Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.

Sunday, September 25, 2011

വെറുതെ ഒരു ഞായര്‍ - ലക്ഷ്യമില്ലാത്ത അലച്ചിലുകള്‍

ഇന്നലെ 'സാള്‍ട്ട് & പെപ്പെര്‍' കണ്ടു, പ്രതീക്ഷിച്ചതിലും കൊള്ളാം. മാറ്റിനി പദ്മയില്‍, അഞ്ചുമണിക്ക് പടം കഴിഞ്ഞു. പിന്നെ കുറച്ചു നേരം ചവറ ലൈബ്രറിയില്‍ പോയിരുന്നു കുറച്ചു ആഴ്ചപതിപ്പുകള്‍ (മാതൃഭൂമി, മാധ്യമം, കലാകൌമുദി) മറിച്ചു നോക്കി. മടങ്ങവേ കവിതയെ കണ്ടു, അവരുടെ ഓഫീസ് ചവറ ലൈബ്രറിയ്ക്കടുത്താണ്.

ഇന്ന്‍ ‍രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഒരു കഷണം കടലാസ്സില്‍ കുറിച്ചിട്ടു. ഇന്നലത്തെ 'മാജിക് വോഡ്ക' യാതൊരു ഹാങ്ങ്‌ ഓവറും തരാതെ വെറുതെ മൂത്രമൊഴിച്ചു പോയി.
വാഴക്കുല വെട്ടണം
(തലമുടിയും)
നിഹസിന്റെ കല്യാണം
സുജയന്റെ വക്കീലിനെ കാണണം
തുണി കഴുകല്‍
(കാറും കഴുകണം)
മുമ്പ് പോയിട്ടില്ലാത്ത ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കാണണം
ദന്തിസ്റ്റ് -നെ കാണണം
ഒരു പുസ്തകം വാങ്ങണം (അഞ്ജലി ജോസഫ്‌ എഴുതിയ സരസ്വതി പാര്‍ക്ക്‌.)
വല്യമ്മച്ചിയെ കാണണം

ഏകാന്തമായുള്ള ഞായര്‍ അറുബോറാണ്. തിരുവനന്തപുരം പോയിരുന്നെങ്കില്‍ മനുകുട്ടനുമായി കറങ്ങാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ അജിതയുമായി വൈകിട്ട് മുട്ടട പള്ളിയില്‍. വീട്ടിലിരുന്നാലും ബോറടിക്കില്ല, ഏഞ്ചല്‍/മനു വികൃതികള്‍ കണ്ടിരുന്നാല്‍ മതി. തല്ലിന്റെ വക്കത്തെത്തുമ്പോള്‍ പിടിച്ചു മാറ്റണമെന്ന് മാത്രം! കഴിഞ്ഞ ആഴ്ച മനുവിന് ഒരു 'പാമ്പും-കോണിയും' കളിക്കാന്‍ വാങ്ങി കൊടുത്തിരുന്നു. അവന്‍ അപ്പാപ്പന്റെ കൂടെ കളിച്ചതും അപ്പാപ്പനെ തോല്‍പിച്ചതും ഫോണ്‍ വിളിക്കുമ്പോള്‍ വീമ്പോടെ പറയും. (അപ്പാപ്പന്‍ എപ്പോഴും അവന്‍ ജയിച്ചു എന്ന് പറയുന്നതാവും.)

രാവിലെ വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടിട്ടു കാറ് കഴുകാന്‍ തുടങ്ങിയപ്പോള്‍, വടക്കേ വീട്ടിലെ തെങ്ങ് കയറാന്‍ ആരോ വന്നിരിക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പഴയ പരവന്‍ മുരളി! പ്രായമായതിനാല്‍ അങ്ങേരു തെങ്ങേല്‍ കയറുന്നില്ല, പകരം കൂടെയുള്ള തമിഴന്‍ ആണ് കയറുന്നത്. മുരളി ചേട്ടന്‍ താഴെ നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. അതിനനുസരിച്ച് തമിഴന്‍ തേങ്ങ വെട്ടിയിടുന്നു. മുരളിയുടെ 'ഐഡിയ' കൊള്ളാം, തന്‍റെ തൊഴില്‍ ഒരു തമിഴനെ വച്ച് 'ഔട്ട്‌സോഴ്സ്' ചെയ്യിക്കുന്നു!! തമിഴന് അറിയില്ല ഏതു തേങ്ങയാണ് വെട്ടിയിടെണ്ടതെന്നു. അത് മുരളി പറഞ്ഞു കൊടുക്കും. വീട്ടിലെ മൂന്നു തെങ്ങ് കയറാന്‍ ഉണ്ടായിരുന്നു, കയ്യോടെ പിടിച്ചു. മൂന്നിലും കൂടി 25 തേങ്ങ കിട്ടി, കൂലി 75 രൂപ കൊടുത്ത് അവരെ പറഞ്ഞയച്ചു.

അതോടെ എന്‍റെ രാവിലത്തെ കുറിപ്പിലെ പരിപാടികളുടെ താളം തെറ്റി. മൂപ്പെത്തിയ ഒരു വാഴക്കുലയും വെട്ടി, തേങ്ങയും കയറ്റി നേരെ ജെയ്സിയുടെ വീട്ടില്‍ കൊണ്ടിറക്കി. ചായകുടി കഴിച്ചു, ബാര്‍ബര്‍ ഷോപ്പില്‍ പോയി നോക്കുമ്പോള്‍ നാലു പേര്‍ നിരന്നിരിക്കുന്നു. അതുകഴിയണമെങ്കില്‍ ഒരു ഒന്നര മണിക്കൂറെങ്കിലും കഴിയും. സമയം 10 മണി, കാത്തിരിക്കാന്‍ സമയമില്ല. പതിനൊന്നരയ്ക്ക് ഒരു കല്യാണമുണ്ട്. വൈകിട്ട് വരാമെന്ന് പറഞ്ഞു അവിടെന്നൂരി.

വീട്ടില്‍ ചെന്ന് ബാക്കി തുണികളും കഴുകി, വെയിലത്തിട്ടു. ഒരു സിമ്പ്ലന്‍ കുളി പാസാക്കി, നേരേ ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും എല്ലാവരും കൂടി നിഹസിന്റെ നിക്കാഹിനു പോയി. വരണ വഴിയില്‍ അഡ്വ: ശശീന്ദ്രന്‍ സാറിനെ കണ്ട് സുജയന്‍ (തൃശൂര്‍) പറഞ്ഞയച്ച കേസിന്റെ ഫയലുകള്‍ വാങ്ങി. തിരികെ ഓഫീസില്‍ വന്നു, കുറച്ചു സമയം അവിടെയിരിന്നു. പിന്നെ എന്ത് ചെയ്യും? നേരേ 'ഒബറോണ്‍ മാളിലേക്ക്' പോയി. ഒരു സിനിമ കാണുകയായിരുന്നു ലക്‌ഷ്യം, എന്നാല്‍ മനസ്സിഷ്ടം തോന്നിയ സിനിമയൊന്നും ഇല്ല. കുറച്ചു നേരം റിലയന്‍സ് ബുക്ക്‌ ഷോപ്പില്‍ കയറി പുസ്തകങ്ങള്‍ മറിച്ചു നോക്കി നടന്നു. (സരസ്വതി പാര്‍ക്ക്‌ കിട്ടിയില്ല.)പിന്നെ കുറെ നേരം പുറത്തു കൂടി നടന്നു, വായിനോക്കി, തിരിച്ചു പോന്നു. മനസ്സില്‍ ശൂന്യതയാണെങ്കില്‍ എവിടെ പോയാലും കാര്യമില്ല!

തിരികെ വൈറ്റിലയില്‍ വന്നു, ഡോണ്‍ ബോസ്കോയില്‍ കയറി, പൊന്നുരുന്നി കപ്പൂച്ച്യന്‍ ആശ്രമത്തില്‍ കയറി, രണ്ടിടത്തും വൈകിട്ട് കുര്‍ബാന ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ 6 മണി. അവിടെ 5 മണിയ്ക്കായിരുന്നു കുര്‍ബാന. അന്നപൂര്‍ണ്ണയില്‍ കയറി ഒരു ദോശയും ചായയും കഴിച്ചു.

അപ്പോഴാണ്‌ സുധി സ്വാമിയെ ഓര്‍മ്മ വന്നത്. നേരേ ചെത്തിക്കോട് നിത്യനികേതനത്തിലേക്ക് വിട്ടു. അവിടെയെത്തിയപ്പോള്‍ ആരും ഇല്ല. (ഇന്നത്തെ പ്ലാനുകള്‍ എടുത്തു നോക്കി, പോക്കറ്റില്‍ തന്നെ മടക്കി ഇട്ടു.) തിരിച്ചു ആമ്പല്ലൂര്‍ എത്തി, കൃഷ്ണന്‍കുട്ടിയുടെ കടയില്‍ തന്നെ തലമുടി വെട്ടി. തിരികെ വീട്ടില്‍ എത്തി, ഉണങ്ങിയ തുണികള്‍ എടുത്തു മടക്കി വച്ചു.

വീണ്ടും പോക്കറ്റിലെ കുറിപ്പടി എടുത്തു നോക്കി. എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു, കുറച്ചൊക്കെ ചെയ്തു. ഒരു ഞായറാഴ്ച്ചയുടെ ഫലം പൂര്‍ണമായി കിട്ടിയില്ല എന്ന് തോന്നി. കുറച്ചു നേരം 'മദര്‍ തെരേസ' വായിച്ചിട്ട് കിടന്നുറങ്ങി.

ആമേന്‍!!

P.S: ഭാരത്‌ മാതാ കോളേജില്‍ സൈക്കോളജി പഠിപ്പിച്ചു കൊണ്ടിരുന്ന പ്രിന്സച്ചന്‍ എന്തിനായിരിക്കും ളോഹായൂരി, രണ്ടു കുട്ടികളുടെ മാതാവായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ പോയത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ആവോ, ഞാനെന്തിനു വെറുതെ തല പുകയ്ക്കണം?

Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Saturday, September 03, 2011

മകനേ ഇതിന്ത്യയുടെ ഭൂപടം


ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ്‌ ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?

എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത്‌ നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?

ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത്‌ വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത്‌ അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്‌. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!

ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?

"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)

Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...

Wednesday, May 11, 2011

വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി

ഇന്ന് മേയ് ഏഴാം തീയതി [ശനിയാഴ്ച] ഞാന്‍ തിരുവനന്തപുരത്താണ്. രാവിലെ മനുകുട്ടനെ 'സായി ദീപ സ്കൂളില്‍' കൊണ്ടുപോയി ക്ലാസ്സില്‍ ചേര്‍ത്തു. ഇപ്പോള്‍ അവിടെ അവധിക്കാല ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. പാട്ടും കളികളുമായി ഏകദേശം അമ്പതോളം കുട്ടികള്‍ ഉണ്ടാവും. അവനെ ക്ലാസ്സില്‍ ഇരുത്തിയ ശേഷം ഞാന്‍ എന്റെ കുറച്ചു ഓഫീസ് ഡ്യൂട്ടികള്‍ തീര്‍ത്തു. ഉച്ചയ്ക്ക് പോയി മനുക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോന്നു. ആദ്യ ദിവസമല്ലേ അത്രയും മതി എന്ന് കരുതി. ആള്‍ക്ക് പുതിയ ഇടം നന്നായി പിടിച്ചു എന്ന് തോന്നുന്നു. വൈകുന്നേരം ഒന്ന് കിഴക്കേകോട്ട വരെ പോയി. വീട്ടില്‍ ഒരു ക്ലോക്ക് കേടായി ഇരുപ്പുണ്ടായിരുന്നു. അത് നന്നാക്കി എടുക്കുക ആയിരുന്നു ലക്‌ഷ്യം. കിഴക്കേകോട്ടയില്‍ ധാരാളം വച്ച് റിപ്പയര്‍ കടകള്‍ കണ്ടിട്ടുണ്ട്. രണ്ടു മൂന്നു കടകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിദ്വാന്‍ ആ ക്ലോക്ക് ഒരു മണിക്കൂറില്‍ ശരിയാക്കി തരമെന്നേറ്റു. അവിടെ ക്ലോക്ക് കൊടുത്തിട്ട്, പതിയെ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് വച്ച്, പദ്മനാഭസ്വാമി ക്ഷേത്രനടയില്‍ കുറച്ചു നേരം ഇരുന്നു. പിന്നെയും നടന്നു പഴവങ്ങാടിയില്‍ ഒരു കാപ്പി കുടിക്കാമെന്ന് വച്ചു. അങ്ങോട്ട്‌ പോകുമ്പോള്‍, ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ തേങ്ങ കച്ചവടക്കാരുടെ പൊടിപൊടിക്കല്‍. ഞാനും ഒരു തേങ്ങ വാങ്ങി കയ്യില്‍ പിടിച്ചു അകത്തു കയറി. തേങ്ങ ഉടയ്ക്കുന്നതിനു മുന്‍പില്‍ കുറച്ചു നേരം നിന്ന്, കാര്യങ്ങള്‍ നിരീക്ഷിച്ചു. ആരുടെയോ ആയിരം തേങ്ങ ഉടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരന്‍, പൊട്ടിയ തേങ്ങ കഷണങ്ങള്‍ വാരി മാറ്റി കൊണ്ടിരിക്കുന്ന പണിക്കാര്‍, ഇടയ്ക്ക് ഒന്നും രണ്ടും തേങ്ങ ഉടയ്ക്കുന്ന സാദാ ഭക്തര്‍. എല്ലാവരും വലതുകൈ കൊണ്ടാണ് തേങ്ങ ഉടയ്ക്കുന്നത്. എനിക്കാണെങ്കില്‍ ഇടതുകൈ ആണ് വശം! എന്ത് ചെയ്യും, ആരും ഇടം കൈകൊണ്ടു തേങ്ങ ഉടയ്ക്കുന്നുമില്ല. ഞാന്‍ വലതു കൈ കൊണ്ട് എറിഞ്ഞാല്‍ പൊട്ടുമോ? കുറച്ചു നേരം ആലോചിച്ചു നിന്ന്, പിന്നെ രണ്ടും കല്പിച്ചു വലംകൈ കൊണ്ട് തന്നെ സര്‍വ്വ ശക്തിയും എടുത്തു ഒറ്റ ഏറുകൊടുത്തു. ഭാഗ്യം തേങ്ങ ചിന്നി ചിതറി. എനിക്ക് നല്ല മന:ശാന്തി തോന്നി. ദീപാരാധനയ്ക്കുള്ള സമയമായിരുന്നു. ഏതാനും മിനുട്ടുകള്‍ ഇടയ്ക്കയുടെ താളം ശ്രവിച്ചു, ദീപാരാധന തൊഴുവാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂടെ, ശ്രീകോവില്‍ ലക്ഷ്യമാക്കി കണ്ണുകളടച്ചു കൈകള്‍ കൂപ്പി നിന്നപ്പോള്‍ വല്ലാത്ത ശാന്തി! മനസ്സിനെ എല്ലാ വ്യഗ്രതകളില്‍ നിന്നും മുക്തമാക്കി, ചിന്തകളെ ഏകോപിപിച്ചു, നമ്രശിരസ്കരായി അവിടെ നില്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍, ശാന്തിയുടെ കുളിര്‍കാറ്റടിക്കും തീര്‍ച്ച. ഇതിനുപിന്നില്‍ ഒരു മന:ശാസ്ത്രം ഇല്ലേ? രാവന്തിയോളം അദ്ധ്വാനിച്ചു, മനസ്സും ശരീരവും തളര്‍ന്നു, മനസ്സില്‍ നൂറു കണക്കിന് ചിന്തകളും അതിലേറെ പ്രയാസങ്ങളുമായി വിശ്രമിക്കാന്‍ പോകുന്ന മനുഷ്യന്‍, അല്‍പനേരം കണ്ണുകളടച്ചു, കൈകള്‍ കൂപ്പി, മനസ്സിനെ ഏകാഗ്രമാക്കി, അപരിമേയനായ ഈശ്വരന്റെ സന്നിധിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുമ്പോള്‍ എല്ലാ ഭാരങ്ങളും, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാവും. ഇതാണ് എനിക്ക് ദീപാരാധന തൊഴുതുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ മന:ശാസ്ത്രചിന്തകള്‍. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
-----------------
ആരാണ് ഗണപതി?

ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക്‌ നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:

വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.

വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.

ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.

ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.

നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.

വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക്‌ 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!

വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!

Wednesday, April 20, 2011

സസ്നേഹം, ജോസി വര്‍ക്കി

കത്തെഴുത്ത് ശീലം കുറഞ്ഞു കുറഞ്ഞു ഇല്ലാതാവുകയാണോ? പണ്ട് ഞാന്‍ ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു. ഗുരു നിത്യചൈതന്യയതിയുമായി നീണ്ടകാലം ഞാന്‍ കത്തുവഴി സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പൊ ഇ-മെയില്‍ വഴി കുറച്ചു കത്തൊക്കെ എഴുത്തും, ദാ.. ഒരു സാമ്പിള്‍:

പ്രിയ കുട്ടേട്ടന്‍,

കുറേ നാളായി വിശേഷങ്ങള്‍ എഴുതിയിട്ട്. ആസ്ട്രേലിയയില്‍ വന്ന ശേഷം എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ന്യൂസിലാന്റും ആസ്ട്രേലിയയും തമ്മില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടോ? ബീന ചേച്ചി, മെറി, ബ്ലെസ്സി എല്ലാവര്ക്കും ഞങ്ങളുടെ ആശംസകള്‍. വിവരങ്ങള്‍ അപ്പപ്പോള്‍ ആനി ചേച്ചി വഴിയും ജിബി വഴിയും അറിയുന്നുണ്ട്. റാണി ചേച്ചി, ബാബുജി, അന്ന, അമ്പിളി & എബി എല്ലാവരും ഉള്ളത് കൊണ്ട് അവിടെ കുട്ടികള്‍ക്ക് നല്ല കൂട്ടായിരിക്കുമല്ലോ? നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബിദ്ധിമുട്ടു തോന്നില്ലല്ലോ. നിങ്ങളുടെ പുതിയ സ്ഥലവും, വീടും, മുഖവും ഒക്കെ കാണാന്‍ കൊതിയുണ്ട്. കുറച്ചു ഫോട്ടോസ് അയച്ചു തരണം.
ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു. മനുക്കുട്ടന്‍(Emmanuel) & ഏന്ജമ്മ(Angel Claire) പ്രത്യേക അന്വേഷണം അറിയിക്കുന്നു. (കൂടെ ചിറ്റപ്പനും കുഞ്ഞമ്മയും.)
ഞാന്‍ ഇടയ്ക്ക് സി.മെഴ്സിലിറ്റ്, സി.ക്ലൈര്‍ സഹോദരിമാരെ കാണാറുണ്ട്. കഴിഞ്ഞ ആഴ്ച ഞാനും അജിതയും കൂടി കളമശ്ശേരി മഠത്തില്‍ പോയിരുന്നു. ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്ന സി.ക്ലൈര്‍ സഹോദരിയെ കണ്ടു, കുറച്ചു സമയം സൊറ പറഞ്ഞു.
വീട്ടിലെ പ്രധാന വിശേഷം, അജിത മൂന്നു മാസത്തെ ലീവിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഒത്തിരി ചര്‍ച്ചകള്‍ക്കും, ആലോചനകള്‍ക്കും ശേഷം അജിതയും, അമ്മച്ചിയും, കുഞ്ഞുങ്ങളും തിരുവനന്തപുരത്ത് നില്‍ക്കാനും ഞാനും അപ്പച്ചനും ഇവിടെ വീട്ടില്‍ നില്‍ക്കാനും തീരുമാനമായി. ഇവിടെ ജെയ്സിയും പിള്ളേരും ഉണ്ടല്ലോ. (സിജി ഒരു മാസത്തെ ലീവിന് വന്നിട്ടുണ്ട്. ഇപ്പോള്‍ ജമ്മുവില്‍ ആണ്)
ഈസ്റര്‍ കഴിഞ്ഞാല്‍ ഉടനെ അങ്ങോട്ട്‌ മാറാന്‍ ആണ് പ്ലാന്‍. അജിതയുടെ ഓഫീസിനു അടുത്തായിട്ടു ഒരു വീട് കണ്ടിട്ടുണ്ട്. ഓഫീസിനു അടുത്തായാല്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വരാമല്ലോ. പിന്നെ മനുകുട്ടനെ എവിടെയെങ്കിലും നല്ലൊരു സ്കൂളില്‍ ചേര്‍ക്കണം. അജിത ഓഫീസില്‍ പോകുമ്പോള്‍ അവനെ സ്കൂളില്‍ ആക്കുകയും വരുമ്പോള്‍ കൂടെ കൊണ്ടുപോരാന്‍ പറ്റുന്ന വിധത്തില്‍ ഒരിടം അന്വേഷിക്കുന്നു. ഏന്ജമ്മയും അമ്മാമ്മയും പകല്‍ സമയത്ത് വീട്ടില്‍ കളിച്ചും ഉറങ്ങിയും ഇരുന്നു കൊള്ളും. ഇങ്ങനെയൊക്കെ മനസ്സില്‍ പദ്ധതിയിട്ടു നടക്കുന്നു.
അജിതയ്ക്ക് ലോങ്ങ്‌ ലീവിനും ഡെപ്യൂട്ടെഷന്‍ മാറ്റത്തിനും വളരെ ശ്രമിച്ചു. മൂന്ന് മാസം ക്ഷമിച്ചു, പരിശ്രമിച്ചു. പക്ഷെ കാര്യമായ ഫലം ഉണ്ടായില്ല. കൂടുതല്‍ ലീവ് നീണ്ട് പോയാല്‍ അത് ജോലിയെ തന്നെ ബാധിക്കും. അതുകൊണ്ട് ഇങ്ങനെ ഒരു ഫോര്‍മുലയില്‍ എത്തിചേര്‍ന്നത്‌. എല്ലാരും ഒരുമിച്ചു സന്തോഷത്തില്‍ കഴിയണം എന്നൊരാഗ്രഹം മനസ്സില്‍ കൊണ്ട് നടന്നിരുന്നു.വലിയ സ്വപ്‌നങ്ങള്‍ ഒന്നും കാണാന്‍ കൊതി തോന്നിയിട്ടില്ല. എങ്കിലും ഇപ്പൊ, ദൈവത്തിന്റെ തീരുമാനം ഇങ്ങയോക്കെ ആയിത്തീര്‍ന്നു. ദൈവത്തിന്റെ പദ്ധിതി എന്തെന്നു നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലല്ലോ.ഈയവസരത്തില്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും സപ്പോര്‍ട്ട് കിട്ടികൊണ്ടിരിക്കുന്നത് വളരെ വലിയ കാര്യമാണ്. (അവര്‍ രണ്ടിടത്താകുന്നത് ദുഖകരവും.)
ഏതായാലും ഞാന്‍ ആഴ്ചയില്‍ രണ്ടു ദിവസം തിരുവനന്തപുരം പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ എനിക്ക് ഈ കമ്പനി വിട്ടു പോരാന്‍ സാധിക്കില്ല. (ഞാന്‍ ഇവിടെ പുതുതായി ജോയിന്‍ ചെയ്തിട്ട് ആറു മാസമേ ആയിട്ടുള്ളൂ.) കൂടുതല്‍ ദൂരത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാം. പെരുമ്പിള്ളിയിലെ വീട് കുറേ നാളത്തേക്ക് കാലിയായിരിക്കും.എങ്കിലും അപ്പച്ചന്‍ ഇവിടെ നില്‍ക്കുന്നതിനാല്‍ വഴ കൃഷി ഉണ്ടാവും.
ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മക്കായ് പരിണാമിപ്പിക്കുന്നു എന്നാണല്ലോ? ഈ മാറ്റങ്ങള്‍ കുറച്ചു നാളത്തേക്ക് അലോസരങ്ങള്‍ ആയി തോന്നും.ദൈവത്തിനു എന്തെങ്കിലും പ്രത്യേക പദ്ധതി നമ്മെക്കുരിച്ചുണ്ടാവും.
ചേട്ടനും കുടുംബവും ഡിസംബറില്‍ നാട്ടില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബാബുജി വന്നപ്പോള്‍ കാണാന്‍ ഒത്തില്ല. എല്ലാ കുഞ്ഞോമനകള്‍ക്കും ഞങ്ങളുടെ സ്നേഹാശംസകള്‍. (ഏന്ജമ്മ ഒന്നാം പിറന്നാളിന് തയ്യാറെടുക്കുന്നു,മുട്ടുകുത്തി നടക്കും)
പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക.

സസ്നേഹം,
ജോസി വര്‍ക്കി

Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!