Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...