Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts

Tuesday, March 19, 2019

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം 

പലപ്പോഴും വിവാഹമോചനം യുദ്ധസമാനമാണ്, എന്നാൽ എന്തുകൊണ്ട് സ്നേഹപൂർവ്വം വേർപിരിഞ്ഞുകൂടാ? നല്ലൊരു സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ഭാര്യയും ഭർത്താവും രണ്ടുവഴിക്കു പിരിയുകയും സന്തോഷപൂർണ്ണമായ ശിഷ്ടജീവിതം നയിക്കുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കലും വിവാഹമോചനം ഒരെടുത്തുചാട്ടം ആവാതിരിക്കട്ടെ. വിവാഹത്തിനുശേഷം രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടുമതി വേർപിരിയലിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കാൻ. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെ ദാമ്പത്യത്തിലും ഉണ്ടാവും. ഇത്തരം ചെറിയ ശാഠ്യങ്ങൾക്ക് വശപ്പെട്ട് ഒരിക്കലും ജീവിതം നശിപ്പിക്കരുത്

പ്രധാനമായും രണ്ട് തത്വങ്ങളിൽ അധിഷ്ടിതമാണ് വിവാഹജീവിതം.
1) പരപ്സരവിശ്വാസം
2) കൂട്ടുത്തരവാദിത്വം 

ഇതുരണ്ടും ഇല്ലാതായാൽ പിന്നെ ഒരു കൂരയ്ക്കുകീഴിൽ ഒരേ കട്ടിലിൽ കിടക്കാതിരിക്കുകയാണ് നല്ലത്. രണ്ടു വീടുകളിൽ താമസിക്കാൻ സൗകര്യമോ, സാമ്പത്തികമോ ഇല്ലാത്തവർക്ക് ഒരേ വീട്ടിൽ രണ്ടായി താമസിക്കാം. പരസ്പരം വഴക്കിടാതെ, പോരടിക്കാതെ അത്യാവശ്യത്തിനുമാത്രം ആശയവിനിമയം ചെയ്തുകൊണ്ട്.

പലപ്പോഴും കണ്ടുവരുന്നത്, ഇതിനു മുതിരാതെ കീരിയും പാമ്പും പോലെ പരസ്പരം കടിച്ചുകീറി സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ജീവിതം നരതുല്യമാക്കുന്ന മനുഷ്യർ. അതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കുട്ടികളും.

ഓർമ്മിക്കുക, എല്ലായ്‌പ്പോഴും വിവാഹം എന്ന വ്യവസ്ഥ വിജയിച്ചുകൊള്ളണമെന്നില്ല. നല്ലൊരു ശതമാനം കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത സാഹചര്യവും സ്വഭാവവിശേഷതകളും ആയിരിക്കും ദമ്പതികൾക്കിടയിൽ. അത് വെറുതെ വലിച്ചുനീട്ടി, കൂട്ടിക്കെട്ടി ബദ്ധപ്പെട്ട് വഴക്കും വക്കാണവുമായി കൊണ്ടുപോകുന്നത് ആർക്കും പ്രയോജനപ്രദമാവില്ല.

പരസ്പരവിശ്വാസം : രണ്ടു പങ്കാളികൾക്കിടയിൽ ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസമാണ്. ഉദാഹരണമായി  ഗൾഫിൽ ജോലിയുള്ള / സൈന്യത്തിൽ ജോലിയുള്ള ഭർത്താവിനെ ഭാര്യ അന്ധമായി വിശ്വസിക്കേണ്ടിവരും. കാരണം ഇവിടെ ഭർത്താവ് ദൂരനാട്ടിൽ താമസിക്കുന്നു, പണിയെടുക്കുന്നു. വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ആയിരിക്കും അയാൾ കുടുംബത്തിലേക്ക് വരുന്നത്. ആ മനുഷ്യൻ ദൂരെയായിരിക്കുമ്പോൾ ആരോടെങ്കിലും രഹസ്യബന്ധം പുലർത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ തീർന്നു ആ ജീവിതം. ഇതുപോലെ തന്നെ ഭാര്യ നേഴ്സ് ആണെന്ന് കരുതുക, രാത്രി ഷിഫ്റ്റ് ജോലിയൊക്കെ ചെയ്യേണ്ടി വരും, ഈ രാത്രികളിൽ അവൾ എവിടെയാണ് പോകുന്നത് ആരോടോക്കെയാണ് ബന്ധം ... ഇങ്ങിനെ സംശയിച്ചു തുടങ്ങിയാൽ അതോടെ പൊട്ടും എല്ലാം

കൂട്ടുത്തരവാദിത്വം: വളരെ പരമപ്രധാനമായ ഒരു അടിസ്ഥാനമാണിത്, വീട്ടിലെ ചിലവുകൾ, മക്കളുടെ വളർച്ച, രോഗം, കടം, പരാജയങ്ങൾ .... ഇതിലൊക്കെ ഭാര്യാഭർത്താക്കന്മാർ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അതല്ലാതെ പരസ്പരം പഴിചാരി പങ്കാളിയെയും പങ്കാളിയുടെ വീട്ടുകാരെയും പൂർവ്വികരെയും കുറ്റപ്പെടുത്താൻ തുടങ്ങിയാൽ സർവ്വനാശമായിരിക്കും ഫലം. പരസ്പരം വഴക്കടിച്ചും ചീത്തവിളിച്ചും പഴിചാരിയും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നതിലും ഭേദം ബഹുമാനത്തോടെ വേർപിരിയുന്നതു തന്നെയാണ്     

ധാരാളം ദമ്പതിമാർ ഒരേ കൂരയ്ക്ക് കീഴിൽ കിടന്നു ഇന്ത്യയും പാക്കിസ്ഥാനും പോലെ യുദ്ധം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. പൂർവ്വകാല വൈരാഗ്യത്തോടെയാണ് ഇവർ പലപ്പോഴും പെരുമാറുന്നത്, വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം മാത്രം ആയവർ പോലും നൂറ്റാണ്ടുകളായി മനസ്സിൽ കിടക്കുന്ന കുടിപ്പക തീർക്കാണെന്ന വണ്ണം വഴക്കടിക്കുന്നു. എന്തിന്?

വഴിയിൽ കാണുന്ന ഒരു സഹോദരനെപ്പോലെ സഹോദരിയെപ്പോലെ താലികെട്ടിയ പങ്കാളിയെ കണ്ടു പരസ്പര ബഹുമാനത്തോടെ, സൗഹൃദം നിലനിറുത്തി കൊണ്ടുതന്നെ വേർപിരിഞ്ഞുകൂടെ. അതുപോലെ ഒരു സംസ്കാരം നമുക്ക് വളർത്തി എടുത്തുകൂടെ?  രണ്ടു വ്യക്തികളും അവരുടെ വ്യക്തിത്വം നിലനിർത്തികൊണ്ട് എതിർ വ്യക്തിയുടെ സ്വത്വത്തെ (സ്വഭാവ വൈശിഷ്യങ്ങളെ / വൈകൃതങ്ങളെ ) അംഗീകരിച്ചുകൊണ്ട് ഗൂഡ് ബൈ പറയാൻ നമ്മൾ മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു.
 
ഈയൊരു മനോനിലയിലേക്ക് ഉയരാൻ കഴിഞ്ഞാൽ അനാവശ്യമായ പോലീസ് കേസുകളും വക്കീൽ ഫീസുകളും ഒഴിവാക്കാൻ സാധിക്കും. മനസ്സിലെ പിരിമുറുക്കവും അസ്വസ്ഥതകളും ഇല്ലാതെ സ്നേഹത്തോടെ വേർപിരിയാൻ കഴിയും. പരസ്പരം ചെളിവാരിയെറിയാതെ പല്ലിന്റെ ഇടകുത്തി നാട്ടുകാരെ മണപ്പിക്കാതെ ഒരു ഗുഡ് ബെ!!

കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ കുടുംബത്തിന്റെ സമാധാനം നശിക്കാതെ ആരോഗ്യപരമായ രീതിയിൽ വേർപിരിയുമ്പോൾ രണ്ടുകൂട്ടർക്കും വളരെയധികം നയപരമായ നേട്ടം തുടർജീവിതത്തിൽ കൊയ്തെടുക്കുവാൻ സാധിക്കും.

  • നിങ്ങളുടെ ജീവിത പങ്കാളിയെ ഒരു ബിസിനസ്സ് പങ്കാളിയോടെന്നപോലെ പെരുമാറുക. നല്ല ആദരവും മര്യാദയും കൊടുക്കുവാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. അവരെ/അയാളെക്കുറിച്ച് യാതൊരു നുണകളോ അശ്ലീലമോ അനാവശ്യ പരാമർശങ്ങളോ അപവാദകഥകളോ നടത്താതിരിക്കുക, ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. വേർപിരിയുമ്പോൾ പോലും പങ്കാളിയെ ഒരു ശത്രുവിനെപ്പോലെ കാണാതിരിക്കുക. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക, ഫോൺ കാളുകൾ എടുക്കാതിരിക്കരുത്   
  • കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ഭാവിപരിപാടികൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുക, ആവശ്യമെങ്കിൽ രണ്ടാൾക്കും സമ്മതമായ കാര്യങ്ങൾ എഴുതി ഒരു രേഖയാക്കി സൂക്ഷിക്കാം. കുട്ടികളുടെ പിറന്നാളാഘോഷം, പഠനം, വിവാഹം എന്നിവ ഒരുമിച്ച് എങ്ങിനെ നടത്താം എന്ന് ആലോചിക്കുന്നതിൽ തെറ്റില്ല.
  • വേർപിരിയൽ എപ്പോഴും മനുഷ്യന്റെ വികാര തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭയം, ദേഷ്യം, വിഷാദം, നിരാശ, കോപം, സ്വയം ശപിക്കൽ ഇങ്ങിനെ വിവിധ വികാരമണ്ഡലങ്ങളിലൂടെ ഇരുവരും കടന്നു പോകും. നിയന്ത്രിക്കാനാവാത്ത കോപം പലരെയും നശിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലിംഗ് വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഡിവോഴ്‌സ് ഒരു ചീത്തകാര്യമല്ല എന്ന് സ്വയം അംഗീകരിക്കണം. ഒരേ കൂരയ്ക്കു കീഴിൽ തെരുവുനായ്ക്കളെ പോലെ കടിച്ചുകീറി ജീവിക്കുന്നതിൽ ഭേദം ആത്മാഭിമാനത്തോടെ വേർപിരിയുന്നു തന്നെയാണ്.
  • എടുത്തുചാട്ടവും പെട്ടെന്നുള്ള തിരുത്തലുകളും ഒഴിവാക്കുക. ഉദാഹരണമായി കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത്, വീട്ടിലെ ചിലവുകൾ നടത്തുന്നത് ഒക്കെ പെട്ടെന്ന് ഒരു ദിവസം മാറ്റേണ്ടതില്ല. കുറച്ചുനാളത്തേക്ക് നിലവിലെ സ്ഥിതി തുടരുക, എന്നിട്ട് പതിയെ പരസ്പര സമ്മതത്തോടെ ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്താം. സാമ്പത്തീക ബാങ്കിങ് ഇടപാടുകൾ, ആസ്തികൾ / സ്വത്തുവിഭജനം ഒക്കെ സാവധാനം ക്ഷമയോടെ ചെയ്‌താൽ ഭംഗിയാക്കാം. അനാവശ്യ ഇടപെടലുകളും വക്കീൽ ഫീസും ഒഴിവാക്കാം.  
  • രണ്ടുപേരും ഒത്തുപോകാൻ സാധിക്കാത്ത മേഖലകളെ ക്കുറിച്ച് തുറന്നു ചർച്ചയാവാം. പരസ്പരം മനസിലാക്കാം, രണ്ടുപേരുടെയും സ്വഭാവ വിശേഷങ്ങളും വൈചിത്ര്യങ്ങളും അംഗീകരിച്ചുകൊണ്ട് രണ്ടാവാനുള്ള വഴി തേടണം. ഇത് ആരുടെയും കുറ്റമല്ല, മറിച്ച് പ്രകൃതിയുടെ വൈരുദ്ധ്യമാണ്. അതിന് പരസ്പരം പഴിചാരുകയോ വീട്ടുകാരെ പഴിക്കുകയോ വേണ്ട. മനുഷ്യർ ജന്മനാൽ വിവിധോന്മുഖ ബുദ്ധിക്ഷമതയോടുകൂടി ജനിച്ചു വീഴുന്ന ജീവികളാണ്. ഈ ബഹുമുഖ ബുദ്ധിവിശേഷത്തിൽ എല്ലാ മനുഷ്യ ബന്ധങ്ങളും വിജയിക്കാണണമെന്നില്ല. കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് സാധിക്കും, എന്നാൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല പകരം സ്നേഹത്തോടെ വേർപിരിയാൻ മാർഗ്ഗങ്ങൾ ആരായണം. 
  • അറുത്തുമുറിച്ച് പോകുന്നതിൽ ഭേദം സമയമെടുത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് വേർപിരിയുന്നതാണ് നല്ലത്. പല കാര്യങ്ങളും ഒന്നിരുന്നാലോചിച്ചാൽ നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഉദാ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ വിശ്വസ്തരായ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം തേടാം, അതുപോലെ നല്ല വക്കീൽ, കൗൺസിലിംഗ് വിദഗ്ദൻ, കളങ്കമില്ലാത്ത ബന്ധുക്കൾ (കാരണവർ സ്ഥാനത്തുള്ള) ഒക്കെ നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ സഹായിച്ചേക്കാം. അവരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ചെവികൊടുക്കാം, പക്ഷെ തീരുമാങ്ങൾ നിങ്ങളുടേത് മാത്രമായിരിക്കട്ടെ  
  • സുരക്ഷിതത്വം പ്രശ്നമല്ലെങ്കിൽ കുറച്ചുനാളുകൾ കൂടി ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നതു കൊണ്ട് തെറ്റില്ല. നിങ്ങളുടെ പങ്കാളി വളരെ മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, ചെയ്യുന്നില്ലെങ്കിൽ സ്വഭാവവൈകല്യങ്ങൾ, വൈകൃതങ്ങൾ, മാനസീക വിഭ്രാന്തി കാണിക്കുന്നില്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ താമസിച്ച് നല്ല രീതിയിൽ വേർപിരിയുന്നതിനുള്ള തീരുമാനങ്ങൾ കൂടിയാലോചിച്ച് എടുക്കാവുന്നതാണ്.  
  • ഡിവോഴ് സ് എന്നത് ഭാരതീയരുടെ ഇടയിൽ ഒരു വലിയ തെറ്റ് പോലെയാണ് കരുതപ്പെടുന്നത്. ജീവിതകാലം മുഴുവൻ തെറ്റായ ഒരു പങ്കാളിയോടൊപ്പം ചിലവൊഴിച്ച് നരകിച്ചു ചത്താലും ഡിവോഴ്‌സ് എന്ന പ്രക്രിയയെക്കുറിച്ച് സങ്കല്പിക്കാനേ കഴിയില്ല നമുക്ക്. സമൂഹത്തിൽ ഇതിനോടുള്ള കാഴ്ചപ്പാടും ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ഒക്കെ കൂടുമ്പോൾ നരകിച്ച് മരിക്കുന്നതു തന്നെയാണ് ഭേദം എന്ന് സ്ത്രീകളും ചുരുക്കം പുരുഷന്മാരും ചിന്തിക്കുന്നു.
  • ഡിവോർഴ്‌സ് ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മനസിലാക്കുക, അവ പാലിക്കാൻ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. കുട്ടികളുടെ സംരക്ഷണം, നഷ്ടപരിഹാരം, ജീവനാംശം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും കർശനവും ആയ നിയമങ്ങൾ നമ്മുടെ നാട്ടിലിന്നുണ്ട്. അവ മനസ്സിലാക്കി പാലിക്കാൻ ശ്രമിക്കുക. 
പാരന്റിങ് പാർട്ട്ണര്ഷിപ് എന്നത് ഒരു പുതിയ ആശയമാണ്, വിവാഹബന്ധം വേർപെടുത്തിയ ശേഷവും കുട്ടികളെ വളർത്തുന്നതിൽ രണ്ടുപേർ ഒരുമിച്ച് നിൽക്കുന്ന സാഹചര്യമാണിത്. കൃത്യമായ നിർവചങ്ങളോടെയും വ്യക്തമായ ചുമതലകളോടെയും വേർപെട്ട ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും കുട്ടികളുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തുവരുന്നു.

വക്കീൽ, മീഡിയേറ്റർ, കൗൺസിലോർ എന്നിവരുടെ സേവനം തീർച്ചയായും ഒരു വിവാഹമോചനത്തിൽ അത്യാവശ്യമാണ്. വക്കീലന്മാരുടെ നോട്ടം സാമ്പത്തീക ലാഭത്തിൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല ഒരു മനഃശാസ്ത്ര കൗൺസിലോർ വ്യക്തികളുടെ വികാര വിചാരങ്ങളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഇത് തീരുമാങ്ങൾ എടുക്കാൻ പങ്കാളികൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകും. യോഗ്യതയുള്ള മീഡിയേറ്റർ അല്ലെങ്കിൽ കൗൺസിലോർ ആയി സംസാരിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. അതുപോലെ വക്കീലന്മാരുടെ അടുത്ത് സൂക്ഷിച്ച് മാത്രം ഇടപഴകുക 

ഒരിക്കലും സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരപരമായ ഉപദേശങ്ങൾക്കു പിന്നാലെ പോകാതിരിക്കുക. തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക, പങ്കാളികൾ രണ്ടുപേരും സമ്മതിക്കുന്ന വിഷയങ്ങൾ ഒപ്പിട്ട് ഒരു രേഖയാക്കാവുന്നതാണ്. 

പരസ്പരം വിഡ്ഢിവേഷം കെട്ടി, സ്നേഹം അഭിനയിച്ചു കൊണ്ട് ഒരു കൂരയ്ക്കുകീഴിൽ വർഷങ്ങളോളം കഴിയുന്നതിലും ഭേദം പരസ്പരം തുറന്നു പറഞ്ഞ് പിരിയുന്നതാണ്. 

ഒരിക്കലും സന്തോഷവും സമാധാനവും ആഗ്രഹിച്ച് വിവാഹമോചനം ചെയ്യരുത്. അതിന് അതിന്റേതായ  കാരണങ്ങൾ ഉണ്ടായിരിക്കണം. 

Friday, October 16, 2015

ദാമ്പത്യം—ദൈവത്തിന്‍റെ ഒരു സ്‌നേഹോപഹാരം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....
( കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌ )

Tuesday, February 25, 2014

സ്വവർഗാനുരാഗം

സ്വവർഗാനുരാഗം

ഇന്നലെ മട്ടുപ്പാവിലെ ( ടെറസ്സിലെ) ചെടികൾക്കു
വെള്ളം നനയ്ക്കാൻ കയറിയപ്പോൾ
രണ്ടു പയർ വള്ളികൾ കെട്ടിപ്പിണഞ്ഞു നിൽക്കുന്നു!!

ഉടനെ കുറച്ച് കയർ എടുത്തു കൊണ്ടുവന്ന്
പന്തൽ കെട്ടി രണ്ടു പേരെയും കയറിലേക്ക്
ചേർത്തു വച്ചുകൊടുത്തു.

അങ്ങിനെ കയറും പയർവള്ളിയും തമ്മിൽ പ്രണയത്തിലായി. സ്വവർഗാനുരാഗം മുളയിലേ നിർത്തിച്ചു!!  

ചേരേണ്ടത് ചേർത്തില്ലെങ്കിൽ
............പാടില്ലാത്തത് ചേരും!! 

Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Wednesday, December 02, 2009

ഹൃദയരഹസ്യം

ഇന്ന് രാവിലെ കിടക്കയില്‍ കണ്ണുതുറന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു. 'നമുക്കിടയില്‍ ഒരു രഹസ്യമുണ്ടോ?'

ഉണ്ട്, തീര്‍ച്ചയായും ...

എല്ലാവരുടെ ഇടയിലും ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

എന്നാല്‍ അങ്ങിനെയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാം എത്രമാത്രം പാടുപെടുന്നു.

അച്ഛന്‍ മകളോട്, ഭാര്യ ഭര്‍ത്താവിനോട്,
കാമുകന്‍ കാമുകിയോട്
പറയാന്‍ മറന്നതാണ് അത്.

ഒരു
ഹൃദയരഹസ്യം.

Tuesday, September 22, 2009

ബോധ മനസ്സും ഉപബോധ മനസ്സും മനുക്കുട്ടനും

എല്ലാ തിങ്കളാഴ്ചയും രാവിലെ 5.20 -നുള്ള ട്രെയിനിനു അജിത പോകും. തിങ്കള്‍ - വെള്ളി തിരുവനന്തപുരത്തു ഹോസ്റ്റല്‍ ജീവിതം. രാവിലെ ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുമ്പൊള്‍ മനുകുട്ടന്‍ [രണ്ടര വയസ്സ്] നല്ല ഉറക്കത്തിലായിരിക്കും. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ രണ്ടു ദിവസം ആര്‍ത്തു കളിച്ച അവന്റെ അമ്മച്ചി ഇല്ല. അവനറിയാതെ മുങ്ങിയിരിക്കുന്നു!

പോകുമ്പൊള്‍ അവനെ വിളിച്ച്ചെഴുന്നെല്പിച്ചു 'റ്റാറ്റാ' കൊടുത്തിട്ട് പോകണമെന്നു അജിതയ്ക്കുണ്ട്. പക്ഷെ അവന്റെ ഉറക്കം കണ്ടാല്‍ എഴുന്നേല്‍പ്പിക്കാന്‍ തോന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ മുങ്ങും. അവന്റെ അമ്മാമ്മ അടുത്തുണ്ടാവും, ഞാന്‍ പോയി ട്രെയിന്‍ കയറ്റി വിട്ടിട്ടു അര മണിക്കൂറിനകം തിരികെയെത്തുംപോഴും പുള്ളി സുഖ സുഷുപ്തിയില്‍ തന്നെയായിരിക്കും. ആശാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഏഴു മണിയാവും. അമ്മച്ചി ജോലി സ്ഥലത്തേക്ക് പോയതായി പോലും ഭാവിക്കില്ല. എവെടെയെന്നോ, കാണാനില്ലല്ലോ എന്നോ അന്വേഷിക്കയും ഇല്ല. യാതൊരു പരിഭവവും ഇല്ല, എല്ലാം സാധാ പോലെ തന്നെ.

അവനു അപ്പയുണ്ട്, അമ്മാമയുണ്ട് , അപ്പപ്പനുണ്ട്, .... പിന്നെ സമയം കളയാന്‍ പ്രയാസം ഇല്ല. അമ്മച്ചിയെ മറന്നപോലെ? പിന്നെയും മൂന്നു നാല് ദിവസം കഴിയുമ്പോള്‍ സന്ധ്യകഴിഞ്ഞു എന്നോട് പറയും 'പോവ്വാം,, ട്രെയിനില്‍ അമ്മച്ചി വരും.. വ്വാ, പോവ്വാം.'

ഇതിനിടയില്‍ എല്ലാ ദിവസവും അജിത മൂന്നുനേരം അവനെ ഫോണില്‍ വിളിക്കും. ഫോണ്‍ ബെല്ലടി കേട്ടാല്‍ മനുക്കുട്ടന്‍ ‍ ഓടും... ഫോണിന്റെ അടുത്തേക്കല്ല, നേരെ തിരിച്ചു... ഫോണിന്റെ അടുത്ത് കൊണ്ട് ചെന്നാല്‍ ആശാന്‍ ചെവി പൊത്തും.. . ഇതിപ്പോ ഒരു വര്‍ഷത്തിനടുത്തായി ഈ അങ്കം. അങ്ങിനെയാണ് ഞാന്‍ ഇതിനെപറ്റി ഒരു പഠനം നടത്തിയത്. എന്തുകൊണ്ടാണ് അവന്‍ ഇങ്ങിനെ പെരുമാറുന്നത്? അജിത ആഴ്ചവട്ടത്തില്‍ വീട്ടിലെത്തുമ്പോള്‍ അവനു യാതൊരു പരിഭവവും ഇല്ല!

ഞാന്‍ മനഃശാസ്ത്രം അരച്ച് കലക്കി കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലാകാതിരുന്ന ഒരു വിഷയം - ഉപബോധ മനസ്സ് - എന്താണെന്നും അതിന്റെ ശക്തി ഇത്രയുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി വരുന്നു. ഫ്രോയിഡ്‌ -നെയും യുങ്ങ് -നെയും പല ആവര്‍ത്തി വായിച്ചെങ്കിലും 'ഉപബോധ മനസ്സ്' കൃത്യമായി ഇപ്പോഴാണ് മനസ്സിലാവുന്നത്. മനുക്കുട്ടന്റെ ഉപബോധ മനസ്സില്‍ അവന്റെ അമ്മച്ചി തിങ്കളാഴ്ച രാവിലെ അവനോടു പറയാതെ പോയതിലുള്ള പ്രതിഷേധം ആണ് അവന്‍ ഇങ്ങിനെ -ഫോണിലൂടെ സംസാരിക്കാതെ- പ്രകടിപ്പിക്കുന്നത്.

ഇത് അവന്‍ വേണമെന്ന് വിചാരിച്ചിട്ട് ചെയ്യുന്നതല്ല, പക്ഷെ അവനറിയാതെ തന്നെ 'ഓട്ടോമറ്റിക്' ആയി വന്നുപോകുന്നതാണ്. കാരണം ഞാന്‍ ചിലപ്പോള്‍ എന്റെ മൊബൈലില്‍ നിന്നും അജിതയെ വിളിച്ചു അവനു കൊടുക്കും, അപ്പോള്‍ അവന്‍ സംസാരിക്കും. യാതൊരു കുഴപ്പവും ഇല്ലാതെ.

അജിത വിളിക്കുമ്പോള്‍ ഫോണില്‍ അവനെ കൊണ്ട് സംസാരിപ്പിക്കാന്‍ അമ്മാമ്മ ധാരാളം ശ്രമിച്ചു നോക്കി. നോ ഫലം,, കൂടുതല്‍ ശ്രമിക്കുന്തോറും അവനു കൂടുതല്‍ വാശി. അങ്ങിനെ ആ ശ്രമം ഉപേക്ഷിച്ചു. അജിത വാരാന്ത്യത്തില്‍ വരുമ്പോള്‍ അവനോടു കെഞ്ചി നോക്കി, 'മോനെ ഈ ആഴ്ച അമ്മച്ചി തിരുവനന്തപുരത്തിന് പോയി അവിടെ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഓടി വരണേ.' ങ്ഹും... നോ രക്ഷ. അതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. അജിതയുടെ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചാല്‍ പത്തു പൈസയെ ഉള്ളൂ. എങ്കിലും മോനോട് സംസാരിക്കണമെങ്കില്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു കൊടുക്കണം.

കുട്ടി രാജാവ് നീണാള്‍ വാഴ്കൈ !!!

Friday, April 24, 2009

സ്നേഹം അഭിനയിക്കേണ്ടി വരുമ്പോള് . . .

‍സ്നേഹം വ്യാജമായി അഭിനയിക്കേണ്ടി വരുമ്പോള്‍ നാമെന്തു ചെയ്യണം. വ്യാജമായ സ്നേഹം നമുക്കിപ്പോള്‍ ആവശ്യമായി വരുന്നു. എപ്പോഴും? പൊയ്മുഖങ്ങളും വിഡ്ഢി ചിരികളും നമുക്കിന്നോഴിവാക്കാനവുന്നില്ല. [എനിക്ക്] അത് ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യവസ്തുവായി മാറുന്നു എന്നതാണ് സത്യം.കപട സ്നേഹം കാണിക്കുന്നത് തെറ്റല്ല. കാരണം അത് ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്‌ പലപ്പോഴും ആവശ്യമായി വരുന്നു.

ചില ഉദാഹരണങ്ങള്‍ ഇതാ:

Front Office Executive/Receptionist ആയി ജോലി നോക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മുന്‍പില്‍ ആര് വന്നാലും പുഞ്ചിരി തൂകി സ്നേഹം കാണിക്കണം. അതുപോലെ Call Centre/BPO കളില്‍ ജോലി നോക്കുന്നവരും എത്ര ചൂടായി ദേഷ്യപ്പെട്ടു സംസാരിക്കുന്നവരുടെ അടുത്തും മൃദുവായി സ്നേഹത്തോടെ മറുപടി പറയാന്‍ നിര്‍ബന്ധിതരാണ്‌. അല്ലെങ്കില്‍ ജോലി പോകും.കുടുംബ ജീവിതത്തിലും ഇത് കാണാം. ഊണ് മേശയില്‍ ഇരിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ വന്നു സ്നേഹത്തോടെ എങ്ങനെയുണ്ട് ഇന്നത്തെ സാമ്പാര്‍ എന്ന് ചോദിച്ചാല്‍, സത്യസന്ധമായി അഭിപ്രായം പറയുവാനാകുമോ? ദാമ്പത്യ ജീവിതത്തില്‍ ഇത് പോലെ എത്ര പ്രാവശ്യം അഭിനയിക്കേണ്ടി വരുന്നു. [സത്യസന്ധമായി ചിന്തിച്ചാല്‍] അഭിനയിക്കാന്‍ കഴിയാത്തവര്‍ വിവാഹ മോചനം നേടുന്നു.

രാഷ്ട്രീയത്തില്‍ എന്താണ് കാണുന്നത്. ന്യൂനപക്ഷസ്നേഹം, കര്‍ഷകസ്നേഹം, പാവപ്പെട്ടവരോട് [രണ്ടു രൂപയ്ക്ക് അരി] സ്നേഹം . . . എല്ലാം ഒരു വോട്ടിനു വേണ്ടിയുള്ള കളികളല്ലേ. അല്ലാതെ സാമൂഹ്യനീതിയും നന്മയും നടപ്പിലാക്കാന്‍ ആരെങ്കിലും തല്പര്യപ്പെടുന്നുണ്ടോ? അധികാരം കരസ്ഥമാക്കാന്‍ കപട സ്നേഹം അഭിനയിക്കുന്നവര്‍.

മറ്റൊന്നുണ്ട് - രാജ്യസ്നേഹം. രാജ്യത്തെ കാത്തു സൂക്ഷിക്കാന്‍ ലക്ഷകണക്കിന് കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നവര്‍. അതിലൂടെ ലഭിക്കുന്ന കമ്മീഷന്‍ ആണ് മുഖ്യം. ഇതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഈ ആയുധഇടപാടുകള്‍ നടക്കും. കാരണം 'രാജ്യസുരക്ഷ' അത്ര പ്രാധാന്യം ആണല്ലോ?? ആര്‍ക്കും ചോദ്യം ചെയ്യാനും ആകില്ല, കാരണം അതു രാജ്യദ്രോഹം ആകും.

മതങ്ങളും ആത്മീയ നേതാക്കളും ഈ കപട സ്നേഹത്തിന്റെ വക്താക്കളാണ്. വ്യജസ്നേഹം അഭിനയിച്ചു അധികാരവും സമ്പത്തും ആര്‍ജ്ജിക്കുന്നവര്‍, ആത്മാക്കളെ വിറ്റ് ഉപജീവനം നടത്തുന്നു. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മതനേതാക്കള്‍ അതിനു വേണ്ടി എന്ത് കുത്സിത മാര്‍ഗ്ഗവും സ്വീകരിക്കുന്ന ചിത്രമാണ് നമുക്കിന്നു കാണുവാന്‍ സാധിക്കുന്നത്.

കേരളത്തില്‍ അടുത്തിടെ ചില ആത്മഹത്യാ പരമ്പരകള്‍ നടന്നു. എല്ലാം പ്ലസ്-ടൂ വിദ്യാര്‍ത്ഥിനികള്‍. ചില സുന്ദരന്മാര്‍ പ്രണയം നടിച്ചു അവരെ വശത്താക്കി, ചതിക്കുഴിയില്‍ പെടുത്തുകയായിരുന്നു. കപട സ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം നാമവിടെ കണ്ടു. പണ്ട് കാലത്തെപോലെ ബലാത്സംഗങ്ങള്‍ ഇന്നില്ല. കാരണം ബലപ്രയോഗത്തില്‍ ഇന്നത്തെ യുവാക്കള്‍ക്ക് താല്പര്യമില്ല. പകരം, അവര്‍ സ്നേഹം നടിക്കുന്നു. ആ വലയില്‍ പെണ്‍കുട്ടികള്‍ വീഴുന്നു. ആണുങ്ങള്‍ കാര്യം കാണുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യയും ചെയ്യുന്നു!!! കഷ്ടം!!!

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് സ്നേഹം കൊണ്ടാണോ? അല്ല, അവരുടെ ചില സ്വാര്‍ത്ഥ മോഹങ്ങള്‍ മക്കളിലൂടെ സഫലീകരിക്കാന്‍ അല്ലെ? അതിനു വേണ്ടി നാം നമ്മുടെ മക്കളില്‍ 'ഇന്‍വെസ്റ്റ്' ചെയ്യുന്നു. അവരുടെ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ നടത്തുന്നു. പണം എറിഞ്ഞു പണം വാരുന്നു.ഇന്നത്തെ തലമുറ സുഹൃത്തുകളെ കണ്ടെത്തുന്നത് എങ്ങിനെയാണ്. എന്താണ് എനിക്ക് ഗുണം ചെയ്യുന്നത്, ഇവനെ കൊണ്ട് എനിക്കെന്തു നേട്ടം ഉണ്ടാവും ഇങ്ങിനെ ചിന്തിചിട്ടല്ലേ? അല്ലാതെ ആത്മാര്‍ത്ഥ സൗഹൃദം എവിടെയെങ്കിലും കാണുമോ? [വളരെ ചുരുക്കം] തന്കാര്യം നേടാനായി നാം ഇന്ന് പലരുമായി സൗഹൃദം/സ്നേഹം നടിക്കുന്നു എന്നതാണ് സത്യം.

മാതൃത്വത്തില്‍ നിര്‍വ്യാജ സ്നേഹം ഉണ്ടോ? എങ്കില്‍ എന്തുകൊണ്ട് കുട്ടികള്‍ ഒന്നില്‍ ഒതുങ്ങി പോയി? രണ്ടാമതൊന്നു കൂടി പ്രസവിക്കാനുള്ള ബുദ്ധിമുട്ട്‌, പിന്നെ രണ്ടു കുട്ടികള്‍ ആയാല്‍ ഇന്നുള്ള പല സൌകര്യങ്ങളും നമ്മുടെ ബഡ്ജെറ്റും വെട്ടി കുറക്കേണ്ടി വരും.അതുകൊണ്ട് നാം ലോക ജനസംഖ്യ സ്ഫോടനത്തെ കുറ്റപ്പെടുത്തുന്നു. ജനസംഖ്യ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.

സ്നേഹം എന്നത് ഒരു അഭിനയം മാത്രമാണ്. യേശു ക്രിസ്തു പറഞ്ഞു: ദൈവം സ്നേഹമാകുന്നു. എന്നാല്‍ സ്നേഹം എങ്ങിനെ നിര്‍വചിക്കാന്‍ കഴിയും? ഒരു സുഹൃത്ത്‌ ആയിരം രൂപ കടം ചോദിച്ചു വന്നാല്‍, പണം ഇല്ലാ എന്നാല്‍ എനിക്ക് നിന്നോട് അളക്കാനാവാത്ത സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലോ? ഗാന്ധിജി പറഞ്ഞു: സത്യമാണ് ദൈവം. സത്യം നമുക്ക് നിശ്ചയിക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ആ നിര്‍വചനം കുറച്ചുകൂടി ആകര്‍ഷണീയം ആയി തോന്നി.

(ഞാനിവിടെ പറഞ്ഞത് 90% ശതമാനം സ്നേഹവും അഭിനയം ആണെന്നാണ്. ബാക്കി 10% ശതമാനം നിസ്വാര്‍ത്ഥ സ്നേഹം ഈ ഭൂമിയില്‍ ഉണ്ട്. അതു കണ്ടെത്തുക വളരെ പരിശ്രമാകരമാണ്)

Monday, February 16, 2009

വലന്റിന്‍സ് ഡേ - ഒരു [ദു:] അനുഭവം

ശനിയാഴ്ച [ഫെ 14]രാവിലെ പത്രം നോക്കുമ്പോള്‍ ഒരു പേജ് നിറയെ "വലന്റിന്‍സ് ഡേ" ആശംസകള്‍. ഒന്നോടിച്ചു നോക്കി. എല്ലാത്തിലും ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ പേരും മൊബൈല് നമ്പരും ഉണ്ട്. സ്നേഹിക്കാന്‍/സ്നേഹം പകരാന്‍ കൊതിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍, കേരളത്തില്‍ കാത്തിരിക്കുന്നു. [വിളിക്കൂ പെണ്‍കുട്ടികളെ,,, വിളിക്കൂ] നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണോ? സാമൂഹീക പ്രതിബദ്ധതയുള്ള ഒരു ദേശീയ ദിനപത്രം ഇതു പോലെ 'പൂവാലന്മാരുടെ' മൊബൈല് ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കാമോ? ഈ പ്രത്യേക പേജ് മൂലം കേരളത്തിലെ ഒരു പെണ്‍കുട്ടിയെങ്കിലും ചതിക്കുഴിയില്‍ വീഴുകയില്ല എന്ന് പത്രാധിപര്‍ക്ക് സധൈര്യം പറയാനാവുമോ? ഇതില്‍ എന്തെങ്കിലും അസാംഗത്യം ഉണ്ടോ? ഇങ്ങനെ പലചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

--------------------------------

ഓഫീസില്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അല്പം തിരക്കിലായിരുന്നു. എങ്കിലും മൂന്ന് മണിയായപ്പോള്‍ ഇറങ്ങി. broadway/മാര്‍ക്കറ്റില്‍ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അവിടെയെത്തി കാര്‍ പാര്‍ക്കു ചെയ്തു പുറത്തിറങ്ങിയപ്പോള്‍ അമ്മച്ചിയുടെ ഒരു ബന്ധു വീട്ടില്‍ നിന്നും ഫോണ്‍ വന്നു. ആന്റി കരച്ചിലോടെയാണ് പറഞ്ഞതു 'നമ്മുടെ ജൂലി മോള്‍ പോയി. അവളുടെ കല്യാണം കഴിഞ്ഞു ??!!' കഥ ഇങ്ങനെ. ജൂലി രാവിലെ ട്യൂഷന്‍ പഠിക്കാന്‍ പോയതാണ്. ഉച്ചയായപ്പോള്‍ ട്യൂഷന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു അവള്‍ അന്ന് ക്ലാസ്സില്‍ ചെന്നിട്ടില്ലെന്ന്. പിന്നെ വീടുകാര്‍ക്ക് വെപ്രാളം ആയി. അവളുടെ മുറി പരിശോധിച്ചപ്പോള്‍ ഒരു കടലാസ്സില്‍ എഴുതിയിട്ടിരുന്ന അഡ്രെസ്സ് കിട്ടി കൂടെ ഒരു മൊബൈല് നമ്പറും. അതില്‍ വിളിച്ചപ്പോള്‍ പ്രതിയെ കിട്ടി. 'ഇന്നെന്റെ കല്യാണം കഴിഞ്ഞു നിങ്ങളെ ഇനി എനിക്ക് കാണാന്‍ താല്പര്യമില്ല' സ്വന്തം അപ്പനോട് പറഞ്ഞതാണ്. ഇതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചാണ് അവള്ക്ക് എത്ര വയസായി എന്നാണ്. കാരണം കഴിഞ്ഞ വര്ഷംപന്ത്രണ്ടാം ക്ലാസ്സില്‍ 'കണക്കിന്' മാത്രം തോറ്റ ട്യൂഷന് പോയി പഠിച്ചു കൊണ്ടിരുന്നവല്‍ ഒരു സുപ്രഭാതത്തില്‍ ആരാന്റെ കൂടെ ഓടി പോയി ??!! ഫെ: 8 നു ആയിരുന്നു അവളുടെ പിറന്നാള്‍, കൃത്യം പതിനെട്ടു വയസ്സ് പൂര്‍ത്തിയായി!! എല്ലാ പ്ലാന്‍ ചെയ്തുള്ള പരിപാടി തന്നെ. 18 വയസ്സ് വരെ വളര്‍ത്തി വലുതാക്കിയ അപ്പനെയും അമ്മയെയും തള്ളിപറഞ്ഞ്‌ 18 മാസം മാത്രം പരിചയം ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോകാന്‍ ഇവള്ക്കെങ്ങിനെ ധൈര്യം വന്നു? "LOVE IS BLIND - അന്ധമായ സ്നേഹം" അത് ശാശ്വതമാണോ???

----------------------------

നമ്മുടെ നായിക ഓടി പോയിരിക്കുന്നത് ഒരു ബസ്സ് കിളിയുടെ കൂടെയാണ്. ട്യൂഷന് പോകുകയും വരികയും ചെയ്യുമ്പോള്‍ കണ്ട പരിചയം വളര്ന്നു, പന്തലിച്ചു . . .ദാ . . ഇപ്പോള്‍ പൂവനിഞ്ഞിരിക്കുന്നു. ഞാന്‍ രണ്ടു മണിക്കൂര്‍ കാറോടിച്ചു അവരുടെ വീട്ടിലെത്തി. (പോകാതിരിക്കാനോക്കതില്ല; അത്ര അടുപ്പമുണ്ട് ആ കുടുംബവുമായി) അപ്പനും അമ്മയും ആങ്ങളയും മൂകരായി ഇരിക്കുന്നു. ആന്റി പറഞ്ഞപ്രകാരം, കിട്ടിയ അഡ്രെസ്സ് തപ്പി ഞങ്ങളിറങ്ങി. അവള്ക്ക് കാണേണ്ടെങ്കിലും!!! തൊടുപുഴയ്ക്കടുത്ത് 'വടക്കേമുറി' ദേശത്ത് എത്തിപെട്ടപ്പോള്‍ രാവേറെയായി. എങ്കിലും ഞങ്ങളാ വീട് കണ്ടു പിടിച്ചു. ഒരു കടയില്‍ അഡ്രെസ്സ് കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ ഒരു കുസൃതി ചിരി, 'സരസമ്മയുടെ' വീടെതന്നു ചോദിച്ചാല്‍ മതി.... ആരെങ്കിലും പറഞ്ഞു തരും കന്നിരുക്കികൊണ്ട് അയാള്‍ പറഞ്ഞു. ഒരു പാറ പുറത്തെ കോളനിയില്‍ ഞങ്ങള്‍ എത്തി, വീട് കണ്ടു ... അവര്‍ അവിടെ ഇല്ല. മലപുറത്തുള്ള ചേട്ടന്റെ വീട്ടിലേക്ക് പോയി. രണ്ടാളും അമ്മയും കൂടി. ഏതായാലും അവരുടെ കല്യാണം കഴിഞ്ഞെന്നും പെണ്ണ് അവരുടെ custody ഇല്‍ ഉണ്ടെന്നും സ്ഥിരീകരിച്ചു. അവള്ക്ക് വീട്ടിലേക്ക് വരാനോ അപ്പനെയും അമ്മയെയും കാണാനോ താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ സമയം അവിടെ നിന്നില്ല. ഈ വീടും പരിസരവും 'സരസമ്മ' എന്ന സ്ത്രീയെയും കുറിച്ചു മനസിലാക്കിയിട്ടണോ /അറിഞ്ഞുകൊണ്ടാണ്‌ ഇവള്‍ ഈ സാഹസം കാണിച്ചത് എന്ന് എനിക്ക് സംശയം തോന്നി. കാരണം എങ്ങിനെയെങ്കിലും +2 പൂര്‍ത്തിയാക്കി നാഴ്സിങ്ങിനു വിടണം എന്ന ഒറ്റ ശരണത്തിലായിരുന്നു അവളുടെ വീട്ടുകാര്‍. ആവശ്യത്തിനു റബ്ബര്‍ ഉണ്ട്. മദ്യപാനമോ കുടുംബ കലഹമോ ഇല്ലാത്ത അന്തരീക്ഷം. ഒരേ ഒരു ചേട്ടന്‍ 'ഷാര്‍ജയില്‍' അമ്മാവന്മാര്‍ 'ദുബായ്' 'ന്യൂസിലണ്ട്' ഇവിടങ്ങളില്‍ ... കുഞ്ഞമ്മമാര്‍ 'ആസ്ത്രേലിയ' 'മലയ്ഷ്യ' 'ലണ്ടന്‍' . . .എന്നിവിടങ്ങളില്‍ ??!! ഒരു കുറവും വരാതെ വളര്‍ത്തിയവള്‍,,, എന്തായിരിക്കും ഇതിന് പ്രചോദനം? ഒരു ലോ ക്ലാസ്സ് തെമ്മാടിയുടെ [ബസ്സ് കിളി] കൂടെ സദൈര്യം ഇറങ്ങി തിരിക്കാന്‍ എന്താണ് പ്രചോദനം? വീട്ടില്‍ നിന്നും സ്നേഹം കിട്ടാത്തതോ? ഞാന്‍ അറിയാത്ത എന്തെങ്കിലും രഹസ്യം അവരുടെ വീട്ടില്‍ ഉണ്ടാവുമോ? ഉണ്ടാവാം. വീട്ടുകാരോടുള്ള വെറുപ്പ്‌ മാത്രമാവുമോ ഇതിന് പ്രേരിപ്പിച്ചത്. അതോ ആ ബസിലെ കിളിയുടെ 'ഗ്ലാമര്‍' ഓ ... സ്നേഹത്തിന്റെ ആഴമോ? ഇവര്‍ വിവാഹം ചെയ്തിട്ടുണ്ടാവുമോ? കുറെ ദിവസം ഇവളുമായി കറങ്ങി നടന്നു വഴിയില്‍ ഉപേക്ഷിച്ചു [അവന്‍] കൈ കഴുകുമോ? ഏതായാലും ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കി - വിവാഹം ചെയ്തു എന്നതിന്റെ രേഖ ഹാജരാക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. [അതെങ്കിലും ചെയ്തില്ലെങ്കില്‍?]

-------------------------------------

എന്താണിവിടെ കുറ്റം? ആരെ കുറ്റം വിധിക്കണം? വളര്‍ത്തു ദോഷമോ? അപ്പനെയും അമ്മയെയും ചീത്ത വിളിക്കണോ? നല്ല രീതിയില്‍ [അങ്ങിനെ ഒരു രീതി ഉണ്ടെങ്കില്‍] വളര്‍ത്തിയാല്‍ ഇതു സംഭവിക്കില്ലേ? വീട്ടില്‍ നന്നായി വളര്‍ത്തി, സന്യാസത്തിനു ചേര്‍ന്ന് വര്‍ഷങ്ങള്‍ പഠിച്ചു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച എത്രയോ കന്യാസ്ത്രീകള്‍ ഒടുവില്‍ തിരുവസ്ത്രം ഉപേക്ഷിച്ചു ഏതോ ഒരുത്തന്റെ കൂടെ ഓടി പോകുന്നു???!!! ഏത് മനുഷ്യനും എപ്പോഴും സംഭവിക്കാവുന്ന ഒരു മാനസീക ചാഞ്ചല്യം അല്ലെ? അതെ സ്നേഹം അന്ധമാണ്‌ . . .