Thursday, March 13, 2008

ദില്ലി ... ദില്ലി (ഹല്ലോ ഹല്ലോ)

ഞാന്‍ മിനിയാന്ന് ദില്ലിയിലേയ്ക്ക് പറന്നെത്തി.
എല്ലാം പെട്ടെന്നായിരുന്നു. . . കെ.ജി. യോടുപോലും പറഞ്ഞില്ല.
ഇവിടെ കുറച്ചു ദിവസം കാണും.
(എന്നെപ്പോലുള്ള വായിനോക്കികള്‍ക്ക് നല്ലസ്ഥലം ആണ്.)
ഇവിടെ ഹിന്ദിപറഞ്ഞുള്ള മണ്ടത്തരങ്ങള്‍ ഞാന്‍ തീര്‍ച്ചയായും ബ്ലോഗ്ഗില്‍ എഴുതാം. (കുറേയുണ്ട്!!)

‘ജനക് പുരി’ യിലാണു എന്റെ ഓഫീസ്. ജനക് പുരി ഡിസ്റ്റിക്ട് സെന്ററിനു നേരേ മുന്‍പിലുള്ള ഷോപ്പിങ്ങ് ഏരിയായില്‍ ജൈന ടവറ് - 2 വിലാണ് ഓഫീസ്. ഇവിടെ സിനിമ മള്‍ട്ടിപ്ലെക്സ് മുതല്‍ മക്-ഡോണാള്‍ഡ്സ് മുതല്‍ തട്ടുകട വരെ ഉണ്ട്. എപ്പോഴും ജനക്കൂട്ടം ആണ്. നിറയെ സുന്ദരികളും സുന്ദരന്മാരും!! ഇവിടെ ധാരാളം റെസ്റ്റോറന്റ്സ് ഉണ്ട് - ദക്ഷിണേന്ത്യന്‍, പഞ്ചാബി, ചൈനീസ്, മുഗള്‍ .... വിനോദത്തിനും സല്ലാപത്തിനുമായി ധാരാളം തുറസ്സായ സ്ഥലം ഈ ഷോപ്പിങ്ങ് ഏരിയായില്‍ ഉണ്ട്.

----------------------------------------------


(20 March 2008) ഈ ബ്ലോഗെഴുതുന്നത് ‘സ്പൈസ് ജെറ്റ് 503’ യില്‍ ഇരുന്നു ആകാശസഞ്ചാരത്തിനിടയിലാണ്. മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതു നല്ല കാഴ്ച തന്നെയാണ്. ദൈവ സൃഷ്ടിയായ ഈ പ്രപഞ്ചം എത്ര സുന്ദരമാണെന്നു മനസ്സിലാവുന്നതു ആകാശപരപ്പിലൂടെ ഇങ്ങനെ സഞ്ചരിക്കുമ്പോളാണല്ലോ.

കഴിഞ്ഞ 9 ദിവസം ഞാന്‍‍ ദല്‍ഹിയില്‍ അയിരുന്നു. തിരികെ നാട്ടിലെത്തി ഭാര്യയെയും മോനെയും കാണാനുള്ള ഉന്മേഷത്തിലാണു ഞാനിപ്പോള്‍. ഇന്നു പെസഹാ വ്യാഴാഴ്ച, നാളെ ദു:ഖ വെളളി …… പി‍ന്നെ, “ഈസ്റ്ററ്”. പള്ളിയുമായി ചുറ്റിപറ്റി നടക്കേണ്ട വിശുദ്ധവാരം. കര്‍ത്താവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതോടൊപ്പം ക്രിസ്ത്യാനികള്‍ വീട്ടില്‍ ഒന്നിച്ചു കൂടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണിത്. അജിതയും മോനും എല്ലാം പെരുമ്പിള്ളിയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇത്തവണത്തെ ഈസ്റ്റര്‍ വീട്ടില്‍ തന്നെ!!

ദല്‍ഹിയിലെ ഒന്‍പതു ദിവസവും വളരെ തിരക്കിട്ട ജോലികളില്‍ ആയിരുന്നു. ഞായറാഴ്ചപോലും ഒഫീസില്‍ ഇന്റ്ര്വ്യൂ ഉണ്ടായിരുന്നു! കുറച്ചു സമയമേ ദല്‍ഹി കാണാനായി ജൈയ്സിയും കുടുംബവുമായി പൊകാന്‍ സാധിച്ചുള്ളൂ. എങ്കിലും ഈ ദല്‍ഹി ട്രിപ്പ് നല്ല രസകരമായിരുന്നു. ആര്‍വിനും ആര്‍ഷയ്ക്കും വലിയ സന്തോഷമായി… (എന്റെ വരവു തന്നെ). കുറച്ചു മാത്രം ഷോപ്പിങ് നടത്തി. പാലികാ ബസാര്‍, സരോജിനി മാര്‍ക്കറ്റ്, ..etc. എന്നിവിടങ്ങളില്‍ കറങ്ങി, രാത്രി ഷോപ്പിങ് നടത്തി.

വേദാന്താ അക്കാദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ ഗീതാപ്രഭാഷണം ‘ഫിക്കി’ ഹാളില്‍ 13 മുതല്‍ 16 വരെയുണ്ടായിരുന്നു. 2 ദിവസം അതില്‍ സംബന്ധിക്കാന്‍ കഴിഞ്ഞു. ഗീതയില്‍ അഗ്രഗണ്യനായ ഒരു ‘കോര്‍പ്പറേറ്റ് ഗുരു’വാണദ്ദേഹം. വാക്കുകള്‍ക്ക് വളരെ വ്യക്തതയും കൃത്യതയും ഉള്ള അപൂര്‍വം ചില പ്രഭാഷകരില്‍ ഒരാള്‍. ഇതിനു മുന്‍പ് ചെന്നൈ അണ്ണാശാലയിലുള്ള കാമരാജ ആഡിറ്റോറിയത്തില്‍ ഞാന്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുണ്ട്. (3-4 വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കും).

ഹിന്ദി പഠിച്ചു തുടങ്ങിയിരുന്നെങ്കിലും നാവുളുക്കാതെ പറയാറായിട്ടില്ല.
ഓഫീസില്‍ വച്ച് പേന വേണ്ടി വന്നപ്പോള്‍ ‘മുജെ ഏക് കുര്‍സി ചാഹിയേ’ എന്നു പറഞ്ഞതു കേട്ട് ഓഫീസ് ബോയ് വായും പോളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. [അപ്പോള്‍ തന്നെ അബദ്ധം മനസ്സിലായി!!]

കാര്‍ ഡ്രൈവറോട് ‘കാറ് ഇവിടെ തന്നെ കാണണം‘ എന്നതിനു ‘ഗാഡി ഇധറ് ബൈഡോ’ എന്നു പറഞ്ഞതും നല്ല തമാശയായി തോന്നുന്നു. എന്തായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

ഒരു ദിവസം ഓഫീസിന്റെ മുന്‍പില്‍ നിന്നും ആട്ടോയില്‍ കയറി ‘റെഡ് സ്ട്രീറ്റ് ചലോ’ എന്നു പറഞ്ഞപ്പോള്‍ ആട്ടോക്കാരന്‍ ഗൌരവത്തില് എന്നെ ഒന്നു നോക്കിയിട്ട് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ആണ്‍ സംഗതിയുടെ വശ പിശക് മനസ്സിലായതു…. ‘റെഡ് ഫോര്‍ട്ട്’ എന്ന് പറയാന്‍ ഉദ്ധേശിച്ച് അതിനുപകരം ആണു ഞാന്‍ ‘റെഡ് സ്റ്റ്രീറ്റ്’ എന്നു പറഞ്ഞതു!!! അയ്യേ ഞാന്‍ ചമ്മി പോയി…

സാരല്ല്യാ ഇത്രേല്ലേ പറ്റിയുള്ളൂ… എന്നു സമാധാനിച്ച് ഞാന്‍ മടക്കയാത്രയിലിരുന്നു തന്നെ ചിരിച്ചു പോകുന്നു. (അടുത്തിരിക്കുന്ന മദാമ്മച്ചി എനിക്കു വട്ടാണെന്നു കരുതുമോ.. എന്തോ?)