Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Saturday, September 03, 2011

മകനേ ഇതിന്ത്യയുടെ ഭൂപടം


ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ്‌ ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?

എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത്‌ നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?

ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത്‌ വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത്‌ അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്‌. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!

ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?

"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)

Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...

Wednesday, May 11, 2011

വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി

ഇന്ന് മേയ് ഏഴാം തീയതി [ശനിയാഴ്ച] ഞാന്‍ തിരുവനന്തപുരത്താണ്. രാവിലെ മനുകുട്ടനെ 'സായി ദീപ സ്കൂളില്‍' കൊണ്ടുപോയി ക്ലാസ്സില്‍ ചേര്‍ത്തു. ഇപ്പോള്‍ അവിടെ അവധിക്കാല ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. പാട്ടും കളികളുമായി ഏകദേശം അമ്പതോളം കുട്ടികള്‍ ഉണ്ടാവും. അവനെ ക്ലാസ്സില്‍ ഇരുത്തിയ ശേഷം ഞാന്‍ എന്റെ കുറച്ചു ഓഫീസ് ഡ്യൂട്ടികള്‍ തീര്‍ത്തു. ഉച്ചയ്ക്ക് പോയി മനുക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോന്നു. ആദ്യ ദിവസമല്ലേ അത്രയും മതി എന്ന് കരുതി. ആള്‍ക്ക് പുതിയ ഇടം നന്നായി പിടിച്ചു എന്ന് തോന്നുന്നു. വൈകുന്നേരം ഒന്ന് കിഴക്കേകോട്ട വരെ പോയി. വീട്ടില്‍ ഒരു ക്ലോക്ക് കേടായി ഇരുപ്പുണ്ടായിരുന്നു. അത് നന്നാക്കി എടുക്കുക ആയിരുന്നു ലക്‌ഷ്യം. കിഴക്കേകോട്ടയില്‍ ധാരാളം വച്ച് റിപ്പയര്‍ കടകള്‍ കണ്ടിട്ടുണ്ട്. രണ്ടു മൂന്നു കടകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിദ്വാന്‍ ആ ക്ലോക്ക് ഒരു മണിക്കൂറില്‍ ശരിയാക്കി തരമെന്നേറ്റു. അവിടെ ക്ലോക്ക് കൊടുത്തിട്ട്, പതിയെ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് വച്ച്, പദ്മനാഭസ്വാമി ക്ഷേത്രനടയില്‍ കുറച്ചു നേരം ഇരുന്നു. പിന്നെയും നടന്നു പഴവങ്ങാടിയില്‍ ഒരു കാപ്പി കുടിക്കാമെന്ന് വച്ചു. അങ്ങോട്ട്‌ പോകുമ്പോള്‍, ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ തേങ്ങ കച്ചവടക്കാരുടെ പൊടിപൊടിക്കല്‍. ഞാനും ഒരു തേങ്ങ വാങ്ങി കയ്യില്‍ പിടിച്ചു അകത്തു കയറി. തേങ്ങ ഉടയ്ക്കുന്നതിനു മുന്‍പില്‍ കുറച്ചു നേരം നിന്ന്, കാര്യങ്ങള്‍ നിരീക്ഷിച്ചു. ആരുടെയോ ആയിരം തേങ്ങ ഉടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരന്‍, പൊട്ടിയ തേങ്ങ കഷണങ്ങള്‍ വാരി മാറ്റി കൊണ്ടിരിക്കുന്ന പണിക്കാര്‍, ഇടയ്ക്ക് ഒന്നും രണ്ടും തേങ്ങ ഉടയ്ക്കുന്ന സാദാ ഭക്തര്‍. എല്ലാവരും വലതുകൈ കൊണ്ടാണ് തേങ്ങ ഉടയ്ക്കുന്നത്. എനിക്കാണെങ്കില്‍ ഇടതുകൈ ആണ് വശം! എന്ത് ചെയ്യും, ആരും ഇടം കൈകൊണ്ടു തേങ്ങ ഉടയ്ക്കുന്നുമില്ല. ഞാന്‍ വലതു കൈ കൊണ്ട് എറിഞ്ഞാല്‍ പൊട്ടുമോ? കുറച്ചു നേരം ആലോചിച്ചു നിന്ന്, പിന്നെ രണ്ടും കല്പിച്ചു വലംകൈ കൊണ്ട് തന്നെ സര്‍വ്വ ശക്തിയും എടുത്തു ഒറ്റ ഏറുകൊടുത്തു. ഭാഗ്യം തേങ്ങ ചിന്നി ചിതറി. എനിക്ക് നല്ല മന:ശാന്തി തോന്നി. ദീപാരാധനയ്ക്കുള്ള സമയമായിരുന്നു. ഏതാനും മിനുട്ടുകള്‍ ഇടയ്ക്കയുടെ താളം ശ്രവിച്ചു, ദീപാരാധന തൊഴുവാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂടെ, ശ്രീകോവില്‍ ലക്ഷ്യമാക്കി കണ്ണുകളടച്ചു കൈകള്‍ കൂപ്പി നിന്നപ്പോള്‍ വല്ലാത്ത ശാന്തി! മനസ്സിനെ എല്ലാ വ്യഗ്രതകളില്‍ നിന്നും മുക്തമാക്കി, ചിന്തകളെ ഏകോപിപിച്ചു, നമ്രശിരസ്കരായി അവിടെ നില്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍, ശാന്തിയുടെ കുളിര്‍കാറ്റടിക്കും തീര്‍ച്ച. ഇതിനുപിന്നില്‍ ഒരു മന:ശാസ്ത്രം ഇല്ലേ? രാവന്തിയോളം അദ്ധ്വാനിച്ചു, മനസ്സും ശരീരവും തളര്‍ന്നു, മനസ്സില്‍ നൂറു കണക്കിന് ചിന്തകളും അതിലേറെ പ്രയാസങ്ങളുമായി വിശ്രമിക്കാന്‍ പോകുന്ന മനുഷ്യന്‍, അല്‍പനേരം കണ്ണുകളടച്ചു, കൈകള്‍ കൂപ്പി, മനസ്സിനെ ഏകാഗ്രമാക്കി, അപരിമേയനായ ഈശ്വരന്റെ സന്നിധിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുമ്പോള്‍ എല്ലാ ഭാരങ്ങളും, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാവും. ഇതാണ് എനിക്ക് ദീപാരാധന തൊഴുതുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ മന:ശാസ്ത്രചിന്തകള്‍. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
-----------------
ആരാണ് ഗണപതി?

ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക്‌ നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:

വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.

വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.

ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.

ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.

നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.

വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക്‌ 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!

വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!