Tuesday, July 22, 2008

മോഹവും മോഹഭംഗങ്ങളും.

ഇതുപോലെ എനിക്കു പലപ്പോഴും പറ്റിയിട്ടുണ്ട്. അതുകൊണ്ട് വലിയ നിരാശയൊന്നും ഇപ്പോള്‍ തോന്നാറില്ല. ശീലമായി, എന്നു വേണമെങ്കില്‍ പറയാം.

ഒരിക്കല്‍, ചെന്നൈയില്‍ നിന്നും ഒരു വാരാന്ത്യത്തില്‍ ഞാന്‍ ബാംഗ്ലൂറ് പോയി. രണ്ടു ദിവസം രാമനാഥന്റെ കൂടെ കഴിയാം, ചുറ്റിക്കറങ്ങാം എന്നതായിരുന്നു പദ്ധതി. രണ്ട് ദിവസവും വിചാരിച്ചതിനേക്കാള്‍ നന്നായി പോയി. രാമന്‍ എന്റെ ഹോസ്റ്റ്ല് മേറ്റ് ആണു. സ്വന്തം വീട് പോലെ അവനുമായി പെരുമാറാം.

പോരുന്ന ദിവസം, ഞങ്ങള്‍ വൈകുന്നേരം താമസിക്കുന്നതിനടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. അവന്‍ എന്തൊക്കെയോ വാങ്ങി കൂടെ ഒരു നല്ല (വില കൂടിയ) പെര്‍ഫ്യൂം എടുത്തു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അത് എന്റെ കയ്യില്‍ തന്ന് നല്ല ബ്രാന്‍ഡാണ് ... പണ്ട് ഞാന്‍ ഇതു മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. എന്നൊക്കെ പറഞ്ഞ് പെര്‍ഫ്യും എന്റെ കൈയ്യില്‍ വച്ചുതന്നു. (പിന്നെ ഞാനോന്നും ഓര്‍ക്കുന്നില്ല....).

ഞാന്‍ അന്നു രാത്രി 9 മണിയുടെ ബസ്സിനു തിരികെ ചെന്നൈയിലേക്ക് പോരാന്‍ ട്രാവത്സിനടുത്ത് രാമന്‍ എന്നെ കൊണ്ടാക്കി. രാമന്‍ തിരികെ ചെന്ന് എന്നെ ഫോണ്‍ വിളിച്ചു: എടാ നീ ആ പെര്‍ഫ്യും എടുത്തോ. ഇവിടെ നോക്കിയിട്ട് കാണുന്നില്ല?! ഞാന്‍ ആകെ ഫ്യൂസ് ആയി, കാരണം എനിക്കു തന്നതാണെന്നു കരുതി ഞാനതെടുത്ത് എന്റെ ബ്യാഗില്‍ വച്ചിരുന്നു. ഞാന്‍ പറഞ്ഞു: ‘അതെന്റെ ബ്യാഗിലുണ്ട്. നീ വേഗം വന്നാല്‍ തരാം, അല്ലെങ്കില്‍ ഇവിടെ ട്രവത്സില്‍ ഏല്പിച്ചിട്ട് പോകാം.’ ഞാന്‍ പോരുന്നതിന്ന് മുന്നേതന്നെ രാമന്‍ സ്ഥലത്തെത്തി, തൊണ്ടിസാധനം കൊണ്ടുപോയി.

ഇതില്‍ രണ്ടു കാര്യമുണ്ട്. (1) എനിക്ക് പെര്‍ഫ്യൂമിനോട് അത്ര ആക്രാന്തം ഇല്ല. (2) എനിക്കത് വേണമെങ്കില്‍ എടുത്തോളൂ എന്ന് രമന്‍ പറഞ്ഞൂ. എങ്കിലും എനിക്കാ സംഭവം എന്തോ ഒരു ഇശ്ചാഭംഗം മാതിരി തോന്നി. (കേവലം ഒരു ചമ്മല്‍ മാത്രമായിരുന്നു) ഇന്നും മനസ്സില്‍ മായതെ നില്‍ക്കുന്നു. ഓര്‍ക്കുമ്പോള്‍ ഒരു ചമ്മല്‍!!

ഇമ്മാതിരി ഒരു സംഭവം അടുത്തയിടെ നടന്നപ്പോള്‍ ആണു പഴയത് ഓര്‍മ്മ വന്നത്. ഞങ്ങളുടെ (താമസിക്കുന്ന) പുരയിടം, അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമായി അദ്ധ്വാനിച്ചു വാങ്ങിയതാണ്. 2002 - ല്‍ ആണു ഞാന്‍ പുതിയ വീട് വയ്ക്കാന്‍ വയ്പ എടുക്കുന്നത്. അപ്പോള്‍ 18 സെന്റ് സ്ഥലത്തിന്റെ ആധാരം എന്റെ പേരില്‍ ആക്കി. കാലം കഴിഞ്ഞു പോയി. ഞാന്‍ ധരിച്ചത് അപ്പച്ചന്‍ എന്നേക്കുമായി സ്നേഹപൂര്‍വ്വം ആ സ്ഥലം എന്റെ പേരില്‍ എഴിതിയതാണെന്നാണ്! അങ്ങിനെ തന്നെ ഞാന്‍ എന്റെ ഉറ്റമിത്രങ്ങളുടെ അടുത്തും ഭാര്യയുടെ അടുത്തും അഭിമാനപൂര്‍വ്വം വീമ്പിളക്കി. (എന്റെ കല്യാണം 2006 - ല്‍ ആയിരുന്നു.) പിതൃസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഞാന്‍ എന്റപ്പനെ കണ്ടു.

അടുത്തിടെ ലോണ്‍ അടച്ചുതീര്‍ത്ത് ഞാന്‍ എന്റെ ഒരു വലിയ ബാധ്യത ഒഴിവാക്കി. അതിനുശേഷം ഒരു സുപ്രഭാതത്തില്‍ 7.00 am മണിക്കണ്, അപ്രതീക്ഷിതമായി ആ ബോംബ് ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് വീണത്. പത്രം വായിച്ചുകൊണ്ടിരുന്ന അപ്പച്ചന്‍ ചായഗ്ലാസ്സ് നിലത്ത് വച്ച് ഇങ്ങിനെ പറഞ്ഞു: ‘ ഏതായലും ലോണ്‍ ബാധ്യത തീര്‍ന്നല്ലോ, ഇനി ആ ആധാരം നമുക്കു പഴയപടി ആക്കിയേക്കാം.!!??’ ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും പുറമേ കാണിച്ചില്ല. ‘അതിനെന്താ’ എന്ന് മറുപടി പറഞ്ഞു. കൂടുതല്‍ സംസാരം ഒന്നും ഉണ്ടായില്ല.

അപ്പനു മകന്റെ പേരില്‍ ആധാരം ഇഷ്ടദാനം നടത്താന്‍ എളുപ്പമാണ്. എന്നാല്‍ മറിച്ച് അങ്ങിനെ ചെയ്യാന്‍ സാധ്യമല്ല!! പിന്നെ എന്ത് ചെയ്യും? ആധാരം മറിച്ചെഴുതണമെങ്കില്‍ വില്പനയായി കാണിക്കണം, അപ്പോള്‍ ഒരു ലക്ഷത്തില്‍ അധികം തുക എഴുത്തുകൂലി, കരം, ഇത്യാദി വരും. കര്യം അങ്ങിനെ ‘ഫ്രീസിങില്‍’ നില്‍ക്കുകയാണിപ്പോള്‍. അല്ലെങ്കില്‍ ഞാന്‍ എന്റെ വില്പത്രം അപ്പച്ചന്റെ പേരില്‍ എഴുതിവയ്ക്കണം. മകന്‍ അപ്പന്റെ പേരിലേയ്ക്ക് വില്പത്രം എഴുതിവയ്ക്കുന്നത് അസ്വാഭാവീകമാണ്.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരല്പം ഇശ്ചാഭംഗം / മോഹഭംഗം. എന്തു കൊണ്ടായിരിക്കാം ഇങ്ങിനെ മറിച്ചു ചിന്തിക്കാന്‍ അപ്പച്ചനെ പ്രേരിപ്പിച്ചത്?
1) വീട് പണി നടക്കുന്നതിനാല്‍ അനിയത്തിയും കുട്ടികളും ഞങ്ങളുടെ കൂടെയാണ് ഉള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടുന്നില്ലേ?
2) വീട് പണി നടക്കുന്നതിനാല്‍ അനിയത്തി സ്വന്തം അപ്പച്ചന്റെ കയ്യില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതു കൊടുക്കാന്‍ അപ്പച്ചനു നിര്‍വാഹം ഇല്ല. (അപ്പോള്‍ തോന്നിയതാവാം വീട് അവനു എഴികൊടുക്കണ്ടായിരുന്നു.)
3) ഞാന്‍ അടുത്തെങ്ങാന്‍ മരിച്ചുപോയാല്‍ എന്റെ സ്വത്ത് മുഴുവനും ഭാര്യക്കും മോനും മാത്രമായിത്തീരും. അപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഭാവി എന്താണ്? (സ്വാഭാവികമായ സംശയം)
4) അപ്പച്ചന്‍ 25 -ആം വയസ്സില്‍ സ്വന്തമായി ഒരു പുരയിടം (PLOT 18 സെന്റ്) വാങ്ങി. ഞാനും അതുപോലെ ചെയ്തു കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഞാന്‍ വേണ്ടത്ര പിടിപ്പില്ലാതെ കാശു ചെലവു ചെയ്യുന്നതായി അപ്പനു തോന്നുന്നുണ്ടാവാം - ഉദാഃ കാറ് വാങ്ങിയത്.

രണ്ടും വളരെ വ്യത്യസ്ഥങ്ങളായ സംഭവങ്ങളാണെങ്കിലും ‘ഇശ്ചാഭംഗം’ ആണ് രണ്ടിന്റെയും കാതല്‍. കയ്യില്‍ വന്നുചേര്‍ന്നുവെന്ന് കരുതിയത് അല്ലാ എന്നറിയുമ്പോളുള്ള വിഷമം/ ചമ്മല്‍. ബൈബിളില്‍ യേശു മനോഹരമായി പറയുന്നുണ്ട്: ‘വിരുന്നിനു പോകുമ്പോള്‍ ആദ്യം തന്നെ കസേരയില്‍ കയറി ഇരിക്കരുത്. ആധിഥേയന്‍ വന്ന് വിളിക്കും. അല്ലെങ്കില്‍ (ചാടികയറി ഇരുന്നാല്‍) ചിലപ്പോള്‍ എഴുന്നേല്ക്കേണ്ടി വരും’. ഇശ്ചാഭംഗങ്ങള്‍ ഒഴിവാക്കാന്‍ ഈ ബൈബിള്‍ വചനം ഓര്‍മ്മിക്കുന്നത് നല്ലതാണ്. വിരുന്നിനു മാത്രമല്ല, ഏതു സന്ദര്‍ഭത്തിനും ഇതു ബാധകമാണ്.

Friday, July 18, 2008

കുട്ടികള്‍ പ്രശ്നക്കാരാണോ അതോ . . .

എല്ലാവര്‍ക്കും ഒരോരോ പ്രശ്നങ്ങള്‍ ഉണ്ട്‌. ഒരാളുടെപ്രശ്നം മറ്റൊരാള്‍ക്ക്‌ വലുതായി തോന്നണമെന്നില്ല. എണ്റ്റെ പ്രശ്നം ആണു എനിക്ക്‌ വലുത്‌, മറ്റെല്ലാം നിസ്സാരം.

കുട്ടികള്‍ ദൈവത്തിണ്റ്റെ മാലാഖമാരാണു. അതുകൊണ്ടായിരിക്കും യേശുദേവന്‍ ഇങ്ങിനെ പറഞ്ഞത്‌: 'നിങ്ങള്‍ ശിശുക്കളെ പോലെ ആകുക, എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ' കുട്ടികളെ വളര്‍ത്തുക എന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണു. അല്ലെങ്കില്‍ വളരെ ക്ഷമയും ദയയും വേണ്ടുന്ന കാര്യമാണു.

ഇപ്പോള്‍ എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ ജൈസിയും ആര്‍വിനും തമ്മിലിള്ള ബഹളം കേട്ടുകൊണ്ടാണു. ആര്‍വിനു രാവിലെ ൭ മണിക്ക്‌ സ്കൂളില്‍ പോകണം. ചോറും കറിയും പ്രഭാത ഭക്ഷണവും തയ്യാറക്കി, ആര്‍വിനെ കുളിപ്പിച്ചൊരുക്കി യൂണിഫോം ഇടിവിച്ച്‌ അയക്കുക എന്നത്‌ ഒരു ഭഗീരഥപ്രയത്നം ആവശ്യമുള്ള കൃത്യമാണെങ്കിലും എനിക്കീ ശഃണ്ടകാണുമ്പോള്‍ കലിവരും. അതായത്‌ രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്നതേ 'കലിയിളകി' ആണെന്നര്‍ത്ഥം!!

എല്ലാരും ഇങ്ങിനെയൊക്കെയാ കുട്ടികളെ വളര്‍ത്തുന്നതെന്നാണു അവളുടെ മറുപടി. ഞാന്‍ വലുതാവുമ്പോള്‍ (അഥവാ എണ്റ്റെ മോന്‍ വലുതാവുമ്പോള്‍) ഇതൊക്കെ ഞാന്‍ മനസിലാക്കികൊള്ളുമത്രേ? എന്തോ എനിക്ക്‌ കുട്ടികളുമായി വഴക്കടിക്കുന്നതും, ശഃണ്ടകൂടുന്നതും ശകാരിക്കുന്നതും തല്ലുന്നതും ഒന്നും ഇഷ്ടമല്ല. അതിനാല്‍ അവളുടെ ഈ ന്യായീകരണങ്ങള്‍ ഒന്നും അംഗീകരിക്കാനും ആവില്ല.

ചിലര്‍ക്ക്‌ കുട്ടികള്‍ ഇല്ലാത്തതിണ്റ്റെ വിഷമം

മറ്റുചിലര്‍ക്ക്‌ ആണ്‍കുട്ടി/പെണ്‍കുട്ടി ജനിക്കാത്തതില്‍ വിഷമം കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതില്‍

നന്നായി പടിക്കാത്തതില്‍ വിഷമം

അനുസരണ ഇല്ലാത്ത കുട്ടികള്‍ മഹാകഷ്ടം

സ്കൂള്‍/ കോളേജ്‌ അഡ്മിഷന്‍ എന്തൊരു ടെന്‍ഷന്‍

പ്രണയത്തില്‍ കുടുങ്ങിയ കുട്ടികള്‍

പാരെണ്റ്റ്സിനൊരു തലവേദന തന്നെ

ഇന്നലെ ആണ്റ്റി വിളിച്ചിരുന്നു:

അനു മോള്‍ടെ കല്യാണം ഒന്നുമായില്ല

വര്‍ഷം മൂന്നായി പല ആലോചനകളും നടത്തുന്നു.

ഒന്നും ശരിയായി വരുന്നില്ല എന്തൊരു ടെന്‍ഷന്‍?!

കല്യാണം കഴിഞ്ഞാലോകുട്ടികളുണ്ടാവാത്തതിണ്റ്റെ ടെന്‍ഷന്‍.

ഇന്നലെ വേദാന്താ അക്കദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ പ്രഭാഷണം സി.ഡി.യില്‍ കേട്ടു. കുട്ടികളെ എങ്ങിനേ നല്ലവരായി വളര്‍ത്താം - ഇതായിരുന്നു വിഷയം. അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പ്രഘോഷണം നിര്‍ത്തൂ. ഉദാഹരണം ആകൂ. അതായത്‌ കുട്ടികള്‍ക്ക്‌ നല്ല മാതൃക കാണിച്ച്‌ കൊടുക്കുക. അവര്‍ നല്ലവരായി വളര്‍ന്നുകൊള്ളും. ' അരുത്‌/ചെയ്യരുത്‌ ഇങ്ങിനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ നിര്‍ത്തിയാല്‍ തന്നെ കുട്ടികള്‍ നമ്മെ അനുസരിക്കാന്‍ പഠിക്കും!

എനിക്കിതൊക്കെ വളരെ ശരിയായി തോന്നി. അഞ്ചു വയസ്സു വരെയെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതും ശകാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണം എന്ന അഭിപ്രായമാണെനിക്ക്‌. കാരണം ആ പ്രായത്തിലാണു ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നത്‌. അഞ്ചു വയസ്സിനു ശ്ശേഷം കുട്ടികളുടെ സ്വഭാവം നല്ലതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലും യാതൊരു പ്രയോജനവും ഇല്ല!! കാരണം അതിനുള്ളില്‍ കുട്ടികളുടെ മനസ്സിലെ തിരശീലയില്‍ ചിത്രങ്ങള്‍ ഒരു അച്ചിലെന്നപോലെ നിരന്നുകഴിഞ്ഞിരിക്കും. ആ ലിപികള്‍ ആണു പിന്നീട്‌ വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഭലിക്കുന്നത്‌. അതുകൊണ്ട്‌ അടുത്ത തവണ നിങ്ങള്‍ റിബലായ കൌമാരക്കാരനെ കാണുമ്പോള്‍ അവണ്റ്റെ ബാല്യ/ശൈശവ കാലഘട്ടെത്തെക്കുറിച്ചു കൂടി ആലോചിക്കുന്നതു നന്ന്‌. എന്നിട്ടാവാം വിധിയെഴുത്ത്‌. (മാതാപിതാക്കളുടേയോ കുട്ടിയുടെയോ)കുട്ടികള്‍ പ്രശ്നക്കാരാണോ അതോ മതാപിതാക്കള്‍ ആണോ പ്രശ്നക്കാര്‍? നിങ്ങള്‍ തന്നെ പറയൂ.

Thursday, June 19, 2008

ആപല്‍ബാന്ധവനേ . . . (ഭാഗം - 2)

പണ്ട് ഞങ്ങളുടെ സുരേഷ് സര്‍ [കാറ്ഷീക സര്‍വ്വകലാശാല - മണ്ണുത്തി] എക്ണോമിക്സ് പടിപ്പിക്കുന്നതിനിടയില്‍ പല തത്വവിചാരങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് ആത്യന്തീകമായ അവശ്യബോധം ഉണ്ടായാല്‍ മാത്രമേ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വന്നുചേരൂ.’ ഞങ്ങളുടെ കോഴ്സിനു അംഗീകാരം/ രാഷ്ട്രീയ വിജയം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ ആണെന്നുതോന്നുന്നു സര്‍ ഈ തത്വം പറഞ്ഞത്. ഒരു ഉദാഹരണവും പറഞ്ഞു: ‘ഒരാള്‍ വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ ഒരിത്തിരി വായുലഭിക്കുന്നതിനു എത്രമാത്രം ആഗ്രഹിക്കുമോ, അതുപോലൊരു ആഗ്രഹം നമുക്കുണ്ടെങ്കില്‍ ഏതു കാര്യവും കരഗതമാവും’. കഴിഞ്ഞദിവസം താഴെ കൊടുത്തിരിക്കുന്ന മഹാഭാരതഭാഗം വായിച്ചപ്പോള്‍ സുരേഷ് സറിനെ ആണു ഓര്‍മ്മവന്നത്.

പരിപൂര്‍ണ്ണ ശരണാഗതി:

ധര്‍മ്മപുത്രന്‍ കൌരവരുമായുള്ള ചൂതാട്ടത്തില്‍ ആദ്യം സഹോദരന്മാരേയും പിന്നെ തന്നേയും ഒടുവില്‍ പാഞ്ചാലിയേയും പണയം വച്ച് സര്‍വ്വതും നഷ്ടപ്പെടുത്തി. അനന്തരം ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച് പാഞ്ചാലിയെ സഭയിലേക്ക് വലിച്ചിഴച്ചുവരുത്തി. ‘അടിമയ്ക്ക് എന്തിനാണ് മേല് വസ്ത്രം’ എന്നു പറഞ്ഞുകൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുകളയാന്‍ ഉത്തരവിട്ടു. പാഞ്ചാലിയുടെ ഉടലും ഉള്ളവും നടുങ്ങിവിറങ്ങലിച്ചു. തന്റെ രണ്ടു കൈകളാല്‍ മാറിടം മറച്ചുപിടിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ക്രിഷ്ണനെ വിളിച്ച് ‘ക്രിഷ്ണാ എന്നെ രക്ഷിക്കൂ.. നിന്റെ സഹോദരിയായ എനിക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ നിന്നും എന്നെ കാത്തു രക്ഷിക്കൂ.’ എന്ന് അലമുറയിട്ട് കരഞ്ഞു.

ഈ സമയത്ത് ക്രിഷ്ണന്‍ രുഗ്മിണിയുമായി പകിട കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാഞ്ചാലിയുടെ ഉച്ചത്തിലുള്ള രോധനം അവിടെ കേട്ടു. എന്നിട്ടും ക്രിഷ്ണനു ചലനമില്ലാത്തത് കണ്ടപ്പോള്‍ രുഗ്മിണി പറഞ്ഞു. ‘അല്ലയോ ക്രിഷ്ണാ നിന്റെ പരമഭക്തയായ സഹോദരി പാഞ്ചാലിയുടെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്? അവിടെ നിന്റെ സഹായത്തിനായിട്ടെല്ലേ അവള്‍ കേഴുന്നത്... നിന്നെ വിളിക്കുന്നത്. നീ അതു ചെവിക്കൊള്ളാതെ എന്നോടൊപ്പം കളിയില്‍ മുഴുകിയിരിക്കുന്നു. ആപല്‍ബാന്ധവന്‍ എന്നാണല്ലോ നിന്നെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മാനം അപഹരിക്കപ്പെടുമെന്ന മുഹൂര്‍ത്തമാണ് അണഞ്ഞിരിക്കുന്നത്. നീ അവളെ സഹായിക്കില്ലേ?’ ഇതു കേട്ട് ക്രിഷ്ണന്‍ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ‘നീ കളിക്കൂ രുഗ്മിണി. എപ്പോള്‍ പോകണമെന്ന് എനിക്കറിയാം.’

‘നിങ്ങള്‍ക്ക് ദയയില്ലേ? അങ്ങോട്ടൊന്നു ശ്രദ്ധിക്കൂ. അപ്പോള്‍ അറിയാം അവള്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്’ രുഗ്മിണിക്ക് കരച്ചില്‍ വന്നു. ‘നോക്കൂ രുഗ്മിണി, എനിക്കറിയാം ഒന്നും സംഭവിക്കില്ല. നീ ഇപ്പോള്‍ കളിക്കൂ.’ കൌരവസഭയില്‍ ദുശ്ശാസ്സനന്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുതുടങ്ങി. അപ്പോള്‍ ‘ക്രിഷ്ണാ നീയാണ് എനിക്കെല്ലാം നിന്നില്‍ നിന്റെ തൃപ്പാദങ്ങളില്‍ ഇതാ ഞാന്‍ ശരണാഗതി പ്രാപിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് ദ്രൌപതി മാറിടം മറച്ചിരുന്ന രണ്ടുകൈകളുമെടുത്ത് മേല്‍പ്പോട്ടുയര്‍ത്തി കരം കൂപ്പി. ‘കൃഷ്ണാ ....’ എന്ന് ഉരുവിട്ടുകൊണ്ട് സ്വയം മറന്ന് കൃഷ്ണചിന്തയില്‍ ലയിച്ചുനിന്നു.

ഈ സമയത്ത് കൃഷ്ണന്‍ തന്റെ കൈ ഉയര്‍ത്തി കൃഷ്ണന്റെ കൈയില്‍നിന്നും ജലപ്രവാഹം പോലെ തുണികള്‍ പ്രത്യക്ഷപ്പെട്ടു. ആ തുണികളെല്ലാം കൃഷ്ണന്റെ ശരീരത്തെ ചുറ്റി. ദുശ്ശാസനന്‍ വലിക്കുംതോറും അതിനേക്കാള്‍ വേഗതയില്‍ കണ്ണെത്താദൂരത്തുള്ള അരുവിയില്‍ നിന്നെന്നോണം തുണികള്‍ വന്നുകൊണ്ടിരുന്നു. ദുശ്ശാസ്സനന്റെ കൈ കഴച്ചു. അവന്‍ ആകെ ക്ഷീണിതനായി. അങ്ങനെ കൃഷ്ണന്‍ പാഞ്ചാലിയുടെ മാനം കാത്തു.

തന്നെ അവന് സമര്‍പ്പിച്ച് മനമുരുകി കേണാല്‍ ഭഗവാന്‍ ആപല്‍ബാന്ധവനായി എത്തി തന്റെ ഭക്തനെ കാത്തുകൊള്ളുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മഹാഭാരതത്തിലെ ഈ മുഹൂര്‍ത്തം.

Saturday, June 07, 2008

സിന്ദൂരതിലകം - എന്തിന്??

ഇന്നലെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചെന്നപ്പോള്‍ കൌണ്ടറിലെ സുന്ദരിയുടെ സിന്ദൂരതിലകം ശ്രദ്ധിച്ചപ്പോള്‍ ആണ് കുറേ സംശയങ്ങള്‍ തോന്നിയത്. എന്തിനാണ് വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം ഇടുന്നത്? അതില്ലായിരൂന്നെങ്കില്‍ ആ കുട്ടി വിവാഹിതയാണെന്നു തോന്നുകയേ ഇല്ല!! എന്തിനാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ഈ ഒരു ‘മാര്‍ക്കിങ്ങ്’ ?? ആണുങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന് എവിടെയും എഴുതി വയ്ക്കാറില്ലല്ലോ. പിന്നെന്തിന് ഈ വിവേചനം സ്ത്രീകള്‍ സമ്മതിച്ച് കൊടുക്കണം? (പലരും വളരെ അഭിമാനത്തോടെയാണു നെടുങ്കന്‍ സിന്ദൂരം തൊടുന്നത്)

എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.

എനിക്ക് തോന്നിയിട്ടുള്ളത് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരടയാളമാണു സിന്ദൂരം എന്നാണ്. ആദ്യ രാതിയിലെ കിടക്കവിരി സൂക്ഷിച്ച് വയ്ക്കുന്ന ഒരാചാരം ചില പ്രാകൃത സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതുപോലെ താന്‍ കന്യകയല്ലാതായി എന്നതിന്റെ പരസ്യപ്പെടുത്തലല്ലേ ഈ സിന്ദൂരമിടല്‍ എന്നാണ് എന്റെ സംശയം! പക്ഷെ, എങ്കില്‍ അതു ഒന്നോ രണ്ടോ ദിവസം മാത്രം പോരെ? (കുറച്ച് അശ്ലീലത നിറഞ്ഞ ഒരു പരസ്യപ്പെടുത്തലല്ലേ ഇതെന്നും എനിക്കു തോന്നാറുണ്ട്) അതെന്തായാലും ഈ സിന്ദൂരപൊട്ടിനു വല്ല ശാസ്ത്രീയതയുമുണ്ടോ, ഔഷധഗുണം വല്ലതുമുണ്ടോ എന്നെല്ലാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഓര്‍മ്മശക്തി/ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കുന്ന വല്ലതും? എന്തായാലും സൌന്ദര്യമുള്ളവര്‍ക്ക് സിന്ദൂരം ഒരലങ്കാരം തന്നെയാണ്. സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു?!(സന്ധ്യക്കെന്തിനു സിന്ദൂരം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും!!)

Thursday, May 29, 2008

സൌഹൃദം എന്നാല്‍ ....

ഒരിക്കല് ‍ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചൂതു കളിക്കയായിരുന്നു. ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു. കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല. ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....കര്‍ണ്ണന്‍: “അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു“ എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം/മാല പൊട്ടി..മുത്തുമണികള്‍ ചിതറി....കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.

(ഇതുപോലൊരു സൌഹൃദം ഇന്നു സാധ്യമാണോ?)