Friday, March 06, 2009

മുളന്തുരുത്തി (എന്‍റെ ഗ്രാമം)

മുളന്തുരുത്തി എന്നാല്‍ 'Bamboo Island' എന്ന് പറയാം ആംഗലേയ ഭാഷയില്‍. എറണാകുളം ജില്ലയുടെ തെക്കേ അറ്റം. പണ്ട് കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ഇവിടെ ആയിരുന്നു. എന്റെ വീട്ടിലെ 'പശു തൊഴുത്ത്' കോട്ടയം ജില്ലയിലാണെന്ന് പണ്ടു സഹപാഠികള്‍ കളിയാക്കുമായിരുന്നു. (കൃത്യമായി പറഞ്ഞാല്‍ എറണാകുളം ജങ്ക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 20 കി.മി.) എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള ഇതു ട്രെയിന്‍-ഇല്‍ കയറിയാലും മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന്‍ കാണാം. പക്ഷെ പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ അവിടെ നിര്‍ത്തൂ.

മുളന്തുരുത്തിയുടെ ചരിത്രം:

പ്രാചീന ചരിത്രകാരന്‍ മെഗാസ്തനിസ് കേരളത്തിലെ തുറമുഖ നഗരങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്ക് തൃപ്പൂണിത്തുറ ഒരു പ്രധാന തുറമുഖ പട്ടണമാണെന്ന് രേഖപ്പെടുത്തുന്നു. ഈ വാദം മുളന്തുരുത്തിയും തുരുത്തും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഒരു പക്ഷെ സമീപ പ്രദേശങ്ങളായ ചെമ്പ്, ഉദയംപേരൂര്‍ എന്നീ സ്ഥലങ്ങളും ഒരു കാലത്ത് കടലിന്നടിയിലായിരുന്നുവെന്നും മുളന്തുരുത്തി കരയായി രൂപപെട്ടതിനാല്‍ 'തുരുത്ത്' എന്ന നാമം ലഭിച്ചുവെന്നും വിശ്വസിക്കാം. വെള്ളത്തോട് തൊട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ വളര്‍ന്നു വന്ന മുളകള്‍ മൂലം 'മുളം-തുരുത്ത്' എന്ന നാമം ഉണ്ടായി,, കാലക്രമേണ മുളന്തുരുത്തിയായി മാറി.ബി.സി. നാലാം ശതകത്തില്‍ എഴുതിയ മെഗസ്തനീസിന്റെ രേഖകളില്‍ മുളന്തുരുത്തിയെ പരാമര്‍ശിക്കുന്നില്ല. ഇതിനു കാരണം മുളന്തുരുത്തിഅക്കാലത്ത് കടലിന്നടിയില്‍ ആയിരുന്നു എന്നതാകാം. പിന്നീട് കരയായി രൂപപ്പെട്ടു. അതായത് പടിഞ്ഞാറ് കായലുള്ള തുരുത്തായിരുന്നു മുളന്തുരുത്തി. (വളരെ അകലെയല്ല വേമ്പനാട്ടു കായല്‍) ആദിവാസി സംസ്കാരവും, കാട്ടുജാതി സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. കാളിവളര്‍ത്തലും കൃഷിയും ആയിരുന്നു പ്രധാന തൊഴില്‍.ഇവിടുത്തെ പ്രാചീന മനുഷ്യ വര്‍ഗ്ഗത്തിന്റെ ദൈവ സങ്കല്‍പം ദേവി ആയിരുന്നു. വനത്തില്‍ പുല്ലരിയാന്‍ പോയ ആദിവാസി യുവതി ഒരു കരിന്കള്ളില്‍ പണിയായുധം തേച്ചു മൂര്‍ച്ച വരുത്തിയപ്പോള്‍ അതില്‍ ചോര പൊടിഞ്ഞെന്നും അത് ദേവി ചൈതന്യമായിരുന്നെന്നും ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വ്യക്തമാക്കുന്നു. ഈ ആദിമ നിവാസികളുടെ ആരാധന സങ്കേതങ്ങളില്‍ നിന്നാണ് 'കാവ്' എന്ന സങ്കല്‍പം രൂപപെട്ടത്. കാക്കുന്നത് അഥവാ സംരക്ഷിക്കുന്നത്എന്നു കവിന്നര്‍ത്ഥം.

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'കീഴ്കാവ്' ദുര്‍ഗ്ഗ പ്രതിഷ്ടയുടെതാണ്. ആ നാമത്തിലെ കാവ് എന്ന സൂചനയും അവിടുത്തെ ചില ആരാധന രീതികളും ആദിമ മനുഷ്യരുടെ ആരാധന രീതികളുമായി സമരസപ്പെടുന്നതാണ്. മനുഷ്യ ശരീരത്തില്‍ കുടിയേറിയ ബാധ ഒഴിപ്പിക്കുന്നതിനുള്ള തുള്ളല്‍, അഭീഷ്ടസിദ്ധിക്കായി നരബലിയെ ഓര്‍മ്മിപ്പിക്കുന്ന ഗുരുതി എന്നിവ ഈ ആചാരങ്ങളില്‍ പെടുന്നു. തുരുത്തിക്കര (വെട്ടികുളം) മറ്റപ്പള്ളി കാവ്, പാടത്തു കാവ് (പെരുമ്പള്ളി) എന്നെ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങള്‍ കണ്ടു വരുന്നു. പൈങ്ങാരപ്പള്ളി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും പെരുമ്പിള്ളി പാടത്തു കാവ് ഭഗവതി ക്ഷേത്രത്തിലും 'മുടിയേറ്റ്‌' മഹോത്സവം നടക്കുന്നു.എ.ഡി.1100 നും 1125 നും മദ്ധ്യേ മുളന്തുരുത്തി പള്ളി സ്ഥാപിക്കപ്പെട്ടു. മലങ്കര സഭയുടെ 'മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മുളന്തുരുത്തി സുന്നഹദോസ് [എ.ഡി 1876] ചരിത്ര പ്രാധാന്യമുള്ളതാണ്. പള്ളിയുടെ മദ്ബഹ വളരെ ആകര്‍ഷകമാണ്. മുളന്തുരുത്തി പള്ളിയില്‍ മരത്തില്‍ കൊത്ത് പണി ചെയ്ത പല ശില്പ വിദ്യകളും കാണാം. തോമശ്ലീഹാ ഇന്ത്യയില്‍ എത്തിയതിന്റെ ജൂബിലി പെരുന്നാള്‍ ആണ് ഇവിടുത്തെ പ്രധാന പെരുന്നാള്‍ - ഡിസംബര്‍ മാസത്തില്‍. മുളതുരുത്തിയുടെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന നാമമാണ് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി'. എ.ഡി 1848 ജൂണ്‍ മാസത്തില്‍ മുളന്തുരുത്തി ചത്തുരുത്തി തറവാട്ടില്‍ ശ്രീ കൊച്ചു മത്തായിയുടെയും മറിയത്തിന്റെയും ഇളയ മകനായി ജനിച്ച ഗീവര്‍ഗീസ് എന്ന ബാലനാണ് പില്‍ക്കാലത്ത് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി' എന്ന പേരില്‍ ലോക പ്രശസ്തനായത്.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഉന്നതിയിലെത്താന്‍ മുളന്തുരുത്തിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാകവി വൈലോപ്പള്ളി ശ്രീധര മേനോന്‍ മുളന്തുരുത്തി ഗവ. സ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ തൂലികയില്‍ നിന്നടര്‍ന്നു വീണ 'മാമ്പഴം' എന്ന കവിതയ്ക്ക് കാരണമായ മാവ് ഇന്നും ഈ സ്കൂള്‍ മുറ്റത്ത്‌ പന്തലിച്ചു നില്‍ക്കുന്നുണ്ട്‌. മുളന്തുരുത്തി പബ്ലിക് ലൈബ്രറി 1932 ഇല്‍ സ്ഥാപിക്കപ്പെട്ടു.മലയാളത്തിന്റെ പ്രശസ്ത കവിയത്രി 'വിജയലക്ഷ്മി' മുളന്തുരുത്തി ഗ്രാമത്തില്‍ പെരുമ്പിള്ളി ദേശക്കാരിയാണ്. അതാണ്‌ ഞങ്ങള്‍ക്ക് ചുള്ളികാടുമായുള്ള ബന്ധം!! മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മോഹന്‍ ലാല്‍ സിനിമ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ചിത്രീകരിച്ചത് പെരുമ്പിള്ളി പടത്തുകാവ് പരിസരത്താണ്. (ഈ ഗ്രാമം കാണാം) OEN - INDIA എന്ന പ്രമുഖ ബിസിനസ് സ്ഥാപനം നിലകൊള്ളുന്നത് മുളന്തുരുത്തിയിലാണ്.

ഇനിയുമൊത്തിരി ഉണ്ട് മുളന്തുരുത്തിയെക്കുറിച്ച് പറയാന്‍. വഴെയേ പറയാം. ജനിച്ചു വളര്‍ന്ന, പിച്ച വച്ച് നടന്ന, പഠിച്ചു വലുതായ സ്വന്തം ഗ്രാമത്തെ മറക്കാനാവുമോ ആര്‍ക്കെങ്കിലും?? അമ്മയുടെ പൊക്കിള്‍കൊടി പോലെ, എവിടെയായാലും നമ്മുടെ ഗ്രാമം നമ്മെ വിളിക്കും.

തിരക്കിനിടയില്‍ യാന്ത്രികമായി പോകുന്ന ജീവിതം!!

എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നുന്നു...
"മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും...."

3 comments:

Anonymous said...

കട്ടുമങ്ങട്ടു ജോണി സകാറിയ യെ അറിയുമോ ?????

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു
ആശംസകള്‍

Anonymous said...

ഹോ! ജോസി , എനിക്ക്‌ ഇഷ്ടപ്പെട്ടു..... bootifull...