Thursday, June 19, 2008

ആപല്‍ബാന്ധവനേ . . . (ഭാഗം - 2)

പണ്ട് ഞങ്ങളുടെ സുരേഷ് സര്‍ [കാറ്ഷീക സര്‍വ്വകലാശാല - മണ്ണുത്തി] എക്ണോമിക്സ് പടിപ്പിക്കുന്നതിനിടയില്‍ പല തത്വവിചാരങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് ആത്യന്തീകമായ അവശ്യബോധം ഉണ്ടായാല്‍ മാത്രമേ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വന്നുചേരൂ.’ ഞങ്ങളുടെ കോഴ്സിനു അംഗീകാരം/ രാഷ്ട്രീയ വിജയം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ ആണെന്നുതോന്നുന്നു സര്‍ ഈ തത്വം പറഞ്ഞത്. ഒരു ഉദാഹരണവും പറഞ്ഞു: ‘ഒരാള്‍ വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ ഒരിത്തിരി വായുലഭിക്കുന്നതിനു എത്രമാത്രം ആഗ്രഹിക്കുമോ, അതുപോലൊരു ആഗ്രഹം നമുക്കുണ്ടെങ്കില്‍ ഏതു കാര്യവും കരഗതമാവും’. കഴിഞ്ഞദിവസം താഴെ കൊടുത്തിരിക്കുന്ന മഹാഭാരതഭാഗം വായിച്ചപ്പോള്‍ സുരേഷ് സറിനെ ആണു ഓര്‍മ്മവന്നത്.

പരിപൂര്‍ണ്ണ ശരണാഗതി:

ധര്‍മ്മപുത്രന്‍ കൌരവരുമായുള്ള ചൂതാട്ടത്തില്‍ ആദ്യം സഹോദരന്മാരേയും പിന്നെ തന്നേയും ഒടുവില്‍ പാഞ്ചാലിയേയും പണയം വച്ച് സര്‍വ്വതും നഷ്ടപ്പെടുത്തി. അനന്തരം ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച് പാഞ്ചാലിയെ സഭയിലേക്ക് വലിച്ചിഴച്ചുവരുത്തി. ‘അടിമയ്ക്ക് എന്തിനാണ് മേല് വസ്ത്രം’ എന്നു പറഞ്ഞുകൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുകളയാന്‍ ഉത്തരവിട്ടു. പാഞ്ചാലിയുടെ ഉടലും ഉള്ളവും നടുങ്ങിവിറങ്ങലിച്ചു. തന്റെ രണ്ടു കൈകളാല്‍ മാറിടം മറച്ചുപിടിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ക്രിഷ്ണനെ വിളിച്ച് ‘ക്രിഷ്ണാ എന്നെ രക്ഷിക്കൂ.. നിന്റെ സഹോദരിയായ എനിക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ നിന്നും എന്നെ കാത്തു രക്ഷിക്കൂ.’ എന്ന് അലമുറയിട്ട് കരഞ്ഞു.

ഈ സമയത്ത് ക്രിഷ്ണന്‍ രുഗ്മിണിയുമായി പകിട കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാഞ്ചാലിയുടെ ഉച്ചത്തിലുള്ള രോധനം അവിടെ കേട്ടു. എന്നിട്ടും ക്രിഷ്ണനു ചലനമില്ലാത്തത് കണ്ടപ്പോള്‍ രുഗ്മിണി പറഞ്ഞു. ‘അല്ലയോ ക്രിഷ്ണാ നിന്റെ പരമഭക്തയായ സഹോദരി പാഞ്ചാലിയുടെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്? അവിടെ നിന്റെ സഹായത്തിനായിട്ടെല്ലേ അവള്‍ കേഴുന്നത്... നിന്നെ വിളിക്കുന്നത്. നീ അതു ചെവിക്കൊള്ളാതെ എന്നോടൊപ്പം കളിയില്‍ മുഴുകിയിരിക്കുന്നു. ആപല്‍ബാന്ധവന്‍ എന്നാണല്ലോ നിന്നെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മാനം അപഹരിക്കപ്പെടുമെന്ന മുഹൂര്‍ത്തമാണ് അണഞ്ഞിരിക്കുന്നത്. നീ അവളെ സഹായിക്കില്ലേ?’ ഇതു കേട്ട് ക്രിഷ്ണന്‍ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ‘നീ കളിക്കൂ രുഗ്മിണി. എപ്പോള്‍ പോകണമെന്ന് എനിക്കറിയാം.’

‘നിങ്ങള്‍ക്ക് ദയയില്ലേ? അങ്ങോട്ടൊന്നു ശ്രദ്ധിക്കൂ. അപ്പോള്‍ അറിയാം അവള്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്’ രുഗ്മിണിക്ക് കരച്ചില്‍ വന്നു. ‘നോക്കൂ രുഗ്മിണി, എനിക്കറിയാം ഒന്നും സംഭവിക്കില്ല. നീ ഇപ്പോള്‍ കളിക്കൂ.’ കൌരവസഭയില്‍ ദുശ്ശാസ്സനന്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുതുടങ്ങി. അപ്പോള്‍ ‘ക്രിഷ്ണാ നീയാണ് എനിക്കെല്ലാം നിന്നില്‍ നിന്റെ തൃപ്പാദങ്ങളില്‍ ഇതാ ഞാന്‍ ശരണാഗതി പ്രാപിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് ദ്രൌപതി മാറിടം മറച്ചിരുന്ന രണ്ടുകൈകളുമെടുത്ത് മേല്‍പ്പോട്ടുയര്‍ത്തി കരം കൂപ്പി. ‘കൃഷ്ണാ ....’ എന്ന് ഉരുവിട്ടുകൊണ്ട് സ്വയം മറന്ന് കൃഷ്ണചിന്തയില്‍ ലയിച്ചുനിന്നു.

ഈ സമയത്ത് കൃഷ്ണന്‍ തന്റെ കൈ ഉയര്‍ത്തി കൃഷ്ണന്റെ കൈയില്‍നിന്നും ജലപ്രവാഹം പോലെ തുണികള്‍ പ്രത്യക്ഷപ്പെട്ടു. ആ തുണികളെല്ലാം കൃഷ്ണന്റെ ശരീരത്തെ ചുറ്റി. ദുശ്ശാസനന്‍ വലിക്കുംതോറും അതിനേക്കാള്‍ വേഗതയില്‍ കണ്ണെത്താദൂരത്തുള്ള അരുവിയില്‍ നിന്നെന്നോണം തുണികള്‍ വന്നുകൊണ്ടിരുന്നു. ദുശ്ശാസ്സനന്റെ കൈ കഴച്ചു. അവന്‍ ആകെ ക്ഷീണിതനായി. അങ്ങനെ കൃഷ്ണന്‍ പാഞ്ചാലിയുടെ മാനം കാത്തു.

തന്നെ അവന് സമര്‍പ്പിച്ച് മനമുരുകി കേണാല്‍ ഭഗവാന്‍ ആപല്‍ബാന്ധവനായി എത്തി തന്റെ ഭക്തനെ കാത്തുകൊള്ളുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മഹാഭാരതത്തിലെ ഈ മുഹൂര്‍ത്തം.

Saturday, June 07, 2008

സിന്ദൂരതിലകം - എന്തിന്??

ഇന്നലെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചെന്നപ്പോള്‍ കൌണ്ടറിലെ സുന്ദരിയുടെ സിന്ദൂരതിലകം ശ്രദ്ധിച്ചപ്പോള്‍ ആണ് കുറേ സംശയങ്ങള്‍ തോന്നിയത്. എന്തിനാണ് വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം ഇടുന്നത്? അതില്ലായിരൂന്നെങ്കില്‍ ആ കുട്ടി വിവാഹിതയാണെന്നു തോന്നുകയേ ഇല്ല!! എന്തിനാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ഈ ഒരു ‘മാര്‍ക്കിങ്ങ്’ ?? ആണുങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന് എവിടെയും എഴുതി വയ്ക്കാറില്ലല്ലോ. പിന്നെന്തിന് ഈ വിവേചനം സ്ത്രീകള്‍ സമ്മതിച്ച് കൊടുക്കണം? (പലരും വളരെ അഭിമാനത്തോടെയാണു നെടുങ്കന്‍ സിന്ദൂരം തൊടുന്നത്)

എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.

എനിക്ക് തോന്നിയിട്ടുള്ളത് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരടയാളമാണു സിന്ദൂരം എന്നാണ്. ആദ്യ രാതിയിലെ കിടക്കവിരി സൂക്ഷിച്ച് വയ്ക്കുന്ന ഒരാചാരം ചില പ്രാകൃത സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതുപോലെ താന്‍ കന്യകയല്ലാതായി എന്നതിന്റെ പരസ്യപ്പെടുത്തലല്ലേ ഈ സിന്ദൂരമിടല്‍ എന്നാണ് എന്റെ സംശയം! പക്ഷെ, എങ്കില്‍ അതു ഒന്നോ രണ്ടോ ദിവസം മാത്രം പോരെ? (കുറച്ച് അശ്ലീലത നിറഞ്ഞ ഒരു പരസ്യപ്പെടുത്തലല്ലേ ഇതെന്നും എനിക്കു തോന്നാറുണ്ട്) അതെന്തായാലും ഈ സിന്ദൂരപൊട്ടിനു വല്ല ശാസ്ത്രീയതയുമുണ്ടോ, ഔഷധഗുണം വല്ലതുമുണ്ടോ എന്നെല്ലാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഓര്‍മ്മശക്തി/ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കുന്ന വല്ലതും? എന്തായാലും സൌന്ദര്യമുള്ളവര്‍ക്ക് സിന്ദൂരം ഒരലങ്കാരം തന്നെയാണ്. സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു?!(സന്ധ്യക്കെന്തിനു സിന്ദൂരം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും!!)

Thursday, May 29, 2008

സൌഹൃദം എന്നാല്‍ ....

ഒരിക്കല് ‍ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചൂതു കളിക്കയായിരുന്നു. ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു. കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല. ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....കര്‍ണ്ണന്‍: “അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു“ എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം/മാല പൊട്ടി..മുത്തുമണികള്‍ ചിതറി....കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.

(ഇതുപോലൊരു സൌഹൃദം ഇന്നു സാധ്യമാണോ?)

Tuesday, April 29, 2008

മരണത്തിന്റെ വലുപ്പം

ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?

Wednesday, April 16, 2008

വിഷു, ഉത്സവം, ചക്ക, മാങ്ങ, ..... കോവക്ക.

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയി. പെരുമ്പിള്ളി പാടത്തുകാവ് ഭഗവതിയുടെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. സന്ധ്യവൈകിയാണ് നാട്ടിലെത്തിയത്. 7 മണി കഴിഞ്ഞിരിക്കും. കണയത്ത് ഗോപിചേട്ടന്റെ വീട്ടില്‍ നിന്നും താലം ഇറങ്ങുന്നു. എന്റെ വീടിനു രണ്ടുവീടു മുന്‍പാണ് ‘കണയത്തെ’ വീട്. ഞാന്‍ വീട്ടിലെത്തി കുളിയും ജപവും കഴിഞ്ഞ് അമ്പലത്തിലേയ്ക്കിറങ്ങി. 100 മീറ്ററ് കഷ്ടിദൂരം കാണും. പണ്ടത്തെപ്പോലെ അധികം ആള്‍ക്കൂട്ടം കണ്ടില്ല! ഒന്നു-രണ്ട് കളിപ്പാട്ട കച്ചവടക്കാരുണ്ട്. താലങ്ങള്‍ ഒന്നൊന്നായി ക്ഷേത്രത്തിനു വലം വച്ചുകൊണ്ടിരിക്കുന്നു. രണ്ടു താലങ്ങള്‍ തങ്ങളുടെ അവസരവും കാത്ത് പുറത്ത് കാത്തുനില്‍ക്കുന്നു. ചെണ്ടമേളം മുറുകുന്നു ... നല്ല ദീപകാഴ്ച തന്നെ. മോന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അവനു നല്ലൊരനുഭവം ആയിരുന്നേനെ എന്നു തോന്നി. ഉണ്ണികള്‍ക്ക് പുറം ലോകകാഴ്ചകള്‍ നല്ലോരനുഭവമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. 10.30 മണിവരെ അമ്പലപരിസരത്ത് താലപ്പോലിമ കണ്ടുനിന്നു.. 7-8 താലങ്ങള്‍ വന്നുകാണും. താലം എടിത്തിരുന്ന എല്ലാവരും ഉടനെ തന്നെ തിരികെ വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ അമ്പലപറമ്പില്‍ ശുഷ്കത അനുഭവപ്പെട്ടു. താലത്തോടൊപ്പം വന്ന ചെറുപ്പക്കാര്‍ ആര്‍പ്പുവിളികളുടെ ക്ഷീണത്താലും, കെട്ടിറങ്ങിയതിനാലും അവിടിവിടങ്ങളില്‍ ചായുന്നുണ്ടായിരുന്നു. പൊതുവേ ആള്‍ക്കൂട്ടം കുറവായിരുന്നു എന്നു തോന്നി. പക്ഷെ ഉത്സവ പൊലിമ കൂടിയിട്ടുണ്ടായിരുന്നു. (ഇന്നത്തെ കാലത്ത് സാമ്പത്തീകം ഒരു പ്രശ്നമല്ലല്ലോ?!!)



താലപ്പൊലിയുടെ മുന്‍പില്‍ നീങ്ങുന്ന ചെണ്ടക്കാരാണ്, പുരുഷകേസരികളുടെ ആകര്‍ഷണം. ശിങ്കാരി മേളത്തോടൊപ്പം വളഞ്ഞുകുത്തിയാടുന്നത് കേസരിമാരാണോ അതൊ ഉള്ളില്‍ കിടക്കുന്ന കള്ളാണോ എന്നൊരു സംശയം??!! ബ്രൂസ് ലിയുടെമാതിരി മുടിയും വളര്‍ത്തി ഒരുത്തന്‍ ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടിയില്ല. എന്നാല്‍ എവിടെയോ കണ്ട മുഖപരിചയം! പിന്നീട് ആലോചിച്ചെടുത്തൂ. കഴിഞ്ഞമാസം വീട്ടില്‍ അടയ്ക്ക പറിക്കാന്‍ വന്ന സുഹൃത്ത്.. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് 15 അടയ്ക്കാമരത്തില്‍ കയറി 100 രൂപയും വാങ്ങിപോയ ചുള്ളന്‍!! ആള്‍ അടിപൊളിയാണല്ലോയെന്നു അന്നു ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കോലത്തില്‍ ... തലകുത്തിനില്‍ക്കുന്നതു കണ്ടപ്പോള്‍ കഷ്ടം തോന്നി. കിട്ടുന്ന കാശു കള്ള് കുടിച്ചുനശിപ്പിക്കുന്നതെന്തിനിവര്‍?? ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന താലപ്പൊലി മാത്രമാവുമോ ഇവരുടെയൊക്കെ ആഘോഷം?!



തിരികെ പോരുമ്പോള്‍ വിജുവിന്റെ അമ്മയുണ്ടായിരുന്നു. അവരുടെ വീട്ടില്‍ കയറി കുറച്ചുനേരം സംസാരിച്ചിരുന്നു. വിജുവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിശേഷവും മറ്റും. കിടന്നപ്പോള്‍ 12 മണി ആയിട്ടുണ്ടാവും.



രാവിലെ വൈകി ആണ് എഴുന്നേറ്റത്. പറമ്പില്‍ ചെറുതായി ഒന്നു കണ്ണോടിച്ചു. മരങ്ങളും ചെടികളും അവരുടെ ദുഃഖം പറയാനാവാതെ വിതുമ്പുന്നുണ്ടയിരുന്നു. വീട്ടുകാരെല്ലാം അവറ്റകളെ ഉപേക്ഷിച്ച് തിരുവനന്തപുരത്തിനു കടന്നുകളഞ്ഞില്ലേ? അതിന്റെ ദുഃഖം!! എങ്കിലും ഇത്തവണ പ്ലാവില്‍ ചക്കയുടെ എണ്ണം വളരെ കൂടുതലായിരുന്നു. മാവും മോശമല്ല, നിറയെ മാങ്ങകള്‍!! പക്ഷെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടെറസ്സിന്റെ മുകളില്‍ ഉണ്ടായിരുന്ന ‘കോവല്‍ ചെടി’യാണ്. അപ്പച്ചന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍ അതിന്റെ കടയോടെ വെട്ടിക്കളഞ്ഞതാണ്. കാരണം കാടുപിടിച്ചു കിടന്നാല്‍ പാമ്പോ മറ്റിഴജന്തുക്കളോ വാസമുറപ്പിക്കുമെന്നു ഭയന്ന്.. ആ കോവല്‍ വള്ളിയില്‍ ഒരു കിലോയോളം കോവയ്ക്ക വിളഞ്ഞു കിടക്കുന്നു!!! മുഴുവന്‍ പറിച്ചെടുത്ത്, പോരാന്‍ നേരത്ത് അടുത്ത വീട്ടിലെ ലീലചേച്ചിക്ക് കൊടുത്തു.

ഇങ്ങിനെ ഓരോ പ്രാവശ്യം വരുമ്പോഴും അടയ്ക്ക, വാഴക്കുല, തേങ്ങ ... തന്നുകൊണ്ടിരിക്കുന്ന 18 സെന്റ് ഭൂമിയോട് വളരെ ബഹുമാനവും സ്നേഹവും തോന്നാതിരുന്നില്ല.