Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.                       

Thursday, July 24, 2014

ഒമാനിലേക്ക് ഒരു യാത്ര

വളരെ നാളുകളായി പാലിച്ചു പോന്ന ഒരു വ്രതം കഴിഞ്ഞ മാസം തെറ്റി! ഇന്ത്യ വിട്ട് ഇങ്ങോട്ടും യാത്ര ചെയ്യില്ല എന്നൊരു വാശി എന്നാണ് തുടങ്ങിയത് എന്നറിയില്ല. വിദേശ റിക്രൂട്ട്മെന്റ് ജോലി തുടങ്ങിയ ശേഷം ആണെന്ന് തോന്നുന്നു.

വെറുതെ ഒരു വാശി, ഭാരതം കൂടുതലായി കാണണമെന്ന് മോഹം ഉണ്ടായിരുന്നു. അത് കൂടി കൂടി വന്നു. കഴിഞ്ഞ മൂന്നു കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴും അതിനുള്ള ഭാഗ്യം നല്ലപോലെ ഉണ്ടായി. കശ്മീർ, മിസോറം തുടങ്ങിയ ഭാഗങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.  

ജൂണ്‍ 22 -ന് ആണ് മസ്കറ്റിലെക്കു ഫ്ലൈറ്റ് കയറിയത്, രാവിലെ 7.30 നു നെടുമ്പാശ്ശേരി യിൽനിന്നും ഒമാൻ എയർ 9W 355 എത്രയോ ആളുകളെ ജോലിക്ക് വേണ്ടി പറഞ്ഞു വിട്ട ആ ഫ്ലൈറ്റിൽ  അവസാനം ഞാനും കയറി. രാവിലെ 3 മണിക്ക് എഴുന്നേറ്റു, കുളിച്ച് റെഡി ആയപ്പോൾ സുനി വണ്ടിയുമായി വന്നു. പനമ്പിള്ളി നഗർ  വഴിപോയി മജീദ്‌ സാറിനെയും കൂട്ടിയാണ് വിമാനത്താവളത്തിലേക്ക് പോയത്. ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു. ഏതാനും മിനുട്ടുകൾ മാത്രം വൈകി വിമാനം കൊച്ചിയോടും കേരളത്തോടും 'ഗുഡ് ബൈ' പറഞ്ഞു.

മസ്കറ്റ് സമയം 10.30 ന്  ഒമാനിൽ വിമാനമിറങ്ങിയെങ്കിലും ഏകദേശം രണ്ടു മണിക്കൂർ എമിഗ്രേഷൻ ക്യൂവിൽ നിൽക്കേണ്ടി വന്നു. വളരെ സാ ... മട്ടിൽ ചിരിച്ചും വർത്തമാനം പറഞ്ഞും കൌണ്ടറിൽ ഇരിക്കുന്ന ഒമാനി പയ്യന്മാരെ കണ്ടപ്പോൾ കഷ്ടം തോന്നി. ഇവരെ വച്ചാണല്ലോ  ഒമാൻ സർക്കാർ 'സ്വദേശി വൽക്കരണം' തയ്യാറാക്കി മുമ്പോട്ട്‌ പോകുന്നത്?   

12.30 ആയി എയർപോർട്ടിനു വെളിയിൽ വരുമ്പോൾ, 'ഡോൾഫിൻ കമ്പനി'യുടെ ഡ്രൈവർ മജീദ്‌ കത്തു നിൽപ്പുണ്ടായിരുന്നു. വെളിയിലേക്ക് നോക്കിയത് തീ കത്തുന്നത് പോലെ തോന്നി, 53 ഡിഗ്രി ആണെന്ന് മജീദ്‌ പറഞ്ഞു. കണ്ണൊക്കെ 'ബുൾസ്‌ ഐ' ആകുന്ന പോലെ തോന്നി, മുഖത്തേക്ക് തീക്കനൽ കോരിയിട്ട പോലെ, ഹാവൂ. ഇതാണോ മസ്കറ്റ്? കൈകൊണ്ടു മുഖം പൊത്തി, പാർക്കിംഗ് സ്ഥലത്ത് പോയി കാറിൽ കയറിക്കൂടി, കുറച്ചു നേരം കണ്ണടച്ച് ഇരുന്നപ്പോഴാണ് ശ്വാസം നേരെയായത്‌. കഷ്ടകാലത്തിനു 'സണ്‍ഗ്ലാസ്‌' ഒന്നും കരുതിയിട്ടുമില്ല.

സഹിക്കുക തന്നെ. പണ്ട് പറഞ്ഞുവിട്ട ആയിരക്കണക്കിന് നിർമാണ തൊഴിലാളികളോട് ഐക്യപ്പെട്ടുകൊണ്ട് ഇനിയുള്ള ദിവസം ഇവിടെ ഈ ചൂടത്ത് 'കൂളിംഗ് ഗ്ലാസ്‌' ഇല്ലാതെ ആസ്വദിക്കാൻ തീരുമാനിച്ചു. വേറെ മർഗ്ഗമില്ലല്ലൊ!!  മിഥുനമാസ മഴയിൽ നിന്നും മസ്കറ്റിലെ വേനലിലേക്ക് ..

 
രാവിലെ ഒമാൻ എയർ എന്തോ ഒരു ബ്രേക്ക്‌ ഫാസ്റ്റ് തന്നതുകൊണ്ട്‌ ഇത്ര നേരം പിടിച്ചു നിന്നു. ഡോൾഫിനിൽ എത്തിയപ്പോൾ കുടിക്കാൻ നല്ല തണുത്ത ജ്യൂസ്‌ തന്നു (റാണി ജ്യൂസ്‌?) മനസ്സും ശരീരവും തണുത്തു. പിന്നെ കുറച്ചു നേരം ജോർജ് സാറിന്റെ കാബിനിൽ ഒരു ചെറിയ മീറ്റിംഗ്, H.R. ടീമുമായിട്ട്, അര മണിക്കൂർ. റീന / ടീന തുടങ്ങിയവരെ പരിചയപ്പെട്ടു. അതു കഴിഞ്ഞപ്പോൾ ലഞ്ച് റെഡി, അവിടെ തന്നെ ഉണ്ടാക്കിയ കേരള സ്റ്റൈൽ ഊണ്, സാമ്പാറും പായസവും പിന്നെ ഒരു സ്പെഷ്യൽ ഓംലെറ്റ്‌. വീട്ടിൽ ചോറുണ്ടപോലെ, നല്ല ഭക്ഷണം. രാവിലെ ഒമാൻ എയർ തന്ന ബ്രേക്ക്‌ ഫാസ്റ്റിന്റെ ക്ഷീണം മാറി.

ഉച്ചകഴിഞ്ഞ് അഹമ്മദ് ഷാജു വന്നു, അവൻ ബെർജർ പെയിന്റ്സ് ഒമാനിൽ ആണ് ജോലി ചെയ്യുന്നത്, എന്റെ കൂടെ മണ്ണുത്തിയിൽ ഡിഗ്രിയ്ക്ക് പഠിച്ചതാണ്. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം പിന്നീടു കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

ജൂണ്‍ 22, ഞായറാഴ്ച ഞങ്ങൾ (ഞാനും മജീദ്‌ സാറും) ഡോൾഫിൻ / ടീജാൻ / ടീജാൻ ഫർണിഷിങ്ങ് തുടങ്ങിയ കമ്പനികൾ സന്ദർശിച്ചു, ഔദ്യോഗിക മീറ്റിങ്ങുകൾ നടത്തി.                  
               
താമസം ഒരുക്കിയിരുന്നത് ഡോൾഫിൻ കമ്പനിയുടെ ഔദ്യോഗിക ഫ്ലാറ്റിൽ ആയിരുന്നു. അൽ ഖൈർ എന്ന സ്ഥലത്തായിരുന്നു താമസം, ഇത് മസ്കറ്റിന്റെ ഒരു മർമ്മ പ്രധാന സ്ഥലം ആണ്. സാവാവി മോസ്കിന് തൊട്ടു പുറകു വശത്ത്, ആയിരുന്നു ഈ ഫ്ലാറ്റ്.    മസ്കറ്റ് ' ഐസ് സ്കേറ്റിങ്ങ് സെന്ററി'നു  തൊട്ടു പുറകുവശം. നല്ല സൗകര്യം ഉള്ള സ്ഥലം, അടുത്ത് 'ഫുഡ്‌ ലാൻഡ്‌' ഭോജനശാല, കെ .എം .ട്രേഡിംഗ് - സൂപ്പർ മാർക്കറ്റ്‌, മസ്കറ്റ് ബേക്കറി മുതലായവ ഉണ്ട്.      

നാലു ദിവസവും യാത്ര ചെയ്യാൻ 'ഡോൾഫിൻ' കമ്പനിയുടെ കാർ ഉണ്ടായിരുന്നത് ഭാഗ്യമായി. പഴയ സുഹൃത്തുക്കളായ അഹമെദ് ഷാജു (കാർഷിക സർവകലാശാല) ഇപ്പോൾ ഒമാനിലെ ഏഷ്യൻ പെയിന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു, ശ്രീ. സജി ചാക്കോ (പെരുമ്പിള്ളി) ഇപ്പോൾ സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പിൽ ഇന്റേണൽ ആഡിറ്റർ ആയി ജോലി ചെയ്യന്നു. രണ്ടു പേരെയും വളരെ വർഷങ്ങളായി പരിചയമുണ്ട്, അടുത്ത സുഹൃത്തുക്കളുമാണ്. സജിയെ ഓഫീസിൽ വച്ചാണ് കണ്ടത്, അധികം സമയം ചെലവോഴിക്കാനായില്ല.  അവന്റെ വീട്ടിലേക്കു ചെല്ലാൻ വളരെ നിർബന്ധിച്ചെങ്കിലും  തിരക്കുമൂലം, അതിനു സാധിച്ചില്ല. ഭാര്യയും മക്കളുമൊന്നിച്ച് പിന്നീടൊരിക്കൽ സന്ധിക്കാമെന്നു വാക്കുകൊടുത്തു പിരിഞ്ഞു.

പല കമ്പനികളിലും പോയിരുന്നെങ്കിലും 'അർജുവാൻ ഷാട്ടി മസ്കറ്റ്' എന്ന കമ്പനിയിൽ പോയി, ഷാജി തോമസ്‌, അദ്ദേഹത്തിന്റെ ഭാര്യ മെഴ്സമ്മ, മകൻ വിവേക് എന്നിവരുമായി ചിലവിട്ട 2 മണിക്കൂർ ഹൃദ്യമായി. ഒരു കുടുംബം ഒത്തൊരുമയോടെ നടത്തുന്ന പ്രസ്ഥാനമാണ്‌ അവരുടെ കമ്പനി. മികച്ച 'ഇലക്ട്രിക്കൽ കോണ്ട്രാക്ടിംഗ്' കമ്പനിക്കുള്ള ദേശീയ അവർഡ് കരസ്ഥമാക്കുകയുണ്ടായി ഇവർ. സ്നേഹസമ്പന്നരായ ഒരു അച്ഛനും അമ്മയും തെളിച്ച വഴിയിലൂടെ ശ്രീ. വിവേക് കമ്പനിയുടെ ചുക്കാൻ പിടിക്കാൻ ഒരുങ്ങുന്നു. ആശംസകൾ!!

ഒരു ദിവസം ഷാജുവുമൊത്ത് രാത്രിയിൽ  കുറച്ചു കറങ്ങാൻ പോയി. രാത്രി 10 മണിക്ക് ശേഷം ഓരോട്ടപ്രദിക്ഷിണം പോലെ, അവന്റെ കാറിൽ മസ്കറ്റ് മൊത്തത്തിൽ ഓടിച്ച് കണ്ടു. പഴയ മസ്കറ്റ്, കോട്ടകൾ, പോർട്ട്‌, ബിസിനസ്‌ ഏരിയ, പ്രധാന മോസ്കുകൾ, പഴയ കൊട്ടാരങ്ങൾ .... പാതിരാ 12 മണി കഴിഞ്ഞ് അവൻ എന്നെ റൂമിൽ കൊണ്ടാന്നാക്കി.

ഒമാനിലെ പ്രധാന FMCG കമ്പനിയായ 'നാഷണൽ ഡിറ്റെർജന്റ് കമ്പനി' സന്ദർശിച്ചത് നല്ലൊരു അനുഭവം ആയി. വൈകിട്ട് അവിടുത്തെ മാർക്കറ്റിംഗ് തലവൻ ശ്രീ. ഷാജി സർ നല്ലൊരു ഡിന്നർ ഞങ്ങൾക്ക് 'ടർക്കിഷ് ഹൗസ്' എന്ന തദ്ദേശീയ ഭോജന ശാലയിൽ വച്ച് ഒരുക്കുകയുണ്ടായി. പേർഷ്യൻ രീതിയിൽ തയ്യാറാക്കിയ മീൻ വിഭവങ്ങൾ കൊതിയൂറുന്നവയായിരുന്നു.     

മജീദ്‌ സാറിന്റെ നെഫ്യു ശ്രീ. താരിഖ് എല്ലാ ദിവസവും റൂമിൽ വരികയും ഞങ്ങളോടൊത്തു, പുറത്ത് കറങ്ങാൻ സഹായിക്കുകയും ചെയ്തു. തരിഖ് 'കർലിയൊണ്‍ അലവി' എന്ന പ്രശസ്ത നിർമ്മാണ കമ്പനിയിൽ 'പ്രൊജക്റ്റ്‌ എഞ്ചിനീയർ' ആയി ജോലി ചെയ്യുന്നു. വൈകുന്നേരം ഞങ്ങളെ നല്ല 'ഷവർമ്മ' കിട്ടുന്ന ഇസ്തംബൂൾ / ഇസ്തംബുളി കടകളിൽ കൊണ്ടുപോയി. അവിടുത്തെ 'ഷവർമ്മ' കഴിച്ചതിനു ശേഷം, നാട്ടിൽ നിന്നും ഇനി മേലാൽ ഷവർമ്മ കഴിക്കില്ല എന്ന് പ്രതിജ്ഞ എടുക്കേണ്ടി വന്നു!! അത്രയ്ക്ക് രുചികരം ആണ്, ഇസ്തംബുളി ഷവർമ്മ.           

ഒമാനിൽ പല കമ്പനികളും നേരിടുന്ന പ്രശ്നം 'ഒമാൻ സ്വദേശിവൽക്കരണം' ആണ്. റിസെപ്ഷൻ, അഡ്മിൻ, അക്കൌണ്ട്സ്, എച്ച്. ആർ .... തുടങ്ങിയ വിഭാഗങ്ങളിൽ ഒമാനികളെ പ്രതിഷ്ടിച്ചു തുടങ്ങിയിട്ട് കുറേ നാളുകളായി.    എല്ലായിടത്തും ഒമാനികൾ ചുമ്മാ ഫോണിൽ കളിച്ചും സൊറ പറഞ്ഞും കണ്ണാടി നോക്കിയും [ യുവതികൾ ] മുഖം മിനുക്കിയും ഇരിക്കുന്നു. വിദേശികൾക്ക് കൊടുക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം ഒമാനികൾക്ക് കൊടുക്കണം എന്നാണ് നിയമം. അതായത് ഒരു ഇന്ത്യൻ റിസപ്ഷനിസ്റ്റ് 200 ഒമാൻ റിയാലിനാണ് ജോലി ചെയ്തിരുന്നതെങ്കിൽ, പകരം വന്ന ഒമാനി യുവതിയ്ക്ക് 600 റിയാൽ ശമ്പളം കൊടുക്കണം. പണിയൊന്നും അറിയുകയുമില്ല, ചെയ്യുകയുമില്ല!! ഒമാനികളെ കോർപ്പറേറ്റ് ജോലികളിലേക്ക് ആകർഷിക്കുന്നതിനാണ്  സർക്കാർ ഈ പണി ചെയ്തിരിക്കുന്നത്.      

എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഇത്രയും നാൾ കന്യകാത്ത്വം  കത്തു സൂക്ഷിച്ച പാസ്പോർട്ടിൽ എല്ലാവരും കൂടി ഒരുപാടു സീൽ വച്ച് നശിപ്പിച്ചു !!

ഒമാനിൽ എന്ത് കണ്ടു എന്നു ചോദിച്ചാൽ, കുറേ സുന്ദരമായ റോഡുകൾ, ചീറിപ്പായുന്ന കാറുകൾ, ബഹുനില കെട്ടിടങ്ങൾ ....
  
മനുഷ്യർ, പക്ഷികൾ, മൃഗങ്ങൾ ...................????????? ഞാൻ ശ്രദ്ധിച്ചില്ല.   


Friday, April 25, 2014

മാമ്പഴ പുളിശ്ശേരി

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ഫോണിൽ ഒരു കാൾ വന്നു. മനു ആണ് ഫോണ്‍ എടുത്തത്‌, അവൻ ഉടനെ അടുക്കളയിലേക്ക് ഓടിപ്പോയി ഒരു സഞ്ചിയും എടുത്ത്, ഞാറ്റിയത്തേക്ക് ഓടി.അവിടെ ബിന്ദൂന്റെ അമ്മ മാമ്പഴം പെറുക്കി വച്ചിട്ടുണ്ടായിരുന്നു!!

ഒരു സഞ്ചി നിറയേ മാമ്പഴവും ആയി അവൻ വന്നു, മനുവും ഏഞ്ചൽ മോളും മതിവരെ കഴിച്ചു. ചെറിയവൻ (ക്രിസ്) മാമ്പഴം കഴിക്കാറായിട്ടില്ല. അവൻ നോക്കി നിന്ന് വെള്ളമിറക്കുന്നത് കണ്ടിട്ട് ഞാൻ ഒരു മാമ്പഴം എടുത്ത് പിഴിഞ്ഞ് അവനും കൊടുത്തു. പണ്ടത്തെ കാലം ഓർമ്മവന്നു. മഴപെയ്തു കഴിയുമ്പോൾ 'ഞാറ്റിയത്ത്' പറമ്പിലേക്ക് ഓടും. 10 -20 മാമ്പഴം എങ്കിലും കിട്ടും            

അമ്മച്ചി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരം എത്ര പ്രായമായാലും മറക്കില്ല!! അന്നൊക്കെ രണ്ടോ മൂന്നോ മാമ്പഴം മാത്രമേ കറിയിൽ ഇടൂ. ആ മാമ്പഴത്തിന്റെ അണ്ടിക്കു വേണ്ടി കൊതികുത്തുന്നതും തല്ലു പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

മീനം -മേട മാസങ്ങളിൽ കത്തുന്ന ചൂടാണല്ലോ, അപ്പോൾ വെള്ളരിക്കയും മാങ്ങയും, മാമ്പഴ പുളിശ്ശേരി, കുമ്പളങ്ങ മൊരു കാച്ചിയത്, അച്ചിങ്ങ മെഴുക്കുപുരട്ടി, പടവലങ്ങ തോരൻ, ചക്കകുരുവും മാങ്ങയും ... ഇങ്ങനെ നാടൻ കറികൾ ആണ് പ്രധാനം. ഒക്കെ നാട്ടിൻ പുറത്തെ പാടത്തും പറമ്പിലും കൃഷിചെയ്ത് ഉണ്ടാക്കുന്നവ. അല്പം പോലും രാസവളം ഉപയോഗിക്കാതെ, ചാണകവും ചപ്പിലയും ഇട്ട് വളർത്തിയ പച്ചക്കറികൾ കഴിച്ച കാലം മറന്നു.               

ഇത്തവണ വിഷു സമയത്ത് 'തിരുവാണിയൂരിൽ' (അജിതയുടെ വീട്ടിൽ) പോയപ്പോൾ അവിടങ്ങളിൽ പാടത്ത് നല്ലപോലെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് കണ്ടു. വെള്ളരിക്ക ,പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങാ പയർ ... ഒക്കെയുണ്ട്. രാവിലെ ചില പടവരമ്പുകളിൽ പച്ചക്കറി പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ കൊതിവരും. തിരുവാണിയൂർ, മണീട്, രാമമംഗലം പഞ്ചായത്തുകളിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്നുണ്ട്. അതുകാണുമ്പോൾ സന്തോഷം!        

എന്റെ മക്കളെ മണ്ണിൽ കളിക്കാൻ വിടും, അവർ ചെളിവാരികളിക്കട്ടെ. മണ്ണിന്റെ മണം അറിയാതെ പ്ലാസ്റ്റിക്‌ മണം മാത്രം അറിഞ്ഞു ജീവിച്ചിട്ടെന്തു കാര്യം? പാടത്തും തോട്ടിലും കുളത്തിലും കളിച്ചും കുളിച്ചും വളർന്ന ഞാൻ, "മക്കളേ,, മണ്ണിലേക്കിറങ്ങല്ലേ" എന്ന് പറയുന്നത് അവരോടു ചെയ്യുന്ന അപരധമല്ലേ.     

അവർക്ക് കളിക്കാൻ തെങ്ങിൻ തൊടികളില്ല
അവർക്ക് നീന്താൻ പുഴകളില്ല
അവർക്ക് മാമ്പഴകാലമില്ല 
അവർക്ക് തോർത്തിട്ടു പിടിക്കാൻ
തോട്ടിൽ പരൽ മീനുകളില്ല
ഉപ്പുമാവ് തിന്നാൻ വട്ടയിലയില്ല
......................

(എല്ലാം ഞാൻ ലാപ്ടോപ്പിലെ യൂട്യൂബിൽ കൂടി കാണിച്ചു കൊടുക്കും!)

Friday, March 14, 2014

ഇതൊരു അസുഖമാണോ ഡോക്ടർ?

ഇതൊരു അസുഖമാണോ ഡോക്ടർ?

കുറച്ചു ദിവസമായി വലിയ ജലദോഷവും മൂക്കൊലിപ്പും!! ഇതത്ര വലിയ അസുഖം ആണോ എന്ന് ചോദിച്ചാൽ എനിക്കിപ്പോ ഇതു വല്യ ആനക്കാര്യം ആണ്. മൂക്കിൽ നിന്നും നിർബാദം ഒഴുകിക്കൊണ്ടിരിക്കുക എന്നു വച്ചാൽ ഇതിൽ പരം നാണക്കേട്‌ എന്തുണ്ട്? ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോഴും ഓഫീസിൽ ഇരിക്കുമ്പോഴും ശ്ശൊ, ഈ മൂക്കൊലിപ്പ് ശല്യം.

എന്നെ പണ്ടു മുതൽ ഉപദ്രവിക്കുന്നത് ഇമ്മാതിരി ലൊട്ടുലൊടുക്ക് അസുഖങ്ങൾ ആണ്. സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ താരന്റെ അസുഖം! ഇതാണോ വല്യ അസുഖം, എന്നു  നിങ്ങൾ ചോദിക്കും. എന്നാൽ തലയിൽ നിന്നു തരാൻ കണ്ണിന്റെ പീലികളിൽ ഇറങ്ങി, വ്യാപിച്ചാൽ നല്ല രസമാണ്. രാവിലെ കണ്‍പോളകളിൽ പീളകെട്ടി കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതും പ്രീ -ഡിഗ്രിയ്ക്ക് പഠിക്കുന്ന മധുര പതിനേഴുപ്രായത്തിൽ?  ഈ അവസ്ഥയിൽ പല ക്യാമ്പുകളും ടൂറുകളും ഞാൻ ഒഴിവാക്കി. കാരണം അതിരാവിലെ പീളകണ്ണുകളുമായി കൂട്ടുകാരുടെ മുഖത്ത് നോക്കാൻ എനിക്ക് നാണമായിരുന്നു.            

കാലമാകുന്ന ദിവ്യവൈദ്യൻ ആ അസുഖത്തെ/  അസ്വസ്ഥതയെ കൂട്ടികൊണ്ടുപോയി.

സ്കൂൾ / കോളജ് കാലത്തിൽ 'മൈഗ്രൈൻ' ആയിരുന്നു വില്ലാൻ. രാവിലെ എഴുന്നേൽക്കുമ്പോൾ നെറ്റിയുടെ ഒരു വശത്ത് കഠിനമായ തലവേദന തോന്നും.ഒരു സ്ക്രൂആണി പിരിച്ചുതുളച്ചു കേറ്റുന്ന മാതിരി. ഹൂൂ .... ഓർക്കുമ്പോൾ തന്നെ തലവെദനിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന യുണ്ടെങ്കിൽ അന്നത്തെ ദിവസം കുശാൽ ആണ്. പിന്നെ ഒന്നും ചെയ്യേണ്ട ... ഒരു മരുന്നും കഴിക്കണ്ട. ഭക്ഷണവും കഴിക്കണ്ട.  കിടന്നോളുക, ജനലും വാതിലും പൂട്ടി, വെളിച്ചം  കാണാതെ, തുടർച്ചയായി ശർദ്ധിക്കും  അത് കൊണ്ട് ഇടയ്ക്കിടയ്ക്ക് കുറച്ചു വെള്ളം കുടിച്ചു കൊണ്ടിരിക്കണം.

വെള്ളം കുടിക്കുക, ശർദ്ദിക്കുക .... നല്ല ആശ്വാസം കിട്ടും. ഇത് വൈകിട്ട് 4 മണിവരെ തുടരണം, ചിലപ്പോൾ 7 - 8  മണി വരെയൊക്കെ നീളും. അവസാനം ശർദ്ദിലും നിക്കും,
തലവേദനയും മാറും നമ്മൾ ഒടിഞ്ഞു തൂങ്ങി ഒരു വഴിയാവുകയും ചെയ്യും. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഒരു കട്ടനും റസ്കും കഴിച്ചാൽ ഉഷാറായി കോളേജിൽ പോകാം.

8-10  വർഷത്തോളം ഇതായിരുന്നു പുകിൽ. പിന്നെ കുറച്ചു ആയുർവേദവും ജീവിതചര്യാ ക്രമീകരണവും നടത്തി ഇതിൽ നിന്നും രക്ഷപെട്ടു!! ഉറക്കം നിൽക്കാതിരിക്കുക, ഭക്ഷണം സമയത്തു തന്നെ കഴിക്കുക, അധിക നേരം ടി.വി. / കമ്പ്യൂട്ടർ ഇവയ്ക്ക് മുന്നിൽ ചെലവൊഴിക്കരുത് എന്നിങ്ങനെ.

പിന്നീട് വലിയൊരു മാരണം ഭഗന്ദരം അഥവാ പൈൽസ് അഥവാ മൂലക്കുരു ആയിരുന്നു. ഇത് എന്റെ ജോലിയുടെ ഭാഗമായി ഉള്ള യാത്രകളുടെയും സ്ഥിരമായ ബൈക്ക് ഓടിക്കലിന്റെയും ഹോട്ടൽ ഭക്ഷണത്തിന്റെയും ബാക്കിയായി കിട്ടിയ ഒരു ഒരു സമ്മാനം ആയിരുന്നു. (അന്ന് ഞാൻ ORG -യിൽ ഫീൽഡ് ഓഫീസർ ആയിരുന്നു.) പുറത്തു പറയാൻ നാണക്കേട്‌ ഉള്ള അസുഖം. പുറത്താരും അറിയാത്ത അസുഖം. സ്വന്തം വേദന സ്വയം സഹിക്കണം അത്രമാത്രം, ഹമ്മോ ഓർക്കുമ്പോൾ കിടുകിടുക്കുന്നു. അതിനു അലോപതി പയറ്റി, ആയുർവേദത്തിൽ ക്ഷാരസൂത്രം പയറ്റി, അവസാനം ആണ് പടിയാർ ഹോമിയോ കോളേജിലെ പ്രകാശ്‌ സാറിന്റെ അടുത്തെത്തുന്നത്.  അലോപ്പതിയിൽ ശസ്ത്രക്രിയയും ആയുർവേദത്തിൽ ക്ഷരസൂത്രവും ചെയ്തു. എങ്കിലും അവൻ ആറു മാസം കഴിഞ്ഞപ്പോൾ പഴയപോലെ തിരിച്ചെത്തി! എന്നെ വിട്ടുപോകാൻ മനസ്സില്ല എന്നു പറഞ്ഞു, കൂടുതൽ സ്നേഹത്തോടെ ഒരു കൂട്ടുകാരനായി.    

പ്രകാശ്‌ സാറിന്റെ ചികിത്സ ഫലിച്ചു. ഏകദേശം ഒരു വർഷത്തെ മരുന്ന് തീറ്റ ( ഹോമിയോ) കൊണ്ട് അവസാനം അവൻ നിശേഷം പിൻവാങ്ങി. ഇപ്പോൾ ഏകദേശം രണ്ടു വർഷത്തോളമായി യാതൊരു ശല്യവും ഇല്ല. എങ്കിലും ഭക്ഷണം, വിശ്രമം ഒക്കെ ശ്രദ്ധിച്ച് ജീവിക്കുന്നു. ബൈക്ക് ഓടിക്കൽ പൂർണ്ണമായി നിറുത്തി, അതുപോലെ ബസ്സിൽ ഇരുന്നു ദീർഘദൂര യാത്രകളും  ഒഴിവാക്കുന്നു. ഓഫീസ്സിൽ മാത്രമാണ് തുടർച്ചയായി കൂടുതൽ നേരം ഇരിക്കേണ്ടി വരുന്നത്.      

സൈനസൈറ്റിസ് / മൈഗ്രൈൻ ഇവ സഹോദരന്മാർ ആണെന്ന് തോന്നുന്നു. ഒരാളല്ലെങ്കിൽ മറ്റൊരാൾ ഇടയ്ക്ക് വരും സുഖവിവരം അന്വേഷിക്കാൻ. ഇപ്പോൾ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ ഒക്കെയായി തുടങ്ങിയിട്ട് രണ്ടാഴ്ച  കഴിഞ്ഞു. ഇംഗ്ലീഷ് മരുന്ന് പൂർണ്ണമായി ഒഴിവക്കിയിരിക്കുന്നതിനാൽ 'പടിയാർ ഹോമിയോ' ആശുപത്രിയിൽ തന്നെ പോയി കുറച്ചു മരുന്നു വാങ്ങി. കുറവുണ്ടോ എന്നു ചോദിച്ചാൽ കുറവുണ്ട്, എന്നാൽ മാറുന്ന മട്ടുമില്ല!! മൂക്കൊലിപ്പിച്ചു ഓഫീസ്സിൽ ഇരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ടേ,,, മൂക്ക് ചീറ്റി ചീറ്റി മടുത്തു, ഇത്രമാത്രം കഫം എന്റെ തലയിൽ നിന്നു തന്നെയാണോ?  


കഴിഞ്ഞ 30 വർഷത്തിലേറെയായി ഇമ്മാതിരി കുറേ കുഞ്ഞൻ അസു:ഖങ്ങൾ ഇണങ്ങിയും പിണങ്ങിയും എന്റെ പിറകെ നടക്കുന്നു. ഇതാണോ ഇപ്പ വല്യ അസുഖം എന്നാരെങ്കിലും ചോദിച്ചാൽ, ഞാനെന്തു പറയും? പല്ലുവേദന ഉള്ളവൻ ചെന്ന് അർബുദരോഗിയുടെ അടുത്ത് ചെന്ന് "ഹയ്യോ, എന്തൊരു പല്ലുവേദന" എന്നു പറഞ്ഞാൽ? അതിൽ തെറ്റുണ്ടോ?
രോഗങ്ങൾക്ക് വലിപ്പചെറുപ്പമില്ല. എന്റെ വേദന എനിക്കു വലുത്. കാക്കയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞ് എന്നു പറയുന്നപോലെ, എനിക്ക് എന്റെ മൂക്കു വേദനയാണ് ഏതു കാൻസറിനെക്കാളും വലുത്. എന്റെ വേദനകൾക്ക് മുൻപിൽ യാതൊരു വേദാന്തത്തിനും സ്ഥാനമില്ല!!                    

            

ചില ഇലക്ഷൻ ചിന്തകൾ ...

  • ഞാൻ കണ്ടതിൽ ഏറ്റവും അന്ധവിശ്വാസികൾ 'ഇടതു പക്ഷം' ആണ്
  • ബി.ജെ.പി. അല്ല ഏറ്റവും വലിയ വർഗീയ കക്ഷി
  • മുന്നണി ഭരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
  • മുന്നണി അല്ലാതെ ഒറ്റയ്ക്ക് 'കോണ്‍ഗ്രസ്' മത്സരിച്ചാൽ ഞാൻ 'കോണ്‍ ഗ്രസ്സിൽ' ചേരും
  • ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഭരണത്തിൽ കയറുന്നതു വരേ ഉള്ളൂ
  • സിനിമ താരങ്ങളെ സ്ഥാനാർത്തികൾ ആക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്
  • സജീവ രാഷ്ട്രീയത്തിൽ ഉള്ള സിനിമ താരങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം
  • സ്വന്തം മണ്ഡലത്തിൽ ( അഞ്ചുവർഷം ഭരിച്ച) മത്സരിക്കാൻ പേടിയുള്ളവൻ രാഷ്ട്രീയം വിടണം
  • സീറ്റിനു വേണ്ടി മറുകണ്ടം ചാടുന്ന ഈർക്കിലി പാർട്ടികൾ ആണു നമ്മുടെ നാടിൻറെ ശാപം
  • നിയമസഭയിൽ സാമാജികൻ ആയിരിക്കുന്ന വ്യക്തിയെ ലോക്സഭയിലേക്ക് മത്സരിക്കാൻ അനുവദിക്കരുത്
  • ജയിച്ച എം.പി./ എം.എൽ.എ  രാജി വച്ചാൽ രണ്ടാം സ്ഥാനക്കാരനെ വാഴിക്കണം
  • ഇന്ന് നമുക്ക് ദേശീയ കക്ഷികൾ / പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
  • വാർഗീയ, പ്രാദേശിക, താത്പര കക്ഷികൾ കൂണുപോലെ മുളക്കുന്നു
  • രാഷ്ടീയത്തിലെ ആൾദൈവങ്ങൾ നാടിന്റെ ശാപം
  • വ്യക്തി അദിഷ്ടിത രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നടപടിയുണ്ടാവണം
  • ഫ്ലെക്സ് ബോഡുകൾ പൂർണ്ണമായും കർശനമായും നിരോധിക്കണം
  • രാഷ്ട്രീയ നേതാക്കന്മാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക, വര്ഗീയ, ആത്മീയ നേതാക്കന്മാരെ കാണുന്നത് , ഹാ കഷ്ടം
  • ഞാഞ്ഞൂൽ - ഈർക്കിലി പാർട്ടികളെ വളർത്തുന്ന ദേശീയ പാർട്ടികൾ കൊണ്ടേ അനുഭവിക്കൂ
  • ഇലക്ഷൻ സമയത്ത് ഇറങ്ങുന്ന കള്ളപ്പണത്തിന്റെ  ഉറവിടം കണ്ടെത്താൻ ധൈര്യമുള്ള ഏതു പാർട്ടിയുണ്ടിവിടെ?
  • മോദി അല്ല ഭീകരൻ, വെളിയിൽ അറിയാത്ത എത്രയോ പേർ!! 
  •