Thursday, July 04, 2013

മൊബൈൽ ഫോണ്‍ ശല്യമാവുമ്പോൾ!

ദിവസവും രാവിലെ പത്രമെടുത്താല്‍ കൊലപാതകം,പീഡനം തുടങ്ങിയ വാര്‍ത്തകള്‍ തന്നെ മുന്‍പേജില്‍.. ഇതിലെല്ലാം ഒരു സ്ഥിരം വില്ലനായിരിക്കുന്നു 'സെല്‍ ഫോണ്‍' ?വിവര സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല സംഭാവനയാണ് മൊബൈല്‍ സാങ്കേതിക വിദ്യ. എന്നാല്‍ വൈദ്യുതിയുമായി  വളരെ ശ്രദ്ധാപൂര്‍വ്വം  ഇടപഴകിയില്ലെങ്കില്‍ ഷോക്ക് ഏല്‍ക്കുകയും ഒരുപക്ഷെ ജീവന്‍ വരെ നഷ്ടപെട്ടേക്കാമെന്നപൊലെ മൊബൈല്‍ ഫോണും വളരെ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നു. 

പല അവിഹിതബന്ധങ്ങള്‍ക്കും തുടര്‍ന്ന് കൊലപാതങ്ങള്‍ക്കും ഇന്ന് മൊബൈല്‍ ഫോണ്‍ വഴിമരുന്നിടുന്നു. ഒരു മിസ്സ്ഡ് കോളില്‍ തുടങ്ങി സ്വന്തം കുടുംബത്തെയും കുട്ടികളെയും മറന്നു അന്യ പുരുഷന്റെ /സ്ത്രീയുടെ കൂടെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപോകാന്‍ വിവാഹിതരും കുടുംബസ്ഥരും  തുനിയുന്നത് മനുഷ്യന്റെ മാനസീക ചാപല്യത്തെയും മൂല്യച്ച്യുതിയേയും സൂചിപ്പിക്കുന്നു 

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പോലെ ഇന്ന് കാമുകനെയും കാമുകിയും തോന്നുമ്പോള്‍ തോന്നുമ്പോള്‍ മാറുന്നത് ഒരു ഫാഷന്‍ ആയി വിദ്യാര്‍ത്ഥികളും കൌമാരക്കാരും കരുതുന്നു എന്നാല്‍ അതിശയം കുടുംബവും കുട്ടികളും ഉള്ള സംസ്കര സമ്പന്നരും വിദ്യാസമ്പന്നരും ഈ 'മൊബൈല്‍'
ചതികുഴികളില്‍ വീണു പോകുന്നു എന്നതാണ് .

ബീഹാറിലെ സുന്ദര്‍ബാരി ഗ്രാമത്തില്‍ ഈ കഴിഞ്ഞ മാസം സ്ത്രീകള്‍ മൊബൈല്‍ ഉപയിക്കുന്നത് ഗ്രാമസഭ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പാറ്റ്ന യില്‍ നിന്നും 400 കിമി അകലെയുള്ള ഈ ഗ്രാമത്തില്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെടുകയും പിടിക്കപെടുകയും ചെയ്‌താല്‍ 10000 രൂപയാണ് പിഴ. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം വീടിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള അനുവാദം ഉണ്ട് .എന്നാല്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ അവര്‍ക്കും പിഴയുണ്ട് . 2000 രൂപ.

സ്ത്രീവിമോചന പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനക്കാരും ഈ നിയമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഗ്രാമ മുഖ്യര്‍ ഈ നിയമവുമായി മുന്‍പോട്ടു പോകുകയാണ് . അവര്‍ പറയുന്ന കരങ്ങള്‍ ഇവയാണ്. വിവാഹേതര ബന്ധങ്ങളും വിവാഹബാഹ്യ അവിഹിത ബന്ധങ്ങളും കൂടുന്നു, അതിലെല്ലാം ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ് . വിവാഹിതരും അവിവാഹിതരും ആയ യുവതികളെ കാണാതാകുന്നു . ഒരു മിസ്ഡ് കോളില്‍ പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടുന്ന യുവതികള്‍     ദുരുപയോഗിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപെടുന്നു .അവസാനം ആത്മഹത്യകളില്‍ അവസാനിക്കുന്ന, ഈ ദുരന്ത കഥകള്‍. ബീഹാര്‍ പോലെ സാക്ഷരതയും വിദ്യാഭ്യാസവും വികസനവും കുറഞ്ഞ നാട്ടില്‍ മാത്രമല്ല, കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബങ്ങളിലും ആവര്‍ത്തിക്കുന്നത് നാം നിത്യേന പത്രമാധ്യമങ്ങളില്‍ കൂടി അറിയുന്നു 

മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗവും അനാവശ്യമായ ഉപയോഗവും കൂടി വരുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ സകലരും കാറ്റില്‍ പറത്തുന്നു. യാതൊരു തത്വദീക്ഷയും ഇല്ലാതെ മരണവീട്ടിലും ദേവാലയത്തിലും പൊതുസ്ഥലങ്ങളിലും ഈ സാധനം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു. ഒരു മനുഷ്യന്‍റെ സുപ്രധാന അവയവങ്ങളായ തലച്ചോര്‍, ഹൃദയം, പുനരുല്പദന അവയവങ്ങള്‍  തുടങ്ങിയവ മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഏറ്റുവാങ്ങി ക്രയശേഷി കുറഞ്ഞു , മൃത്യുവിലേയ്ക്ക് നമ്മെ നയിക്കുന്നു. ലാന്‍ഡ്‌ ഫോണ്‍ കൂടുതലായി ഉപയോഗിച്ച് ഈ ദൂഷ്യത്തില്‍ നിന്നും നമുക്ക് കുറച്ചൊക്കെ രക്ഷനേടാം. കട്ടിലില്‍ കിടന്നു മൊബൈല്‍ കാതില്‍ വയ്ക്കുമ്പോള്‍ സംസാരിച്ചു സമയം പോകുന്നത് അറിയുന്നേയില്ല . മറിച്ച്  ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിച്ചാല്‍ നാം സംസാര ദൈര്‍ഘ്യത്തെ ക്കുറിച്ച് കുറേക്കൂടി ബോധവാന്മാരായിരിക്കും.             

ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണില്‍ അധികസമയം സംസാരിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷമുണ്ടാക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വളരെ വ്യക്തമായിരിക്കുന്ന ഒരു കാര്യമാണ് കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ (ഗര്‍ഭിണിയുടെ) മൊബൈല്‍  ഉപയോഗം ബാധിക്കുന്നുവെന്നത്. അങ്ങിനെ പിറക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, പിരിപിരുപ്പന്‍ സ്വഭാവം, പഠന വൈകല്യങ്ങള്‍, അമിതവാശി തുടങ്ങിയ പെരുമാറ്റ വികലതകള്‍ കൂടുതലായി കണ്ടുവരുന്നു. ഭര്‍ത്താവ് പുകവലിച്ചാല്‍ ഗര്‍ഭിണിയുടെ      ശ്വസനത്തിലൂടെ കുട്ടിക്ക് ദോഷം ഭാവിക്കുന്നതുപോലെയോ അതിലധികമായോ അമ്മയുടെ ഫോണ്‍ വിളി ഉദരത്തിലെ ശിശുവിനു ദോഷകരമായി ഭവിക്കുന്നു.

ഈയിടെ ഒരു ആശുപത്രിയിൽ നവജാത ശിശു വാർഡിൽ ചെന്നപ്പോൾ കണ്ടത് ഓരോ ബെഡിലും തലയണയ്ക്കടുത്ത് തന്നെ മൊബൈൽ ഫോണ്‍ വച്ചിരിക്കുന്നതാണ്. അതായത് കുഞ്ഞിൽ നിന്നും ഏതാനും ഇഞ്ചു മാത്രം ദൂരെയായി! എത്ര മാരകമാണ് ഇതെന്ന് അമ്മമാർ അറിയുന്നില്ല, ആശുപത്രി അധികാരികളും ശ്രദ്ധിക്കുന്നില്ല? നമ്മുടെ കുഞ്ഞുങ്ങളിൽ  ADHD -യുടെ ലക്ഷണങ്ങൾ ആയ, കൂടിയ തരത്തിലുള്ള പിരുപിരപ്പാൻ സ്വഭാവം, ബഹളം , വാശിപിടുത്തം, ശ്രദ്ധക്കുറവ്  തിടങ്ങിയവ കാണുന്നുണ്ടെങ്കിൽ, ചിന്തിച്ചു നോക്കൂ നാം എത്ര അശ്രദ്ധമായിട്ടാണ് ഗർഭാവസ്ഥയിലും പിന്നീടും മൊബൈൽ ഉപയോഗിച്ചിരുന്നതെന്ന്.       

ഓർക്കുക നിങ്ങളുടെ അടുത്ത് ഒരു ലാൻഡ്‌ ഫോണ്‍ ഉണ്ടെങ്കിൽ അതുപയോഗിക്കാൻ ശ്രമിക്കുക, മൊബൈൽ  ഉപയോഗം പരമാവധി കുറയ്ക്കുക. ഓഫീസിലും വീട്ടിലും തീർച്ചയായും ലാൻഡ്‌ ഫോണ്‍ ഉണ്ടാവും, പക്ഷെ നാം സൌകര്യത്തിനു വേണ്ടി എപ്പോഴും മൊബൈൽ ഫോണ്‍ തന്നെ ഉപയോഗിക്കുന്നു.

രാത്രി 9 മണികഴിഞ്ഞ് മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്തുവയ്ക്കുക, പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കുന്നവ ആണെങ്കിൽ. സ്കൂൾ / കോളേജ് കുട്ടികൾ ഒറ്റയ്ക്ക് മുറിയിലും കുളിമുറിയിലും ഇരുന്നു ശബ്ദം കുറച്ചു പതിയെ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ വിലക്കുക.


ഏതു നേരവും മൊബൈൽ അടിച്ചാൽ എടുക്കണം എന്ന നിർബന്ധം ഒഴിവാക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ, മൊബൈൽ ഒഴിവാക്കി പിന്നീട് തിരികെ വിളിച്ചാൽ മതിയാവും.    മൊബൈൽ ഫോണ്‍  ഒഴിവാക്കണം എന്നല്ല പറയുന്നത്, മറിച്ച് അതുപയോഗിക്കുമ്പോൾ സ്വയം കുറച്ചു   നിയന്ത്രണം നല്ലതാണ്.         






Monday, October 29, 2012

ചിന്തിച്ചാല്‍ ...

ഒരു പുതിയ ക്ലോക്ക് പണിപ്പുരയില്‍ നിന്നും പുറത്തു വന്നു, ഷെല്‍ഫില്‍ സ്ഥാനം പിടിച്ചു. 

അതിലെ പെന്‍ഡുലം ഇങ്ങനെ ചിന്തിച്ചു: "ഹോ, ഇനി ഞാന്‍ ഓരോ സെക്കന്റും ഒരു പ്രാവശ്യം ആടണം. ഒരു മിനിറ്റില്‍ 60 പ്രാവശ്യം ആടണം. ഒരു മണിക്കൂറില്‍ 3600 പ്രാവശ്യം ആടണം, ഒരു ദിവസം 86400 പ്രാവശ്യം ആടണം, ഒരു ആഴ്ചയില്‍ 604800 പ്രാവശ്യം ആടണം, ഒരു മാസത്തില്‍ 2628000??? പ്രാവശ്യം ആടണം, ഒരു വര്‍ഷം .... ഹോയ്യോ,,,,,,,
 
പാവം പെന്‍ഡുലം, തലകറങ്ങി വീണു.

അടുത്തിരുന്ന, ഒരു പഴയ ക്ലോക്കിലെ അമ്മാവന്‍ പെന്‍ഡുലം ഇത് കണ്ടു.

കുട്ടി ക്ലോക്കിനോട് പറഞ്ഞു: മോനെ നീ വിഷമിക്കണ്ട. നാം ഒരു സെക്കന്റില്‍ ഒരു പ്രാവശ്യം ആടിയാല്‍ മതിയല്ലോ. അത്രമാത്രം ഇപ്പോള്‍ ചിന്തിച്ചാല്‍ മതി. ഞാന്‍ 100 കൊല്ലമായി പ്രവര്‍ത്തിക്കുന്നു, ഒരു കുഴപ്പവും ഇല്ല.

ഗുണപാഠം: ചിന്തിച്ചാല്‍ ഒരന്തവും ഇല്ല; ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല. 

Monday, October 01, 2012

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - ഒരു സുഖമുള്ള ഓര്‍മ്മ

അങ്ങിനെ അവസാനം വാക്വം ക്ലീനെര്‍ വാങ്ങി!!

കുറെ വര്‍ഷങ്ങളായി വേണ്ടാ, വേണ്ടാ എന്നു വച്ച് നീട്ടി കൊണ്ടുപോയ ഒരു സാധനം, ഇന്നലെ വാങ്ങി. വീട് മുഴുവന്‍ യന്ത്ര സാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ഉള്ള മനോവിഷമം കൊണ്ടാണ് ഇത്രനാളും വലിച്ചു നീട്ടിയത്. എന്നാല്‍ ഇപ്പോള്‍ അജിതയ്ക്ക് പൊടി അലര്‍ജി, അമ്മച്ചിക്ക് നടുവേദന ഇതൊക്കെ കൊണ്ടു വീട് അടിച്ചു വാരി, തുടച്ചിടാന്‍ ഒരു ചേച്ചിയുടെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഇന്ന് വരാം, നാളെ വരാം എന്നു പറയുന്നതല്ലാതെ ഇതുവരെ അവര്‍ ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചില്ല! 

ഈ പണിയൊക്കെ എനിക്ക് ചെയ്തുകൂടെ എന്നു നിങ്ങള്‍ ചോദിക്കരുത്. കാരണം എനിക്ക് തീരെ സമയം ഇല്ല, ഒരു പുസ്തകം വായിച്ചിട്ട് തന്നെ നാളോരുപാടായി. അങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിയത്, വാക്വം ക്ലീനെര്‍ വാങ്ങാം. വീട്ടുകാര്‍ക്കും സമ്മതം. ബജെറ്റ് പെട്ടെന്ന് പാസ്സായി, ഒരു പരസ്യം നോക്കി യൂറേക്കാ ഫോര്‍ബ്സ് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. ഞായറാഴ്ച രാവിലെ തന്നെ 'ഡെമോ കുട്ടന്‍' വിളിച്ചു, വീടും അഡ്രസ്സും വാങ്ങിച്ചു.  എന്നാല്‍ വന്നപ്പോള്‍ രണ്ടു മണിയായി. അതായത്, ഞായറാഴ്ചത്തെ അമിത ഭക്ഷണം കഴിഞ്ഞു ചാഞ്ഞുറങ്ങേണ്ട 'ധന്യമുഹൂര്‍ത്തം'!! കലന്മാരുടെ വരവ് നല്ല സമയത്ത് തന്നെ, മുട്ടന്‍ മഴയും. കഷായം കുടിക്കുന്നപോലെ ഉറക്കം കനം വച്ച കണ്ണുകളുമായി  അവന്റെ ഡെമോ സര്‍ക്കസ് കാണാന്‍ ഇരുന്നു. 

യന്ത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ, ഫ്യൂസ് അടിച്ചു പോയി... സാരമില്ല ഡ്രിപ് ആയതാണ്, മെയിന്‍ സ്വിച്ചു നേരെയാക്കി, തുടരാന്‍ പറഞ്ഞു. (പണ്ടാരം ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു.) വാക്വം   ക്ലീനെറിന്റെ ഒച്ച കേട്ട്   'കക്കു കുട്ടി' ഞെട്ടി കരയാന്‍ തുടങ്ങി, പിന്നെ അവളെ എടുത്തു തോളത്തിട്ടു കൊണ്ടായി ഡെമോ കാണല്‍.. അവന്‍ പല അഭ്യാസങ്ങളും പയറ്റി.

പണിപാളിയത്  കുറച്ചു കഴിഞ്ഞാണ്. ഒരു പൈപ് എടുത്തു 'മാഡം, ദാ ഇത് എന്ത് ചെയ്താലും ഓടിയില്ല, മുറിയില്ല' എന്നു പറഞ്ഞു വളച്ചോടിച്ചപ്പോള്‍  പൈപ്പ് രണ്ടായി മുറിഞ്ഞു പോയി! കഷ്ടകാലം, പിന്നെ പുതിയ കിറ്റിലെ പൈപ് എടുത്തു മാറ്റിയിട്ടു ഡെമോ തുടര്‍ന്ന്. അടുത്ത അഭ്യാസം ഫാനിലെ അഴുക്കും പൊടിയും കളയുന്ന വിദ്യ ആയിരുന്നു. അത് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറ്റേതിന്റെ ജാള്യത മാറ്റാന്‍ അവന്‍ ഫാനില്‍ കയറി പിടിച്ചു, കാരണം സ്ത്രീകള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ഫാന്‍ തുടക്കുക എന്നത്. ശക്തിയേറിയ വാക്വം കൊണ്ടു ഫാനിന്റെ ലീഫില്‍ പിടിച്ചപ്പോള്‍ പാവം ലീഫ്,, മടങ്ങിപ്പോയി!! അങ്ങിനെ ഡെമോ സര്‍ക്കസ് ആകെ കുളമായി. അത് സാരമില്ല ഞാന്‍ ശെരിയാക്കി കൊള്ളാം എന്നു പറഞ്ഞു 'ഡെമോ' അവസാനിപ്പിക്കാന്‍ അവസാന ബെല്ല് കൊടുത്തു. അവന്‍ നിരാശയോടെ കിറ്റ്‌ പാക്കുചെയ്തു,   കച്ചോടം നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ. അജിതയും അമ്മച്ചിയും 'വാക്വം ക്ലീനെര്‍' എന്ന മോഹം ഇറക്കി വച്ച് ഇവന്‍ എങ്ങനെയെങ്കിലും പോയി കിട്ടിയാല്‍ മതി എന്ന മട്ടില്‍ ഇരിക്കുന്നു.

ഞാന്‍ പക്ഷെ, അകത്തു പോയി പൈസ എടുത്തു വന്നു, ബില്ലെഴുതാന്‍ പറഞ്ഞു. അവന്‍ അന്തം വിട്ടപോലെ എന്നെ നോക്കി, ഇത് സ്വപ്നമോ അതോ എനിക്ക് വട്ടാണോ എന്ന മട്ടില്‍. . അജിതയോട് കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു, എന്നിട്ട് സാവധാനം ഇരുന്നു ബില്‍ എഴുതാന്‍ പറഞ്ഞു. അഞ്ചു മിനിട്ട് കൊണ്ടു കച്ചോടം നടന്നു.  അവന്‍ സ്വപ്നമോ യഥാര്ത്യമോ എന്നറിയാതെ തന്റെ ബൈക് സ്റ്റാര്‍ട്ട്‌ ചെയ്തു 'ഡെമോ കിറ്റ്‌' തോളില്‍ തൂക്കി യാത്രയായി.
---------------------------------
അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥ പറഞ്ഞു.


1992-97 കാലത്ത് ഞാന്‍ മണ്ണുത്തി  കാര്‍ഷിക സര്‍വ്വകലാശാലയില്‍  പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ - ഞാന്‍, ഷാജു, കിണ്ണന്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയത്തില്‍ ആകൃഷ്ടരായി ക്രോംടെന്‍ ഗ്രീവ്സ് കിച്ചന്‍ അപ്ലൈയന്സസ് വില്‍ക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ ജോലി തേടി. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ ആയിരുന്നു അവരുടെ ഓഫീസ്. 'നീഡ്സ് അപ്ലൈയന്സസ്' അതാണ് സ്ഥാപനത്തിന്റെ പേര്. ഹരി, മോഹന്‍, രഞ്ജിത് എന്നിവര്‍ ആയിരുന്നു ഉടമകള്‍. (ഇവര്‍ മൂവരും ഇന്നത്തെ സിനിമ നടന്‍ ബിജു മേനോന്‍ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.) ഇതില്‍ രഞ്ജിത് ഇന്നില്ല.  ഞങ്ങള്‍ എന്നും വൈകിട്ട് കോളേജു കഴിഞ്ഞു ഈ ഓഫീസില്‍ പോയി 'ക്രോംടെന്‍' റൈസ്‌ കുക്കെര്‍, ഫുഡ്‌ പ്രോസെസ്സര്‍, ടോസ്റ്റെര്‍, മൈക്രോ വേവ് ഓവന്‍ ഇത്യാദി സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തു 'ഡെമോ ബാഗില്‍' കയറ്റി തോളത്ത് തൂക്കി,    വീടുകളില്‍ പോയി ഡെമോ നടത്തും, കുറച്ചു സെയിലും നടക്കും. പ്രധാനമായും തൃശ്ശൂര്‍ നടക്കുന്ന എക്സിബിഷനുകളില്‍ നിന്നും കിട്ടുന്ന ബുക്കിംഗ് അനുസരിച്ചാണ് ഡെമോയ്ക്ക് പോകുന്നത്. ഇതില്‍ പ്രധാനം പൂരം എക്സിബിഷന്‍ ആണ്. അല്ലാതെ ക്ലബ്‌ വാര്‍ഷീകം, വലിയ സര്‍ക്കാന്‍ ഓഫീസുകളില്‍ സ്റ്റാള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് കിട്ടും. 

ഒരിക്കല്‍ ടൌണ്‍ പരിസരത്ത് ചെമ്പുക്കാവില്‍ ഒരു വലിയ വീട്ടില്‍ ഞാന്‍ ഡെമോ കാണിക്കാന്‍ പോയി. ഫുഡ്‌ പ്രേസ്സെസോര്‍ ആയിരുന്നു ഐറ്റം. ഇതിന്റെ ജാര്‍ ഏ.ബി.എസ് പ്ലാസ്റിക് കൊണ്ടു ഉണ്ടാക്കിയതിനാല്‍ താഴെ വീണാലും പൊട്ടില്ല. ഇതും പറഞ്ഞു ഞാന്‍ ജാര്‍ തറയിലേക്കു ശക്തിയായി എറിഞ്ഞതും അയ്യോ എന്നു പറഞ്ഞു വീട്ടുകാരി തലയില്‍ കൈവച്ചു. അവരുടെ മുഖമൊക്കെ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു!! ഞാന്‍ കാര്യമറിയാതെ ഇളിച്ചു (ഇളിഭ്യനായി) നിന്നു. "നിങ്ങളുടെ ജാര്‍ പൊട്ടില്ലായിരിക്കും, പക്ഷെ എന്റെ ഫ്ലോര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ്, അതു പൊട്ടി!! ഇട്ടിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ, നശിപ്പിച്ചല്ലോ", എന്നൊക്കെ പറഞ്ഞു കാറി വിളിക്കാന്‍ തുടങ്ങി. നല്ല പ്രൌഡയായ സ്ത്രീ ആയിരുന്നു, പെട്ടെന്ന് ഭദ്രകാളി ആയി മാറി? ഹോ, നാശം ഞാന്‍ ആകെ ഡാഷ് പോയ അണ്ണനെ പോലെ ആയി. അപ്പോള്‍ ദാ വരുന്നു രക്ഷകന്‍, വീട്ടുകാരന്‍ ചേട്ടന്‍. തൃശ്ശൂര്‍ സ്വര്‍ണ്ണകടക്കാരന്‍   ആണ്. "സാരമില്ലെടോ, ആ പയ്യന് അറിയാതെ പറ്റിയതല്ലേ പോട്ടെ," എന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാന്‍ മണ്ണുത്തിയിലെ സ്റ്റുഡന്റ്റ് ആണെന്ന് മനസ്സിലായപ്പോള്‍, വീട്ടമ്മയും കൂള്‍ ആയി. നല്ലൊരു ചായയും തന്നു, ഒരു ഫുഡ്‌ പ്രോസ്സെസ്സ്ര്‍ റും വാങ്ങി എന്നെ അനുഗ്രഹിച്ച ആ വീട്ടുകാരെ എങ്ങിനെ ഞാന്‍ മറക്കും? ഡോര്‍ ഡോര്‍ സെയില്‍ നടത്തുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതും അന്നത്തെ മറ്റനുഭവങ്ങളും ഓര്‍മ്മവരും. 

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ തൊട്ടു മുന്‍പ്  വരെ ഇത് പോലെ 'പഠനത്തോടൊപ്പം ജോലി' നടത്തി. അത്യാവശ്യം കുറച്ചു കാശും അതിലേറെ അനുഭവസമ്പത്തും ഞങ്ങള്‍ക്ക് കിട്ടി. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ഒട്ടനവധി വീട്ടുകാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തൃശൂര്‍ കാസിനോ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്ന വലിയ ആഗ്രഹം നടന്നത് ഈ ജോലിയിലൂടെ ആണ്. ക്രോംടെന്‍  കമ്പനി മീറ്റിങ്ങില്‍ ഫുഡ്‌ അടിക്കാന്‍ ഞങ്ങളെ 'നീഡ്സ് ഏജന്‍സി' നിയമിക്കുമായിരുന്നു!! അന്നൊക്കെ അതു പെരുത്ത സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം വര്‍ധിപ്പിക്കും, സംശയമില്ല. 

Friday, August 03, 2012

പ്ലാവും തെങ്ങും റബറും

ചക്ക പഴം (വരിക്കച്ചക്ക, കൂഴച്ചക്ക, തേന്‍ വരിക്ക മുതലായവ) വീട്ടിലുണ്ടാവുന്നത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വിഷം തളിച്ച മാമ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളെക്കാള്‍ എന്തുകൊണ്ടും രുചികരവും ആരോഗ്യപ്രദവും ആണ്.
ചക്കക്കുരു, ചെമ്മീന്‍ ഇട്ടു കറിവയ്ക്കാം. ചക്കക്കുരു-മാങ്ങാ-മുരിങ്ങക്കോല്‍  കറി വളരെ രുചികരമായ ഒരു കേരളീയ നാടന്‍ വിഭവമാണ്.
ചക്ക പച്ചയായും പലതരത്തില്‍ കറിവയ്ക്കാം.
ചക്കപ്പുഴുക്ക് - ചക്ക, മാങ്ങാ, മുരിങ്ങക്കോല്‍ എന്നിവ ചേര്‍ത്ത് തേങ്ങ ചിരകിയതും ഇട്ടു അവിയല്‍ പരുവത്തില്‍ വച്ചാല്‍ നല്ല രുചിയാണ്.
ചക്കമടല്‍ മുള്ളുള്ള പുറം ഭാഗം ചെത്തിക്കളഞ്ഞു ചെറുതായി അറിഞ്ഞു തോരന്‍  വയ്ക്കാം, ഉലര്‍ത്തിയും കൂട്ടാം.
പച്ചയായി വറുത്താല്‍ ചക്ക നല്ലൊരു നാലുമണി സ്നാക്ക് ആണ്. 
പ്ലാവില ആടിനും പശുവിനും കൊടുക്കാം.
തടി കൊണ്ട് വീട്ടുപകരണങ്ങള്‍, ജനല്‍, വാതില്‍  എന്നിവ ഉണ്ടാക്കാം.

തേങ്ങ കേരളീയരുടെ ഒട്ടുമിക്ക കറികള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ഒരു ചേരുവ ആണല്ലോ.
തെങ്ങപ്പാലുകൊണ്ട് പായസം, മീന്‍ മോളീ എന്നിവ ഉണ്ടാക്കാം. തെങ്ങപ്പാലോഴിച്ചു ഇടിയപ്പം കഴിക്കാം.
വെളിച്ചെണ്ണ, ശുദ്ധമായി തയ്യാറാക്കിയത്, വളരെ ആരോഗ്യദായകം ആണ്. യാതൊരു പാര്‍ശ്വഫലങ്ങളും   ഇല്ല.
തേങ്ങ ചകിരി കൊണ്ട് പല കയര്‍ ഉല്പന്നങ്ങളും ചിരട്ട കൊണ്ട് പല കരകൌശല വസ്തുക്കളും തേങ്ങ വെള്ളം കൊണ്ട് പലതരാം  പാനീയങ്ങളും ഉണ്ടാക്കാം.
കൊപ്ര ആട്ടി വെളിച്ചെണ്ണ എടുത്ത ശേഷം ലഭിക്കുന്ന പിണ്ണാക്ക് കന്നുകാലികള്‍ക്ക് നല്ലൊരു തീറ്റയാണ്, കൃഷിയില്‍ വളമായും ഉപയോഗിക്കാം.
തെങ്ങിന്റെ ഓല മടല്‍ കൊണ്ട് (മേല്‍ക്കൂര) പുര മേയാം. ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാം.
തെങ്ങിന്‍ തടി പല വീട്ടു സാമഗ്രികളും പണിയാന്‍ ഉപയോഗിക്കുന്നു. 

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ സ്കൂളില്‍  പ്രൈമറി ക്ലാസ്സിലെ ഉപന്യാസം മാത്രമല്ല. ഇതുകൂടി വായിക്കൂ,

ഞാന്‍ (മലയാളി) പ്ലാവും തെങ്ങും മാവും വെട്ടിക്കളഞ്ഞു, പറമ്പിലെല്ലാം റബര്‍ മരങ്ങള്‍ നാട്ടു. റബര്‍ പാലുകൊണ്ട് ഷീറ്റ് ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കി!! ആ കാശ് കൊടുത്തു 'ഷവര്‍മ' വാങ്ങി കഴിച്ചു, ലെയ്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. കുടുംബത്തോടെ കെ.എഫ്.സി.യില്‍ പോയി അജിനോ മോട്ടോ ചേര്‍ത്ത ചിക്കന്‍ പൊരിച്ചതും പുഴുങ്ങിയതും വാങ്ങി കഴിച്ചു. പാമോയില്‍ വാങ്ങി കറികളില്‍ ഒഴിച്ചു.

വിഷം തളിച്ച തമിഴ്നാടന്‍ പച്ചക്കറികള്‍ വാങ്ങി...
വിഷത്തില്‍ മുക്കിയ മാമ്പഴവും മുന്തിരിയും ആപ്പിളും വാങ്ങി...

കേരളത്തില്‍ ഇപ്പോള്‍ മഴക്കാലം വന്നാല്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. എല്ലാക്കാലത്തും പ്രമേഹം, ഹൃദ്രോഹം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുമായി മല്‍പിടുത്തം നടത്തുന്ന നാം, റബര്‍ ഷീറ്റ് വിറ്റ കാശെല്ലാം ആശുപതി വരാന്തകള്‍ നിരങ്ങാന്‍ ചിലവാക്കി!       

ഇതാണോ വികസനം? ഇതാണോ പുരോഗതി?

Wednesday, April 18, 2012

കൊണ്ടാലും പഠിക്കാത്തവര്‍!!

ചിലര്‍ കേട്ട് പഠിക്കും

(തീയില്‍ തൊട്ടാല്‍ പൊള്ളും മോനെ, എന്ന് അമ്മ പറയുന്നത് കേട്ട് വിശ്വസിക്കും. തീയിന്റെ അടുത്തു പോകുമ്പോള്‍ വളരെ സൂക്ഷിക്കും.)

ചിലര്‍ കണ്ടു പഠിക്കും

(വേറൊരാള്‍ക്ക് തീയില്‍ നിന്നും പൊള്ളലേറ്റതു കണ്ടിട്ട്, ഞാന്‍ തീയിനോട് അടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തും.)

ഇനിയും ചിലര്‍ കൊണ്ടാലേ പഠിക്കൂ

(സ്വയം അനുഭവിച്ചു വേണം മനസിലാക്കാന്‍ - പറഞ്ഞാലും മനസ്സിലാവില്ല, വേറൊരാളുടെ അനുഭവം കണ്ടാലും മനസ്സിലാവില്ല.)

ഇത് മൂന്നു കൊണ്ടും പടിക്കത്തവനോ, അവനെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയൂ.

എനിക്ക് തോന്നുന്നത് നല്ല ചുട്ട അടി കൊടുക്കണം എന്നാണ്.

മേല്‍പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും സം:സ്കൃത ശ്ലോകം ഉണ്ടോ?