Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Tuesday, February 11, 2020

അലക്സ് മാഷ് അനുസ്മരണം (തിരുവാണിയൂർ)

അലക്സ് മാഷ് അനുസ്മരണം
തിരുവാണിയൂർ : സംഗീതാധ്യാപകനും സംഗീത സംവിധായകനും ആയിരുന്ന അലക്സ് മാഷിൻറെ (കെ ആർ അലക്സ്) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും മുതിർന്ന കലാകാരന്മാരെ ആദരിക്കലും നടത്തി. തിരുവാണിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ' ഗുരുദക്ഷിണ 2020' പരിപാടികൾക്ക് അലക്സ് മാഷിന്റെ കുടുംബാംഗങ്ങളും, ശിഷ്യന്മാരും നേതൃത്വം നൽകി. തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.സി.പൗലോസ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ് ടി റെഡ്ഡ്യാർ & സൺസ്, പ്രിന്റിംഗ് ഡിവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ആർ സുരേഷ് ഉദ്‌ഘാടനം കർമ്മം നിർവ്വഹിച്ചു. ശില്പി ശ്രീ. സുനിൽ തിരുവാണിയൂർ ആമുഖാവതരണവും  ശ്രീ. കെ.എ. പരമു (പഞ്ച മൂർത്തി സംഗീതാലയ, മരട്) അലക്സ് മാഷ്  അനുസ്മരണപ്രഭാഷണവും  നടത്തി.

മുതിർന്ന കലാകാരന്മാരായ പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദൻ , ഗാനരചയിതാവും കവിയുമായ ശ്രീ.തോമസ് അന്തിക്കാട്ട്, കാഥികൻ ശ്രീ. കലാലയ ജി റാവു, സിനി ആർട്ടിസ്റ്റ് ശ്രീ. ബാബുരാജ് തിരുവാങ്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ഭവാനി രാധാകൃഷ്ണൻ, റവ.ഫാ മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പ, സംഗീതജ്ഞൻ ശ്രീ. തൃപ്പൂണിത്തുറ ചന്ദ്രമോഹൻ, റിട്ടയേർഡ് അധ്യാപകൻ ശ്രീ.സി സി. ജോർജ്ജ്, ശ്രീ.വാസുദേവൻ നമ്പൂതിരി (തുരുത്തിക്കാലമന), ശ്രീ. ജോസി വർക്കി എന്നിവർ സംസാരിച്ചു. 

അലക്സ് മാഷിന്റെ ശിഷ്യരായ ശ്രീമതി വത്സല കുട്ടൻ, ശ്രീമതി പ്രിയ വിജയൻ, ശ്രീമതി മണി ഷൺമുഖം, ശ്രീമതി അജിത അലക്സ്, ശ്രീ. അനിഷ് അലക്സ് എന്നിവരുടെ കർണ്ണാടക സംഗീത കച്ചേരിയും, ശ്രീ. തോമസ്  അന്തിക്കാട് മാഷിന്റെ വരികൾക്ക്   അലക്സ് മാഷ് സംഗീത സംവിധാനം നടത്തിയ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഉൾപ്പെടുത്തി ഏഞ്ചൽ ക്ലെയർ, ദിയ അൽഫോൻസ, ആർദ്ര രവീന്ദ്രൻ, ശിവ ലക്ഷ്മി ബിജു, അലീന ചാക്കോ, മേരി വിജയം, ഷോളി ബിനോബി എന്നിവരുടെ സംഗീതാർച്ചനയും  തുടർന്ന്  കലാകാരന്മാരായ  ശ്രീ. ശൈലേഷ് നാരായണൻ (കീ ബോർഡ്), ശ്രീ. കോട്ടയം മനോജ്(മൃദംഗം), ശ്രീ. വിഷ്ണു ചന്ദ്രമോഹൻ (വയലിൻ), ശ്രീ. ദിലീപ് കൊല്ലം ( വോക്കൽ), ശ്രീ. എൻ.എ സദാനന്ദൻ  & ശ്രീ. കുമാരൻ (തബല), ശ്രീ. ശ്രീകാന്ത് രാമമംഗലം (റിഥം) എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ സംഗീത സന്ധ്യയും അരങ്ങേറി. 

Friday, November 14, 2014

നവംബർ - മരിച്ചവരുടെ മാസം

ക്രിസ്ത്യാനികൾ നവംബർ മാസം തങ്ങളുടെ വേർപിരിഞ്ഞ പ്രീയപ്പെട്ടവരെ ഓർമ്മിക്കുവാൻ പ്രത്യേകമായി ആചരിക്കുന്നു. നവംബറിലെ ഓർമ്മകൾ പൂക്കൾ പറിച്ച് സെമിത്തേരിയിൽ കൊണ്ടുപോയി വച്ചതും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക ഈണത്തിലുള്ള പ്രാർത്ഥനയും കുർബാനയും ഒക്കെയാണ്. ഇത് ഒരു നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നു. മഞ്ഞു വീഴുന്ന പ്രഭാതങ്ങളിൽ ചെത്തി പൂക്കുല പറിച്ച് മെഴുകുതിരിയും ആയി സെമിത്തേരിയിലെ കല്ലറ അലങ്കരിക്കുമ്പോൾ നിക്കറിട്ടു നടക്കുന്ന പ്രായം ആയിരുന്നു.
   
ഞാൻ എന്റെ കൌമാര കാലം മുതലേ മരണം സ്വപ്നം കണ്ടിരുന്നു. എന്റെ വീര പുരുഷന്മാർ യേശു ക്രിസ്തുവും കൃഷ്ണനും ശങ്കരനും എല്ലാം മരിച്ചത് 33 - 36  വയസ്സിൽ ആയിരുന്നതിനാൽ ഞാനും അതേ പ്രായത്തിൽ മരിക്കും എന്നൊരു തോന്നൽ എന്റെ മനസ്സിൽ രൂഡമൂലമായിരുന്നു, പ്രത്യേകിച്ചും യൗവനത്തിൽ, കോളേജിൽ പഠിക്കുന്ന സമയത്ത്. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞുപോയി, ഞാൻ ഇന്നും സുന്ദരനായി ജീവിച്ചിരിക്കുന്നു.     


എങ്കിലും ഇടയ്ക്കിടയ്ക്ക് മരണം മാടി വിളിക്കുന്ന സ്വപ്നം കാണാറുണ്ട്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം പൊട്ടിത്തെറിച്ച് മരിക്കുന്നതും വീട്ടുകാർ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ മരിച്ചു കിടക്കുന്നതും ഒക്കെയാണ് എന്റെ മരണത്തെ ക്കുറിച്ചുള്ള സുന്ദര ചിന്തകൾ!! രണ്ടായാലും എനിക്ക് ഒന്നും അറിയേണ്ടല്ലോ.   


എന്റെ മരണശേഷം മൃതസംസ്കാരം നടത്തേണ്ട രീതിയെ ക്കുറിച്ച് എനിക്ക് ചില സ്വപ്‌നങ്ങൾ ഒക്കെയുണ്ട്, അവ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. നടക്കാത്ത സുന്ദര സ്വപ്‌നങ്ങൾ!


  1. മരിച്ച എന്നെ ഫ്രീസറിൽ വയ്ക്കരുത്, യാതൊരു കാരണവശാലും. എത്രയും പെട്ടെന്ന് ശവസംസ്കാരത്തിന് വേണ്ട നടപടി തുടങ്ങുക, ആർക്കും ആർക്കും വേണ്ടി കാത്തിരിക്കേണ്ടതില്ല.     
  2. മൃതദേഹത്തിനടുത്തിരുന്ന് ആരും പ്രാർത്ഥനകൾ ചൊല്ലരുത്. ദയവായി മൈക്കിലൂടെയും പ്രാർത്ഥനകൾ / ഭക്തി ഗാനങ്ങൾ പ്രക്ഷേപണം ചെയ്യരുത്.  വേണമെങ്കിൽ വയലിൻ കച്ചേരി കേൾപ്പിച്ചോളൂ, ഭൂപതി / രാഗ് വിഗാഹ് തുടങ്ങിയ ശോക സംഗീതം എനിക്കിഷ്ടമാണ്.
  3. ദയവായി ഫോട്ടോ എടുക്കരുത്, ആരും ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയുമരുത്‌. അത് എന്റെ അത്മവിനോടുള്ള അനാദരവ് ആയി എനിക്ക് തോന്നും.
  4. മരിച്ചവരെ കുഴിച്ചിടാം, ദഹിപ്പിക്കാം, കടലിൽ കൊണ്ടുപോയി ഉപേക്ഷിക്കാം. എനിക്കിഷ്ടം തീയിൽ വെന്തമരുന്നതാണ്. ഇലക്ട്രിക്‌ ക്രെമേഷൻ യന്ത്രത്തിൽ കത്തിയമരാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി.
  5. മൃതദേഹത്തെ കുളിപ്പിക്കരുത്, പുത്തൻ ഉടുപ്പുകൾ അണിയിക്കരുത്. നിങ്ങൾ എന്തു വിഡ്ഢിത്തമാണ് കാണിക്കുന്നത്, ഞാൻ എന്റെ ദേഹത്തെ ഉപേക്ഷിച്ചു; നിങ്ങൾ പിന്നെന്തിനാണ് അതിനെ അലങ്കരിക്കുന്നത്?
  6. എന്റെ മരണ വാർത്ത‍ നാടെങ്ങും അറിയിക്കാൻ ദയവായി ഫ്ലെക്സ് ബാനർ ഉണ്ടാക്കരുത്. അധികം ആളുകൾ വരേണ്ട, കുറച്ചു പ്രീയപ്പെട്ടവർ മതി എന്റെ ശവ സംസ്കര ഘോഷയാത്രയ്ക്ക്. 10-15 പേർ മാത്രം!        
  7. മൃതദേഹത്തെ ചുംബിക്കരുത്‌. ജീവിച്ചിരുന്നപ്പോൾ എനിക്ക് നല്കിയ ചുംബനങ്ങളും അതു നല്കിയവരെയും എനിക്ക് കൃത്യമായി ഓർമയുണ്ട്. ഇനി നമ്മൾ ആത്മാവും ആത്മാവും കണ്ടു മുട്ടുമ്പോൾ മതി ആ ചുംബനം.  
മരണം ഒരിക്കലും അവസാനമല്ല. കാരണം ഞാൻ ഈ കാണുന്ന ദേഹം മാത്രമല്ല, ബുദ്ധിയും അല്ല, ചിന്തകളും അല്ല, എനിക്ക് ഒരു ആത്മാവുണ്ട് , അത് ഒരിക്കലും മരണമില്ലാത്ത ആത്മാവാണ്. ആ ആത്മാവിനെ നിങ്ങൾ വണങ്ങുക. ദേഹത്തെ മറക്കുക, ബുദ്ധിയെ മറക്കുക .... ആത്മാവിനെ തേടുക.     


അടുത്ത കാലത്ത് കേട്ട ഏറെ മനോഹരമായ ഒരു ഗാനം, ഇപ്പോഴും മനസ്സിൽ ഓടിയെത്തുന്ന ആ ഗാനം മരണത്തെ ക്കുറിച്ചാണ്.


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ...




          

Tuesday, February 25, 2014

അബോർഷൻ

അബോർഷൻ 

അബോർഷൻ ആയ മാങ്ങകൾ
കണ്ണിമാങ്ങകൾ ആയി നിലത്തു വീണു
അമ്മച്ചി അതെല്ലാം പെറുക്കി എടുത്തു.
മിട്ടായി ഭരണികളിൽ ഇട്ടുവച്ചു.

ഉപ്പിലിട്ട കണ്ണിമാങ്ങകൾ
കൂട്ടി മീൻകറി വച്ചു
ചമ്മന്തി അരച്ചു
അച്ചാറിട്ടു
....
സംഭവിച്ചതെല്ലാം നല്ലതിന്,

പാവം മാവിന്റെ നൊമ്പരം
ആരറിവൂ?? 

Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...

Tuesday, April 29, 2008

മരണത്തിന്റെ വലുപ്പം

ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?