Tuesday, March 10, 2015

രണ്ടു കത്തുകൾ

രണ്ടു കത്തുകൾ : ആസ്ട്രേലിയയിൽ ഉള്ള കുട്ടേട്ടന് അയച്ചത്

(1) വിശുദ്ധിയുടെ നാളുകൾ ...

കുട്ടേട്ടനും കുടുംബത്തിനും
വലിയ നൊയമ്പിന്റെ ആശംസകൾ!

കഴിഞ്ഞ രണ്ടാഴ്ച്ചയായി കാലിൽ ചെറിയൊരു നീരുമായി മൽപിടുത്തം നടത്തി കൊണ്ടിരിക്കുകയാണ് ഞാൻ. ആദ്യത്തെ 3-4 ദിവസം നല്ല നീരുണ്ടായിരുന്നു, ഹോമിയോ മരുന്ന് കഴിച്ചു അല്പം ശമനം കണ്ടതിനു ശേഷം ഓഫീസിൽ പോയി തുടങ്ങി. 4 ദിവസം വിശ്രമിച്ചു, വിശ്രമിക്കാൻ ദൈവം കൊണ്ടു തരുന്ന ഓരോരോ വഴികൾ. ഇപ്പോൾ ചെറിയ വേദനയും അൽപം നീരും നിറ വ്യത്യാസവും ഉണ്ട്, എങ്കിലും രോഗം അണ്ടർ കണ്ട്രോൾ ആണ്. ദൈവത്തിനു സ്തുതി. യൂറിക് ആസിഡ് കൂടിയതും അല്പം വെരോകോസ് ശല്യവും ആണ് എന്റെ വലതു കാലിനെ ശല്യപ്പെടുത്തുന്നത് എന്നാണ് ഡോക്ടറുടെ നിഗമനം.        

വീട്ടിലെ കാര്യങ്ങൾ നല്ലപോലെ പോകുന്നു. മനു 7 മണിക്ക് സ്കൂളിൽ പോകും, ഏഞ്ചൽ 9  മണിക്കും. പിന്നെ ജിമ്മി കുട്ടനും അമ്മമ്മയും കൂടി മീൻ വരുന്നതും കാത്തിരിക്കും. മീൻ വെട്ട്, പൂച്ചക്ക് കൊടുക്കൽ, കോഴിയെ നോക്കൽ, ഒക്കെയായി അവർ തിരക്കിലാവും, പിന്നെ ജിമ്മിയുടെ കുളി, കുറുക്കു കുടി, ഉച്ചമയക്കം ഒക്കെ കഴിയുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങും, ആദ്യം ഏഞ്ചൽ 3 മണിക്കും മനു 4 മണിക്കും എത്തും. പിന്നെ കളി, തല്ലുകൂടൽ, ടി.വി .കാണൽ ...             

ചേട്ടൻ ഓർക്കുന്നുണ്ടോ നമ്മുടെ വീട്ടിലെ ഊണുമുറിയിൽ മൂലയ്ക്ക് കെട്ടി തൂക്കിയിടുന്ന പഴക്കുല? ഇപ്പോഴും അപ്പച്ചന് പ്രധാനം വാഴകൃഷി തന്നെ. അതുപോലെ ചേട്ടന് വഴപ്പഴത്തോടുണ്ടായിരുന്ന താൽപര്യം പാരമ്പര്യമായി കിട്ടിയിരിക്കുന്നത് ജിമ്മിക്കാണ്. അവനു പഴം എന്ന് കേട്ടാൽ ജീവനാണ്, അമ്മച്ചിയുടെ സാരി പിടിച്ചു വലിച്ച് അടുക്കളയിൽ കൊണ്ടുപോയി വഴക്കുലയിലേക്ക് ചൂണ്ടി കാണിക്കും. ജോമൽ എന്നാണ് അവനെ അമ്മച്ചി വിളിക്കുന്നത്‌, അവൻ അക്ഷരങ്ങൾ പറഞ്ഞു തുടങ്ങിയിട്ടില്ല.       
അപ്പച്ചൻ കുറച്ചു മഞ്ഞൾ, ചെമ്പു -ചേന, അടക്ക, കുരുമുളക് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് ഓണം പോലെ നടത്തുന്നു. (വ്യാവസായികമായി) അല്ലാതെ വീട്ടിലേക്ക് വഴ, കുമ്പളം മാങ്ങാ ഒക്കെ കിട്ടും. ഞാനും   അജിതയും കൂടി ടെറസ്സിൽ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് - ചീര ,വേണ്ട ,കോവൽ,അച്ചിങ്ങ ഒക്കെ കുറച്ചു  വിളവെടുക്കാൻ പറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കറി വക്കാൻ സ്വയം പര്യാപ്തത!! 

ജോമലിനു ഈ മാസം 25-ആം തീയതി രണ്ടു വയസ്സാവും.

കൂടുതൽ വിവരങ്ങളുമായി പിന്നെ കാണാം

(2) തിരുവാണിയൂർ - - നന്മ നിറഞ്ഞ ഗ്രാമം

പ്രിയ കുട്ടേട്ടൻ,
കഴിഞ്ഞ കത്ത് കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.

അതിനുശേഷം രണ്ടു ദിവസം ഭാര്യവീട്ടിൽ ആയിരുന്നു, അതിന്റെ വിശേഷങ്ങൾ ഇനിയെഴുതാം.

ഞാൻ  ശനിയാഴ്ച രാവിലെ ഓഫീസിൽ പോകുന്ന വഴി അജിതയെയും കുട്ടിപട്ടാളത്തെയും തിരുവാണിയൂർ വീട്ടിൽ ആക്കി, വൈകുന്നേരം അവിടെയെത്തി ഞായറാഴ്ച വിശ്രമവും കഴിഞ്ഞ് 6 മണിക്ക് തിരിച്ചെത്തി .   
ഞങ്ങൾ മിക്കവാറും എല്ലാ മാസവും അജിതയുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് പോകാറുണ്ട്. തിരുവാണിയൂർ നമ്മുടെ പെരുമ്പിള്ളിയേക്കാൾ വികസനം  കുറഞ്ഞ ഒരു പ്രദേശമാണ്. പുരോഗമനം കൂടുന്തോറും  കുറച്ചു കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ മാത്രമായി നമ്മുടെ ഗ്രാമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് കഷ്ടമാണ്. അവിടെ നല്ല പച്ചപ്പുണ്ട്‌, കൃഷി ചെയ്യുന്ന പാടങ്ങൾ കാണാൻ എന്തൊരു ഭംഗിയാണ്. അവിടങ്ങളിൽ അച്ചിങ്ങാപ്പയർ, വെള്ളരി, പടവലം, പാവയ്ക്കാ ഇവയൊക്കെ ധാരാളമായി കൃഷി ചെയ്യുന്നതു കാണാം. അജിതയുടെ വീടിനു ഒരു വശത്ത് നല്ല പാടമാണ്. (നമ്മുടെ അല്ല) അതിലൂടെ സർക്കാർ ജലസേചന പദ്ധതിയുടെ കനാൽ (ചെറിയ തോട്) പോകുന്നുണ്ട്, അവിടെ മുട്ടിനു താഴെ മാത്രമേ വെള്ളം ഒഴുകൂ, അക്കരെയിക്കരെ ചാടാം. അതുകൊണ്ട് മനുകുട്ടനും ഏഞ്ചമ്മയ്ക്കും വലിയ ഉത്സാഹമാണ് അവിടെ പോകാൻ.
പാടത്തു നിന്നും പച്ചക്കറി വാങ്ങി - വെള്ളരിക്കയും മാങ്ങയും, കുമ്പളങ്ങ മോരൊഴിച്ചു കൂട്ടാൻ, അച്ചിങ്ങാ മെഴുക്കുപെരട്ടി, പടവലം തോരൻ - ഇത്യാദി കറികളൊക്കെ ഉണ്ടാക്കും. ഇവിടെ കടുത്ത വേനൽ തുടങ്ങി, വേനലിന് ഇമ്മാതിരി നടൻ കറികൾ നല്ലതാണ്.
അടുത്ത് വലിയ റോഡുകൾ ഒന്നും ഇല്ലാത്തതിനാൽ തീർത്തും നിശബ്ദമാണ് വീടിരിക്കുന്നിടം.
വീടിന് അടുത്ത് ഒരു നമ്പൂതിരി മനയുണ്ട്, പാചകം -സദ്യ യാണ് അവരുടെ തൊഴിൽ. വളരെ പ്രശസ്തരായ സദ്യക്കാരാണ്. അപ്പച്ചൻ പണ്ട് അവിടെ പട്ടു പഠിപ്പിക്കാൻ പോയിരുന്നു, അങ്ങിനെ തുടങ്ങിയ നല്ല ബന്ധമാണ്. ഇടയ്ക്ക് പായസം ഒക്കെ കിട്ടും. ചേട്ടൻ അടുത്ത പ്രാവശ്യം ലീവിന് വരുമ്പോൾ നമുക്ക് തീർച്ചയായും തിരുവാണിയൂർ പോവണം.  
സസ്നേഹം

ജോസി വർക്കി