെടുകയും ചെയ്യുന്നു.
  14. ബ്ലൂടൂതിലൂടെ ധാരാളം അശ്ലീല വീഡിയോകള്‍ യുവാകള്‍ക്കിടയില്‍ വളരെ ഈസി ആയി പ്രചരിക്കുന്നു. (യാതൊരു പണം മുടക്കും ഇതിനാവശ്യമില്ല എന്നതാണ് കാരണം)
  15. മൊബൈല്‍ ക്യാമറ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം/വീഡിയോ എടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് 'ബ്ലാക്ക്‌ മെയില്‍' ചെയ്യലും ലൈംഗീക ചൂഷണവും സാധാരണം ആയിരിക്കുന്നു. ഒന്നോ രണ്ടോ കേസുകള്‍ മാത്രം പുറത്തു വരുന്നു.
  16. നിരവധി സ്കൂളുകളില്‍ വിലയേറിയ മൊബൈല്‍ ഫോണുകള്‍ കളവു പോകുന്നത് നിത്യസംഭവം ആയിരിക്കുന്നു. യാത്രക്കിടയിലും, ഓഫീസിലും, സ്കൂളിലും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് വലിയ തത്രപ്പാടായിരിക്കുന്നു.
  17. യോഗങ്ങളിലും ആരാധനാലയങ്ങളിലും മരണവീട്ടിലും എന്തിനു കിടപ്പറയില്‍ പോലും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നതും 'അറ്റന്‍ഡ്' ചെയ്യുന്നതും അരോചകമാണ്. മൊബൈല്‍ ഫോണ്‍ അടിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ഥലകാലബോധം നഷ്ടമാകുന്നു. എല്ലാ കാളും അറ്റന്‍ഡ് ചെയ്യേണ്ടവയല്ല എന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല.
  18. എപ്പോഴൊക്കെ ആണ് മൊബൈല്‍ ഫോണ്‍ 'ഓഫ്' ചെയ്തിടെണ്ടതെന്നും 'സൈലന്റ്' ആക്കി വയ്ക്കേണ്ടാതെന്നും ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. മൊബൈല്‍ ഫോണിനു അടിമയായി ആണ് ഇവര്‍ ജീവിക്കുന്നത്.
  19. ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനുള്ള നിബന്ദനകള്‍ ഇന്ത്യയില്‍ താരതമ്യേന ലഘുവാണ്. അതിന്റെ ഗുണം എടുക്കുന്നത് ക്രിമിനല്സും തീവ്രവാദികളും കള്ളകടത്ത്കാരും ആണ്. ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ഈ ഉദാര സമീപനം തടസ്സമാണ്.
  20. മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ മുഴുകുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പങ്കാളിയെ അവഗണിക്കുന്നതായി തോന്നപെടുകയും വൈവാഹിക ജീവിതത്തില്‍ കല്ലുകടി ഉണ്ടാവുകയും ചെയ്യുന്നു.
  21. ഒരു ദിവസത്തില്‍ 15 കാളുകളില്‍ കൂടുതലും 15 എസ്.എം.എസ്സില്‍ കൂടുതലും ചെയ്യുന്ന കൌമാരക്കാരില്‍ ഉറക്കം കുറവായി കാണപ്പെടുന്നു. പുറമേ മറ്റു മാനസീക അസ്വാസ്ഥ്യങ്ങളും കാണുന്നു.
  22. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധമാറി പോകുന്നു. അതുമൂലം ട്രെയിന്‍ തട്ടി മരിച്ചവരും, വാഹനാപകടത്തില്‍ പെട്ടവരും, കുഴിയില്‍ വീണു മരിച്ചവരും നിരവധിയാണ്.
  23. പുതിയ മോഡല്‍ ഫോണിനോട് ആവേശമുള്ള യുവാക്കള്‍ അത് വാങ്ങാന്‍ അടിക്കടി ഫോണ്‍ മാറ്റുന്നു. അതിനുവേണ്ടി വലിയൊരു തുക പാഴാക്കുന്നു. അല്ലെങ്കില്‍ മോഷ്ടിക്കുന്നു. (സ്കൂള്‍ കുട്ടികള്‍). ഇതു പുതിയ മോഡല്‍ കിട്ടിയാലും രണ്ടു മാസത്തിനപ്പുറം തൃപ്തരല്ല ഇക്കൂട്ടര്‍.
  24. പ്രണയിക്കുന്നവര്‍ മൊബൈല്‍ ഫോണിലൂടെ 24 മണിക്കൂറും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ ഫോണ്‍ കാള്‍ വന്നില്ലെങ്കില്‍ ഇവര്‍ മാനസീക വിഭ്രാന്തി കാണിക്കുന്നു. ഇതൊരു തരം രോഗമാണ്.
  25. കുടുംബ ബന്ധങ്ങളിലെ ആശയ വിനിമയവും ഊഷ്മളതയും കുറയുന്നു. എല്ലാ അംഗങ്ങളും അവരുടെ സ്വന്തം മൊബൈലില്‍ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നത് ബന്ധങ്ങള്‍ ശിഥിലമാക്കും.

ഞാന്‍ ഒരു മൊബൈല്‍ വിരോധി അല്ല, ഞാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം. ഇതെഴുതുവാന്‍ കാരണം മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രം ആണ്. (ഉപയോഗം നിങ്ങള്‍ക്കറിയാമല്ലോ) ദുരുപയോഗം ഇല്ലായ്മ ചെയ്യേണം, അത് നമ്മുടെ കുഞ്ഞുങ്ങളുടെ നല്ലഭാവിയെ കരുതിയാണ്.

പല മാതാപിതാക്കളും ഇതിന്റെ ദോഷവശങ്ങള്‍ അറിയാതെ വില കൂടിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നു. ചില കുട്ടികള്‍ സ്വന്തം മാതാപിതാക്കള്‍ അറിയാതെ മൊബൈല്‍ ഉപയോഗിക്കുന്നു. കൂട്ടുകാര്‍ വാങ്ങി കൊടുത്തതാണെന്ന വ്യാജേന. (ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം).

സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ട് കാണിക്കുന്ന വിക്രിയകള്‍ കണ്ടു പിടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. വേണ്ട നടപടി എടുക്കാന്‍ അവര്‍ക്ക് അര്‍ജ്ജവശക്തി വേണം. മൊബൈല്‍ ഫോണ്‍ എപ്പോള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് ഒരു 'മാര്‍ഗരേഖ' ആവശ്യമാണെന്ന് തോന്നുന്നു. (ചില വാര്‍ത്തകള്‍ കാണുമ്പോള്‍). 'മൊബൈല്‍ അഡിക്ഷന്‍' ഒരു ചെറിയ രോഗമാണ്. (ഗുരുതരമാവാന്‍ സാധ്യതയുള്ള) മരുന്നില്ലാതെ തന്നെ അല്പം ശ്രദ്ധിച്ചാല്‍ ഇത് മാറ്റാം.

"മൊബൈല്‍ ഫോണ്‍ മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ്; മനുഷ്യനെ മൊബൈല്‍ ഫോണിനു വേണ്ടിയല്ല." (A Short Film - Click here)

Saturday, April 04, 2009

താലന്തുകള്‍ (Talents) പാഴാക്കാതെ നമുക്ക് മുന്നേറാം. (You can win)

ഞാന്‍ സ്ഥിരമായി ബാഗ് / ചെരുപ്പ് / കുട നന്നാക്കാന്‍ കൊടുക്കാറുള്ള ഒരു കടയുണ്ട്. തൃപ്പൂണിത്തുറയില്‍ ശിവന്‍ എന്നൊരാളുടെ കട - ജലന്ദര്‍ ലെതര്‍ വര്‍ക്സ്. കഴിഞ്ഞ ആഴ്ച ഒരു ബാഗിന്റെ സിബ്ബ് ശരിയാക്കാന്‍ അവിടെ പോയിരുന്നു. ശിവന്‍ പതിവുപോലെ തിരക്കിലാണ്. അതിനിടയില്‍ ഒരു കാലിനു ചെറിയ വൈകല്യം ഉള്ള ഒരാള്‍ വന്നു. അദ്ദേഹത്തിന് 'സ്പെഷ്യല്‍ ഷൂ' തയ്യാറാക്കാന്‍, ശിവനെ കണ്ട ഉടനെ അയാള്‍ പുഞ്ചിരിച്ചു, തിരിച്ചും. ശിവന്‍ ഉടനെ അയാളുടെ പുറകെ പോയി. കടയുടെ അകത്തു രണ്ടു പേര്‍ പണിയെടുക്കുന്നുണ്ട്. ബാഗും ചെരിപ്പും ഉണ്ടാക്കുന്നു. ശിവന്‍ വന്നയാളെ ഒരു കസേരയില്‍ ഇരുത്തി കാലിന്റെ അളവും മറ്റും എടുത്തു. പിന്നെ പണിക്കരോട് പറഞ്ഞു ഒരു 'സാമ്പിള്‍' ഷൂ എടുത്തു അയാളുടെ കാലില്‍ ഇട്ടു പാകം നോക്കി. പിന്നെയും അവര്‍ എന്തെക്കൊയോ സംസാരിച്ചു. വളരെ ഹൃദ്യമായ സൌഹൃദ സംഭാഷണം. രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു വന്നയാള്‍ മടങ്ങി. ഞാന്‍ ഈ സമയമൊക്കെയും ഇരുവരെയും നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ ക്ഷമ നശിച്ചില്ല, കാരണം ശിവന്റെ പുഞ്ചിരിയായിരുന്നു. തിരികെ വന്നിരുന്നു എന്റെ ബാഗ് എടുത്തു, വാല്‍സല്യത്തോടെ അതിനെ നോക്കി. രണ്ടു മിനിറ്റ് കൊണ്ട് സിബ്ബ്‌ ശരിയാക്കി. ഒരു വശത്ത് കുറച്ചു തയ്യല്‍ വിട്ടിട്ടുണ്ടായിരുന്നു. അതും കൂടി ചെയ്തേക്കാം എന്ന് സ്വയം പറഞ്ഞു. ഞാന്‍ കൂലി കൊടുത്തു അവിടെ നിന്നും പോരുമ്പോള്‍ ശിവന്റെ ആ സൌഹൃദ പരമായ പെരുമാറ്റവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും എന്നെ വളരെ ആകര്‍ഷിച്ചിരുന്നു.

ഞാനോര്‍ത്തു ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നതും ഇത് തന്നെയല്ലേ. ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു സംസ്കാരം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. മാത്രവുമല്ല തങ്ങളുടെ കഴിവുകള്‍ (Skills) പരിപോഷിപ്പിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞു വരുന്നു. എന്നോട്ടോ എനിക്ക് പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല എന്ന പരിഭവവും. നമ്മുടെ കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും ബിരുദം സമ്പാദിച്ചു പുറത്തു വരുന്ന ആയിരകണക്കിന് യുവാക്കള്‍ക്ക് ഏതെങ്കിലും ഒരു ജോലിയില്‍ പ്രാവീണ്യം ഇല്ല എന്നുള്ളത് ഖേദകാരമാണ്. ഇതിനു യൂനിവേര്‍സിറ്റിയെയും സിലബസിനെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടേണ്ടത് ഒരു വ്യക്തിയുടെ കടമയാണ്. പലതും സ്വയം ആര്‍ജിച്ചെടുക്കവുന്നതാണ്. ഉദാ: ബിസിനസ് കത്തിടപാടുകള്‍, ടെലിഫോണ്‍ സംഭാഷണ ശൈലികള്‍ etc.. ഓരോ വ്യക്തിയും സ്വയം വളരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം. എങ്കിലേ ഇതു മേഖലയില്‍ വ്യപരിച്ചാലും ഉയര്‍ച്ച ഉണ്ടാവൂ. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങണം, എങ്കിലേ വിജയമുണ്ടാവൂ.

പലര്‍ക്കും ജോലി ഒരു കിട്ടികഴിഞ്ഞാല്‍ തന്റെ ജോലിയുടെ വ്യാപ്തി എത്ര കണ്ടു കുറയ്ക്കാം എന്നാണ് ആദ്യം നോക്കുന്നത്. എന്നാല്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ഉത്തര വടിത്വങ്ങള്‍ ലഭിക്ക്കുക. അതിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താനും അവര്‍ക്ക് കഴിയും. എവിടെയും പരിപൂര്‍ണതയാവണം നമ്മുടെ ലക്‌ഷ്യം. പിന്നെ ഒരു മേലുദ്യോഗസ്ഥനും നമ്മെ തള്ളി കളയാനാവില്ല. പിരിച്ചു വിടാനാവില്ല. പക്ഷെ ഇതിനു നിതാന്ത പരിശ്രമം ആവശ്യമുണ്ട്.ചെയ്യുന്ന തൊഴില്‍ എന്തായാലും [ചെരുപ്പുകുത്തി മുതല്‍ ജനറല്‍ മാനേജര്‍ വരെ] ചെറിയ ചെറിയ കാര്യങ്ങളാണ് ഒരുവന്റെ പ്രാഗല്‍ഭ്യം നിശ്ചയിക്കുന്നത്‌. സൌഹൃദപരമായ പെരുമാറ്റം, മറ്റുള്ളവരോടുള്ള ഒത്തൊരുമ, ജോലിയിലെ ആത്മാര്‍തത തുടങ്ങിയവ ആര്‍ക്കും സ്വയം വളര്‍ത്തിഎടുക്കാവുന്നതാണ്. ദൈവം നമുക്കോരോരുത്തര്‍ക്കും ധാരാളം തലന്തുകള്‍ (Talents) നല്‍കിയിട്ടുണ്ട്. അത് മണ്ണില്‍ കുഴിച്ചു വയ്ക്കാനല്ല. മറിച്ച് വളര്‍ത്തി വലുതാക്കി അവിടുത്തേക്ക്‌ പ്രതിഫലം നകാനാണ്.

അതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്‌. 1) നമ്മുടെ തലന്തുകള്‍ [കഴിവുകള്‍] എന്തൊക്കെയാണെന്ന് കണ്ടുപിടിക്കണം .2) അത് വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. 3) നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രയോജനപ്പെടുത്തണം.

കഴിവുകള്‍ വികസിപ്പിക്കുക എന്നത് ശ്രമരമായ പ്രവൃത്തിയാണ്‌. ഒരു രാത്രി കൊണ്ട് ഒന്നും സാധിക്കുകയില്ല. നിരാശപ്പെടരുത്. വീണ്ടും വീണ്ടും പരിശ്രമിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ പഠിക്കുക വഴി ദീര്‍ഘനാളത്തെ പരിശീലനത്താല്‍ നമുക്ക് വളരെയധികം മുന്നേറുവാന്‍ സാധിക്കും. ഇത് എത്ര കഴിവ് കുറഞ്ഞ [എന്ന് തോന്നുന്ന] വ്യക്തിക്കും സാധിക്കും. ഓരോ ദിവസവും ഉണരുമ്പോള്‍ 'ഇന്ന് ഞാന്‍ എന്തെങ്കിലും പുതിയ കാര്യം പഠിച്ചിരിക്കും' എന്ന് തീരുമാനിച്ചാല്‍, നമ്മുക്ക് മുന്‍പില്‍ അവസരങ്ങള്‍ അനവധിയാണ്. പക്ഷെ തീരുമാനം നിങ്ങളുടെതാണ്‌, നിങ്ങളുടെ മാത്രം.

മുകളില്‍ സൂചിപ്പിച്ച ചെരുപ്പുകുത്തിയുമായുള്ള അനുഭവം എന്നെ പഠിപ്പിച്ചതിതാണ്. ഏതൊരാള്‍ക്കും, ഇതൊരു സാഹചര്യത്തിലും, എന്ത് ജോലിയിലും പ്രശോഭിക്കാന്‍ കഴിയും. നമുക്കുള്ളിലെ ചെറിയ ചെറിയ കഴിവുകള്‍ നമ്മുടെ ചെറിയ ചെറിയ പെരുമാറ്റശീലങ്ങള്‍ മാറ്റുരച്ചെടുത്താല്‍ ജീവിതത്തിലും നമ്മുടെ തൊഴില്‍ മേഖലയിലും കൂടുതല്‍ ശോഭിക്കാന്‍ കഴിയും.

(മത്തായി 5: 48) ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു പരിപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണ്ണരാകുവിന് .”

Friday, March 27, 2009

യേശു നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കും. (ദുഃഖവെള്ളി ചിന്തകള്‍)

ലോകമൊട്ടുക്കുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖവെള്ളി പരിപാവനമായി ആചരിക്കുന്നു। കേരളത്തിലെ പല പള്ളികളിലും ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്। എനിക്കെന്തോ പണ്ട് മുതലേ ഇത് കാണുമ്പോള്‍ പു:ശ്ചമാണ്. നിത്യ ജീവിതത്തില്‍ വേദനകളും തോല്‍വികളും ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ ഈ ദിവസം മുഖത്ത് ദുഃഖം വരുത്തി, പാവക്ക നീരും കഴിച്ചു, പീഡാനുഭവം അഭിനയിക്കുന്നു। അന്നേ ദിവസം കേരളത്തിലെ പള്ളികളില്‍ പോയാല്‍ ഇങ്ങനെ ദുഃഖശ്ചവി കടിച്ചമര്‍ത്തുന്ന നിരവധി പുണ്യാത്മാക്കളെ കാണുവാന്‍ സാധിക്കും.

യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക്‌ പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്‌. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)


സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക്‌ അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.


ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.


യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:


ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)


മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)


യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)


ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)


യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)


യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)


ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട്‌ തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)

Saturday, March 21, 2009

മദ്യപാനികള്‍ക്ക്‌ ഇരുപതു കല്പനകള്‍ (Twenty commandments)

  1. ‍കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
  2. കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
  3. കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
  4. അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
  5. ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
  6. സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
  7. തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
  8. പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
  9. കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
  10. കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
  11. മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
  12. മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
  13. മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
  14. മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
  15. ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
  16. തണുപ്പിച്ചു (Chill and use) കഴിക്കുന്നത്‌ ഉത്തമം
  17. മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
  18. മദ്യപിച്ചു കണക്കു (Complaint) പറയരുത്
  19. അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
  20. നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്

** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്

മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!

"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)