Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Thursday, December 10, 2009

കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....

പണ്ട്,

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്

ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്

ഇന്ന്,

ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?


എങ്കിലും എന്നാശ,,,


എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!

(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)

Monday, December 07, 2009

ശൂന്യത ശൂന്യത ശൂന്യത !!!

ചില നിമിഷങ്ങളില്‍ നാം സ്വയം ഇല്ലാതായി പോകുന്നു. (ശൂന്യത)

ആര്‍ത്തവക്കറ പുരണ്ട തൂവെള്ളവസ്ത്രം മറച്ചുപിടിക്കാന്‍ കഴിയാതെപോയ കന്യകയെ പോലെ. (ശൂന്യത)

കണ്ണന്‍ കവര്‍ന്നെടുത്ത ചെലകല്‍ക്കായി കേഴുന്ന ഗോപികമാരെ പോലെ (ശൂന്യത)

ലജ്ജയാല്‍ നാം സ്വയം ഇല്ലാതായി പോകുന്നു.

കാറ്റത്ത്‌ കെട്ടുപോയ ഒരു മെഴുകുതിരിപോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ നിഷ്പ്രഭമായി പോകുന്ന നമ്മുടെ അഹന്തകള്‍ (ശൂന്യത)

വാവിട്ടു കരയാനാകാതെ കണ്ണീര്‍ തടുക്കാനാവാതെ ആ ദുര്‍ബല നിമിഷം ഇന്നെന്നെയും തേടിയെത്തി.

ദൈവത്തെ കാണുന്ന ആ നിമിഷം, എന്നന്തരാത്മാവില്‍ വെറും ശൂന്യത മാത്രം.

ദൈവമേ അങ്ങെന്നെ എടുത്തു കൊള്‍ക,
ശൂന്യത ശൂന്യത ശൂന്യത മാത്രം നല്‍കുക.

Wednesday, December 02, 2009

ഹൃദയരഹസ്യം

ഇന്ന് രാവിലെ കിടക്കയില്‍ കണ്ണുതുറന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു. 'നമുക്കിടയില്‍ ഒരു രഹസ്യമുണ്ടോ?'

ഉണ്ട്, തീര്‍ച്ചയായും ...

എല്ലാവരുടെ ഇടയിലും ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

എന്നാല്‍ അങ്ങിനെയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാം എത്രമാത്രം പാടുപെടുന്നു.

അച്ഛന്‍ മകളോട്, ഭാര്യ ഭര്‍ത്താവിനോട്,
കാമുകന്‍ കാമുകിയോട്
പറയാന്‍ മറന്നതാണ് അത്.

ഒരു
ഹൃദയരഹസ്യം.