Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി)