Friday, March 27, 2009

യേശു നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കും. (ദുഃഖവെള്ളി ചിന്തകള്‍)

ലോകമൊട്ടുക്കുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖവെള്ളി പരിപാവനമായി ആചരിക്കുന്നു। കേരളത്തിലെ പല പള്ളികളിലും ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്। എനിക്കെന്തോ പണ്ട് മുതലേ ഇത് കാണുമ്പോള്‍ പു:ശ്ചമാണ്. നിത്യ ജീവിതത്തില്‍ വേദനകളും തോല്‍വികളും ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ ഈ ദിവസം മുഖത്ത് ദുഃഖം വരുത്തി, പാവക്ക നീരും കഴിച്ചു, പീഡാനുഭവം അഭിനയിക്കുന്നു। അന്നേ ദിവസം കേരളത്തിലെ പള്ളികളില്‍ പോയാല്‍ ഇങ്ങനെ ദുഃഖശ്ചവി കടിച്ചമര്‍ത്തുന്ന നിരവധി പുണ്യാത്മാക്കളെ കാണുവാന്‍ സാധിക്കും.

യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക്‌ പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്‌. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)


സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക്‌ അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.


ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.


യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:


ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)


മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)


യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)


ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)


യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)


യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)


ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട്‌ തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)

Saturday, March 21, 2009

മദ്യപാനികള്‍ക്ക്‌ ഇരുപതു കല്പനകള്‍ (Twenty commandments)

  1. ‍കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
  2. കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
  3. കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
  4. അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
  5. ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
  6. സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
  7. തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
  8. പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
  9. കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
  10. കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
  11. മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
  12. മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
  13. മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
  14. മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
  15. ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
  16. തണുപ്പിച്ചു (Chill and use) കഴിക്കുന്നത്‌ ഉത്തമം
  17. മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
  18. മദ്യപിച്ചു കണക്കു (Complaint) പറയരുത്
  19. അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
  20. നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്

** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്

മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!

"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)

Tuesday, March 17, 2009

സ്വര്‍ഗ്ഗരാജ്യം നമ്മില്‍ തന്നെയുണ്ട്‌.

അറുപതു കഴിഞ്ഞ ആ വല്യമ്മച്ചിയോട് യാത്ര പറഞ്ഞി ഇറങ്ങുമ്പോല്‍ മനസ്സിന് ഒത്തിരി കുളിര്‍മ അനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ജീവിതം ആസ്വദിക്കാനുള്ള കഴിവ് നഷ്ടപെട്ടതിലുള്ള കുറ്റബോധം മനസ്സിലനുഭവപെട്ടു.

ജീവിതത്തെ നാമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും. ഈ വല്ല്യമച്ചിയുടെ സമീപനം നോക്കൂ. 25 വര്‍ഷങ്ങള്‍ മുടങ്ങാതെ 'ഇന്‍സുലിന്‍' കുത്തിവയ്ക്കുന്ന ഒരു പ്രമേഹ രോഗിയാണിവര്‍! അതും രാവിലെയും വൈകിട്ടും രണ്ടു നേരം. കഴിച്ചിരിക്കുന്ന മരുന്നുകള്‍ 'കിലോ' കണക്കിന് വരും. ആ കണക്കു കേട്ടാല്‍ മരുന്ന് കമ്പനിക്കാര്‍ വരെ അന്തംവിടും തീര്‍ച്ച. എങ്കിലും ആ മുഖത്ത് പ്രസന്നതയ്ക്ക് യാതൊരു കുറവുമില്ല. എങ്ങിനെ അമ്മച്ചി ഇതെല്ലാം സഹിക്കുന്നു? ചോദിക്കാതിരിക്കാന്‍ ആയില്ല.

'മോനെ, അങ്ങിനെ നോക്കിയാല്‍ നമുക്കീ ലോകത്ത് ജീവിക്കാന്‍ പറ്റത്തില്ല. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഓരോ ദിവസവും ഞാന്‍ എണ്ണി നോക്കും. ആ ലിസ്റ്റ് എത്ര വലുതനെന്നോ? മോന്‍ വിശ്വസിക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ രോഗമൊക്കെ എത്ര നിസ്സാരം മോനെ. ഇരുപതു ഇരുപത്തഞ്ചു വര്‍ഷം, മരുന്ന് കഴിച്ചെങ്കിലും തമ്പുരാന്‍ എനിക്ക് ജീവിക്കാന്‍ ആയുസ്സ് തന്നല്ലോ? അതിനു നന്ദി' :ഇത്രയും പറയുമ്പോള്‍ വല്യമ്മച്ചിയുടെ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നുണ്ടായിരുന്നു.

അവരുടെ മക്കളെല്ലാവരും അന്യദേശങ്ങളില്‍ ജോലി നോക്കുന്നു. കുടുംബത്തോടെ ജീവിക്കുന്നു. ഭര്‍ത്താവു മരിച്ചശേഷം ഒറ്റയ്ക്ക് കഴിയുന്ന വല്ല്യമ്മച്ചിക്കു കൂട്ടിനു ഒരു വേലക്കാരി മാത്രം. തൊട്ടടുത്ത വീട്ടില്‍ ഇതേ പ്രായത്തില്‍ ഒരു മുത്തശ്ശി മക്കളും ചെറുമക്കളും ഒക്കെ ആയി ജീവിക്കുണ്ട്. ഞാന്‍ ചോദിച്ചു. 'അമ്മച്ചിക്കും അവരെപ്പോലെ സുഖമായി കഴിയണം എന്നില്ലേ? എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ? മക്കളെ ആരെയെന്കിലും നിബന്ധിച്ചുകൂടെ?

'എന്തിനാ മോനെ, മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം നോക്കി നടക്കുന്നത്. അവര്‍ക്കും ഉണ്ടാവും പരിഭവങ്ങളും പരാതികളും. നമ്മള്‍ കാണുന്നത് അവരുടെ ജീവിതത്തിന്റെ പുറംമോടി മാത്രമാ.. അതെപ്പോഴും സന്തോഷം മാത്രമായിരിക്കും. എന്റെ മക്കളൊക്കെ ജോലിയായി സ്വന്തം ചിറകില്‍ പറന്നു പോയി. അവര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ സന്തോഷമായി ജീവിക്കുന്നതില്‍പരം ആനന്ദം വേറെ എനിക്കെന്തു കിട്ടാനാ?'

അവരുടെ മനസ്സിന്റെ നിലയാണ് എന്നില്‍ ആനന്ദം പകര്‍ന്നതെന്നു യാതൊരു സംശയവും ഇല്ലാതെ പറയാം. നാം ഇന്ന് കാണുന്ന ഭൂരിഭാഗം ആളുകളും പരാതികളുടെ ഭാംണ്ടകെട്ടുകളും പേറി നടക്കുന്നവരാണ്. ഒന്നിലും ഒരു തൃപ്തിയില്ലാതെ എപ്പോഴും ജീവിതത്തെ പഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സ്വന്തം ജീവിതം ഒരു പാഴായി കരയുന്നു. കിട്ടാത്ത സൌകര്യങ്ങളെക്കുറിച്ച് സൌഭാഗ്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൂട്ടി കൂട്ടി ജീവിതം തള്ളി നീക്കുന്നു.നാം പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം മനോഹരം. പ്രത്യേകിച്ച്, ദാമ്പത്യ ജീവിതത്തില്‍ നാമെല്ലാം, ഉറ്റുനോക്കുന്നത് അപ്പുറത്തെ വീട്ടിലെ ജോടികളെയാണ്. അവര്‍ എത്ര സന്തോഷത്തിലാ ജീവിക്കുന്നത്!! യഥാര്‍ത്ഥത്തില്‍ 'മാതൃകാ ദമ്പതികള്‍' എന്നൊരു കൂട്ടര്‍ ഉണ്ടോ? വല്ല 'റിയാലിറ്റി ഷോ'കളിലും മറ്റും കണ്ടേക്കാം. പക്ഷെ 'റിയല്‍' ജീവിതത്തില്‍ കാണില്ല. കാരണം നാം കാണുന്നത് പുറംപൂച്ച് മാത്രമാണല്ലോ.

വല്യമ്മച്ചിയോട് 'റ്റാറ്റ' പറഞ്ഞു പിരിയുമ്പോള്‍ ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മനസ്സില്‍ പതിഞ്ഞ രണ്ടു പാഠങ്ങള്‍: ഒന്ന് - ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ദുരിതങ്ങളും ഉണ്ടാവും. എന്നാല്‍ നന്മകളെ എണ്ണിയാല്‍ അതൊക്കെ എത്ര നിസ്സാരം. ഓരോ ദിവസവും കുറച്ചു നേരമെങ്കിലും നമുക്ക് ദൈവം തമ്പുരാന്‍ തന്ന നല്ലതുകളെക്കുറിച്ച് ചിന്തിക്കണം. അതിനു നന്ദി പറയാം. രണ്ട് - നമ്മള്‍ മറ്റുള്ളവരുടെ ജീവിതവും സന്തോഷവും നോക്കി അസൂയപൂണ്ടിട്ടു കാര്യമില്ല. മറ്റുള്ളവരുടെ സന്തോഷവുമായി താരതമ്യപ്പെടുത്തുന്നത് വ്യര്‍ത്ഥമാണ്‌. ഒരിക്കലും തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കാണുന്നത് യഥാര്ത്യമല്ല. ഓരോരുത്തര്‍ക്കും അവരരുടെ സന്തോഷങ്ങളും സന്താപങ്ങളും ആണ് ദൈവം നല്‍കുന്നത്. ദൈവം നല്‍കിയ അവസരങ്ങളും നന്മകളും പ്രയോജനപ്പെടുതുന്നതില്‍ നാം വരുത്തുന്ന വീഴ്ചകളാണ് നമ്മുടെ പരിഭവങ്ങള്‍ക്ക് കാരണം. 'പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ നിങള്‍ക്ക് സാധിക്കില്ല' എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. പുതിയ ഒരു മനോഭാവം (Positive attitude) നമ്മില്‍ ജനിക്കണം. എങ്കിലേ സ്വര്‍ഗരാജ്യം (Bliss - Peace of mind) നമുക്ക് ലഭിക്കൂ. 'നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ' എന്ന പഴമൊഴി പറഞ്ഞത് നമ്മുടെ മനസ്സുകളെ കുറിച്ചയിരിക്കാം. എല്ലാറ്റിലും നന്മ കാണാന്‍ ശ്രമിക്കുന്ന ആ വല്ല്യമാച്ചിയുടെ പാത നമുക്കും പിന്തുടരാം.

(മത്തായി 13:33-32) മറ്റൊരു ഉപമ അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

Sunday, March 15, 2009

ലക്ഷ്മീ സ്തുതി [Good Luck] എനിഗ്മയില്‍ [Enigma Music]

"ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രം (108 Names of Laksmi)" എന്റെ ഈ ബ്ലോഗ് പോസ്റ്റ് എത്ര ശ്രമിച്ചിട്ടും അഗ്രിയില്‍ കൊളുത്തുന്നില്ല! അതുകൊണ്ട് റീ-പോസ്റ്റുന്നു.
ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ഞെക്കുക

Thursday, March 12, 2009

പ്രണയം» ≈ (THE OTHER MAN/ WOMAN) ~»≈ വിവാഹം

"തീക്ഷ്ണമായി പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കരുത്. വിവാഹത്തോടെ പ്രണയം ജീര്‍ണിക്കാന്‍ തുടങ്ങും. അതൊരു വലിയ ദുരന്തം തന്നെയായിരിക്കും. ജീവിതകാലം മുഴുവന്‍ അതു നമ്മളെ മധുരമായൊരു നൊമ്പരത്തില്‍ നീറ്റിക്കൊണ്ടിരിക്കും." (ഗ്രേസി-എഴുത്തുകാരി)

ബാറിലെ അരണ്ട വെളിച്ചത്തില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ ഗ്ലാസ്സുകള്‍ക്കു മുന്നിലിരുന്നു ഞങ്ങള്‍ ഇന്നലെ ഒരുപാടു നേരം സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, കൂടാനോരവസരംകിട്ടിയതാണ്. രണ്ടു കുട്ടികളുടെ അച്ഛനായ അവന്‍ തന്‍റെ പുതിയ പ്രണയിനിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ കുസൃതിയാണോ നിഷ്കളങ്കത്വം ആണോ എന്ന് വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല.

വിവാഹിതയും അമ്മയും ആയ ആ സുന്ദരിയെകുറിച്ചു അവന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ന്യയീകാരണങ്ങളോ സ്വപ്നമുകുളങ്ങളോ?

ഒന്നും ഓര്‍മ്മയില്‍ ഇല്ല. ആകെ മനസ്സില്‍ തങ്ങിയത് മുകളില്‍ കൊടുത്ത വാചകങ്ങള്‍ മാത്രം. സാറ ജോസേഫിന്റെതായി അവന്‍ ഉദ്ധരിച്ചതാണ്. (പക്ഷെ ഇത് ശ്രീമതി. ഗ്രേസി പറഞ്ഞ വാചകം ആണ്)

സംഭാഷണമദ്ധ്യേ അവന്റെ ഫോണ്‍ ചിലച്ചു, ഒരു എസ്.എം.എസ്. ഉടന്‍ എന്നെ അത് കാണിച്ചു തന്നു. "മാഷേ,, ഞാന്‍ കാത്തിരിക്കുന്നു. എന്ന് തിരിച്ചെത്തും?" പ്രണയ വിരഹത്തിന്റെ ദുഃഖം . . .

വിവാഹം ഒരു തടവറ ആണോ? പ്രണയം ഒരു രോഗമാണോ? [വീണ്ടും അതെ ചോദ്യം: സ്ത്രീ-പുരുഷ ബന്ധം കേവലം ജഡികമോഹങ്ങള്‍ക്ക് ഉപരിയായി വളരുമോ?] പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ തോന്നുന്നു. രഹസ്യ പ്രണയം ഒരു രോഗമാണ്. ഒരു തെറ്റ് ചെയ്യുന്നത്തിന്റെ കുറ്റബോധം ആണ് രഹസ്യപ്രണയത്തില്‍ നാം കാണുന്നത്. പ്രണയിക്കുന്നവര്‍ വെളിച്ചത്തു പ്രണയിക്കട്ടെ!!! ഭാര്യയും/ഭര്‍ത്താവും കുട്ടികളും അറിഞ്ഞുകൊണ്ട്. അതല്ലേ തന്റേടം??? (നമുക്ക് പാശ്ചാത്യരെ അനുകരിക്കാം, ല്ലേ??)

Tuesday, March 10, 2009

ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രം (108 Names of Laksmi)

കുറെ ദിവസമായി എനിഗ്മയിലെ ഒരു ഗാനം മനസ്സില്‍ അലയടിക്കുന്നു. ഇതിലെ സംസ്കൃത ശ്ലോകം ആവാം എന്നെ ആകര്‍ഷിച്ചത്? എനിഗ്മയിലെ ചില ഗാനങ്ങള്‍ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. അവ വിഷാദരോഗം പരത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണിത്. ഞാന്‍ പല എനിഗ്മ ഗാനങ്ങളും കേട്ട് നോക്കിയെങ്കിലും ഒരു വിഷാദശ്ചവി അതില്‍ കണ്ടില്ല. 'The Child in Us' എന്ന ഗാനമാണ് ഇപ്പോള്‍ എന്റെ തലയില്‍ കയറിയിരിക്കുന്നത്. അതില്‍ താഴെ പറയുന്ന ശ്ലോകം പലതവണ ആവര്‍ത്തിക്കുന്നുണ്ട്:

"പ്രസന്ന വദനാം
സൌഭാഗ്യദാം ഭാഗ്യദാം

ഹസ്താഭ്യാം അഭയപ്രദാം

മാണിഗാണൈര്‍
നാവിധൈര്‍ഭൂഷിതാം"

ഇത് ലക്ഷ്മി ദേവിയെ സ്തുതിക്കുന്ന ശ്ലോകമാണ്. ഐശ്വര്യത്തിന്റെ ദേവതയാണ് 'ശ്രീ ലക്ഷ്മി' - സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും ദേവി. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി ദേവിയെന്നു പുരാണങ്ങളില്‍ കാണുന്നു. പിന്നീടുള്ള അവതാരങ്ങളില്‍ കൃഷ്ണന്റെ ഭാര്യ രുഗ്മിണിയായും രാമന്‍റെ ഭാര്യ സീതയായും ലക്ഷ്മി അവതരിക്കുന്നു. (വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ കേരളത്തിലെ വീടുകളില്‍ ദീപം കൊണ്ട് അലങ്കരിച്ച് ദേവിയെ സ്തുതിക്കുന്നു)


ഈ ശ്ലോകത്തിന്റെ അര്‍ത്ഥം നോക്കാം.
'പുഞ്ചിരിക്കുന്ന മുഖത്തോടുകൂടി എല്ലാ സൌഭാഗ്യവും തരുന്ന,

കൈകള്‍ രണ്ടും നീട്ടി നമ്മെ ഏതു ഭയത്തില്‍ നിന്നും മുക്തിയരുളുന്ന,

സര്‍വാഭരണ വിഭൂഷിതയായി സൌന്ദര്യവതിയായിരിക്കുന്ന,

(ലക്ഷ്മി ദേവിയെ സ്തുതിക്കുന്നു)'

ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രത്തിലെ (108 Names of Laksmi) ധ്യാന ശ്ലോകത്തില്‍ നിന്നും എടുത്തതാണ് ഈ വരികള്‍.

FULL SANSKRIT TEXT


vande padmakaraaM prasanna vadanaam.M saubhaagyadaaM bhaagyadaam.M hastaabhyaaM abhayapradaam.M maNigaNairnaanaavidhairbhuushhitaam.M bhaktaabhiishhTa phalapradaaM harihara brahmaadibhiH sevitaaM paarshve pa.nkajasha.nkhapadma nidhibhir- yuktaaM sadaa shaktibhiH

FULL TRANSLATION

I salute the Goddess, who bears lotus flowers in hands, who is of smiling face, bestower of all fortunes, whose hands are ready to rescue anyone from fear, who is adorned by various ornaments with precious stones, who showers boons fulfilling the ambitions of Her devotees, who is worshipped by Hari, Hara and Brahma, who is the possesser of wealth ('nidhi') symbolized by Lotus and conch-shell ('sha.nkha-padma').

"ഞാന്‍ ദേവിയെ സ്തുതിക്കുന്നു, കൈകളില്‍ താമരപൂവ് പിടിച്ചിരിക്കുന്ന,

പുഞ്ചിരിക്കുന്ന മുഖത്തോടുകൂടിയിരിക്കുന്ന, സര്‍വ്വവിധ സൌഭാഗ്യങ്ങളും ചൊരിയുന്ന,

ഏവരേയും ഭയത്തില്‍ നിന്നും കരേറ്റുന്ന,

വൈര്യകല്ലുകളാല്‍ സര്‍വാഭരണ വിഭൂഷിതയായ,

ഭക്തരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും അഭിവൃദ്ധി ചൊരിയുന്ന,

ഹരിയാലും ഹരനാലും ബ്രഹ്മനാലും പൂജിക്കപ്പെടുന്ന,

ശംഖും താമരയും അടയാളമായി സമ്പത്ത് മുഴുവനായി കൈവശം വച്ചിരിക്കുന്ന

(ദേവിയെ ഞാന്‍ സ്തുതിക്കുന്നു)"

പാശ്ചാത്യര്‍ 'GOOD LUCK' എന്ന് പറയുന്നതിന്റെ ബിംബരൂപമാണ് ലക്ഷ്മി ദേവി. (ശ്രീ എന്നാല്‍ ലക്ഷ്മിയാണ്) ധനത്തിന്റെ സൗന്ദര്യത്തിന്റെ ജ്ഞാനത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ് ലക്ഷ്മീ ദേവി. വീടുകളില്‍ ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കുന്നത് ഐശ്വര്യമായി ഹൈന്ദവര്‍ കരുതുന്നത് അതുകൊണ്ടാണ്. എത്ര മനോഹരമാണ് ഹൈന്ദവ സംസ്കാരത്തിലെ ഈ 'മിഥോളോജി' !! ഒരു ലക്ഷ്മി ചിത്രം 'താമര' ഇല്ലാതെ നമുക്ക് കാണാനാവില്ല. താമര വളരെ ഉദാത്തമായ ഒരു ഭാരതീയ (SYMBOL) ചിഹ്നമാണ്. അത് നൈര്‍മല്യത്തെയും ആത്മീയഭാവത്തെയും സൂചിപ്പിക്കുന്നു. താമര വളരുന്നത് ചെളിയിലാണ്. എന്നാല്‍ വിരിയുന്നതോ, ജലത്തിന് മുകള്‍പരപ്പിലും. ചെളിയിലാണ് വേരുകള്‍ എങ്കിലും അല്പം പോലും അഴുക്കു പുരളാതെ പരിശുദ്ധമാണ് താമരയില്‍ വിരിയുന്ന പൂവ്. ഇത് ആത്മീയ ശക്തിയെ/പരിശുദ്ധിയെ സൂചിപ്പിക്കുന്നു. ആത്മീയ നൈര്‍മല്യം ആര്‍ജിക്കനായാല്‍ ലോകത്തിന്‍റെതായ മലിനതകളില്‍ നിന്നും മുക്തിനേടി പരിപൂര്‍ണതയിലേക്ക് എത്തി ചേരാനാകുമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

താമരയില്‍ ഉപവിഷ്ടയായ ലക്ഷ്മി ദേവി ആത്മീയ പരിശുദ്ധിയെ/ പരിപൂര്‍ണതയെ സൂചിപ്പിക്കുന്നു.

(Note: ക്രിസ്ത്യാനികള്‍ക്ക് ഇത് നോയമ്പ് കാലമാണല്ലോ. ലോകത്തിന്റെ ചെളികുണ്ടില്‍ -പ്രലോഭനങ്ങളാകുന്ന- നിന്നും താമരയുടെ പരിശുദ്ധിയിലേക്ക് ഈ നോയമ്പ് കാലം നമ്മെ നയിക്കട്ടെ)

Friday, March 06, 2009

മുളന്തുരുത്തി (എന്‍റെ ഗ്രാമം)

മുളന്തുരുത്തി എന്നാല്‍ 'Bamboo Island' എന്ന് പറയാം ആംഗലേയ ഭാഷയില്‍. എറണാകുളം ജില്ലയുടെ തെക്കേ അറ്റം. പണ്ട് കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ഇവിടെ ആയിരുന്നു. എന്റെ വീട്ടിലെ 'പശു തൊഴുത്ത്' കോട്ടയം ജില്ലയിലാണെന്ന് പണ്ടു സഹപാഠികള്‍ കളിയാക്കുമായിരുന്നു. (കൃത്യമായി പറഞ്ഞാല്‍ എറണാകുളം ജങ്ക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 20 കി.മി.) എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള ഇതു ട്രെയിന്‍-ഇല്‍ കയറിയാലും മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന്‍ കാണാം. പക്ഷെ പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ അവിടെ നിര്‍ത്തൂ.

മുളന്തുരുത്തിയുടെ ചരിത്രം:

പ്രാചീന ചരിത്രകാരന്‍ മെഗാസ്തനിസ് കേരളത്തിലെ തുറമുഖ നഗരങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്ക് തൃപ്പൂണിത്തുറ ഒരു പ്രധാന തുറമുഖ പട്ടണമാണെന്ന് രേഖപ്പെടുത്തുന്നു. ഈ വാദം മുളന്തുരുത്തിയും തുരുത്തും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഒരു പക്ഷെ സമീപ പ്രദേശങ്ങളായ ചെമ്പ്, ഉദയംപേരൂര്‍ എന്നീ സ്ഥലങ്ങളും ഒരു കാലത്ത് കടലിന്നടിയിലായിരുന്നുവെന്നും മുളന്തുരുത്തി കരയായി രൂപപെട്ടതിനാല്‍ 'തുരുത്ത്' എന്ന നാമം ലഭിച്ചുവെന്നും വിശ്വസിക്കാം. വെള്ളത്തോട് തൊട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ വളര്‍ന്നു വന്ന മുളകള്‍ മൂലം 'മുളം-തുരുത്ത്' എന്ന നാമം ഉണ്ടായി,, കാലക്രമേണ മുളന്തുരുത്തിയായി മാറി.ബി.സി. നാലാം ശതകത്തില്‍ എഴുതിയ മെഗസ്തനീസിന്റെ രേഖകളില്‍ മുളന്തുരുത്തിയെ പരാമര്‍ശിക്കുന്നില്ല. ഇതിനു കാരണം മുളന്തുരുത്തിഅക്കാലത്ത് കടലിന്നടിയില്‍ ആയിരുന്നു എന്നതാകാം. പിന്നീട് കരയായി രൂപപ്പെട്ടു. അതായത് പടിഞ്ഞാറ് കായലുള്ള തുരുത്തായിരുന്നു മുളന്തുരുത്തി. (വളരെ അകലെയല്ല വേമ്പനാട്ടു കായല്‍) ആദിവാസി സംസ്കാരവും, കാട്ടുജാതി സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. കാളിവളര്‍ത്തലും കൃഷിയും ആയിരുന്നു പ്രധാന തൊഴില്‍.ഇവിടുത്തെ പ്രാചീന മനുഷ്യ വര്‍ഗ്ഗത്തിന്റെ ദൈവ സങ്കല്‍പം ദേവി ആയിരുന്നു. വനത്തില്‍ പുല്ലരിയാന്‍ പോയ ആദിവാസി യുവതി ഒരു കരിന്കള്ളില്‍ പണിയായുധം തേച്ചു മൂര്‍ച്ച വരുത്തിയപ്പോള്‍ അതില്‍ ചോര പൊടിഞ്ഞെന്നും അത് ദേവി ചൈതന്യമായിരുന്നെന്നും ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വ്യക്തമാക്കുന്നു. ഈ ആദിമ നിവാസികളുടെ ആരാധന സങ്കേതങ്ങളില്‍ നിന്നാണ് 'കാവ്' എന്ന സങ്കല്‍പം രൂപപെട്ടത്. കാക്കുന്നത് അഥവാ സംരക്ഷിക്കുന്നത്എന്നു കവിന്നര്‍ത്ഥം.

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'കീഴ്കാവ്' ദുര്‍ഗ്ഗ പ്രതിഷ്ടയുടെതാണ്. ആ നാമത്തിലെ കാവ് എന്ന സൂചനയും അവിടുത്തെ ചില ആരാധന രീതികളും ആദിമ മനുഷ്യരുടെ ആരാധന രീതികളുമായി സമരസപ്പെടുന്നതാണ്. മനുഷ്യ ശരീരത്തില്‍ കുടിയേറിയ ബാധ ഒഴിപ്പിക്കുന്നതിനുള്ള തുള്ളല്‍, അഭീഷ്ടസിദ്ധിക്കായി നരബലിയെ ഓര്‍മ്മിപ്പിക്കുന്ന ഗുരുതി എന്നിവ ഈ ആചാരങ്ങളില്‍ പെടുന്നു. തുരുത്തിക്കര (വെട്ടികുളം) മറ്റപ്പള്ളി കാവ്, പാടത്തു കാവ് (പെരുമ്പള്ളി) എന്നെ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങള്‍ കണ്ടു വരുന്നു. പൈങ്ങാരപ്പള്ളി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും പെരുമ്പിള്ളി പാടത്തു കാവ് ഭഗവതി ക്ഷേത്രത്തിലും 'മുടിയേറ്റ്‌' മഹോത്സവം നടക്കുന്നു.എ.ഡി.1100 നും 1125 നും മദ്ധ്യേ മുളന്തുരുത്തി പള്ളി സ്ഥാപിക്കപ്പെട്ടു. മലങ്കര സഭയുടെ 'മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മുളന്തുരുത്തി സുന്നഹദോസ് [എ.ഡി 1876] ചരിത്ര പ്രാധാന്യമുള്ളതാണ്. പള്ളിയുടെ മദ്ബഹ വളരെ ആകര്‍ഷകമാണ്. മുളന്തുരുത്തി പള്ളിയില്‍ മരത്തില്‍ കൊത്ത് പണി ചെയ്ത പല ശില്പ വിദ്യകളും കാണാം. തോമശ്ലീഹാ ഇന്ത്യയില്‍ എത്തിയതിന്റെ ജൂബിലി പെരുന്നാള്‍ ആണ് ഇവിടുത്തെ പ്രധാന പെരുന്നാള്‍ - ഡിസംബര്‍ മാസത്തില്‍. മുളതുരുത്തിയുടെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന നാമമാണ് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി'. എ.ഡി 1848 ജൂണ്‍ മാസത്തില്‍ മുളന്തുരുത്തി ചത്തുരുത്തി തറവാട്ടില്‍ ശ്രീ കൊച്ചു മത്തായിയുടെയും മറിയത്തിന്റെയും ഇളയ മകനായി ജനിച്ച ഗീവര്‍ഗീസ് എന്ന ബാലനാണ് പില്‍ക്കാലത്ത് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി' എന്ന പേരില്‍ ലോക പ്രശസ്തനായത്.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഉന്നതിയിലെത്താന്‍ മുളന്തുരുത്തിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാകവി വൈലോപ്പള്ളി ശ്രീധര മേനോന്‍ മുളന്തുരുത്തി ഗവ. സ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ തൂലികയില്‍ നിന്നടര്‍ന്നു വീണ 'മാമ്പഴം' എന്ന കവിതയ്ക്ക് കാരണമായ മാവ് ഇന്നും ഈ സ്കൂള്‍ മുറ്റത്ത്‌ പന്തലിച്ചു നില്‍ക്കുന്നുണ്ട്‌. മുളന്തുരുത്തി പബ്ലിക് ലൈബ്രറി 1932 ഇല്‍ സ്ഥാപിക്കപ്പെട്ടു.മലയാളത്തിന്റെ പ്രശസ്ത കവിയത്രി 'വിജയലക്ഷ്മി' മുളന്തുരുത്തി ഗ്രാമത്തില്‍ പെരുമ്പിള്ളി ദേശക്കാരിയാണ്. അതാണ്‌ ഞങ്ങള്‍ക്ക് ചുള്ളികാടുമായുള്ള ബന്ധം!! മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മോഹന്‍ ലാല്‍ സിനിമ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ചിത്രീകരിച്ചത് പെരുമ്പിള്ളി പടത്തുകാവ് പരിസരത്താണ്. (ഈ ഗ്രാമം കാണാം) OEN - INDIA എന്ന പ്രമുഖ ബിസിനസ് സ്ഥാപനം നിലകൊള്ളുന്നത് മുളന്തുരുത്തിയിലാണ്.

ഇനിയുമൊത്തിരി ഉണ്ട് മുളന്തുരുത്തിയെക്കുറിച്ച് പറയാന്‍. വഴെയേ പറയാം. ജനിച്ചു വളര്‍ന്ന, പിച്ച വച്ച് നടന്ന, പഠിച്ചു വലുതായ സ്വന്തം ഗ്രാമത്തെ മറക്കാനാവുമോ ആര്‍ക്കെങ്കിലും?? അമ്മയുടെ പൊക്കിള്‍കൊടി പോലെ, എവിടെയായാലും നമ്മുടെ ഗ്രാമം നമ്മെ വിളിക്കും.

തിരക്കിനിടയില്‍ യാന്ത്രികമായി പോകുന്ന ജീവിതം!!

എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നുന്നു...
"മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും...."