Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

''ദി ലയിംഗ് കിങ്'' - അലക്‌സ് ബിയേർഡിന്റെ കഥ



നുണ പറഞ്ഞ് രാജാവായ പന്നിയുടെ കഥയാണ് അലക്‌സ് ബിയേർഡിന്റെ ''ദി ലയിംഗ് കിങ്''

നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും ..!

മയിലിനെ നോക്കി എന്തോരു വൈരൂപ്യമാണ് നിനക്ക് എന്ന് പരിഹസിക്കും ..!!

103 വയസ്സായ ആമയുടെ മുഖത്തു നോക്കി  നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണെന്ന് ഉളുപ്പില്ലാതെ പറയും ..!

ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും ..!

അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ..!!

നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി ..!

പിന്നീട് ആകെ നയം മാറ്റങ്ങൾ. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി ..!!

മീതെ എന്നുള്ളതിന് താഴെ എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. ഇന്നലെ എന്നത് ഇനി മുതൽ  നാളെ എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു  പൊതുമൃഗങ്ങള്‍ ആവേശഭരിതരായി ..

കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു ..

തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട്   തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു ..

ആർക്കും പരസ്പരം വിശ്വാസമില്ലാതായി, വഞ്ചന പടർന്നു ..

കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി ..

ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു: എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്, നീ പെരും നുണയനാണ്, തീട്ടം തിന്നുന്ന വെറും പന്നിയല്ലേ നീ ..?

എലിയെ നോക്കി കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ ..? എന്ന് പന്നി പുച്ഛിച്ചു .. നീ വെറും പീക്കിരിയാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി ..

പക്ഷെ ..എലിയുടെ_വാക്കുകൾ_സമൂഹത്തിൽ_ചർച്ചയായി .. മാലിന്യം തിന്നുന്ന  വെറുമൊരു_പന്നിയാണ്_നമ്മെ_അടക്കി_ഭരിക്കുന്നത് എന്നവർക്ക് ബോധ്യമായി ..

മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി ..

ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി ..!

#സത്യം_പറയാൻ_ഒരു_എലിയെങ്കിലും നമ്മുടെ നാട്ടിൽ ഉണ്ടായെങ്കിൽ ..!!

(കടപ്പാട്)

ലോകത്ത് എല്ലാ മേഖലയിലും ഇന്ന് നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് അലക്സ് ബിയേഡിൻറെ

പ്രസിദ്ധമായ ഈ കഥ. 

ഈ കഥയുമായി ലോകത്ത് ആർക്കെങ്കിലും സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം ..,