Friday, September 23, 2022

സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

 സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

ഖാദർ കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധ്യാപക സംഘടനകളും സമുദായ സംഘടനകളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അമിത നിയന്ത്രണത്താൽ ബലി  കൊടുത്ത, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് ബോധ്യമുള്ള വിദ്യാഭ്യാസ ചിന്തകരും പുരോഗമന സംഘനകളും ഇവിടെയുണ്ട്. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം വർഷങ്ങളായി അവശേഷിക്കുന്നു. ഇപ്പോഴത്തെ സർക്കാരിന് ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചു നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
  1. സിലബസ് വളരെയധികം വെട്ടികുറയ്ക്കണം. കുട്ടികളുടെ പഠനഭാരം കുറയ്ക്കണം, ഹോംവർക്ക് നിരോധിക്കണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾ ആണ് ഇന്നത്തെ പാഠ്യപദ്ധതിയിൽ ഭൂരിഭാഗവും
  2. സിലബസിൽ കൂടുതൽ ആയി ജീവിത നൈപുണ്യ പരിശീലന ഭാഗങ്ങൾ ഉൾപ്പെടുത്തണം. വ്യക്തിശുചിത്വം, ലൈംഗീക വിദ്യാഭ്യാസം, മാലിന്യ പരിപാലനം, സാമൂഹ്യബോധം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ മര്യാദകൾ തുടങ്ങിയവ അനായാസമായി പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാവണം
  3. സ്‌കൂൾ സമയം 8 മുതൽ 1 മണിവരെ ആക്കാനുള്ള നിർദ്ദേശം വളരെ നല്ലതാണ്. കുട്ടികൾക്ക് രാവിലെ 5 മാണിക്കും മറ്റും ഉണരാനുള്ള ശീലം രൂപപ്പെടും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്ന ശീലം എല്ലാവരും പരിശീലിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതും ആണ്. രാത്രി ഏറെ വൈകിയുള്ള ടിവി ഷോകൾ, സോഷ്യൽ മീഡിയ ഉപയോഗം, അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സിനിമാ പ്രദർശനങ്ങൾ ഒക്കെ നമ്മുടെ ഉറക്കത്തെയും ആരോഗ്യ ശീലങ്ങളെയും  കാര്യമായി ബാധിക്കുന്നുണ്ട്
  4. ശാരീരിക പ്രവർത്തങ്ങളും കായിക വിനോദങ്ങളും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ കൊറോണ യുടെ വരവോടെ അത് ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്. ഉച്ചകഴിഞ്ഞു കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ കായിക വിനോദങ്ങളും കലാസാംസാകാരിക പ്രവർത്തങ്ങളും ഏർപ്പെടുത്തണം. ക്‌ളാസിക് സിനിമകൾ കാണുക, നാടകം, പാട്ട്, ചിത്രരചന, ഗ്രൂപ്പ് ഗെയിംസ്, പ്രസംഗകല, തീയറ്റർ അധിഷ്ഠിത പരിശീലന കളരികൾ ഇവയ്കായി ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്താം. ഉറക്കക്ഷീണവും ബോറടിയും ഇല്ലാതെ കളിയും ചിരിയും ആയി കുട്ടികൾ ഇത്തരം പ്രവർത്തങ്ങളിലൂടെ ജീവിത നൈപുണ്യ പരിശീലനം നേടുന്ന രീതിയിൽ കരിക്കുലം ക്രമപ്പെടുത്തണം.
  5. ഒരു ക്‌ളാസിൽ 60 -70 കുട്ടികൾ തിങ്ങി ഞെരിഞ്ഞ് ഇരിക്കുകയും അധ്യാപകർക്ക് മുൻനിരക്കാരെ മാത്രം ശ്രദ്ധിക്കാൻ സാധിക്കുകയും ചെയ്യുകയുളളൂ എന്നത് ഇന്ന് നാം കാണുന്ന ഒരു ദുരന്തമാണ്. കൂടുതൽ അധ്യാപക തസ്തികകൾ സൃഷിച്ച് ഒരു ക്‌ളാസിൽ 25-30  കുട്ടികൾ എന്ന നിലയിൽ പറ്റുമെങ്കിൽ വട്ടത്തിൽ ഇരുത്തി എല്ലാ കുട്ടികളെയും മുഖത്തോടു മുഖം കണ്ടുകൊണ്ട് ക്‌ളാസ് നയിക്കാൻ അധ്യാപകർക്ക് കഴിയണം.
  6. മെന്റർ ടീച്ചർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങിപോയി. ഇത് ഗൗരവമായി എടുക്കണം. ഒരു ടീച്ചർക്ക് 20 ഇൽ കുറഞ്ഞ എണ്ണം കുട്ടികളെ മെന്ററിംഗിനായി നൽകാം. അവരോട് ടീച്ചർ ഒരു ആത്മബന്ധം സ്ഥാപിക്കുക വഴി മയക്കുമരുന്ന്, മൊബൈൽ ഗെയിം, ലൈംഗീക ചൂഷണങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ മെന്റർ ടീച്ചറമാർക്ക് നല്ലരീതിയിൽ ഇടപെടാൻ സാധിക്കും
  7. ഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധനൽകുകയും ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലകരെ നിയമിക്കുകയും വേണം. ആത്മവിശ്വാസത്തോടെ അന്യഭാഷകൾ സംസാരിക്കുവാനും കൈകാര്യം ചെയ്യുവാനും 12 ക്‌ളാസ് കഴിയുമ്പോൾ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം
  8. സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക -അനധ്യാപക നിയമനം പി എസ് സി വഴി ആക്കണം. അനധ്യാപകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സ്‌കൂളും പരിസരവും വൃത്തിയായി കിടക്കുന്നുണ്ടെന്ന് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തി ഉറപ്പുവരുത്തുകയും വേണം. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
  9. ഒരു സ്‌കൂളിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം, എൽപി,യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഖാദർ കമ്മിറ്റി നിർദ്ദേശം വളരെ ശരിയാണ്. വേണ്ടത്ര ഭൗതീക സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകൾ പരസ്യം, പ്രചാരണം ഇവ നടത്തി കൂടുതൽ കുട്ടികളെ കാൻവാസ്‌ ചെയ്ത് പ്രവേശനം നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. വേണ്ടത്ര ക്ലസ്സ്മുറികൾ, ആഡിറ്റോറിയം, കളിസ്ഥലം, പൊതുസ്ഥലം (ഓപ്പൺ സ്‌പേസ്), ഒന്നും ഇല്ലാതെ കുട്ടികളെ കാൻവാസ്‌ ചെയ്തു എണ്ണം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്  ഭൂവിസ്തൃതി നിബന്ധന വയ്ക്കണം 
  10. എയ്‌ഡഡ്‌ സ്‌കൂളിൽ വലിയ തുക (അമ്പരപ്പിക്കുന്ന കോഴ) തലവരിപ്പണം കൊടുത്ത് സർക്കാർ ശമ്പളത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുന്ന വരെ കുട്ടികളുടെ എണ്ണം കുറഞ്ഞു ഡിവിഷൻ ഫാൾ വരുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കുന്ന അന്യായം അവസാനിപ്പിക്കുക. അത് മെറിറ്റിൽ പഠിച്ച് ടെസ്റ്റ് എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാര്ഥികളോട് ചെയ്യുന്ന അനീതിയും ക്രൂരതയും ആണ്. 
  11. പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. കൊല്ലവസാന പരീക്ഷയും പത്തിലും പന്ത്രണ്ടിലും നടത്തുന്ന യമണ്ടൻ പരീക്ഷകളും മാറ്റി പകരം കുട്ടികളെ നിരന്തരം വിലയിരുത്തുന്ന സമ്പ്രദായം ആക്കാം. കുട്ടികളുടെ മാനസീക സംഘർഷം കുറയ്ക്കാൻ ഇതുപകരിക്കും. ആവശ്യമില്ലാത്ത അമിത പ്രാധാന്യം പത്തിലും പന്ത്രണ്ടിലും നടക്കുന്ന പരീക്ഷകൾക്ക് സമൂഹവും രക്ഷിതാക്കളും നല്കുന്നതു മൂലം കുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ ആഴുന്നു. പന്ത്രണ്ടു വർഷങ്ങൾ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചില പ്രത്യേക മുഹൂർത്തത്തിലെ പരീക്ഷകളിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് അശാസ്ത്രീയമാണ്. പരീക്ഷകൾ [വിലയിരുത്തലുകൾ ]കുട്ടികളിലെ കഴിവുകൾ കണ്ടെത്താൻ വേണ്ടി ആവണം, അല്ലാതെ തോൽവിയും ജയവും നിശ്ചയിക്കാൻ വേണ്ടിയാവരുത്
  12. കരിയർ ഗൈഡൻസ് - നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മേഖലയാണ് അഭിരുചി നിർണ്ണയ രീതികളും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കരിയർ കൗൺസിലിംഗ് സേവനങ്ങളും. കുട്ടികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താതെ അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നല്കാൻ ഉള്ള പദ്ധതികൾ ഹൈസ്‌കൂൾ തലത്തിൽ നിന്ന് തന്നെ ഉണ്ടാവണം. കുട്ടികൾക്ക് അവരുടെ അഭിരുചികൾ, താല്പര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, മുതലായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഭാവിയിലെ കോഴ്‌സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും അങ്ങിനെ തിരഞ്ഞെടുത്താൽ ജീവിതത്തിൽ  കൂടുതൽ ശോഭിക്കാൻ കഴിയുമെന്നും പറഞ്ഞു കൊടുക്കുന്ന കരിയർ ഗൈഡൻസ് വിഭാഗം സ്‌കൂൾ തലത്തിൽ ശക്തമാക്കണം.
കേരളത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷകരും സാമൂഹ്യപ്രവർത്തകരും ഘോരഘോരം പലയാവർത്തി പ്രസംഗിക്കുന്ന വിഷയങ്ങളാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ 1983 ഇൽ   ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ പറഞ്ഞു വച്ച "ബഹുമുഖ ബുദ്ധി സിദ്ധാന്തം" (എല്ലാ
മനുഷ്യരും ബുദ്ധിമാന്മാരാണ്, ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നും  പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത് എന്നും പറഞ്ഞു വച്ചു. ഓരോ വ്യക്തിയും സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.), രണ്ടാമത് ഫിൻലൻഡ്‌ മാതൃകയും  (ലഘുവായ കരിക്കുലം, കളികൾക്ക് പ്രാധാന്യം, ഹോംവർക്ക് ഇല്ല, ട്യൂഷൻ നിരോധിച്ചിരിക്കുന്നു, എൻട്രൻസ് കോച്ചിങ് എന്ന വാക്കേ ഇല്ല, കുട്ടികൾക്ക് സ്വാതന്ത്ര്യം, ക്ലസ്സ്മുറികളിൽ ജനാധിപത്യം, മാർക്ക് /റാങ്ക് അധിഷ്ഠിതമല്ലാത്ത വിലയിരുത്തൽ രീതി, നിരവധിയായ പഠ്യേതര പ്രവർത്തനങ്ങൾ, ആഹ്ളാദകരമായ ക്ലസ്സ്മുറികൾ തുടങ്ങിയ പുത്തൻ ശൈലികൾ)    

എന്നാൽ ഇവ പ്രവർത്തിപഥത്തിൽ എത്തിക്കാനോ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ദര്ക്കോ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷ തോന്നുന്നു. മത -സാമുദായിക സംഘടകളും ഉദ്യോഗസ്ഥ -രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അനിവാര്യമായ പാഠ്യപദ്ധതി പരിഷകരണത്തിന് തുരങ്കം വയ്ക്കാതെ, കേരളത്തിലെ വരും തലമുറയെ വിദ്യാഭ്യാസം എന്ന ചുമടിൽ നിന്നും കരകയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു
---------------------
ജോസി വർക്കി
മുളന്തുരുത്തി