Wednesday, November 09, 2022

എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ

 എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ 


കഴിഞ്ഞ ദിവസം കൃഷി ഭവനിൽ മൂന്നാല് പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നു. കാരണം അപ്പച്ചന് കഴിഞ്ഞ മാസം കിട്ടേണ്ട പിഎം കിസാൻ സമ്മാനം കിട്ടിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓരോ നാലു മാസം കൂടുമ്പോഴും 2000 രൂപ സിപി വർക്കി എന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ കൃത്യമായി വന്നു ചേരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കുറെയൊക്കെ അനർഹരിലേക്ക് പോകുമെങ്കിലും (കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഭൂമി ആണെങ്കിലും പണം കിട്ടും) അർഹരായ കർഷകർക്ക് ഇതൊരു വലിയ സമ്മാനമാണ്. പ്രത്യേകിച്ചും ചെറുകിട കർഷകർക്ക്. അർഹരായ കർഷകർക്ക് ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രാദേശിക ജനപ്രതിനിധികളുടെ കടമയാണ്. 

ഏതായാലും കഴിഞ്ഞ മാസം കിട്ടേണ്ട ഗഡു കിട്ടിയില്ല, ഇതേക്കുറിച്ച്  അന്വേഷിക്കാനായി കൃഷിഭവൻ കയറിയിറങ്ങുന്നു. എന്നെ കണ്ടിട്ട് ആയിരിക്കും വീട്ടിൽ കൃഷി ഒന്നും നടക്കുന്നതായി കൃഷിഭവൻ ജീവനക്കാർക്ക് തോന്നിയില്ല എന്നു തോന്നുന്നു. ഉണ്ണിയെ കണ്ടാൽ അറിയാം .... എന്നൊരു ചൊല്ലുണ്ടല്ലോ!! സത്യമായിട്ടും ഞാനൊരു കർഷകനല്ല, കമ്പ്യൂട്ടറും തൊണ്ടിയിരിക്കുന്ന ഒരു വൈറ്റ് കോളർ, കരിയർ എക്സ്പെർട്ട് ??!! പക്ഷെ എന്റെ അപ്പച്ചൻ അങ്ങിനെയല്ല, എന്ന് ഓഫീസറുടെ മുൻപിൽ വിവരിക്കേണ്ടി വന്നു. അവിടെ വിളമ്പിയ വിവരങ്ങൾ (വിവരങ്ങൾ) ആണ് താഴെ കൊടുക്കുന്നത്.


എൻ്റെ അപ്പച്ചന് 84 വയസ്സ് കഴിഞ്ഞു. 84 വയസ്സ് തികഞ്ഞ ഒരു വ്യക്തി, ശതാഭിഷിക്തനായി എന്നാണല്ലോ പറയാറുള്ളത്. ആ പ്രായമാവുമ്പോഴേക്കും ഒരു വ്യക്തി ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടിരിക്കും എന്നാണ് കണക്ക്. 

പേര് സിപി വർക്കി (ചാത്തങ്കേരിൽ വീട്, പെരുമ്പിള്ളി പിഒ) കാർഷിക അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന ഒരു കർഷക തൊഴിലാളി പെൻഷൻ ഗുണഭോകതാവാണ്‌. തേങ്ങ, അടയ്ക്ക, കുരുമുളക് മുതലായവ വീടുകളിൽ നിന്നും വാങ്ങി പ്രോസസ്സിംഗ് ചെയ്ത് വാണിജ്യ വിപണികളിൽ കൊണ്ടുപോയി കൊടുത്ത് ലാഭം എടുക്കുന്ന ഒരു മലഞ്ചരക്ക് വ്യാപാരി എന്നും പറയാം. തേങ്ങാ ആണെങ്കിൽ ചുമട്, തേങ്ങാ പൊതിക്കൽ, തേങ്ങാവെട്ട്‌, കൊപ്രയാക്കൽ, വെയിലത്ത്  ഉണക്കൽ, പുകപ്പുരയിൽ ഉണക്കൽ തുടങ്ങിയ എല്ലാ പണികളും സ്വയം (വീട്ടുകാരുടെ സഹായം കൂടി) ചെയ്തിരുന്ന ഒരു തൊഴിലാളി യായിരുന്നു, എൻ്റെ അപ്പച്ചൻ. കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങളായി കൊപ്ര കച്ചവടം നിർത്തിയിട്ട്. ഇപ്പോൾ വയസ്സ് 84 ആയി!! 


വിശ്രമജീവിതം അല്ല, ഞങ്ങളുടെ പുരയിടം 18 സെന്റ് ഭൂമിയാണ് ഉള്ളത്, അവിടെ എന്തും കൃഷിചെയ്യും. പ്രധാനമായും വാഴയാണ് താരം. പാളയം കോടൻ വാഴകൾ ഏകദേശം നൂറിൽ അധികമുണ്ട്. പുരയിടത്തിലെ കൃഷി വർഗ്ഗങ്ങളുടെ കൃത്യമായ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നുണ്ട്. 18 സെന്ററിൽ വീട്, കിണർ കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി,അപ്പോ ഏകദേശം 10 സെന്റ് മുഴുവൻ കൃഷി കാണും.  ഈ പ്രായത്തിലും ദിവസവും ഒരു മണിക്കൂർ എങ്കിലും മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകനാണ് ശ്രീ സിപി വർക്കി ചാത്തങ്കേരിൽ. അദ്ദേഹത്തിന്റെ കൃഷിയുടെ സമാനതകളില്ലാത്ത പ്രത്യേകതകൾ പറയാം 

1) കുറച്ചു ഭൂമിയിൽ കൂടുതൽ ഫലസസ്യാദികൾ വളർത്തി കൂടുതൽ വിളവെടുപ്പ്. 18 സെന്ററിൽ നിലവിൽ ഉള്ള മരങ്ങളുടെ ചെടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഇത് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതാണ്. എന്റെ മോന് നാലാം ക്‌ളാസ്സിൽ ഇ.വി.എസ് വിഷയത്തിന്റെ പ്രൊജക്റ്റ് ചെയ്യാൻ വീട്ടിലെ വിളകളുടെ ചാർട്ട് ചെയ്യാറാക്കി കൊണ്ടുപോകുമ്പോൾ ആണ് ഇത്രയധികം ഫലവൃക്ഷങ്ങൾ നമ്മുടെ പറമ്പിൽ ഉണ്ടെന്ന ബോധം /ബോധ്യത്തിൽ വന്നത് 

2) ഒരു പക്ഷെ ഞങ്ങളുടെ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ കർഷകൻ അപ്പച്ചൻ ആയിരിക്കും. 84 വയസ്സുള്ള മറ്റാരെങ്കിലും ഇതുപോലെ മണ്ണിൽ പണിയെടുക്കുന്നുണ്ടോ എന്ന് സംശയമാണ്. എല്ലാ മാസവും വാഴപ്പഴം, വാഴ പിണ്ടി ,വാഴ കുടപ്പൻ തുടങ്ങിയ വിവിധ പച്ചക്കറികൾ വിളവെടുക്കുന്നു. എല്ലാ വർഷവും തേങ്ങാ, അടയ്ക്ക, കുരുമുളക്, കുടംപുളി മുതലായ നാണ്യവിളകൾ വിളവെടുക്കുന്ന 100 മേനി വിളയിക്കുന്ന കർഷകൻ! 

3) ഈ പ്രായത്തിലും പരസഹായം ഇല്ലാതെ സ്വയം കൃഷികാര്യങ്ങൾ നിത്യേന ചെയ്യുന്ന വ്യക്തിയാണ് അപ്പച്ചൻ. കഠിനാധ്വാനം അല്ല സ്മാർട്ട് വർക്ക് ആണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ട് അത്തരം വിളകൾ ആണ് ചെയ്യുന്നത്. തന്നെക്കൊണ്ട് സ്വയം ചെയ്യാൻ പറ്റുന്ന പണികൾ മാത്രം, അതുകൊണ്ട് വിളയിക്കാവുന്ന വിളകൾ മാത്രം.

4) ദിവസവും സ്വന്തം പറമ്പിൽ നിന്നും എന്തെങ്കിലും വിളവെടുത്ത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാതൃക കർഷകനാണ് അപ്പച്ചൻ. വാഴപ്പിണ്ടി, വാഴ കുടപ്പൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു വിഭവം ഉണ്ടാകും ദിനവും ഞങ്ങളുടെ മേശപ്പുറത്ത്. വാഴപ്പിണ്ടി, കുടപ്പൻ തോരൻ പാചകം ചെയ്യുന്നതിലും വിദഗ്ധനാണ് അദ്ദേഹം.

5) ഉപായങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാം, കാരണം കൃഷി ലളിതവും ആയാസരഹിതവും ആക്കാനുള്ള ഉപായങ്ങൾ അദ്ദേഹത്തിന് നല്ല വശമുണ്ട്. 30 കിലോയോക്കെ വരുന്ന വാഴക്കുല ഒറ്റക്ക് കുറച്ച് കയറുകളുടെ, വടികളുടെ താങ്ങ് കൊടുത്ത് ഓടിയാതെ ചതയാതെ വെട്ടി താഴെയിറക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അതുപോലെ ഒരു വാഴ പിരിച്ച് അടുത്ത കുഞ്ഞ് (വാഴക്കന്ന്) വയ്ക്കുന്ന രീതിയും. 

6)വീട്ടിൽ തന്നെയുള്ള ചാരം, കോഴിക്കാഷ്ടം, ആട്ടിൻ കാട്ടം ഇവയൊക്കെയാണ് പ്രധാന വളങ്ങൾ എങ്കിലും വല്ലപ്പോഴും സഹകരണ സംഘത്തിൽ നിന്നും യൂറിയ, പൊട്ടാസ്യം ഒക്കെ ചെറിയ തോതിൽ വാങ്ങി ഉപയോഗിക്കുന്നത് കാണാം. ജൈവകൃഷിയിൽ ഒന്നും പ്രത്യേക മമതയില്ല. 

ഇങ്ങനെയുള്ള  ഒരു കർഷകനെ ആദരിക്കേണ്ടത് നാടിന്റെ കടമയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കർഷകരെ കണ്ടെത്തി അങ്ങോട്ട് ചെന്ന് ആദരിക്കണം. കൃഷിഭവൻ വഴി ഇവർക്ക് പ്രത്യേക പാരിതോഷികങ്ങളും സമ്മാനങ്ങളും എത്ര നല്കിയാലും അധികമാകില്ല.


കർഷകൻ ആണ് ഒരു രാജ്യത്തിന്റെ അഭിമാനം 

കർഷകൻ ആണ് ഒരു രാജ്യത്തിന്റെ കാവൽ 

കർഷകൻ ഇല്ലെങ്കിൽ രാജ്യം ഇല്ല, മനുഷ്യൻ ഇല്ല!! 

കൃഷിയെ ആദരിക്കുമ്പോൾ 

കർഷകനെ ആദരിക്കുമ്പോൾ 

ആണ് 

ഇന്ത്യ ഒരു വൻശക്തിയായി മാറുക 

   

   

Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം 

Wednesday, November 02, 2022

ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

 ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

സാമൂഹ്യ ബോധവത്കരണ യജ്ഞത്തിൽ മനുഷ്യ മതിലും മനുഷ്യ ചെങ്ങലയും ദീപം തെളിക്കലും പാട്ട കൊട്ടലും ഒക്കെ നല്ലതാണ്. ഇന്ന് കേരളത്തിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്ന് വ്യാപനം, അന്ധവിശ്വാസങ്ങൾ, ആഭിചാരക്രിയകൾ ഇവയൊക്കെ തുടച്ചു മാറ്റാൻ കുറേകൂടി ക്രിയാത്മകമായ ഫലപ്രദമായ ശാസ്ത്രീയമായ നടപടികൾ ആവശ്യമാണ്. സർക്കാർ നിയമപ്രകാരം വിൽക്കുന്ന മദ്യഷാപ്പുകളിൽ തിരക്കു നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണ് 200 % മുകളിൽ നികുതി ഈടാക്കി വിൽക്കുന്ന മദ്യം വാങ്ങാൻ ഉപഭോകതാക്കൾ പട്ടികളെ പോലെ തെരുവുകളിൽ ക്യു നിൽക്കുന്ന കാഴ്ച മലയാളികൾക്ക് അപമാനമാണ്. ഈ അപമാനഭാരം ചുമന്നു ചുമന്ന് മദ്യപാനികൾ കൂടുതൽ ലഹരി അടിമത്തങ്ങളിലേക്ക് വീണുപോകുന്നു. ഡിമാൻഡ് കൂട്ടി വില്പന കൂട്ടുന്ന തന്ത്രമാണ് കേരളത്തിലെ ബീവറേജസ് വകുപ്പ് പയറ്റുന്നത്.

കേരളത്തിൽ ഇപ്പോൾ എല്ലാദിവസവും ലഹരിമരുന്ന് വേട്ട ഒരു പ്രധാന വാർത്തയാണ്. ഇതിൽ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു കെമിക്കൽ ഡ്രഗ്‌സ് ആണല്ലോ ഇപ്പോൾ വ്യാപകമായി കൗമാരക്കാരിലും യൂവാക്കളിലും പടരുന്നത്. ഈ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ നിർമ്മിക്കുന്നവ അല്ല, കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഈ മാരക മയക്കുമരുന്നുകൾ മനുഷ്യനെ നീരാളി പോലെ പിടി മുറുക്കുകയും അതിൽ നിന്നും രക്ഷപെടാൻ ആവാത്തവിധം നാഡീവ്യൂഹങ്ങളിൽ പ്രവർത്തിച്ച് നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൊറോണ വൈറസിനേക്കാൾ ഭയാനകവും ഭീകരവുമാണ്.

അപ്പോൾ എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ ലോക്ക് ഡൗൺ കാലത്ത് കാണിച്ച ജാഗ്രത ഈ മയക്കുമരുന്ന് വ്യാപനം തടയാൻ കാണിക്കുന്നില്ല. ലോക്കഡൗൺ കാലത്ത് ആരോഗ്യ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ വളരെ ഉണർന്ന് പ്രവർത്തിച്ചത് നമ്മൾ കണ്ടതാണ്. ഇടവഴിയും ഊടുവഴികളും മാർക്ക് ചെയ്‌ത്‌ ബ്ലോക്കു ചെയ്യുകയും അണുവിട പഴുതില്ലാത്ത നിയന്ത്രണങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും നടപ്പിലാക്കി. അതുപോലെ ശക്തമായ, നിയമ-നീതിന്യായ -പോലീസ്  നടപടികൾ ഉണ്ടായാൽ മാത്രമേ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ വ്യാപകമായി വിപണനം ചെയ്യുന്നത് നിയന്തിക്കാൻ സാധിക്കൂ. കർശന നടപടികൾ സാധ്യമാണെന്ന് കൊറോണ കാലം നമ്മെ കാണിച്ചു തന്നതാണ്.

സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉറച്ച തീരുമാനവും ഇച്ഛാശക്തിയോടെയുള്ള നടപടികളും കൊണ്ടു മാത്രമേ ഈ വൻ വിപത്തിൽ നിന്നും കേരളത്തെ യുവതലമുറയെ രക്ഷിക്കാൻ സാധിക്കൂ. ബോധവൽക്കരണം ഒരു ചെറിയ അംശം മാത്രം!!
നമ്മുടെ രാജ്യത്തെ വലിയ അരാജകത്വത്തിലേക്ക് നയിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്ത് അന്തരാഷ്ട്ര മയക്കുമരുന്ന് മാഫിയകളിൽ നിന്നും നമ്മുടെ സമൂഹത്തിലേക്ക് ഒഴുകുന്നത് തടയാൻ, വേണമെങ്കിൽ സൈന്യവും പോലീസും കൈകോർത്ത് കാവലാവണം

ജോസി വർക്കി
മുളന്തുരുത്തി