Showing posts with label കുടുംബം. Show all posts
Showing posts with label കുടുംബം. Show all posts

Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി) 

Tuesday, February 11, 2020

അലക്സ് മാഷ് അനുസ്മരണം (തിരുവാണിയൂർ)

അലക്സ് മാഷ് അനുസ്മരണം
തിരുവാണിയൂർ : സംഗീതാധ്യാപകനും സംഗീത സംവിധായകനും ആയിരുന്ന അലക്സ് മാഷിൻറെ (കെ ആർ അലക്സ്) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും മുതിർന്ന കലാകാരന്മാരെ ആദരിക്കലും നടത്തി. തിരുവാണിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ' ഗുരുദക്ഷിണ 2020' പരിപാടികൾക്ക് അലക്സ് മാഷിന്റെ കുടുംബാംഗങ്ങളും, ശിഷ്യന്മാരും നേതൃത്വം നൽകി. തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.സി.പൗലോസ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ് ടി റെഡ്ഡ്യാർ & സൺസ്, പ്രിന്റിംഗ് ഡിവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ആർ സുരേഷ് ഉദ്‌ഘാടനം കർമ്മം നിർവ്വഹിച്ചു. ശില്പി ശ്രീ. സുനിൽ തിരുവാണിയൂർ ആമുഖാവതരണവും  ശ്രീ. കെ.എ. പരമു (പഞ്ച മൂർത്തി സംഗീതാലയ, മരട്) അലക്സ് മാഷ്  അനുസ്മരണപ്രഭാഷണവും  നടത്തി.

മുതിർന്ന കലാകാരന്മാരായ പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദൻ , ഗാനരചയിതാവും കവിയുമായ ശ്രീ.തോമസ് അന്തിക്കാട്ട്, കാഥികൻ ശ്രീ. കലാലയ ജി റാവു, സിനി ആർട്ടിസ്റ്റ് ശ്രീ. ബാബുരാജ് തിരുവാങ്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ഭവാനി രാധാകൃഷ്ണൻ, റവ.ഫാ മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പ, സംഗീതജ്ഞൻ ശ്രീ. തൃപ്പൂണിത്തുറ ചന്ദ്രമോഹൻ, റിട്ടയേർഡ് അധ്യാപകൻ ശ്രീ.സി സി. ജോർജ്ജ്, ശ്രീ.വാസുദേവൻ നമ്പൂതിരി (തുരുത്തിക്കാലമന), ശ്രീ. ജോസി വർക്കി എന്നിവർ സംസാരിച്ചു. 

അലക്സ് മാഷിന്റെ ശിഷ്യരായ ശ്രീമതി വത്സല കുട്ടൻ, ശ്രീമതി പ്രിയ വിജയൻ, ശ്രീമതി മണി ഷൺമുഖം, ശ്രീമതി അജിത അലക്സ്, ശ്രീ. അനിഷ് അലക്സ് എന്നിവരുടെ കർണ്ണാടക സംഗീത കച്ചേരിയും, ശ്രീ. തോമസ്  അന്തിക്കാട് മാഷിന്റെ വരികൾക്ക്   അലക്സ് മാഷ് സംഗീത സംവിധാനം നടത്തിയ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഉൾപ്പെടുത്തി ഏഞ്ചൽ ക്ലെയർ, ദിയ അൽഫോൻസ, ആർദ്ര രവീന്ദ്രൻ, ശിവ ലക്ഷ്മി ബിജു, അലീന ചാക്കോ, മേരി വിജയം, ഷോളി ബിനോബി എന്നിവരുടെ സംഗീതാർച്ചനയും  തുടർന്ന്  കലാകാരന്മാരായ  ശ്രീ. ശൈലേഷ് നാരായണൻ (കീ ബോർഡ്), ശ്രീ. കോട്ടയം മനോജ്(മൃദംഗം), ശ്രീ. വിഷ്ണു ചന്ദ്രമോഹൻ (വയലിൻ), ശ്രീ. ദിലീപ് കൊല്ലം ( വോക്കൽ), ശ്രീ. എൻ.എ സദാനന്ദൻ  & ശ്രീ. കുമാരൻ (തബല), ശ്രീ. ശ്രീകാന്ത് രാമമംഗലം (റിഥം) എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ സംഗീത സന്ധ്യയും അരങ്ങേറി. 

Tuesday, March 19, 2019

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം 

പലപ്പോഴും വിവാഹമോചനം യുദ്ധസമാനമാണ്, എന്നാൽ എന്തുകൊണ്ട് സ്നേഹപൂർവ്വം വേർപിരിഞ്ഞുകൂടാ? നല്ലൊരു സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ഭാര്യയും ഭർത്താവും രണ്ടുവഴിക്കു പിരിയുകയും സന്തോഷപൂർണ്ണമായ ശിഷ്ടജീവിതം നയിക്കുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കലും വിവാഹമോചനം ഒരെടുത്തുചാട്ടം ആവാതിരിക്കട്ടെ. വിവാഹത്തിനുശേഷം രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടുമതി വേർപിരിയലിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കാൻ. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെ ദാമ്പത്യത്തിലും ഉണ്ടാവും. ഇത്തരം ചെറിയ ശാഠ്യങ്ങൾക്ക് വശപ്പെട്ട് ഒരിക്കലും ജീവിതം നശിപ്പിക്കരുത്

പ്രധാനമായും രണ്ട് തത്വങ്ങളിൽ അധിഷ്ടിതമാണ് വിവാഹജീവിതം.
1) പരപ്സരവിശ്വാസം
2) കൂട്ടുത്തരവാദിത്വം 

ഇതുരണ്ടും ഇല്ലാതായാൽ പിന്നെ ഒരു കൂരയ്ക്കുകീഴിൽ ഒരേ കട്ടിലിൽ കിടക്കാതിരിക്കുകയാണ് നല്ലത്. രണ്ടു വീടുകളിൽ താമസിക്കാൻ സൗകര്യമോ, സാമ്പത്തികമോ ഇല്ലാത്തവർക്ക് ഒരേ വീട്ടിൽ രണ്ടായി താമസിക്കാം. പരസ്പരം വഴക്കിടാതെ, പോരടിക്കാതെ അത്യാവശ്യത്തിനുമാത്രം ആശയവിനിമയം ചെയ്തുകൊണ്ട്.

പലപ്പോഴും കണ്ടുവരുന്നത്, ഇതിനു മുതിരാതെ കീരിയും പാമ്പും പോലെ പരസ്പരം കടിച്ചുകീറി സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ജീവിതം നരതുല്യമാക്കുന്ന മനുഷ്യർ. അതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കുട്ടികളും.

ഓർമ്മിക്കുക, എല്ലായ്‌പ്പോഴും വിവാഹം എന്ന വ്യവസ്ഥ വിജയിച്ചുകൊള്ളണമെന്നില്ല. നല്ലൊരു ശതമാനം കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത സാഹചര്യവും സ്വഭാവവിശേഷതകളും ആയിരിക്കും ദമ്പതികൾക്കിടയിൽ. അത് വെറുതെ വലിച്ചുനീട്ടി, കൂട്ടിക്കെട്ടി ബദ്ധപ്പെട്ട് വഴക്കും വക്കാണവുമായി കൊണ്ടുപോകുന്നത് ആർക്കും പ്രയോജനപ്രദമാവില്ല.

പരസ്പരവിശ്വാസം : രണ്ടു പങ്കാളികൾക്കിടയിൽ ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസമാണ്. ഉദാഹരണമായി  ഗൾഫിൽ ജോലിയുള്ള / സൈന്യത്തിൽ ജോലിയുള്ള ഭർത്താവിനെ ഭാര്യ അന്ധമായി വിശ്വസിക്കേണ്ടിവരും. കാരണം ഇവിടെ ഭർത്താവ് ദൂരനാട്ടിൽ താമസിക്കുന്നു, പണിയെടുക്കുന്നു. വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ആയിരിക്കും അയാൾ കുടുംബത്തിലേക്ക് വരുന്നത്. ആ മനുഷ്യൻ ദൂരെയായിരിക്കുമ്പോൾ ആരോടെങ്കിലും രഹസ്യബന്ധം പുലർത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ തീർന്നു ആ ജീവിതം. ഇതുപോലെ തന്നെ ഭാര്യ നേഴ്സ് ആണെന്ന് കരുതുക, രാത്രി ഷിഫ്റ്റ് ജോലിയൊക്കെ ചെയ്യേണ്ടി വരും, ഈ രാത്രികളിൽ അവൾ എവിടെയാണ് പോകുന്നത് ആരോടോക്കെയാണ് ബന്ധം ... ഇങ്ങിനെ സംശയിച്ചു തുടങ്ങിയാൽ അതോടെ പൊട്ടും എല്ലാം

കൂട്ടുത്തരവാദിത്വം: വളരെ പരമപ്രധാനമായ ഒരു അടിസ്ഥാനമാണിത്, വീട്ടിലെ ചിലവുകൾ, മക്കളുടെ വളർച്ച, രോഗം, കടം, പരാജയങ്ങൾ .... ഇതിലൊക്കെ ഭാര്യാഭർത്താക്കന്മാർ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അതല്ലാതെ പരസ്പരം പഴിചാരി പങ്കാളിയെയും പങ്കാളിയുടെ വീട്ടുകാരെയും പൂർവ്വികരെയും കുറ്റപ്പെടുത്താൻ തുടങ്ങിയാൽ സർവ്വനാശമായിരിക്കും ഫലം. പരസ്പരം വഴക്കടിച്ചും ചീത്തവിളിച്ചും പഴിചാരിയും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നതിലും ഭേദം ബഹുമാനത്തോടെ വേർപിരിയുന്നതു തന്നെയാണ്     

ധാരാളം ദമ്പതിമാർ ഒരേ കൂരയ്ക്ക് കീഴിൽ കിടന്നു ഇന്ത്യയും പാക്കിസ്ഥാനും പോലെ യുദ്ധം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. പൂർവ്വകാല വൈരാഗ്യത്തോടെയാണ് ഇവർ പലപ്പോഴും പെരുമാറുന്നത്, വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം മാത്രം ആയവർ പോലും നൂറ്റാണ്ടുകളായി മനസ്സിൽ കിടക്കുന്ന കുടിപ്പക തീർക്കാണെന്ന വണ്ണം വഴക്കടിക്കുന്നു. എന്തിന്?

വഴിയിൽ കാണുന്ന ഒരു സഹോദരനെപ്പോലെ സഹോദരിയെപ്പോലെ താലികെട്ടിയ പങ്കാളിയെ കണ്ടു പരസ്പര ബഹുമാനത്തോടെ, സൗഹൃദം നിലനിറുത്തി കൊണ്ടുതന്നെ വേർപിരിഞ്ഞുകൂടെ. അതുപോലെ ഒരു സംസ്കാരം നമുക്ക് വളർത്തി എടുത്തുകൂടെ?  രണ്ടു വ്യക്തികളും അവരുടെ വ്യക്തിത്വം നിലനിർത്തികൊണ്ട് എതിർ വ്യക്തിയുടെ സ്വത്വത്തെ (സ്വഭാവ വൈശിഷ്യങ്ങളെ / വൈകൃതങ്ങളെ ) അംഗീകരിച്ചുകൊണ്ട് ഗൂഡ് ബൈ പറയാൻ നമ്മൾ മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു.
 
ഈയൊരു മനോനിലയിലേക്ക് ഉയരാൻ കഴിഞ്ഞാൽ അനാവശ്യമായ പോലീസ് കേസുകളും വക്കീൽ ഫീസുകളും ഒഴിവാക്കാൻ സാധിക്കും. മനസ്സിലെ പിരിമുറുക്കവും അസ്വസ്ഥതകളും ഇല്ലാതെ സ്നേഹത്തോടെ വേർപിരിയാൻ കഴിയും. പരസ്പരം ചെളിവാരിയെറിയാതെ പല്ലിന്റെ ഇടകുത്തി നാട്ടുകാരെ മണപ്പിക്കാതെ ഒരു ഗുഡ് ബെ!!

കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ കുടുംബത്തിന്റെ സമാധാനം നശിക്കാതെ ആരോഗ്യപരമായ രീതിയിൽ വേർപിരിയുമ്പോൾ രണ്ടുകൂട്ടർക്കും വളരെയധികം നയപരമായ നേട്ടം തുടർജീവിതത്തിൽ കൊയ്തെടുക്കുവാൻ സാധിക്കും.

  • നിങ്ങളുടെ ജീവിത പങ്കാളിയെ ഒരു ബിസിനസ്സ് പങ്കാളിയോടെന്നപോലെ പെരുമാറുക. നല്ല ആദരവും മര്യാദയും കൊടുക്കുവാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. അവരെ/അയാളെക്കുറിച്ച് യാതൊരു നുണകളോ അശ്ലീലമോ അനാവശ്യ പരാമർശങ്ങളോ അപവാദകഥകളോ നടത്താതിരിക്കുക, ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. വേർപിരിയുമ്പോൾ പോലും പങ്കാളിയെ ഒരു ശത്രുവിനെപ്പോലെ കാണാതിരിക്കുക. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക, ഫോൺ കാളുകൾ എടുക്കാതിരിക്കരുത്   
  • കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ഭാവിപരിപാടികൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുക, ആവശ്യമെങ്കിൽ രണ്ടാൾക്കും സമ്മതമായ കാര്യങ്ങൾ എഴുതി ഒരു രേഖയാക്കി സൂക്ഷിക്കാം. കുട്ടികളുടെ പിറന്നാളാഘോഷം, പഠനം, വിവാഹം എന്നിവ ഒരുമിച്ച് എങ്ങിനെ നടത്താം എന്ന് ആലോചിക്കുന്നതിൽ തെറ്റില്ല.
  • വേർപിരിയൽ എപ്പോഴും മനുഷ്യന്റെ വികാര തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭയം, ദേഷ്യം, വിഷാദം, നിരാശ, കോപം, സ്വയം ശപിക്കൽ ഇങ്ങിനെ വിവിധ വികാരമണ്ഡലങ്ങളിലൂടെ ഇരുവരും കടന്നു പോകും. നിയന്ത്രിക്കാനാവാത്ത കോപം പലരെയും നശിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലിംഗ് വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഡിവോഴ്‌സ് ഒരു ചീത്തകാര്യമല്ല എന്ന് സ്വയം അംഗീകരിക്കണം. ഒരേ കൂരയ്ക്കു കീഴിൽ തെരുവുനായ്ക്കളെ പോലെ കടിച്ചുകീറി ജീവിക്കുന്നതിൽ ഭേദം ആത്മാഭിമാനത്തോടെ വേർപിരിയുന്നു തന്നെയാണ്.
  • എടുത്തുചാട്ടവും പെട്ടെന്നുള്ള തിരുത്തലുകളും ഒഴിവാക്കുക. ഉദാഹരണമായി കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത്, വീട്ടിലെ ചിലവുകൾ നടത്തുന്നത് ഒക്കെ പെട്ടെന്ന് ഒരു ദിവസം മാറ്റേണ്ടതില്ല. കുറച്ചുനാളത്തേക്ക് നിലവിലെ സ്ഥിതി തുടരുക, എന്നിട്ട് പതിയെ പരസ്പര സമ്മതത്തോടെ ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്താം. സാമ്പത്തീക ബാങ്കിങ് ഇടപാടുകൾ, ആസ്തികൾ / സ്വത്തുവിഭജനം ഒക്കെ സാവധാനം ക്ഷമയോടെ ചെയ്‌താൽ ഭംഗിയാക്കാം. അനാവശ്യ ഇടപെടലുകളും വക്കീൽ ഫീസും ഒഴിവാക്കാം.  
  • രണ്ടുപേരും ഒത്തുപോകാൻ സാധിക്കാത്ത മേഖലകളെ ക്കുറിച്ച് തുറന്നു ചർച്ചയാവാം. പരസ്പരം മനസിലാക്കാം, രണ്ടുപേരുടെയും സ്വഭാവ വിശേഷങ്ങളും വൈചിത്ര്യങ്ങളും അംഗീകരിച്ചുകൊണ്ട് രണ്ടാവാനുള്ള വഴി തേടണം. ഇത് ആരുടെയും കുറ്റമല്ല, മറിച്ച് പ്രകൃതിയുടെ വൈരുദ്ധ്യമാണ്. അതിന് പരസ്പരം പഴിചാരുകയോ വീട്ടുകാരെ പഴിക്കുകയോ വേണ്ട. മനുഷ്യർ ജന്മനാൽ വിവിധോന്മുഖ ബുദ്ധിക്ഷമതയോടുകൂടി ജനിച്ചു വീഴുന്ന ജീവികളാണ്. ഈ ബഹുമുഖ ബുദ്ധിവിശേഷത്തിൽ എല്ലാ മനുഷ്യ ബന്ധങ്ങളും വിജയിക്കാണണമെന്നില്ല. കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് സാധിക്കും, എന്നാൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല പകരം സ്നേഹത്തോടെ വേർപിരിയാൻ മാർഗ്ഗങ്ങൾ ആരായണം. 
  • അറുത്തുമുറിച്ച് പോകുന്നതിൽ ഭേദം സമയമെടുത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് വേർപിരിയുന്നതാണ് നല്ലത്. പല കാര്യങ്ങളും ഒന്നിരുന്നാലോചിച്ചാൽ നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഉദാ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ വിശ്വസ്തരായ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം തേടാം, അതുപോലെ നല്ല വക്കീൽ, കൗൺസിലിംഗ് വിദഗ്ദൻ, കളങ്കമില്ലാത്ത ബന്ധുക്കൾ (കാരണവർ സ്ഥാനത്തുള്ള) ഒക്കെ നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ സഹായിച്ചേക്കാം. അവരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ചെവികൊടുക്കാം, പക്ഷെ തീരുമാങ്ങൾ നിങ്ങളുടേത് മാത്രമായിരിക്കട്ടെ  
  • സുരക്ഷിതത്വം പ്രശ്നമല്ലെങ്കിൽ കുറച്ചുനാളുകൾ കൂടി ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നതു കൊണ്ട് തെറ്റില്ല. നിങ്ങളുടെ പങ്കാളി വളരെ മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, ചെയ്യുന്നില്ലെങ്കിൽ സ്വഭാവവൈകല്യങ്ങൾ, വൈകൃതങ്ങൾ, മാനസീക വിഭ്രാന്തി കാണിക്കുന്നില്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ താമസിച്ച് നല്ല രീതിയിൽ വേർപിരിയുന്നതിനുള്ള തീരുമാനങ്ങൾ കൂടിയാലോചിച്ച് എടുക്കാവുന്നതാണ്.  
  • ഡിവോഴ് സ് എന്നത് ഭാരതീയരുടെ ഇടയിൽ ഒരു വലിയ തെറ്റ് പോലെയാണ് കരുതപ്പെടുന്നത്. ജീവിതകാലം മുഴുവൻ തെറ്റായ ഒരു പങ്കാളിയോടൊപ്പം ചിലവൊഴിച്ച് നരകിച്ചു ചത്താലും ഡിവോഴ്‌സ് എന്ന പ്രക്രിയയെക്കുറിച്ച് സങ്കല്പിക്കാനേ കഴിയില്ല നമുക്ക്. സമൂഹത്തിൽ ഇതിനോടുള്ള കാഴ്ചപ്പാടും ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ഒക്കെ കൂടുമ്പോൾ നരകിച്ച് മരിക്കുന്നതു തന്നെയാണ് ഭേദം എന്ന് സ്ത്രീകളും ചുരുക്കം പുരുഷന്മാരും ചിന്തിക്കുന്നു.
  • ഡിവോർഴ്‌സ് ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മനസിലാക്കുക, അവ പാലിക്കാൻ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. കുട്ടികളുടെ സംരക്ഷണം, നഷ്ടപരിഹാരം, ജീവനാംശം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും കർശനവും ആയ നിയമങ്ങൾ നമ്മുടെ നാട്ടിലിന്നുണ്ട്. അവ മനസ്സിലാക്കി പാലിക്കാൻ ശ്രമിക്കുക. 
പാരന്റിങ് പാർട്ട്ണര്ഷിപ് എന്നത് ഒരു പുതിയ ആശയമാണ്, വിവാഹബന്ധം വേർപെടുത്തിയ ശേഷവും കുട്ടികളെ വളർത്തുന്നതിൽ രണ്ടുപേർ ഒരുമിച്ച് നിൽക്കുന്ന സാഹചര്യമാണിത്. കൃത്യമായ നിർവചങ്ങളോടെയും വ്യക്തമായ ചുമതലകളോടെയും വേർപെട്ട ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും കുട്ടികളുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തുവരുന്നു.

വക്കീൽ, മീഡിയേറ്റർ, കൗൺസിലോർ എന്നിവരുടെ സേവനം തീർച്ചയായും ഒരു വിവാഹമോചനത്തിൽ അത്യാവശ്യമാണ്. വക്കീലന്മാരുടെ നോട്ടം സാമ്പത്തീക ലാഭത്തിൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല ഒരു മനഃശാസ്ത്ര കൗൺസിലോർ വ്യക്തികളുടെ വികാര വിചാരങ്ങളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഇത് തീരുമാങ്ങൾ എടുക്കാൻ പങ്കാളികൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകും. യോഗ്യതയുള്ള മീഡിയേറ്റർ അല്ലെങ്കിൽ കൗൺസിലോർ ആയി സംസാരിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. അതുപോലെ വക്കീലന്മാരുടെ അടുത്ത് സൂക്ഷിച്ച് മാത്രം ഇടപഴകുക 

ഒരിക്കലും സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരപരമായ ഉപദേശങ്ങൾക്കു പിന്നാലെ പോകാതിരിക്കുക. തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക, പങ്കാളികൾ രണ്ടുപേരും സമ്മതിക്കുന്ന വിഷയങ്ങൾ ഒപ്പിട്ട് ഒരു രേഖയാക്കാവുന്നതാണ്. 

പരസ്പരം വിഡ്ഢിവേഷം കെട്ടി, സ്നേഹം അഭിനയിച്ചു കൊണ്ട് ഒരു കൂരയ്ക്കുകീഴിൽ വർഷങ്ങളോളം കഴിയുന്നതിലും ഭേദം പരസ്പരം തുറന്നു പറഞ്ഞ് പിരിയുന്നതാണ്. 

ഒരിക്കലും സന്തോഷവും സമാധാനവും ആഗ്രഹിച്ച് വിവാഹമോചനം ചെയ്യരുത്. അതിന് അതിന്റേതായ  കാരണങ്ങൾ ഉണ്ടായിരിക്കണം. 

Sunday, June 12, 2016

പ്രിയങ്ക ചോപ്രയും മുത്തശ്ശിയും

വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ്  പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.

ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്‌. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്. 

രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്. 

എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ. 

99 ആടുകൾ അരികിൽ നില്കെ കൂട്ടം തെറ്റിപ്പോയ ആ ഒരാടിനെ നോക്കി ഓടിയ ഇടയന്റെ കഥയും ദൂർത്ത പുത്രൻ തിരികെ വന്നപ്പോൾ എല്ലാം മറന്ന് ആഹ്ളാദിച്ച് , വിപുലമായ സദ്യ ഒരുക്കിയ പിതാവിന്റെ കഥയും പറഞ്ഞു തന്ന ദൈവ പുത്രനെ  ഒരു നിമിഷം ഓർത്തുപോയി.

ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Friday, October 16, 2015

ദാമ്പത്യം—ദൈവത്തിന്‍റെ ഒരു സ്‌നേഹോപഹാരം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....
( കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌ )

Tuesday, March 10, 2015

രണ്ടു കത്തുകൾ

രണ്ടു കത്തുകൾ : ആസ്ട്രേലിയയിൽ ഉള്ള കുട്ടേട്ടന് അയച്ചത്

(1) വിശുദ്ധിയുടെ നാളുകൾ ...

കുട്ടേട്ടനും കുടുംബത്തിനും
വലിയ നൊയമ്പിന്റെ ആശംസകൾ!

കഴിഞ്ഞ രണ്ടാഴ്ച്ചയായി കാലിൽ ചെറിയൊരു നീരുമായി മൽപിടുത്തം നടത്തി കൊണ്ടിരിക്കുകയാണ് ഞാൻ. ആദ്യത്തെ 3-4 ദിവസം നല്ല നീരുണ്ടായിരുന്നു, ഹോമിയോ മരുന്ന് കഴിച്ചു അല്പം ശമനം കണ്ടതിനു ശേഷം ഓഫീസിൽ പോയി തുടങ്ങി. 4 ദിവസം വിശ്രമിച്ചു, വിശ്രമിക്കാൻ ദൈവം കൊണ്ടു തരുന്ന ഓരോരോ വഴികൾ. ഇപ്പോൾ ചെറിയ വേദനയും അൽപം നീരും നിറ വ്യത്യാസവും ഉണ്ട്, എങ്കിലും രോഗം അണ്ടർ കണ്ട്രോൾ ആണ്. ദൈവത്തിനു സ്തുതി. യൂറിക് ആസിഡ് കൂടിയതും അല്പം വെരോകോസ് ശല്യവും ആണ് എന്റെ വലതു കാലിനെ ശല്യപ്പെടുത്തുന്നത് എന്നാണ് ഡോക്ടറുടെ നിഗമനം.        

വീട്ടിലെ കാര്യങ്ങൾ നല്ലപോലെ പോകുന്നു. മനു 7 മണിക്ക് സ്കൂളിൽ പോകും, ഏഞ്ചൽ 9  മണിക്കും. പിന്നെ ജിമ്മി കുട്ടനും അമ്മമ്മയും കൂടി മീൻ വരുന്നതും കാത്തിരിക്കും. മീൻ വെട്ട്, പൂച്ചക്ക് കൊടുക്കൽ, കോഴിയെ നോക്കൽ, ഒക്കെയായി അവർ തിരക്കിലാവും, പിന്നെ ജിമ്മിയുടെ കുളി, കുറുക്കു കുടി, ഉച്ചമയക്കം ഒക്കെ കഴിയുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങും, ആദ്യം ഏഞ്ചൽ 3 മണിക്കും മനു 4 മണിക്കും എത്തും. പിന്നെ കളി, തല്ലുകൂടൽ, ടി.വി .കാണൽ ...             

ചേട്ടൻ ഓർക്കുന്നുണ്ടോ നമ്മുടെ വീട്ടിലെ ഊണുമുറിയിൽ മൂലയ്ക്ക് കെട്ടി തൂക്കിയിടുന്ന പഴക്കുല? ഇപ്പോഴും അപ്പച്ചന് പ്രധാനം വാഴകൃഷി തന്നെ. അതുപോലെ ചേട്ടന് വഴപ്പഴത്തോടുണ്ടായിരുന്ന താൽപര്യം പാരമ്പര്യമായി കിട്ടിയിരിക്കുന്നത് ജിമ്മിക്കാണ്. അവനു പഴം എന്ന് കേട്ടാൽ ജീവനാണ്, അമ്മച്ചിയുടെ സാരി പിടിച്ചു വലിച്ച് അടുക്കളയിൽ കൊണ്ടുപോയി വഴക്കുലയിലേക്ക് ചൂണ്ടി കാണിക്കും. ജോമൽ എന്നാണ് അവനെ അമ്മച്ചി വിളിക്കുന്നത്‌, അവൻ അക്ഷരങ്ങൾ പറഞ്ഞു തുടങ്ങിയിട്ടില്ല.       
അപ്പച്ചൻ കുറച്ചു മഞ്ഞൾ, ചെമ്പു -ചേന, അടക്ക, കുരുമുളക് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് ഓണം പോലെ നടത്തുന്നു. (വ്യാവസായികമായി) അല്ലാതെ വീട്ടിലേക്ക് വഴ, കുമ്പളം മാങ്ങാ ഒക്കെ കിട്ടും. ഞാനും   അജിതയും കൂടി ടെറസ്സിൽ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് - ചീര ,വേണ്ട ,കോവൽ,അച്ചിങ്ങ ഒക്കെ കുറച്ചു  വിളവെടുക്കാൻ പറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കറി വക്കാൻ സ്വയം പര്യാപ്തത!! 

ജോമലിനു ഈ മാസം 25-ആം തീയതി രണ്ടു വയസ്സാവും.

കൂടുതൽ വിവരങ്ങളുമായി പിന്നെ കാണാം

(2) തിരുവാണിയൂർ - - നന്മ നിറഞ്ഞ ഗ്രാമം

പ്രിയ കുട്ടേട്ടൻ,
കഴിഞ്ഞ കത്ത് കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.

അതിനുശേഷം രണ്ടു ദിവസം ഭാര്യവീട്ടിൽ ആയിരുന്നു, അതിന്റെ വിശേഷങ്ങൾ ഇനിയെഴുതാം.

ഞാൻ  ശനിയാഴ്ച രാവിലെ ഓഫീസിൽ പോകുന്ന വഴി അജിതയെയും കുട്ടിപട്ടാളത്തെയും തിരുവാണിയൂർ വീട്ടിൽ ആക്കി, വൈകുന്നേരം അവിടെയെത്തി ഞായറാഴ്ച വിശ്രമവും കഴിഞ്ഞ് 6 മണിക്ക് തിരിച്ചെത്തി .   
ഞങ്ങൾ മിക്കവാറും എല്ലാ മാസവും അജിതയുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് പോകാറുണ്ട്. തിരുവാണിയൂർ നമ്മുടെ പെരുമ്പിള്ളിയേക്കാൾ വികസനം  കുറഞ്ഞ ഒരു പ്രദേശമാണ്. പുരോഗമനം കൂടുന്തോറും  കുറച്ചു കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ മാത്രമായി നമ്മുടെ ഗ്രാമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് കഷ്ടമാണ്. അവിടെ നല്ല പച്ചപ്പുണ്ട്‌, കൃഷി ചെയ്യുന്ന പാടങ്ങൾ കാണാൻ എന്തൊരു ഭംഗിയാണ്. അവിടങ്ങളിൽ അച്ചിങ്ങാപ്പയർ, വെള്ളരി, പടവലം, പാവയ്ക്കാ ഇവയൊക്കെ ധാരാളമായി കൃഷി ചെയ്യുന്നതു കാണാം. അജിതയുടെ വീടിനു ഒരു വശത്ത് നല്ല പാടമാണ്. (നമ്മുടെ അല്ല) അതിലൂടെ സർക്കാർ ജലസേചന പദ്ധതിയുടെ കനാൽ (ചെറിയ തോട്) പോകുന്നുണ്ട്, അവിടെ മുട്ടിനു താഴെ മാത്രമേ വെള്ളം ഒഴുകൂ, അക്കരെയിക്കരെ ചാടാം. അതുകൊണ്ട് മനുകുട്ടനും ഏഞ്ചമ്മയ്ക്കും വലിയ ഉത്സാഹമാണ് അവിടെ പോകാൻ.
പാടത്തു നിന്നും പച്ചക്കറി വാങ്ങി - വെള്ളരിക്കയും മാങ്ങയും, കുമ്പളങ്ങ മോരൊഴിച്ചു കൂട്ടാൻ, അച്ചിങ്ങാ മെഴുക്കുപെരട്ടി, പടവലം തോരൻ - ഇത്യാദി കറികളൊക്കെ ഉണ്ടാക്കും. ഇവിടെ കടുത്ത വേനൽ തുടങ്ങി, വേനലിന് ഇമ്മാതിരി നടൻ കറികൾ നല്ലതാണ്.
അടുത്ത് വലിയ റോഡുകൾ ഒന്നും ഇല്ലാത്തതിനാൽ തീർത്തും നിശബ്ദമാണ് വീടിരിക്കുന്നിടം.
വീടിന് അടുത്ത് ഒരു നമ്പൂതിരി മനയുണ്ട്, പാചകം -സദ്യ യാണ് അവരുടെ തൊഴിൽ. വളരെ പ്രശസ്തരായ സദ്യക്കാരാണ്. അപ്പച്ചൻ പണ്ട് അവിടെ പട്ടു പഠിപ്പിക്കാൻ പോയിരുന്നു, അങ്ങിനെ തുടങ്ങിയ നല്ല ബന്ധമാണ്. ഇടയ്ക്ക് പായസം ഒക്കെ കിട്ടും. ചേട്ടൻ അടുത്ത പ്രാവശ്യം ലീവിന് വരുമ്പോൾ നമുക്ക് തീർച്ചയായും തിരുവാണിയൂർ പോവണം.  
സസ്നേഹം

ജോസി വർക്കി

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Wednesday, April 20, 2011

സസ്നേഹം, ജോസി വര്‍ക്കി

കത്തെഴുത്ത് ശീലം കുറഞ്ഞു കുറഞ്ഞു ഇല്ലാതാവുകയാണോ? പണ്ട് ഞാന്‍ ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു. ഗുരു നിത്യചൈതന്യയതിയുമായി നീണ്ടകാലം ഞാന്‍ കത്തുവഴി സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പൊ ഇ-മെയില്‍ വഴി കുറച്ചു കത്തൊക്കെ എഴുത്തും, ദാ.. ഒരു സാമ്പിള്‍:

പ്രിയ കുട്ടേട്ടന്‍,

കുറേ നാളായി വിശേഷങ്ങള്‍ എഴുതിയിട്ട്. ആസ്ട്രേലിയയില്‍ വന്ന ശേഷം എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ന്യൂസിലാന്റും ആസ്ട്രേലിയയും തമ്മില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടോ? ബീന ചേച്ചി, മെറി, ബ്ലെസ്സി എല്ലാവര്ക്കും ഞങ്ങളുടെ ആശംസകള്‍. വിവരങ്ങള്‍ അപ്പപ്പോള്‍ ആനി ചേച്ചി വഴിയും ജിബി വഴിയും അറിയുന്നുണ്ട്. റാണി ചേച്ചി, ബാബുജി, അന്ന, അമ്പിളി & എബി എല്ലാവരും ഉള്ളത് കൊണ്ട് അവിടെ കുട്ടികള്‍ക്ക് നല്ല കൂട്ടായിരിക്കുമല്ലോ? നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബിദ്ധിമുട്ടു തോന്നില്ലല്ലോ. നിങ്ങളുടെ പുതിയ സ്ഥലവും, വീടും, മുഖവും ഒക്കെ കാണാന്‍ കൊതിയുണ്ട്. കുറച്ചു ഫോട്ടോസ് അയച്ചു തരണം.
ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു. മനുക്കുട്ടന്‍(Emmanuel) & ഏന്ജമ്മ(Angel Claire) പ്രത്യേക അന്വേഷണം അറിയിക്കുന്നു. (കൂടെ ചിറ്റപ്പനും കുഞ്ഞമ്മയും.)
ഞാന്‍ ഇടയ്ക്ക് സി.മെഴ്സിലിറ്റ്, സി.ക്ലൈര്‍ സഹോദരിമാരെ കാണാറുണ്ട്. കഴിഞ്ഞ ആഴ്ച ഞാനും അജിതയും കൂടി കളമശ്ശേരി മഠത്തില്‍ പോയിരുന്നു. ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്ന സി.ക്ലൈര്‍ സഹോദരിയെ കണ്ടു, കുറച്ചു സമയം സൊറ പറഞ്ഞു.
വീട്ടിലെ പ്രധാന വിശേഷം, അജിത മൂന്നു മാസത്തെ ലീവിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഒത്തിരി ചര്‍ച്ചകള്‍ക്കും, ആലോചനകള്‍ക്കും ശേഷം അജിതയും, അമ്മച്ചിയും, കുഞ്ഞുങ്ങളും തിരുവനന്തപുരത്ത് നില്‍ക്കാനും ഞാനും അപ്പച്ചനും ഇവിടെ വീട്ടില്‍ നില്‍ക്കാനും തീരുമാനമായി. ഇവിടെ ജെയ്സിയും പിള്ളേരും ഉണ്ടല്ലോ. (സിജി ഒരു മാസത്തെ ലീവിന് വന്നിട്ടുണ്ട്. ഇപ്പോള്‍ ജമ്മുവില്‍ ആണ്)
ഈസ്റര്‍ കഴിഞ്ഞാല്‍ ഉടനെ അങ്ങോട്ട്‌ മാറാന്‍ ആണ് പ്ലാന്‍. അജിതയുടെ ഓഫീസിനു അടുത്തായിട്ടു ഒരു വീട് കണ്ടിട്ടുണ്ട്. ഓഫീസിനു അടുത്തായാല്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരാമല്ലോ. പിന്നെ മനുകുട്ടനെ എവിടെയെങ്കിലും നല്ലൊരു സ്കൂളില്‍ ചേര്‍ക്കണം. അജിത ഓഫീസില്‍ പോകുമ്പോള്‍ അവനെ സ്കൂളില്‍ ആക്കുകയും വരുമ്പോള്‍ കൂടെ കൊണ്ടുപോരാന്‍ പറ്റുന്ന വിധത്തില്‍ ഒരിടം അന്വേഷിക്കുന്നു. ഏന്ജമ്മയും അമ്മാമ്മയും പകല്‍ സമയത്ത് വീട്ടില്‍ കളിച്ചും ഉറങ്ങിയും ഇരുന്നു കൊള്ളും. ഇങ്ങനെയൊക്കെ മനസ്സില്‍ പദ്ധതിയിട്ടു നടക്കുന്നു.
അജിതയ്ക്ക് ലോങ്ങ്‌ ലീവിനും ഡെപ്യൂട്ടെഷന്‍ മാറ്റത്തിനും വളരെ ശ്രമിച്ചു. മൂന്ന് മാസം ക്ഷമിച്ചു, പരിശ്രമിച്ചു. പക്ഷെ കാര്യമായ ഫലം ഉണ്ടായില്ല. കൂടുതല്‍ ലീവ് നീണ്ട് പോയാല്‍ അത് ജോലിയെ തന്നെ ബാധിക്കും. അതുകൊണ്ട് ഇങ്ങനെ ഒരു ഫോര്‍മുലയില്‍ എത്തിചേര്‍ന്നത്‌. എല്ലാരും ഒരുമിച്ചു സന്തോഷത്തില്‍ കഴിയണം എന്നൊരാഗ്രഹം മനസ്സില്‍ കൊണ്ട് നടന്നിരുന്നു.വലിയ സ്വപ്‌നങ്ങള്‍ ഒന്നും കാണാന്‍ കൊതി തോന്നിയിട്ടില്ല. എങ്കിലും ഇപ്പൊ, ദൈവത്തിന്റെ തീരുമാനം ഇങ്ങയോക്കെ ആയിത്തീര്‍ന്നു. ദൈവത്തിന്റെ പദ്ധിതി എന്തെന്നു നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലല്ലോ.ഈയവസരത്തില്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും സപ്പോര്‍ട്ട് കിട്ടികൊണ്ടിരിക്കുന്നത് വളരെ വലിയ കാര്യമാണ്. (അവര്‍ രണ്ടിടത്താകുന്നത് ദുഖകരവും.)
ഏതായാലും ഞാന്‍ ആഴ്ചയില്‍ രണ്ടു ദിവസം തിരുവനന്തപുരം പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് ഈ കമ്പനി വിട്ടു പോരാന്‍ സാധിക്കില്ല. (ഞാന്‍ ഇവിടെ പുതുതായി ജോയിന്‍ ചെയ്തിട്ട് ആറു മാസമേ ആയിട്ടുള്ളൂ.) കൂടുതല്‍ ദൂരത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. പെരുമ്പിള്ളിയിലെ വീട് കുറേ നാളത്തേക്ക് കാലിയായിരിക്കും.എങ്കിലും അപ്പച്ചന്‍ ഇവിടെ നില്‍ക്കുന്നതിനാല്‍ വഴ കൃഷി ഉണ്ടാവും.
ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മക്കായ് പരിണാമിപ്പിക്കുന്നു എന്നാണല്ലോ? ഈ മാറ്റങ്ങള്‍ കുറച്ചു നാളത്തേക്ക് അലോസരങ്ങള്‍ ആയി തോന്നും.ദൈവത്തിനു എന്തെങ്കിലും പ്രത്യേക പദ്ധതി നമ്മെക്കുരിച്ചുണ്ടാവും.
ചേട്ടനും കുടുംബവും ഡിസംബറില്‍ നാട്ടില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബാബുജി വന്നപ്പോള്‍ കാണാന്‍ ഒത്തില്ല. എല്ലാ കുഞ്ഞോമനകള്‍ക്കും ഞങ്ങളുടെ സ്നേഹാശംസകള്‍. (ഏന്ജമ്മ ഒന്നാം പിറന്നാളിന് തയ്യാറെടുക്കുന്നു,മുട്ടുകുത്തി നടക്കും)
പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക.

സസ്നേഹം,
ജോസി വര്‍ക്കി

Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

Monday, November 08, 2010

വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...

കുട്ടികള്‍ എപ്പോള്‍ എങ്ങിനെ പെരുമാറുമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരാന്‍ അവര്‍ക്ക് നല്ല കഴിവുണ്ട്. എനിക്ക് ഇത്രനാളും വലിയ കോപമോ ദേഷ്യമോ ആരോടും തോന്നാറില്ലായിരുന്നു. ഞാന്‍ പൊതുവേ ശാന്ത സ്വഭാവക്കാരനും ഷിപ്രകോപം വരാത്ത മൃദുസ്വഭാവിയും ആയി കരുതിയിരുന്നു.പക്ഷെ ഇന്നെനിക്കു തോന്നുന്നു, എന്റെ ശാന്ത സ്വഭാവം സ്ഥായി അല്ലായിരുന്നു എന്ന്. അത് എന്റെ ബാലഹീനതയുടെ /ശേഷിക്കുറവിന്റെ ഭാഗമായിരുന്നിരിക്കാം. കാരണം ഇപ്പോള്‍ എന്റെ പുത്രന്‍ എന്നെ ക്ഷമയുടെ അതിര്‍വരമ്പുകള്‍ കാണിച്ചു തരുന്നു. തുറന്നു പറയുകയാണെങ്കില്‍ പലപ്പോഴും അവന്റെ വാശിപിടുത്തവും ദുശ്ശാ:ട്യവും എന്റെ തനി സ്വഭാവം പുറത്തു കൊണ്ടുവരുന്നുണ്ട്.
പണ്ട് പലപ്പോഴും അച്ഛനമ്മമാര്‍ കുട്ടികളോട് ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതും തല്ലുന്നതും കാണുമ്പോള്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സത്യമായിട്ടും ഞാന്‍ അറിയുന്നു, ആരുടേയും നിയന്ത്രണം തെറ്റിപോകും, ചില കുട്ടികളുടെ പിടിവാശി കണ്ടാല്‍. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ മോന്റെ കൈവിരല്‍ 'ഞെട്ടഒടിക്കുകയോ' അല്ലെങ്കില്‍ ചെവി പിടിച്ചു കിഴുക്കുകയോ അല്ലെക്നില്‍ തുടയില്‍ പിച്ചി വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. കുട്ടികളുടെ കുസൃതിക്കു മുന്‍പില്‍ ശാന്തമായി നില്‍ക്കാന്‍ ക്ഷമ ശീലിക്കാന്‍ വളരെയധികം ആത്മബലം വേണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.
-----
പണ്ട് ഞങ്ങളുടെ അമ്മായി ഇളയ മകന് ചായ ഉണ്ടാക്കി കൊടുത്ത ഒരനുഭവം ഞങ്ങള്‍ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവനു അന്ന് 4 വയസ്സ് പ്രായം കാണും. രാവിലെ ചായ ഉണ്ടാക്കി 'മോനെ.. പാലേ...' എന്നൊക്കെ വിളിച്ചു പുറകെ നടന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവന്‍ ചായ മേടിച്ചു 'ചൂട് കൂടുതലാണെന്ന്' പറഞ്ഞു തിരിച്ചു കൊടുത്തു. അമ്മായി അത് വാങ്ങി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് വേറൊരു പാത്രത്തില്‍ 'പാല്ച്ചായ' വച്ച് തണുപ്പിച്ചു. പിന്നെയും മോന്റെ പിറകെ നടന്നു, കുടിക്കു മോനെ, പാലേ, ചക്കരേ... എന്നൊക്കെ വിളിച്ചു. അവന്‍ പത്രം വാങ്ങി 'ഇത് ചൂടില്ല... എനിക്ക് ചൂടാക്കി തരണം എന്ന് പറഞ്ഞു കിണുങ്ങാന്‍ തുടങ്ങി. അപ്പോള്‍ മുട്ടത്തു വെയില്‍ വന്നു തുടങ്ങിയിരുന്നു. അമ്മായി ആ 'ചായ' മുറ്റത്തേക്ക് നീട്ടി ഒഴിച്ചിട്ടു മകനോട്‌ പറഞ്ഞു, ഇപ്പൊ ചൂടാവും ട്ടോ.. ആവുമ്പോ മോന്‍ കുടിച്ചോ എന്ന്!! കാരണം അരമണിക്കൂറിലേറെയായി അവര്‍ ആ പത്രവും പിടിച്ചു അവന്റെ പിറകെ നടക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞത് അസാമാന്യ ക്ഷമ വേണം എന്ന്.
------
എന്നെ പറ്റിയും കേട്ടിട്ടുണ്ട് ഒരു കഥ. ഒരിക്കല്‍ ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളിന് പോയി തിരികെ വരുമ്പോള്‍ അപ്പച്ചന്‍ ഒരു കരിമ്പിന്‍ തണ്ടും വാങ്ങിയിരുന്നു. വീട്ടിലെത്തിയാലുടന്‍ അത് മുറിച്ചു തരണമെന്ന് ഞാന്‍ വഴി നീളെ വാശി പിടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ അത് മുറിച്ചു കഷണങ്ങളാക്കി എനിക്കും അനിയത്തിക്കുമായി നല്‍കി. അപ്പോള്‍ എന്റെ മട്ടുമാറി. എനിക്കാ കരിമ്പിന്‍ കഷണങ്ങള്‍ വലിയ തണ്ട് തന്നെയാക്കി കിട്ടണം!! ഞാന്‍ കിടന്നു വാശി പിടിച്ചു കരയാന്‍ തുടങ്ങി. അപ്പച്ചന്‍ അതോടെ കലികയറി (ആരായാലും തോറ്റുപോകും, അല്ലെ?) ആ കഷണങ്ങള്‍ എല്ലാം എടുത്തു പറമ്പിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു: നാളെ രാവിലെ വലിയ തണ്ടായി മുളച്ചു വരും, അപ്പോള്‍ തിന്നാം എന്ന്.
-------
എവിടെയോ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ സംഭവിച്ചതാണ്. ഒരാള്‍ തന്റെ സ്വപ്നമായിരുന്ന 'ബെന്‍സ്‌ കാര്‍' വാങ്ങി രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രഭാതത്തില്‍ മുറ്റത്ത്‌ വന്നു നോക്കുമ്പോള്‍ തന്റെ കൊച്ചുമകന്‍ കാറിന്റെ ബോണറ്റില്‍ ഒരു ചുറ്റിക കൊണ്ട് ആണികള്‍ തറച്ചു കൊണ്ടിരിക്കുന്നു!! അയാള്‍ ഓടിയെത്തി അവനെ തട്ടിയെറിഞ്ഞു,, ആ ചുറ്റിക വാങ്ങി അവന്റെ കൈവിരലുകള്‍ അടിച്ചു ചതച്ചു. കുറച്ചു നിമിഷങ്ങള്‍ മാത്രം, അയാള്‍ ഒരു മൃഗമായി മാറുകയായിരുന്നു. കോപം ആറി തണുത്തു, അയാള്‍ തന്നെ സ്വന്തം മകനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. കൈവിരലുകളില്‍ ശസ്ത്രക്രിയ ചെയ്തു, ബോധം തെളിഞ്ഞപ്പോള്‍, ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു: "ദയവായി എന്നോട് ക്ഷമിക്കൂ,, ഡാഡി... എന്റെ ഈ വിരലുകള്‍ എപ്പോ ശരിയാവും?" അയാള്‍ ആശുപത്രിയില്‍ നിന്നും നേരെ വീട്ടിലേക്കു വണ്ടിയോടിച്ചു, പോയി ആത്മഹത്യ ചെയ്തു. കാരണം ആ കുഞ്ഞിന്റെ കൈവിരലുകള്‍ എന്നെന്നേക്കുമായി മുറിച്ചു കളഞ്ഞിരുന്നു! നോക്കൂ, കോപം മനുഷ്യനെ എവിടെയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. നാമറിയാതെ നമ്മുടെ കോപത്തിന്റെ 'സ്പീഡോ മീറ്റര്‍' അതിവേഗത്തില്‍ അമിതവേഗത താണ്ടി അപകടങ്ങളിലേക്ക് പോകുന്നു.
-------------
ഇത്രയും എഴുതിയത് ഒരു കൊച്ചു സംഭവത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചെറിയ മൊബൈല്‍ വാങ്ങി. അധികം വിലയില്ലാത്ത ഒരു സാധാ മോഡല്‍. അത് നല്ല തിളങ്ങുന്ന പുറം ചട്ടയോടെ ആയിരുന്നു. ഞാന്‍ കടക്കാരനോട് ചോദിച്ചു, എനിക്ക് ഇത്ര തിളക്കം വേണ്ട 'മാറ്റ് ഫിനിഷ്' മോഡല്‍ വല്ലതും ഉണ്ടോ എന്ന്. കാരണം കുറച്ചു കഴിയുമ്പോള്‍ അവിടെയും ഇവിടെയും ഉരഞ്ഞു അതിന്റെ തിളക്കം പോകുമല്ലോ. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുത്രന്‍ അതെടുത്തു നിലത്തു വച്ച് നന്നായി ഉറച്ചു 'മറ്റ് ഫിനിഷ്' വരുത്തി തന്നു!! എല്ലാ ഭാഗത്ത്‌ ഒരേപോലെ നന്നായി തന്നെ അവന്‍ അത് ചെയ്തു. എന്റെ മനസ്സ് വായിച്ച പോലെ. ഇനി എനിക്ക് ആ ഫോണ്‍ കൂളായി കൊണ്ട് നടക്കാം. പോറും എന്ന് പേടിക്കാതെ!
------------
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ

ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍!!

(വൈലോപ്പള്ളി ശ്രീധരമേനോന്‍)

Thursday, January 14, 2010

കുട്ടികളെ വളര്‍ത്തുന്നത്?

കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും കൃഷ്ണകുമാര്‍ ഓഫീസില്‍ വന്നിരുന്നു. കൃഷ്ണകുമാര്‍ ഞങ്ങളുടെ ഒരു പഴയ സ്റ്റാഫ്‌ ആണ്. ഒമാനില്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഏകദേശം 55 വയസ്സുണ്ട്, തിരുവനന്തപുരംകാരന്‍. പല പല ബുസ്സിനെസ്സ് നടത്തി പരാജയപെട്ടിട്ടാണ് ഇവിടെയെത്തിയത്. ഇവിടെയും ഒരു സമ്പൂര്‍ണ പരാജയംആയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അയാളെ എം.ഡി. തന്നെ മുന്‍കൈ എടുത്തു ഞങ്ങളുടെ ഒരു ക്ളൈന്റിനെ കാണിച്ചു. Tawoos Agriculture Systems LLC, ഒമാനില്‍ വന്‍ അഗ്രികള്‍ച്ചര്‍ ഫാം ആണ്. അവിടെയ്ക്ക് 'ക്യാമ്പ് ബോസ്സ്' ആയി വന്ന സായിപ്പിന് ഇഷ്ടപ്പെട്ടു. മുന്‍പ് ഹോട്ടല്‍ നടത്തി പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഒമാനില്‍ പോയി 'ക്യാമ്പ് ബോസ്സ്' ആയിശോഭിച്ചു. മെസ്സ് നടത്തുന്നതില്‍ നന്നായി പ്രശോഭിച്ചു. പിന്നെ കൃഷ്ണകുമാറിന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് തന്നെ പറയാം. സായിപ്പ് ഒരു പുതിയ ഫാം തുടങ്ങുന്നു, അതിന്റെ ചാര്‍ജ് കൊടുത്ത് ഇന്ത്യയിലും നേപാളിലും പോയി ആളെ (കൃഷിപ്പണിക്കാര്‍) റിക്രൂട്ട് ചെയ്തു വരാന്‍ പറഞ്ഞതനുസരിച്ച് വന്നതാണ്. ആളെന്തായാലും വളരെ ഹാപ്പി ആണ്.
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട്‌ അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ്‌ തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ്‌ തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്‌, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ്‌ കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ്‌ ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ്‌ അപ്പുവിന്റെ ബ്ലോഗ്‌ വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!

കുട്ടികളില്‍.

(കുട്ടികളില്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)

Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Tuesday, September 22, 2009

ബോധ മനസ്സും ഉപബോധ മനസ്സും മനുക്കുട്ടനും

എല്ലാ തിങ്കളാഴ്ചയും രാവിലെ 5.20 -നുള്ള ട്രെയിനിനു അജിത പോകും. തിങ്കള്‍ - വെള്ളി തിരുവനന്തപുരത്തു ഹോസ്റ്റല്‍ ജീവിതം. രാവിലെ ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുമ്പൊള്‍ മനുകുട്ടന്‍ [രണ്ടര വയസ്സ്] നല്ല ഉറക്കത്തിലായിരിക്കും. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ രണ്ടു ദിവസം ആര്‍ത്തു കളിച്ച അവന്റെ അമ്മച്ചി ഇല്ല. അവനറിയാതെ മുങ്ങിയിരിക്കുന്നു!

പോകുമ്പൊള്‍ അവനെ വിളിച്ച്ചെഴുന്നെല്പിച്ചു 'റ്റാറ്റാ' കൊടുത്തിട്ട് പോകണമെന്നു അജിതയ്ക്കുണ്ട്. പക്ഷെ അവന്റെ ഉറക്കം കണ്ടാല്‍ എഴുന്നേല്‍പ്പിക്കാന്‍ തോന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ മുങ്ങും. അവന്റെ അമ്മാമ്മ അടുത്തുണ്ടാവും, ഞാന്‍ പോയി ട്രെയിന്‍ കയറ്റി വിട്ടിട്ടു അര മണിക്കൂറിനകം തിരികെയെത്തുംപോഴും പുള്ളി സുഖ സുഷുപ്തിയില്‍ തന്നെയായിരിക്കും. ആശാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഏഴു മണിയാവും. അമ്മച്ചി ജോലി സ്ഥലത്തേക്ക് പോയതായി പോലും ഭാവിക്കില്ല. എവെടെയെന്നോ, കാണാനില്ലല്ലോ എന്നോ അന്വേഷിക്കയും ഇല്ല. യാതൊരു പരിഭവവും ഇല്ല, എല്ലാം സാധാ പോലെ തന്നെ.

അവനു അപ്പയുണ്ട്, അമ്മാമയുണ്ട് , അപ്പപ്പനുണ്ട്, .... പിന്നെ സമയം കളയാന്‍ പ്രയാസം ഇല്ല. അമ്മച്ചിയെ മറന്നപോലെ? പിന്നെയും മൂന്നു നാല് ദിവസം കഴിയുമ്പോള്‍ സന്ധ്യകഴിഞ്ഞു എന്നോട് പറയും 'പോവ്വാം,, ട്രെയിനില്‍ അമ്മച്ചി വരും.. വ്വാ, പോവ്വാം.'

ഇതിനിടയില്‍ എല്ലാ ദിവസവും അജിത മൂന്നുനേരം അവനെ ഫോണില്‍ വിളിക്കും. ഫോണ്‍ ബെല്ലടി കേട്ടാല്‍ മനുക്കുട്ടന്‍ ‍ ഓടും... ഫോണിന്റെ അടുത്തേക്കല്ല, നേരെ തിരിച്ചു... ഫോണിന്റെ അടുത്ത് കൊണ്ട് ചെന്നാല്‍ ആശാന്‍ ചെവി പൊത്തും.. . ഇതിപ്പോ ഒരു വര്‍ഷത്തിനടുത്തായി ഈ അങ്കം. അങ്ങിനെയാണ് ഞാന്‍ ഇതിനെപറ്റി ഒരു പഠനം നടത്തിയത്. എന്തുകൊണ്ടാണ് അവന്‍ ഇങ്ങിനെ പെരുമാറുന്നത്? അജിത ആഴ്ചവട്ടത്തില്‍ വീട്ടിലെത്തുമ്പോള്‍ അവനു യാതൊരു പരിഭവവും ഇല്ല!

ഞാന്‍ മനഃശാസ്ത്രം അരച്ച് കലക്കി കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലാകാതിരുന്ന ഒരു വിഷയം - ഉപബോധ മനസ്സ് - എന്താണെന്നും അതിന്റെ ശക്തി ഇത്രയുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി വരുന്നു. ഫ്രോയിഡ്‌ -നെയും യുങ്ങ് -നെയും പല ആവര്‍ത്തി വായിച്ചെങ്കിലും 'ഉപബോധ മനസ്സ്' കൃത്യമായി ഇപ്പോഴാണ് മനസ്സിലാവുന്നത്. മനുക്കുട്ടന്റെ ഉപബോധ മനസ്സില്‍ അവന്റെ അമ്മച്ചി തിങ്കളാഴ്ച രാവിലെ അവനോടു പറയാതെ പോയതിലുള്ള പ്രതിഷേധം ആണ് അവന്‍ ഇങ്ങിനെ -ഫോണിലൂടെ സംസാരിക്കാതെ- പ്രകടിപ്പിക്കുന്നത്.

ഇത് അവന്‍ വേണമെന്ന് വിചാരിച്ചിട്ട് ചെയ്യുന്നതല്ല, പക്ഷെ അവനറിയാതെ തന്നെ 'ഓട്ടോമറ്റിക്' ആയി വന്നുപോകുന്നതാണ്. കാരണം ഞാന്‍ ചിലപ്പോള്‍ എന്റെ മൊബൈലില്‍ നിന്നും അജിതയെ വിളിച്ചു അവനു കൊടുക്കും, അപ്പോള്‍ അവന്‍ സംസാരിക്കും. യാതൊരു കുഴപ്പവും ഇല്ലാതെ.

അജിത വിളിക്കുമ്പോള്‍ ഫോണില്‍ അവനെ കൊണ്ട് സംസാരിപ്പിക്കാന്‍ അമ്മാമ്മ ധാരാളം ശ്രമിച്ചു നോക്കി. നോ ഫലം,, കൂടുതല്‍ ശ്രമിക്കുന്തോറും അവനു കൂടുതല്‍ വാശി. അങ്ങിനെ ആ ശ്രമം ഉപേക്ഷിച്ചു. അജിത വാരാന്ത്യത്തില്‍ വരുമ്പോള്‍ അവനോടു കെഞ്ചി നോക്കി, 'മോനെ ഈ ആഴ്ച അമ്മച്ചി തിരുവനന്തപുരത്തിന് പോയി അവിടെ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഓടി വരണേ.' ങ്ഹും... നോ രക്ഷ. അതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. അജിതയുടെ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചാല്‍ പത്തു പൈസയെ ഉള്ളൂ. എങ്കിലും മോനോട് സംസാരിക്കണമെങ്കില്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു കൊടുക്കണം.

കുട്ടി രാജാവ് നീണാള്‍ വാഴ്കൈ !!!