Friday, August 03, 2012

പ്ലാവും തെങ്ങും റബറും

ചക്ക പഴം (വരിക്കച്ചക്ക, കൂഴച്ചക്ക, തേന്‍ വരിക്ക മുതലായവ) വീട്ടിലുണ്ടാവുന്നത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വിഷം തളിച്ച മാമ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളെക്കാള്‍ എന്തുകൊണ്ടും രുചികരവും ആരോഗ്യപ്രദവും ആണ്.
ചക്കക്കുരു, ചെമ്മീന്‍ ഇട്ടു കറിവയ്ക്കാം. ചക്കക്കുരു-മാങ്ങാ-മുരിങ്ങക്കോല്‍  കറി വളരെ രുചികരമായ ഒരു കേരളീയ നാടന്‍ വിഭവമാണ്.
ചക്ക പച്ചയായും പലതരത്തില്‍ കറിവയ്ക്കാം.
ചക്കപ്പുഴുക്ക് - ചക്ക, മാങ്ങാ, മുരിങ്ങക്കോല്‍ എന്നിവ ചേര്‍ത്ത് തേങ്ങ ചിരകിയതും ഇട്ടു അവിയല്‍ പരുവത്തില്‍ വച്ചാല്‍ നല്ല രുചിയാണ്.
ചക്കമടല്‍ മുള്ളുള്ള പുറം ഭാഗം ചെത്തിക്കളഞ്ഞു ചെറുതായി അറിഞ്ഞു തോരന്‍  വയ്ക്കാം, ഉലര്‍ത്തിയും കൂട്ടാം.
പച്ചയായി വറുത്താല്‍ ചക്ക നല്ലൊരു നാലുമണി സ്നാക്ക് ആണ്. 
പ്ലാവില ആടിനും പശുവിനും കൊടുക്കാം.
തടി കൊണ്ട് വീട്ടുപകരണങ്ങള്‍, ജനല്‍, വാതില്‍  എന്നിവ ഉണ്ടാക്കാം.

തേങ്ങ കേരളീയരുടെ ഒട്ടുമിക്ക കറികള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ഒരു ചേരുവ ആണല്ലോ.
തെങ്ങപ്പാലുകൊണ്ട് പായസം, മീന്‍ മോളീ എന്നിവ ഉണ്ടാക്കാം. തെങ്ങപ്പാലോഴിച്ചു ഇടിയപ്പം കഴിക്കാം.
വെളിച്ചെണ്ണ, ശുദ്ധമായി തയ്യാറാക്കിയത്, വളരെ ആരോഗ്യദായകം ആണ്. യാതൊരു പാര്‍ശ്വഫലങ്ങളും   ഇല്ല.
തേങ്ങ ചകിരി കൊണ്ട് പല കയര്‍ ഉല്പന്നങ്ങളും ചിരട്ട കൊണ്ട് പല കരകൌശല വസ്തുക്കളും തേങ്ങ വെള്ളം കൊണ്ട് പലതരാം  പാനീയങ്ങളും ഉണ്ടാക്കാം.
കൊപ്ര ആട്ടി വെളിച്ചെണ്ണ എടുത്ത ശേഷം ലഭിക്കുന്ന പിണ്ണാക്ക് കന്നുകാലികള്‍ക്ക് നല്ലൊരു തീറ്റയാണ്, കൃഷിയില്‍ വളമായും ഉപയോഗിക്കാം.
തെങ്ങിന്റെ ഓല മടല്‍ കൊണ്ട് (മേല്‍ക്കൂര) പുര മേയാം. ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാം.
തെങ്ങിന്‍ തടി പല വീട്ടു സാമഗ്രികളും പണിയാന്‍ ഉപയോഗിക്കുന്നു. 

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ സ്കൂളില്‍  പ്രൈമറി ക്ലാസ്സിലെ ഉപന്യാസം മാത്രമല്ല. ഇതുകൂടി വായിക്കൂ,

ഞാന്‍ (മലയാളി) പ്ലാവും തെങ്ങും മാവും വെട്ടിക്കളഞ്ഞു, പറമ്പിലെല്ലാം റബര്‍ മരങ്ങള്‍ നാട്ടു. റബര്‍ പാലുകൊണ്ട് ഷീറ്റ് ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കി!! ആ കാശ് കൊടുത്തു 'ഷവര്‍മ' വാങ്ങി കഴിച്ചു, ലെയ്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. കുടുംബത്തോടെ കെ.എഫ്.സി.യില്‍ പോയി അജിനോ മോട്ടോ ചേര്‍ത്ത ചിക്കന്‍ പൊരിച്ചതും പുഴുങ്ങിയതും വാങ്ങി കഴിച്ചു. പാമോയില്‍ വാങ്ങി കറികളില്‍ ഒഴിച്ചു.

വിഷം തളിച്ച തമിഴ്നാടന്‍ പച്ചക്കറികള്‍ വാങ്ങി...
വിഷത്തില്‍ മുക്കിയ മാമ്പഴവും മുന്തിരിയും ആപ്പിളും വാങ്ങി...

കേരളത്തില്‍ ഇപ്പോള്‍ മഴക്കാലം വന്നാല്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. എല്ലാക്കാലത്തും പ്രമേഹം, ഹൃദ്രോഹം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുമായി മല്‍പിടുത്തം നടത്തുന്ന നാം, റബര്‍ ഷീറ്റ് വിറ്റ കാശെല്ലാം ആശുപതി വരാന്തകള്‍ നിരങ്ങാന്‍ ചിലവാക്കി!       

ഇതാണോ വികസനം? ഇതാണോ പുരോഗതി?

Wednesday, April 18, 2012

കൊണ്ടാലും പഠിക്കാത്തവര്‍!!

ചിലര്‍ കേട്ട് പഠിക്കും

(തീയില്‍ തൊട്ടാല്‍ പൊള്ളും മോനെ, എന്ന് അമ്മ പറയുന്നത് കേട്ട് വിശ്വസിക്കും. തീയിന്റെ അടുത്തു പോകുമ്പോള്‍ വളരെ സൂക്ഷിക്കും.)

ചിലര്‍ കണ്ടു പഠിക്കും

(വേറൊരാള്‍ക്ക് തീയില്‍ നിന്നും പൊള്ളലേറ്റതു കണ്ടിട്ട്, ഞാന്‍ തീയിനോട് അടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തും.)

ഇനിയും ചിലര്‍ കൊണ്ടാലേ പഠിക്കൂ

(സ്വയം അനുഭവിച്ചു വേണം മനസിലാക്കാന്‍ - പറഞ്ഞാലും മനസ്സിലാവില്ല, വേറൊരാളുടെ അനുഭവം കണ്ടാലും മനസ്സിലാവില്ല.)

ഇത് മൂന്നു കൊണ്ടും പടിക്കത്തവനോ, അവനെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയൂ.

എനിക്ക് തോന്നുന്നത് നല്ല ചുട്ട അടി കൊടുക്കണം എന്നാണ്.

മേല്‍പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും സം:സ്കൃത ശ്ലോകം ഉണ്ടോ?

Monday, March 05, 2012

എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?

“കുട്ടി മരിച്ചതെങ്ങിനെ?“ ഒരു അന്ധന്റെ ചോദ്യം
“പാല് നെറുകയില്‍ കയറിയിട്ടാണ്.“ അയല്‍ വാസിയുടെ ഉത്തരം.
“പാലോ? പാലു എങ്ങിനിരിക്കും“? അന്ധന്‍
“പാല് വെളുത്തിരിക്കും“. ഉത്തരം.
“വെളുപ്പോ? അതെങ്ങിനിരിക്കും“? അന്ധന്‍ .
“വെളുപ്പ്....അത്...കൊക്കിനെ പോലിരിക്കും“. ഉത്തരം.
“കൊക്കോ ..അതെത് സാധനം..അതെങ്ങിനിരിക്കും? അന്ധന്‍ .
അത്...അത്...(തൊട്ടടുത്ത് ഒരു കിണ്ടി ഇരിപ്പുണ്ടായിരുന്നത് എടുത്ത് അന്ധന്റെ കയ്യില്‍ കൊടുത്തിട്ട് അയല്‍ വാസി മൊഴിഞ്ഞു) ദാ ഇത് പോലിരിക്കും“.
അന്ധന്‍ കിണ്ടി തടകി നോക്കിയിട്ട് അഭിപ്രായം പറഞ്ഞു.
“ചുമ്മാതല്ല കുട്ടി മരിച്ചത്...ഇത് തലയില്‍ കയറിയാല്‍ എങ്ങിനെയാ കുട്ടി മരിക്കാതിരിക്കുന്നത്.“

ചില വിഷയങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞാലും മനസിലാകാത്ത ചിലരോട് പഴകി പതിഞ്ഞ ഈ കഥ ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

'ഷെരീഫ് കൊട്ടാരക്കര'യുടെ ബ്ലോഗ്ഗില്‍ നിന്നും

Sunday, February 26, 2012

കോഴിക്കോട് നിന്നും തൃശ്ശൂര്‍ വഴി എറണാകുളത്തേക്ക്

കോഴിക്കോട് ഇന്റര്‍വ്യൂ ഉച്ചയായപ്പോള്‍ കഴിഞ്ഞു. മുപ്പതുപേര്‍ വന്നിരുന്നുവെങ്കിലും നിലവാരമുള്ള മൂന്നോ നാലോ പേര്‍ മാത്രം. ഗള്‍ഫിലേക്ക് ആളുകളെ കിട്ടുന്നത് കുറഞ്ഞിരിക്കുന്നു? വരുന്നവര്‍ ആണെങ്കില്‍ വളരെ മോശം നിലവാരം ആളുകള്‍... നാട്ടില്‍ ഇപ്പോള്‍ ജോലി സാദ്ധ്യതകള്‍ കൂടികൊണ്ടിരിക്കുന്നതിനാലാവണം ഈ സ്ഥിതി വന്നത്. എന്തായാലും ഉച്ചയൂണ് 'ടോപ്‌ ഫോം' ബിരിയാണി ആക്കാമെന്ന് വെച്ച് മാവൂര്‍ റോഡിലെ ടോപ്‌ ഫോമില്‍ പോയി. ഊണ് കഴിച്ചു ദുബായില്‍ നിന്നും വന്നവര്‍ക്ക് ചില ഷോപ്പിംഗ്‌ ഉണ്ടായിരുന്നു, അതും തീര്‍ത്തു മിട്ടായി തെരുവില്‍ പോയി 'ശങ്കരന്‍ ബേക്കറി'യില്‍ കയറി കുറച്ചു കോഴിക്കോടന്‍ ഹല്‍വയും വാങ്ങി അവരെ താജ് ഹോട്ടലില്‍ കൊണ്ടാക്കി. തിരികെ റൂമില്‍ എത്തുമ്പോള്‍ മണി അഞ്ചു കഴിഞ്ഞു.

ഇനി 6 മണിക്ക് എറണാകുളം ട്രെയിന്‍ ഉണ്ട്, പക്ഷെ എറണാകുളത്തു എത്തുമ്പോള്‍ രാത്രി വൈകും. നേരെ സുജയനെ വിളിച്ചു, രാത്രി അവിടെ തങ്ങാമെന്നു വച്ചു. ഒമ്പത് മണിക്ക് തൃശ്ശൂര്‍ എത്തി. സുജയന്റെ വീട്ടില്‍ പോയി, അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് നാളായിരുന്നു. സുജയന്റെ ഭാര്യ രണ്ടാമത്തെ പ്രസവത്തിനു അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നു, പെരുമ്പാവൂരില്‍. (മോളും അവിടെയാണ്, അമ്മയുടെ കൂടെ.) കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു, കുളിച്ചു ഊണ് കഴിച്ചു. പിന്നെയും കുറെ നേരം ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി. ഉറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു. അവന്‍ ഇടതും ഞാന്‍ വലതുമാണല്ലോ. സമകാലിക കേരളം അങ്ങിനെ രണ്ടു പക്ഷവും ചര്‍ച്ച ചെയ്തു.

അലാറം വച്ചു രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. അമ്മയും അച്ഛനും അതിനും മുന്‍പേ, അഞ്ചു മണിക്ക് എഴുന്നേറ്റു നടക്കാന്‍ പോയിരുന്നു. സുജയന്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, രണ്ടു കഷണം റക്സും കൂട്ടി തന്നു. അതും കഴിച്ചു ഞങ്ങള്‍ സ്കൂട്ടെര്‍ എടുത്തു തൃശൂര്‍ റൌണ്ട് ഒന്ന് കറങ്ങാന്‍ പോയി. എം.ജി. റോഡു വഴി, പാറമേക്കാവ് അമ്പലത്തിനു മുന്നിലൂടെ, കിഴക്കേ കോട്ട, ബസലിക്ക പള്ളി, ജൂബിലി മെഡിക്കല്‍ കോളെജ്ജ്, വഴി ഓടിച്ചു ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും ഹൈ റോഡു വഴി പുത്തെന്‍ പള്ളി, സെ.തോമസ്‌ കോളജ് വഴി വീണ്ടും റൌണ്ട് എത്തി. രാഗം തീയറ്റര്‍, ധനലക്ഷ്മി ബാങ്ക്, വഴി പൂങ്കുന്നത്തേക്ക്. കളക്ടറേറ്റുവഴി പോയി കേരള വര്‍മ്മ കോളേജു വഴി സുജയന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ഓരോട്ട പ്രദിക്ഷിണം, തൃശൂര്‍ ടൌണിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഒരു നോക്ക് കണ്ടു. പഴയ തൃശ്ശൂര്‍ തന്നെ! ഒരു മാറ്റവും ഇല്ല!! വീട്ടിലെത്തി കുളിച്ചു റെഡിയായപ്പോള്‍ അമ്മ പുട്ട് തയ്യാറാക്കിയിരുന്നു. പുട്ടും പഴവും കുഴച്ചു, കുഴച്ചു നന്നായി വെട്ടി വിഴുങ്ങി. ഒന്‍പതു മണിക്കുള്ള ഒരു ട്രെയിന്‍ എറണാകുളത്തേക്ക്, പത്തരയായപ്പോള്‍ ഓഫീസില്‍ എത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട കാമുകിയുടെ {തൃശൂര്‍)) ടൌണ്‍)]).)]} ഹാങ്ങ്‌ ഒവറുമായി. ഞാന്‍ അഞ്ചു വര്ഷം പ്രണയിച്ച ഒരു പട്ടണം ആണ് തൃശൂര്‍. {(മണ്ണുത്തിയിലെ കാര്‍ഷീക സര്‍വ്വകലാശാലയില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങള്‍))}അന്നൊക്കെ തൃശൂര്‍ റൌണ്ട് ഞങ്ങള്‍ക്ക് ഒരു വിഹാര കേന്ദ്രം ആയിരുന്നു. തേക്കിന്‍ കാട് മൈതാനം, രാഗം തീയറ്റര്‍, പെരിഞ്ചേരി വൈന്‍ ഷോപ്പ്, ഭരത് റെസ്റ്റോരേന്റ്റ്‌, വടക്കുംനാഥന്‍ എല്ലാം തൃശൂര്‍ താമസിച്ചവര്‍ക്ക് മറക്കാനാവില്ല.

ഈയൊരു യാത്രയില്‍ കുറച്ചു നേരമെങ്കിലും തൃശൂര്‍ ചിലവൊഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഒരു ദിവസം മുഴുവന്‍ ഫാമിലിയും കൂട്ടി തൃശൂര്‍ കറങ്ങണം എന്നുണ്ട്. സമയം കണ്ടെത്തണം.

Saturday, February 04, 2012

സുധ രഘുനാഥന്റെ കച്ചേരി

മിനിയാന്ന് ഏറണാകുളത്തപ്പന്‍ അമ്പലത്തില്‍ മി.സുധ രഘുനാഥന്റെ കച്ചേരി ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ ചെന്നെയില്‍ വച്ച് മ്യൂസിക്‌ അക്കാദമി ഹാളില്‍ അവരുടെ കച്ചേരി ഞാന്‍ കേട്ടിട്ടുണ്ട്. അമ്പലത്തില്‍ പ്രധാന ഉത്സവം ഇന്ന് മൂന്നാം ദിനം. വടക്കേ നടയില്‍ സ്വാമിയുടെ കടയില്‍ നിന്നും (മഹാരാജാസ് കോളെജിനു തെക്ക് വശം) ഒരു ദോശയും ചായയും കഴിച്ച്, കച്ചേരി കാണാന്‍ പോയി. ഹാളില്‍ അല്ലായിരുന്നു, വടക്കേ മുറ്റത്ത് സ്റ്റേജ് കെട്ടി അവിടെ ആയിരുന്നു പരിപാടി. കൃത്യം ഏഴു മണിക്ക് തന്നെ തുടങ്ങി, പക്ഷെ പുറത്തായിരുന്നതിനാല്‍ ശരിക്കൊന്നു നില്‍കാന്‍ പോലും സ്ഥലം കിട്ടിയില്ല. മാത്രവുമല്ല തൊട്ടടുത്ത്‌ തന്നെ എഴുന്നള്ളിപ്പ് നടക്കുന്നു, അതിന്റെ മേളം കാരണം, നല്ലപോലെ ശബ്ദശല്യം ഉണ്ടായിരുന്നു. ഒരു കര്‍ണാടിക് സംഗീത കച്ചേരി കേള്‍ക്കാന്‍ വേണ്ട യാതൊരു സൌകര്യവും ഇല്ലായിരുന്നു. എന്തായാലും സമയത്ത് തന്നെ പരിപാടി തുടങ്ങി. 'വാതാപി ..' പാടിയാണ് സുധയുടെ കച്ചേരി ആരംഭിച്ചത്. എത്ര സൌകുമാര്യമാര്‍ന്ന സ്വരം! അതിശയം തന്നെ, വളരെ അനായാസേന ഹൈ പിച്ചില്‍ പാടുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ തയംബകയുടെ മേളം മുറുകിയതിനാല്‍, കേള്‍വി സുഖം കുറഞ്ഞു. ഞാന്‍ പതിയെ മടങ്ങി. എന്തായാലും സംഘാടകരെ രണ്ടു പറയാതെ തരമില്ല. സുധ രഘുനാതനെ പോലെ ഒരു പ്രശസ്ത വ്യക്തിയെ ഇമ്മാതിരി അസൌകര്യത്തില്‍ പാടിക്കാന്‍ അനുവദിക്കരുതായിരുന്നു. വേണ്ട സൗകര്യം ചെയ്യാതെ എന്തിനാ പാവം കലാകാരിയെ ഇവിടെ വിളിച്ചു വരുത്തി. ആ സ്റ്റേജില്‍ പാടാന്‍ തയ്യാറായ അവരുടെ മഹത്വം കൂടുന്നേ ഉള്ളൂ.

എന്തോ ആ പരിപാടി കണ്ടപ്പോള്‍ അല്പം നീരസം തോന്നി, മനസ്സില്‍ പിടിക്കുന്ന പോലെ സംഗീതം ആസ്വദിക്കാനും കഴിഞ്ഞില്ല. കൊച്ചിയില്‍ സംഗീതാസ്വാധനതിനു ഇനിയും നല്ല വേദികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു!!